Begin typing your search above and press return to search.

നാടകം തന്നെ ജീവിതം

നാടകം തന്നെ ജീവിതം
cancel

മലയാള നാടകവേദിയിൽ അരനൂറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന ​​ശ്രദ്ധേയ വ്യക്തിയാണ്​ ജോൺ ടി. വേക്കൻ. സംവിധായകൻ, നടൻ, എഴുത്തുകാരൻ എന്നിങ്ങനെ വ്യത്യസ്​ത മേഖലകളിൽ തിളങ്ങിയ അദ്ദേഹം നാടകത്തെക്കുറിച്ചും ത​ന്റെ ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നു. കഴിഞ്ഞ ലക്കം തുടർച്ച. മറ്റു നാടക കലാകാരന്മാരിൽനിന്ന് വ്യത്യസ്തമായി നാടകത്തിന്റെ നിരവധി മേഖലകളിൽ ഒരേസമയം പ്രവർത്തിക്കുകയും വൈദഗ്ധ്യം തെളിയിക്കുകയുംചെയ്തിട്ടുള്ള വ്യക്തിയാണല്ലോ? ഇതിനെല്ലാമുള്ള പരിശീലനം നേടിയതെങ്ങനെയാണ്?കലാകാരനാകും മുമ്പ് അഥവാ കലാകാരനായിരിക്കെത്തന്നെ നല്ല മനുഷ്യനാകുക എന്ന പാഠമാണ് ആദ്യം പഠിച്ചതെന്ന് തോന്നുന്നു. മനുഷ്യൻ, ജീവിതം,...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
മലയാള നാടകവേദിയിൽ അരനൂറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന ​​ശ്രദ്ധേയ വ്യക്തിയാണ്​ ജോൺ ടി. വേക്കൻ. സംവിധായകൻ, നടൻ, എഴുത്തുകാരൻ എന്നിങ്ങനെ വ്യത്യസ്​ത മേഖലകളിൽ തിളങ്ങിയ അദ്ദേഹം നാടകത്തെക്കുറിച്ചും ത​ന്റെ ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നു. കഴിഞ്ഞ ലക്കം തുടർച്ച.

മറ്റു നാടക കലാകാരന്മാരിൽനിന്ന് വ്യത്യസ്തമായി നാടകത്തിന്റെ നിരവധി മേഖലകളിൽ ഒരേസമയം പ്രവർത്തിക്കുകയും വൈദഗ്ധ്യം തെളിയിക്കുകയുംചെയ്തിട്ടുള്ള വ്യക്തിയാണല്ലോ? ഇതിനെല്ലാമുള്ള പരിശീലനം നേടിയതെങ്ങനെയാണ്?

കലാകാരനാകും മുമ്പ് അഥവാ കലാകാരനായിരിക്കെത്തന്നെ നല്ല മനുഷ്യനാകുക എന്ന പാഠമാണ് ആദ്യം പഠിച്ചതെന്ന് തോന്നുന്നു. മനുഷ്യൻ, ജീവിതം, മാനുഷികമൂല്യങ്ങൾ, ധർമബോധം, സംസ്കാരം, നാടകകല ഇതിനെക്കുറിച്ചെല്ലാം ആദ്യം പഠിച്ചത് എന്റെ അച്ഛനിൽനിന്നാണ്. നാടകത്തെക്കുറിച്ച് എം. ഗോവിന്ദൻ, ജി. ശങ്കരപ്പിള്ള, കാവാലം നാരായണപ്പണിക്കർ തുടങ്ങിയവർ പത്രവാരികകളിൽ എഴുതിയിരുന്ന ലേഖനങ്ങൾ വായിച്ചു. അവ ആകർഷിക്കാൻ കാരണം, അതുവരെ വായിച്ചതും കണ്ടതുമായ നാടകങ്ങളല്ല ശരി എന്ന ബോധം അവരുടെ ലേഖനങ്ങൾ എന്നിൽ ജനിപ്പിച്ചു എന്നതാണ്. ആ ബോധ്യങ്ങൾ സ്കൂളിൽ അവതരിപ്പിച്ച നാടകങ്ങളിൽ പ്രാവർത്തികമാക്കാൻ സഹായിച്ചു. 10ാം ക്ലാസിൽ അവതരിപ്പിച്ച നാടകം അമച്വർ നാടകമത്സരവേദികളിൽ അവതരിപ്പിക്കാൻ തുടങ്ങി. കോളജ് വിട്ടതോടെ മുഴുവൻ സമയവും നാടകപ്രവർത്തനങ്ങളിൽ മുഴുകി.

ആ കാലഘട്ടം മുതൽ കേരളത്തിലെ പ്രമുഖരായ, എന്നു പറഞ്ഞാൽ പണ്ഡിതരത്നം കെ.പി. നാരായണ പിഷാരോടി, മാണി മാധവ ചാക്യാർ, അമ്മന്നൂർ മാധവ ചാക്യാർ, ജി. വേണു, ജി. ശങ്കരപ്പിള്ള, എസ്. രാമാനുജം, കെ.എസ്. നാരായണപിള്ള, എം.വി. ദേവൻ തുടങ്ങിയ വ്യക്തിത്വങ്ങളുമായി അടുപ്പത്തിലായി. അവരിലൂടെ രംഗകലകളെക്കുറിച്ചും നാടകകലയെക്കുറിച്ചും ആധികാരികമായ അറിവുകൾ നേടാൻ സാധിച്ചു. സ്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറായിരുന്ന ഡോ. വയലാ വാസുദേവൻപിള്ളയുടെ ഗൈഡ്ഷിപ്പിൽ കേരളത്തിന്റെ പരമ്പരാഗത അഭിനയ സമ്പ്രദായങ്ങൾ ആധുനിക നാടകത്തിൽ എന്ന വിഷയത്തിൽ കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ഫെലോഷിപ്പോടെ മൂന്നുവർഷം ഗവേഷണവും പഠനവും പരിശീലനവും നടത്തി. ഇക്കാലയളവിലാണ് കടുത്തുരുത്തി സി.വി.എൻ കളരിയിലെ ഇ.പി. വാസുദേവ ഗുരുക്കളുടെ ശിക്ഷണത്തിൽ ഞാൻ കളരിപ്പയറ്റും യോഗാഭ്യാസവും പരിശീലിച്ചത്. അതുപോലെ, കലാമണ്ഡലം മോഹൻ കുമാറിന്റെ ശിക്ഷണത്തിൽ കഥകളിയുടെ അടിസ്ഥാന പാഠങ്ങളും നവരസാഭിനയവും പരിശീലിച്ചത്.

ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ പ്രത്യേകത കാരണം കലാമണ്ഡലത്തിൽ പോയി ദിവസങ്ങൾ ചെലവഴിച്ച് കലാമണ്ഡലം ശിവൻ നമ്പൂതിരിയിൽനിന്ന് കൂടിയാട്ടത്തിന്റെ പാഠങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. ആ യാത്ര ഗുരുവായൂർ പോയി, കൃഷ്ണനാട്ടത്തെക്കുറിച്ചും പഠിച്ചാണ് പൂർത്തിയാക്കിയത്. നാട്യശാസ്ത്രത്തെക്കുറിച്ച് പഠനം നടത്തിയതും അക്കാലത്താണ്. കേരളത്തിന്റെ പരമ്പരാഗത രംഗകലകളുടെ മുഖമെഴുത്തു സമ്പ്രദായങ്ങൾ ആധുനിക നാടകത്തിൽ എന്ന വിഷയത്തിൽ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പോടെ ഗവേഷണവും പഠനവും പരിശീലനവും നടത്തി. നാഷനൽ സ്കൂൾ ഓഫ് ഡ്രാമയുടെ മേക്കപ്പ് പരിശീലനക്കളരിയിൽ പങ്കെടുത്തു. അഭിനേതാവിന്റെ ശരീരശാസ്ത്രം, മനഃശാസ്ത്രം എന്നിവയിൽ പഠനം നടത്തി. കേന്ദ്ര സംഗീത നാടക അക്കാദമി 1982-1992 കാലഘട്ടത്തിൽ സംഘടിപ്പിച്ച ദേശീയ നാടകോത്സവമായ ‘നാട്യസമാരോഹി’ൽ കേരളത്തെ പ്രതിനിധാനം ചെയ്ത് നാടകം അവതരിപ്പിച്ചിരുന്നു.

10 വർഷം സംഘടിപ്പിച്ച പ്രസ്തുത നാടകോത്സവങ്ങളിൽ നാടകങ്ങൾ സംവിധാനം ചെയ്ത 250 ഇന്ത്യൻ സംവിധായകരിൽനിന്നും തിരഞ്ഞെടുത്ത മികച്ച 12 സംവിധായകർക്കുവേണ്ടി കേന്ദ്ര സംഗീത നാടക അക്കാദമി ഡൽഹി ആനന്ദ് ഗ്രാമിൽ സംവിധായകർക്കുവേണ്ടി സംഘടിപ്പിച്ച ഒരു മാസത്തെ വർക്ക്ഷോപ്പിൽ പങ്കെടുക്കുന്നതിന് ദക്ഷിണേന്ത്യയിൽനിന്നും തിരഞ്ഞെടുക്കപ്പെട്ടു. എൻ.സി. ജെയിൻ ഡയറക്ടറും ബി.വി. കാരന്ത് എക്സിക്യൂട്ടിവ് ഡയറക്ടറുമായി പ്രവർത്തിച്ച വർക്ക്ഷോപ്പിൽ ഹബീബ് തൻവീർ, ഗിരീഷ് കർണാട്, ബെൻസി കൗൾ, എസ്.കെ. സക്സേന, കീർത്തി ജെയിൻ, അനുരാധാ കപൂർ, വിജയാ മേത്ത, അനാമിക ഹക്സർ, നസിറുദ്ദീൻ ഷാ, തപസ് സെൻ, നിസ്സാർ അല്ലാന, ഡോളി അഹ് ലുവാലിയ, കെ.ഡി. ത്രിപാഠി, സോണാൽ മാൻസിങ്, ഉത്തര ബാവോക്കർ എന്നിവരിൽനിന്നും പരിശീലനം നേടി. ഇതൊക്കെയാവാം എന്നെ രൂപപ്പെടുത്തിയിട്ടുണ്ടാവുക.

മലയാള നാടകവേദിയിൽ മാറ്റത്തിന് തുടക്കം കുറിച്ച നാടകക്കളരി പ്രസ്ഥാനത്തെക്കുറിച്ച് പറയാമോ?

58 വർഷത്തെ പാരമ്പര്യമുള്ള ഒരു മൂവ്മെന്‍റ് ആണത്. എന്നു പറഞ്ഞാൽ, രണ്ടു തലമുറകൾക്കു മുമ്പ് ആരംഭിച്ച പ്രസ്ഥാനം. ഇന്നത്തെ തലമുറക്ക് നാടകക്കളരി എന്നത് ഒരു നാടകപരിശീലന ക്യാമ്പ് മാത്രമായിരിക്കും. പക്ഷേ, നാടകക്കളരി അതല്ല. 1947ല്‍ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം നാടിന്റെ സാംസ്‌കാരിക പാരമ്പര്യവും തനിമയും പുനഃപ്രതിഷ്ഠിക്കാന്‍ ഭാരതത്തിലുടനീളം നിരവധി ശ്രമങ്ങളുണ്ടായി. 1965ല്‍ എറണാകുളത്തെ ഉദ്യോഗമണ്ഡലില്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ നടന്ന ഭാരതീയ സാഹിത്യ-കലാ സമ്മേളനവും ഇതിന്റെ തുടര്‍ച്ചയായിരുന്നു. ഈ സംഗമത്തിനു നേതൃത്വം വഹിച്ചത് എം.കെ.കെ. നായര്‍, കാരൂര്‍ നീലകണ്ഠപ്പിള്ള, എം. ഗോവിന്ദന്‍, സി.എന്‍. ശ്രീകണ്ഠൻനായര്‍ എന്നിവരായിരുന്നു. എം.വി. ദേവന്‍, കെ.എസ്. നാരായണപിള്ള, കെ. അയ്യപ്പപ്പണിക്കര്‍, തുണ്ടത്തില്‍ കൃഷ്ണപ്രസാദ് തുടങ്ങിയ പ്രഗല്ഭരും ഇവരോടൊപ്പമുണ്ടായിരുന്നു. പ്രസിദ്ധ ഹിന്ദി കവിയും റാഡിക്കല്‍ ഹ്യൂമനിസ്റ്റും പത്രപ്രവര്‍ത്തകനുമായ വാത്സ്യായനനായിരുന്നു സമ്മേളനത്തിന്റെ അധ്യക്ഷൻ. നർത്തകിയും കലാനിരൂപകയും കേന്ദ്ര വിദ്യാഭ്യാസ ഉപദേഷ്ടാവുമായിരുന്ന കപില വാത്സ്യായനനും സജീവ സാന്നിധ്യമായുണ്ടായിരുന്നു.

ഭാരതീയ സാംസ്കാരികവേദിയുടെ ഒരു പരിച്ഛേദം എന്നു പറയാവുന്ന പ്രസ്തുത കൂട്ടായ്മയില്‍ ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. ഭാരതീയ നാടകവേദിയിലെ പ്രശസ്തരായ ആദിരംഗാചാര്യ, മാസ്തി, ഇബ്രാഹിം അല്‍ഖാസി, ഹബീബ് തന്‍വീര്‍, ബി.വി. കാരന്ത്, ഗിരീഷ് കര്‍ണാട് തുടങ്ങിയവരും കേരളത്തിലെ സി.എന്‍. ശ്രീകണ്ഠൻനായര്‍, ജി. ശങ്കരപ്പിള്ള, കാവാലം നാരായണപ്പണിക്കര്‍, പി.കെ. വേണുക്കുട്ടൻ നായര്‍ തുടങ്ങിയവരും പങ്കെടുത്തു. ഇന്ത്യയിലെ നവസിനിമയുടെ സ്രഷ്ടാക്കളായ സത്യജിത് റായിയുടെയും ഋത്വിക് ഘട്ടക്കിന്റെയും, വിദേശരാജ്യങ്ങളില്‍ നിന്നുള്ള നവീന സിനിമകളുടെയും പ്രദര്‍ശനം എറണാകുളത്തെ വിവിധ സിനിമാ തിയറ്ററുകളില്‍ സംഘടിപ്പിച്ചിരുന്നു. പില്‍ക്കാലത്ത് ചലച്ചിത്രവേദികളില്‍ ശ്രദ്ധേയരായ ജി. അരവിന്ദന്‍, അടൂർ ഗോപാലകൃഷ്ണന്‍, മങ്കട രവിവർമ, കെ.എസ്. സേതുമാധവന്‍ തുടങ്ങിയവര്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു. പ്രസിദ്ധ ചിത്രകാരന്മാരും ശിൽപികളുമായ പ്രഫ. ബാന്ദ്രേ, കെ.സി.എസ്. പണിക്കര്‍, ഹെബ്ബാര്‍, ബദ്രീനാരായണന്‍ എന്നിവര്‍ പങ്കെടുക്കുകയും പ്രശസ്ത ചിത്രകാരനായ എം.എഫ്. ഹുസൈന്റെ സൃഷ്ടികള്‍ ആദ്യമായി എറണാകുളം ടി.ഡി.എം ഹാളില്‍ പ്രദര്‍ശിപ്പിക്കുകയുംചെയ്തു.

 

ജോൺ ടി. വേക്കൻ നാടകക്കളരിയിൽ

കേരളത്തില്‍ ആദ്യമായിരുന്നു ഇങ്ങനെ ഒരു അഖിലേന്ത്യാ ചിത്ര-ശിൽപ പ്രദര്‍ശനം. സമ്മേളനം അവസാനിക്കുന്ന ദിവസമായിരുന്നു ആദ്യത്തെ ജ്ഞാനപീഠ പുരസ്‌കാരം മഹാകവി ജി. ശങ്കരക്കുറുപ്പിനു ലഭിച്ചതായി അറിയിപ്പുണ്ടാകുന്നത്. അദ്ദേഹത്തെ അനുമോദിച്ചുള്ള യോഗത്തോടെയാണ് ആ അഖിലേന്ത്യാ സാഹിത്യ-കലാ സമ്മേളനം അവസാനിച്ചത്. ഇന്ത്യയില്‍ ഇതിനുമുമ്പോ പിമ്പോ ഇത്തരമൊരു അഖിലേന്ത്യാ സമ്മേളനം നടന്നിട്ടില്ല. പ്രത്യേകിച്ച് നാടകകലാകാരന്മാരുടെ ഒരു വലിയ നിരതന്നെ പങ്കുകൊണ്ട ഈ സമ്മേളനം ഇന്ത്യന്‍ നാടകവേദിയില്‍ പിന്നീട് നാടകരചന, സംവിധാനം, അഭിനയം, അവതരണം എന്നിവയില്‍ ശക്തമായ മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ചു. കേരളത്തിലുണ്ടായ മാറ്റം എന്നു പറയുന്നത് മലയാള നാടകവേദിയുടെ ചരിത്രത്തില്‍ സുപ്രധാനമായിരുന്നു. നാടകത്തിന് മറ്റു സാഹിത്യ ശാഖകളുമായുള്ള വ്യത്യാസം, നാടകത്തിന് രണ്ടു ജന്മമുണ്ട് എന്നതാണ്. കഥയോ കവിതയോ നോവലോ രചിച്ചു പൂര്‍ത്തിയാകുന്നതോടെ അതിന്റെ ദൗത്യം പൂര്‍ണമാകും. എന്നാല്‍ നാടകകൃത്ത് നാടകം രചിച്ചു കഴിയുമ്പോള്‍ ഒരു ദൗത്യം-ഒരു ജന്മം നേടും. സംവിധായകന്‍ അരങ്ങില്‍ ആവിഷ്‌കരിക്കുമ്പോള്‍ മറ്റൊരു ദൗത്യം-മറ്റൊരു ജന്മം നേടും. ഈ രണ്ടാം ജന്മം ലഭിക്കുമ്പോള്‍മാത്രമേ നാടകകൃതി സാഫല്യം നേടുന്നുള്ളൂ. ഇവിടെ സംവിധായകന്‍ എന്നൊരു സൃഷ്ടികര്‍ത്താവിനെക്കൂടി നാടകവേദിക്ക് വേണ്ടിവരുന്നു.

ഈ തിരിച്ചറിവ് മലയാള നാടകവേദിയില്‍ വന്നതോടെയാണ് നാടകത്തിന് പുതിയ മാനങ്ങള്‍ കൈവന്നത്. 1965ലെ അഖിലേന്ത്യാ സാഹിത്യ-കലാ സമ്മേളനത്തെത്തുടർന്ന് കേരളത്തിലെ കഥ, കവിത, ചിത്രകല, സംഗീതം, നാടകം, ചലച്ചിത്രം തുടങ്ങി വിവിധ രംഗങ്ങളിലെ പ്രശസ്തരും പ്രഗല്ഭരുമായ എഴുത്തുകാരും കലാകാരന്മാരും 1967ല്‍ ശാസ്താംകോട്ടയില്‍ ഒത്തുകൂടി. കേരളത്തിലെ ആദ്യ നാടകക്കളരിക്കുവേണ്ടിയുള്ള കൂടിച്ചേരലായിരുന്നു അത്. ചിത്രകല, സംഗീതം, നൃത്തം, കഥകളി തുടങ്ങിയ കലാവിഷയങ്ങള്‍ക്ക് ജന്മവാസന മാത്രം പോരാ പരിശീലനവും ആവശ്യമാണെന്നു ബോധ്യപ്പെട്ടിരുന്നെങ്കിലും നാടകത്തിന് അങ്ങനെയൊന്നു വേണമെന്ന ധാരണ സമൂഹത്തിലില്ലായിരുന്നു. നാടകാഭിനയത്തിന് പരിശീലനമോ? കേരളത്തിന്റെ കലാചരിത്രം പഠിക്കാതെ, മനസ്സിലാക്കാതെയുള്ള അഭിപ്രായമായിരുന്നു അത്. കാരണം, ലോകത്തിലെ രംഗകലാചരിത്രത്തില്‍ സവിശേഷ സ്ഥാനമുള്ള ഭാരതത്തിലെ കേരള കളരി പാരമ്പര്യത്തിന്റെ സ്ഥാനം മഹത്തരമാണെന്നു തിരിച്ചറിയാന്‍ വിമര്‍ശകര്‍ക്കു കഴിഞ്ഞിരുന്നില്ല. കേരളത്തിലെ ആദിവാസി രംഗകലയായ ഗദ്ദിക, നാടോടി രംഗകലകളായ കാക്കാരശ്ശി നാടകം, പൊറാട്ട് നാടകം, അനുഷ്ഠാന രംഗകലകളായ തെയ്യം, പടയണി, മുടിയേറ്റ്, ശാസ്ത്രീയ രംഗകലകളായ കൂടിയാട്ടം, കഥകളി തുടങ്ങിയവയ്ക്കെല്ലാം പരിശീലനത്തിന് ഒരു കളരിയുടെ ചരിത്രമുണ്ടായിരുന്നു.

ഈ കലാരൂപങ്ങളുടെ നൃത്തം, സംഗീതം, അഭിനയം, ചമയം തുടങ്ങി ചതുർവിധാഭിനയത്തിലെ ആംഗിക-വാചിക-സ്വാത്വിക-ആഹാര്യ അഭിനയാംശങ്ങള്‍ക്ക് പരിശീലനം കൂടിയേ കഴിയുമായിരുന്നുള്ളു. ഇത്ര സമ്പന്നവും ശക്തവുമായ ഒരു രംഗകലാ പാരമ്പര്യവും കളരി പാരമ്പര്യവും നിലനിൽക്കെ അത്തരമൊരു ദേശത്തിന്റെ നാടകത്തിനും പരിശീലനം ആവശ്യമാണെന്നായിരുന്നു നാടകക്കളരി ഉയര്‍ത്തിപ്പിടിച്ച തത്ത്വങ്ങളില്‍ ഒന്ന്. 1967ല്‍ ഉയര്‍ത്തിക്കാട്ടിയ ഈ തത്ത്വം കേരളത്തിന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. 1967ല്‍ ദിവസങ്ങളോളം നീണ്ടുനിന്ന നാടകക്കളരിക്കുശേഷം 1968ലും 69ലും തുടർവര്‍ഷങ്ങളിലും ദിവസങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍ എന്ന കണക്കിന് കേരളത്തിലുടനീളം നാടകക്കളരികള്‍ സംഘടിപ്പിക്കപ്പെട്ടു. കേരളത്തില്‍ സാഹിത്യരൂപങ്ങളായി മാത്രം നിലനിന്നിരുന്ന സി.ജെ. തോമസിന്റെ ‘1128ല്‍ ക്രൈം 27’, പുളിമാന പരമേശ്വരന്‍പിള്ളയുടെ ‘സമത്വവാദി’ തുടങ്ങിയ നാടകങ്ങള്‍ മലയാളിക്ക് അപരിചിതനായിരുന്ന സംവിധായകന്റെ ഇടപെടലില്‍ വിവിധ നാടകക്കളരികളിൽ അവതരിപ്പിക്കുക കൂടി ചെയ്തതോടെ സംവിധായകന്റെ സ്ഥാനം മലയാള നാടകവേദിയില്‍ അംഗീകരിക്കപ്പെടുകയായിരുന്നു.

കേരളത്തിലെ നാടകക്കളരികളുടെ നേതൃത്വത്തിൽ സി.എൻ. ശ്രീകണ്ഠൻ നായർ, ജി. ശങ്കരപ്പിള്ള എന്നിവർക്കൊപ്പം അന്ന് നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിൽനിന്ന് പഠനം പൂര്‍ത്തിയാക്കിയ എസ്. രാമാനുജവും ഉണ്ടായിരുന്നു. അരങ്ങിലെ നാടകം സംവിധായകന്റെ കലയാകുമ്പോള്‍ത്തന്നെ അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും മികവിനെയും കൂടി ആശ്രയിച്ചാണിരിക്കുന്നത് എന്നതുകൊണ്ട് അഭിനേതാക്കള്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും പരിശീലനം നല്‍കേണ്ടതുണ്ട് എന്ന് നാടകക്കളരി ബോധ്യപ്പെടുത്തിക്കൊടുത്തു. അങ്ങനെ നാടകക്കളരിയില്‍ സംവിധാനം, അഭിനയം, സംഗീതം, പ്രകാശവിന്യാസം, രംഗശിൽപം, വേഷം, ചമയം തുടങ്ങിയ വിവിധ വിഷയങ്ങള്‍ പരിശീലിപ്പിക്കപ്പെട്ടു. നാടകത്തെക്കുറിച്ച് അതുവരെ ഉണ്ടായിരുന്ന ധാരണകള്‍ നാടകക്കളരികളിലൂടെ തിരുത്തപ്പെട്ടു. കളരിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും ഗുണങ്ങളും തിരിച്ചറിഞ്ഞ കോഴിക്കോട് സർവകലാശാലയുടെ അന്നത്തെ വൈസ് ചാന്‍സലര്‍ ഡോ. ഗ്യാനി നാടക പഠനത്തിന് ഒരു സ്കൂള്‍ തുടങ്ങാൻ മുന്നോട്ടുവന്നു.

അങ്ങനെയാണ് 1978ല്‍ തൃശൂരിലെ അരണാട്ടുകരയില്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ആരംഭിക്കുന്നത്. നാടകക്കളരിയുടെ നേതൃത്വം വഹിച്ചിരുന്ന ജി. ശങ്കരപ്പിള്ള സ്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറായി നിയമിതനായശേഷം നിലച്ചുപോകാമായിരുന്ന നാടകക്കളരി പ്രസ്ഥാനത്തെ വൈക്കത്ത് ഞാനും സുഹൃത്തുക്കളും ചേർന്ന് സ്ഥിരമായി പരിശീലനം നൽകുന്ന കേന്ദ്രമാക്കി മുന്നോട്ടു നയിച്ചു. എന്റെ പിതാവിൽനിന്ന് ലഭിച്ച വൈക്കത്തെ വേക്കൽ തറവാട് ഭൂമിയിൽ കേരളീയ വാസ്തുവിദ്യാ ശൈലിയിൽ കളരി നിർമിച്ച് നാടകക്കളരിയുടെ നേതൃത്വത്തിലും പ്രധാന പരിശീലകനെന്ന നിലയിലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു അഭിനയ പരിശീലന കേന്ദ്രമുണ്ടായത് വൈക്കത്താണ്. പരിശീലനത്തിന് ശാസ്ത്രീയമായ സിലബസ് തയാറാക്കിയാണ് പ്രവർത്തിക്കുന്നത്. പത്തു മാസത്തെ പരിശീലന കോഴ്സ്, ഹ്രസ്വകാല കോഴ്സ്, വർക്ക്ഷോപ് എന്നീ നിലകളിൽ സജീവ പ്രവർത്തനം തുടരുന്നു.

ഇന്ത്യയിൽ ആദ്യമായി നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കി നവരസാഭിനയക്കളരിയും നടപ്പിലാക്കി. ജി. ശങ്കരപ്പിള്ള, കാവാലം നാരായണപ്പണിക്കർ, എം.വി. ദേവൻ, കെ.എസ്. നാരായണപിള്ള, കെ. അയ്യപ്പപ്പണിക്കർ, ഡോ. വയലാ വാസുദേവൻപിള്ള, എം. തോമസ് മാത്യു തുടങ്ങിയവർ വൈക്കത്ത് കളരിയിൽ വന്ന് പരിശീലനവും ക്ലാസുകളും നൽകി. നാടകം ഗൗരവമുള്ള കലാവിഷയമാണെന്നും അത് ഫീസ് നൽകി പരിശീലിക്കേണ്ടതാണെന്നും പരിശീലനം നൽകുന്നവർക്ക് പ്രതിഫലം കൊടുക്കണമെന്നുമുള്ള ബോധ്യം കേരളത്തിൽ കൊണ്ടുവന്നു. പലയിടങ്ങളിലും നടത്തുന്നുണ്ടെങ്കിലും പരിശീലനം നേടിയവർക്ക് നാടകാവതരണത്തിന് വേദികളില്ലായിരുന്നു. ഇതിനുവേണ്ടി ‘വൈക്കം തിരുനാൾ നാടകവേദി’ എന്ന പേരിൽ നാടകക്കളരിയുടെ റെപ്പർട്ടറിയായി ഒരു നാടകാവതരണസംഘം 1979ൽ രൂപവത്കരിച്ചു. കഴിഞ്ഞ നാലര പതിറ്റാണ്ടായി ഈ നാടകസംഘം പ്രവർത്തിക്കുന്നു. കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരം ഈ സംഘത്തിനുണ്ട്.

നാടകക്കളരിയുടെ നേതൃത്വത്തിൽ സ്കൂളുകളിൽ നാടകം ഒരു പാഠ്യവിഷയമാക്കാൻ നിരന്തരം ശ്രമം നടത്തിയിരുന്നു. അതിന്റെ ഫലമായി ഏതാനും സ്കൂളുകളിൽ തിയറ്റർ പാഠ്യവിഷയമായി.

കേരളത്തിലെ പ്രഫഷനൽ കോളജുകളുൾപ്പെടെയുള്ള കോളജുകളിൽ കാമ്പസ് തിയറ്ററുകൾ രൂപവത്കരിക്കുന്നതിലും നാടകാവതരണങ്ങൾ നടത്തുന്നതിലും നാടകക്കളരി നിർണായകമായ പങ്ക് വഹിച്ചു. കലാസംഘടനകളിലും നാടകസംഘങ്ങളിലും കളരികൾ നടത്തുകയും നവീന നാടക അവതരണങ്ങൾക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ ആദ്യമായി നവരസാഭിനയ പരിശീലനക്കളരി ആരംഭിച്ചത് നാടകക്കളരിയാണ്. നാടകാവതരണങ്ങളോ നാടകപ്രവർത്തനങ്ങളോ നടന്നിട്ടില്ലാത്ത ഇന്ത്യയുടെ വടക്കു കിഴക്കൻ അതിർത്തി സംസ്ഥാനമായ അരുണാചൽ പ്രദേശിലും നാടകക്കളരി 2023ൽ നടത്തി. നാടകക്കളരി ഒരു സംഘടനയല്ല, സ്ഥാപനമല്ല. ഒരന്വേഷണമാണ്, ഒരു സംസ്‌കാരമാണ്. സ്‌കൂൾ ഓഫ് ഡ്രാമകള്‍ ഉള്ളപ്പോഴും നാടകക്കളരികളുടെ പ്രസക്തിയെക്കുറിച്ച് ജി. ശങ്കരപ്പിള്ള പറഞ്ഞിട്ടുള്ളത്. ‘‘നാടക പാഠശാലകള്‍ക്കു പകരം നിൽക്കുന്നതല്ല നാടകക്കളരി. മറിച്ച് അവയുടെ പ്രവര്‍ത്തനങ്ങള്‍ പൂരിപ്പിക്കുന്നതാണ് നാടകക്കളരികളുടെ ധർമം. നാടകവേദിയിലെ മൂര്‍ത്തമായ കാര്യങ്ങള്‍ മാത്രമേ പാഠശാലകള്‍ക്ക് കൈകാര്യംചെയ്യാന്‍ പറ്റൂ. നാടകക്കളരി ആ പ്രപഞ്ചത്തിലെ ചില അമൂര്‍ത്തതകളെക്കൂടി അന്വേഷിക്കുന്നതാണ്; ആവണം.’’

1967ലെ നാടകക്കളരിയുടെ തുടര്‍ച്ചയായി 1978 മുതല്‍ കഴിഞ്ഞ 47 വര്‍ഷമായി വൈക്കം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. നാടകക്കളരിയും വൈക്കം തിരുനാള്‍ നാടകവേദി എന്ന നാടകസംഘവും. നാടകക്കളരിയുടെ പ്രവർത്തനകേന്ദ്രം വൈക്കമാണെങ്കിലും 1999ൽ മറ്റൊരു കേന്ദ്രംകൂടി എറണാകുളത്ത് ആരംഭിച്ചു. കേരളത്തിൽ നിലവിലുള്ള അമച്വർ പ്രഫഷനൽ നാടകവേദികളുടെ സാമ്പ്രദായിക രീതികളിൽനിന്ന് വ്യത്യസ്തമായി ലോക നാടകവേദികളിൽ ഉള്ളതുപോലെ യഥാർഥ പ്രഫഷനൽ നാടകവേദിക്കുവേണ്ടിയുള്ള ശ്രമമായിരുന്നു അത്. കേരളത്തിലെ അമച്വർ നാടകവേദിയിൽ നിലനിൽക്കുന്ന രീതി, ലക്ഷങ്ങൾ ചെലവഴിച്ച് മാസങ്ങളോളം നാടകം റിഹേഴ്സൽ ചെയ്ത് ഒന്നോ രണ്ടോ ഏറിയാൽ അഞ്ചോ പത്തോ അവതരണങ്ങൾ നടത്തി നിന്നുപോകും. കലാകാരന്മാരുടെ അധ്വാനത്തിനോ കഷ്ടപ്പാടിനോ ചെലവഴിക്കുന്ന പണത്തിനോ അർഹമായ യാതൊന്നും അവർക്ക് തിരികെ ലഭിക്കുന്നില്ല.

കൂടുതൽ വേദികളിൽ അവതരണം നടത്താൻ വേദികൾ ലഭിക്കുക, ചെയ്യുന്ന ജോലിക്ക് അർഹമായ പ്രതിഫലം ലഭിക്കുക എന്നതാണ് നാടക കലാകാരന്മാരുടെ യഥാർഥ ആവശ്യം. പ്രഫഷനൽ എന്നറിയപ്പെടുന്ന നിലവിലെ നാടകവേദിയുടെ അവതരണവേദി എന്നത് ഏതാനും ഫൈൻ ആർട്സ് സൊസൈറ്റി വേദികളും ക്ഷേത്ര ഉത്സവ ആഘോഷങ്ങൾക്കും പള്ളി പെരുന്നാൾ ആഘോഷങ്ങൾക്കുമിടയിൽ പലതും കണ്ടുനടക്കുന്നതിനിടയിൽ ഒരു നാടകക്കാഴ്ച എന്നതാണ്. നാടകകൃതി അർഹിക്കുന്ന രംഗാവതരണം നടത്താനോ പ്രേക്ഷകർക്ക് യഥാർഥ നാടകാസ്വാദനം നടത്താനോ ഉള്ള അവസരം ലഭിക്കുന്നില്ല. വർഷങ്ങൾക്കു മുമ്പ് കേരളത്തിൽ പ്രവർത്തിച്ചിരുന്ന കലാനിലയം സ്ഥിരം നാടകവേദിയും നിലവിലെ പ്രഫഷനൽ നാടകവേദിയും ടൂറിങ് തിയറ്റർ സമ്പ്രദായത്തിലാണ് പ്രവർത്തിച്ചിരുന്നത്. ഇത്തരം പരിമിതികളെയും പ്രശ്നങ്ങളെയും അതിജീവിച്ച് യഥാർഥ പ്രഫഷനൽ നാടകവേദിക്കുവേണ്ടിയാണ് എറണാകുളത്ത് നാടകക്കളരി ആരംഭിച്ചത്.

അവിടെ പരിശീലനം നേടിയ കലാകാരന്മാരെ പങ്കെടുപ്പിച്ച് വിദേശ രാജ്യങ്ങളിലുള്ളതുപോലെ 2000ൽ ഇന്ത്യയിലെ ആദ്യത്തെ സ്ഥിരം നാടകവേദി, പെർമനന്‍റ് തിയറ്റർ എറണാകുളം പട്ടണത്തിന്റെ ഹൃദയഭാഗത്ത് പബ്ലിക് ലൈബ്രറിക്ക് സമീപം ആരംഭിച്ചു. 60 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഹാളിൽ ഇന്‍റിമേറ്റ് തിയറ്റർ ശൈലിയാണ് അവലംബിച്ചത്. എല്ലാ ശനിയാഴ്ചയും വൈകിട്ട് 6.30ന് നാടകാവതരണം. പ്രവേശനം 20 രൂപയുടെ ടിക്കറ്റ് മുഖാന്തരം. ഇതിലൂടെ നാടകം കാണാൻ ടിക്കറ്റ് എടുക്കണം എന്ന ഗൗരവബോധം സൃഷ്ടിച്ചു. കാരണം, സിനിമ കാണാനും സർക്കസ് കാണാനും മാജിക് ഷോ കാണാനും ടിക്കറ്റെടുക്കണം. ഹാളിൽ ടിക്കറ്റെടുത്ത് പ്രവേശിച്ചാൽ നാടകസംബന്ധിയായ പുസ്തകങ്ങളുടെ പ്രദർശനവും വിൽപനയും പ്രമുഖ ചിത്രകാരന്മാരുടെ ചിത്രങ്ങളുടെ പ്രദർശനവും വിൽപനയും നടക്കും. ചെറിയൊരു ടീ സ്റ്റാൾ എന്നിവ ഒരുക്കിയിരുന്നു. തുടർന്ന് 2001ൽ കുട്ടികളുടെ സ്ഥിരം നാടകവേദിയും പ്രവർത്തനം ആരംഭിച്ചു. കുട്ടികളുടെ നാടകം ടിക്കറ്റുവെച്ച് പ്രദർശിപ്പിക്കുന്ന ലോകത്തിലെ ആദ്യ സംരംഭമായിരുന്നു ഇത്. വൈക്കം തിരുനാൾ സ്ഥിരം നാടകവേദിയുടെ സവിശേഷത, ഒരു നാടകസംഘം തന്നെയാണ് ഈ പദ്ധതി നടപ്പാക്കിയത് എന്നുള്ളതാണ്. സർക്കാറിന്റെ ധനസഹായമോ, സ്പോൺസർഷിപ്പോ ഒന്നുമുണ്ടായിരുന്നില്ല.

നാടകസംഘത്തിലുള്ളവർ തന്നെയാണ് എല്ലാ ഉത്തരവാദിത്തങ്ങളും നിർവഹിച്ചത്. ടിക്കറ്റ് കൗണ്ടറിൽ ടിക്കറ്റ് വിൽക്കുന്നത് കലാകാരൻ. ആ കലാകാരൻ അടുത്ത ദിവസത്തെ നാടകത്തിൽ അഭിനേതാവാകും. സ്ഥിരം നാടകവേദി ആരംഭിക്കുന്നതിന് മുമ്പും ശേഷവും എന്റെ നാടകങ്ങളുടെ കോസ്റ്റ്യൂം വർക്കുകൾ ചെയ്തുതന്നിരുന്നത് ഭാര്യ റാണി ജോൺ ആണ്. വായിച്ചും കേട്ടും കേരളത്തിന്റെ നാനാഭാഗത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും നിരവധി പ്രേക്ഷകര്‍ നാടകശാലയിലെത്തി. ചില ശനിയാഴ്ചകളില്‍ പ്രദര്‍ശനം ഹൗസ്ഫുള്‍ ആയി ടിക്കറ്റ് കിട്ടാതെ പ്രേക്ഷകര്‍ തിരികെപ്പോയിട്ടുണ്ട്.

സംവിധാനംചെയ്ത് അഭിനയിച്ച പ്രധാന നാടകങ്ങൾ ഏതൊക്കെയാണ്?

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘കഥാബീജം’, സി.എൻ. ശ്രീകണ്ഠൻ നായരുടെ ‘കാഞ്ചനസീത’, ‘ലങ്കാലക്ഷ്മി’, കെ.എസ്. നാരായണപിള്ളയുടെ ‘മുഖംമൂടികള്‍’, ‘മാനുഷ്യകം’, എം.വി. ദേവന്റെ ‘മഹാനായ കലാകാരൻ’, കാവാലം നാരായണപ്പണിക്കരുടെ ‘ഒറ്റയാന്‍’, ‘മാറാട്ടം’, കണിയാപുരം രാമചന്ദ്രന്റെ ‘പാളം തെറ്റുന്ന തീവണ്ടികള്‍’, വൈക്കം ഭാസിയും ഞാനും ചേർന്നു രചിച്ച ‘പോളിയോ’, സിവിക് ചന്ദ്രന്റെ രചിതപാഠത്തിന് ഞാനൊരുക്കിയ രംഗപാഠമായ ‘നിങ്ങളെന്തിനാണ് എന്‍റെ കുട്ടിയെ പെരുമഴയത്ത് നിര്‍ത്തിയിരിക്കുന്നത്..?’, സുധീര്‍ പരമേശ്വരന്റെ ‘ചന്തമുള്ളവള്‍’, കെ.വി. ശരത്ചന്ദ്രന്റെ ‘ശത്രു’, എസ്. ബിജിലാലിന്റെ ‘മാരൻ’, ബാലന്‍ അയ്യമ്പിള്ളിയുടെ ‘സ്വാഗതം’, ‘തന്ത്രക്കുതിര’, സുധാകർ മംഗളോദയത്തിന്റെ ‘ശിശിരത്തിലെ ഒരു പ്രഭാതത്തില്‍’, ജി. ശങ്കരപ്പിള്ളയുടെ ‘ദീപം! ദീപം!’, ‘ഒരു തള്ളക്കുരുവിയും മക്കളും’, എന്‍.എന്‍. പിള്ളയുടെ ‘അതിനുമപ്പുറം’ എന്ന നാടകത്തെ ഉപജീവിച്ചെഴുതിയ ‘ഉത്തരായണം’, പി. ബാലചന്ദ്രന്റെ ‘മകുടി’, ‘സമാറയിലേക്ക്’, ടി.എം. എബ്രഹാമിന്റെ ‘പ്രാവുകള്‍ ഇപ്പോള്‍ കരയുന്നില്ല’, ഡോ. എച്ച്. സദാശിവൻ പിള്ളയുടെ ‘പകിട പന്ത്രണ്ട്’, ‘ഒരു പുനർജനിയുടെ കഥ’, പെരുന്ന വിജയന്റെ ‘ഒലീവു മരങ്ങൾ പൂക്കുമ്പോൾ’, ‘കനൽവഴികൾ’, ‘നിലാവിടങ്ങൾ’, ഡോ. സി.ജെ. ജോണിന്റെ ‘പ്രഭാതത്തിന്റെ ആദ്യ രശ്മി’, മാർട്ടിൻ ചുള്ളിക്കാടിന്റെ ‘സുഷിരഹൃദയം’, നജീബ്ഖാന്റെ ‘ജനവിധി’.

ഗ്രീസിലും ലണ്ടനിലും അഭിനയ പരിശീലനം നൽകാനും നാടകാവതരണം നടത്തുന്നതിനും ഇന്ത്യയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണല്ലോ താങ്കൾ?

ശരിയാണ്. ആതൻസിലെ തിയറ്റർ ഓഫ് ചെയ്ഞ്ചസ് എന്ന സ്കൂൾ ഓഫ് ഡ്രാമയിൽ അഭിനയ പരിശീലനം നൽകുന്നതിന് തിരഞ്ഞെടുക്കപ്പെട്ടു. ലണ്ടൻ കലാഭവൻ തിയറ്ററിൽ അഭിനേതാക്കളെ പരിശീലിപ്പിക്കുന്നതിനും നാടകം സംവിധാനംചെയ്യുന്നതിനും ഇന്ത്യയിൽനിന്നും തിരഞ്ഞെടുക്കപ്പെട്ടു.

അഭിനേതാവായി ജോൺ ടി. വേക്കൻ

 

കേരളത്തിലെ സാംസ്കാരിക വകുപ്പിന്റെയും സംഗീത നാടക അക്കാദമിയുടെയും പ്രവർത്തനങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്?

കേരളത്തിൽ സാംസ്കാരിക വകുപ്പ് രൂപവത്കരിക്കുന്നതിനു മുമ്പും ശേഷവും എന്തെല്ലാം മാറ്റങ്ങളാണ് വന്നിട്ടുള്ളതെന്നതിനെക്കുറിച്ച് ഒരു പഠനമുണ്ടാകുന്നത് നല്ലതാണ്. ഒരു സംസ്ഥാനത്തെ ജനങ്ങളുടെ സംസ്കാരമെന്ന് പറയുന്നത് കേവലം അവിടത്തെ ഭാഷ, സാഹിത്യം, നാടൻകലകൾ, നാടകം, സംഗീതം, നൃത്തം, ചിത്രകല, ശിൽപകല, ചലച്ചിത്രം എന്നിങ്ങനെയുള്ള സാഹിത്യ കലാപരിപാടികളുടെ സർക്കാർ സംഘാടനം മാത്രമാണോ? അതിന് അതത് വിഷയങ്ങളുമായി ബന്ധപ്പെട്ട അക്കാദമികൾ വർഷങ്ങളായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, സാംസ്കാരിക വകുപ്പിന് അതിലുപരിയായി ചില ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനുണ്ട് എന്നാണ് എന്റെ അഭിപ്രായം. മാറിവരുന്ന സർക്കാറുകൾ അവരുടെ സാംസ്കാരിക നയം പ്രഖ്യാപിക്കാൻ പോകുന്നു എന്ന് ഭരണത്തിലേറുന്ന നാൾതൊട്ട് പ്രഖ്യാപനം നടത്തും.

എന്ത് സാംസ്കാരിക നയമാണ് ഭരണാധികാരികൾ പ്രഖ്യാപിച്ചിട്ടുള്ളത്. വാസ്തവത്തിൽ നമുക്ക് കലയുടെയും സാഹിത്യത്തിന്റെയും മാത്രമായൊരു നയമാണോ വേണ്ടത്. നമ്മുടെ ആരോഗ്യം, വിദ്യാഭ്യാസം, ആഭ്യന്തര വകുപ്പ്, ഭരണനിർവഹണം... ഇത്തരം വകുപ്പുകളിലെല്ലാം കേരളത്തനിമയുള്ള സാംസ്കാരിക നിലപാടുകൾ ആവശ്യമല്ലേ. ഇത്തരം ചില നിലപാടുകളുടെ പേരിലല്ലേ ഇന്ത്യയിലെ മികച്ച സംസ്ഥാനമെന്ന ഖ്യാതി ചില വിഷയങ്ങളിൽ നാം നേടിയെടുത്തത്. എന്തുകൊണ്ടാണ് ജനജീവിതവുമായി വളരെ അടുത്ത ബന്ധമുള്ള വകുപ്പുകൾക്ക് ഒരു സാംസ്കാരിക നയത്തിന്റെ അടിസ്ഥാനത്തിലുള്ള നിലപാടില്ലാതെ പോകുന്നത്. നാടക സാഹിത്യാദി കലകൾ അക്കാദമികളുടെ ചുമതലയിൽ വരുന്ന ഉത്തരവാദിത്തങ്ങളാണെങ്കിൽ, ആ നാടക സാഹിത്യാദി കലകൾ നിർമിക്കുന്ന മനുഷ്യനെ സംബന്ധിച്ച ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ സാംസ്കാരിക വകുപ്പിന് സാധിക്കണം.

അതിപ്പോൾ നടക്കുന്നു​േണ്ടാ എന്നതാണ് നമ്മുടെ എഴുത്തുകാരും കലാകാരന്മാരും നേരിടുന്ന യഥാർഥ പ്രതിസന്ധി. എഴുത്തും കലയും തൊഴിലായി സ്വീകരിച്ചിട്ടുള്ള നിരവധി മനുഷ്യരുണ്ടിവിടെ. അവരുടെ ജീവിതത്തിനും സുരക്ഷിതത്വത്തിനും നമ്മുടെ സാംസ്കാരിക വകുപ്പും സർക്കാറും എന്തുറപ്പാണ് നൽകുന്നത്. കൂടുതൽ വിശദീകരിക്കാതെ ഒരു കാര്യം ഞാൻ പറയാം. അയ്യപ്പൻ തെരുവിലലഞ്ഞ് കവിതയെഴുതിയതും അയ്യപ്പപ്പണിക്കർ ദന്തഗോപുരത്തിലിരുന്ന് കവിതയെഴുതിയതും എന്തുകൊണ്ടാണ്? ഈ സുരക്ഷിതത്വമില്ലായ്മയാലല്ലേ പ്രഗല്ഭരായ നമ്മുടെ ചില എഴുത്തുകാരും കലാകാരന്മാരും കേരളം വിട്ടത്, ഇന്ത്യ വിട്ടത്? വിദ്യാഭ്യാസ വകുപ്പിന്റെ കലോത്സവങ്ങളിൽ വിധികർത്താക്കൾക്ക് പ്രതിഫലം നൽകിയശേഷം ബ്ലാങ്ക് വൗച്ചർ ഒപ്പിട്ടു വാങ്ങുന്നത് എന്ത് സാംസ്കാരിക നിലപാടാണ്? സിനിമാ മേഖലയിലേക്ക് വന്നാൽ, അത് വ്യവസായമേഖലയായിട്ടാണ് സർക്കാർ കാണുന്നത്.

എന്തെന്നാൽ, സിനിമാ മേഖലയിൽനിന്ന് സർക്കാറിന് വരുമാനം ലഭിക്കുന്നുണ്ട്. ഇവിടത്തെ ഏതെങ്കിലും എഴുത്തുകാരന്റെയോ സിനിമാക്കാരനല്ലാത്ത കലാകാരന്റെയോ കൈയിൽനിന്ന് അഞ്ച് നയാപൈസ വരുമാനം കിട്ടുന്നുണ്ടോ. അതുകൊണ്ടെന്താണ്, സിനിമാമേഖലയിയൽ ഒരു പ്രശ്നമോ, പ്രതിസന്ധിയോ ഉണ്ടായാലുടനെ സർക്കാറിന്റെ ഇടപെടലുണ്ടാവും. ഈ അവസ്ഥ മാറണം. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ കേരളത്തിൽ സംഭവിച്ച ഗുണപരമായ കാര്യമെന്ന് പറയാവുന്നത്, സാംസ്കാരിക ക്ഷേമനിധി ബോർഡ് എന്നൊരു സ്ഥാപനമുണ്ടായി എന്നതാണ്. കലാകാരന്മാർ അമ്പതു രൂപാ പ്രതിമാസം അടച്ചാൽ അറുപതു വയസ്സാകുമ്പോൾ നാലായിരം രൂപ പെൻഷൻ കിട്ടും.

എം.എ. ബേബി സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്നപ്പോൾ സാംസ്കാരിക ക്ഷേമനിധി ബോർഡിന്റെ ഒരു വലിയ പരസ്യം പത്രങ്ങളിൽ വന്നിരുന്നു. അതിൽ എഴുത്തുകാർക്ക് പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബോർഡിന്റെ ഓഫിസിൽ അന്വേഷിച്ചാലറിയാം, അങ്ങനെ ഒരേർപ്പാടിനെക്കുറിച്ച് അവിടെ ആർക്കും ഒരെത്തുംപിടിയുമില്ല. എന്തെങ്കിലും വിവരം അറിയാൻ സാംസ്കാരിക ക്ഷേമനിധി ഓഫിസിലേക്ക് വിളിച്ചാൽ സാംസ്കാരശൂന്യമായ രീതിയിലാണ് ഇടപെടൽ. സംഗീത നാടക അക്കാദമി 60 വയസ്സായവർക്ക് ചികിത്സക്ക് ഒരു നിശ്ചിത തുകക്കുള്ള ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്. അതുപക്ഷേ, സർക്കാറിന്റെ ഖജനാവിൽനിന്നല്ലെന്നാണറിഞ്ഞത്. സ്പോൺസർഷിപ്പാണ്. സ്പോൺസറില്ലാതായാൽ ഇൻഷുറൻസുമില്ലാതാകും. ഈ അവസ്ഥയെല്ലാം മാറേണ്ടതുണ്ട്.

ഒരു കാര്യംകൂടി വെളിപ്പെടുത്തി ഈ ഉത്തരം അവസാനിപ്പിക്കാം. സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ ഔദ്യോഗിക വെബ്പോർട്ടലിലുള്ള വിളംബരമാണത്. ‘‘സംസ്ഥാനത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന് ഊന്നൽ നൽകിക്കൊണ്ട് എല്ലാ തരത്തിലുള്ള കലകളെയും സാംസ്കാരിക പാരമ്പര്യത്തെയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് സാംസ്‌കാരിക കാര്യ വകുപ്പിന്റെ പ്രധാന ചുമതല. അന്താരാഷ്ട്ര തലത്തിൽ സാംസ്കാരിക കൈമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി താഴേത്തട്ടിൽ മുതൽ അന്താരാഷ്ട്രതലം വരെ സാംസ്കാരിക അവബോധം വളർത്തുക എന്നതാണ് വകുപ്പിന്റെ വിശാലമായ പ്രവർത്തന മേഖലയിൽ പെടുന്നത്. സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃക സംരക്ഷണ പരിപാടികൾക്കൊപ്പം വകുപ്പിന്റെ പ്രവർത്തനങ്ങൾ വിവിധ സമകാലിക കലാരൂപങ്ങളെയും പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയുംചെയ്യുന്നു. ജനങ്ങളുടെ അടിസ്ഥാനപരമായ സാംസ്കാരിക മൂല്യങ്ങളെയും സൗന്ദര്യാവബോധത്തെയും വിവിധ മാർഗങ്ങളിലൂടെ സജീവവും ചലനാത്മകവുമാക്കുക എന്നതാണ് വകുപ്പിന്റെ ലക്ഷ്യം.

ഈ ലക്ഷ്യം മുന്നിൽ കണ്ടു കേരള സർക്കാറിന്റെ സാംസ്കാരിക നയത്തിൽ ഉൾപ്പെടുന്ന പ്രവർത്തനങ്ങൾ വകുപ്പ് ഏറ്റെടുത്ത് നടപ്പാക്കുന്നു. ഈ പ്രവർത്തനങ്ങൾ ഡയറക്ടറേറ്റ്, മറ്റു സ്വയംഭരണ സ്ഥാപനങ്ങൾ/ സൊസൈറ്റികൾ വഴിയാണ് നടപ്പാക്കുന്നത്. ഇതിലെന്തെല്ലാം കാര്യങ്ങൾ സാംസ്കാരിക വകുപ്പ് ചെയ്യുന്നുണ്ട്..?

News Summary - interview with john t vekkan