Begin typing your search above and press return to search.

“നാം യുദ്ധത്തെ ദൃശ്യവിസ്മയമാക്കുന്നു, മഹത്ത്വവത്കരിക്കുന്നു’’

“നാം യുദ്ധത്തെ ദൃശ്യവിസ്മയമാക്കുന്നു,    മഹത്ത്വവത്കരിക്കുന്നു’’
cancel

അടുത്തിടെ രാജ്യാന്തര തലത്തിൽതന്നെ ശ്രദ്ധേയമായ ‘പാന്‍ട്രം’ എന്ന ശ്രീലങ്കൻ സിനിമയുടെ സംവിധായിക നദീ വാസലമുദലിയാരാച്ചി സംസാരിക്കുന്നു. വംശീയ കലാപങ്ങളും യുദ്ധങ്ങളും അശാന്തിയും പ്രമേയമാകുന്ന സിനിമ പലതരം സിനിമാ ഭാഷകളെ അട്ടിമറിക്കുന്നുണ്ട്​. ത​ന്റെ സിനിമയെയും സിനിമാ സങ്കൽപങ്ങളെയും കുറിച്ച്​ സംസാരിക്കുകയാണ്​ അവർ, ചലച്ചിത്ര നിരൂപകനും എഴുത്തുകാരനും ഗ്രന്ഥകാരനുമായ പി.കെ. സ​ുരേന്ദ്രനോട്​ ഇൗ അഭിമുഖത്തിൽ. വംശീയ കലാപങ്ങളും യുദ്ധങ്ങളും അശാന്തിയും ദുരിതങ്ങളും വിതച്ച ശ്രീലങ്കയില്‍നിന്നുള്ള ഒരു സിനിമയാണ് നദീ വാസലമുദലിയാരാച്ചി സംവിധാനംചെയ്ത ‘പാന്‍ട്രം’ (Nadie Wasalamudaliarachchi, Pantrum, 2025). ബുദ്ധിസം ഔദ്യോഗിക...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
അടുത്തിടെ രാജ്യാന്തര തലത്തിൽതന്നെ ശ്രദ്ധേയമായ ‘പാന്‍ട്രം’ എന്ന ശ്രീലങ്കൻ സിനിമയുടെ സംവിധായിക നദീ വാസലമുദലിയാരാച്ചി സംസാരിക്കുന്നു. വംശീയ കലാപങ്ങളും യുദ്ധങ്ങളും അശാന്തിയും പ്രമേയമാകുന്ന സിനിമ പലതരം സിനിമാ ഭാഷകളെ അട്ടിമറിക്കുന്നുണ്ട്​. ത​ന്റെ സിനിമയെയും സിനിമാ സങ്കൽപങ്ങളെയും കുറിച്ച്​ സംസാരിക്കുകയാണ്​ അവർ, ചലച്ചിത്ര നിരൂപകനും എഴുത്തുകാരനും ഗ്രന്ഥകാരനുമായ പി.കെ. സ​ുരേന്ദ്രനോട്​ ഇൗ അഭിമുഖത്തിൽ.

വംശീയ കലാപങ്ങളും യുദ്ധങ്ങളും അശാന്തിയും ദുരിതങ്ങളും വിതച്ച ശ്രീലങ്കയില്‍നിന്നുള്ള ഒരു സിനിമയാണ് നദീ വാസലമുദലിയാരാച്ചി സംവിധാനംചെയ്ത ‘പാന്‍ട്രം’ (Nadie Wasalamudaliarachchi, Pantrum, 2025). ബുദ്ധിസം ഔദ്യോഗിക മതമായ ശ്രീലങ്കയിലാണ് ഈ രീതിയില്‍ മനുഷ്യക്കുരുതി അരങ്ങേറുന്നത് എന്നത് വിരോധാഭാസമായി തോന്നാം. ഈയിടെ കോഴിക്കോട് സമാപിച്ച സ്വതന്ത്ര-പരീക്ഷണാത്മക ചലച്ചിത്ര മേളയുടെ ഉദ്ഘാടന സിനിമയായിരുന്നു ഇത്.

നോവലിസ്റ്റ്, ചിത്രകാരി, മനുഷ്യാവകാശ പ്രവര്‍ത്തക എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വാസലമുദലിയാരാച്ചിയുടെ ആദ്യ സിനിമയാണ് ‘പാന്‍ട്രം’. ഒരു വൃദ്ധന്റെയും അമ്മയുടെയും അച്ഛന്റെയും മകന്റെയും കഥ. അഴിമതി നിറഞ്ഞ ഒരു കുടുംബത്തിൽനിന്ന് അധികാരത്തിലെത്തിയ ഒരു പ്രസിഡന്റിനെ അട്ടിമറിക്കാനുള്ള ജനങ്ങളുടെ പ്രക്ഷോഭത്തിനായി വൃദ്ധൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു, ഇത് നാടുനീളെ വ്യാപകമായ അഴിമതിക്ക് കാരണമാകുന്നു. ക്രമസമാധാനം ലംഘിക്കപ്പെട്ട ഒരു സംഘർഷത്തിൽ ഒരു സൈനികൻ സ്ത്രീയെ ബലാത്സംഗം ചെയ്യുന്നു, ഇതിലൂടെ ഒരു കുട്ടി ജനിക്കുന്നു. പിന്നീട് ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീ ആത്മഹത്യാ ബോംബായി മാറുന്നു. ബലാത്സംഗത്തിന്റെ ഫലമായി ജനിച്ച കുട്ടി ഒരു ബാലസൈനികനായി വളരുന്നു. യുദ്ധത്തിനുശേഷം, ആഘാതത്താൽ വലയുകയും സമൂഹത്തെ നേരിടാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ, അവൻ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നു. എന്നിരുന്നാലും, തന്റെ ജീവശാസ്ത്രപരമായ പിതാവുമായുള്ള ഒരു യാദൃച്ഛിക കൂടിക്കാഴ്ച അവന്റെ ജീവിതത്തെ മാറ്റിമറിക്കുന്നു. മാനസികാഘാതവുമായി മല്ലിടുന്ന പിതാവും യുദ്ധാനന്തരം തന്റെ സ്ഥാനം കണ്ടെത്താൻ പാടുപെടുന്ന മകനും തമ്മിലുള്ള സംഘർഷത്തെയാണ് സിനിമ പര്യവേക്ഷണം ചെയ്യുന്നത്.

വരണ്ടുണങ്ങി വിണ്ടുകീറിയ ഭൂമി, ചതുപ്പ്, ചളി, ജീർണത എന്നിവയുടെ ധാരാളം ദൃശ്യങ്ങള്‍ സിനിമയിലുണ്ട്. അതുപോലെ വീണുകിടക്കുന്ന മരങ്ങളുടെ ദൃശ്യങ്ങളും (വെട്ടിയിട്ടതാവാം, ജീർണിച്ചു വീണതാവാം) ധാരാളം. എന്നാല്‍, വനത്തെയും പ്രകൃതിയെയും കാൽപനികവത്കരിച്ചല്ല അവതരിപ്പിക്കുന്നത്‌, മറിച്ച് പരുഷമായ രീതിയിലാണ്. സിനിമയുടെ അവസാന ഭാഗത്തുള്ള നിസ്സഹായ നിലവിളിപോലുള്ള ഗാനം (കരച്ചില്‍) ഭൂമിക്കടിയില്‍ അടിഞ്ഞുപോയവരില്‍നിന്ന് കേള്‍ക്കുന്നതുപോലെ.

അവശിഷ്ടങ്ങൾ വെറും ജീർണതയല്ല. അവ ശക്തമായ പ്രതീകങ്ങളായി വർത്തിക്കുന്നു. അവശിഷ്ടങ്ങൾ ഭൂതകാലവുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ്, അതിൽ വിഘടിച്ച ഓർമകളും ചരിത്രങ്ങളും അടങ്ങിയിരിക്കുന്നു. അവശിഷ്ടങ്ങളിൽ അന്തർലീനമായ അഭാവം, അല്ലെങ്കില്‍ ഇല്ലാത്തത് തത്ത്വചിന്താപരമായി പ്രാധാന്യമർഹിക്കുന്നു. അത് ഉള്ളതിനെയും ഇല്ലാത്തതിനെയും, സാന്നിധ്യത്തെയും അഭാവത്തെയും കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നു. ചില സിനിമകളിൽ, അവശിഷ്ടങ്ങൾ ദേശീയ ആഘാതം, നഷ്ടം അല്ലെങ്കിൽ തകർന്ന സ്വത്വം എന്നിവയെയും യുദ്ധം, പ്രകൃതി ദുരന്തങ്ങൾ അല്ലെങ്കിൽ രാഷ്ട്രീയ പ്രക്ഷോഭങ്ങൾ എന്നിവ മൂലമുണ്ടാകുന്ന നാശത്തെയും പ്രതിനിധാനം ചെയ്യുന്നു.

ജൂലിയ ക്രിസ്റ്റേവയുടെ ‘നികൃഷ്ടത’ എന്ന ആശയം മനോവിശ്ലേഷണത്തിൽ ആഴത്തിൽ വേരൂന്നിയതാണ്. ഇതിന് ഉദാഹരണമായി ക്രിസ്റ്റേവ ശവം, ഛർദി, തുറന്ന മുറിവുകൾ, അല്ലെങ്കിൽ അശുദ്ധി, മരണം എന്നിവയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ അവതരിപ്പിക്കുന്നു. ഈ ആശയത്തിന് സാമൂഹികവും രാഷ്ട്രീയവുമായ മാനങ്ങളുണ്ട്. അവശിഷ്ടങ്ങളുടെയും ജീർണതയുടെയും സിനിമാറ്റിക് പ്രതിനിധാനത്തിൽ ശ്രദ്ധ ചെലുത്തുന്നതിലൂടെ, നമ്മുടെ ലോകത്തെ രൂപപ്പെടുത്തുന്ന അടിസ്ഥാന അധികാര ഘടനകൾ, പ്രത്യയശാസ്ത്രങ്ങൾ, സാമൂഹിക ഉത്കണ്ഠകൾ എന്നിവയെക്കുറിച്ച് നമുക്ക് നിർണായകമായ ഉൾക്കാഴ്ചകൾ നേടാൻ കഴിയും. അസ്വസ്ഥതയുണ്ടാക്കുന്നതോ ജീർണിക്കുന്നതോ ആയ ഈ ഘടകങ്ങൾ ചലച്ചിത്ര പ്രവർത്തകരുടെ കൈകളിലെ രാഷ്ട്രീയ വ്യാഖ്യാനത്തിനും സാമൂഹിക വിമർശനത്തിനുമുള്ള ശക്തമായ ഉപകരണങ്ങളായി മാറും.

സിനിമ സാമ്പ്രദായിക ആഖ്യാനമോ അഭിനയമോ പിന്തുടരുന്നില്ല. യുദ്ധത്തെ ദൃശ്യവിസ്മയമാക്കി മാറ്റുന്നില്ല, മഹത്ത്വവത്കരിക്കുന്നില്ല. കാലം മങ്ങുകയും ഓർമകൾ ദ്രാവകരൂപത്തില്‍ ഒഴുകുകയും ചെയ്യുന്നു. സർറിയലിസ്റ്റ് കലാകാരന്മാരെ പോലെ സ്ഥലത്തിന്റെ പ്രതീകാത്മകവും മനഃശാസ്ത്രപരവുമായ ഉപയോഗവും വക്രീകരണവും ഛിന്നഭിന്നമായ യാഥാർഥ്യങ്ങളെ വൈകാരികമായ ഒരു പൊരുത്തത്തോടെ ഒരുമിച്ച് നിർത്താൻ കഴിയുന്ന ഒരു സിനിമാറ്റിക് സൗന്ദര്യം രൂപപ്പെടുത്തുന്നു. സംവിധായികയുമായി ഓണ്‍ലൈനില്‍ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:

ഇന്ത്യയും പാകിസ്താനും തമ്മിൽ ഒരു യുദ്ധം ആസന്നമായിരുന്നു. ഭാഗ്യവശാൽ അത് സംഭവിച്ചില്ല. ഗസ്സയിലും യുക്രെയ്നിലും ഇപ്പോഴും യുദ്ധം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, തീവ്രവാദവും യുദ്ധവും കൈകാര്യംചെയ്യുന്ന താങ്കളുടെ സിനിമ വളരെ പ്രസക്തമാണ്. താങ്കളുടെ സിനിമയുടെ ഉത്ഭവം, പ്രമേയങ്ങൾ, രാഷ്ട്രീയം എന്നിവയെക്കുറിച്ച് പറയൂ...

പതിറ്റാണ്ടുകളായി യുദ്ധത്തിനിടയില്‍ ജീവിച്ച അനുഭവത്തില്‍നിന്നാണ് ഈ സിനിമ ജനിക്കുന്നത്. ഒരു സമൂഹം പതുക്കെ സമാധാനം, സ്വാതന്ത്ര്യം, മനുഷ്യത്വം, സംസ്കാരം, നീതി എന്നിവ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന ഭയവും ദുഃഖവുമാണ് ഇതിനെ രൂപപ്പെടുത്തിയത്. ഈ നഷ്ടങ്ങൾ ഒരു നിമിഷത്തെ മാത്രമല്ല, മുഴുവൻ തലമുറകളെയും ബാധിക്കുന്നു. മുപ്പത് വർഷത്തെ സംഘർഷത്തിലൂടെ ജീവിച്ചതിനുശേഷം, വേദന എളുപ്പത്തിൽ മാഞ്ഞുപോകുന്നില്ല. ആ ശൂന്യത പ്രകടിപ്പിക്കാനുള്ള എന്റെ മാർഗമാണ് ഈ സിനിമ. മിഷേൽ ഫൂക്കോയുടെ അധികാരത്തെയും അറിവിനെയും കുറിച്ചുള്ള ആശയത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട്, യുദ്ധത്തെ യുദ്ധക്കളങ്ങളിൽ സംഭവിക്കുന്ന ഒന്നായി മാത്രമല്ല, മനുഷ്യന്റെ മനസ്സിനുള്ളിൽ സംഭവിക്കുന്ന ഒന്നായും ഞാൻ കാണുന്നു. അധികാരം ആളുകളെ നിയന്ത്രിക്കുക മാത്രമല്ല, നമ്മൾ എങ്ങനെ ചിന്തിക്കുന്നു, എന്ത് വിശ്വസിക്കുന്നു, യുദ്ധത്തെ നമ്മൾ എങ്ങനെ മനസ്സിലാക്കുന്നു എന്നതുൾപ്പെടെ രൂപപ്പെടുത്തുന്നുവെന്ന് ഫൂക്കോ വിശ്വസിച്ചു. ആ അർഥത്തിൽ, യുദ്ധം നമ്മുടെ ഭാഗമായി മാറുന്നു. അത് ആന്തരികമാണ്. അത് നമ്മുടെ ചിന്തകളിലും വികാരങ്ങളിലും നിലനിൽക്കുന്നു.

ഒരിക്കല്‍ യുദ്ധം നിങ്ങളുടെ മാനസിക ലോകത്തിന്റെ ഭാഗമായിക്കഴിഞ്ഞാൽ, ഒരു കമ്പ്യൂട്ടർ ഫയൽപോലെ നിങ്ങൾക്ക് അത് മായ്ക്കാൻ കഴിയില്ല. ആഘാതം മായ്ക്കാൻ എളുപ്പവഴികളൊന്നുമില്ല. പോരാട്ടം അവസാനിച്ചതിനു ശേഷവും ഓർമകളിലൂടെയും ഭാഷയിലൂടെയും നിശ്ശബ്ദതയിലൂടെയും യുദ്ധം തുടരുന്നു. അത് നമ്മുടെ വികാരങ്ങളെയും നമ്മുടെ പെരുമാറ്റത്തെയും, ലോകത്തെ കാണുന്ന രീതിയെയും ബാധിക്കുന്നു. അത് അപ്രത്യക്ഷമാകുന്നില്ല.

അതുകൊണ്ടാണ് യുദ്ധത്തെക്കുറിച്ചുള്ള നമ്മുടെ അറിവുകളെ ഇല്ലാതാക്കുക എന്ന് ഞാന്‍ പറയുന്നത്. കാരണം, ഭൂമിയില്‍ യുദ്ധം അവസാനിപ്പിക്കുക എളുപ്പമാണ്. എന്നാല്‍, മനസ്സില്‍ യുദ്ധം അവസാനിപ്പിക്കുക എളുപ്പമല്ല. പൂർണമായും ഉണങ്ങാത്ത മുറിവുകളും, നേരിട്ട് ഉൾപ്പെട്ടിട്ടില്ലെങ്കിൽപോലും നിലനിൽക്കുന്ന വടുക്കളുമാണ് യുദ്ധം അവശേഷിപ്പിക്കുന്നത്. എല്ലാം പരിഹരിക്കുന്നതിനെക്കുറിച്ചല്ല സിനിമ. സമാധാനം പ്രഖ്യാപിച്ചതിനുശേഷവും നിലനിൽക്കുന്ന വേദനക്ക് ഇടം നൽകുന്നതിനെക്കുറിച്ചാണ് ഇത്. യുദ്ധം എന്താണ് അവശേഷിപ്പിക്കുന്നതെന്ന് തിരിച്ചറിയുകയും അത് പങ്കിടുകയും ചെയ്യുന്നതിനെക്കുറിച്ചാണ് സിനിമ.

താങ്കള്‍ അക്രമം നേരിട്ട് കാണിക്കുന്നില്ല. പക്ഷേ കോഴിയെ കൊല്ലുന്നതും പൂച്ച രക്തം പുരണ്ട മാംസം കഴിക്കുന്നതുംപോലുള്ള ദൃശ്യങ്ങളുണ്ട്. ഒരു മനുഷ്യൻ പൂച്ചയെ കൊല്ലുമ്പോൾ അതിന്റെ നിലവിളി നമുക്ക് കേൾക്കാം. ഇത് ‘‘യുദ്ധവിരുദ്ധ സിനിമ എന്നൊന്നില്ല’’ എന്ന ത്രൂഫോയുടെ വാക്കുകള്‍ എന്നെ ഓർമിപ്പിച്ചു. സംവിധായകന്‍ സിനിമ യുദ്ധവിരുദ്ധമായിരിക്കാൻ ഉദ്ദേശിച്ചാൽപോലും സിനിമയുടെ സ്വഭാവം തന്നെ ചിലപ്പോൾ യുദ്ധത്തിന്റെ വശങ്ങളെ മഹത്ത്വപ്പെടുത്തും എന്നാണ് അദ്ദേഹം വിവക്ഷിച്ചത്‌..?

ഇതിനെക്കുറിച്ച് ഞാൻ ധാരാളം ചിന്തിച്ചിട്ടുണ്ട്. ഞാൻ നേരത്തേ സൂചിപ്പിച്ചതുപോലെ, യുദ്ധം എന്ന വാക്ക് ഒരു ഭാഷയിൽ പ്രവേശിച്ചുകഴിഞ്ഞാൽ, അത് പതുക്കെ നമ്മുടെ മനസ്സിന്റെ ഭാഗമായി മാറുന്നു. അത് നമ്മുടെ ഉള്ളിൽ നിശ്ശബ്ദമായി നിലനില്‍ക്കുന്നു, അത് നീക്കംചെയ്യാൻ പ്രയാസമാണ്, പലപ്പോഴും ജീവിതകാലം മുഴുവൻ അത് നിലനിൽക്കുകയും ചെയ്യും. അതുകൊണ്ടാണ് യുദ്ധത്തെക്കുറിച്ചുള്ള നമ്മുടെ അറിവുകളെ ഒഴിവാക്കുക എളുപ്പമല്ലെന്ന് ഞാൻ പറയുന്നത്. എനിക്ക്, യുദ്ധം പുറത്ത് സംഭവിക്കുന്ന ഒന്നല്ല; അത് നമ്മുടെ ഉള്ളിൽ വസിക്കുന്ന ഒന്നാണ്.

ഒരു എഴുത്തുകാരി എന്ന നിലയിൽ, ഭാഷ നമ്മുടെ ചിന്തകളെയും വികാരങ്ങളെയും എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് എനിക്ക് നന്നായി അറിയാം. ഭാഷ നമ്മൾ ഉപയോഗിക്കുന്ന ഒരു ഉപകരണം മാത്രമല്ല; നമ്മൾ ആരാണെന്ന് രൂപപ്പെടുത്തുന്നത് അതാണ്. നമ്മുടെ സ്വപ്നങ്ങൾപോലും ഭാഷയിലൂടെയാണ് രൂപപ്പെടുന്നത്. അതിനാൽ, യുദ്ധം എന്ന വാക്കും സമൂഹം അതിനെക്കുറിച്ച് സംസാരിക്കുന്ന രീതിയും നമ്മൾ എവിടെ ജീവിച്ചാലും നമ്മെ ബാധിക്കുന്നു. യുദ്ധത്തിന്റെ സ്വാധീനത്തിൽ പെടാൻ നിങ്ങൾ ഒരു യുദ്ധമേഖലയിൽ ജീവിക്കേണ്ടതില്ല. നിങ്ങളുടെ ലോകത്ത് ആ വാക്ക് നിലവിലുണ്ടെങ്കിൽ, അതിന്റെ സ്വാധീനം നിലനിൽക്കും.

ഇതിനെ മറികടക്കാനുള്ള ശ്രമമാണോ താങ്കള്‍ സിനിമയിലൂടെ ശ്രമിക്കുന്നത്?

യുദ്ധത്തിന്റെ ചങ്ങലപോലെ നീളുന്ന പ്രഭാവം കുറക്കുന്നതിനുള്ള ഒരു മാർഗം. ഒരു ചലച്ചിത്രകാരനെ/കാരിയെ സംബന്ധിച്ചിടത്തോളം, ഏറ്റവും വേദനജനകമായ തിരിച്ചടികളിലൊന്ന് അവരുടെ ഭാഷാലോകത്തിലെ പ്രബലമായ സാമൂഹിക വ്യവഹാരത്തിൽ ഉൾച്ചേർന്നിരിക്കുന്ന യുദ്ധത്തിന്റെ മഹത്ത്വവത്കരണത്തിൽനിന്ന് മുക്തി നേടാൻ കഴിയാത്തതാണ്. (നിങ്ങൾ യുദ്ധത്തെ കാണുന്ന രീതി പലപ്പോഴും സമൂഹം സൃഷ്ടിക്കുന്ന ജനപ്രിയ വ്യവഹാരത്താൽ രൂപപ്പെടുന്നു.) യുദ്ധവിരുദ്ധ സിനിമകൾപോലും ചിലപ്പോൾ യുദ്ധത്തെ മഹത്ത്വവത്കരിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണിതെന്ന് ഞാൻ വിശ്വസിക്കുന്നു.

യുദ്ധം നിലനിൽക്കുന്ന എല്ലാ രാജ്യങ്ങളിലും, യുദ്ധത്തെ മഹത്ത്വപ്പെടുത്താനും, സൈനികരെ വീരന്മാരാക്കാനുംവേണ്ടിയാണ് പൊതുവ്യവഹാരം ശ്രമിക്കുന്നത്. ഇത് നമ്മുടെ മനസ്സുകളിലോ വൈജ്ഞാനിക ഭൂപടങ്ങളിലോ ആഴത്തിൽ ഉൾച്ചേർക്കാൻ ആവശ്യമായ സ്വാധീനമുള്ള ശക്തരായ ആളുകളാണ് അല്ലെങ്കില്‍ കൂട്ടമാണ്‌ ഈ വ്യവഹാരം പ്രചരിപ്പിക്കുന്നത്. സമൂഹത്തിന്റെ പ്രത്യയശാസ്ത്രപരമായ ഉപരിഘടനയിൽനിന്ന് അതിന്റെ അടിത്തറയിലേക്ക് വ്യാപിക്കുന്ന തരത്തിൽ അവർ ഈ പ്രചാരണം വളരെ സൂക്ഷ്മമായി നടപ്പാക്കുന്നു.

ഒടുവിൽ, അടിത്തറയിലെ ചെറിയ, ദൈനംദിന ജീവിതം/ ചര്‍ച്ചകള്‍പോലും ഈ വലിയ ആഖ്യാനത്തെ/ പ്രത്യയശാസ്ത്രത്തെ സേവിക്കുന്നതിനും നിലനിർത്തുന്നതിനുംവേണ്ടി രൂപപ്പെടുന്നു. മതം, സംസ്കാരം തുടങ്ങിയ ഘടകങ്ങൾ ഈ മഹത്ത്വവത്കരണവുമായി യോജിക്കാനും ശക്തിപ്പെടുത്താനും തുടങ്ങുന്നു. ഭാഷയിലൂടെ, ഈ സംവാദം നമ്മുടെ വ്യവസ്ഥിതിയിൽ പ്രവേശിക്കുന്നു.

ദൈവങ്ങളോടുള്ള പ്രാർഥനകളുടെയും ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും നിരവധി ദൃശ്യങ്ങൾ സിനിമയിലുണ്ട്. ദൈവത്തെ സംസ്‌കരിക്കുന്നതിനെക്കുറിച്ചുള്ള ഒരു പരാമർശമുണ്ട്. പ്രശ്‌നബാധിതമായ ശ്രീലങ്കയുടെ പശ്ചാത്തലത്തിൽ ഇത് രസകരമായ ഒരു രൂപകമാണ്. ജർമൻ തത്ത്വചിന്തകനായ ഫ്രെഡറിക് നീത്ഷേയുടെ ‘ദൈവം മരിച്ചു’ എന്ന പ്രസ്താവനയെ ഇത് ഓർമിപ്പിക്കുന്നു..?

‘‘ദൈവം മരിച്ചു’’ എന്ന നീത്ഷേയുടെ പ്രസിദ്ധമായ പ്രസ്താവന ഒരു ദിവ്യൻ നിലവിലില്ല എന്ന് പറയാൻ ഉദ്ദേശിച്ചുള്ളതല്ല. പകരം, ആധുനികവും കൂടുതൽ മതേതരവുമായ ഒരു ലോകത്ത് പരമ്പരാഗത മതവിശ്വാസങ്ങൾ മങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. അവശേഷിച്ച ശൂന്യതക്കു ശേഷം വരുന്നതും ജീവിക്കാൻ പുതിയ മൂല്യങ്ങൾ കണ്ടെത്തേണ്ടതിന്റെ അടിയന്തര ആവശ്യവുമാണ് അദ്ദേഹത്തെ ഏറ്റവും വിഷമിപ്പിച്ചത്. അതുപോലെ, ഒരു സമൂഹം യുദ്ധത്താൽ തകർന്നാൽ, അത് പുതിയ മൂല്യങ്ങളുടെ ഒരു കൂട്ടം സൃഷ്ടിക്കുന്നില്ലെങ്കിൽ അതിന് മുറിവുകള്‍ ഉണക്കാന്‍ കഴിയില്ല. പഴയ വിശ്വാസ വ്യവസ്ഥകൾ തകരുമ്പോഴോ പരാജയപ്പെടുമ്പോഴോ പലപ്പോഴും യുദ്ധം ആരംഭിക്കുന്നു. സിനിമയിലെ ഒരു രംഗത്തിൽ, ഒരു മനുഷ്യൻ തോക്ക് ഉയർത്തുന്നതും മറുവശത്ത്, ഒരു മനുഷ്യന്‍ ഒരു ദിവ്യരൂപം എടുത്തുപോകുന്നതും നിങ്ങൾ കാണുന്നു. ഇത് യാദൃച്ഛികതയല്ല, അതൊരു പ്രതീകമാണ്. മാനവികതയുമായി വീണ്ടും ബന്ധപ്പെടാൻ സഹായിക്കുന്നതിന് പഴയതും തകർന്നതുമായ വിശ്വാസങ്ങൾ ഉപേക്ഷിച്ച് പുതിയ മൂല്യങ്ങൾ തിരഞ്ഞെടുക്കണമെന്ന് ഇത് കാണിക്കുന്നു.

ലോകത്തിലെ തങ്ങളുടെ സ്ഥാനത്തെക്കുറിച്ചുള്ള പൊതുവായ ഒരു പ്രതിസന്ധിയും എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ചുള്ള വ്യക്തിപരമായ ഒരു പ്രതിസന്ധിയും മിക്ക ആളുകളിലും കാണാം. രണ്ടിനെയും ഒരേസമയം നേരിടുന്നത് ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് സിനിമ ഈ വിഷയം ശ്രദ്ധാപൂർവം കൈകാര്യംചെയ്യുന്നത്. ഒരു വൃദ്ധൻ ‘‘അത് എവിടെയായിരുന്നോ അവിടെ തന്നെ സൂക്ഷിക്കുക’’ എന്ന് പറയുന്ന ഒരു ഹൃദയസ്പർശിയായ നിമിഷമുണ്ട്. ഭൂകമ്പത്തിൽ തകർന്ന ഒരു കെട്ടിടംപോലെ, ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും എപ്പോഴും വീഴാം എന്ന അവസ്ഥയിലുള്ള ഒരു യുദ്ധാനന്തര സമൂഹം എത്ര ദുർബലമാണെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ കാണിക്കുന്നു. ഇത് ഒരു കൂട്ടം പുതിയ മൂല്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചാണ്.

നമ്മുടെ ഭൂരിഭാഗം സിനിമകളും, മുഖ്യധാര ആയാലും ആര്‍ട്ട് ആയാലും, പ്രേക്ഷകരെ സിനിമയില്‍ ആമഗ്നരാക്കാന്‍ വിവിധ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നു. നമ്മൾ എല്ലാം മറന്ന് സിനിമയുടെ ഒഴുക്കിനൊപ്പം ഒരു സാങ്കൽപിക രഥത്തിൽ സഞ്ചരിക്കുന്നു. അത്തരം സിനിമകൾ കാണുമ്പോൾ, നമ്മുടെ സമയം നിൽക്കുകയും കഥാപാത്രങ്ങളുടെയും സംഭവങ്ങളുടെയും സമയത്തിലേക്ക് നാം പ്രവേശിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയിൽ, നമ്മുടെ സമയം സിനിമയുടെ സമയമായി മാറുന്നു. നമ്മൾ സിനിമയുമായി താദാത്മ്യം പ്രാപിക്കുന്നു. അപ്പോള്‍ നമുക്ക് നമ്മുടെ വിമർശനാത്മക ബോധം നഷ്ടപ്പെടുന്നു. ചോദ്യംചെയ്യാതെ എല്ലാം ഉപഭോഗം ചെയ്യുന്നു. എന്നാല്‍, പ്രേക്ഷകരെ സിനിമയിൽ പൂർണമായും മുഴുകാൻ താങ്കൾ അനുവദിക്കുന്നില്ല. പ്രേക്ഷകരെ സിനിമയുമായി താദാത്മ്യപ്പെടുത്തുന്ന സംഭാഷണങ്ങളോ ആക്ഷനോ വേഗതയോ ഇല്ല. അവസാന ഭാഗത്തെ ദുഃഖഗാനമായാലും –അത് പരമ്പരാഗത അർഥത്തിലുള്ള ഒരു ഗാനമല്ല, ഒരു സ്ത്രീയുടെ നിലവിളിപോലെയാണ്– കഥാപാത്രത്തെയും അവളുടെ ദയനീയാവസ്ഥയെയും കാണിക്കാത്തതിനാൽ താദാത്മ്യവത്കരണത്തിനുള്ള അവസരമില്ല. താങ്കള്‍ പ്രേക്ഷകരെ ഒരല്‍പം അകലത്തില്‍ നിര്‍ത്തുന്നു..?

അതെ, പ്രേക്ഷകരെ സിനിമയില്‍ ആമഗ്നരാക്കാതെ അകലത്തില്‍ നിർത്താനുള്ള തീരുമാനം മനഃപൂർവമായിരുന്നു. സിനിമാക്കാഴ്ചയിൽ കൂടുതൽ ചിന്താപരവും ചോദ്യംചെയ്യുന്ന രീതിയിലുള്ളതുമായ ഒരു രീതി പ്രോത്സാഹിപ്പിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. അതിനായി ഞാൻ സ്ഥലവും കാലവും വ്യത്യസ്തമായി ഉപയോഗിച്ചു. കഥ ഒരു രേഖീയ കാലക്രമം പിന്തുടരുന്നില്ല. ഇത് നിമിഷങ്ങൾക്കിടയിൽ ദ്രവരൂപേണ മാറുന്നു, ഇത് കാലത്തെ ഒരു പരിധിവരെ വികലമാക്കുന്നു. ഇത് പ്രേക്ഷകരെ വളരെയധികം വൈകാരികമായി അടുപ്പിക്കുന്നതിൽനിന്ന് തടയാൻ സഹായിക്കുന്നു. ചോദ്യംചെയ്യുന്ന മനസ്സോടെ സിനിമ കാണാൻ, നിങ്ങൾ അൽപം അകന്നു നിൽക്കേണ്ടതുണ്ട്.

ഈ സിനിമ പ്രേക്ഷകരെ കഥയിലേക്ക് ആഴത്തിൽ വലിച്ചടുപ്പിക്കുന്നതിനു പകരം, പലതരത്തിലുള്ള ചിന്തകള്‍ക്ക് ഇടം സൃഷ്ടിക്കുന്നു. അതേസമയം പ്രേക്ഷകരെ സിനിമയില്‍ അകറ്റിനിർത്തുക എന്നതല്ല ലക്ഷ്യം, അവരെ ചിന്തിപ്പിക്കുക എന്നതാണ്. എല്ലാറ്റിനുമുപരി, സംശയം കാര്യങ്ങളെ ചിന്താപൂർവം നോക്കുന്നതിനുള്ള ഒരു മാർഗമാണ്. അതിനർഥം ചോദ്യങ്ങൾ ചോദിക്കുക, കാര്യങ്ങൾ മുഖവിലക്കെടുക്കാതിരിക്കുക എന്നതാണ്, പ്രത്യേകിച്ച് അവക്കു പിന്നിൽ ശക്തമായ കാരണങ്ങളില്ലാത്തപ്പോൾ.

 

 ‘പാൻട്രം’ സിനിമയുടെ ചിത്രീകരണ വേളയിൽ നദീ വാസലമുദലിയാരാച്ചി 

താങ്കൾ സ്റ്റാറ്റിക് ലോങ് ഷോട്ടുകൾ ധാരാളം ഉപയോഗിക്കുന്നു. ഫ്രഞ്ച് തത്ത്വചിന്തകനായ ഹെൻറി ബെർഗ്സൺ ഉപയോഗിച്ച പദമാണ് ‘ലാ ദൂരി’ (ഫ്രഞ്ച് ഭാഷയിൽ ദൈർഘ്യം എന്നർഥം). ശാസ്ത്രത്തിന്റെ വസ്തുനിഷ്ഠവും അളക്കാവുന്നതുമായ സമയത്തിൽനിന്ന് വ്യത്യസ്തമായ, തുടർച്ചയായ, ഒഴുകുന്ന, ഗുണപരമായ അനുഭവമായി സമയത്തിന്റെ ആത്മനിഷ്ഠവും ജീവിച്ചിരിക്കുന്നതുമായ അനുഭവത്തെ ഇത് സൂചിപ്പിക്കുന്നു. കട്ടുകൾ ഒഴിവാക്കുന്നതിലൂടെ, ദൈർഘ്യമേറിയ ടേക്കുകൾ പ്രേക്ഷകർക്ക് രംഗവുമായി പൂർണമായി ഇടപഴകാനും തുടർച്ചയായ, തത്സമയ രീതിയിൽ വികസിക്കുന്ന ആക്ഷന്‍ പിന്തുടരാനും അനുവദിക്കുന്നു. ആ​േന്ദ്ര തർകോവ്സ്കിയുടെ അഭിപ്രായത്തിൽ, സിനിമയുടെ ധമനികളിലൂടെ സ്പന്ദിക്കുന്ന സമയമാണിത്. ദൈർഘ്യമേറിയ ടേക്കുകൾ പ്രേക്ഷകരിൽനിന്ന് കൂടുതൽ സമയം ആവശ്യപ്പെടുന്നു, ഇത് ഇടപഴകൽ കുറയുന്നതിനും കൂടുതൽ വേർപിരിഞ്ഞ കാഴ്ചാനുഭവത്തിനും കാരണമായേക്കാം. കുറച്ച് സമയത്തിനുശേഷം, ഒരു ലോങ് സ്റ്റാറ്റിക് ടേക് ‘ബോറടിപ്പിക്കുന്ന’ അവസ്ഥ സൃഷ്ടിച്ചേക്കാം, ഇത് പലപ്പോഴും സെൻസറി ഉത്തേജനത്തിന്റെ അഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ, പ്രേക്ഷകർക്ക് വേർപിരിഞ്ഞതായും വിച്ഛേദിക്കപ്പെട്ടതായും തോന്നിയേക്കാം. ഇവിടെ, പ്രേക്ഷകർ അവരുടെ സമയത്തിലേക്ക് മടങ്ങിവന്ന് അതിനനുസരിച്ച് സിനിമ കാണുന്നു..?

മനുഷ്യൻ ഒരിക്കലും വർത്തമാനകാലത്ത് ജീവിക്കുന്ന ഒരാളല്ല, നാമെല്ലാവരും നമ്മുടെ ഉള്ളിൽ ഒരു നീണ്ട ഭൂതകാലം വഹിക്കുന്നു. വീടുകളോ സ്മാരകങ്ങളോ പോലുള്ള നമ്മൾ നിർമിക്കുന്ന വസ്തുക്കളില്‍പോലും ചരിത്രം ഉൾക്കൊള്ളുന്നു. ഭൂതകാലത്തിന്റെ ഈ നിശ്ശബ്ദ ഭാരം സിനിമയിൽ കാണിക്കാനാണ് ഞാന്‍ ശ്രമിച്ചത്. വികാരങ്ങൾ, ഓർമകൾ, കാലാനുഭവം എന്നിവയിൽനിന്നാണ് വേദന ഉണ്ടാകുന്നത്. ഒരുതരത്തിൽ, ഭൂതകാലവും വർത്തമാനവും ഭാവിയും എല്ലാം ഒരുമിച്ച് നിലനിൽക്കുന്നു, പരസ്പരം നിരന്തരം ഒന്ന് മറ്റൊന്നിനെ ബാധിക്കുന്നു. ആ വികാരം പകർത്താൻ ഞാൻ ആഗ്രഹിച്ചു. ഇത് സിനിമ കാണാൻ കൂടുതൽ ബുദ്ധിമുട്ടാക്കിയേക്കാം, പക്ഷേ, യുദ്ധാനന്തര ലോകത്ത്, ഈ ആഴത്തിലുള്ള സത്യം കാണിക്കാനുള്ള ഏറ്റവും സത്യസന്ധമായ മാർഗമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു.

ഒരു സിനിമക്ക് പൊതുവായ വേദനകളെ ശരിക്കും നേരിടണമെങ്കിൽ, പ്രേക്ഷകർ അത് അനുഭവിക്കണം, ദൂരെനിന്ന് കണ്ടാല്‍ പോരാ. അതിനായി ഞാന്‍ സിനിമയുടെ വേഗത കുറച്ചു. അതിനായി ദീർഘവും ശാന്തവുമായ ഷോട്ടുകൾ, ദൂരം, നിശ്ചലത എന്നിവ ഉപയോഗിച്ചു. ഇത് പ്രേക്ഷകരെ വേഗത കുറക്കാനും വേദനയോടൊപ്പം ഇരിക്കാനും അനുവദിക്കുന്നു. യഥാർഥ മാറ്റമോ രോഗശാന്തിയോ പുറമേയല്ല, ഉള്ളിൽ സംഭവിക്കാൻ കഴിയുന്ന ഒരേയൊരു മാർഗമാണിത്. ഞാൻ പ്രേക്ഷകര്‍ക്ക് സുഖകരമായ ഒളിച്ചോട്ടത്തിനുള്ള അവസരം നൽകുന്നില്ല.

താങ്കളുടെ ഫ്രെയിമിന്റെ വിഭജനം വളരെ രസകരമാണ്. ചക്രവാളം ഭൂമിയെയും ആകാശത്തെയും വ്യക്തമായി വിഭജിക്കുന്നു. സ്ഥലത്തെ പ്രത്യേക രീതിയില്‍ വിഭജിച്ച് കഥാപാത്രങ്ങളെ പ്രതിഷ്ഠിക്കുന്നു. സ്ഥലത്തെ ഈ രീതിയില്‍ പവിത്രവും അപവിത്രവുമായി വിഭജിക്കേണ്ടതുണ്ടോ? ഇവിടെ ഞാന്‍ മണി കൗളിന്റെ വാക്കുകള്‍ ഉദ്ധരിക്കാൻ ആഗ്രഹിക്കുന്നു. ചലച്ചിത്ര നിർമാതാക്കൾ സിനിമാറ്റിക് സ്ഥലത്തെ ‘പവിത്രം’ (കുറ്റകരമല്ലാത്ത രീതിയില്‍ ശ്രദ്ധാപൂർവം ഫ്രെയിം ചെയ്തതും, അനാവശ്യ ഘടകങ്ങളില്ലാത്തതും) എന്നും ‘അപവിത്രം’ (ആകസ്മികമായ കടന്നുകയറ്റങ്ങൾ, ക്രമരഹിത സംഭവങ്ങൾ, തടസ്സങ്ങൾ) എന്നും വിഭജിക്കുന്നു. വ്യൂഫൈൻഡറിലൂടെ നോക്കുന്ന ഒരു ചലച്ചിത്രകാരന്‍ നിർദിഷ്ട തത്ത്വങ്ങൾക്കനുസരിച്ച് ഒരു നിഷ്പക്ഷ ഇടത്തെ പവിത്രമാക്കി മാറ്റുന്നതായി കാണുന്നു. കൗൾ ഈ പരമ്പരാഗത വീക്ഷണത്തെ ചെറുത്തു, പകരം സ്ഥലത്തെ നിഷ്പക്ഷവും വർഗീകരിക്കാൻ കഴിയാത്തതുമായ ഒന്നായി കണക്കാക്കി. തന്റെ പിന്നീടുള്ള സിനിമകള്‍ ചിത്രീകരിക്കുമ്പോൾ വ്യൂഫൈൻഡറിലൂടെ നോക്കരുതെന്ന് കൗൾ തന്റെ കാമറാമാന്മാരോട് ആവശ്യപ്പെട്ടു. നോക്കുന്ന പ്രവൃത്തി സ്ഥലത്തെ യാന്ത്രികമായി ‘ഉചിതമാക്കും’ എന്നും പരമ്പരാഗത അർഥത്തിൽ അത് ‘പവിത്രമാക്കും’ എന്നും അദ്ദേഹം വിശ്വസിച്ചു..?

അത് വളരെ രസകരമായ വ്യാഖ്യാനമാണ്. കലാചരിത്ര പഠനത്തിൽനിന്ന് നിങ്ങൾക്ക് അറിയാവുന്നതുപോലെ, പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ ആധിപത്യം ഒരു നിർണായക വിഷയമായി മാറിയ ഒരു കാലഘട്ടമുണ്ടായിരുന്നു. അധികാരവും സാംസ്കാരിക പ്രകടനവും പ്രതിഫലിപ്പിക്കുന്ന മനുഷ്യനിർമിത ഘടനകൾക്ക് മുൻഗണന ലഭിക്കാൻ തുടങ്ങി. മനുഷ്യന്റെ ഇടപെടൽ വർധിച്ചതോടെ പ്രകൃതി ക്രമേണ കീഴടക്കപ്പെട്ടു. ഈ മനുഷ്യ ഇടപെടലുകൾ നമ്മൾ സംസ്കാരം എന്ന് വിളിക്കുന്നതിലേക്ക് പരിണമിച്ചു. എന്നാൽ, യുദ്ധം ആ സംസ്കാരത്തെ തന്നെ അക്രമാസക്തമായി തടസ്സപ്പെടുത്തുകയും നശിപ്പിക്കുകയുംചെയ്യുന്നു. അത് സാംസ്കാരിക ഘടനകളെ തകർക്കുക മാത്രമല്ല, മനുഷ്യനിർമിത പരിസ്ഥിതികളെ പൊടിയാക്കി മാറ്റുകയും അവ കൈവശംവെച്ചിരുന്ന ഓർമകൾക്കൊപ്പം ഭൂമിയിൽനിന്ന് അവയെ മായ്ച്ചുകളയുകയും ചെയ്യുന്നു. ഇവിടെ നശിപ്പിക്കപ്പെടുന്നത് ഭൗതിക ലോകം മാത്രമല്ല, മനുഷ്യ സാംസ്കാരിക ലോകം തന്നെയാണ് –അതിന്റെ ഓർമ, അതിന്റെ സത്ത.

അത്തരമൊരു നാശാനന്തര അവസ്ഥയിൽ, ‘സംസ്കാരമില്ലാത്ത മനുഷ്യൻ’ എന്ന ആശയം അവശേഷിക്കുന്നു. ഒരിക്കൽ അവരുടെ നിലനിൽപ്പിന് അർഥം നൽകിയ സാംസ്കാരിക ഘടനകളിൽനിന്ന് വിച്ഛേദിക്കപ്പെട്ട ഒരു വ്യക്തി. ഇത് ഒരു സ്വത്വ പ്രതിസന്ധിയിലേക്ക് നയിക്കുന്നു. സ്വത്വം പ്രാധാന്യമർഹിക്കുന്നത് അത് വ്യക്തികൾക്ക് സ്വന്തമാണെന്ന ബോധം, ഉദ്ദേശ്യം, തുടർച്ച എന്നിവ നൽകുന്നതിനാലാണ്. അതില്ലാതെ, ദിശാബോധം നഷ്ടപ്പെടുന്നു.

അത്തരമൊരു വ്യക്തിയെ ഒരു സിനിമാറ്റിക് ഫ്രെയിമിനുള്ളിൽ പ്രതിഷ്ഠിക്കുമ്പോൾ, ഭൗതിക സംസ്കാരത്തിന്റെ ഒരു കണികയും കാണില്ല, തരിശായ പ്രകൃതി മാത്രമേ ഉണ്ടാകൂ. പ്രകൃതി മനോഹരമാകാം, പക്ഷേ അതിന് ഓർമയില്ല. ഓർമയില്ലാതെ വേരുകളില്ല. സത്യത്തിൽ, അവിടെ ഒന്നുമില്ല, വെറും ശൂന്യത മാത്രം. എന്നിരുന്നാലും, ദൃശ്യപരമായി, ഫ്രെയിം സൗന്ദര്യാത്മകമായി ആകർഷകമായി തോന്നാം, ഇവ സിനിമാറ്റിക് വ്യാകരണത്തിന്റെ ഉപകരണങ്ങളാണ്. എന്നാൽ, സിനിമയുടെ തത്ത്വചിന്ത പലപ്പോഴും സൗന്ദര്യശാസ്ത്രത്തിനപ്പുറത്തേക്ക് പോകുന്നു. സൗന്ദര്യത്തിന് അടിയിലുള്ള അഭാവത്തെ തന്നെ ചോദ്യംചെയ്യുന്ന ആഴമേറിയ എന്തെങ്കിലും അത് അറിയിക്കാൻ ശ്രമിക്കുന്നു.

ഇവിടെ യഥാർഥത്തില്‍ പറയുന്നത്, സ്വയത്തെ മാത്രമല്ല, സ്വന്തം ഭൂമിയും നഷ്ടപ്പെട്ട ഒരാളുടെ കഥയാണ്. ഭൂമി നഷ്ടപ്പെടുന്നതോടെ സംസ്കാരവും അതോടൊപ്പം സ്വത്വവും നഷ്ടപ്പെടുന്നു. ഒരിക്കല്‍തന്നെ നിലനിര്‍ത്തിയിരുന്ന എല്ലാറ്റില്‍നിന്നും നഗ്നനാക്കപ്പെട്ട ഒരു മനുഷ്യനാണ് അയാള്‍. ഇപ്പോള്‍, അവന് ലക്ഷ്യമില്ല, ഒരു കാട്ടില്‍ നിലനില്‍ക്കുന്നതില്‍ അർഥമില്ല. കാട്ടില്‍ ആര്‍ക്കും സ്വത്വമില്ല, ഒരു മൂല്യവുമില്ല, അംഗീകാരവുമില്ല.

ഇതുപോലുള്ള ഒരു നിമിഷത്തിൽ, എന്തെങ്കിലും അർഥമുണ്ടെങ്കിൽ, അത് ദൈവങ്ങളുടെയോ ഭൂതങ്ങളുടെയോ ആണ്. ദൈവങ്ങൾക്ക് പുനർനിർമിക്കാൻ കഴിയും. ഭൂതങ്ങൾക്ക് എല്ലാം നശിപ്പിക്കാൻ കഴിയും. ഈ മനുഷ്യനിൽ രണ്ട് ശക്തികളും നിലനിൽക്കുന്നു. ഈ നഷ്ടവും അവന്റെ സാംസ്കാരിക ലോകത്തിന്റെ തകർച്ചയുമാണ് ഞാൻ അവതരിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ, സത്യത്തിൽ, ആ ഫ്രെയിമുകൾ എല്ലാം ഞങ്ങള്‍ യഥാർഥത്തിൽ ക്രമീകരിച്ചതല്ല. അവ മിക്കവാറും സ്വാഭാവികമായി, ചെറിയ രീതിയിലുള്ള മനുഷ്യ ഇടപെടലോടെ ഉയർന്നുവന്നു. അതും മുകളില്‍ സൂചിപ്പിച്ച ആശയത്തിന്റെ ഭാഗമാണ് –സംസ്കാരം നിശ്ശബ്ദമാക്കപ്പെടുകയോ അടിച്ചമർത്തപ്പെടുകയോ ചെയ്തു. അവശേഷിക്കുന്നതിനെ ആരെങ്കിലും ‘പവിത്രമായ പ്രകൃതി’ എന്ന് വിളിച്ചേക്കാം. എന്നാൽ, ഇവിടെ ഒരു ചോദ്യം ഉയർന്നുവരുന്നു: നമ്മള്‍ പങ്കിടുന്ന മനുഷ്യത്വത്തിന് മുകളിലായി നിൽക്കുന്ന എന്തെങ്കിലും യഥാർഥത്തിൽ പവിത്രമാകുമോ? മനുഷ്യാവസ്ഥയേക്കാൾ പവിത്രമായ എന്തെങ്കിലും ഉണ്ടോ?

താങ്കളുടെ സിനിമ വളരെ ചിത്ര സദൃശമാണ്. വളരെ മനോഹരമാണ്. ഇത് സിനിമയുടെ ദൃശ്യസമ്പന്നതയും സൗന്ദര്യാത്മക ആകർഷണവും വർധിപ്പിക്കുന്നു. ഈ വശം നമ്മെ സിനിമയും ചിത്രകലയും തമ്മിലുള്ള ബന്ധത്തിലേക്ക് കൊണ്ടുപോവുന്നു. നാടകത്തിൽനിന്നും ചിത്രം, സാഹിത്യം തുടങ്ങിയ മറ്റു കലാരൂപങ്ങളിൽനിന്നും വേറിട്ട്, സിനിമയെ ഒരു സവിശേഷ ഭാഷയായി സ്ഥാപിക്കാൻ റോബർട്ട് ബ്രസ്സോ പരിശ്രമിച്ചു. ‘‘ഛായാഗ്രഹണത്തിന്റെ സത്യം നാടകത്തിന്റെ സത്യമോ, നോവലിന്റെ സത്യമോ, ചിത്രകലയുടെ സത്യമോ ആകാൻ കഴിയില്ല’’ എന്ന് അദ്ദേഹം വിശ്വസിച്ചു. ബ്രസ്സോയെ പോലെ ‘പെയിന്റർലി ലോസ് ഇൻ ദി പ്രോബ്ലംസ് ഓഫ് സിനിമ’യുടെ രചയിതാവായ കാസിമിർ മാലെവിച്ചും സിനിമ തനതായ ഭാഷ വികസിപ്പിക്കണമെന്ന് വാദിച്ചു. ചിത്രത്തിന്റെ ഘടകങ്ങൾക്ക് മുൻഗണന നൽകുന്നത് സിനിമയുടെ ഭാഷയുടെ വികാസത്തെ മറികടക്കുമെന്നതാണ് ഒരു പ്രധാന വിമർശനം, അത് അതിന്റെ സ്വഭാവത്തിൽ അന്തർലീനമായിരിക്കണം..?

ഒരു കണ്ടംപററി ആര്‍ട്ട് പീസ്‌ എന്ന നിലയിലാണ് ഞാൻ സിനിമ സൃഷ്ടിച്ചത്, ബഹുമുഖ സമീപനം (Multi-disciplinary) ഉപയോഗിച്ചാണ് ഇത് സൃഷ്ടിച്ചത്. പുരാവസ്തു ശാസ്ത്രത്തിൽനിന്ന് ഒരു ഉദാഹരണം പറയാം. മുൻകാലങ്ങളിൽ, പുരാവസ്തു ശാസ്ത്രം പ്രധാനമായും മനുഷ്യന്റെ കരകൗശല സാമർഥ്യത്തിന്റെ ഫലമായി നിർമിച്ച ഉപകരണങ്ങളോ വസ്തുവോ കണ്ടെത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ, ആധുനിക പുരാവസ്തുശാസ്ത്രം ശാസ്ത്രം, ചരിത്രം, മറ്റു മേഖലകൾ എന്നിവ ഒരുമിച്ച് ഉപയോഗിച്ച് ആളുകൾ എങ്ങനെ ജീവിച്ചുവെന്ന് മനസ്സിലാക്കുന്നു. ഈ പുതിയ സമീപനം ഈ മേഖലയെ വളരെയധികം വളരാൻ സഹായിച്ചു.

അതുപോലെ, സമകാലിക കലയും പഴയ ശൈലികൾക്കപ്പുറത്തേക്ക് നീങ്ങുകയും പുതിയ ആശയങ്ങൾ പര്യവേക്ഷണം ചെയ്യുകയും ചെയ്യണമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്നത്തെ പല കലാകാരന്മാരും പെയിന്റിങ്, വിഡിയോ, സൗണ്ട് അല്ലെങ്കിൽ സയന്‍സ് പോലുള്ള വ്യത്യസ്ത രീതികൾ ഒരു സൃഷ്ടിയിൽതന്നെ ഉപയോഗിക്കുന്നു. ഇന്നത്തെ ലോകം പലതരത്തിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇത് കാണിക്കുന്നു.

ഒരു ആശയത്തിൽ പ്രവർത്തിക്കുന്നതിന് വ്യത്യസ്ത മേഖലകളിൽനിന്നുള്ള അറിവ് ഉപയോഗിക്കുന്ന രീതി പല മേഖലകളിലും കാണാൻ കഴിയും. ഉദാഹരണത്തിന്, വൈദ്യശാസ്ത്രത്തിൽ, കാൻസർ ചികിത്സയിൽ വ്യത്യസ്ത സ്പെഷാലിറ്റികളുള്ള ഡോക്ടർമാരുടെ ഒരു സംഘം ഉൾപ്പെടുന്നു. നിർമാണത്തിൽ, ആർക്കിടെക്ടുകൾ, എൻജിനീയർമാർ, പ്ലാനർമാർ എന്നിവർ ഒരുമിച്ച് പ്രവർത്തിക്കുന്നു. കലയിൽ ഒരു മൾട്ടി ഡിസിപ്ലിനറി സമീപനം ഉപയോഗിക്കുന്നത് നമ്മൾ ജീവിക്കുന്ന സങ്കീർണവും പരസ്പര ബന്ധിതവുമായ ലോകത്തെ പ്രതിഫലിപ്പിക്കാൻ സഹായിക്കുന്നു. ആഖ്യാനത്തിന്റെ പശ്ചാത്തലത്തിൽ വ്യാഖ്യാനിക്കേണ്ട സാംസ്കാരിക ചിഹ്നങ്ങളായി ഞാൻ പുരാതന കലാസൃഷ്ടികളെ സിനിമയിൽ വീണ്ടും അവതരിപ്പിക്കുന്നു. ഈ രീതി ഉത്തരാധുനിക കലാകാരന്മാർക്കിടയിലും സാധാരണമാണ്.

പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PSTD) താങ്കളുടെ സിനിമയില്‍ വളരെ പ്രധാനപ്പെട്ട വിഷയമാണ്. മിഷേൽ ഫൂക്കോയുടെ അഭിപ്രായത്തിൽ, യുദ്ധത്തിന്റെ ആഘാതം, ഉടനടിയും ദീർഘകാലാടിസ്ഥാനത്തിലും, ഒരു മാനസികമോ വൈദ്യശാസ്ത്രപരമോ ആയ പ്രശ്നമല്ല, മറിച്ച് ജനതയുടെ മേൽ അധികാരം പ്രവർത്തിക്കുന്ന രീതിയാൽ രൂപപ്പെടുന്ന ഒരു രാഷ്ട്രീയ പ്രശ്നമാണ്. ഒരു ജൈവരാഷ്ട്രീയ വീക്ഷണകോണിൽനിന്ന് നോക്കുമ്പോൾ, യുദ്ധം വെറും ഒരു സൈനിക നടപടിയല്ല, മറിച്ച് മരണത്തിലൂടെയും നാശത്തിലൂടെയുംപോലും ജനതയെ കൈകാര്യംചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഒരു രാഷ്ട്രീയതന്ത്രംകൂടിയാണ്. ഇവിടെ, ജൂലിയ ക്രിസ്റ്റേവയുടെ ആഘാതത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ ഞാൻ പരാമർശിക്കാൻ ആഗ്രഹിക്കുന്നു. അവരുടെ അഭിപ്രായത്തിൽ, യുദ്ധം വ്യക്തികളെ അങ്ങേയറ്റം നിന്ദ്യവും നികൃഷ്ടവുമായ അവസ്ഥയിലേക്ക് –മരണം, അംഗഭംഗം, ഛേദിക്കല്‍, സാമൂഹിക മാനദണ്ഡങ്ങളുടെ തകർച്ച– എത്തിക്കുന്നു. ഈ ഏറ്റുമുട്ടലുകൾ ഒരു പ്രാഥമിക ഭീതിക്ക് കാരണമാവുകയും വ്യക്തിയുടെ സ്വത്വത്തെ അസ്ഥിരപ്പെടുത്തുകയും ചെയ്യും. അവരുടെ മനോവിശ്ലേഷണവും ദാർശനികവുമായ ആശയങ്ങൾ, പ്രത്യേകിച്ച് സെമിയോട്ടിക്, പ്രതീകാത്മകത എന്നിവ തമ്മിലുള്ള ഇടപെടൽ, നിന്ദ എന്ന ആശയം, മാതൃത്വത്തിന്റെ പ്രാധാന്യം എന്നിവ യുദ്ധംമൂലമുണ്ടാകുന്ന ആഴത്തിലുള്ള മാനസികവും സാമൂഹികവുമായ തടസ്സങ്ങളെയും വ്യക്തികളിലും സമൂഹങ്ങളിലും അതിന്റെ നിലനിൽക്കുന്ന സ്വാധീനത്തെയും മനസ്സിലാക്കുന്നതിനുള്ള ശക്തമായ ഒരു ചട്ടക്കൂട് നൽകുന്നു..?

ഞാൻ താങ്കളോട് പൂർണമായും യോജിക്കുന്നു. ഇത് വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്, പ്രത്യേകിച്ച് യുദ്ധാനന്തര യാഥാർഥ്യത്തിലേക്ക് നീങ്ങുന്ന ഒരു രാജ്യത്ത്. PTSD എന്ന വിഷയം ഞാൻ സിനിമയിലേക്ക് കൊണ്ടുവന്നപ്പോൾ, കഥാപാത്രത്തിന്റെ ആന്തരിക ലോകത്തെ സ്‌ക്രീനിൽ ചിത്രീകരിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം കണ്ടെത്തുന്നതിലായിരുന്നു എന്റെ ശ്രദ്ധ. ആ വെല്ലുവിളി നേരിടാൻ, ഒരു സൃഷ്ടിപരമായ പാലമായി ഞാൻ രൂപകങ്ങളെ ആശ്രയിച്ചു.

കുറ്റബോധം, ലജ്ജ, ഭയം എന്നിവയാൽ രൂപപ്പെട്ട ഒരു സാംസ്കാരിക അവസ്ഥയില്‍ സമൂഹം പ്രവർത്തിക്കുന്നുവെന്ന് നമുക്കറിയാം, ഈ ഘടകങ്ങൾ വ്യക്തിയുടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്നു. യുദ്ധം കടന്നുപോകുകയും വ്യക്തികൾ സാധാരണ ജീവിതത്തിലേക്ക് വീണ്ടും പ്രവേശിക്കുകയും ചെയ്തശേഷം, അവർ ഈ സാമൂഹിക നിയന്ത്രണങ്ങളെ നേരിടേണ്ടതുണ്ട്. ഉദാഹരണത്തിന്, സൈനികസേവനം അവസാനിച്ചു കഴിഞ്ഞാൽ, പലർക്കും ഒരിക്കൽ ഉണ്ടായിരുന്ന സ്ഥാപനപരമോ ഗ്രൂപ്പ് അധിഷ്ഠിതമോ ആയ സംരക്ഷണം നഷ്ടപ്പെടുന്നു. ആ നിമിഷം മുതൽ അവർ ദൈനംദിന ധാർമിക വ്യവസ്ഥയുടെ മാനദണ്ഡങ്ങളിലേക്ക് തള്ളിവിടപ്പെടുന്നു.

ഇവിടെയാണ് ഭൂതകാല ആഘാതത്തിന്റെ ഓർമകൾ പലപ്പോഴും നിലവിലുള്ള ധാർമിക ചട്ടക്കൂടുമായി ഏറ്റുമുട്ടുന്നത്. ഇവിടെ ലക്കാനെ പരാമര്‍ശിക്കാന്‍ ഞാൻ ആഗ്രഹിക്കുന്നു. ലക്കാനിയൻ സിദ്ധാന്തം PTSDയുടെ ആഴത്തിലുള്ള ഒരു വായന നൽകുന്നു. ഇത് ആഘാതത്തെ ഒരു പ്രത്യേക ബാഹ്യ സംഭവത്തോടുള്ള പ്രതികരണമായി മാത്രമല്ല കാണുന്നത്, മറിച്ച് ഭാഷയിലൂടെ പൂർണമായി പ്രോസസ് ചെയ്യാനോ പ്രതീകാത്മക ക്രമത്തിൽ സംയോജിപ്പിക്കാനോ കഴിയാത്ത അനുഭവത്തിന്റെ ഒരു മാനമായ, ‘യഥാർഥം’ (Real) എന്ന് ലക്കാൻ വിളിക്കുന്നതുമായുള്ള ഏറ്റുമുട്ടലാണ്. ഈ ഏറ്റുമുട്ടൽ വിഷയത്തിന്റെ പ്രതീകാത്മക ഘടനയെ തടസ്സപ്പെടുത്തുകയും ‘യഥാർഥ’ത്തിന്റെ ഒരു അവശിഷ്ടം ബാക്കിയാക്കുകയുംചെയ്യുന്നു. ആവർത്തിച്ചുള്ള ഫ്ലാഷ്‌ബാക്കുകൾ, വൈകാരിക അകൽച്ച, ഒഴിവാക്കൽ തുടങ്ങിയ ലക്ഷണങ്ങളായി ആ അവശിഷ്ടം ഉയർന്നുവരുന്നു. അപ്പോൾ, PTSD എന്നത് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ചല്ല; മറിച്ച് പറയാൻ കഴിയാത്ത, പ്രോസസ് ചെയ്യാനാവാത്ത, അർഥവത്കരിക്കാൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ചാണ്.

News Summary - interview with Nadie Wasalamudaliarachchi