Begin typing your search above and press return to search.

അച്ഛൻ, എഴുതിത്തീരാതെ...

അച്ഛൻ, എഴുതിത്തീരാതെ...
cancel

അനശ്വര ഗാനങ്ങളുടെ ശിൽപിയും എഴുത്തുകാരനും സംവിധായകനുമായ പി. ഭാസ്​കരനെക്കുറിച്ച്​ ധന്യമായ ഒാർമകൾ പങ്കുവെക്കുകയാണ്​ മകളും പ്രസാധകയുമായ രാധിക മേനോൻ. പി. ഭാസ്​കര​ന്റെ അധികം അറിയാത്ത ലോകത്തെക്കുറിച്ചും ‘വീട്ടിലെ അച്ഛനെ’ കുറിച്ചുമാണ്​ അവർ സംസാരിക്കുന്നത്​. മലയാള കവിതയുടെയും ചലച്ചിത്ര ചരിത്രത്തിന്‍റെയും അധ്യായങ്ങളിലൊന്നാണ് പി. ഭാസ്കരന്‍. കവി, സ്വാതന്ത്ര്യസമര സേനാനി, ചലച്ചിത്രകാരന്‍, ഗാനരചയിതാവ് എന്നിങ്ങനെ പല ചില്ലകളായി പൂത്തുനില്‍ക്കുന്ന മരമാണ് മലയാളിക്ക് പി. ഭാസ്കരന്‍. ഭാസ്കരന്‍ മാഷിന്‍റെ പാട്ടു കേള്‍ക്കാത്ത ഒരുദിവസംപോലും കേരളത്തിലുണ്ടാവില്ല. അത്രമേല്‍...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
അനശ്വര ഗാനങ്ങളുടെ ശിൽപിയും എഴുത്തുകാരനും സംവിധായകനുമായ പി. ഭാസ്​കരനെക്കുറിച്ച്​ ധന്യമായ ഒാർമകൾ പങ്കുവെക്കുകയാണ്​ മകളും പ്രസാധകയുമായ രാധിക മേനോൻ. പി. ഭാസ്​കര​ന്റെ അധികം അറിയാത്ത ലോകത്തെക്കുറിച്ചും ‘വീട്ടിലെ അച്ഛനെ’ കുറിച്ചുമാണ്​ അവർ സംസാരിക്കുന്നത്​.

മലയാള കവിതയുടെയും ചലച്ചിത്ര ചരിത്രത്തിന്‍റെയും അധ്യായങ്ങളിലൊന്നാണ് പി. ഭാസ്കരന്‍. കവി, സ്വാതന്ത്ര്യസമര സേനാനി, ചലച്ചിത്രകാരന്‍, ഗാനരചയിതാവ് എന്നിങ്ങനെ പല ചില്ലകളായി പൂത്തുനില്‍ക്കുന്ന മരമാണ് മലയാളിക്ക് പി. ഭാസ്കരന്‍. ഭാസ്കരന്‍ മാഷിന്‍റെ പാട്ടു കേള്‍ക്കാത്ത ഒരുദിവസംപോലും കേരളത്തിലുണ്ടാവില്ല. അത്രമേല്‍ മലയാളിഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നു അദ്ദേഹം. പി. ഭാസ്കരന്‍റെ ജന്മശതാബ്ദി വര്‍ഷമാണ് പിന്നിടുന്നത്. ഈ വേളയില്‍ കവിയുടെ മകളും പ്രസാധകയുമായ രാധിക മേനോന്‍ അച്ഛനെ കുറിച്ചുള്ള ഓര്‍മ പങ്കുവെക്കുകയാണ്. ചെന്നൈ ആസ്ഥാനമായുള്ള തൂലിക പബ്ലിഷേഴ്സ് ഉള്‍പ്പെടെ നിരവധി സാഹിത്യ-സാംസ്കാരിക-വിദ്യാഭ്യാസ സംരംഭങ്ങളുടെ അമരത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിത്വമാണ് രാധിക മേനോന്‍.

കുരുന്നുകളോടും അവരുടെ വായനശീലങ്ങളോടുമുള്ള അടങ്ങാത്ത അഭിനിവേശമാണ് രാധിക മേനോന് 1996ല്‍ തൂലിക പബ്ലിഷേഴ്സ് തുടങ്ങാന്‍ പ്രചോദനമായത്. വിവിധ ഭാഷകളിലെ ബാലപ്രസിദ്ധീകരണങ്ങളുമായി ഇന്ത്യയിലും വിദേശത്തും ലബ്ധപ്രതിഷ്ഠ നേടിയ മുന്‍നിര പ്രസാധന സംരംഭമാണിന്ന് തൂലിക. മനശ്ശാസ്ത്രത്തിലും വിദ്യാഭ്യാസത്തിലും ബിരുദധാരിയായ രാധിക ചെന്നൈ കെ.എഫ്.ഐ (ജെ. കൃഷ്ണമൂര്‍ത്തി സ്കൂള്‍), ന്യൂഡല്‍ഹി സര്‍ദാര്‍ പട്ടേല്‍ വിദ്യാലയ എന്നിവിടങ്ങളില്‍ അധ്യാപികയായിരുന്നു. 1993-95 കാലയളവില്‍ മലയാളത്തില്‍ കുട്ടികളുടെ ടെലിവിഷന്‍ പരമ്പരയായ ‘ചിറകുകള്‍’ ഒരുക്കി. ഹിന്ദിയില്‍ ‘താര കി ദുനിയ’ എന്ന ആനിമേഷന്‍ പരമ്പരയുടെ ക്രിയേറ്റിവ് ടീമിലും പങ്കാളിയായി.

കുട്ടികള്‍ക്കായുള്ള സര്‍ക്കാര്‍തല പുസ്തക സമിതികള്‍, സര്‍ക്കാര്‍ ഇതര സാക്ഷരത പദ്ധതികളുടെ ഉപദേശക സമിതികള്‍ എന്നിവയില്‍ രാധിക പ്രമുഖ സ്ഥാനംവഹിക്കുന്നു. ചെന്നൈ ഏഷ്യന്‍ കോളജ് ഓഫ് ജേണലിസം എന്ന സ്ഥാപനം നടത്തുന്ന മീഡിയ ​െഡവലപ്മെന്‍റ് ഫൗണ്ടേഷന്‍റെ ലൈഫ് ട്രസ്റ്റിയുമാണ് അവര്‍.

അച്ഛനെ കുറിച്ചുള്ള ആദ്യ ഓര്‍മകള്‍... കുട്ടിക്കാലത്ത് കണ്ട അച്ഛനെ കുറിച്ച്?

മനസ്സിലാദ്യമെത്തുന്നത്, വീട്ടില്‍ വരുകയും പോവുകയുംചെയ്യുന്ന അച്ഛനാണ്. ചെറുപ്പകാലത്ത് വിദൂരവ്യക്തിയായിരുന്നു ഞങ്ങള്‍ക്ക് അച്ഛന്‍. അച്ഛന്​ എപ്പോഴും തിരക്കായിരിക്കും. ഞങ്ങളന്ന് ചെന്നൈയിലാണ് താമസം. അച്ഛന്‍ ഷൂട്ടിങ്ങിനും മീറ്റിങ്ങുകള്‍ക്കും മറ്റുമായി കേരളത്തിലുമാകും. ഞങ്ങളുടെ പഠനവും മറ്റും ശ്രദ്ധിക്കുന്നത് അമ്മയാണ്. ഞങ്ങള്‍ ഏതൊക്കെ ക്ലാസിലാണ് പഠിക്കുന്നതെന്ന് അച്ഛന് ഒരുപിടിയും ഉണ്ടായിരുന്നില്ല. പെട്ടെന്ന് ദേഷ്യംപിടിക്കുന്ന പ്രകൃതമായിരുന്നു. അച്ഛന്‍റെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയാണ് ഇപ്പോള്‍ ഞങ്ങള്‍. അത് വായിക്കുമ്പോള്‍ അച്ഛനെ മറ്റൊരാളായി, മറ്റൊരു വ്യക്തിയായി തോന്നും. ആലോചിക്കുമ്പോള്‍, ഇങ്ങനെയായിരുന്നു അച്ഛന്‍ എന്ന് ബോധ്യമാകുന്നു. സ്വാഭാവികമായും, കുട്ടികളായിരുന്നപ്പോള്‍ ഞങ്ങള്‍ക്ക് അച്ഛന്‍റെ വലുപ്പം മനസ്സിലായിരുന്നില്ല. എപ്പോഴും ആളുകള്‍ വന്നും പോയുമിരുന്ന വീടായിരുന്നു ഞങ്ങളുടേത്.

പാട്ടുകാരും നടീനടന്മാരുമൊക്കെ അച്ഛനെ കാണാന്‍ വരും. യേശുദാസ് ഞങ്ങളുടെ വീട്ടില്‍ താമസിച്ചിരുന്നത് ഓര്‍മയുണ്ട്. യേശുദാസ് മദ്രാസിലേക്ക് വരുന്ന കാലത്ത്, അദ്ദേഹത്തിന്‍റെ അച്ഛന്‍ അഗസ്റ്റിന്‍ ജോസഫ്, എന്‍റെ അച്ഛനെ ഏല്‍പിക്കുകയായിരുന്നു മകനെ. മകനെ നോക്കണം, മാര്‍ഗനിര്‍ദേശങ്ങളുമായി വഴികാട്ടണം എന്നുപറഞ്ഞ്. ഏതാനും നാളുകള്‍ യേശുദാസ് ഞങ്ങളുടെ വീട്ടില്‍ താമസിച്ചു എന്നാണ് ഓര്‍മ. (വീടിന്‍റെ മുകള്‍നിലയിലുള്ള, അച്ഛന്‍റെ ഓഫിസിലായിരുന്നു യേശുദാസ് താമസിച്ചത്). അടൂര്‍ ഭാസി, ശാരദ, സുകുമാരി... ഇവരൊക്കെ വീട്ടില്‍ വരും; അവരുടെ വീട്ടില്‍ എന്തെങ്കിലും വിശേഷങ്ങള്‍ നടക്കുമ്പോള്‍ അനുഗ്രഹം വാങ്ങാനും മറ്റുമായി. വയലാര്‍ രാമവര്‍മ വന്നതും ഓര്‍മയുണ്ട്.

വര്‍ഷത്തിലൊരിക്കല്‍ ഞങ്ങള്‍ നാട്ടിലേക്ക് പോകും. കാറിലായിരിക്കും യാത്ര. ഓരോ സ്ഥലങ്ങളിലൂടെ കാര്‍ കടന്നുപോകുമ്പോള്‍ അതിനെപ്പറ്റി അച്ഛന്‍ പറഞ്ഞുതരും. വിസ്തരിച്ച് പറയില്ല. എന്നാലോ ഓരോ കാര്യവും വിവരിക്കും. അതേറെ പ്രിയപ്പെട്ട ഓര്‍മയാണ് എനിക്ക്. അന്ന് കാറില്‍ സഞ്ചരിക്കുമ്പോള്‍ വിവരിച്ചുകേട്ട സ്ഥലങ്ങളുമായി അച്ഛന്‍റെ ഓര്‍മകള്‍ എന്തെല്ലാമായിരുന്നുവെന്ന് ആത്മകഥ വായിക്കുമ്പോഴാണ് അറിയുന്നത്. ചിലപ്പോള്‍ യാത്രക്കിടെ അച്ഛന്‍റെ ചില സുഹൃത്തുക്കളുടെ നാട്ടിലും പോകും. അങ്ങനെയൊരിക്കല്‍ വൈക്കം മുഹമ്മദ് ബഷീറിന്‍റെ വീട്ടിലും പോയി. അതുമൊരു തിളക്കമുള്ള ഓര്‍മയാണ്. ചാരുകസേരയില്‍ വീടിന്‍റെ മുറ്റത്ത് ബഷീര്‍ ഇരിക്കുന്നു, ഞങ്ങളും അദ്ദേഹത്തിനൊപ്പം ഇരിക്കുന്നു. എനിക്കന്ന് ഒമ്പതോ പത്തോ വയസ്സായിട്ടുണ്ടാകും. അതുപോലെ മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ വീട്ടിലും പോയത് ഓര്‍മയുണ്ട്.

വീട്ടില്‍ വന്നിരുന്ന അതിഥികളെ കുറിച്ചുള്ള ഓര്‍മകള്‍...

അങ്ങനെ അധികമൊന്നുമില്ല. അതിഥികളുടെ മുന്നില്‍ പോയി ഇരിക്കുന്ന ശീലവും ഉണ്ടായിരുന്നില്ല. ഞങ്ങളുടെ വീടിനടുത്താണ് സുകുമാരി താമസിച്ചിരുന്നത്. വിശേഷദിവസങ്ങളില്‍ അവര്‍ എന്തെങ്കിലും പലഹാരവുമായി വരും, പൂജക്കുവെച്ചതോ മറ്റുമായി. അവരുടെ മകന്‍ മിടുക്കനായിരുന്നു. നന്നായി പഠിക്കും. നല്ല മാര്‍ക്ക് നേടിയാല്‍ അതിന്‍റെ സന്തോഷത്തിനും പലഹാരമാണ്. മറ്റൊരിക്കല്‍ വയലാര്‍ രാമവര്‍മ വന്നു. അമ്മയും എല്ലാവരും കൂടിയാണെന്നാണ് ഓര്‍മ. ഭക്ഷണം കഴിച്ചാണ് തിരിച്ച് പോയത്. എന്‍റെ ചെറിയ അനിയന്‍ അജിത് അന്ന് ഉരുണ്ട് സുന്ദരനായ കുട്ടിയാണ്. അവനെ മടിയിലിരുത്തി കുറെനേരം വയലാര്‍ സംസാരിക്കുന്നുണ്ടായിരുന്നു. അധികനേരം അവനെയിങ്ങനെ ഇരുത്താന്‍ പറ്റില്ല എന്ന് പറഞ്ഞ് ചിരിയോടെ ഇറക്കിവെച്ചതും ഓര്‍മയുണ്ട്. അടൂര്‍ ഭാസി വീട്ടില്‍ വന്നാല്‍പ്പിന്നെ ചിരിയും തമാശയുമാണ്. ഓരോന്ന് പറഞ്ഞ് അദ്ദേഹം തന്നെ കുറേ ചിരിക്കും, കാലൊക്കെ നിലത്ത് ചവിട്ടി ചിരിക്കും. അതൊക്കെ കാണാന്‍ രസമായിരുന്നു. അദ്ദേഹം പറയുന്ന തമാശ മുഴുവനായി മനസ്സിലായില്ലെങ്കിലും ഞങ്ങളും ചിരിക്കും.

വലിയ തിരക്കുകളും ഉത്തരവാദിത്തങ്ങളും ഉള്ള ഒരാള്‍. വീട്ടില്‍ അച്ഛനെ കൂടുതല്‍ സമയം കിട്ടുമായിരുന്നോ?

ഞാന്‍ പറഞ്ഞല്ലോ, അച്ഛന്‍റെ ലോകം വേറെ തന്നെയായിരുന്നു; സിനിമയും എഴുത്തും ഒക്കെയായി. ഞങ്ങളുടെ ലോകമാകട്ടെ, സ്കൂളും കളിയും ലൈബ്രറിയില്‍ പോക്കുമായി വേറെയായിരുന്നു. പിന്നെ ഒഴിവുകാലത്തുള്ള യാത്രയിലാണ് അച്ഛനെ ഞങ്ങള്‍ക്ക് കൂടെ കിട്ടിയിരുന്നത്. ഞങ്ങള്‍ ചിലപ്പോള്‍ അച്ഛനൊപ്പം ഷൂട്ടിങ്ങിനും റെക്കോഡിങ്ങിനും പോയിട്ടുണ്ട്. പ്രത്യേകിച്ച് നാട്ടില്‍നിന്ന് ആരെങ്കിലും വരുമ്പോള്‍ അവര്‍ ഷൂട്ടിങ് കാണാന്‍ പോകണമെന്ന് പറയും. പിന്നെ, ‘ആദ്യ കിരണങ്ങളി’ലും ‘കായംകുളം കൊച്ചുണ്ണി’യിലും അജിത് അഭിനയിച്ചിരുന്നല്ലോ. അപ്പോഴും ഷൂട്ടിങ് സ്ഥലത്തേക്ക് പോയിട്ടുണ്ട്. എന്നെക്കൊണ്ട് പാട്ടിനിടയില്‍ ഒന്ന് രണ്ട് ഡയലോഗും പറയിച്ചിട്ടുണ്ട് അച്ഛന്‍ റെക്കോഡിങ് സ്റ്റുഡിയോയില്‍. ഇടക്ക് ചിരിക്കണം, പക്ഷേ ആദ്യം ചിരി വന്നില്ല. അപ്പോള്‍ അടൂര്‍ ഭാസിയാണ് ചിരിപ്പിച്ചത്.

‘അമ്മയെ കാണാനി’ല്‍ ആദ്യത്തെ ടൈറ്റില്‍ വരുമ്പോള്‍ ഞാന്‍ വിളക്കുകൊളുത്തിക്കൊണ്ടുള്ള ഒരു രംഗമായിരുന്നു. മറ്റൊരു സിനിമയില്‍ അനാഥാലയത്തിലെ കുട്ടികളായി ഞാനും അനിയന്‍ രാജീവും ഉണ്ടായിരുന്നു; ‘‘ദൈവമേ കൈതൊഴാം’’ എന്ന പാട്ടുരംഗത്ത്. എനിക്കങ്ങനെ വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല. അച്ഛന്‍ പറയുന്നു, ഞാന്‍ ചെയ്യുന്നു, അത്രമാത്രം.

സാമൂഹിക പ്രതിബദ്ധതയുള്ള, ദേശസ്നേഹമുള്ള, സഹജീവിസ്നേഹമുള്ള, കവിത്വമുള്ള ഒരാള്‍ ആയിരുന്നല്ലോ അച്ഛന്‍... ഇങ്ങനെ ഒരു വ്യക്തിത്വം രൂപപ്പെട്ട സാഹചര്യം എന്തായിരുന്നു?

അച്ഛന്‍റെ പല കാര്യങ്ങളിലും; എഴുത്ത്, വായന, പാട്ട്, രാഷ്ട്രീയം, പൊതുപ്രവര്‍ത്തനം എല്ലാറ്റിലും പ്രചോദനം മുത്തച്ഛന്‍ പുല്ലൂറ്റുപാടത്ത് നന്തിയേലത്ത് പത്മനാഭ മേനോനായിരുന്നു. മുത്തച്ഛന്‍ വക്കീലായിരുന്നു. നാട്ടിലെ പൊതുകാര്യപ്രസക്തനായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. എഴുത്തും എല്ലാ കാലത്തും ഉണ്ടായിരുന്നു. പലരും മുത്തച്ഛനെ കാണാന്‍ വീട്ടില്‍ വരും. വള്ളത്തോളും ഉള്ളൂരും കുമാരനാശാനും നാലപ്പാട്ട് നാരായണമേനോനും ഇ.വി. കൃഷ്ണപിള്ളയും അങ്ങനെ വന്നിട്ടുണ്ട്. അവര്‍ മുകളില്‍ പോയിരുന്ന് സംസാരിക്കും. അച്ഛനത് താഴെ പടിയിലിരുന്നു ശ്രദ്ധയോടെ കേള്‍ക്കും. വീട്ടില്‍ കുറേ പുസ്തകങ്ങളും മാസികകളും വരുത്തിയിരുന്നു. അതൊക്കെ അച്ഛന്‍ വായിക്കും. ജാതിവിവേചനത്തിനെതിരെ മുത്തച്ഛന്‍ പ്രസംഗിച്ചിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രപ്രവേശന വിളംബരത്തില്‍ മുത്തച്ഛന്‍ സജീവമായിരുന്നു. ഇതൊക്കെ അച്ഛനെ വളരെയധികം സ്വാധീനിച്ചു.

അച്ഛന്‍റെ രണ്ട് സഹോദരിമാര്‍ പാട്ട് പഠിച്ചിരുന്നു. പ്രശസ്തരായ സംഗീതജ്ഞരായിരുന്നു ഗുരുക്കന്മാര്‍. അത് കേട്ട് അച്ഛന്‍ രാഗവും താളവും പഠിച്ചു. ഇതിനു പുറമെ ജന്മനാലുള്ള കഴിവും ഉണ്ടായിരുന്നു. ഖാദി വസ്ത്രങ്ങളാണ് കുടുംബത്തില്‍ എല്ലാവരും ധരിച്ചിരുന്നത്. ഇങ്ങനെ ചെറുപ്പം തൊട്ടേ പലതും അച്ഛനെ സ്വാധീനിച്ചിട്ടുണ്ട്. പിന്നീട് കോളജില്‍ ചേര്‍ന്നപ്പോള്‍ സ്റ്റുഡന്‍സ് ഫെഡറേഷനിലൂടെ രാഷ്ട്രീയരംഗത്ത് സജീവമായി. പക്ഷേ ആ ജീവിതം ഞങ്ങളൊന്നും അറിഞ്ഞിട്ടേയുണ്ടായിരുന്നില്ല. കുറച്ച് കേട്ടിരുന്നു എന്നല്ലാതെ വിശദമായ അറിവ് ഉണ്ടായിരുന്നില്ല. അച്ഛന്‍ അതിനെക്കുറിച്ച് പറയുകയും ചെയ്തിരുന്നില്ല. ഇപ്പോഴാണ് ഓരോന്ന് വായിച്ചും കേട്ടും കൂടുതല്‍ അറിയുന്നത്. പ്രത്യേകിച്ച് അച്ഛന്‍റെ മരണശേഷം പുസ്തകങ്ങളിലും മാസികകളിലും വന്നതും അല്ലാത്തതുമായി. ഇപ്പോള്‍ ഞാനും ശശിയും (ഭര്‍ത്താവ് ശശികുമാര്‍) എന്‍റെ കസിനും എല്ലാവരും കൂടി അച്ഛന്‍റെ ആത്മകഥ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുകയാണ്. അച്ഛനെ കൂടുതലായി അറിയുന്നു. അച്ഛന്‍ പഴയ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല ഞങ്ങളോട്. ഞങ്ങള്‍ കുട്ടികളായിരുന്നല്ലോ.

മദ്രാസ് വിദ്യോദയ സ്കൂളിലാണ് അച്ഛന്‍ ഞങ്ങളെ ചേര്‍ത്തത്. അച്ഛനല്ല, അമ്മ. അവര്‍ ഒരുമിച്ച് തീരുമാനിച്ചതായിരിക്കും. അവിടെ മലയാളവും ഉണ്ടായിരുന്നു. അഞ്ചാം ക്ലാസ് വരെ ഞങ്ങള്‍ മലയാളം പഠിച്ചു. പിന്നെ ഹിന്ദിയിലേക്ക് മാറി. അന്ന് പഠിച്ച മലയാളം ഞങ്ങള്‍ മറന്നിട്ടില്ല. സംസാരിക്കാനും നന്നായി അറിയാം. അതില്‍ കൃതാര്‍ഥയാണ്. ഇപ്പോള്‍ ഞാന്‍ സ്ഥാപിച്ച പ്രസിദ്ധീകരണ സ്ഥാപനമായ ‘തൂലിക’യില്‍നിന്ന് മലയാളം പുസ്തകങ്ങളും ഇറങ്ങുന്നുണ്ട്. ഒമ്പത് ഭാഷകളില്‍ ഒന്ന് മലയാളമാണ്.

പെട്ടെന്ന് എഴുതുന്ന ശീലമുള്ള കവിയായിരുന്നു അദ്ദേഹം. അങ്ങനെ സാക്ഷിയായത് ഓര്‍മയില്‍ ഉണ്ടോ?

അച്ഛന്‍ വളരെ വേഗത്തില്‍ എഴുതുമെന്നത് ശരിയാണ്. അച്ഛനിരുന്ന് എഴുതുന്നുണ്ടാവും. ആ സമയത്ത് ശബ്ദമുണ്ടാക്കാന്‍ പാടില്ല, അങ്ങോട്ട് പോകാന്‍ പാടില്ല എന്ന ബോധ്യമുണ്ടായിരുന്നില്ല കുട്ടികളായിരുന്ന ഞങ്ങള്‍ക്ക്. എഴുതാനായി പ്രത്യേക സ്ഥലവും ആദ്യ കാലത്ത് അച്ഛന് ഉണ്ടായിരുന്നില്ല. എവിടെയാണെങ്കിലും എഴുതും. പാട്ടെഴുതിക്കഴിഞ്ഞാല്‍ അത് കേള്‍പ്പിക്കുന്ന പതിവുണ്ട്. അമ്മയെയാണ് ആദ്യം കേള്‍പ്പിക്കുന്നത്. ഞങ്ങളുണ്ടെങ്കില്‍ ഞങ്ങളെയും കേള്‍പ്പിക്കും. നിര്‍ബന്ധിക്കില്ല. മാത്രമല്ല അച്ഛനെഴുതുന്ന ചില പാട്ടുകള്‍ മനസ്സിലാവുകയുമില്ലായിരുന്നു. തമാശപ്പാട്ടുകളാണെങ്കില്‍ പ്രത്യേകിച്ച് കേള്‍പ്പിക്കും. മീശക്കാരന്‍ കേശവന്‍ എന്ന പാട്ട് ഓർമയുണ്ട്. എപ്പോഴും മേശയില്‍ കൊട്ടി താളംപിടിച്ചാണ് അച്ഛന്‍ പാടുക. അച്ഛന്‍റെ എഴുത്തിനെ പറ്റിയുള്ള ഓര്‍മ ഇതൊക്കെയാണ്.

 

പി. ഭാസ്‌കരനും ഭാര്യ ഇന്ദിരയും സഹോദരിമാരായ പത്മം, കനകം, രാധ എന്നിവരോടൊപ്പം

അച്ഛന്‍റെ ജീവിതത്തില്‍ അമ്മയുടെ സ്വാധീനം എങ്ങനെയായിരുന്നു? അമ്മയുടെ സപ്പോര്‍ട്ട് എങ്ങനെയെല്ലാമായിരുന്നു?

അമ്മ തന്നെയായിരുന്നു അച്ഛന്‍റെ വലിയ പിന്‍ബലം. അമ്മ തന്നെയാണ് കാര്യങ്ങള്‍ നോക്കിയിരുന്നത്, വീട്ടില്‍ എപ്പോഴും ആള്‍ക്കാരുണ്ടാകും. അച്ഛന്‍റേത് വലിയ കുടുംബമായിരുന്നു. അവര്‍ വരും, താമസിക്കും, പോകും. എല്ലാം അമ്മയുടെ കൈയില്‍ ഭദ്രമായിരിക്കും. ആ അര്‍ഥത്തില്‍ അച്ഛന് വീട്ടുകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിവന്നില്ല. സര്‍ഗാത്മക കാര്യങ്ങളില്‍ കൂടുതല്‍ മുഴുകാനും കഴിഞ്ഞു. അച്ഛന്‍റെ വരവും പോക്കും (ചെലവ്) എല്ലാം അമ്മ തന്നെ കൈകാര്യംചെയ്തു.

അച്ഛന്‍റെ ഒരു പുസ്തകം, മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘പി. ഭാസ്കരന്‍റെ കവിതകള്‍’ സമര്‍പ്പിച്ചിരിക്കുന്നത് അമ്മക്കാണ്. അതില്‍ എഴുതിയിരിക്കുന്നത്, ‘‘എന്‍റെ തടിച്ചങ്ങാടത്തിലെ സന്തതസഹയാത്രികയായ ഇന്ദിരക്ക്’’ എന്നാണ്. ഒരു നദിയില്‍ സഞ്ചരിക്കാന്‍ ചങ്ങാടത്തിന് എത്രമാത്രം പ്രാധാന്യമുണ്ടോ അങ്ങനെ തന്നെയായിരുന്നു അമ്മയെ അച്ഛന്‍ മനസ്സിലാക്കിയതും.

ഇന്നിപ്പോള്‍ അച്ഛന്‍റെ ആത്മകഥ വായിക്കുമ്പോള്‍ അമ്മക്ക് അച്ഛന്‍റെ ജീവിതത്തിലുണ്ടായിരുന്ന സ്വാധീനം എത്രയെന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. അന്ന് കൊടുങ്ങല്ലൂരുകാര്‍ക്ക് വരാനും പോകാനുമുള്ള ആശ്രയം ചങ്ങാടമായിരുന്നു. പിന്നെയും പിന്നെയും ആ കാഴ്ച മനസ്സിലെത്തും. ജീവിതാവസാനം വരെയും അമ്മ, അച്ഛന്‍റെ ജീവിതത്തിലെ തണല്‍മരംതന്നെയായിരുന്നു.

അച്ഛന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളെ കുറിച്ച്?

അച്ഛന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ പരമുമാമ (ശോഭനാ പരമേശ്വരൻ നായര്‍) ആയിരുന്നു. തിരുവനന്തപുരത്തെ സുഹൃത്ത് വിജയനങ്കിളാണ് മറ്റൊരാള്‍. സംവിധായകന്‍ ശ്യാമപ്രസാദിന്‍റെ ഭാര്യയുടെ അച്ഛന്‍. അവര്‍ തമ്മില്‍ എങ്ങനെയാണ് പരിചയപ്പെട്ടതെന്ന് അറിയില്ല. അച്ഛന്‍റെ കവിതകള്‍ വായിച്ചുള്ള ആരാധനയാവാം സൗഹൃദത്തില്‍ എത്തിയതെന്ന് തോന്നുന്നു. രണ്ടുപേരും ഒരുമിച്ച് ഇരിക്കുമ്പോള്‍ വലിയ സാഹിത്യചര്‍ച്ചയൊന്നും ആവില്ല. ചിലപ്പോള്‍ വര്‍ത്തമാനം പറയും. അച്ഛനായിരിക്കും കൂടുതല്‍ മിണ്ടുന്നത്. ചിലപ്പോള്‍ രണ്ടുപേരും സംസാരിക്കാതെ, അങ്ങനെ ഇരിക്കും. രണ്ടുപേരും മിണ്ടാതെ ആലോചനയില്‍ ഇരിക്കുന്നത് കൗതുകത്തോടെ ഞാന്‍ നോക്കിയിട്ടുണ്ട്. പരമുമാമ പക്ഷേ, പണ്ടു തൊട്ടേ അച്ഛന്‍റെ സുഹൃത്താണ്. ടി.വിയിലും അവര്‍ ഒരുമിച്ചിരുന്ന് സംസാരിക്കുന്നത് റെക്കോഡ്ചെയ്ത് വന്നിരുന്നു. മദ്രാസില്‍ ലോഡ്ജില്‍ താമസിച്ച കാലത്തെ സുഹൃത്തായിരുന്ന ബാലാനുജന്‍ മാമയാണ് മറ്റൊരാള്‍.

കുട്ടികളായിരുന്നപ്പോള്‍ അദ്ദേഹത്തിന്‍റെ വീട്ടിലും ഞങ്ങള്‍ പോകുമായിരുന്നു. അച്ഛന്‍റെ മരണശേഷം കുറേ അനുസ്മരണയോഗങ്ങള്‍ ഉണ്ടായിരുന്നു. അവരൊക്കെ സംസാരത്തില്‍ അമ്മയെ കുറിച്ചും പറഞ്ഞു. അമ്മയുണ്ടാക്കുന്ന ഭക്ഷണത്തെ കുറിച്ച്. ഇന്ദിരച്ചേച്ചി ഉണ്ടാക്കിയ ഭക്ഷണം കഴിച്ചതിന്‍റെ ഓര്‍മകള്‍. അമ്മക്ക് അത് കേള്‍ക്കുന്നത് ഇഷ്ടമായിരുന്നില്ല. എന്തിനാ ഇത് ഇങ്ങനെ പറയുന്നേ എന്ന് ചോദിക്കും. പക്ഷേ, അതായിരുന്നു യേശുദാസ് മുതല്‍ എല്ലാവരുടെയും ഓര്‍മ. അമ്മ നന്നായി പാചകംചെയ്യുമായിരുന്നു. അതിനപ്പുറം എല്ലാവര്‍ക്കും സ്നേഹത്തോടെ അമ്മ ഭക്ഷണം വിളമ്പി.

കവിയുടെ ജീവിതത്തിന്‍റെ അവസാന നാളുകളെ കുറിച്ച്...

അച്ഛന്‍റെ അവസാന നാളുകളെ കുറിച്ച് പലരും പറഞ്ഞിട്ടുണ്ട്, എഴുതീട്ടുമുണ്ട്. വളരെ ബുദ്ധിമുട്ടിയ സമയമായിരുന്നു അത്. അച്ഛനതൊന്നും അറിയില്ലായിരിക്കാം. ചില കാര്യങ്ങളില്‍ ആശയക്കുഴപ്പമുള്ള പോലെയായിരുന്നു സംസാരവും പെരുമാറ്റവും. പിന്നെ മുഴുവനായി ഓര്‍മകള്‍ ഇല്ലാത്ത അവസ്ഥയായി. ചിലത് ഓര്‍മവരും. ചിലത് ഓര്‍മയില്ലാതാവും. ചിലതിനോട് പ്രതികരിക്കും. അമ്മയായിരുന്നല്ലോ എല്ലാ കാര്യവും നോക്കി കൂടെയുണ്ടായിരുന്നത്. അച്ഛന്‍റെ ഓരോ കാര്യവും മനസ്സിലാക്കി അമ്മ കൂടെനിന്നു. വീട്ടില്‍ ഡ്രൈവറായും ജോലിക്കാരായും ഉണ്ടായിരുന്നവരും വളരെ നല്ലവരായിരുന്നു. അമ്മക്ക് അതും വലിയ സഹായമായി.

അച്ഛന്‍റെ അനിയത്തി രാധച്ചേച്ചിയും വീട്ടില്‍ വന്ന് താമസിക്കുകയായിരുന്നു. അതൊരു വലിയ ആശ്വാസമായി അമ്മക്ക്. അച്ഛന്‍റെ കൂടെയിരുന്ന് രാധച്ചേച്ചി പത്രങ്ങളും ഫോട്ടോകളും നോക്കുമായിരുന്നു. ഞാനും ആല്‍ബമൊക്കെ നോക്കി ഇത് ആരാണച്ഛാ, പറയൂ... എന്ന് പറഞ്ഞ് അച്ഛനെ ഓര്‍മകളിലേക്ക് തിരികെ കൊണ്ടുപോകാന്‍ ശ്രമിക്കും. അച്ഛന്‍ തിരുവനന്തപുരം മ്യൂസിയം പാര്‍ക്കില്‍ നടക്കാന്‍ പോകും. ഞാനും കൂടെ പോകും. റോഡിലൂടെ ജോലി കഴിഞ്ഞ് പോകുന്ന പെണ്ണുങ്ങളെ കണ്ടാല്‍ അച്ഛന്‍ പറയും –കണ്ടോ, ആ സ്ത്രീകള്‍ പച്ചക്കറിയൊക്കെ മേടിച്ച് വീട്ടില്‍ പോവുകയാണ്, പാവം പകല്‍ മുഴുവന്‍ ജോലിചെയ്തിട്ട് ഇനി വീട്ടില്‍ പോയി ഭക്ഷണം ഉണ്ടാക്കണം. എത്ര കഷ്ടപ്പെട്ടിട്ടാ അവര്‍ ജീവിക്കുന്നത്... ഇത് അച്ഛനിങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും.

അച്ഛനെ പരിചയമുള്ള ചിലര്‍ അടുത്ത് വന്ന് സംസാരിക്കും. അപ്പോള്‍ അവരോട് ഭംഗിയായി കുശലംപറയും –സുഖം തന്നെയല്ലേ, അത് മകളാണല്ലേ എന്നൊക്കെ. എന്നെ പരിചയപ്പെടുത്തുമ്പോള്‍ അച്ഛന് ആശയക്കുഴപ്പമാണ്. ഞാന്‍ പറയും, അച്ഛാ ഞാന്‍ അച്ഛന്‍റെ മകളാണ് എന്ന്. അപ്പോള്‍ അച്ഛനെന്നെ നോക്കും. അച്ഛന്‍റെ മനസ്സില്‍ അച്ഛന് ചെറുപ്പമാണ് എന്നാണ്. അപ്പോള്‍ ഇത്ര പ്രായമായ പെണ്‍കുട്ടി എന്‍റെ മകളോ എന്ന ആലോചനയിലാവും അച്ഛന്‍. വീടിനടുത്ത് കാറ് നിര്‍ത്തുമ്പോള്‍ ഇത് ആരുടെ വീടാണ്, എന്ന് ചോദിച്ചുകൊണ്ടിരിക്കും. അച്ഛന്‍റെ മനസ്സില്‍ അന്നുണ്ടായിരുന്നത് പണ്ടത്തെ കാര്യങ്ങളും സ്ഥലങ്ങളും ആളുകളും ഒക്കെയാണ് എന്ന് തോന്നിയിട്ടുണ്ട്. പക്ഷേ ആ സമയങ്ങളിലും അച്ഛന്‍ മീറ്റിങ്ങുകള്‍ക്കും പരിപാടികള്‍ക്കും പോയിട്ടുണ്ട്. ചെറിയ ആശയക്കുഴപ്പം ഉണ്ടായിരുന്നു. അപ്പോഴൊക്കെ കൂടെയുള്ളവര്‍ പറഞ്ഞ് മനസ്സിലാക്കും. ആ ഇടക്ക് വന്ന അച്ഛന്‍റെ ഒരു ഇന്‍റര്‍വ്യൂ കണ്ട് ഞങ്ങള്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. അച്ഛന്‍ വ്യക്തതയോടെ മറുപടി പറയുന്നു.

അച്ഛന്‍റെ ആ അവസ്ഥയെ പറ്റി പലരും എഴുതിയിട്ടുണ്ട്, എഴുത്തുകാരനായ സക്കറിയ അ​ദ്ദേഹത്തെപ്പറ്റിയും അച്ഛന്റെ ഒാർമ നഷ്​ടത്തെപ്പറ്റിയും ഹൃദയസ്​പൃക്കായി എഴുതിയിട്ടുണ്ട്​. ഒരിക്കല്‍ എസ്. ജാനകി കാണാന്‍ വന്നപ്പോള്‍ അച്ഛനെഴുതിയ പാട്ടുപാടി. ഇത് ആരുടെ പാട്ടാണെന്ന് ചോദിച്ചു അച്ഛന്‍. ആ സമയത്ത് ഞാനുമുണ്ടായിരുന്നു. ഓര്‍മക്കുറവല്ലാതെ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല അച്ഛന്. സഹായത്തിനും ആളുകള്‍ ഉണ്ടായിരുന്നതിനാല്‍ വലിയ കഷ്ടപ്പാടില്ലാതെ അച്ഛന്‍ പോയി എന്നാണ് ഞാന്‍ വിചാരിക്കുന്നത്. ആശുപത്രിയിലൊന്നും കിടക്കാതെ അച്ഛന്‍ ഒരു പുലര്‍ച്ചെ ഞങ്ങളെ വിട്ടുപോയി. അമ്മയും അതേപോലെത്തന്നെ പോയി. ആരെയും പ്രയാസപ്പെടുത്താതെയുള്ള വിയോഗം ഭാഗ്യമാണ്. പക്ഷേ ഓര്‍മകള്‍ നഷ്ടപ്പെട്ട അവസ്ഥ വല്ലാത്ത വേദനയുമാണ്. ആ അവസ്ഥ അച്ഛന്‍ അറിഞ്ഞിരുന്നോ എന്ന് അറിയില്ല. മനസ്സില്‍ എന്തായിരുന്നു എന്ന് നമുക്ക് അറിയില്ലല്ലോ.

‘ഇരുട്ടിന്റെ ആത്മാവ്’ ചിത്രീകരണവേളയില്‍ പ്രേംനസീറിനൊപ്പം

 

അച്ഛൻ ജീവിതത്തില്‍ ഏറെ വിഷമിച്ച സംഭവം ഉണ്ടായിട്ടുണ്ടോ?

ജീവിതത്തില്‍ അച്ഛനെ വിഷമിപ്പിച്ച പല കാര്യങ്ങളും ഉണ്ടായിട്ടുണ്ട്. ആത്മകഥ വായിക്കുമ്പോഴാണ് എത്രമാത്രം ബുദ്ധിമുട്ടുകള്‍ ഉണ്ടായി എന്നറിയുന്നത്. അതൊക്കെ അദ്ദേഹത്തി​െന്‍റ യുവത്വത്തിന്‍റെ, രാഷ്ട്രീയത്തിന്‍റെ, വിശ്വാസങ്ങളുടെ, വ്യക്തിത്വത്തിന്‍റെ ഭാഗമാണ്. സിനിമയിലേക്ക് കടന്നതില്‍ പിന്നെ ഒരുപാട് മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചു. അതേസമയം ചില വീഴ്ചകളും സംഭവിച്ചു. സിനിമ പ്രൊഡ്യൂസ് ചെയ്യാന്‍ തുടങ്ങിയതാണ് വീഴ്ചയുടെ തുടക്കം. എനിക്ക് തോന്നുന്നത് അച്ഛന് നല്ലൊരു പ്രൊഡ്യൂസറാവാന്‍ കഴിഞ്ഞില്ല എന്നാണ്. ആ സമയത്ത് അച്ഛന്‍ ഓരോരുത്തരെ വിശ്വസിച്ചു കാര്യങ്ങള്‍ ഏൽപിച്ചു.

അവരില്‍നിന്ന് പ്രതീക്ഷിക്കാത്ത അനുഭവങ്ങളുണ്ടായി. ചെന്നൈയിലെ ആ കാലം ഞങ്ങള്‍ക്ക് ചീത്ത സമയമായിരുന്നു. അപ്പോഴേക്കും എന്‍റെ വിവാഹം കഴിഞ്ഞിരുന്നു. എന്‍റെ സഹോദരങ്ങള്‍ കോളജില്‍ പോയിത്തുടങ്ങിയ സമയമാണ്. സാമ്പത്തികമായി ചില പ്രയാസങ്ങള്‍ വന്നു. കടങ്ങള്‍ തീര്‍ക്കാന്‍ ചെന്നൈയിലെ വീട് വില്‍ക്കേണ്ടി വന്നു. അങ്ങനെ അവര്‍ കോട്ടയത്തേക്ക് മാറി. അച്ഛന്‍ ‘ദീപിക’ ആഴ്ചപ്പതിപ്പിന്‍റെ എഡിറ്റര്‍ ആയി ജോയിന്‍ ചെയ്തു. അതിന് മുമ്പ് ‘ജയകേരള’ത്തിലും ‘ദേശാഭിമാനി’യിലും ജോലിചെയ്തിരുന്നെങ്കിലും, സിനിമയില്‍ ആയിരുന്നല്ലോ പിന്നീട്. ഇപ്പോള്‍ സിനിമ വിട്ട് വീണ്ടും പത്രാധിപരായി.

കോട്ടയത്ത് വേറെ തന്നെ ഒരു ജീവിതമായിരുന്നു ഞങ്ങളുടേത്. കാറും വീടും പോയി ഒരു ചെറിയ വാടക വീട്ടിലേക്ക് മാറി. ഇതെല്ലാം അഭിമുഖീകരിക്കുമ്പോഴും അച്ഛന്‍ ഒരിക്കലും തളര്‍ന്നതായി തോന്നിയിട്ടില്ല. ഇതൊന്നും അച്ഛനെ ബാധിച്ചതായും കണ്ടില്ല. അമ്മയാണ് കുടുംബം താങ്ങിനിര്‍ത്തിയത്. ആ സമയത്ത് ഞാന്‍ ഗര്‍ഭിണിയായിരുന്നു. ആദ്യത്തെ മകന്‍ തുഷാറിനെ പ്രസവിച്ച് ആ വാടകവീട്ടിലേക്കാണ് ഞാന്‍ പോയത്. അന്നത്തെ ആ വിഷമ സന്ദര്‍ഭങ്ങള്‍ അച്ഛനും അമ്മയും കാര്യമായെടുത്തില്ല. അതുകൊണ്ട് ഞങ്ങള്‍ക്കും വലിയ വിഷമമായി തോന്നിയില്ല. അത് അച്ഛന്‍റെ മനസ്സിന്‍റെ ശക്തിയായിരുന്നു. പിന്നെ ജീവിതത്തില്‍ ഭൗതിക കാര്യങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുത്തിട്ടില്ല. അതുകാരണം ഇതൊന്നും വലുതായി ബാധിച്ചതുമില്ല.

പിന്നെ അച്ഛന് വിഷമം ഉണ്ടായതായി അറിഞ്ഞത് ഹൈസ്കൂളില്‍ പഠിക്കുന്ന എനിക്ക് അസുഖം വന്നപ്പോഴാണ്. രക്തത്തെ ബാധിച്ച ഓട്ടോ ഇമ്യൂണ്‍ ഡിസോർഡര്‍ ആയിരുന്നു. അത് കണ്ടുപിടിക്കാന്‍ കഴിയുന്ന ഹെമറ്റോളജിസ്റ്റോ സ്പെഷലിസ്റ്റോ ചെന്നൈയില്‍ ഉണ്ടായിരുന്നില്ല. ആദ്യം രക്​താർബുദം എന്നാണ് പറഞ്ഞിരുന്നത്. അതിനാണ് ചികിത്സ തുടങ്ങിയത്. പിന്നീട് അമ്മാവന്‍ മുഖാന്തരം വെല്ലൂരിലെ ആസ്ട്രേലിയക്കാരനായ ഒരു ഹെമറ്റോളജിസ്റ്റ് പരിശോധിച്ചു. തുടര്‍ ചികിത്സക്ക് വെല്ലൂരിലേക്ക് കൊണ്ടുപോയി. അവിടെ ഒരു മാസം. ആ സമയത്ത് അവിടെ ഒരു റൂമെടുത്തു അച്ഛന്‍ എന്‍റെ കൂടെത്തന്നെ നിന്നു. ആ സമയം എനിക്ക് ബുദ്ധിമുട്ടായി തോന്നിയതേയില്ല. പക്ഷേ അച്ഛനും അമ്മക്കും സ്വാഭാവികമായും ബുദ്ധിമുട്ടുള്ള സമയംതന്നെ ആയിരുന്നു. അടുത്തിടെയാണ് ഞാന്‍ അറിയുന്നത്, അച്ഛന്‍ ആ സമയത്താണ് ‘‘സ്നേഹദീപമേ മിഴി തുറക്കൂ’’ എന്ന പാട്ട് എഴുതിയത് എന്ന്. എന്‍റെ കാര്യങ്ങളായിരുന്നു അതെഴുതുമ്പോള്‍ അച്ഛന്‍റെ മനസ്സില്‍. അച്ഛന്‍റെ കൃതജ്ഞതയായിരിക്കും. അതേ പറ്റി സംസാരിച്ചിട്ടൊന്നുമില്ല അച്ഛന്‍. പക്ഷേ അച്ഛന്‍ സുഹൃത്തുക്കളോട് പങ്കുവെച്ചിരിക്കാം. ഇതേ പാട്ട് കോവിഡ് സമയത്ത് എല്ലാ പാട്ടുകാരും കൂടി പാടിയിരുന്നു. പല ഗായകര്‍ ഇന്ത്യയുടെ പല ഭാഗങ്ങളില്‍നിന്നായി.

പി. ഭാസ്കരന്‍ എന്ന കവിയെ, ചലച്ചിത്രകാരനെ, വിപ്ലവകാരിയെ മലയാളി ഉള്ളിടത്തോളം മറക്കാനാവില്ല. എങ്കിലും അദ്ദേഹത്തിന്‍റെ ഓര്‍മകളും രചനകളും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി കുറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ടല്ലോ. അതിനെ കുറിച്ച്...

ഇപ്പോള്‍ അച്ഛന്‍റെ ജന്മശതാബ്ദി ആഘോഷങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം നടക്കുകയാണ്. പല പ്രോഗ്രാമുകളായി. പാട്ടുകളുമായി ബന്ധപ്പെട്ട പരിപാടികളും സെമിനാറുകളും കവികളുടെയും എഴുത്തുകാരുടെയും പ്രഭാഷണങ്ങളുമെല്ലാമായി. പ്രാദേശിക സംഘടനകളും ക്ലബുകളും വായനശാലകളും കൂട്ടായ്മകളുമാണ് സംഘാടകര്‍. സര്‍ക്കാര്‍ തലത്തിലും പരിപാടികള്‍ നടക്കുന്നു. സാഹിത്യ അക്കാദമിയും ആകാശവാണിയും പ്രോഗ്രാമുകള്‍ നടത്തുന്നു. മലയാളം ചാനലുകള്‍ സ്കൂളുകള്‍, കോളജുകള്‍... എല്ലാവരും വിവിധ പരിപാടികള്‍ നടത്തി. അതിന്‍റെ വിവരങ്ങള്‍ പല സുഹൃത്തുക്കളും ഞങ്ങളെ അറിയിക്കുമായിരുന്നു.

അച്ഛന്‍റെ ആത്മകഥ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനംചെയ്ത് പ്രസിദ്ധീകരിക്കണമെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. ഈ പ്രോഗ്രാമുകള്‍ നടന്നതോടെ അതിന് വേഗം കൂടി. ഈ കൊല്ലംതന്നെ അത് പ്രസിദ്ധീകരിക്കണമെന്നാണ് ഞങ്ങള്‍ വിചാരിച്ചത്. എന്‍റെയൊരു ബന്ധു ജ്യോതി ഉണ്ണിരാമനാണ് അത് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. മലയാളത്തിലെ ആദ്യ ഡ്രാഫ്റ്റ് ഞാന്‍ വായിച്ചു. അച്ഛനുമായി സംസാരിച്ച്, ആകാശവാണിയില്‍ ഉദ്യോഗസ്ഥനായിരുന്ന ഡി. പ്രദീപ്കുമാറാണ് ആത്മകഥ തയാറാക്കിയത്. അച്ഛന് ഇരുന്നെഴുതാനുള്ള അവസ്ഥ ഉണ്ടായിരുന്നില്ല. അച്ഛന്‍ പറഞ്ഞുകൊടുക്കും. അങ്ങനെയാണ് ആത്മകഥ ഉണ്ടായത്. ആ സമയത്താണ് ഞാന്‍ ശശിയോട് പറഞ്ഞത്, ആദ്യത്തെ ട്രാന്‍സ് ലേഷന്‍ വായിച്ച് പിന്നെയും അതൊന്ന് വെടിപ്പാക്കണമെന്ന്. അങ്ങനെ ഒരുതവണ ഞങ്ങളത് മിനുക്കി. രണ്ടാം റൗണ്ടിലാണ് ഇപ്പോഴുള്ളത്. ശശിയാണ്... ഇപ്പോള്‍ അതില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കയാണ്. ഒരു വിവര്‍ത്തനത്തേക്കാളുപരി കൂടുതല്‍ നന്നാവണം എന്നാണ് ആഗ്രഹിക്കുന്നത്. ശശിക്കതിന് കഴിയും എന്നാണ് ഞാന്‍ വിചാരിക്കുന്നത്.

പിന്നെ ഇങ്ങനെയൊന്ന് ചെയ്യാനുള്ള പ്രധാന കാരണം, എന്‍റെ മക്കള്‍ക്കും അവരുടെ മക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മലയാളം വായിക്കാനറിയില്ല. അച്ഛന്‍ ആരായിരുന്നു എന്ന് അവര്‍ കൂടുതല്‍ അറിയണമെന്ന് ഞാനാഗ്രഹിക്കുന്നു. ഈ വര്‍ഷം തന്നെ, അഞ്ചാറ് മാസത്തിനകംതന്നെ പുസ്തകമായി വരണം എന്നാണ് ആഗ്രഹം. അച്ഛന്‍റെ ജീവിച്ചിരിപ്പുള്ള ഒരേയൊരു സഹോദരി പത്മത്തിന് പുസ്തകത്തിന്‍റെ ആദ്യ കോപ്പി കൊടുക്കണം. ചേച്ചിയുടെ തൊണ്ണൂറ്റി അഞ്ചാമത്തെ പിറന്നാളാണ് സെപ്റ്റംബറില്‍. ആ സമയത്തേക്ക് പുസ്തകം പൂര്‍ത്തിയാക്കണം എന്നാണ് വിചാരിക്കുന്നത്.

അച്ഛനെക്കുറിച്ച എല്ലാ വിവരങ്ങളും രേഖപ്പെടുത്തുന്നതിനെക്കുറിച്ച് രണ്ടോ മൂന്നോ വര്‍ഷമായി ഞാന്‍ ചിന്തിക്കുന്നു. നിരവധി കവിതകള്‍, ഗാനങ്ങള്‍, സിനിമകള്‍ എന്നിവയുണ്ട്, പുറമേ, പ്രശസ്തരായ ആളുകളും ആരാധകരും മറ്റുള്ളവരും അദ്ദേഹത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. അദ്ദേഹത്തെക്കുറിച്ച് പുസ്തകങ്ങള്‍, മാസികകള്‍, പ്രത്യേക പതിപ്പുകള്‍ എന്നിവ ഇറങ്ങിയിട്ടുണ്ട്. ഫോട്ടോഗ്രാഫുകള്‍, ഡോക്യുമെന്‍ററികള്‍, ടെലിവിഷന്‍ പരിപാടികള്‍ എന്നിവയുണ്ട്. ഇതെല്ലാം ഭാവി തലമുറയിലെ വിദ്യാർഥികള്‍, എഴുത്തുകാര്‍, കവികള്‍, അക്കാദമിക് വിദഗ്ധര്‍ എന്നിവര്‍ക്ക് വളരെ വിലപ്പെട്ടതായിരിക്കും. കുടുംബവുമായി ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. അങ്ങനെ ഒരു ആര്‍ക്കൈവ്സ് എന്ന ആശയം മുന്നോട്ടു​െവച്ചു. പി. ഭാസ്കരന്‍റെ 100ാം ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന എല്ലാ അനുസ്മരണ പരിപാടികളും രേഖപ്പെടുത്തി ഈ വര്‍ഷം pbhaskaran.org എന്ന വെബ് പ്രവര്‍ത്തനം ആരംഭിച്ചു.

 

രാധിക മേനോനും ഭര്‍ത്താവ് ശശികുമാറും മക്കളായ തുഹിന്‍, ഭാര്യ പൂജ, തുഷാര്‍, ഭാര്യ നിഷ, പേരമക്കള്‍ എന്നിവരോടൊപ്പം

പി. ഭാസ്കരന്‍റെ കവിതകളും ഗാനങ്ങളും എല്ലാം പ്രിയപ്പെട്ടതാണ് മലയാളികള്‍ക്ക്. എങ്കിലും അദ്ദേഹത്തിന്‍റെ ഗാനങ്ങളില്‍നിന്ന് പ്രിയപ്പെട്ട ചിലത് തിരഞ്ഞെടുക്കാമോ?

അച്ഛന്‍റെ ഗാനങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടത് എന്ന തിരഞ്ഞെടുപ്പ് ശരിക്കും പ്രയാസമാണ്. ചില ഓര്‍മകളുമായി ബന്ധപ്പെട്ട് കിടക്കുന്ന ചില ഗാനങ്ങളെ കുറിച്ച് മാത്രം പറയാം. ‘‘എല്ലാരും ചൊല്ലണ്...’’, ‘‘വെളുക്കുമ്പോള്‍ കുളിക്കുവാന്‍’’, ‘‘താമസമെന്തേ വരുവാന്‍’’, ‘‘അല്ലിയാമ്പല്‍ കടവില്‍’’, ‘‘താരമേ താരമേ നിന്നുടെ നാട്ടില്‍’’, ‘‘അറബിക്കടലൊരു മണവാളന്‍’’, ‘‘പ്രിയമുള്ളവളേ’’, ‘‘ലോകം മുഴുവന്‍ സുഖം പകരാനായ്’’, ‘‘കാണാന്‍ പറ്റാത്ത...’’ (ഈ ഗാനം എന്‍റെ പ്രിയപ്പെട്ടവയില്‍ ഇടംപിടിച്ചത് യൂട്യൂബില്‍ ഒരു ചെറുപ്പക്കാരന്‍ പാടുന്നത് കേട്ടപ്പോഴാണ്). മറ്റൊന്ന് ‘‘മഞ്ഞണിഞ്ഞ മാമലകള്‍’’ എന്ന ഗാനമാണ്. 1944ല്‍ മലബാര്‍ കലാപത്തെ കുറിച്ച് അച്ഛന്‍ എഴുതിയ ഗാനമാണ്. പിന്നീട് മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് ശശി ഒരു പ്രോഡ്കാസ്റ്റ് സീരിസ് ചെയ്തപ്പോള്‍ ഇത് ടൈറ്റില്‍ സോങ് ആക്കി. ഞങ്ങളുടെ മകന്‍ തുഹിന്‍റെ നേതൃത്വത്തിലുള്ള ഏഷ്യാവില്ലയാണ് അത് പ്രൊഡ്യൂസ് ചെയ്തത്. തലമുറകൾ മാറുന്നു, ലോകം മാറുന്നു, പക്ഷേ ഭാസ്കരകവിതകളുടെ മാധുര്യത്തിന്, അതിലെ രാഷ്ട്രീയത്തിന്, പ്രണയത്തിന് ഒരിക്കലും പ്രസക്തി നഷ്ടമാകുന്നേയില്ല. അദ്ദേഹത്തിന്റെ ഓർമകളും അവസാനിക്കുന്നില്ല. തലമുറകളിലൂടെ അത് ഒഴുകിക്കൊണ്ടേയിരിക്കും.

News Summary - Radhika Menon about P Bhaskaran