എഴുത്തുകുത്ത്

വാണിജ്യസിനിമയിലെ അപരനാമക്കാർ
ആകാശവാണിയുടെ വിവിധ നിലയങ്ങൾ കേൾക്കുന്നവർക്കും അവിടത്തെ പല അവതാരകർക്കും വ്യക്തമായി അറിയാവുന്ന കാര്യമാണ് ജേസി സംവിധാനം ചെയ്ത ‘ചന്ദനച്ചോല’ എന്ന സിനിമയിലെ ഓരോ പാട്ടും ശ്രോതാക്കൾ നിരന്തരം ആവശ്യപ്പെടുന്ന കാര്യം. ഈ പടത്തിലെ ‘‘ഹൃദയംമറന്നു നാണയത്തുട്ടിന്റെ കിലുകിലാ ശബ്ദത്തിൽ...’’ എന്നു തുടങ്ങുന്ന ഗാനവും അതിലൊന്നാണ്. ഈ പടത്തിലെ പാട്ടുകളെ കുറിച്ച് പറഞ്ഞ സംഗീതയാത്രകളുടെ 144ാം അധ്യായത്തിൽ (ലക്കം 1417) ഈ ഗാനമെഴുതിയ മുപ്പത്ത് രാമചന്ദ്രനെ പരാമർശിക്കുന്ന ശ്രീകുമാരൻ തമ്പി പഴയ ഗാനരചയിതാക്കൾ എഴുതിയ ആശയം ആവർത്തിക്കാനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ എന്നും പറയുന്നു! ഒരേ ആശയത്തിൽതന്നെ എത്രയെത്ര പാട്ടുകൾ ലേഖകൻ എഴുതിയതടക്കം പല കാലങ്ങളിലും മലയാള സിനിമയിൽ ഉണ്ടായിട്ടില്ലേ? ആസ്വാദകമനം കീഴടക്കുകയും അവരത് മൂളിനടക്കുകയും ചെയ്യുന്നത് തന്നെയാണ് ഓരോ ഗാനത്തിന്റെയും തിളക്കം.
മുപ്പത്ത് രാമചന്ദ്രന് ഗാനരചനാ രംഗത്ത് നിലനിൽക്കാനും സാധിച്ചില്ല എന്നും പറയുന്നു. വാണിജ്യസിനിമയിലെ നിലനിൽപ്പിന് കഴിവിനേക്കാളുപരി വിട്ടുവീഴ്ചക്കും അവസരങ്ങൾ കിട്ടാൻ സ്വാധീനം ചെലുത്താനും ആളുണ്ടായാൽ കൂടുതൽ ആലോചിക്കേണ്ട കാര്യമില്ല. ഇതേ അധ്യായത്തിൽ തന്നെ എം.പി. രാജീവൻ എന്ന തൂലികാനാമത്തിൽ ‘ചട്ടമ്പികല്ല്യാണി’ക്ക് ശ്രീകുമാരൻ തമ്പി തന്നെ രചന നിർവഹിച്ച കാര്യം ഇതോടൊപ്പം കൂട്ടിവായിച്ചാൽ രസകരമായി തോന്നും. ശ്രീകുമാരൻ തമ്പിയെ പോലൊരു ജീനിയസ് കഴിവില്ലാഞ്ഞിട്ടാണോ മറ്റൊരു പേര് സ്വീകരിച്ചത്. മറ്റൊരാളാണെന്ന് വരുത്തിത്തീർത്ത് പ്രേക്ഷകരെ കബളിപ്പിക്കുക തന്നെയല്ലേ. സാധാരണക്കാരനായ, സ്കൂൾ മാഷായിരുന്ന മുപ്പത്ത് രാമചന്ദ്രൻ ‘മധുരം തിരുമധുരം’ എന്ന പടത്തിലും പാട്ടെഴുതിയിട്ടുണ്ട്.
കെ.പി. മുഹമ്മദ് ഷെരീഫ്, കാപ്പ്, പെരിന്തൽമണ്ണ
സെബ്ദെല്ല ജോതെയിലെ സിംഹസൂര്യൻ
മലയാളത്തിലെ സമീപകാല കവിതകൾ മികച്ച വായനാനുഭവം പകർന്നുതരുന്നതാണ്. അച്ചടി മാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും വരുന്ന കവിതകളുടെ ആസ്വാദനാനുഭവങ്ങൾ മുൻകാലങ്ങളിൽനിന്നും തികച്ചും വിഭിന്നമാണ്. അന്യൂനമായ പ്രതിഭകൾ ഉള്ള പുതുകവികൾ പക്ഷേ സങ്കീർണമായ ആഖ്യാനങ്ങളും ദീർഘമായ ജീവിതാനുഭവങ്ങളും കവിതകളിൽ കൊണ്ടുവരുന്നത് വളരെ വിരളമാണ്. സാമാന്യേന വലുപ്പം കുറഞ്ഞ കവിതകളാണ് നമ്മൾ എപ്പോഴും വായിക്കുന്നത്. മലയാളത്തിന്റെ വലിയ കാവ്യ പാരമ്പര്യമുള്ള കവികളൊക്കെയും ദീർഘമായ കാവ്യാഖ്യായികകൾ സൃഷ്ടിച്ച കവികളാണ്. പക്ഷേ, പുതുമുഖ കവികൾ ഇത്തരത്തിലുള്ള കവിതകൾ എഴുതുന്നതിൽ വൈമുഖ്യം കാണിക്കുന്നതാണ് പൊതുവേ കണ്ടുവരുന്നത്. (കവി വി.വി. ഷാജു കോപിക്കരുത്.)
കവിതാസ്വാദനത്തിന്റെ പാരമ്പര്യ വഴക്കങ്ങളിലേക്ക് നമ്മളെ കൊണ്ടുപോകുന്ന തികച്ചും വ്യത്യസ്തമായ കാവ്യാഖ്യാനമാണ് ബാലഗോപാലൻ കാഞ്ഞങ്ങാടിന്റെ ‘സെബ്ദെല്ല ജോതെയിലെ സിംഹ സൂര്യൻ’ എന്ന കവിത (ലക്കം 1416, 1417). പുതുകാല കവിതാ തന്ത്രങ്ങൾക്ക് അത്രയൊന്നും വശപ്പെടാൻ, വഴിപ്പെടാൻ ഇടയില്ലാത്ത കടുപ്പപ്പെട്ട ആശയത്തിന്റെ ഭൗതിക രൂപകത്തെയാണ് കവിതക്ക് വിഷയമാക്കുന്നത്.
കനുസന്യാലിന്റെ സമരതീക്ഷ്ണമായ ജീവിതാനുഭവങ്ങളെ അക്ഷരങ്ങളിലേക്ക് ആവാഹിച്ച് പകർന്നാടിയ ബാലഗോപാലന്റെ കാവ്യസരണികൾ അത്ര ലളിതമല്ലെന്ന് അതിന്റെ വായനയിലെ ആന്തരികങ്ങളിലൂടെ കടന്നുപോകുമ്പോൾ മാത്രമാണ് മനസ്സിലാകുന്നത്.
വി.കെ. അനിൽകുമാർ (ഫേസ്ബുക്ക്)
സ്മാൾ ഈസ് ബ്യൂട്ടിഫുൾ
എഴുത്തിൽ അമ്പതു വർഷം പിന്നിട്ട പി.കെ. പാറക്കടവ് തന്റെ കഥാവഴികളെക്കുറിച്ച് എഴുതിയത് (ലക്കം 1419) താൽപര്യത്തോടെ വായിച്ചു. ‘സ്മാൾ ഈസ് ബ്യൂട്ടിഫുൾ’ എന്ന ചൊല്ല് അന്വർഥമാക്കുന്നതാണ് ചെറിയ കഥകൾ അഥവാ മിനിക്കഥകൾ. പത്തും പതിനഞ്ചും പേജുകളിൽ നീട്ടിപ്പരത്തി എഴുതുന്നവ മാത്രമേ കഥകളാവൂ എന്നൊരു അബദ്ധ ധാരണ പൊതുവെ എഴുത്തുകാരിൽ കണ്ടുവരുന്നുണ്ട്. അത്തരം കഥകൾ വായനക്കാരിൽനിന്നും അകന്നുപോവുന്നു എന്ന യാഥാർഥ്യം ഈ എഴുത്തുകാർ മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം. അഞ്ചു പേജിനപ്പുറമുള്ള ഒരു കഥ വായിക്കുക ക്ലേശകരംതന്നെ. ഇവിടെയാണ് പി.കെ. പാറക്കടവിന്റെ മിന്നൽക്കഥകൾക്കുള്ള പ്രസക്തി. ഇതോടൊപ്പം കൂട്ടിച്ചേർക്കേണ്ടുന്ന മറ്റൊന്നു കൂടിയുണ്ട്. ഇന്നത്തെക്കാലത്തെ കവിതകൾ ഒട്ടുമിക്കതുംതന്നെ മിനിക്കഥകളാണ് എന്നതാണ് വാസ്തവം. ഒരു ആധുനിക മിനിക്കഥ എഴുതുക, എന്നിട്ടത് വരികൾ മുറിച്ച് കവിതയെന്ന ലേബൽ ചാർത്തുക. അതാണ് ഇപ്പോൾ പരക്കെ കണ്ടുവരുന്ന പ്രവണത.
ഇത്തരം പ്രവണതകൾക്കിടയിലും ചെറിയ കഥകൾ മികവുറ്റതായി നിലനിൽക്കുന്നുവെങ്കിൽ അതെഴുതിയ എഴുത്തുകാരുടെ മികവുതന്നെയാണ്. എം. മുകുന്ദൻ എഴുതിയ ‘പശു’ എന്ന കൊച്ചുകഥ മലയാള കഥാസാഹിത്യത്തിലെ ഒരു മികച്ച സൃഷ്ടിയായി മാറിയതും അങ്ങനെയാണ്. പി.കെ. പാറക്കടവിന്റെ 9 മിന്നൽക്കഥകളും മികച്ചതായി. അദ്ദേഹത്തിന്റെ എഴുത്തുവഴികളിൽ ഇനിയുമിനിയും മിന്നൽ വീശി ധാരാളം കുഞ്ഞു കഥകൾ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.
എ.കെ. അനിൽകുമാർ, നെയ്യാറ്റിൻകര
നക്സലൈറ്റ് പ്രസ്ഥാനത്തിലെ അറിയപ്പെടാത്ത അധ്യായം
കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചിട്ട് വിപ്ലവവീര്യം പോരാഞ്ഞ് ‘ഇന്ത്യൻ ചക്രവാളത്തിൽ വസന്തത്തിന്റെ ഇടിമുഴക്ക’മായും (ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായ പീപ്ൾസ് ഡെയ്ലി നക്‌സലൈറ്റ് പ്രസ്ഥാനത്തെ വിശേഷിപ്പിച്ചത്) ‘ഇന്ത്യൻ കമ്യൂണിസ്റ്റ് വിപ്ലവകാരികളുടെ ജനകീയ വിമോചനസേന’യായും (പീക്കിങ് റേഡിയോ വിശേഷിപ്പിച്ചത്) മാറിയ നക്സലൈറ്റ് പ്രസ്ഥാനത്തിൽ ആകൃഷ്ടരായി വിപ്ലവവീര്യം തലക്കുപിടിച്ച നിരവധി പേർ അങ്ങ് ബംഗാളിലെ നക്സൽബാരി ഗ്രാമം മുതൽ ഇങ്ങ് കേരളം വരെ ഉണ്ടായിരുന്നു. ചാരു മജുംദാർ, കനുസന്യാൽ, ജംഗൽ സന്താൾ, അഷിം സെൻ തുടങ്ങി കുന്നിക്കൽ നാരായണൻ, മന്ദാകിനി നാരായണൻ, അജിത, ഫിലിപ് എം. പ്രസാദ്, വർഗീസ്, വെള്ളത്തൂവൽ സ്റ്റീഫൻ ഇങ്ങനെ എത്രയെത്ര പേർ. ഈ കൂട്ടത്തിലൊന്നും പേരു കാണാതെ പോയ ഒരു തികഞ്ഞ വിപ്ലവകാരിയുടെ അപൂർവ കഥയാണ് ആഴ്ചപ്പതിപ്പിൽ (ലക്കം 1417) പി.എ.എം. ഹാരിസ് ചുരുൾ നിവർത്തുന്നത്.
നക്സൽ ബാരിയിലെ കലാപം സർക്കാർ അടിച്ചമർത്തിയെങ്കിലും അതിന്റെ അലയൊലികൾ ആന്ധ്ര, കേരളം, ബിഹാർ, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലേക്കും വ്യാപിച്ചിരുന്നു. ‘‘വിശപ്പുകൊണ്ട് മരിക്കുന്നതിനേക്കാൾ യുദ്ധത്തിൽ മരിക്കുന്നതാണ് നല്ലത്’’ എന്ന ഉദ്ബോധനം കേട്ടാണ് ആന്ധ്രയിലെ ശ്രീകാകുളം കേന്ദ്രീകരിച്ച് യുവാക്കൾ എത്തിയത്. നരിമല നാഗ റെഡ്ഡി ആന്ധ്ര നേതാക്കളിൽ ഒരാളായിരുന്നു. ബംഗാളിൽ രാഷ്ട്രീയതലത്തിൽ ഒതുങ്ങിനിന്ന പ്രസ്ഥാനം ആന്ധ്രയിൽ സാഹിത്യരംഗത്തും ഒരു പുതിയ ശക്തിയായി. കവി ശ്രീ ശ്രീയുടെ (ശ്രീരംഗം ശ്രീനിവാസ റാവു) നേതൃത്വത്തിൽ വിപ്ലവ സാഹിത്യകാരന്മാരുടെ സംഘം രൂപംകൊണ്ടു. ശ്രീകാകുളത്തുനിന്നു മാത്രമല്ല, നക്സലൈറ്റ് പ്രസ്ഥാനത്തിൽ ഒരിടത്തുനിന്നു പോലും വായിക്കാൻ കഴിയാത്ത ഒരു തികഞ്ഞ വിപ്ലവകാരിയുടെ അറിയപ്പെടാത്ത കഥയാണ് പി.എ. എം. ഹാരിസ് ‘ഹസൈനാർ എന്ന സഖാവ് ശൈഖ് ഹസനാർ’ എന്ന ലേഖനത്തിലൂടെ അവതരിപ്പിക്കുന്നത്. വിപ്ലവവീര്യം മുറുകെ പിടിച്ച ഒരു യഥാർഥ മനുഷ്യസ്നേഹിയെ ഹസൈനാരിൽ കാണാൻ കഴിയുന്നുണ്ട്. നക്സൽബാരി മോചനത്തിന്റെ മാർഗം, വിപ്ലവം, ജനങ്ങളുടെ ഉത്സവം, അധികാരം തോക്കിൻകുഴലിലൂടെ തുടങ്ങിയ മുദ്രാവാക്യങ്ങളുടെ ഇടയിൽ വളർന്ന ഹസൈനാർ ഒരു ഉശിരൻ വിപ്ലവകാരിയായി മാറിയത് സ്വാഭാവികം. ഇതൊക്കെയായിട്ടും മലയാളക്കരയിൽ അധികമാരും കേട്ടു പരിചിതമല്ലാത്ത സഖാവ് ശൈഖ് ഹസൈനാരെ പരിചയപ്പെടുത്തുക മാത്രമല്ല, നക്സലൈറ്റ് പ്രക്ഷോഭ ചരിത്രത്തിൽ ഒരു പുത്തൻ അധ്യായംകൂടി കൂട്ടിച്ചേർത്തിരിക്കുകയാണ് ലേഖകൻ പി.എ.എം. ഹാരിസ്.
ദിലീപ് വി. മുഹമ്മദ്,മൂവാറ്റുപുഴ
നാടകവും ബ്രിേട്ടായും വേക്കൻ മാഷും
ജോൺ ടി. വേക്കൻ മാഷുമായി വളരെ അടുത്ത ബന്ധമായിരുന്നു ബ്രിട്ടോക്ക്. മാഷിനെ പരിചയപ്പെട്ടതു മുതൽ നാടകങ്ങളെ കുറിച്ചുള്ള ചർച്ചയും ആനുകാലിക അരങ്ങിനെ കുറിച്ചും സംസാരിക്കുക പതിവായിരുന്നു. ഇടതുപക്ഷ കേരളത്തിന്റെ ജീവശ്വാസമായിരുന്നല്ലോ നാടകവും നാടക പരീക്ഷണങ്ങളും. നാടകക്കകമ്പമായിരുന്നു നടൻ മുരളിയോടും എം. തോമസ് മാത്യു, ചന്ദ്രഭാസൻ, ടി.എം. എബ്രഹാം എന്നിവരോടുമൊക്കെയുള്ള ബ്രിട്ടോയുടെ അടുപ്പത്തിന് കാരണം. ഈ ഇഷ്ടമാണ് എന്നെക്കൊണ്ട് വേക്കൻ മാഷിന്റെ നാടകത്തിൽ അഭിനയിപ്പിച്ചതും. സ്കൂൾ-കോളജ് കാലഘട്ടത്തിൽ മാത്രം നാടകത്തിൽ അഭിനയിച്ചിരുന്ന എനിക്ക് വേറിട്ടൊരനുഭവമായിരുന്നു. മാത്രമല്ല കോളജിൽ നല്ല നടനുള്ള പുരസ്കാരം പല പ്രാവശ്യം ബ്രിട്ടോക്ക് ലഭിക്കുകയുണ്ടായിട്ടുണ്ടെന്നുള്ള കാര്യവും ഓർക്കുന്നു.
ബ്രിട്ടോയുടെ ജന്മദിനമായ മാർച്ച് 27 ലോക നാടകദിനം കൂടിയാണ്. അങ്ങനെ ഒരു ലോക നാടകദിനത്തോടനുബന്ധിച്ചാണ് വേക്കൻ മാഷിനെ കുറിച്ച് ബ്രിട്ടോ അനൂപിനോട് സംസാരിച്ചതെന്ന് ഓർക്കുന്നു. ഏതായാലും മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം 1418) മാഷിന്റെ അഭിമുഖം വായിക്കും. തയാറാക്കിയ അനൂപിന് അഭിനന്ദനങ്ങൾ. ഒപ്പം നാടകത്തെ പ്രാണവായുപോലെ കൊണ്ടുനടക്കുന്ന മാഷിനും.
സീന ഭാസ്കർ (ഫേസ്ബുക്ക്)