എഴുത്തുകുത്ത്

കുമരകം രാജപ്പൻ നിസ്സാരനല്ല!
‘ധർമ്മക്ഷേത്ര കുരുക്ഷേത്രേ’ എന്ന സിനിമയിലെ ഒരു പാട്ടിലൂടെ ചലച്ചിത്ര സംഗീതസംവിധാനത്തിലും പ്രവേശിച്ച കുമരകം രാജപ്പനെ കുറിച്ച് പരാമർശിച്ചപ്പോൾ അതുല്യനായ ആ കലാകാരനെ സംഗീതയാത്രകളുടെ 147 ലക്കത്തിൽ ഒരു പാരഗ്രാഫ് കൂടി ഉപയോഗിക്കാത്തത് ഖേദകരമായി (ലക്കം 1420). അദ്ദേഹം ഒരു സിനിമാ സംഗീത സംവിധായകനാണെന്ന് പറയാൻ മടിയുള്ളതുപോലെ! കൈരളിയുടെ നാടക ചരിത്രത്തിൽ അമൂല്യമായ സംഭാവനകൾ നൽകാനായിട്ടുണ്ട് രാജപ്പനും. 1990കളിൽ മെലഡികൾ നെഞ്ചിലേറ്റിയ തലമുറക്കും അദ്ദേഹം മികച്ച പാട്ടുകൾ സമ്മാനിച്ചിട്ടുണ്ട്.
പി.കെ. രാധാകൃഷ്ണൻ സംവിധാനംചെയ്ത ‘ഓമനസ്വപ്നങ്ങൾ’ക്കു വേണ്ടി ഏഴാച്ചേരി രാമചന്ദ്രൻ എഴുതിയ ‘‘അരികിലേക്കിനിയും നീ ചേർന്ന് നിൽക്കൂ...’’,
‘‘എണ്ണിയാൽ തീരാത്ത പൊന്നനുഭൂതികൾ...’’,
‘‘നീലക്കരിമ്പന നിഴലിൽ മയങ്ങും നിളാനദീതീരം...’’ എന്നീ ഗാനങ്ങൾക്കേറെ ഭംഗിയുണ്ട്. യേശുദാസ് അടക്കമുള്ള ശ്രദ്ധേയർ തന്നെയാണ് അദ്ദേഹത്തിന്റെ ഈണങ്ങൾ ശ്രോതാക്കളുടെ കാതുകളിൽ എത്തിച്ചത്.
നവോദയ അപ്പച്ചൻ സംവിധാനം ചെയ്ത ‘തീക്കടൽ’ എന്ന പടത്തിലെ ‘‘പൊന്നുരുക്കി തട്ടണ് മുട്ടണ്...’’ രാജപ്പൻ ഈണമിട്ട സൂപ്പർഹിറ്റ് ഗാനമാണ്. കെ.ജി. രാജശേഖരൻ സംവിധാനംചെയ്ത ‘ചമ്പൽക്കാടി’ൽ പ്രേംനസീറിന്റെ അച്ഛനായിട്ടും 2002ൽ മണ്മറഞ്ഞ ഈ കലാകാരൻ വേഷമിട്ടിട്ടുണ്ട്.
കെ.പി. മുഹമ്മദ് ഷെരീഫ്, കാപ്പ്, പെരിന്തൽമണ്ണ
പുതിയ തലമുറ ഭാസ്കരൻ മാഷിന്റെ പാട്ടുകൾ എങ്ങനെയാകും ആസ്വദിക്കുന്നത്?
മാധ്യമം ആഴ്ചപ്പതിപ്പ് കവിയും ചലച്ചിത്രകാരനും സ്വാതന്ത്ര്യസമര സേനാനിയും ഗാനരചയിതാവുമായ പി. ഭാസ്കരൻ മാഷിന്റെ നൂറാം ജന്മദിനവുമായി ബന്ധപ്പെട്ട പ്രത്യേക പതിപ്പായി (ലക്കം 1420) പ്രസിദ്ധം ചെയ്തത് ഉചിതമായ സ്മാരകമായി. ഭാസ്കരൻ മാഷ് ചലച്ചിത്രകാരനായി പ്രവർത്തിച്ചിരുന്ന കാലത്തെ കേരളീയ അന്തരീക്ഷം പാടെ മാറിയ ഈ കാലത്തും അദ്ദേഹത്തിന്റെ പാട്ടുകൾ ആസ്വദിക്കപ്പെടുന്നു എന്ന രവി മേനോന്റെ നിരീക്ഷണം എല്ലാ ചലച്ചിത്രഗാനാസ്വാദകരുടെയും മനസ്സിലുള്ള ചിന്തയുടെ പ്രാതിനിധ്യമായി.
’70കളിലോ ’80കളിലോ ജനിച്ച മധ്യവയസ്സു കടന്ന മനുഷ്യരിൽ ഭാസ്കരൻ മാഷിന്റെ പാട്ടുകളിലെ ജീവിതവും കാലാവസ്ഥയും നിറങ്ങളും പ്രതീക്ഷയും നിരാശയും തത്ത്വചിന്തയുമൊക്കെ കുറഞ്ഞെങ്കിലും നിലനിൽക്കുന്നുണ്ടാവും. പിന്നീടുള്ള തലമുറ ആ പാട്ടുകളെ എങ്ങനെയാണ് ആസ്വദിക്കുന്നതെന്ന് അന്വേഷിക്കുന്നത് രസകരമായിരിക്കും. “കട്ടച്ചോരകൊണ്ട് ജ്യൂസടിക്കും സോഡാ സർബത്ത്’’ എന്ന പുതുകാല തലമുറക്കു ആവേശവും നൃത്തത്തിനു പക്കമേളവുമൊരുക്കുന്ന പാട്ടുകളിൽ വേണമെങ്കിൽ വയലൻസ് ആരോപിക്കാം. പക്ഷേ അത് പൂർണമായും ശരിയല്ലല്ലോ. പി. ഭാസ്കരൻ മാഷിന്റെ പാട്ടുകളുമായി സഞ്ചരിക്കുന്ന കഥാപാത്രം ജന്മനാടിന്റെ 25 കിലോമീറ്റർ ചുറ്റളവിൽ മാത്രം സഞ്ചരിച്ച് ജീവിക്കുന്ന വ്യക്തികളാണ്.
പുതിയ കാലത്തെ കുട്ടികളാകട്ടെ പല കാരണങ്ങൾകൊണ്ടും രാജ്യത്തിനകത്ത് വിവിധ സ്ഥലങ്ങളിലും രാജ്യത്തിന് പുറത്തും ജീവിക്കേണ്ടിവരുന്നു. അപ്പോൾ അവർക്ക് അവരുടേതായ അനുഭവങ്ങളും വിചാരങ്ങളും പുതിയതരം മലയാളം പാട്ടുകളുമാണ് ഉള്ളത്. ‘കുപ്പിവള’യിലെ (സംഗീതം: എം.എസ്. ബാബുരാജ്) ‘‘പേരാറ്റിൻ കരയിൽവച്ച്’’ എന്ന ഗാനത്തിലെ ‘‘മക്കാറുകളഞ്ഞില്ല, യെങ്കിലെൻ മയിലേ നിൻ, നിക്കാഹിന് നിന്റെ വീട്ടിൽ, രണ്ടു മയ്യത്ത്’’ എന്ന വരികളിൽ പ്രണയനിരാസം ആസിഡ് ആക്രമത്തിന് കാരണമാക്കുന്ന കാമുകൻ അല്ലല്ലോ ഉള്ളത്.
മലയാള ഗാനരചയിതാക്കളെ വടക്കരെന്നും തെക്കരെന്നും ഭൂമിശാസ്ത്രപരമായി വിഭജിച്ചു കേൾക്കുമ്പോൾ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. പി. ഭാസ്കരൻ, പി.ടി. അബ്ദുറഹ്മാൻ, ഗിരീഷ് പുത്തഞ്ചേരി തുടങ്ങിയ വടക്കർ എഴുതുമ്പോൾ തികച്ചും ഗ്രാമീണമായ അനുഭവങ്ങളാണ്, കാഴ്ചകളാണ് പാട്ടിലാക്കുന്നത്; വളരെ ക്യൂട്ട് ആയ ഒരു കേൾവിയനുഭവമാണ് അത്തരം പാട്ടുകളിൽ മുഴുകുമ്പോൾ. അവ സിനിമ ആവശ്യപ്പെടുന്ന കഥാസന്ദർഭവുമായി തികച്ചും ലളിതവും സരളവും ആയി ചേർന്നുനിൽക്കുകയുംചെയ്യുന്നു. എന്നാൽ വയലാർ, ശ്രീകുമാരൻ തമ്പി, ഒ.എൻ.വി മുതലായ തെക്കർ ഒരു കേരളീയ ഗ്രാമീണന്റെ മനസ്സിൽ കടന്നിരുന്നു അയാൾക്കുവേണ്ടി പാട്ട് എഴുതുമ്പോൾ മികച്ച പാട്ടുകൾ ആയിരിക്കെ തന്നെ അവ പുരാണങ്ങളോടും ഉപനിഷത്തുക്കളോടും ഇതിഹാസങ്ങളോടും കാവ്യ -ശാസ്ത്ര നാടകാദികളോടും ഒക്കെ ബന്ധപ്പെട്ടിരിക്കുന്നുണ്ട്. ഇവയുമായുള്ള പരിചയംകൂടി സാധ്യമാക്കിയാൽ മാത്രമേ ഈ പാട്ടുകളുടെ ആസ്വാദനം പൂർണമാകൂ.
ഇങ്ങനെ ചിന്തിക്കുമ്പോൾ, ഏറക്കുറെ കേരളത്തിന്റെ മധ്യത്തിൽ എന്നു പറയാവുന്ന കൊച്ചിയിൽ ഒരു ഗാനരചയിതാവുള്ളതും ആദരവോടെ ഓർമവരും. അത് നെൽസൺ ഫെർണാണ്ടസ് ആണ്. അദ്ദേഹത്തിന്റെ രചനകൾ ഇന്നും കാലാതിവർത്തിയായി നിൽക്കുന്നുണ്ട്. “കരളിൽ തീ എരിയുന്നു തലമണ്ട പുകയുന്നു” എന്ന പാട്ട് മനുഷ്യജീവിതത്തെ തീവണ്ടിയുമായി ഉപമിച്ചുകൊണ്ട് നെൽസൺ ഫെർണാണ്ടസ് എഴുതിയതാണ്. ‘ഡോക്ടർ’ എന്ന ചിത്രത്തിൽ “വണ്ടീ പുക വണ്ടീ’’ എന്ന പാട്ട് പി. ഭാസ്കരൻ മാഷും എഴുതി. ഭാസ്കരൻ മാഷുടെ പാട്ടുകളിലെ അന്തരീക്ഷം ആധുനിക കേരളത്തിന്റെ അനിവാര്യമായ യന്ത്രവത്കൃത മനോഭാവം മാറ്റിത്തീർത്തെങ്കിലും നെൽസൺ ഫെർണാണ്ടസ് എഴുതിയ അവസ്ഥ കേരളത്തിന്റെ മാനസികാവസ്ഥയായതിനാൽ ഉത്തരാധുനിക യന്ത്രവത്കൃത കേരളത്തിലും അതിനു മാറ്റം വന്നിട്ടില്ല.
പ്രിയ സാറക്കുട്ടി,തൃപ്പൂണിത്തുറ
സ്ത്രീ ചിന്തകളുടെ ആഖ്യാനം
ഭാഷയുടെ സൗന്ദര്യത്തെ നോവലിലേക്ക് ഒപ്പിയെടുക്കുന്നു ‘കിള’യുടെ ഓരോ അധ്യായത്തിലും ഫർസാന. ഒരു സ്ത്രീയുടെ അത്ര ശുഭകരമല്ലാത്ത ഭൂതകാലത്തെയും അതിന്റെ സാമൂഹിക-മത സ്ഥിതിയും സാഹചര്യവും ഒക്കെ നോവലിന് ആഖ്യാനമാവുമ്പോൾ നമ്മുടെ വ്യവസ്ഥിതിയെയാണ് കുറ്റമോ, വിമർശനമോ, ആയി ‘കിള’ കാണുന്നത്. പുരുഷാധിപത്യത്തിന്റെ ചൂഷണം സ്ത്രീകൾക്ക് നേരെയാണെന്ന സൂക്ഷ്മ രാഷ്ട്രീയം നോവൽ പ്രത്യക്ഷമായി തന്നെ ഓരോ ഖണ്ഡശ്ശകളിലും വ്യക്തമാക്കുന്നു. അടിസ്ഥാനപരമായി ഒരു സ്ത്രീയുടെ ആന്തരിക ചിന്തകളെ ഉണർത്തുന്ന മാജിക്കും പാരമ്പര്യ വാദത്തെ എതിർക്കുന്ന ഭാവവും തന്നെയാണ് ഈ നോവൽ. വർത്തമാനകാലത്തെ സേബമാർക്ക് കൂടുതൽ കരുത്ത് പകരുന്ന വായനയാണ് ‘കിള’ എന്ന നോവൽ. വായനക്ക് കാഴ്ചയാവുന്ന വരയും കിളയെ കൂടുതൽ മനോഹരമാക്കുന്നു.
അബ്ദുൽ വാഹിദ് തവളേങ്ങൽ,അങ്ങാടിപ്പുറം
ഒഴുക്കിനെതിരെ നീന്തിയ ചരിത്രകാരൻ
ഇന്ത്യന്‍ ചരിത്രത്തിൽ, പ്രത്യേകിച്ച് കേരള ചരിത്രത്തില്‍ വേറിട്ട വഴിവെട്ടിത്തെളിയിച്ച ചരിത്ര പണ്ഡിതനായ എം.ജി.എസ്. നാരായണന്റെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ മുഖച്ചിത്രത്തോടെ മാധ്യമം ആഴ്ചപ്പതിപ്പ് പുറത്തിറക്കിയത് അഭിനന്ദനമര്‍ഹിക്കുന്നു (ലക്കം 1419). മറ്റു പല ചരിത്രകാരന്മാരും ഒഴുക്കിനനുകൂലമായി നീന്തിയപ്പോള്‍ എം.ജി.എസ് ഒഴുക്കിനെതിരെ നീന്തി വിവാദങ്ങള്‍ സൃഷ്ടിച്ചു. നമ്മുടെ ചരിത്രരേഖകളില്‍ ഒരുപാട് തെറ്റുകളും അസത്യങ്ങളും കൂട്ടിച്ചേര്‍ക്കലുകളും ഉണ്ടെന്ന് അദ്ദേഹം കണ്ടെത്തി. ഒരു രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കുന്ന സുപ്രധാന രേഖകളാണ് ഓരോ ചരിത്ര പുസ്തകങ്ങളും. അതെല്ലാം വായിക്കുന്ന വരും തലമുറ ശരിയായ നിഗമനങ്ങളിലേക്ക് പോകണമെങ്കിൽ അതിൽ അസത്യങ്ങളോ അർധസത്യങ്ങളോ ഉണ്ടാവാൻ പാടില്ലാന്ന് അദ്ദേഹം തീരുമാനിച്ചു.
തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ച അദ്ദേഹം സംഘ്പരിവാര്‍ ഭരണത്തിൽ രാജ്യത്ത് വർധിച്ചുവരുന്ന അസഹിഷ്ണുതക്കെതിരെ പ്രതികരിക്കുന്നവര്ക്കൊപ്പം നിന്നു. നോട്ടു നിരോധനത്തെ വിമര്‍ശിച്ച എം.ടി. വാസുദേവൻ നായര്‍ക്കെതിരെ വിദ്വേഷപ്രചാരണം നടന്നപ്പോഴും എം.ജി.എസ് നിന്നത് എം.ടിക്കൊപ്പമായിരുന്നു. അങ്ങനെ കേരളത്തിന്റെ ശബ്ദവും, വെളിച്ചവും നേരും നെറിയും ദീര്‍ഘവീക്ഷണവുമായി അദ്ദേഹം അറിയപ്പെട്ടു. അസത്യങ്ങളുടെ പടുകുഴിയില്‍നിന്നും ചരിത്രത്തെ വലിച്ചു പുറത്തേക്കിട്ട് പ്രാണവായു നല്കിയ ചരിത്രകാരന് എന്റെ പ്രണാമം.
സണ്ണി ജോസഫ്, മാള
എം.ജി.എസിന് ആദരം
ചരിത്രകാരൻ എം.ജി.എസിന് ആദരമർപ്പിച്ച മാധ്യമം ആഴ്ചപ്പതിപ്പ് (ലക്കം 1419) കണ്ടു. മുഖചിത്രമായി അദ്ദേഹത്തെ നൽകിയതും നന്നായി. എന്നാൽ, എം.ജി.എസിെന്റ സംഭാവനകളെ സമഗ്രമായി രേഖപ്പെടുത്താനായോ എന്ന കാര്യത്തിൽ സംശയമുണ്ട്. അദ്ദേഹത്തിന്റെ ചരിത്ര ധൈഷണികത ലളിതമല്ലാത്തതുകൊണ്ടുമാവാം ഒരു മാസികയും പത്രവും എം.ജി.എസിനെ പൂർണമായി അവതരിപ്പിക്കുന്നതിൽ പരാജപ്പെട്ടു. എം.ജി.എസിന്റെ രചനകൾ ഞാൻ ഏറ്റവും കൂടുതൽ വായിച്ചത് മാധ്യമം ആഴ്ചപ്പതിപ്പിലാണ്. അദ്ദേഹത്തിന്റെ ആത്മകഥ ആഴ്ചപ്പതിപ്പിൽ വന്നത് ഞാൻ സൂക്ഷിച്ചുെവച്ചിരിക്കുന്നു. അന്ന് പലരോടും ആഴ്ചപ്പതിപ്പ് വാങ്ങി വായിക്കാൻ ഇത് എഴുതുന്നയാൾ പ്രേരണ ചെലുത്തിയിരുന്നു.
ജയകുമാർ പി.പി, കൊല്ലം