എഴുത്തുകുത്ത്

മണിയറയും മൈലാഞ്ചിയും പിന്നെ മണിത്താലിയും
പി. ഭാസ്കരൻ എന്ന ജനകീയനെക്കുറിച്ച് വൈവിധ്യമാർന്ന വിഭവങ്ങളുമായിട്ടെത്തിയ ആഴ്ചപ്പതിപ്പ് (ലക്കം 1420) പല കാലങ്ങളിലും മാസ്റ്ററെ അന്വേഷിക്കുന്നവർക്ക് ഒരു മുതൽക്കൂട്ടാവും. ഈ വിഷയത്തിൽ എഴുതിയവരെല്ലാം മികവു പുലർത്തി. രവിമേനോൻ തന്റെ ബാല്യകാലാനുഭവങ്ങൾ ചേർത്തുവെച്ച് മാഷിന്റെ മാപ്പിളസ്പർശമുള്ള ഗാനങ്ങൾ അവതരിപ്പിച്ച ‘ഭാസ്കരൻ ഉസ്താദും’ ശ്രദ്ധേയമായി.
അനുബന്ധമായി ആ ലേഖനത്തിൽ കുറെയേറെ പാട്ടുകൾ പരാമർശിച്ചു പോയെങ്കിലും 1960-70കൾക്കപ്പുറം പോവാത്തത് സങ്കടമായി. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഡസൻകണക്കിന് മാപ്പിളപ്പാട്ടുകളുമായി ധാരാളം ചലച്ചിത്രങ്ങൾ പ്രദർശനത്തിനെത്തിയ കാലഘട്ടമാണ് 1980കൾ. പൂവച്ചൽ ഖാദർ, ബിച്ചു തിരുമല, യൂസഫലി കേച്ചേരി, മങ്കൊമ്പ് ഗോപാലകൃഷ്ണൻ, ശ്രീകുമാരൻ തമ്പി എന്നിവരെല്ലാം ഇതേ ശ്രേണിയിൽപ്പെട്ട ഗാനങ്ങളെഴുതി ശ്യാം, ദേവരാജൻ അടക്കമുള്ളവർ ചിട്ടപ്പെടുത്തി ഹിറ്റുകൾ തീർത്തു.
അവരോടൊപ്പം ഇഞ്ചോടിഞ്ചു പോരാട്ടം നടത്താൻ പി. ഭാസ്കരൻ മാസ്റ്റർക്ക് തുടർച്ചയായി അവസരം കൊടുത്തത് ടി.ഇ. വാസുദേവൻ എന്ന നിർമാതാവും എം. കൃഷ്ണൻ നായർ എന്ന സംവിധായകനുമാണ്. മൊയ്തു പടിയത്തിന്റെ അതിശക്തമായ പ്രമേയങ്ങൾകൊണ്ട് 1982-87 കാലത്ത് നാലു മുസ്‌ലിം പശ്ചാത്തല ചലച്ചിത്രങ്ങൾ പുറത്തിറങ്ങി. എ.ടി. ഉമ്മർ ഈണമിട്ട ഒന്നര ഡസനോളം ഗാനങ്ങൾ ഇന്നും താളം പിടിച്ച് മൂളുന്നവർ ഏറെയുണ്ട്.
‘‘കായലരികത്തി’’നും ‘‘ഒരു കൊട്ട പൊന്നുണ്ടല്ലോ’’ക്കും ശേഷം മലബാറിനെ ഇളക്കിമറിച്ച ‘മണിയറ’യിലെ ‘‘മിഴിയിണ ഞാൻ അടക്കുമ്പോൾ കനവുകളിൽ നീ മാത്രം’’, ‘‘പെണ്ണെ മണവാട്ടി പെണ്ണെ’’, ‘‘വിഫലം വിഫലം എല്ലാം വിഫലം’’, അജ്മീറിനെ വർണിക്കുന്ന ‘‘ഖ്വാജാ ശൈഖിൻ മഖ്ബറ...’’ തുടങ്ങിയവയെല്ലാം തരംഗിണിയുടെ കാസറ്റ് വിൽപനയിലും വലിയ തരംഗം സൃഷ്ടിച്ചു.
‘മൈലാഞ്ചി’യിലെ ‘‘കോളേജ് ലൈല കോളടിച്ചു...’’, ‘‘കാലു മണ്ണിലുറക്കാത്ത കൗമാരം...’’, ‘മണിത്താലി'യിലെ ‘‘മൊഞ്ചേറും
പൂവണിനാളിൽ...
വിണ്ണിലും മണ്ണിലും പെരുന്നാള്...’’ തുടങ്ങിയ ഗാനങ്ങൾ യേശുദാസ്, എസ്. ജാനകി, അമ്പിളി, വാണിജയറാം,
ജോളി അബ്രഹാം തുടങ്ങിയവരൊക്കെ അതിമനോഹരമായി ആലപിച്ചു,
‘കാലം മാറി കഥ മാറി’യിൽ ജയചന്ദ്രനും ചിത്രയും ചേർന്നാലപിച്ച ‘‘കല്യാണരാത്രിയിൽ ആദ്യമായ് മണിയറയിൽ...’’ വല്ലാത്തൊരു അനുഭൂതിയാണ് സമ്മാനിക്കുന്നത്. ‘‘മധുരസ്വപ്നം ഞാൻ കണ്ടു, മാനത്തൊരു മുഖം കണ്ടു...’’ എന്നിങ്ങനെ പല പാട്ടുകളും മനോഹരം തന്നെ.
കെ.പി. മുഹമ്മദ് ഷെരീഫ്, കാപ്പ്, പെരിന്തൽമണ്ണ
കശ്മീരാണോ തിബത്താണോ കൂടുതൽ മനോഹരം?
കഴിഞ്ഞ വർഷം മൈസൂരു ജില്ലയിലെ തിബത്തൻ പ്രവാസി വാസകേന്ദ്രമായ ബൈലക്കുപ്പ സന്ദർശിച്ചപ്പോൾ ബുദ്ധവിഹാരം പ്രസരിപ്പിക്കുന്ന ശാന്തിയുടെ കിരണങ്ങളല്ല, മനസ്സിന്റെ ആന്റിന പിടിച്ചെടുത്തത്. വഴിയിൽ കണ്ട വയോവൃദ്ധരായ ചില തിബത്തൻ മുഖങ്ങളിൽ സന്ധ്യ ചായുന്നതിന്റെ വേവലാതിയും വിമ്മിട്ടവും കണ്ടു. പറിച്ചുനടപ്പെട്ട സ്ഥലത്ത് ഒരിക്കലും ജന്മദേശത്തെ മുളപ്പിച്ച് പച്ചപിടിപ്പിക്കാൻ ആവില്ലല്ലോ.
ആഴ്ചപ്പതിപ്പിന്റെ 1421ാം ലക്കത്തിൽ സച്ചിദാനന്ദൻ മൊഴിമാറ്റിയ, ഇന്ത്യയിലെ തിബത്തൻ അഭയാർഥിയും തിബത്തൻ വിമോചന പോരാളിയുമായ ടെൻസിൻ സുൻന്ത്യുവിന്റെ കവിതകളും ഹൈദരാബാദ് സർവകലാശാലയിൽ അധ്യാപികയായ ഫിർദോസ് സോണിയുടെ കവിത കെ. മുരളി വിവർത്തനം ചെയ്തതും വായിച്ചു.
സമകാല ലോകത്തിന്റെ മനഃസാക്ഷിയോട് രാഷ്ട്രീയമായി സംവദിക്കുന്ന വ്യത്യസ്ത ഭാഷയിൽ എഴുതപ്പെട്ട കവിതകളാണവ. ഫിർദൗസ് സോണിയുടെ ‘കശ്മീരിലെ നിശ്ശബ്ദത’ എന്ന കവിതയിൽ ഭരണകൂടം ജന്മനാട്ടിൽ അഭയാർഥികളാക്കിയ, നിർബന്ധിത യുദ്ധത്തിന്റെ ഇരകളാക്കിയ മനുഷ്യരുടെ നിശ്ശബ്ദതയെക്കുറിച്ച് സംസാരിക്കുന്നു. കൊട്ടിഗ്ഘോഷിക്കപ്പെടുന്ന ഈ ജനാധിപത്യം ചോരക്കുവേണ്ടി അലറുന്നതാണെന്ന തിരിച്ചറിവിൽ നിന്നാണ് ഈ നിശ്ശബ്ദത ഉരുവം കൊള്ളുന്നത്. ഈ നിശ്ശബ്ദതയെ, ജനങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തിയെ എല്ലാം അടച്ചുപൂട്ടിയ കർഫ്യൂവിനുശേഷം തിളച്ചുവരുന്നതായും നിർബന്ധിത രാഷ്ട്രീയ ഭീഷണിക്ക് കീഴ്പ്പെടാൻ വിസമ്മതിക്കുന്നതായും അഹിംസയുടെ പ്രയോഗംതന്നെ ഹിംസയാണെന്ന് തിരിച്ചറിയുന്ന നിശ്ശബ്ദതയായും നിർഭയത്വത്തിന്റെ ബോധോദയം സമ്മാനിച്ച പ്രബുദ്ധ ഗൗതമനിശ്ശബ്ദതയായും കവി അടയാളപ്പെടുത്തുന്നുണ്ട്. ഒരു രാജ്യം അതിന്റെ അവസാനശ്വാസം പ്രാണനുവേണ്ടി ചെലവഴിക്കാൻ ഒരുങ്ങുമ്പോൾ അതിന്റെ മുഴുവൻ കരുത്തും എടുത്ത് ജീവനിലേക്ക്, രാജ്യത്തിന്റെ ഉയിർത്തെഴുന്നേൽപിനായി സംസാരിക്കുന്നതിനുമുമ്പ് ഊർജം ശേഖരിക്കുന്ന നിശ്ശബ്ദതയായും കവി എഴുതുന്നു. കെ. മുരളിയുടെ പരിഭാഷ മൂർച്ചയുള്ളതും തീക്ഷ്ണവുമാണ്. കവിതയുടെ പ്രൂഫ് വായനയിൽ കുറച്ചുകൂടി കണിശത പുലർത്താൻ കഴിഞ്ഞാൽ ബദിരരുടെ എന്ന തെറ്റ് തിരുത്തി ബധിരരുടെ എന്ന് വായിക്കാമായിരുന്നു.
ഏറക്കുറെ സമാനമായി ഏകാധിപത്യ ഭരണകൂടത്തോടുള്ള വിയോജിപ്പിന്റെ സമരഭാഷ്യമാണ് സുൻന്ത്യുവിന്റെ കവിതകളും. അത് സ്വന്തം സാംസ്കാരിക അവബോധത്തിനുമേൽ ഉറച്ച നിലപാടുകൾ ഉള്ള മനുഷ്യരുടെ രാഷ്ട്രീയ ധിക്കാരവുമാണ്. ‘ദുരന്തയുഗം’ എന്ന കവിതയിൽ, കവി തെന്റ ഡി.എൻ.എയിൽ പതിഞ്ഞ തങ്ങളുടെ സാംസ്കാരിക ദേശീയതയുടെ മുദ്രകളെ തകർക്കാനാണ് അധിനിവേശ ഭരണകൂടത്തോട് ആവശ്യപ്പെടുന്നത്. കവിക്കറിയാം സ്വേച്ഛാധിപതികൾക്കോ സൈനിക നടപടികൾക്കോ അതിനു കഴിയില്ലെന്ന്. അഭയം തന്ന രാജ്യത്ത് ജനിച്ചുവളർന്ന താൻ പാതിയിൽ അധികം ഇന്ത്യക്കാരൻ ആണെന്ന ബോധ്യത്തിൽ നിൽക്കുമ്പോഴും, പല ഭാഷയിൽ ജീവിക്കുമ്പോൾ തന്റെ പാട്ട് മാതൃഭാഷയിലാണെന്ന് അഭിമാനിക്കുമ്പോഴും, നേപ്പാളിയാണോ തായ്‌വാൻ ആണോ ജപ്പാൻ കാരനാണോ ചൈനക്കാരൻ ആണോ നാഗാലാൻഡ്കാരനാണോ മണിപ്പൂരിയാണോ എന്ന ചോദ്യം നേരിടുമ്പോഴും തിബത്തനാണോ എന്ന് കേൾക്കാൻ ആഗ്രഹിക്കുന്ന ചോദ്യം കാതുകളിലേക്ക് വിരുന്നെത്തുന്നില്ല. തിബത്തിൽ ജനിച്ചിട്ടില്ലാത്ത തിബത്ത് കണ്ടിട്ടില്ലാത്ത ആ തിബത്തുകാരൻ തിബത്തിന്റെ മണ്ണിൽ മരിച്ചു ലയിക്കാൻ ആഗ്രഹിക്കുന്നു.
ഒറ്റുകാരൻ എന്ന കവിത അഹിംസ പരിശീലിക്കുന്നവർക്കു മേൽ അഹിംസ എത്രമാത്രം ഹിംസാത്മകമായാണ് പ്രവർത്തിക്കുന്നത് എന്ന് അന്വേഷിക്കുന്നുണ്ട്. ആക്രമണകാരികളോട് പ്രത്യാക്രമണത്തിന് തുനിയാതെ തങ്ങളുടെ കരുത്തത്രയും നിർവീര്യമാക്കുന്ന അഹിംസയും ശാന്തിയും ശത്രുവിനു മാപ്പ് കൊടുക്കാൻ പ്രേരിപ്പിക്കുമ്പോൾ വീടു കാക്കാനായി മരിച്ച അച്ഛനെ ഒറ്റുകൊടുത്തു എന്ന് സ്വയം തിരിച്ചറിയുന്നുണ്ട്. ചിലപ്പോൾ ശാന്തിയുടെ മതം പോരാട്ടവീര്യത്തെ തളർത്തിക്കളയുന്നുണ്ട്. അതുകൊണ്ട് മറ്റൊരു നാട്ടിൽ അഭയാർഥിയായി കഴിയുന്ന തിബത്തുകാർക്ക് ജനിക്കുന്ന ഓരോ കുട്ടിയോടും നീ നാടില്ലാത്തവനാണ് എന്ന് അമ്മമാർ പറഞ്ഞു കൊടുക്കേണ്ടതായി വരുന്നു. അത് ജന്മനാട്ടിലേക്കുള്ള തിരിച്ചുപോക്കിനെ കുതിപ്പിക്കുന്ന മുദ്രാവാക്യവുമാണ്.
മൂലകവിതയുടെ രചയിതാക്കൾക്കും വിവർത്തകർക്കും ആഴ്ചപ്പതിപ്പിനും അഭിനന്ദനങ്ങൾ. “കശ്മീരാണോ തിബത്താണോ കൂടുതൽ മനോഹരം?” എന്ന സുൻന്ത്യുവിന്റെ ചോദ്യം കവികൾ രണ്ടുപേരും പങ്കിടുന്നത് ആഴ്ചപ്പതിപ്പ് വായനക്കാരിലേക്ക് എത്തിക്കുന്നു.
പ്രിയ സാറാക്കുട്ടി, തൃപ്പൂണിത്തുറ
അരക്ഷിതരുടെ നിലവിളി
സുഭാഷ് ഒട്ടുംപുറത്തിന്റെ കഥകളുടെ ആത്മാവ് എന്ന് പറയുന്നത് സമകാലികതയാണ്. നമുക്ക് വായിച്ചെടുക്കാൻ കഴിയുന്ന നമ്മുടെ ജീവിത പരിസരങ്ങളിലൂടെ വ്രണപ്പെട്ടു കടന്നുപോകുന്ന/ പോയ ഭാവനകൾ. ഓരോ കഥയുടെയും ഉള്ളടക്കം വായനക്കാരനെ അലോസരപ്പെടുത്തും. അത്തരത്തിലുള്ള ഒരു രചനയാണ് ആഴ്ചപ്പതിപ്പിൽ വായിച്ച ‘ചിത്രകഥ’ എന്ന തലക്കെട്ടിൽ വന്ന കഥ (ലക്കം 1420). കൗതുകത്തിന് ഒരു ചിത്രവും വഹിച്ചുകൊണ്ടുള്ള അന്വേഷണം എത്തിപ്പെടുന്നത്, ജാതീയമായി വേർതിരിക്കപ്പെട്ട അരക്ഷിതരുടെ നിലവിളികളിലേക്കാണ്. അവിടെ നിയമവ്യവസ്ഥയുടെ പോരായ്മകളും ഇഴച്ചിലുകളും നീതി നിഷേധിക്കപ്പെട്ടവരുടെ കണ്ണീരും പലായനവും കാണാം. ആശയാവിഷ്കരണ മാധ്യമമെന്ന നിലയിൽ ഈ കഥ ചർച്ച ചെയ്യപ്പെടേണ്ടതാണ്. അത്രക്കും ഉയർന്ന ഗ്രാഫുണ്ട് ഇതിനകത്തെ ക്രാഫ്റ്റിന്.
അബ്ദുൽ വാഹിദ് തവളേങ്ങൽ (ഫേസ്ബുക്ക്)
വായനക്കാരെ അസ്വസ്ഥപ്പെടുത്തുന്ന കഥ
‘‘ഒരു പോസ്റ്റ്മാനായുള്ള എന്റെ ജീവിതം ആരംഭിച്ചത് രമണി എന്ന ഗ്രാമത്തിലാണ്. വർഷങ്ങൾക്ക് മുമ്പ്.’’ ‘ചിത്രകഥ’ എന്ന ചെറുകഥ സുഭാഷ് ഒട്ടുംപുറം ആരംഭിക്കുന്നത് (ലക്കം 1420) ഈ വാചകത്തിലൂടെയാണ്. നോക്കൂ നമ്മൾ കഥയിലേക്ക് നേരിട്ട് പ്രവേശിച്ചു കഴിഞ്ഞു. സുഭാഷ് നമ്മളെ കഥയിലേക്ക് പിടിച്ചിട്ടുകഴിഞ്ഞു. ഇനിയാ വൈചിത്ര്യം നിറഞ്ഞ പേരുള്ള ഗ്രാമത്തിലേക്ക് പോകാതെ മനസ്സ് അടങ്ങുകയില്ല. അവിടെയെന്താണെന്ന് അറിയാതെ മനസ്സമാധാനം കിട്ടുകയില്ല. സമകാലിക കഥയെഴുത്തുകാരിൽ സുഭാഷിനെ ഇഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് മുകളിലെഴുതിയത്. എന്നാൽ, അത്തരം ഇഷ്ടങ്ങളുടെ വെണ്ണപ്പാളി അംഗീകാരങ്ങൾക്കുമൊക്കെ ഉയരത്തിൽ ജാഗ്രത്തായിരിക്കുന്ന ഒരു സമൂഹമനസ്സ് സുഭാഷിനുണ്ടെന്ന് ഈ കഥയുടെ വായന തെളിയിക്കും. അത്തരം ജാഗ്രതകളുടെ ഫലമായുണ്ടാകുന്ന സാഹിത്യസൃഷ്ടികൾ വായനക്കാരെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കും, ചിത്രകഥ പോലെ.
അജീഷ് ധന്യ (ഫേസ്ബുക്ക്)
അത് മൊറാർജി ദേശായി അല്ല
പി. ഭാസ്‌കരനെ കുറിച്ച പ്രത്യേക പതിപ്പ് (ലക്കം 1420) ശ്രദ്ധേയമായി. ഭാസ്കരൻ മാഷെ ഇഷ്ടപ്പെടുന്നവർക്ക് എക്കാലവും സൂക്ഷിച്ചുവെക്കാൻ പറ്റുന്ന വിഭവമായി. പതിപ്പിലെ രണ്ട് തെറ്റുകൾ ചൂണ്ടിക്കാണിക്കെട്ട. പതിപ്പിൽ ‘വർണാഭം ഗാനലോകം’ എന്ന ലേഖനത്തിനോടൊപ്പം കൊടുത്ത ചിത്രങ്ങളിൽ ഒന്നിന്റെ അടിക്കുറിപ്പ് ശരിയല്ല. മിക്കയാളുകൾക്കും സംഭവിക്കുന്ന പിശകാണ് ആഴ്ചപ്പതിപ്പിനും സംഭവിച്ചത്. ആ പടം ഗൂഗ്ളിൽ സെർച് ചെയ്താൽ ഇന്ത്യൻ എക്സ്പ്രസ് അടക്കം പല മാധ്യമങ്ങളും ഇതേ കാപ്ഷൻ ഉപയോഗിച്ചിരിക്കുന്നത് കാണാം. പടത്തിനടിയിൽ ചേർത്തിട്ടുള്ളത് സത്യനും പി. ഭാസ്കരനും ഇന്ത്യൻ പ്രധാനമന്ത്രി മൊറാർജി ദേശായിയോടൊപ്പം എന്നാണ്. അത് മൊറാർജി അല്ല. 1960കളുടെ ഒടുവിൽ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയായിരുന്ന കെ.കെ. ഷാ ആണ്. സത്യൻ മരിച്ചതിന് ശേഷമാണ് മൊറാർജി ദേശായി പ്രധാനമന്ത്രിയായത്. സത്യന്റെ മരണം 1971 ലായിരുന്നു. മൊറാർജി 1977ലാണ് പ്രധാനമന്ത്രിയായത്. അതുപോലെ ബൈജു ചന്ദ്രൻ എഴുതിയ ‘രാജശിൽപി’ എന്ന ലേഖനത്തിലും ഒരു തെറ്റുണ്ട്. ‘നവലോകം’ എന്ന ചിത്രത്തിലെ പാട്ട് ‘‘ഗായകാ ഗായകാ’’ എന്നാണ്, ‘‘നായകാ’’ എന്നല്ല.
ജയചന്ദ്രൻ സി.കെ, തിരുവനന്തപുരം