എഴുത്തുകുത്ത്

വിവേകാനന്ദ ചിന്തകളെ വഴിതിരിച്ചുവിടൽ ആപത്കരം
‘വിവേകാനന്ദനും ആര്യൻ ദേശീയതയും’ എന്ന ഡോ. ടി.എസ്. ശ്യാംകുമാറിന്‍റെ ലേഖനം (ലക്കം 1421) വിവേകാനന്ദനെ മതത്തിന്‍റെ പരിവേഷം ചാർത്തി മാത്രമുള്ള ഒരു വീക്ഷണകോണിലൂടെ കാണാൻ ശ്രമിക്കുന്നു എന്നതിന്‍റെ പ്രതിഫലനമാണെന്ന് പറയട്ടെ.
‘‘മതചിന്തയിൽ മുഴുകിയ ഒരു ജനതയെ സംബന്ധിച്ചിടത്തോളം അവരുടെ നന്മക്ക് ഉതകുന്ന ഏതൊരു പ്രസ്ഥാനത്തിനും വ്യക്തിക്കും മതത്തിന്‍റെ പരിവേഷം ചാർത്തി മാത്രമേ പ്രത്യക്ഷപ്പെടാൻ കഴിയുകയുള്ളൂ’’, ഫ്രെഡറിക് എംഗൽസിന്‍റെ ഈ അഭിപ്രായം എത്രമാത്രം യാഥാർഥ്യമാണെന്ന് തോന്നിപ്പോകുകയാണ് ശ്യാം കുമാറിന്‍റെ വിമർശനം വായിക്കുമ്പോൾ.
മധ്യയുഗങ്ങളിൽ യൂറോപ്പിൽ ആവിർഭവിച്ച നവീകരണ പ്രസ്ഥാനവും ഇന്ത്യയിലെ ഭക്തിപ്രസ്ഥാനവുമെല്ലാം എംഗൽസ് പറഞ്ഞ ഈയൊരു അഭിപ്രായത്തെ ദൃഢീകരിക്കുന്ന അനുഭവങ്ങളാണ് നൽകിയിട്ടുള്ളതെന്ന് കാണാം. 19ാം നൂറ്റാണ്ടിലും 20ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലും ഇന്ത്യയിലുണ്ടായ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾപോലും മതപരിഷ്കരണ പ്രസ്ഥാനങ്ങളായിട്ടാണ് രൂപംകൊണ്ടതെന്ന വസ്തുതകൂടി ഈ സന്ദർഭത്തിൽ ഓർക്കേണ്ടതാണ്. വിവേകാനന്ദൻ ആര്യൻ വംശീയവാദത്തെ ഇന്ത്യൻ ദേശീയതയുടെ അടിപ്പടവായി സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു എന്ന് ലേഖകൻ പറയുന്നു. ആര്യന്മാരുടെ ആഗമനത്തിനു മുമ്പുതന്നെ ഒരു വിശിഷ്ട സംസ്കാരത്തിന്‍റെ അവശിഷ്ടങ്ങൾ സിന്ധുനദീതട സംസ്കാരത്തിന്‍റെ ഉദ്ഖനനത്തിലൂടെ കണ്ടെത്തിയതായി പറയുന്നുണ്ട്.
പൂർണവികാസം പ്രാപിച്ച ഒരു നാഗരിക സംസ്കാരമായിരുന്നു സിന്ധുനദീതട സംസ്കാരം. ആധുനിക ഇന്ത്യൻ സംസ്കാരത്തിന് അസ്തിവാരമിട്ടത് ദ്രാവിഡന്മാരാണെന്നാണ് കരുതപ്പെടുന്നത്. ആര്യന്മാർ ഈ അസ്തിവാരത്തിൻമേലാണ് തങ്ങളുടെ സൗധം പടുത്തുയർത്തിയിട്ടുള്ളത്. ദ്രാവിഡ സംസ്കാരത്തെ സമൂലമായി തന്നെ ആര്യന്മാർ തങ്ങളുടെ ആശയങ്ങളും ജീവിതരീതിയുംകൊണ്ട് സ്വാധീനിക്കുകയും ആര്യ-ദ്രാവിഡ സംസ്കാരങ്ങൾ സമന്വയിപ്പിച്ചൊരു പുതിയ സംസ്കാരംതന്നെ രൂപപ്പെടുത്തുകയുംചെയ്തു. ജാതിവ്യവസ്ഥ ഇവരുടെ ഇടയിൽ നിലവിലുണ്ടായിരുന്നില്ല. പുരോഹിത വർഗത്തിന്‍റെ അഭാവവും ഇക്കൂട്ടരുടെ സവിശേഷതയായിരുന്നു. പ്രകൃതിശക്തികൾക്ക് പവിത്രത നൽകി അവയെ ദൈവങ്ങളായി സങ്കൽപിച്ച് ആരാധിച്ചുപോന്ന ഒരുതരം മതമായിരുന്നു വേദകാലത്തെ ആര്യന്മാരുടേത്.
ആര്യന്മാരുടെ വൈദേശികത്വത്തെ കുറിച്ച് ഋഗ്വേദത്തിലും പരാമർശമുണ്ട്. ‘‘ആര്യവംശക്കാരായ യദുക്കളെ ഇന്ദ്രൻ ദൂരദിക്കിൽനിന്നു കൊണ്ടുവന്നതാണെന്നും അവർ വിദേശികളാണെന്നും വേദം പറയുന്നു (ഋഗ്വേദം മണ്ഡലം 6, സൂക്തം 45). ബൈബിളിലും പരാമർശം കാണാം. അതിൽ പറയുന്ന അരാമ്യർതന്നെയാണ് നമ്മുടെ ആര്യന്മാർ എന്നും കണക്കാക്കുന്നുണ്ട്. ഇന്ത്യയിൽ അവർ സാമ്രാജ്യം സ്ഥാപിച്ചപ്പോൾ അതിന്‍റെ പേര് ആര്യാവർത്തം എന്നായിരുന്നു. അവരുടെ ഭാഷ ആര്യ ഭാഷയും. അവരുടെ പ്രധാന ദേവൻമാരിലൊന്നിന്‍റെ പേര് ‘അര്യമാ’ എന്നായിരുന്നു. ഇതേ പാരമ്പര്യത്തെ പിന്തുടർന്നായിരിക്കണം ക്ഷത്രിയനായ ഗൗതമ ബുദ്ധൻ തന്‍റെ മൗലിക സത്യങ്ങൾക്ക് ‘ആര്യ സത്യങ്ങൾ’ എന്ന് പേരിട്ടതും. ചരിത്രഗവേഷകനായ ഡോ. അയ്യപ്പൻ തന്‍റെ ‘ഭാരതപ്പഴമ’യിൽ മറ്റൊരു അഭിപ്രായം രേഖപ്പെടുത്തിയതായി കാണാം.
അതിങ്ങനെ: ‘‘ഭാഷയുടെയും സംസ്കാരത്തിന്‍റെയും ഐക്യത്താൽ പ്രാചീന ഇറാനിയരും പ്രാചീന ആര്യരും ഒരേ ജനതയുടെ രണ്ടു ശാഖകളാണെന്നതിന് സംശയമില്ല. ‘ഇറാൻ’ എന്നതുതന്നെ ‘ആര്യൻ’ എന്നതിന്‍റെ ഒരു സമാന പദമാണ്. ഇൻഡോ-ഇറാനിയൻ എന്നു ഭാഷാപണ്ഡിതർ പറഞ്ഞുവരുന്ന ഒരു മൂലകുടുംബത്തിൽനിന്ന് വേർപിരിഞ്ഞ രണ്ടു ഉപഭാഷകളാണ് ഇറാനിയനും സംസ്കൃതവും.’’ ആര്യന്മാർ ഇറമിന്‍റെ അഥവാ അരാമിന്‍റെ സന്താന പരമ്പരയിൽപെട്ടവരത്രെ. അതിനാൽ, സെമിറ്റിക് വർഗത്തിന്‍റെ മൂല തറവാടായ അറേബ്യ തന്നെയാകണം ഇൻഡോ-ആര്യന്മാരുടെ ആദികേന്ദ്രമെന്ന നിഗമനത്തിലേക്കും എത്താവുന്നതാണ്. ഹൈന്ദവ പണ്ഡിതന്മാരിൽ ചിലർ മാത്രമാണ് ആര്യന്മാർ ഇവിടെതന്നെയുള്ളവരിൽനിന്നുള്ള സംസ്കാര സമ്പന്ന വിഭാഗമാണെന്നുള്ള ധാരണ വെച്ചുപുലർത്തിയിരുന്നത്.
ദയാനന്ദ സരസ്വതിയെപ്പോലുള്ളവരായിരുന്നു അതിൽ മുൻപന്തിയിൽ. അക്രമാസക്തമായ ഒരു മത നവോത്ഥാന പ്രസ്ഥാനമായിരുന്നു ദയാനന്ദ സരസ്വതിയുടേത്. വേദങ്ങളെപ്പറ്റിയുള്ള പാശ്ചാത്യ മതങ്ങള തീർത്തും അവഗണിച്ചുകൊണ്ടായിരുന്നു അവക്ക് പുതിയൊരു വ്യാഖ്യാനം നൽകിയിരുന്നത്. എന്നാൽ, സ്വാമി വിവേകാനന്ദനാകട്ടെ മനുഷ്യത്വത്തിലടങ്ങിയ സാർവലൗകികവും സാർവജനീനവുമായ സന്ദേശമാണ് ഇന്ത്യക്ക് നൽകിയത് എന്നുള്ളത് കാണാതിരുന്നുകൂടാ.
ശങ്കരാചാര്യരും വിവേകാനന്ദനും വേദാന്തികളാണെങ്കിലും ഇവർ തമ്മിൽ മൗലികമായ പ്രശ്‌നങ്ങളിൽപോലും ഭിന്നാഭിപ്രായം പുലർത്തിയിരുന്നതായി കാണാം. ശങ്കര സിദ്ധാന്തത്തിലെ പ്രത്യക്ഷമായ യുക്തിഭംഗങ്ങൾ വിവേകാനന്ദൻ വിമർശിച്ചു. ശങ്കരന്റെ ചിന്തയിൽ ചിലയിടങ്ങളിൽ മതഭ്രാന്ത് ഉണ്ടെന്ന് പറയാൻ വരെ വിവേകാനന്ദൻ തയാറാകുന്നുണ്ട്. അപശൂദ്രാധികരണത്തെപ്പറ്റി പ്രതിപാദിക്കുമ്പോൾ ശങ്കരൻ കുതർക്കമാണ് നടത്തിയതെന്നും ബ്രാഹ്മണത്വത്തിനായി പിടിവലി നടത്തുകയാണെന്നും വിവേകാനന്ദൻ തുറന്നു പറയുന്നുണ്ട്. വേദം, ഉപനിഷത്തുക്കൾ, സ്‌മൃതികൾ എന്നിവ സനാതന സത്യമാണെന്ന് ശങ്കരൻ പറയുമ്പോൾ ഇവയൊക്കെ യുക്തിയുടെ അടിസ്ഥാനത്തിൽ മാത്രമേ സ്വീകരിക്കാൻ പാടുള്ളൂവെന്നാണ് വിവേകാനന്ദന്റെ അഭിപ്രായം. വേദാന്തം കേവലം ഉപരിവർഗത്തിന്‍റെ ജ്ഞാനശാസ്ത്രമാക്കി നിർത്തണമെന്ന് ശങ്കരൻ പറയുമ്പോൾ ആ ചിന്ത അബദ്ധമാണെന്നും പ്രായോഗിക വേദാന്തമാണ് വേണ്ടതെന്നും സാധാരണക്കാരുടെ ചിന്തയായി അത് മാറണമെന്നും പറയാൻ വിവേകാനന്ദൻ മടികാണിച്ചില്ല.
അന്ധവിശ്വാസികളായ വിഡ്ഢികളാകുന്നതിനേക്കാൾ ഭേദം തനി നാസ്തികനാകുന്നതാണ്. കാരണം, നാസ്തികന് ജീവനുണ്ട്. അയാളെ വല്ലതുമൊക്കെയാക്കി തീർക്കാൻ കഴിയും. എന്നാൽ, അന്ധവിശ്വാസം കടന്നുകൂടിയാൽ തലച്ചോറുപോലും പോയിമറയുമെന്നും വിവേകാനന്ദൻ ഒരിക്കൽ പറഞ്ഞു. ആത്മീയമോ മാനസികമോ കായികമോ ആയ ദൗർബല്യമുളവാക്കുന്ന ഒന്നിനെയും കാൽവിരൽകൊണ്ടുപോലും തൊടരുതെന്ന്. ചാതുർവർണ്യത്തെ ന്യായീകരിച്ചതിന്റെ പേരിലായിരുന്നു അദ്വൈതാചാര്യനായ ശങ്കരനെപ്പോലും അദ്ദേഹം വിമർശിച്ചത്. ബുദ്ധനെ അങ്ങേയറ്റം വാഴ്ത്തിയതാകട്ടെ ചാതുർവർണ്യത്തെ എതിർത്തതിന്റെ പേരിലും.
ആധ്യാത്മികമായ ആശയങ്ങളിലൂടെ ലോകത്തെ വെല്ലുക എന്നതുകൊണ്ട് വിവേകാനന്ദൻ അർഥമാക്കിയത് ജീവിതതത്ത്വങ്ങളെ വെളിയിലേക്ക് കടത്തിവിടുക എന്നായിരുന്നു. മറിച്ച് നൂറ്റാണ്ടുകളായി നാം മാറോടണച്ചുവന്ന അന്ധവിശ്വാസങ്ങളെയെന്നല്ല, ഈ ഭൂമിയിൽനിന്നും അവയൊക്കെ എന്നെന്നേക്കുമായി പിഴുതെറിയണമെന്നും അദ്ദേഹം പ്രഖ്യാപിക്കുന്നുണ്ട്. വിവേകാനന്ദന്റെ ചിന്തകളിൽ എപ്പോഴും മതമൗലികവാദത്തിനെതിരെയുള്ള ശബ്ദം ഉയർന്നുവന്നിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. ഇതിനെ മറച്ചുവെച്ച് വർഗീയവാദികൾക്ക് പ്രചോദകമാകത്തക്ക രീതിയിലേക്ക് വിവേകാനന്ദനെയും അദ്ദേഹത്തിന്‍റെ ചിന്തകളെയും തിരിച്ചുവിടുന്ന പ്രവണത ആശാസ്യകരമല്ല എന്നുതന്നെ പറയട്ടെ.
രാജൻ ബാലുശ്ശേരി
ചരിത്രത്തിലേക്ക് നടന്നടുക്കുന്ന സി.പി.ഐ
‘സി.പി.ഐ അപ്രസക്തമാകാതിരിക്കാൻ എന്തുചെയ്യണം’ എന്ന് കവർപേജിലും എന്താണ് സി.പി.ഐയുടെ സാധ്യതകൾ എന്ന് ഉൾപേജിലും തലക്കെട്ടുള്ള ഡോ. അജയകുമാർ കോടോത്ത് എഴുതിയ രാഷ്ട്രീയ നിരീക്ഷണം (ലക്കം 1421) വായിച്ചു. ’64ലെ പിളർപ്പും ഭട്ടിൻഡ കോൺഗ്രസ് പ്രമേയവുമാണ് സി.പി.ഐയെ ഈ അവസ്ഥയിലെത്തിച്ചത് എന്ന വാദം വസ്തുതാപരമാണ്. ഇടതു മുന്നണിയിൽ ചേർന്നതോടെ സി.പി.ഐയുടെ രാഷ്ട്രീയഭാവി അവസാനിക്കുകയാണുണ്ടായത്. സി.പി.എം നൽകുന്ന നക്കാപ്പിച്ച സ്ഥാനമാനങ്ങൾക്കായി ഇടതു മുന്നണിയിൽ തുടരണോ എന്ന ചോദ്യം സി.പി.ഐയിൽ ഉയരാത്തിടത്തോളം കാലം ആ പാർട്ടിക്ക് രാഷ്ട്രീയ ഭാവിയില്ല.
സി.പി.എമ്മിനെ നിശിതമായി വിമർശിക്കുന്ന ലേഖകൻ എഴുത്തിൽ ഒരിടത്തും സി.പി.ഐ മുന്നണി വിടണമെന്ന് പറയുന്നില്ല എന്നതാണ് കൗതുകകരം. വരികൾക്കിടയിലൂടെ അദ്ദേഹം പറഞ്ഞുവെക്കുന്നത് അതാണ്. മുന്നണി വിട്ടാൽ സ്വാഭാവികമായ ഓപ്ഷൻ യു.ഡി.എഫാണ്. സി.പി.ഐക്ക് അംഗസംഖ്യ കുറവായിരുന്നിട്ടും അച്യുത മേനോനെ മുഖ്യമന്ത്രിയാക്കിയ കോൺഗ്രസല്ല ഇപ്പോഴുള്ളത്. ഗ്രൂപ് കളിയുടെയും പാലംവലിയുടെയും പാരമ്യത്തിലാണ് കോൺഗ്രസ് ഇന്നെത്തിനിൽക്കുന്നത്. സി.പി.ഐ മുന്നണി വിടാനുള്ള സാധ്യത വളരെ കുറവാണ്. തീരെ ഇല്ലെന്നുതന്നെ പറയാം. കാരണം, കാലത്തിന്‍റെ ചുവരെഴുത്തു വായിക്കാൻ കഴിവുള്ള നേതാക്കൾ ഇന്നാ പാർട്ടിയിലില്ല. സി.കെ. ചന്ദ്രപ്പൻ അകാലത്തിൽ മരിച്ചില്ലെങ്കിൽ അതു സംഭവിക്കുമായിരുന്നു എന്ന് കരുതുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല.
ഇനി ലേഖകൻ നിരീക്ഷിക്കാത്ത വേറൊരു കാര്യമുണ്ട്. സമുന്നതനായ സി.പി.ഐ നേതാവിന്‍റെ മകൻ നടത്തിയ അഴിമതിയുടെ ഫയൽ പിണറായിയുടെ മേശവലിപ്പിൽ സുരക്ഷിതമായുണ്ടെന്ന് എന്നോട് പറഞ്ഞത് ആ പാർട്ടിയിൽതന്നെയുള്ള ഒരഭിഭാഷകയാണ്. ചില നേതാക്കൾ സീറ്റുറപ്പിക്കാനും ജയമുറപ്പിക്കാനും സ്വന്തം പാർട്ടി നേതൃത്വമറിയാതെ സി.പി.എം നേതൃത്വവുമായി ബന്ധപ്പെടുന്നതും പുതിയ വാർത്തയല്ല. കാരണം, സാക്ഷാൽ എം.എൻ. ഗോവിന്ദൻ നായരെ വരെ തോൽപിച്ച പാർട്ടിയാണ് സി.പി.എം. 2011ലെ തെരഞ്ഞെടുപ്പിൽ ഏറനാട് മണ്ഡലത്തിൽ സി.പി.ഐ സ്ഥാനാർഥി അഷ്റഫ് കാളിയത്തിന് വെറും മൂവായിരം വോട്ട് മാത്രം കിട്ടിയത് സി.പി.എമ്മിന്‍റെ ഇടതുപക്ഷ ഐക്യബോധത്തിന്‍റെ നിലവാര സൂചികയാണ്. സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവറിന് കിട്ടിയത് 47,452 വോട്ടുകൾ.
ആത്മാഭിമാനം ഉണ്ടായിരുന്നെങ്കിൽ സി.പി.ഐ അന്ന് മുന്നണി വിടേണ്ടതായിരുന്നു. ചുരുക്കത്തിൽ സി.പി.ഐ നേതൃത്വത്തിന് രാജ്യതാൽപര്യമല്ല, മറ്റു താൽപര്യങ്ങൾക്കാണ് മുൻതൂക്കം. ഒരു ലക്ഷണമൊത്ത തെരഞ്ഞെടുപ്പ് പാർട്ടിയായി മാറിയ സി.പി.ഐയിൽനിന്ന് കൂടുതലെന്തെങ്കിലും പ്രതീക്ഷിക്കുന്നത് അസ്ഥാനത്തായിരിക്കും. അതെ, സി.പി.ഐ ചരിത്രത്തിലേക്ക് നടന്നടുക്കുകയാണ്.
എസ്. രമണൻ, കുഴൽമന്ദം
പോയതു വസന്തം
മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം 1421) ഞാൻ എഴുതുന്ന ‘സംഗീതയാത്രകൾ’ എന്ന പരമ്പരയിൽ ‘രാഗം’ എന്ന ചിത്രത്തിലെ ‘‘ഇവിടെ കാറ്റിനു സുഗന്ധം ഇതിലേ പോയത് വസന്തം’’ എന്ന വരികളിൽ ‘‘പോയത് വസന്തം’’ എന്നതിനുപകരം ‘‘പോയൊരു വസന്തം’’ എന്ന് ടൈപ് ചെയ്തതിൽ ഖേദിക്കുന്നു. സദയം ക്ഷമിക്കുക.
ശ്രീകുമാരൻ തമ്പി