Begin typing your search above and press return to search.

എഴുത്തുകുത്ത്

letters
cancel

ജീവന്‍റെ തുടിപ്പുകൾ നിറഞ്ഞ അക്ഷരങ്ങൾ

ആഴ്ചപ്പതിപ്പിലെ തുടർപംക്തിയായ ‘കഥാവഴിയിലെ കാഴ്ചകൾ’ വേറിട്ട നിലവാരം പുലർത്തുന്നു എന്ന് പറയാതെ വയ്യ. ജീവന്റെയും ജീവിതത്തിന്റെയും തുടിപ്പുകൾ നിറഞ്ഞ അക്ഷരങ്ങളാണ് ഞാൻ വായിക്കുന്നത് എന്നറിഞ്ഞതു മുതൽ അതിനോട് ഒരിഷ്ടം കൂടുതൽ എനിക്കനുഭവപ്പെടുന്നുണ്ട്. 1422ാം ലക്കത്തിലെ ‘ബാഗ്ദാദിൽ തകർന്ന പ്രതിമ’ അക്ഷരാർഥത്തിൽ ഞെട്ടിക്കുക മാത്രമല്ല വേദനിപ്പിക്കുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞിട്ടുള്ള വാർത്തകളാണ് പലതും. എങ്കിൽപോലും നേരറിവുള്ള ഒരാളുടെ വാക്കുകൾക്ക് ഹൃദയത്തെ കീറിമുറിക്കാനുള്ള ശക്തിയുണ്ടെന്ന് എനിക്ക് തോന്നുന്നു.

ഏറെ നീറ്റിയ മറ്റൊരു വായന സമ്മാനിച്ചത് ‘പരസ്യശരീരം’ ആയിരുന്നു. എന്തൊരു നോവും വേവും ആണ് ഇവയൊക്കെ സമ്മാനിക്കുന്നതെന്നോ. ‘മകൻ’ എന്ന കഥയുടെ പിന്നാമ്പുറവും അറിഞ്ഞോ അറിയാതെയോ പ്രവാസജീവിതത്തിന് നിർബന്ധിതരായ കുടുംബങ്ങളുടെ വേദന ചൂണ്ടിക്കാണിക്കുന്ന ‘പൗരത്വ ദുഃഖവും’, ‘വിറ ശമനവും’, ‘മറവി ഭക്ഷണശാലയും’ ‘കശ്‌മീർ വിനോദവും’... എല്ലാമെല്ലാം. ഒരിക്കലും മറക്കാൻ സാധിക്കാത്തവിധത്തിലുള്ള ഉൾക്കാഴ്ചകൾകൂടി വായനക്കാരിലേക്ക് പകരുന്നു എന്നതാണ് സത്യം. പുതിയ എഴുത്തുകൾക്കും വായനക്കുമായി കാത്തിരിക്കുന്നു

സബീന അക്ബർ, തൃപ്പൂണിത്തുറ

ജൂൺ ആദ്യലക്കം പ്രൗഢഗംഭീരം

സ്കൂളിൽ പോകുന്ന കുട്ടിയുടെ കവർചിത്രത്തോടെ സ്കൂൾ തുറക്കുന്ന ജൂൺ രണ്ടിന് തന്നെ കൈയിൽ കിട്ടിയ മാധ്യമം ആഴ്ചപ്പതിപ്പ് ഏറെ ശ്രദ്ധേയമായി (ലക്കം 1423). ഉള്ളടക്കത്തിന്‍റെ കാര്യത്തിലും കെട്ടിലും മട്ടിലും സമ്പന്നമായ ഈ ആനുകാലികം കൈയിൽ കൊണ്ടുനടക്കുന്നതു തന്നെ ഒരു ഗമയാണ്.

‘പാസ് മാര്‍ക്ക് വന്നാല്‍ പാഠ്യപദ്ധതി ജയിക്കുമോ?’ എന്ന എന്‍.പി. ജിഷാറിന്‍റെ ഉള്‍ക്കനമുള്ള ലേഖനം, ‘അട്ടപ്പാടിയില്‍ നടന്നത് കേരളത്തെ നടുക്കുന്ന ഭൂമി കുംഭകോണം’ ആര്‍. സുനിലിന്‍റെ അന്വേഷണാത്മകമായ റിപ്പോർട്ട്, ബുക്കര്‍ പുരസ്കാരം നേടിയ കന്നട എഴുത്തുകാരി ബാനു മുഷ്താഖിന്‍റെ എഴുത്തുജീവിതം അനാവൃതമാക്കുന്ന ഡോ. രതി മേനോന്റെ 'ഹൃദയദീപത്തിന്‍റെ തെളിച്ചം', ‘തോറ്റവരുടെ ക്ലാസ് മുറി’ എന്ന സുനില്‍ മാലൂരിന്‍റെ ഹൃദയസ്പര്‍ശിയായ കവിത എന്നിവകൊണ്ട് ഇത്തവണത്തെ ലക്കം പ്രൗഢഗംഭീരമായി.

ഇ.പി. ശ്രീകുമാറും ശ്രീകുമാരന്‍ തമ്പിയും പതിവുപോലെ വായനയെ ദീപ്തമാക്കുന്നു. എടുത്തുപറയാനുള്ളത് 11ാo അധ്യായത്തില്‍ എത്തിയ ഫര്‍സാനയുടെ ‘കിള’ നോവലാണ്‌. അനുഭൂതികളുടെ വേറിട്ടൊരു ലോകത്തേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന ഈ രചന ഹൃദ്യം, അനന്യം എന്നു വിശേഷിപ്പിക്കട്ടെ. അങ്ങനെ ആകെക്കൂടി നോക്കുമ്പോൾ ഫുൾ എ പ്ലസാണ് കഴിഞ്ഞ ലക്കത്തിന്.

സണ്ണി ജോസഫ്, മാള

പ്രസക്തമായ കഥ

ആഴ്ചപ്പതിപ്പിൽ പി. സീമ എഴുതിയ ‘ശവപ്പെട്ടിക്കച്ചവടക്കാരൻ’ എന്ന കഥ വായിച്ചു (ലക്കം 1422). കുഴിവെട്ട്, ശവപ്പെട്ടി വിൽപന, ശവസംസ്കാരം തുടങ്ങി സാധാരണ ഗതിയിൽ മനുഷ്യൻ ചെയ്യാൻ ആഗ്രഹിക്കാത്ത ചില തൊഴിലുകളുണ്ട്. ഇത്തരം തൊഴിലുകളിൽ ഏർപ്പെടുന്നവരുടെ മനോവ്യവഹാരങ്ങൾ ചിലപ്പോഴൊക്കെ സാഹിത്യത്തിൽ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. മറ്റുള്ളവരുടെ മരണം ആഗ്രഹിക്കുന്നവരെന്ന് പഴി കേൾക്കേണ്ടി വരുന്നവരാണ് ഇവർ.

ഇവിടെ ഒരു ശവപ്പെട്ടി വിൽപനക്കാരന്റെ ദൈന്യത നിറഞ്ഞ ജീവിതസാഹചര്യങ്ങൾ അനാവരണംചെയ്യുകയാണ് കഥാകാരി. വലിവ് കൂടി മരണത്തോട് മല്ലടിക്കുന്ന ഭാര്യ ഏലമ്മയുടെ വിശപ്പിന്റെ നിലവിളിയാണ് റപ്പായിച്ചൻ എന്ന ശവപ്പെട്ടി വിൽപനക്കാരൻ നേരിടുന്ന വലിയ പ്രതിസന്ധി. ‘‘ദൈവമേ ഇന്നൊരു കച്ചവടം ശരിയാക്കിത്തരണേ’’ എന്ന പ്രാർഥനയോടെയാണ് റപ്പായിച്ചന്റെ ഒരു ദിവസം തുടങ്ങുന്നത്. പലരുടെയും ഹൃദയങ്ങളെ ആഴത്തിൽ മുറിവേൽപിക്കുന്നതാണ് തന്റെ പ്രാർഥനയെന്ന് അയാൾ തിരിച്ചറിയുന്നുണ്ട്.

പട്ടിണിയും സാധാരണ മനുഷ്യരുടെ ജീവിതപ്രശ്നങ്ങളും ചർച്ചചെയ്യുന്ന സാഹിത്യ സൃഷ്ടികൾ ഏറെയൊന്നും ഇന്ന് വെളിച്ചം കാണുന്നില്ല. അതുകൊണ്ടുതന്നെ സീമയുടെ ‘ശവപ്പെട്ടിക്കച്ചവടക്കാരന്’ വായനക്കാർക്കിടയിൽ സ്വീകാര്യതയുണ്ട്.

റുമൈസ് ഗസ്സാലി

അത് കന്നട ചിത്രത്തിന്‍റെ കഥയല്ല

ശ്രീകുമാരൻ തമ്പിയുടെ ‘സംഗീത യാത്രകളിൽ’ (ലക്കം 1421) സൂചിപ്പിച്ച ‘രാഗം’ എന്ന ചിത്രത്തെക്കുറിച്ചുള്ള ചില തിരുത്തലുകളാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം. അദ്ദേഹം സൂചിപ്പിച്ചത് ഒരു കന്നട ചിത്രത്തിന്റെ കഥയാണ് ‘രാഗം’ എന്നതിന്റെ മൂലകഥ എന്നാണ്. അത് ശരിയല്ല. രാജേഷ് ഖന്നയുടെ ചലച്ചിത്ര ജീവിതത്തിന്റെ വഴി തന്നെ തിരിച്ചുവിട്ട ‘ആരാധന’ (1979) എന്ന ചിത്രത്തിന്റെ സംവിധായകനായ ശക്തി സാമന്തയുടേതാണ് 1972ൽ പുറത്തിറങ്ങിയ ‘അനുരാഗ്’ എന്ന ചിത്രത്തിന്റെ കഥ.

‘അനുരാഗി’ൽ രാജേഷ് ഖന്ന ഉണ്ടെങ്കിലും ചിത്രത്തിൽ യഥാർഥത്തിൽ നായകൻ വിനോദ് മെഹറയാണ്. മലയാളത്തിൽ ബഹദൂർ ചെയ്ത റോളാണ് ഒരു അർധഹാസ്യ കഥാപാത്രമായി രാജേഷ് ഖന്ന ‘അനുരാഗി’ൽ ചെയ്തത്.

അത് ഒരു അതിഥി റോളാണ്. ഹിറ്റ്‌ ചിത്രങ്ങളായ ആരാധനക്കും ‘കടിപതങ്ങി’നും ശേഷം ഇത്തരം റോൾ ശക്തി സാമന്തയുടെ ചിത്രത്തിൽ രാജേഷ് ഖന്ന ചെയ്താൽ ആ ചിത്രം പരാജയമായി തീരുമെന്ന് സാമന്തക്ക് സംശയമുണ്ടായിരുന്നു. അതിനാൽ ‘ശക്തിരാജ്’ എന്ന ബാനറിലാണ് ‘അനുരാഗ്’ നിർമിക്കപ്പെട്ടത്.

നിർമാണത്തിൽ രാജേഷിന് ഒരു റോളുമില്ലെങ്കിലും ചിത്രം സൂപ്പർ ഹിറ്റായില്ലെങ്കിലും ആ വർഷത്തെ മികച്ച ചിത്രത്തിനുള്ള ഫിലിം ഫെയർ പുരസ്കാരവും ‘അനുരാഗിന്’ ലഭിച്ചു. എസ്.ഡി. ബർമൻ കമ്പോസ് ചെയ്ത ഗാനങ്ങൾകൊണ്ട് ചിത്രവും ഹിറ്റായി. ഈ ചിത്രം 1975ൽ ‘അനുരാഗലു’ എന്ന പേരിൽ തെലുഗുവിലേക്ക് റീമേക്ക് ചെയ്തു. രവികാന്ത്-ശ്രീദേവി ടീമായിരുന്നു പ്രധാന റോളുകളിൽ. രാഗം നിർമിച്ചതിന്റെ പിറ്റേവർഷം 1976ലാണ് കന്നടയിൽ ഇത് എ. ഭീംസിങ്ങിന്‍റെ തന്നെ സംവിധാനത്തിൽ റീമേക്ക് ചെയ്തത്. ‘ചിരഞ്ജീവി’ എന്നായിരുന്നു കന്നട ചിത്രത്തിന്റെ പേര്.

പിന്നീട് 1979ലാണ് കമൽഹാസൻ-ശ്രീദേവി ജോടികൾ നായിക നായകന്മാരായി തമിഴിൽ കൃഷ്ണൻ-പഞ്ജുമാർ സംവിധാനം ചെയ്ത ചിത്രം ‘നീലമലർകൾ’ എന്ന പേരിൽ പുറത്തിറങ്ങുന്നത്. മറ്റൊരു കാര്യംകൂടി, ശ്രീകുമാരൻ തമ്പി സൂചിപ്പിച്ച ഗാനങ്ങളിൽ ‘‘ഗുരുവായൂരപ്പൻ തന്ന നിധിക്കല്ലോ പിറന്നാൾ പൂക്കൾ’’ എന്ന ഗാനം ‘രാഗം’ എന്ന ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് ഓർമ. പ്രസ്തുത ഗാനം ശ്രീലങ്കൻ പ്രക്ഷേപണ നിലയത്തിൽനിന്ന് മാത്രമേ പ്രക്ഷേപണം ചെയ്തിരുന്നുള്ളൂ. കേരളത്തിലെ ആകാശവാണി നിലയങ്ങളിൽനിന്ന് ആ ഗാനം ശ്രോതാക്കളാരും ഇതേവരെ കേട്ടിട്ടില്ല.

കരിംലാല പി.കെ, കൈപ്പമംഗലം

എഴുത്തിന്റെ വിസ്തൃതമായ ഭൂപടം

‘രമണി’ എന്ന സാങ്കൽപിക ഗ്രാമത്തിലേക്കുള്ള യാത്ര സുഭാഷ് ഒട്ടുംപുറത്തിന്റെ ‘ചിത്രകഥ’ എന്ന കഥ (ലക്കം 1420) വായനയിൽ പുതിയ ഒരനുഭവത്തിന്റെ തീവ്രമായ വെളിച്ചം പകരും! ആ ഒരു തുള്ളി വെളിച്ചത്തെ തേടി നിസ്സഹായമായ വേദനയിൽ ചവിട്ടിനിന്നുകൊണ്ടാണ് ആ യാത്ര. കുട്ടിക്കാലത്തിന്റെ കൗതുകംകൂടി കലരുമ്പോൾ ‘ചിത്രകഥ’ അതിന്റെ ആത്മാവ് നമ്മളിൽ കൊളുത്തിവെക്കും. ആർദ്രമായ ഹൃദയത്തെ അത് നനക്കും..!

ഒരിടത്ത് ചോദിക്കുന്നുണ്ട്: ‘‘എന്തുകൊണ്ട് നിങ്ങൾ യഥാർഥ ചിത്രം വരച്ചില്ല?’’ അതിനുള്ള മറുപടിയോ, ‘‘ഞങ്ങളുടെ സങ്കടങ്ങൾപോലും അവരെ ഭയപ്പെടുത്തുന്നുണ്ട്.’’ നിറയെ പൂക്കൾ നിറഞ്ഞ ശവപ്പെട്ടിയിൽ അന്ത്യയാത്രയുടെ അനാഥമായ ചുംബനങ്ങൾ ഏറ്റുവാങ്ങി പോകുന്ന ആരുണി. കഥാകാരാ നിങ്ങളെ ഞാൻ അമർത്തിപ്പിടിക്കട്ടെ..! എഴുത്തിന്റെ വിസ്തൃതമായ ഭൂപടം നിങ്ങളിൽ സുരക്ഷിതം.

കെ.പി. രാഹുൽ (ഫേസ്​ബുക്ക്​)

ചിന്തിച്ച് സമയമെടുത്ത് വായിക്കേണ്ട ‘ഒറ്റാലും തെറ്റാലി’യും

മാധ്യമം ആഴ്ചപ്പതിപ്പിലെ ‘ഒറ്റാലും തെറ്റാലി’യും (വിജു വി. നായർ), ‘കഥാവഴിയിലെ കാഴ്ചകൾ’ (ഇ.പി. ശ്രീകുമാർ), ‘സംഗീതയാത്ര’ (ശ്രീകുമാരൻ തമ്പി) എന്നീ പംക്തികൾ വായനയെ വേറിട്ടതാക്കുന്നു. വ്യത്യസ്ത വിഷയങ്ങൾ വിശകലനംചെയ്യുന്ന ‘ഒറ്റാലും തെറ്റാലി’യും ചിന്തിച്ച് സമയമെടുത്ത് വായിക്കേണ്ട കുറിപ്പുകളാണ്.

‘മെഴുക്’ എന്ന കുറിപ്പ് (ലക്കം 1422) മൊബൈൽ ഫോൺ കൊണ്ടുള്ള ദോഷവും ഗുണവും എത്രയെന്നതിനെ വരച്ചിടുന്നു. മനുഷ്യന് ഭക്ഷണം, വസ്ത്രം എന്നതുപോലെ മൊബൈൽ ഫോണും ഒഴിച്ചുകൂടാനാവാത്ത സംഗതിയായി നിലനിൽക്കുന്ന കാലഘട്ടം.

ഒന്ന് തുമ്മിയാലും റീലാക്കുന്ന വ്ലോഗ് കാലം. ഉണ്ണുന്നതും ഉറങ്ങുന്നതും കുശുമ്പും കുന്നായ്മയും അടിപിടിയും കലഹവും വെറുപ്പും വിദ്വേഷവും കണ്ണീരും വേദനയും അവിഹിതവും ആത്മീയ തട്ടിപ്പും ചിരിപ്പിക്കലും കളിപ്പിക്കലും പരിഹസിക്കലും വെറുപ്പിക്കലും വിടുവായത്തവും എല്ലാം കണ്ട് ആനന്ദപുളകിതരായി സമയംകൊല്ലിയായി നാം നല്ലതൊന്നും കാണാതെ, കേൾക്കാതെ എന്താണ് പറയുന്നത്, ചെയ്യുന്നത് എന്ന് നോക്കി റീച്ച് കൂട്ടുന്നു. തെറിപറയാൻ ചിലർ കമന്റിടുന്നു. അതും അവർക്കൊരു വളമാകുന്നു. എല്ലാം കണ്ടും കേട്ടും മെഴുക് പോലെ ഉരുകിത്തീരാൻ വിധിക്കപ്പെട്ടവരല്ലോ നാം എന്ന് ഒരുമാത്ര ചിന്തിപ്പിക്കുന്ന എഴുത്ത്. എഴുത്തുകാരന് എല്ലാവിധ ഭാവുകങ്ങളും.

ഫൈസൽ ടി.പി അഞ്ചച്ചവിടി

സി.പി.ഐ എന്തിന് അപ്രസക്തമാകാതിരിക്കണം?

‘എന്താണ് സി.പി.ഐയുടെ സാധ്യതകൾ?’ എന്ന ഡോ. അജയകുമാർ കോടോത്തിന്റെ ലേഖനം (ലക്കം 1421) വായിച്ചപ്പോൾ തോന്നിയ പ്രതികരണമാണ് കുറിപ്പിന്റെ തലക്കെട്ട്. ഒരർഥത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ ആറാം വിരലാണ് സി.പി.ഐ എന്ന പാർട്ടി. നിരുപദ്രവികളും നിഷ്കളങ്കരുമായ ഒരുകൂട്ടം നേതാക്കളുടെ സാന്നിധ്യമുണ്ടെന്നല്ലാതെ ഇടതുപക്ഷ രാഷ്ട്രീയഭൂമികയിൽ അനിവാര്യ ഘടകമായി മാറാനോ വഴിതെറ്റുന്ന ഇടതുപക്ഷ രാഷ്ട്രീയത്തിന് ദിശാബോധം നൽകാനോ സി.പി.ഐക്ക് സാധിച്ചിട്ടില്ലെന്ന് മനസ്സിലാക്കാൻ സാമാന്യബുദ്ധി മതിയാകും.

മുന്നണി രാഷ്ട്രീയത്തിൽ വിലപേശൽ നടത്തി അധികാരത്തിന്‍റെ ശീതളച്ഛായയിൽ അഭിരമിക്കാനുള്ള ഒരു ടൂൾ മാത്രമാണ് ആ സംവിധാനം. സാന്നിധ്യം അനിവാര്യമല്ലാത്ത ഒന്നിനെ ഊതി വീർപ്പിച്ച്, വെന്റിലേറ്റർ സഹായത്തോടെ നിലനിർത്തുന്നതിന് പകരം ദയാവധത്തിന് വിധേയമാക്കുന്നതാണ് സമൂഹത്തിന് ഗുണകരം; ആദർശരഹിതമായ ഇടതുപക്ഷ രാഷ്ട്രീയത്തിന് പ്രസക്തി നഷ്ടപ്പെട്ട സാഹചര്യത്തിൽ പ്രത്യേകിച്ചും!.

അബൂറമീസ്, ആയിപ്പൊറ്റമ്മൽ

Show More expand_more
News Summary - letters