എഴുത്തുകുത്ത്

ടൈറ്റാനിക്: അസ്തിത്വ പ്രതിസന്ധികളുടെ നേർസാക്ഷ്യം
ശ്രീകണ്ഠൻ കരിക്കകത്തിന്റെ ‘ടൈറ്റാനിക്’ എന്ന കഥ (ലക്കം 1475) സമകാലിക ജീവിതത്തിന്റെ അസ്തിത്വപരമായ പ്രതിസന്ധികളെയും സ്വപ്നങ്ങളും യാഥാർഥ്യങ്ങളും തമ്മിലുള്ള വൈരുധ്യങ്ങളെയും അതിമനോഹരമായി ആവിഷ്കരിക്കുന്ന ഒരു സാഹിത്യസൃഷ്ടിയായി തോന്നി. ആധുനിക മനുഷ്യന്റെ തകർന്ന സ്വപ്നങ്ങളുടെ നേർചിത്രം ‘സ്റ്റാർ ഉണ്ണി’ എന്ന കഥാപാത്രത്തിലൂടെ കഥാകൃത്ത് ഇവിടെ വരച്ചുകാട്ടുന്നു. സിനിമാമോഹങ്ങളുമായി കടന്നുവന്ന്, ഉപജീവനത്തിനായി ചെറിയ ജോലികളിലേക്ക് ഒതുങ്ങേണ്ടിവന്ന ഒരാളുടെ നിസ്സഹായാവസ്ഥ ഈ കഥയിൽ പ്രകടമാണ്.
ഈ കഥയുടെ ആഖ്യാനരീതിയും ശൈലിയും പാശ്ചാത്യ സാഹിത്യത്തിലെയും സിനിമയിലെയും ഘടകങ്ങളുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. കഥാകൃത്ത് ഉത്തമപുരുഷ ആഖ്യാനരീതിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഷോപ്പിങ് മാളുകൾ കേന്ദ്രീകരിച്ചുള്ള കഥാപരിസരം, ആധുനിക ഉപഭോഗ സംസ്കാരത്തിന്റെ പ്രതീകമാണ്. പാശ്ചാത്യ എക്സിസ്റ്റൻഷ്യലിസ്റ്റ് സാഹിത്യശൈലിയോട് സാമ്യമുള്ള രീതിയിൽ, മനുഷ്യന്റെ ഏകാന്തതയെയും ശൂന്യതയെയും ഈ കഥ വിശകലനം ചെയ്യുന്നു.
‘ടൈറ്റാനിക്’ എന്ന തലക്കെട്ട് തന്നെ കഥയിലെ ഏറ്റവും ശക്തമായ പ്രതീകമാണ്. സുരക്ഷിതമെന്ന് കരുതിയ പല ജീവിതങ്ങളും അപ്രതീക്ഷിതമായി തകർന്നുപോകുന്നതിനെ ഇത് സൂചിപ്പിക്കുന്നു. ഹോളിവുഡ് ചിത്രമായ ‘ടൈറ്റാനിക്’ സിനിമയിലെ ദൃശ്യങ്ങളും സംഗീതവും കഥയിൽ കൊണ്ടുവന്ന്, പാശ്ചാത്യ പോപ്പുലർ കൾചർ എങ്ങനെ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നിരിക്കുന്നു എന്ന് കഥാകൃത്ത് കാണിച്ചുതരുന്നു. ഒരു സിനിമാറ്റിക്കായ രീതിയിൽ, കാമറയുടെ ലെൻസിലൂടെയെന്നവണ്ണം കഥാപാത്രങ്ങളുടെ വേഷവിധാനങ്ങളെയും ചുറ്റുപാടുകളെയും വിവരിക്കുന്നത് പാശ്ചാത്യശൈലിയുടെ സ്വാധീനമായി കാണാം.
കഥയിലെ സംഭാഷണങ്ങൾ തികച്ചും സ്വാഭാവികമാണ്. കലാകാരന്റെ നിരാശയും വരുംതലമുറയോടുള്ള കരുതലും നിറഞ്ഞ ഉണ്ണിയേട്ടന്റെ വാക്കുകൾ വൈകാരികമായ ആഴം നൽകുന്നു. ദേശീയ ദിനാഘോഷങ്ങളും തെരുവിൽ പതാക വിൽക്കുന്ന മനുഷ്യന്റെ അവസ്ഥയും തമ്മിലുള്ള വൈരുധ്യം, ആധുനിക സാമൂഹിക അവസ്ഥയെ വ്യക്തമായി തുറന്നുകാട്ടുന്നു. ശ്രീകണ്ഠൻ കരിക്കകം വിവരണം, ബിംബങ്ങൾ, സംഭാഷണം എന്നിവയെല്ലാം കോർത്തിണക്കി ഒരു ചങ്ങലയിലെ കണ്ണികളെന്നപോലെ കഥയെ മുന്നോട്ടു നയിക്കുന്നു. സാമൂഹിക വിമർശനവും വ്യക്തിപരമായ ദുഃഖവും ഒരേസമയം പ്രതിഫലിക്കുന്ന ‘ടൈറ്റാനിക്’ ആധുനിക മലയാളകഥയിലെ ശ്രദ്ധേയമായ ഒരു രചനയാണ്.
ബെർണാഡ് മൊറൈസ്, തിരുവനന്തപുരം
നിയമസഭയിൽ ഉയരണം മലയാളത്തിന്‍റെ പ്രാർഥനാഗീതം
‘വന്ദേമാതരം’ ആലപിക്കണമെന്ന ശാഠ്യം എന്തിന്, ആരുടെ?’ എന്ന തലക്കെട്ടിൽ പി.ബി. ജിജീഷ് എഴുതിയ ലേഖനം (ലക്കം 1475) വായിച്ചു. ‘വന്ദേമാതര’ത്തിന്റെ മുഴുവൻ വരികളും പാടണം എന്ന നിർദേശത്തിൽ ഗവർണറും സർക്കാറും പ്രതിപക്ഷവും പല തട്ടിലാണ്.
അതേസമയം, എല്ലാവർക്കും അതൃപ്‌തിയും പ്രതിഷേധവുമാണ്. മലയാളികൾക്ക് ഇത് ഇപ്പോൾ ഒരു വലിയ ചർച്ചാ വിഷയവുമായി. നമുക്ക് അറിയാവുന്ന ‘വന്ദേമാതര’ത്തിന് എന്ത് സൗന്ദര്യമാണ്! ഏത് ഭാഷയാണെന്ന് അറിയാതെ നാം കാണാതെ പഠിച്ചതാണ്. ബാക്കിയുള്ള വരികൾ ഇനി പഠിച്ച് പാടാനൊക്കെ പാടാണ്. പിന്നെ ആ വരികളിൽ ഹിന്ദു ദേവതാ സങ്കൽപങ്ങളെ/ബിംബങ്ങളെ ജന്മഭൂമിയായ ഭാരതത്തോട് ഉപമിച്ചതൊക്കെ അന്യമതസ്ഥർക്കും മതേതരക്കാർക്കും പാടാൻ മടിയായി. ഇതിനൊക്കെ ഒരു പരിഹാരമുണ്ട് –ഞാൻ എന്റെ കൗമാരകാലത്തെ ഒരു അനുഭവംവെച്ച് പറയാം.
എന്‍റെ ജന്മദേശമായ ഹരിപ്പാട്ട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഉത്സവ സമയത്ത് പതിവായി നാദസ്വര കച്ചേരി നടത്താൻ ചിന്ന മൗലാന സാഹിബ് എന്ന നാദസ്വര വിദ്വാൻ വരാറുണ്ടായിരുന്നു. എല്ലാവർഷവും മുസൽമാനായ അദ്ദേഹം നാദസ്വരത്തിലൂടെ ‘ക്ഷീരസാഗര ശയന’ എന്ന കീർത്തനം പാടുന്നത് ആസ്വദിക്കാൻ എല്ലാ മതസ്ഥരും എത്തും.
ദേവഗാന്ധര രാഗത്തിലുള്ള മഹാവിഷ്ണുവിനെ സ്തുതിക്കുന്ന ഈ വരികൾ ആ വാദ്യോപകരണത്തിലൂടെ പുറത്തുവരുമ്പോൾ എന്തൊരു സൗന്ദര്യമാണ്! അതാസ്വദിക്കുന്നത് ദേശക്കാരാകെയാണ്! ഇക്കാലത്ത് സ്റ്റീഫൻ ദേവസി തന്റെ ഉപകരണത്തിലൂടെ ഇതേപോലുള്ള കീർത്തനങ്ങൾ വായിക്കുമ്പോൾ നാം ഏവരും ആസ്വദിക്കുന്നില്ലേ? ഇത് മാതൃകയായി എടുത്താൽ വന്ദേമാതരത്തിലെ എല്ലാവരികളും നാദസ്വരമോ ഓടക്കുഴലോ ഏതു വാദ്യ ഉപകരണത്തിലൂടെ വായിച്ചാലും കേൾക്കുന്നവർക്കും ഈ ചർച്ച ചെയ്യുന്നവർക്കും വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കും ഒക്കെ സമാധാനമാകും.
ഇത് കേൾക്കുന്ന ആളുകൾക്കെല്ലാം ഈ സംഗീതത്തിൽ തങ്ങളുടെ ഉള്ളിലെ സ്വന്തം വരികൾ കേൾക്കുന്നതായി തോന്നിയാൽ അന്യന്റെ ശബ്ദം സംഗീതമായി കാണാൻ കഴിയുന്ന ഉദാത്തമായ ഒരു അവസ്ഥയും സ്വായത്തമാക്കാം. തമിഴ്നാട്ടിൽ ദേശീയഗീതത്തിനും ദേശീയഗാനത്തിനും ഒപ്പം തമിഴ് വാഴ്ത്തുപാട്ടും പാടുന്നു. അതുപോലെ മലയാളിക്കും ഒരു മലയാള പ്രാർഥനാഗീതം അത്യാവശ്യമാണ്. അതിനു മതേതരമായ തികച്ചും ഉദാത്തമായ ഒരു ഗീതമുണ്ട് മലയാളത്തിൽ. പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി എഴുതിയ ‘‘എങ്ങും എങ്ങും നിറയും വെളിച്ചമേ...’’ ഇതിന്റെ വരികൾ മുഴുവൻ ശ്രദ്ധിച്ചാൽ ഇത്രയും സെക്കുലറായി നന്മയുടെ ഗീതം പാടുന്ന മറ്റൊരു പ്രാർഥനയില്ല! പ്രത്യേകിച്ച് നിയമസഭ കൂടുന്ന എല്ലാ ദിവസങ്ങളിലും ആദ്യമേ ഈ ഗാനം പാടണം എന്നാണ് എന്റെ അഭ്യർഥന.
ആർ. രാധാകൃഷ്ണൻ, പാലക്കാട്
വായനക്ഷമതയുള്ള കഥകൾ
സബിൻ ഇക്ബാൽ എഴുതിയ ‘മയിലുകൾ നൃത്തം ചെയ്യുമ്പോൾ’, ആർ. സ്വാതി എഴുതിയ ‘ഭയപ്പെടേണ്ട ഞാൻ നിന്നോടു കൂടെയുണ്ട്’ എന്നീ കഥകൾ (ലക്കം 1474) ഏറെ റീഡബിലിറ്റി ഉള്ളതായി അനുഭവപ്പെട്ടു. പ്രമേയത്തിലെ പുതുമ ഒരു കഥക്ക് ഏറെ പ്രാധാന്യമുള്ള ഒന്നാണല്ലോ. അങ്ങനെ ചിന്തിക്കുമ്പോൾ സബിൻ ഇക്ബാലിന്റെ കഥ അൽപം മുന്നിൽ നിൽക്കുന്നുണ്ട്. എന്നാൽ, ഒരു ചെറുകഥയുടെ ശിൽപഭദ്രതയും ഇഴയടുപ്പവും ആ കഥയിൽ വായനക്കാരെ ആകർഷിക്കുന്നില്ല. ചെറുകഥയുടെ ആഖ്യാനരീതിയേക്കാൾ നോവൽ അധ്യായത്തിന്റെ വിസ്തൃത രൂപം ആയിട്ടാണ് അത് തോന്നുന്നത്. സബിൻ ശ്രദ്ധേയനായ നോവലിസ്റ്റ് ആണല്ലോ.
ഒരു നോവൽ അധ്യായം ചെറുകഥ എന്നരീതിയിൽ പ്രസിദ്ധീകരിക്കാൻ നിശ്ചയിച്ചതാണോ എന്നൊരു വായനക്കാരൻ സംശയിച്ചാൽ അയാളെ കുറ്റപ്പെടുത്താൻ പറ്റില്ല. ആർ. സ്വാതി എഴുതിയ കഥയിലെ പ്രമേയം അത്ര പുതുമയുള്ളതല്ല. പക്ഷേ, ആഖ്യാനരീതിയിൽ വായനക്കാരെ സ്പർശിക്കുന്ന പാടവം കഥാകൃത്തിനുണ്ട്. എങ്കിലും പലയിടങ്ങളിലും എഡിറ്ററുടെ കത്രിക ഉപയോഗിക്കാനുണ്ടെന്ന് തോന്നി. പുതിയ മലയാള കഥയിൽ അക്കാദമിക രംഗത്തുനിന്നും മാധ്യമ രംഗത്തുനിന്നുമുള്ള ധാരാളം പേർ ഇടപെടുന്നുണ്ട്. വലിയ വ്യതിയാനങ്ങൾ ഒന്നും ചെറുകഥാരംഗത്ത് കൊണ്ടുവരാൻ അവർക്ക് കഴിഞ്ഞില്ലെങ്കിലും അവരുടെ സംഖ്യാബലമുള്ള പ്രയോക്താക്കൾ സോഷ്യൽ മീഡിയയിലും മറ്റും അതൊക്കെ മഹദ് രചനകൾ ആണെന്ന് പ്രഖ്യാപിക്കുന്നത് കാണാറുണ്ട്.
ഇവിടെ പരാമർശിക്കുന്ന രചനകളെ ആസ്പദമാക്കിയല്ല ഇതൊന്നും പറയുന്നത്. പട്ടത്തുവിള കരുണാകരനും സി.വി. ശ്രീരാമനും എൻ.എസ്. മാധവനും വി.പി. ശിവകുമാറും ടി.വി. കൊച്ചുബാവയും യു.പി. ജയരാജും ഉജ്ജ്വലമായ ഭാവനയുടെ മഴവിൽ താഴ്വരകൾ സൃഷ്ടിച്ച് മലയാളം വായനക്കാരെ വിസ്മയിപ്പിച്ചിട്ടുള്ള ഒരിടത്ത് പുതിയ വർക്ക് അതിന്റെ ഒരംശമെങ്കിലും പകർന്നു നൽകാൻ കഴിഞ്ഞെങ്കിൽ മാത്രമേ അവരുടെയൊക്കെ അവകാശവാദങ്ങൾക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടാവൂ. ഏതായാലും നല്ല രചനകളെ പ്രോത്സാഹിപ്പിക്കുന്ന ആഴ്ചപ്പതിപ്പിന്‍റെ പത്രാധിപസമിതിക്ക് ആശംസകൾ.
എൻ.പി. രാജീവ് ഗുരുവായൂർ
വേദനയും കുളിർമയും നൽകുന്ന കവിത
പേർഷ്യൻ സംസ്കാരത്തിന്റെയും യുദ്ധക്കെടുതികളുടെയും പശ്ചാത്തലത്തിൽ, നഷ്ടപ്പെട്ടുപോകുന്ന പച്ചപ്പുകളെയും മനുഷ്യജീവിതങ്ങളെയും ഓർമിപ്പിക്കുന്ന മനോഹരവും എന്നാൽ അങ്ങേയറ്റം വേദനജനകവുമായ ഒരു കവിതയാണ് റഹീമ തസ്നീമിന്റെ ‘ആയിരത്തൊന്ന് റുമ്മാൻ തേട്ടങ്ങൾ’ (ലക്കം 1475).
കവിതയിൽ റുമ്മാൻ പഴവും പേർഷ്യൻ പരവതാനിയും കേവലം ദൃശ്യങ്ങളല്ല, മറിച്ച് ശക്തമായ പ്രതീകങ്ങളാണ്. പരവതാനിക്ക് ചുവപ്പ് നിറം നൽകാൻ മാതളപ്പഴത്തിന്റെ തൊലി ഉണക്കിപ്പൊടിച്ച ചാർ ഉപയോഗിക്കുന്ന പരമ്പരാഗത നെയ്ത്തുരീതിയെ കവിതയിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ, ഈ ‘ചുവപ്പ്’ പിന്നീട് യുദ്ധത്തിൽ പൊഴിയുന്ന ചോരയുടെയും നഷ്ടപ്പെടുന്ന വസന്തങ്ങളുടെയും പ്രതീകമായി മാറുന്നു.
‘‘ചെഞ്ചാറൊലിപ്പിച്ച് മക്കളുടെ മയ്യിത്ത്, ഒരല്ലി, ഒരല്ലി കൂടെയെന്ന്, ആയിരത്തൊന്ന് റുമ്മാൻ തേട്ടങ്ങൾ.’’ എന്ന വരികളിലെത്തുമ്പോൾ മാതളത്തിന്റെ ഓരോ അല്ലിയും യുദ്ധത്തിൽ പൊലിഞ്ഞുപോകുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനുകളായി വായനക്കാരെ പൊള്ളിക്കുന്നു.
ഒരു വശത്ത് തോക്കുകളും പീരങ്കിക്കോപ്പുകളും ബൈനോക്കുലറുകളുമായി എത്തുന്ന അധിനിവേശ ശക്തികൾ; മറുവശത്ത് ഒലീവിലച്ചിത്രങ്ങളും ഐറിസ് പൂക്കളും നിറഞ്ഞ ശാന്തമായ പ്രകൃതിയും ദരിദ്രരായ ജനങ്ങളും. ഈ രണ്ട് വൈരുധ്യങ്ങളെ കവി മനോഹരമായി വരച്ചുകാട്ടുന്നു. ‘തോമ്പക്’ എന്ന വാദ്യോപകരണം മുഴക്കി അവർ സ്വാതന്ത്ര്യത്തിനായി കൊതിക്കുമ്പോഴും, ‘ബാർലിക്കാറ്റിൽ നോവ് പരത്തി’ അവരിലേക്ക് മരണം കടന്നുവരുന്നു. ഛെ സാസം ബെ ഖാരി.. (എന്റെ കരളിൽ തറച്ച മുള്ളുകളെയെല്ലാം എടുക്കൂ) എന്ന ഇറാനിയൻ നാടോടിപ്പാട്ടിന്റെ വരികൾ കവിതക്ക് കൂടുതൽ ആഴവും ആർദ്രതയും നൽകുന്നുണ്ട്.
വളരെ ലളിതമെന്ന് തോന്നിപ്പിക്കുമെങ്കിലും വരികൾക്കിടയിൽ വലിയൊരു വിലാപകാവ്യത്തിന്റെ ഗാംഭീര്യം ഒളിപ്പിച്ചുവെച്ചിരിക്കുന്ന ശൈലിയാണ് കവി സ്വീകരിച്ചിട്ടുള്ളത്. പേർഷ്യൻ പശ്ചാത്തലം വ്യക്തമാക്കുന്ന പദാവലികളും (റുമ്മാൻ, തോമ്പക്, പരവതാനി), ഒടുവിൽ നൽകിയിരിക്കുന്ന അനുബന്ധവും വായനക്കാരന് കവിതയുടെ രാഷ്ട്രീയ-സാംസ്കാരിക പശ്ചാത്തലം എളുപ്പം മനസ്സിലാക്കാൻ സഹായിക്കുന്നു. ‘ആയിരത്തൊന്നു രാവുകൾ’ എന്ന ഭാവനാലോകത്തെ ഓർമിപ്പിക്കുന്നതാണ് ‘ആയിരത്തൊന്ന് റുമ്മാൻ തേട്ടങ്ങൾ’ എന്ന ശീർഷകം.
എന്നാൽ, ഭാവനക്കപ്പുറം കയ്പേറിയ യാഥാർഥ്യങ്ങളുടെയും ചോരയുടെയും മണമാണ് ഈ തേട്ടങ്ങൾക്കുള്ളത്. പരവതാനി നെയ്യുന്നതുപോലെ വാക്കുകൾകൊണ്ട് നോവിന്റെ ഒരു വലിയ കാൻവാസ് തീർക്കാൻ കവിക്ക് കഴിഞ്ഞിട്ടുണ്ട്. സമകാലിക ലോകത്തെ യുദ്ധക്കെടുതികളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന മികച്ചൊരു പ്രതിരോധ കവിതയാണിത്.
സഫീദ് ഇസ്മായിൽ, ആലപ്പുഴ
അന്നും ഇന്നും
ഇ.കെ. ദിനേശൻ എഴുതിയ ലേഖനം (ലക്കം 1470) ഏറെ കാലികപ്രസക്തിയുള്ളതാണ്. ഹൈന്ദവരുടെ ഐതിഹ്യ ഗ്രന്ഥമായ മഹാഭാരതം കലാനുസൃതമായി വായിക്കപ്പെടേണ്ടതാണ്. സൂതപുത്രൻ എന്നുവിളിച്ച് അപമാനിച്ചയച്ച കർണൻ യോഗ്യനായിരുന്നു. ഏകലവ്യനും അതേപോലെ. അരികുവത്കരിക്കപ്പെടുന്നവൻ പഠിച്ചാൽ അതാപത്താണ്.
സ്നാനമശ്യം ഗജം മത്തം
ഋഷഭം കാമമോഹിതം
ശൂദ്രമക്ഷര സംയുക്തം
ദൂരതഃ പരിവർത്യനേ...
എന്നാണ് അന്നും ഇന്നും
മേക്കുന്നത്ത് കരുണാകരൻ
