വിശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ ഒരു കടങ്കഥയായിതിനെ എടുക്കുക

സ്റ്റാലിൻ
ചരിത്രകാരനായ ജെഫ്രി ബ്രൂക്സിന്റെ ‘താങ്കൾക്ക് നന്ദി സഖാവ് സ്റ്റാലിൻ’ (Thank you Comrade Stalin) എന്ന ഗ്രന്ഥം വായിക്കുന്നു.
സോവിയറ്റ് റഷ്യയിലെ ഏകാധിപതിയും ലെനിന്റെ മരണശേഷം 1953 വരെയുള്ള നീണ്ടകാലം കമ്യൂണിസ്റ്റ് ഭരണാധികാരിയായും പ്രവർത്തിച്ച ജോസഫ് സ്റ്റാലിനെക്കുറിച്ച് നിരവധി പഠനഗ്രന്ഥങ്ങളും ജീവചരിത്രങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. പക്ഷേ, അടുത്തകാലത്ത് വായിക്കാൻ കഴിഞ്ഞ, അമേരിക്കയിലെ ജോൺ ഹോപ്കിൻസ് യൂനിവേഴ്സിറ്റിയിലെ (John Hopkins University, USA) യൂറോപ്യൻ ചരിത്രവിഭാഗം മേധാവിയായിരുന്ന ജെഫ്രി ബ്രൂക്സ് (Jeffrey Brooks) രചിച്ച ‘താങ്കൾക്കു നന്ദി, സഖാവ് സ്റ്റാലിൻ’ (Thank you, Comrade Stalin) എന്ന ഗ്രന്ഥം സ്റ്റാലിനിസ്റ്റ് കാലഘട്ടത്തെക്കുറിച്ചുള്ള ഗൗരവമായ പഠനമായി അനുഭവപ്പെട്ടു. റഷ്യൻ വിപ്ലവത്തിനും ശീതയുദ്ധത്തിനുമിടയിൽ സോവിയറ്റ് ജനതയുടെ സംസ്കാര മണ്ഡലം കമ്യൂണിസത്താൽ സ്വാധീനിച്ചിരുന്നു. ജെഫ്രി ബ്രൂക്സിന്റെ ഈ തീക്ഷ്ണമായ ചരിത്രപഠനം നീണ്ടകാലത്തെ ഗവേഷണത്തിനെ ആധാരമാക്കിയുള്ളതാണ്. കമ്യൂണിസ്റ്റ് പാർട്ടിയും ആശയപരമായ നയങ്ങളും ചേർന്ന് സൃഷ്ടിക്കുന്ന സ്റ്റേറ്റിന്റെയും അതിന്റെ നേതൃത്വത്തിന്റെയും ചിത്രം ഈ പുസ്തകത്തിന്റെ ഭാഷ്യങ്ങൾക്കുള്ളിൽനിറഞ്ഞുനിൽക്കുന്നു. സോവിയറ്റ് യൂനിയനും അവിടത്തെ സിസ്റ്റവും ലക്ഷ്യമാക്കിയുള്ള ബ്രൂക്സിന്റെ യാത്രയിൽ പങ്കുചേരാനുള്ള ഭാഗ്യം ലോകെമമ്പാടുമുള്ള വായനക്കാർക്കും കൈവന്നിരിക്കുന്നു. വളരെ ശ്രദ്ധാപൂർവമാണ് ബ്രൂക്സ് തന്റെ പഠനത്തെയും അത് തുറന്നുതരുന്ന മൗലികമായ ജാലകങ്ങളെയും നമുക്ക് കാട്ടിത്തരുന്നത്.
ബോൾഷെവിക്കുകൾ 1917 ഒക്ടോബറിലാണ് പൊതുവായ പ്രസംഗപീഠം (lectern) കൈയടക്കിയത്. അന്നത്തെ കാലത്ത് ഇംപീരിയൽ റഷ്യയിലെ സമൂഹത്തിനും സ്റ്റേറ്റിനുമിടയിലെ തുലനാവസ്ഥ ചാഞ്ഞത് പൊതുസമൂഹത്തിനും വ്യക്തിപരമായ താൽപര്യങ്ങൾക്കും നേർക്കായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ഭാഗങ്ങളിൽ രണ്ടും മതേതര സ്വഭാവമുള്ളതും ബഹുത്വ സ്വഭാവമുള്ളതുമായ പൊതു സംസ്കാരത്തെയാണ് അവർ സ്വായത്തമാക്കാൻ ശ്രമിച്ചത്. ഇത് ശരിക്കും ഉന്നതമായ നഗരവത്കരണത്തിലേക്കും വ്യവസായികവത്കരണത്തിലേക്കുമാണ് നയിച്ചത്. 1917ലെ റഷ്യൻ വിപ്ലവത്തോടെ സാർ ചക്രവർത്തിമാരുടെ നീണ്ടകാലത്തെ ഭരണസംവിധാനങ്ങൾക്കും അറുതിവന്നു. ഒന്നാം ലോകയുദ്ധവും വിപ്ലവത്തിന്റെ വിജയവും ചേർന്നു സൃഷ്ടിച്ച മാറ്റങ്ങൾ റഷ്യൻ ചരിത്രത്തിലെ പുതിയ അധ്യായങ്ങൾക്കാണ് വഴിതെളിച്ചത്. അതോടെ റഷ്യൻ പൊതുസംസ്കാരത്തിനും കലക്കും സംഗീതത്തിനും സാഹിത്യത്തിനും സിനിമക്കും നാടകത്തിനും പുതിയ ലക്ഷ്യങ്ങൾക്കും അതിലേക്കുള്ള പാതകൾക്കും സാധ്യത തുറന്നുവന്നു. ‘പ്രവ്ദ’യും ‘ഇൻവെസ്റ്റിയ’ പോലുള്ള ദിനപത്രങ്ങൾ പാർട്ടിയുടെ പ്രധാന ജിഹ്വകളായി പ്രാധാന്യത്തോടെ നിലനിന്നു. ഈ രണ്ടു പത്രങ്ങളും ചേർന്നൊരുക്കുന്ന ശക്തമായ ലോകം ഈ പുസ്തകത്തിലുടനീളം നമുക്ക് കാണാം. ജോസഫ് സ്റ്റാലിന്റെ നീണ്ടകാലത്തെ ഭരണം പങ്കുവെച്ചുകൊടുത്ത കൽപനകൾക്കുള്ളിൽ റഷ്യൻ സമൂഹത്തിനുണ്ടായ മാറ്റങ്ങളും വളർച്ചയും വളരെ ശക്തമായി പുസ്തകത്തിൽ വിശകലനം ചെയ്യപ്പെടുന്നുണ്ട്. അന്നത്തെ സോവിയറ്റ് ഭരണകൂടത്തിന്റെ കാലത്ത് ‘തുറന്ന ചർച്ചകൾ’ സ്വകാര്യ ഇരിപ്പുമുറികളിലും അടുക്കളമേശക്കരികിലുമാണ് സംഭവിച്ചിരുന്നത്. ലെനിന്റെ ഭരണകാലത്ത് അറിയിപ്പുകളുടെ കാര്യത്തിൽ ഒരു പ്രത്യേക ആധിപത്യംതന്നെയുണ്ടായിരുന്നു. പക്ഷേ, സ്റ്റാലിൻ ഇതിനെ ശങ്കയോടെയാണ് കൈകാര്യംചെയ്തിരുന്നത്. ബോൾഷെവിക് നേതാക്കൾ അധികാരത്തിലേക്കു വന്നപ്പോൾ എതിർഭാഗ പ്രസിദ്ധീകരണങ്ങൾക്കു വിലക്കേർപ്പെടുത്തുകയും കനത്ത നിയന്ത്രണങ്ങൾ വരുത്തുകയുംചെയ്തു. 1941ലെ നാസികളുടെ റഷ്യൻ ആക്രമണകാലത്ത് സ്റ്റാലിനും അദ്ദേഹത്തെ പിന്താങ്ങുന്നവരും പത്രമാധ്യമങ്ങളെ അറിയിപ്പിന്റെ പ്രമാണമായിട്ടാണ് ദർശിച്ചിരുന്നത്. കമ്യൂണിസത്തിന്റെ അവസാനകാലംവരെ ഈ നില തുടരുകയുംചെയ്തു.
1936ലെ ട്രോയ് യൂനിയൻ പത്രമായ ‘ലേബറി’ൽ സ്റ്റാലിന്റേതായ ഒരു ഫുൾപേജ് ചിത്രം കൊടുത്തിരുന്നു. എട്ടു വർഷങ്ങൾക്കുശേഷം 1943ൽ ചുവപ്പുസൈന്യം കാർക്കോവ് പട്ടണത്തെ സ്വതന്ത്രമാക്കിയപ്പോൾ ‘പ്രവ്ദ’യിൽ സ്റ്റാലിനുവേണ്ടിയുള്ള ഒരു നന്ദിപ്രകടനവുമുണ്ടായിരുന്നു. ‘‘നന്ദി പ്രിയപ്പെട്ട മാർഷൽ... നമ്മുടെ സ്വാതന്ത്ര്യത്തിനായി താങ്കൾക്കു നന്ദി പറയുന്നു. നമ്മുടെ കുട്ടികളുടെ ആനന്ദത്തിനും ജീവിതത്തിനുമായി പ്രത്യേകം നന്ദി പറയട്ടെ.’’ സ്റ്റാലിന്റെ കാലത്തെ റഷ്യൻ ജനതയുടെ തുറന്ന മനോഭാവത്തിന്റെ തീവ്രത ഇവിടെ പ്രത്യേകം അറിയുവാനും കഴിയും. ലെനിന്റെ കാലത്തിനുശേഷം സ്റ്റാലിൻ നേടിയെടുത്ത വിശ്വാസ്യതയുടെ പ്രതിഫലനങ്ങളാണിവിടെ തുടിച്ചുനിൽക്കുന്നത്.
താങ്ക് യു കോമ്രേഡ് സ്റ്റാലിൻ,ജെഫ്രി ബ്രൂക്സ്
ജനങ്ങളുടെ സ്വാധീനത്തിനായി സ്റ്റാലിൻ തിയറ്ററിന്റെ ആചാരക്രമങ്ങൾ ശരിക്കുമുപയോഗിച്ചിരുന്നു. സ്റ്റാലിന്റെ വ്യക്തിപരമായ സ്വാധീനങ്ങളുടെ മാന്ത്രികത അതിൽ പ്രവർത്തിച്ചു. ഭരണകൂടത്തിന്റെ വീരനായകർക്കായി വിശ്വാസത്തിന്റെ ഭദ്രമായ സമർപ്പണം അവർ പ്രത്യാശിച്ചു. പ്രത്യേകിച്ചും യൂറോപ്യൻ സോഷ്യലിസ്റ്റ് പാരമ്പര്യത്തിന്റെ നിലനിൽപ്പിന് ഒരു കോട്ടവും വരുത്താതെയുള്ള നീക്കങ്ങളാണ് സ്റ്റാലിൻ നടത്തിയിരുന്നത്. സ്റ്റാലിനിസ്റ്റ് പൊളിറ്റിക്കൽ തിയറ്ററിന്റെ തിളക്കവും ഇതിന്റെ പിന്നിലുണ്ടായിരുന്നു. ഗ്രീക് തിയറ്ററിലെ കോറസിന്റെ സാന്നിധ്യമാണിവിടെയും റഷ്യൻ തിയറ്ററിലും അനുഭാവികളുടെ ശബ്ദവിന്യാസങ്ങളായി ഉപയോഗിച്ചിരുന്നത്. സോഷ്യലിസത്തിന്റെ കെട്ടിപ്പടുക്കലിന് അത്രമേൽ പ്രാധാന്യമാണ് സ്റ്റാലിൻ കൊടുത്തിരുന്നത്. പിൽക്കാലത്ത് ക്രൂഷ്ചേവ് ഇതിനെപ്പറ്റി വലിയ മതിപ്പോടെ ഓർക്കുന്നുമുണ്ട്.
വാർലാം ഷാലാമോവ് (Varsham Shalamov) തന്റെ കോലിമ കഥകളിൽ (Kolyma Tales) ഈ ദർശനത്തിന്റെ കരുത്ത് ശരിക്കും സ്വരൂപിച്ചെടുത്തിട്ടുണ്ട്. ‘‘നിങ്ങൾക്കതിനെക്കുറിച്ച് വിശ്വസിക്കുവാൻ കഴിയുന്നില്ലെങ്കിൽ അതിനെ ഒരു അമ്മൂമ്മക്കഥയായിട്ടെടുക്കുക.’’ പക്ഷേ, സോവിയറ്റ് ജനതക്ക് പൊതുസംസ്കാരത്തെ ഒരിക്കലും ഒരു യക്ഷിക്കഥയായി എടുക്കാൻ കഴിയുമായിരുന്നില്ല. നാസികളുടെ ആക്രമണം വലിയ ഭീഷണിയുയർത്തി. സ്റ്റാലിൻ അരങ്ങിൽ നിറഞ്ഞുനിൽക്കുമ്പോൾ പരാജയത്തിനവിടെ ഒരു സാധ്യതയുമുണ്ടായിരുന്നില്ല. 1941-42 കാലത്തെ കഥകൾ ഇതിനു പിൻബലമായി എടുത്തുകാണിക്കാൻ കഴിയും.
1917ൽ േബാൾഷെവിക്കുകൾ അധികാരത്തിൽ വന്നയുടനെ തന്നെ പബ്ലിഷിങ് വ്യവസായത്തെ ദേശസാൽക്കരിക്കാൻ ഉത്തരവിറക്കിയിരുന്നു. 1918 മുതൽ 1921 വരെയുണ്ടായ ആഭ്യന്തര യുദ്ധത്തിന്റെ കാലത്തെ നിയന്ത്രണങ്ങൾക്കും ഇതാവശ്യമായിരുന്നു. ജെഫ്രി ബ്രൂക്സ് തന്റെ ഗ്രന്ഥം തുടങ്ങുന്നതുതന്നെ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളുമായിട്ടാണ്. പത്രമാധ്യമങ്ങളുടേതായ ഒരു പുതിയ രീതിയാണ് അവർ വിഭാവനംചെയ്തിരുന്നത്. വിഖ്യാത എഴുത്തുകാരനായ നിക്കോളെയ് ബുക്കാറിൻ ആണ് അന്ന് ‘പ്രവ്ദ’യുടെ എഡിറ്ററായി പ്രവർത്തിച്ചത്. അദ്ദേഹത്തിന്റെ വിഖ്യാതമായ ‘പ്രിസൺ മാനുസ്ക്രിപ്റ്റ്’ വായിച്ചതിന്റെ ഓർമ ഇന്നും നിലനിൽക്കുന്നു. 1938ൽ സ്റ്റാലിൻ അദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു. തുടക്കത്തിൽ സ്റ്റാലിനും ബുക്കാറിനും ചേർന്ന് ട്രോട്സ്കിയുടെ എതിർപ്പിനെ അവഗണിച്ച് വേഗത്തിലുള്ള വ്യവസായിക വികസനം നടപ്പാക്കാൻ തീരുമാനിച്ചു.
ലെനിന്റെ കാലത്തിലേക്കാണ് ആദ്യം ബ്രൂക്സ് വായനക്കാരന്റെ ശ്രദ്ധ ക്ഷണിക്കുന്നത്. മീഡിയയിലും കലയിലും സാഹിത്യത്തിലും ശാസ്ത്രത്തിലും സംഗീതത്തിലും പൊതുവായി നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ലെനിൻ ശ്രമിച്ചു. പിൽക്കാലത്ത് സ്റ്റാലിനും ഗൗരവമായ രീതിയിൽ ഇതേ രീതി പിന്തുടരുകയാണ് ചെയ്തത്. പാശ്ചാത്യ കാപിറ്റലിസ്റ്റ് വിഭാഗങ്ങൾക്കെതിരെ മുന്നറിയിപ്പു കൊടുക്കാനും അധികാരികൾ മറന്നില്ല. സ്റ്റാലിന്റെ ഭരണകാലത്തുണ്ടായ പുരോഗതികൾ ഒരിക്കലും മറച്ചുവെച്ചുകൊണ്ട് നിഷേധിക്കപ്പെടരുതെന്ന് അവർ ആഗ്രഹിച്ചിരുന്നു. നാസികളുടെ ഭീഷണികളെ നേരിടാൻ റഷ്യൻ പത്ര മാധ്യമങ്ങൾ നടത്തിയ നീക്കങ്ങളെക്കുറിച്ച് ഗ്രന്ഥകാരൻ വിശദീകരിക്കുന്നുണ്ട്.
അന്നത്തെ സാഹചര്യത്തിൽ ഭാഷയും സ്റ്റാലിനിസ്റ്റ്^ലെനിനിസ്റ്റ് പ്രോഗ്രാമുകളും ഏതൊക്കെ രീതിയിലാണ് ഇണങ്ങിപ്പോയിരുന്നതെന്നും ബ്രൂക്സ് വിശദീകരിക്കുന്നുണ്ട്. 1924ൽ ലെനിന്റെ മരണം വളരെയധികം അഭ്യൂഹങ്ങൾ സൃഷ്ടിച്ചിരുന്നതായി ബ്രൂക്സ് വിശദീകരിക്കുന്നുണ്ട്. ലെനിൻ വിഭാവനംചെയ്ത ഭാവിയിലെ റഷ്യക്ക് ഏതു രീതിയിലാണ് യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുവാൻ കഴിയുന്നതെന്ന ആശങ്ക ബാക്കിയായി. പാർട്ടിയും തൊഴിലാളിവർഗവും പെട്ടെന്ന് അനാഥമായി എന്നാണ് ട്രോട്സ്കി വിശേഷിപ്പിച്ചത്. ലെനിനിസത്തിന്റെ ഭാവി ഇനി റഷ്യൻ ജനതയുടെ കരങ്ങളിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഒരു പരിധിവരെ നിശ്ശബ്ദത പാലിച്ച സ്റ്റാലിന്റെ മനസ്സിൽ വ്യക്തമായ ചില ധാരണകളുണ്ടായിരുന്നു. പഞ്ചവത്സര പദ്ധതികളുടെ ആവിഷ്കാരവുമായി പിന്നീടദ്ദേഹം ജനങ്ങളുടെ ശ്രദ്ധയിലേക്ക് കടന്നുവരുന്നുണ്ട്. സ്റ്റാലിനും കൂട്ടരും സാമൂഹിക നിർമിതിയുടെ വഴികൾ തുറന്നുകൊടുത്തു. 1930 കാലത്തെ റഷ്യയുടെ സാധ്യതകൾക്ക് പുതിയ അധ്യായം തുറന്നുകൊടുക്കാനാണ് സ്റ്റാലിൻ ശ്രമിച്ചത്. ആദ്യത്തെ പഞ്ചവത്സര പദ്ധതിയിൽ ഇതിനാണ് സ്റ്റാലിൻ കൂടുതൽ പ്രാധാന്യം കൊടുത്തത്. റഷ്യയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും റഷ്യൻ ജനതക്കുവേണ്ട പുതിയ മാറ്റങ്ങൾ വരുത്താനും കോമ്രേഡ് സ്റ്റാലിൻ തീർത്ത രൂപരേഖകൾ ചരിത്രത്തിൽ ഇടംപിടിക്കുകയുംചെയ്തു.
1930ന്റെ മധ്യത്തിൽ നിരാശാബോധംകൊണ്ട് തകർന്ന ഒരു റഷ്യൻ തൊഴിലാളി ഇങ്ങനെ നിരീക്ഷണം നടത്തിയത്രെ. ‘‘സ്റ്റാലിൻ ശരിക്കും സന്തോഷവാനാണോ? എന്തുകൊണ്ടെന്നാൽ തങ്ങളുടെ ജീവിതകാലത്ത് മഹാനായ സ്റ്റാലിൻ എന്നദ്ദേഹത്തെ വിശേഷിപ്പിക്കുന്ന നിരവധി വിഡ്ഢികൾ ഉണ്ടായിരുന്നു. അടിമത്തത്തിന്റെ ആധിക്യംകൊണ്ട് തോന്നുന്ന വൈകാരിക പ്രകടനം മാത്രമാണിത്.’’ ബ്രൂക്സ് ഇത്തരം നിരീക്ഷണങ്ങളാൽ സ്റ്റാലിന്റെ ജീവിതത്തിലെ വൈരുധ്യങ്ങൾ എടുത്തുകാണിക്കുന്നുണ്ട്.
1932ലെ കോൺഗ്രസ് സോഷ്യലിസ്റ്റ് റിയലിസത്തിന്റേതായ വഴിയാണ് തിരഞ്ഞെടുത്തത്. 1934ൽ എത്തിയപ്പോൾ സോഷ്യലിസ്റ്റ് റിയലിസം നിർവഹണത്തെ ആധാരമാക്കിയായിരിക്കണമെന്നും തീരുമാനം വന്നു. ഇത് സാഹിത്യപരമായ ഒരു പാരമ്പര്യ ദർശനമോ അല്ലെങ്കിൽ ഏകാധിപത്യത്തിന്റെ ഒരുപകരണമോ മാത്രമായിരുന്നില്ല. ഇതിന്റെ വരവോടെ എഴുത്തുകാർ അഭിനേതാക്കൾകൂടിയായി. നിർവഹണത്തിനുള്ളിലെ അഭിനേതാക്കൾ സ്റ്റാലിനെയും ഗോർക്കിയെയും ബന്ധപ്പെടുത്തിയുള്ള ആശയങ്ങൾ പുറത്തുവന്നു. എഴുത്തുകാർ മനുഷ്യാത്മാക്കളുടെ എൻജിനീയർമാരായി (Engineers of Human Souls). ചിത്രീകരിക്കപ്പെട്ട മഹത്തായ ഭൂമികയുടെ സ്വന്തം എഴുത്തുകാർ.
അവർക്കായി ആവേശംകൊള്ളുന്ന ബോൾഷെവിക് ആശംസകൾ. ചെക്ക് എഴുത്തുകാരൻ യോസഫ് സ്തവറോസ്കിയുടെ എൻജിനീയർസ് ഓഫ് ഹ്യൂമൻ സോൾസ് (Engineers of Human souls) എന്ന വിഖ്യാത നോവൽ വായിച്ചതിവിടെ ഓർത്തുപോകുന്നു. ഒരു യഥാർഥ കമ്യൂണിസ്റ്റുകാരന്റെ ആദർശപരമായ വിലാപമോ പരാജയബോധമോ ഒക്കെയായീ നോവൽ ലോകസാഹിത്യത്തിൽ നിറഞ്ഞുനിൽക്കുന്നു. സോവിയറ്റ് സാഹിത്യത്തിനും കലക്കും വേണ്ടി നമ്മുടെ പാർട്ടി സഖാവ് ജോസഫ് സ്റ്റാലിൻ സോഷ്യൽ റിയലിസത്തെ തിരഞ്ഞെടുത്തു എന്ന് ബൗദ്ധികലോകം ഒച്ചത്തിൽ വിളിച്ചുപറഞ്ഞു. പക്ഷേ, റഷ്യൻ കവി ഒസിപ്പ് മൻദ്യൽസ്തമിനു നേരിടേണ്ടിവന്ന യാതനകൾ അദ്ദേഹത്തിന്റെ ഭാര്യ നദിഷ്ദ മൻദ്യൽസ്തമിന്റെ രണ്ടുഭാഗം ഓർമക്കുറിപ്പുകൾ വായിച്ചിട്ടുള്ളവരെ ശരിക്കും വേദനിപ്പിക്കും.
ഒസിപ്പ് മൻദ്യൽസ്തം ഒരു സ്വകാര്യ കൂട്ടായ്മയിൽ സ്റ്റാലിനെ ക്രെംലിനിലെ പർവതാരോഹകൻ (The Kremlin Mountaineer) എന്നാണ് വിശേഷിപ്പിച്ചത്. കവിതയുടെ ഭാഗങ്ങൾ ചാരന്മാർ വഴി സ്റ്റാലിന്റെ കാതിലെത്തുകയും മൻദ്യൽസ്തമിന്റെ ജീവിതം തകരുകയുംചെയ്തു. 1938 കാലത്ത് ആരാലുമറിയപ്പെടാതെ സൈബീരിയൻ തടവറയിലെവിടെയോ ജീവിതം അവസാനിച്ചു.
1938ലെ നാസികളുമായുണ്ടാക്കിയ രഹസ്യധാരണക്കുശേഷം 1941ലെ കടന്നാക്രമണത്തിലൂടെ റഷ്യയെയും സ്റ്റാലിനെയും വഞ്ചിച്ചെങ്കിലും പിന്നീടുണ്ടായ യുദ്ധത്തിന്റെ അന്തിമഫലം (1945) റഷ്യക്കനുകൂലമായിരുന്നു. ശരിക്കുമിത് സ്റ്റാലിന്റെ വിജയംതന്നെയായിരുന്നു. എഴുത്തുകാരൻ വാസിലിഗ്രോസ്മാനിന്റെ ജീവിതവും വിധിയും (Life and Fate) എന്ന നോവൽ ഈ കാലഘട്ടത്തിന്റെ വിമർശനാത്മകമായ ചിത്രമാണ് പങ്കുവെച്ചുതരുന്നത്. 1942ലെ സ്റ്റാലിൻഗ്രാഡിലെ യുദ്ധത്തിൽ പങ്കെടുത്ത വ്യക്തിയായിരുന്നു വാസിലി ഗ്രാസ്മാൻ.
ലെനിനും സ്റ്റാലിനും
1953 മാർച്ച് ഒന്നാം തീയതി ഒരു വാർത്ത പുറത്തുവന്നു. സ്റ്റാലിന് ഒരു മസ്തിഷ്കാഘാതമുണ്ടായി. അല്ലെങ്കിൽ ഫെബ്രുവരി 28ാം തീയതി രാത്രിയിൽ ആരോ വിഷംകൊടുത്തു. സ്റ്റാലിന്റെ മരണവാർത്ത വരാൻ വീണ്ടും താമസിച്ചു. 1953 മാർച്ച് 5ന് ‘പ്രവ്ദ’യിൽ അദ്ദേഹത്തിന്റെ ആരോഗ്യം മോശമാണെന്ന വാർത്ത വന്നു. ഏവരുടെയും ഐക്യത്തിനായുള്ള അഭ്യർഥനയും അതോെടാപ്പമുണ്ടായി. മാർച്ച് 6നാണ് മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള വാർത്ത പുറത്തുവന്നത്. റേഡിയോയിൽ വാർത്തക്കൊപ്പം ബീഥോവന്റെ ഏഴാം സിംഫണിയുടെ അകമ്പടിയുമുണ്ടായിരുന്നു. ആകെ അനിശ്ചിതത്വത്തിന്റേതായ ഒരു കാലം സ്റ്റാലിന്റെ മരണവാർത്തക്കുള്ളിൽ വിറങ്ങലിച്ചുനിന്നു. ക്രെംലിനിൽനിന്നുള്ള വാർത്തകൾ ക്രമേണ ലോകമാകെ അലയടിച്ചു. ‘പ്രവ്ദ’യും ‘ഇൻവസ്തിയ’യും വാർത്തകളുടെ ഭാരത്താൽ വീർപ്പുമുട്ടിനിന്നു. മഹാനായ നേതാവിന്റെ വിടവാങ്ങൽ ഏതാണ്ട് ലെനിന്റെ 1924ലെ വിടവാങ്ങലിനുശേഷം വേറിട്ട ഒന്നുതന്നെയായിരുന്നു. ബ്രൂക്സിന്റെ പുസ്തകം ഈ ഭാഗത്തെ ശരിക്കും ഉൾക്കൊണ്ടിരിക്കുന്നു.
നന്ദി, കോമ്രേഡ് സ്റ്റാലിൻ എന്ന് ജനങ്ങൾ റഷ്യൻ ഭൂമികയിലാകെ നിന്നുകൊണ്ട് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. എല്ലാ വൈരുധ്യങ്ങൾക്കിടയിലും തങ്ങളുടെ പ്രിയപ്പെട്ട നേതാവിന്റെ വിടവാങ്ങൽ വരുത്തിയ വേദന അവർക്കു താങ്ങാനാവുന്നതിലും അപ്പുറത്തായിരുന്നു. പിന്നീട് അധികാരത്തിൽവന്ന നികിത ക്രൂഷ്ചേവിനോട് വാസിലി ഗ്രോസ്മാൻ അഭ്യർഥിച്ചു, തന്റെ ‘ജീവിതവും വിധിയും’ എന്ന നോവലിനെ ദയവായി രക്ഷിക്കുക. അതിനുള്ളിൽ നുണകളൊന്നുംതന്നെയില്ല. സത്യത്തിന്റെ പൊരുൾ മാത്രമേ അതിനുള്ളിൽ അവശേഷിച്ചിട്ടുണ്ടായിരുന്നുള്ളൂ. ഈ നോവൽ വായിച്ചിട്ടുള്ള ഈ ലേഖകനും ബ്രൂക്സിന്റെ രചന വായിക്കുമ്പോൾ പഴയകാലത്തിന്റെ ഓർമകൾക്കു പകരംവെക്കാൻ ഒന്നുമുണ്ടായിരുന്നില്ല. സ്റ്റാലിനെക്കുറിച്ചുള്ള പുസ്തകങ്ങളിൽ ബ്രൂക്സിന്റെ ഈ പുസ്തകം വായിക്കുമ്പോൾ അത്ര പെട്ടെന്നൊന്നും അന്നത്തെ റഷ്യൻ ചരിത്രത്തിൽനിന്നും സ്വതന്ത്രരാവാനും കഴിയില്ല. നന്ദി, കോമ്രേഡ് സ്റ്റാലിൻ വലിയ വിലകൊടുത്തു വാങ്ങിയതിൽ തെല്ലും ദുഃഖം തോന്നുന്നില്ല. മികച്ച ഗ്രന്ഥങ്ങൾ അങ്ങനെയാണ്. അവ നമ്മോടൊപ്പം ജീവിതയാത്രയിൽ വളരെക്കാലമുണ്ടാകും. പകരംവെക്കാനാവാത്ത ഈയനുഭവങ്ങൾ വായനയിൽനിന്നും കിട്ടുന്ന സാന്ത്വനമാണ്. ഇതിലെ പ്രധാന കഥാപാത്രങ്ങളായ ‘പ്രവ്ദ’യും ‘ഇൻവെസ്തിയ’യും ഇന്നും ചരിത്രത്തിൽ നിറഞ്ഞുനിൽക്കുന്നു.