Begin typing your search above and press return to search.

മൗനം നൽകി മടങ്ങുന്ന മുഴക്കം

മൗനം നൽകി മടങ്ങുന്ന മുഴക്കം
cancel

ഏപ്രിൽ 13ന്​ അന്തരിച്ച ലോകപ്രശസ്​ത പെറൂവിയൻ എഴുത്തുകാരനും സാഹിത്യ നൊ​േബൽ സമ്മാന ജേതാവുമായ മരിയോ വർഗാസ് യോസയുടെ എഴുത്ത്​-ജീവിതത്തെക്കുറിച്ചും ആ എഴുത്തിലെ രാഷ്​ട്രീയത്തെക്കുറിച്ചും എഴുതുകയാണ്​ നിരൂപകകൂടിയായ ലേഖിക. ‘നിങ്ങൾക്ക് ഞാൻ എന്റെ മൗനം തരുന്നു’; മരിയോ വർഗാസ് യോസ എന്ന നോവലിസ്റ്റ് തന്റെ വായനക്കാർക്കു നൽകിയ യാത്രാമൊഴി കൂടിയായിരുന്നു അദ്ദേഹത്തിന്റെ അവസാന കൃതിയുടെ ശീർഷകം. എന്നേക്കും ജീവിക്കുകയെന്നത് മുഷിവുണ്ടാക്കുന്ന കാര്യമാണെന്നും കഴിയുന്നിടത്തോളം വൈകി മരിക്കുക തന്നെയാണ് അഭികാമ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. കാലത്തെ അതിജീവിക്കുന്ന അനേകം സൃഷ്ടികൾ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
ഏപ്രിൽ 13ന്​ അന്തരിച്ച ലോകപ്രശസ്​ത പെറൂവിയൻ എഴുത്തുകാരനും സാഹിത്യ നൊ​േബൽ സമ്മാന ജേതാവുമായ മരിയോ വർഗാസ് യോസയുടെ എഴുത്ത്​-ജീവിതത്തെക്കുറിച്ചും ആ എഴുത്തിലെ രാഷ്​ട്രീയത്തെക്കുറിച്ചും എഴുതുകയാണ്​ നിരൂപകകൂടിയായ ലേഖിക.

‘നിങ്ങൾക്ക് ഞാൻ എന്റെ മൗനം തരുന്നു’; മരിയോ വർഗാസ് യോസ എന്ന നോവലിസ്റ്റ് തന്റെ വായനക്കാർക്കു നൽകിയ യാത്രാമൊഴി കൂടിയായിരുന്നു അദ്ദേഹത്തിന്റെ അവസാന കൃതിയുടെ ശീർഷകം. എന്നേക്കും ജീവിക്കുകയെന്നത് മുഷിവുണ്ടാക്കുന്ന കാര്യമാണെന്നും കഴിയുന്നിടത്തോളം വൈകി മരിക്കുക തന്നെയാണ് അഭികാമ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. കാലത്തെ അതിജീവിക്കുന്ന അനേകം സൃഷ്ടികൾ വായനക്കാർക്കായി നീക്കി​െവച്ചുകൊണ്ടാണ് ലാറ്റിനമേരിക്കൻ സാഹിത്യത്തിന്റെ മുഴക്ക (Boom) കാലത്തെ അതികായരിൽ ജീവിച്ചിരുന്ന അവസാനത്തെ എഴുത്തുകാരൻ വിടവാങ്ങുന്നത്.

ദക്ഷിണ പെറുവിലെ ഒരു ചെറിയ പട്ടണമായ അറേക്കിപ്പയിൽ (Arequipa) 1936ലാണ് യോസയുടെ ജനനം. ചെറുപ്പത്തിലേ അച്ഛനമ്മമാർ വേർപെട്ടതിനാൽ മുത്തശ്ശനോടും മുത്തശ്ശിയോടുമൊപ്പം ബൊളീവിയയിലായിരുന്നു അദ്ദേഹത്തിന്റെ കുട്ടിക്കാലം. അഞ്ചാം വയസ്സിൽ യോസ വായിക്കാൻ പഠിച്ചു. വായിച്ച പുസ്തകങ്ങളുടെ അവസാനങ്ങൾക്ക് തുടർച്ചയോ വ്യത്യാസങ്ങളോ വരുത്തി പുതിയ കഥകൾ മെനഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തിന്റെ ആരംഭം. ജീവിതത്തിലെ ആദ്യ പത്തു വർഷങ്ങൾ തീവ്രവും ആസ്വാദ്യകരവുമായിരുന്നുവെന്ന് യോസ ഓർത്തെടുക്കുന്നുണ്ട്. തന്റെ പത്താം വയസ്സിൽ മാതാപിതാക്കൾ വീണ്ടും ഒന്നിച്ചതോടുകൂടി യോസ അവരോടൊപ്പം പെറുവിലേക്ക് താമസം മാറി. അത്രകാലം തന്റെ അച്ഛൻ മരിച്ചുവെന്നായിരുന്നു യോസ വിശ്വസിച്ചിരുന്നത്. കർക്കശക്കാരനായ ആ മനുഷ്യനുമായി യോസക്ക് ഒത്തുപോകാൻ കഴിഞ്ഞിരുന്നില്ല.

അച്ഛന്റെ അധികാരത്തെ ചെറുക്കാനുള്ള മാർഗമായി യോസ സാഹിത്യത്തെ കണ്ടു. സ്വേച്ഛാധിപത്യവും അതിനെതിരെയുള്ള ചെറുത്തുനിൽപ്പും യോസയുടെ എഴുത്തുകളിൽ ആവർത്തിക്കപ്പെടുന്ന പ്രമേയമാണ്. സാഹിത്യത്തിലുള്ള താൽപര്യം ഇല്ലാതാക്കാനായി യോസയെ പിതാവ് ലിയോൺസിയോ പ്രാഡോ മിലിട്ടറി അക്കാദമിയിലേക്ക് അയച്ചു. അതിനു വിപരീതഫലമാണ് ഉളവായത്. മിലിട്ടറി അക്കാദമിയിലെ അനുഭവങ്ങളാണ് യോസയുടെ ആദ്യ നോവലായ ‘ദി ടൈം ഓഫ് ദി ഹീറോ’യുടെ രചനയിലേക്ക് വഴിതെളിച്ചത്.

യോസയുടേതായി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റംചെയ്യപ്പെട്ട അവസാന നോവൽ 2019ൽ പുറത്തിറങ്ങിയ ‘ഹാർഷ് ടൈംസ്’ ആണ്. ഇരുപതാം നൂറ്റാണ്ടിലെ ഗ്വാട്ടമാലയുടെ പ്രക്ഷുബ്ധമായ രാഷ്ട്രീയചരിത്രം പറയുന്ന നോവലാണ് ‘ഹാർഷ് ടൈംസ്’. പ്രസിഡന്റുമാരായ ഹാക്കോബോ അർബെൻസ്, കസ്റ്റീയോ അർമാസ് മുതൽ ഡൊമിനിക്കൻ ചാരനായ ജോണി അബെസ് ഗാർസിയ വരെയുള്ള നിരവധി ചരിത്രവ്യക്തികൾ ഈ നോവലിലെ കഥാപാത്രങ്ങളാണ്.

ഇരുപതാം നൂറ്റാണ്ടിൽ ഗ്വാട്ടമാലയുടെയും പൊതുവിൽ മധ്യ അമേരിക്കയുടെയും ഭാഗധേയത്തിൽ നിർണായക സ്വാധീനം ചെലുത്തിയ രണ്ടു മനുഷ്യരുടെ കൂടിക്കാഴ്ച വിവരിച്ചുകൊണ്ടാണ് ‘ഹാർഷ് ടൈംസ്’ ആരംഭിക്കുന്നത്. പൊതുജന സമ്പർക്കത്തിന്റെ (Public Relations) പിതാവെന്ന് സ്വയം സ്ഥാപിച്ച എഡ്വേർഡ് ബെർണേയ്‌സ്, വാഴപ്പഴം കയറ്റുമതി ചെയ്യുന്ന യുനൈറ്റഡ് ഫ്രൂട്ട് കമ്പനിയുടെ ഉടമ സാം സെമുറേ എന്നിവരായിരുന്നു അവർ. ‘‘പൊതുജന സമ്പർക്കം കണ്ടുപിടിച്ചത് എഡ്വേർഡ് ബെർണേയ്‌സ് അല്ല. എന്നിരുന്നാലും ആ തൊഴിൽ മേഖലയെ ഔന്നത്യത്തിലേക്ക് എത്തിക്കുന്നതിൽ അയാൾ വലിയ പങ്കുവഹിച്ചു; വാഴപ്പഴം കണ്ടുപിടിച്ചത് സാം സെമുറേ അല്ല, എന്നാൽ ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ഒഴിച്ചുകൂടാനാവാത്ത ഭക്ഷണമായി അത് മാറിയതിനു പിന്നിൽ അയാൾ ആണ്’’; മറ്റൊരു കാര്യത്തിലും സാമ്യമില്ലാത്ത ആ രണ്ടു പേരെയും യോസ താരതമ്യപ്പെടുത്തുന്നത് ഇവ്വിധമാണ്.

 

കർഷകരെയും തദ്ദേശീയരെയും കബളിപ്പിച്ചും അധികൃതർക്ക് കൈക്കൂലി കൊടുത്തും യു​ൈനറ്റഡ് ഫ്രൂട്ട് കമ്പനി ഒരു യൂറോപ്യൻ രാജ്യത്തിന്റെ വലുപ്പത്തോളം ഭൂമി കൈവശപ്പെടുത്തി കഴിഞ്ഞിരുന്നു. നികുതി കൊടുക്കാതെയും കുത്തക സൂക്ഷിച്ചും ഗവൺമെന്റിനെ വകവെക്കാതെയായിരുന്നു കമ്പനിയുടെ പ്രവൃത്തികൾ. മധ്യ അമേരിക്കയിലും അമേരിക്കൻ ഐക്യ നാടുകളിലും ഇതിനകം തന്നെ തങ്ങൾക്കുള്ള ദുഷ്‌പ്പേരിനു മാറ്റം വരുത്താനായി കമ്പനിയുടെ പൊതുജന സമ്പർക്കത്തിന്റെ ചുമതല ഏറ്റെടുക്കണമെന്ന് എഡ്വേർഡിനോട് അഭ്യർഥിക്കാനാണ് സാം അയാളെ കാണാനെത്തിയിരിക്കുന്നത്.

ഗ്വാട്ടമാലയുടെ മാത്രമല്ല, പിൽക്കാലത്തു മധ്യ അമേരിക്കയുടെ തന്നെ രാഷ്ട്രീയ സാഹചര്യങ്ങളെ നിർണയിക്കുന്ന ഒന്നായി മാറുന്നു ഈ കൂടിക്കാഴ്ച. തങ്ങളുടെ പ്രവർത്തനങ്ങൾക്ക് മറപിടിക്കാനായി യുനൈറ്റഡ് ഫ്രൂട്ട് കമ്പനി സാമൂഹികക്ഷേമത്തിനെന്നു തോന്നുന്ന പദ്ധതികൾ നടപ്പിൽ വരുത്തുകയും വൻതോതിലുള്ള പരസ്യങ്ങളിലൂടെ വാഴപ്പഴം ഭക്ഷണരീതികളിൽ അത്യന്താപേക്ഷിതമായി ഉൾപ്പെടുത്തേണ്ടതുണ്ടെന്ന വാദം ജനങ്ങളുടെ മനസ്സിൽ ഉറപ്പിക്കുകയുംചെയ്തു.

1951 –കേണൽ ഹക്കോബോ അർബെൻസ് ഗ്വാട്ടമാലയുടെ പ്രസിഡന്റായി. മുൻ ഭരണത്തലവനായിരുന്ന ഹുവാൻ ഹൊസ്സേ അരെവാലോ യുനൈറ്റഡ് ഫ്രൂട്ട് കമ്പനിക്കെതിരെ നടപടികൾക്ക് മുതിരുകയും തൊഴിലാളികൾക്ക് യൂനിയനുകൾ രൂപവത്കരിക്കാൻ അനുവദിക്കുന്ന തൊഴിൽ നിയമം പാസാക്കുകയും ചെയ്തിരുന്നു. അർബെൻസ് തന്റെ മുൻഗാമിയുടെ പാത പിന്തുടർന്ന് കാർഷിക രംഗത്തെ പരിഷ്കരണങ്ങളുമായി മുന്നോട്ടുപോയി. ഉപയോഗശൂന്യമായ ഭൂമി പിടിച്ചെടുത്തു കർഷകർക്ക് വിതരണം ചെയ്യാൻ പ്രസിഡന്റ് തീരുമാനിച്ചത് കമ്പനിയെ ചൊടിപ്പിച്ചു. മാത്രമല്ല, നികുതി കൊടുക്കേണ്ടി വരുകയോ കുത്തകാവകാശം കൈവിട്ടു കളയേണ്ടിവരികയോ ചെയ്‌താൽ അത് തങ്ങളുടെ വരുമാനത്തെ സാരമായി ബാധിക്കുമെന്നും അവർ മനസ്സിലാക്കി. അർബെൻസിന്റെ ഭരണം അവസാനിപ്പിക്കാൻ യുനൈറ്റഡ് ഫ്രൂട്ട് കമ്പനി തീരുമാനിച്ചു.

എഡ്വേർഡ് ബെർണേയ്‌സിന്റെ ഉപദേശപ്രകാരം കമ്പനി ഗ്വാട്ടമാല സോവിയറ്റ് യൂനിയന്റെ ഉപഗ്രഹ രാജ്യമാകാൻ പോകുകയാണെന്ന് വൻതോതിൽ പ്രചരിപ്പിക്കുകയും മാധ്യമങ്ങളിലൂടെ പൊതുജനാഭിപ്രായം തങ്ങൾക്കനുകൂലമാക്കി മാറ്റുകയുംചെയ്തു. അമേരിക്കൻ ചാരസംഘടനയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയുടെ സഹായത്തോടെ വിമതർ ഭരണം അട്ടിമറിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കാൻ കമ്പനിക്കു കഴിഞ്ഞു. 1954ൽ യു.എസിന്റെ പിന്തുണയോടെ നടന്ന ഒരു അട്ടിമറിയിലൂടെ കേണൽ കാർലോസ് കസ്റ്റീയോ അർമാസ് അധികാരത്തിലെത്തിയതോടെ രാജ്യത്തെ ഭൂപരിഷ്കരണം നിലച്ചു. ജനാധിപത്യ വ്യവസ്ഥിതിയിൽ പൊതുജനാഭിപ്രായത്തിനുള്ള പങ്ക് ബോധ്യപ്പെടുത്തുന്നതാണ് ഈ രാഷ്ട്രീയ സംഭവങ്ങൾ. പൊതുജനാഭിപ്രായത്തെ കൃത്യമായ പദ്ധതികളിലൂടെ സ്വാധീനിക്കാമെന്നും വരുന്നു. യഥാർഥത്തിൽ ഭരണം നിയന്ത്രിക്കുന്നതാരാണെന്ന ചോദ്യം ഇതോടൊപ്പം ഉയരുന്നു.

‘ഹാർഷ് ടൈംസി’ന്റെ ആഖ്യാനത്തിന്റെ ആരംഭ അധ്യായങ്ങളിലൊന്നിൽ എൻറിക് എന്ന ഉദ്യോഗസ്ഥനും ഒരു ഡൊമിനിക്കൻ വംശജനുമായി സംസാരിക്കുകയും അവർ ഒരുമിച്ചു മദ്യപിക്കുകയുംചെയ്യുന്നുണ്ട്. മദ്യവും സ്ത്രീകളും പീഡനരീതികളുമുൾ​െപ്പടെയുള്ള കാര്യങ്ങൾ അവരുടെ സംസാരത്തിൽ കടന്നുവരുന്നുവെങ്കിലും ഡൊമിനിക്കൻ വംശജൻ ആരാണെന്ന കാര്യത്തിൽ വായനക്കാർക്കു തീർച്ച ലഭിക്കുന്നില്ല. അയാൾ തന്നെക്കുറിച്ചു പറയുന്ന ചില കാര്യങ്ങൾ പിന്നീട് ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ഭരണാധികാരിയായ ട്രൂഹിയോ (Trujillo) പ്രസിഡന്റ് അർബെൻസിനെ അട്ടിമറിച്ച് അധികാരത്തിലേറിയ കേണൽ കാർലോസ് കസ്റ്റീയോയെ വധിക്കാനേൽപിക്കുന്ന കൊലയാളിയുടെ സംസാരത്തിൽ ആവർത്തിക്കുമ്പോൾ മാത്രമാണ് കസ്റ്റീയോയുടെ വധത്തിനു മുന്നോടിയായാണ് ആ രണ്ടു മനുഷ്യരും കണ്ടുമുട്ടിയതെന്ന് വെളിപ്പെടുന്നത്. പിൽക്കാലത്തു ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ രഹസ്യാന്വേഷണ സംഘടനയുടെ തലവനായി മാറിയ അബെസ് ഗാർസിയയായിരുന്നു കസ്റ്റീയോയെ വധിക്കാൻ ചുമതലയേറ്റ ഡൊമിനിക്കൻ വംശജൻ.

നോവലിൽ ട്രൂഹിയോയുടെ സംഭാഷണങ്ങൾ പ്രത്യക്ഷപ്പെടുന്ന അധ്യായം സംഭാഷണങ്ങളും സംഭവങ്ങളും കാഴ്ചപ്പാടുകളും കാലക്രമവും മാറിമാറി പ്രത്യക്ഷപ്പെടുന്ന യോസയുടെ ആഖ്യാനശൈലിയുടെ ഉദാഹരണമാണ്. ഒരേ മുറിയിൽ രണ്ടു കാലങ്ങളിലായി ട്രൂഹിയോയെ കാണാൻ വന്ന രണ്ടുപേരുമായുള്ള സംഭാഷണങ്ങൾ ഇടകലർത്തിയാണ് ‘ഹാർഷ് ടൈംസി’ലെ ഈ അധ്യായം വിവരിച്ചിരിക്കുന്നത്. ആദ്യം സഹായാഭ്യർഥനയുമായി വന്ന കസ്റ്റീയോക്ക് ആയുധവും പണവുമുൾ​െപ്പടെ എല്ലാ സഹായങ്ങളും ട്രൂഹിയോ വാഗ്ദാനംചെയ്യുന്നതും പകരം അയാൾ ആവശ്യപ്പെട്ട മൂന്ന് ആവശ്യങ്ങളും നിവർത്തിക്കാമെന്ന് കസ്റ്റീയോ സമ്മതിക്കുന്നതും ട്രൂഹിയോയും അബ്ബെസ് ഗാർസിയയുമായുള്ള സംഭാഷണമധ്യേയുള്ള സംഭാഷണങ്ങളായി കടന്നുവരുന്നു.

ചരിത്രവും യാഥാർഥ്യവും ഭാവനയും സംയോജിപ്പിച്ചു സങ്കീർണമായി നെയ്തെടുക്കുന്ന ആഖ്യാനങ്ങളാണ് യോസയുടേത്. ഒരേ കൃതിയിലോ ഒരേ അധ്യായത്തിലോ വ്യത്യസ്ത കാലങ്ങളും കഥകളും സംഭവങ്ങളും കൂട്ടിയിണക്കിയിരിക്കുന്നത് അദ്ദേഹത്തിന്റെ നോവലുകളിൽ കാണാം.

ആഖ്യാനത്തിലെ കാലക്രമം പുനഃക്രമീകരിക്കാനും ഒരേ സംഭവത്തെ യാഥാർഥ്യത്തിന്റെ വിവിധ തലങ്ങളിൽനിന്നും കാഴ്ചപ്പാടുകളിൽനിന്നും അവതരിപ്പിക്കാനും തന്നെ പ്രാപ്തനാക്കിയത് ഫോക്നറുടെ സ്വാധീനമായിരുന്നുവെന്ന് യോസ പറയുന്നുണ്ട്. യോസയുടെ പ്രശസ്ത കൃതികളിലൊന്നായ ‘കോൺവെർസേഷൻ ഇൻ ദി കത്തീഡ്രലി’ൽ ഇത്തരത്തിലുള്ള സങ്കീർണമായ ആഖ്യാനശൈലി കാണാം. പെറുവിലെ മാനുവേൽ ഓഡ്രിയയുടെ സ്വേച്ഛാധിപത്യ ഭരണം സമൂഹത്തിന്റെ വിവിധതലങ്ങളിലുള്ള മനുഷ്യരെ എങ്ങനെ ബാധിച്ചുവെന്ന് എഴുതണമെന്നുള്ള യോസയുടെ തീരുമാനത്തിൽനിന്നാണ് ‘കോൺവെർസേഷൻ ഇൻ ദി കത്തീഡ്രൽ’ പിറവിയെടുക്കുന്നത്.

2023ൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റംചെയ്യപ്പെട്ട ‘പ്രിൻസ്റ്റണിലെ സംഭാഷണം’ (Conversation at Princeton) എന്ന പുസ്തകത്തിൽ ‘കോൺവെർസേഷൻ അറ്റ് ദി കത്തീഡ്രലി’ന്റെ നോവൽ ഘടനയിലേക്ക് താൻ എത്തിച്ചേർന്നതെങ്ങനെയെന്ന് യോസ, റൂബൻ ഗാലോയോട് വിവരിക്കുന്നുണ്ട്. നോവലിനായി അദ്ദേഹം ആദ്യം വ്യത്യസ്ത കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരസ്പരബന്ധമില്ലാത്ത സംഭവങ്ങളാണ് എഴുതിയത്. ഈ സംഭവങ്ങളെ ഏത് ക്രമത്തിൽ അവതരിപ്പിക്കണമെന്ന് ഏറെ ആലോചിച്ചശേഷമാണ് ഒരു സംഭാഷണം അടിസ്ഥാനമാക്കി നോവൽ മുന്നോട്ടുകൊണ്ടുപോകാമെന്ന് അദ്ദേഹം തീരുമാനിക്കുന്നത്.

സാന്റിയാഗോ സവാലയും ആംബ്രോസിയോയും തമ്മിൽ കത്തീഡ്രൽ എന്ന ബാറിൽ ​െവച്ച് നടത്തുന്ന സംഭാഷണമാണ് ‘കത്തീഡ്രലിലെ സംഭാഷണം’ എന്ന നോവലിന്റെ അടിസ്ഥാനം. ഈ സംഭാഷണം ഇടക്ക് മുറിയുകയും പിന്നീട് ഇടയിൽ കടന്നുവരുന്ന മറ്റു സംഭാഷണങ്ങൾക്കുശേഷം ഏറെക്കഴിഞ്ഞു വീണ്ടും പ്രത്യക്ഷപ്പെടുകയുംചെയ്യുന്നത് കാണാം. വ്യത്യസ്ത സ്ഥലങ്ങളിലും സമയങ്ങളിലുമായി ചിതറിക്കിടക്കുന്ന സംഭവങ്ങളെ ഇടയിൽ വരുന്ന സംഭാഷണങ്ങൾ യോജിപ്പിക്കുന്നു. ഈ രീതിയിലുള്ള ആഖ്യാനം വായനക്കാർക്കിടയിലുണ്ടാക്കിയേക്കാവുന്ന ആശയക്കുഴപ്പം കൃതിയെ കൂടുതൽ വിശ്വാസയോഗ്യമാക്കുമെന്നാണ് താൻ കരുതുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

 

നോവലിലെ ഓരോ കഥയും കാലക്രമത്തിനനുസരിച്ചു രേഖീയമായി പറയാതെ സംഭാഷണത്തിനുള്ളിലെ സംഭാഷണങ്ങളായി പറഞ്ഞതുകൊണ്ട് പ്രധാന സംഭവങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു ചരിത്രവും ചില ഉപാഖ്യാനങ്ങളും വായനക്കാർക്ക് പൂരിപ്പിക്കാനായി വിട്ടുകൊടുത്തിരിക്കുന്നു. ഏറെ വലുപ്പമുണ്ടായിരുന്ന, പ്രിൻസ്ടൺ യൂനിവേഴ്സിറ്റിയുടെ ആർക്കൈവ്സിൽ സൂക്ഷിച്ചിരിക്കുന്ന, ‘കത്തീഡ്രലിലെ സംഭാഷണ’ത്തിന്റെ ആദ്യ കൈയെഴുത്തുപ്രതി, ഭാഷാശുദ്ധിക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ചെത്തിമിനുക്കിയാണ് അദ്ദേഹം വായനക്കാരിലേക്കെത്തിച്ചത്.

‘ഹാർഷ് ടൈംസി’ലെ ചരിത്രസംഭവങ്ങളെ ഭാവനയുടെ അംശമുപയോഗിച്ചു കോർത്തെടുത്തിരിക്കുന്നത് സാങ്കൽപിക കഥാപാത്രമായ മാർത്ത അഥവാ മിസ് ഗ്വാട്ടമാല എന്നറിയപ്പെടുന്ന മാർട്ടിത ബൊരേരോ പാരയെ ഉപയോഗിച്ചാണ്. സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചിറങ്ങി കസ്റ്റീയോയുടെ പ്രണയിനിയായി മാറുന്ന മാർത്ത സങ്കീർണമായ വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രമാണ്. സ്വന്തം ഇഷ്ടപ്രകാരം മാർത്ത പത്തു ഭർത്താക്കന്മാരെ സ്വീകരിച്ചുവെന്ന് നോവലിന്റെ അവസാനം ചേർത്തിരിക്കുന്ന അഭിമുഖത്തിൽ പറയുന്നുണ്ട്. എന്നാൽ, അവരുടെ അഭിമാനത്തെ ചോദ്യംചെയ്തുകൊണ്ട് ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ പാവ പ്രസിഡന്റും ട്രൂഹിയോയുടെ സഹോദരനുമായ നെഗ്രോ ട്രൂഹിയോ തുക എഴുതാത്ത ചെക്ക് നീട്ടി അവരോടു സഹശയനം ആവശ്യപ്പെടുമ്പോൾ മാർത്ത കോപാകുലയായി അയാളെ ഉപദ്രവിക്കുകയും അയാളുടെ ചെവി കടിച്ചു മുറിക്കുകയുംചെയ്യുന്നു.

യഥാർഥമെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ നോവലിന് അവസാനം മാർത്തയും നോവലിസ്റ്റുമായുള്ള അഭിമുഖസംഭാഷണം കൊടുത്തിരിക്കുന്നു. തന്നെ കാണാൻ വന്ന നോവലിസ്റ്റിനെ മരിയോ എന്നു മാർത്ത സംബോധന ചെയ്യുന്നുണ്ട്. യോസ തന്നെയാകണം മാർത്തയോടു സംസാരിക്കുന്ന നോവലിസ്റ്റ്. ആ സംഭാഷണത്തിനിടയിൽ ചില നേരത്ത്‌ അറിഞ്ഞും മറ്റു ചിലപ്പോൾ അറിയാതെയും യാഥാർഥ്യങ്ങളും ഭാവനകളും അവരുടെ മനസ്സിൽ ഇടകലർന്നിരിക്കുന്നതായി തനിക്ക് അനുഭവപ്പെട്ടുവെന്ന് നോവലിസ്റ്റ് പറയുന്നു. എന്നാൽ, ചരിത്രത്തിൽ പ്രത്യക്ഷപ്പെടാത്തതുകൊണ്ടുതന്നെ നോവലിലെ ഏറ്റവും പ്രധാനപ്പെട്ട സാങ്കൽപിക കഥാപാത്രമെന്നു കരുതാവുന്ന മാർത്തയെ ജീവിച്ചിരിക്കുന്നവളായി അവതരിപ്പിച്ചുകൊണ്ട് ഭാവനയെയും ചരിത്രത്തെയും വേർപിരിച്ചെടുക്കാൻ കഴിയാത്തവിധം ആഖ്യാനത്തിൽ കൂട്ടിയിണക്കിയിരിക്കുന്നത് യോസ തന്നെയാണ്. വെലാസ്‌ക്കേസും ഗോയയെയുംപോലെയുള്ള ധിഷണാശാലികളുടെ സംഭാവനകളെ വ്യത്യസ്തമാക്കുന്നത് തങ്ങൾ യഥാർഥ ജീവിതത്തിൽനിന്ന് കണ്ടെത്തിയ കാര്യങ്ങളിലേക്ക് അവർ ഇഴചേർക്കുന്ന ഭാവനയാണെന്ന് തന്റെ ‘ഡ്രീം ഫാക്ടറി’ എന്ന ലേഖനത്തിൽ യോസ പറയുന്നുണ്ട്. ഇവിടെ യോസയുടെ ആഖ്യാനരീതിയും അതേ രീതിയിൽതന്നെയാണ് വ്യത്യസ്തമാകുന്നതെന്നു കാണാം.

ഡൊമിനിക്കൻ സ്വച്ഛാധിപതിയായ റഫേൽ ട്രൂഹിയോയെ ‘ആടിന്റെ വിരുന്ന്’ (Feast of The Goat ) എന്ന നോവലിൽ യോസ മുമ്പുതന്നെ പരിചയപ്പെടുത്തിയിട്ടുണ്ട്. ഡൊമിനിക്കൻ റിപ്പബ്ലിക്കിനു മേലുള്ള റാഫേൽ ട്രൂഹിയോയുടെ സ്വേച്ഛാധിപത്യത്തിന്റെ അവസാന നാളുകളെ മൂന്ന് വീക്ഷണകോണുകളിലൂടെ വിവരിക്കുന്ന നോവലാണ് ‘ആടിന്റെ വിരുന്ന്’. ട്രൂഹിയോയുടെയും അദ്ദേഹത്തിന്റെ ഘാതകരുടെയും സാങ്കൽപിക കഥാപാത്രമായ യുറേനിയ കാബ്രലിന്റെയും കണ്ണുകളിലൂടെ ട്രൂഹിയോയുടെ അവസാന ദിനങ്ങൾ നോവലിൽ അവതരിപ്പിച്ചിരിക്കുന്നു. ‘വേ ടു പാരഡൈസ്’ എന്ന നോവലിൽ വിഖ്യാത ചിത്രകാരൻ പോൾ ഗോഗിന്റെയും മുത്തശ്ശി ഫ്ലോറ ട്രിസ്റ്റന്റെയും കഥകൾ ഇടകലർത്തിയിരിക്കുന്നു. 1844ൽ, തൊഴിലാളികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾക്കുവേണ്ടി പ്രചാരണം നടത്തുന്നതിനായി ഫ്ലോറ ട്രിസ്റ്റൻ ഫ്രാൻസിലേക്കു പര്യടനം നടത്തി. 1891ൽ ഗോഗിൻ നാഗരികതയിൽനിന്ന് രക്ഷപ്പെടാനും ചിത്രരചനക്ക് പ്രചോദനം തേടാനുമായി താഹിതിയിലേക്ക് കപ്പൽ കയറി.

അന്വേഷണാത്മക യാത്രകൾക്കു പുറപ്പെടുന്ന മുത്തശ്ശിയും ചെറുമകനും യഥാർഥ ജീവിതത്തിൽ ഒരിക്കലും കണ്ടുമുട്ടിയിരുന്നില്ല. രണ്ടു കാലഘട്ടങ്ങളെയാണ് ‘വേ ടു പാരഡൈസി’ന്റെ ആഖ്യാനത്തിൽ യോസ കൂട്ടിയിണക്കിയിരിക്കുന്നത്. ‘ആന്റ് ഹൂലിയ ആൻഡ് ദി സ്ക്രിപ്റ്റ് റൈറ്റർ’, ‘ദി ബാഡ് ഗേൾ’, ‘ദി ഡിസ്ക്രീറ്റ് ഹീറോ’, ‘ദി നൈബർഹുഡ്’ എന്നിങ്ങനെ ഇരുപതിലധികം നോവലുകളെഴുതിയ യോസയുടെ ഏക കഥാസമാഹാരമാണ് ‘ദി കബ്സ് ആൻഡ് ദി അദർ സ്റ്റോറീസ്’. തന്റെ ഏറ്റവും മികച്ച കൃതിയായി താൻ പരിഗണിക്കുക ‘വാർ ഓഫ് ദി എൻഡ് ഓഫ് ദി വേൾഡ്’ ആയിരിക്കാമെന്ന് യോസ ഒരു അഭിമുഖത്തിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. പെറുവും ഡൊമിനിക്കൻ റിപ്പബ്ലിക്കും ബ്രസീലും ഗ്വാട്ടമാലയും യൂറോപ്പും യോസയുടെ നോവലുകളുടെ പശ്ചാത്തലങ്ങളാകുന്നു.

സാർത്രും ഫോക്നറുമായിരുന്നു യോസയെ ഏറ്റവും സ്വാധീനിച്ച എഴുത്തുകാർ. കണ്ടതോ കേട്ടതോ വായിച്ചറിഞ്ഞതോ ആയ അനുഭവങ്ങളാണ് തന്റെ എഴുത്തുകളെന്ന് യോസ പറയുന്നുണ്ട്. ‘സ്വപ്നങ്ങളുടെ ഉറവിടം’ (Seed of Dreams) എന്ന ലേഖനത്തിൽ തന്റെ ബാല്യത്തെക്കുറിച്ചു യോസ വാചാലനാകുന്നു. ബൊളീവിയയിലെ വീട്ടിൽ തന്നെ അനുകരിക്കുന്ന ഒരു തത്തയുണ്ടായിരുന്നതായി അദ്ദേഹം ഈ ലേഖനത്തിൽ ഓർക്കുന്നുണ്ട്. ‘സ്റ്റോറി ടെല്ലർ’ എന്ന നോവലിൽ കഥപറച്ചിലുകാരനായ സോളിന്റെ ഗ്രിഗർ സാംസ എന്ന തത്തയെ ഇവിടെ ഓർക്കാം.

കാഫ്കയുടെ ‘മെറ്റമോർഫസിസി’ൽ രൂപാന്തരീകരണം വന്ന ഗ്രിഗർ സാംസ തന്റെ മുറിയിൽ ഒറ്റപ്പെടുന്നതുപോലെ ശാരീരികമായ പ്രത്യേകതകൾകൊണ്ട് സമൂഹത്തിൽ ഒറ്റപ്പെട്ടുപോകുന്നയാളാണ് സോൾ. ജന്മനായുള്ള ഒരു വലിയ നിറവ്യത്യാസം സോളിന്റെ പകുതിമുഖം മറച്ചിരിക്കുന്നതിനാൽ പൂർണരെന്നു വിശ്വസിക്കുന്ന മനുഷ്യർ അയാളെ പരിഹസിക്കുകയും അകറ്റിനിർത്തുകയും ചെയ്യുന്നു. യോസ പെറുവിലെ സാൻ മാർക്കോസ് യൂനിവേഴ്സിറ്റിയിൽ നിയമവും സാഹിത്യവും പഠിക്കാൻ ചേർന്നിരുന്നെങ്കിലും നിയമപഠനം പൂർത്തിയാക്കാൻ താൽപര്യപ്പെട്ടില്ല. സാഹിത്യം സ്വന്തം ഇഷ്ടപ്രകാരവും നിയമം കുടുംബത്തിന്റെ സന്തോഷത്തിനായുമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ‘സ്റ്റോറി ടെല്ലറി’ലെ സോൾ സുരാതാസും അച്ഛനെ സന്തോഷിപ്പിക്കാൻ നിയമത്തിനു ചേരുന്നുണ്ടെങ്കിലും സ്വന്തം താൽപര്യമായ ഗോത്രവർഗ പഠനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ദേശീയ ജനസംഖ്യയുടെ മൂന്നിലൊന്ന് ജനങ്ങളും തിങ്ങിനിറഞ്ഞ ലിമ നഗരവും ആൻഡീസ്‌ പർവതനിരയും ആമസോൺ മഴക്കാടുകളുമായി മൂന്നു വ്യത്യസ്ത മേഖലകളാണ് പെറുവിലുള്ളത്. ഗോത്രവർഗക്കാർ വസിക്കുന്ന ആമസോൺ വനപ്രദേശവും സാൻ മാർക്കോസ് യൂനിവേഴ്സിറ്റിയുമാണ് ‘സ്റ്റോറി ടെല്ലർ’ എന്ന നോവലിന്റെ പശ്ചാത്തലം. രണ്ട് ആഖ്യാതാക്കളുടെ വിവരണങ്ങളാണ് നോവലിലുള്ളത്.

നോവലിന്റെ തുടക്കത്തിൽ ആദ്യത്തെ ആഖ്യാതാവ് ആമസോൺ കാടുകളിലെ ഒരു മാചിഗുവെങ്കൻ കഥപറച്ചിലുകാരന്റെ ഫോട്ടോ കാണാനിടയാവുന്നു. യൂനിവേഴ്സിറ്റി പഠനകാലത്ത്‌ തന്റെ സുഹൃത്തായിരുന്ന സോൾ സുരാതാസ് ആണ് ഫോട്ടോയിൽ താൻ കണ്ട കഥപറച്ചിലുകാരൻ എന്ന് അയാൾ സംശയിക്കുന്നു. ആമസോൺ കാടുകളിലേക്കുള്ള ഒരു യാത്രക്കുശേഷം മാചിഗുവെങ്ക ഗോത്രവർഗക്കാരുടെ ജീവിതരീതികളോട് താൽപര്യമുണ്ടാകുന്ന സോൾ അവരെ സ്വതന്ത്രരായി അവരുടെ ആവാസവ്യവസ്ഥയിൽ ജീവിക്കാൻ അനുവദിക്കേണ്ടതാണെന്ന അഭിപ്രായക്കാരനാണ്. എന്നാൽ, ആഖ്യാതാവാകട്ടെ ആധുനികവത്കരണത്തിന്റെ ഗുണങ്ങൾ എല്ലാ വിഭാഗം മനുഷ്യരിലും എത്തേണ്ടതാണെന്നു വാദിക്കുന്നു. ഈ വാദങ്ങളിൽ തീർപ്പുകൽപിക്കാൻ നോവലിസ്റ്റ് ശ്രമിക്കുന്നില്ല; മറിച്ച് അതു വായനക്കാരുടെ ധാർമിക നിലപാടുകൾക്ക് വിട്ടുകൊടുക്കയാണ് ചെയ്തിരിക്കുന്നത്.

നോവലിലെ രണ്ടാമത്തെ ആഖ്യാതാവായ മാചിഗുവെങ്ക ഗോത്രവർഗത്തിലെ കഥപറച്ചിലുകാരൻ ഗോത്രവർഗ രീതികളെപ്പറ്റിയും മിത്തുകളെപ്പറ്റിയും പറയുന്നു. നടന്നുകൊണ്ടേയിരിക്കുന്നവരാണ് മാചിഗുവെങ്ക ഗോത്രവർഗത്തിലുള്ളവർ. തങ്ങൾ ജീവിക്കുന്ന സ്ഥലം അനുകൂലമല്ലാതെ വന്നാൽ അവർ തങ്ങൾക്ക് ഏറ്റവും അത്യാവശ്യമുള്ള സാധനങ്ങൾ മാത്രമെടുത്തു മറ്റൊരു സ്ഥലംതേടി നടന്നുതുടങ്ങും. തങ്ങൾ നടക്കുന്നത് നിർത്തിയാൽ സൂര്യൻ താഴേക്കു വീഴുമെന്നാണ് അവരുടെ വിശ്വാസം.

‘സ്റ്റോറി ടെല്ലറി’നും കൂടാതെ ‘ദി ഗ്രീൻ ഹൗസ്’, ‘ക്യാപ്റ്റൻ പാന്റോഹ ആൻഡ് ദി സ്പെഷൽ സർവിസ്’, ‘ദി ഡ്രീം ഓഫ് ദി സെൽറ്റ്’ തുടങ്ങിയ നോവലുകൾക്കും പ്രചോദനമായത് 1958ൽ ആമസോൺ കാടുകളിലൂടെ യോസ നടത്തിയ ഒരു യാത്രയാണ്. ഭീകരതയിലൂടെയും ബലപ്രയോഗത്തിലൂടെയും തങ്ങളുടെ താൽപര്യങ്ങൾ അടിച്ചേൽപിക്കാൻ വന്ന കോളനി ഭരണകർത്താക്കളുടെയും മിഷനറിമാരുടെയും പര്യവേക്ഷകരുടെയും അനീതികളും അപമാനങ്ങളുമേറ്റാണ് വനത്തിലെ തദ്ദേശീയരായ മനുഷ്യർ കഴിയുന്നതെന്ന് ആ യാത്രയിൽ അദ്ദേഹം കണ്ടു.

റബർ മരങ്ങൾ ​െവച്ചുപിടിപ്പിക്കാനായി വനം നശീകരിക്കപ്പെട്ടപ്പോഴും കോളനികൾ സ്ഥാപിക്കപ്പെട്ടപ്പോഴും ഗോത്രവംശജർക്ക് കാടിന്റെ ഉള്ളിലേക്കുള്ളിലേക്ക് നടന്നുപോകേണ്ടി വരുന്നു. വൈകാരിക വിക്ഷോഭങ്ങൾ പാടില്ലെന്ന് ഗോത്രവർഗക്കാർ വിശ്വസിക്കുന്നു. മനുഷ്യരുടെ ആത്മാവും പ്രകൃതിയുടെ ആത്മാവും പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. മനുഷ്യർ പ്രകടിപ്പിക്കുന്ന അക്രമങ്ങൾ പിന്നീട് ഏതെങ്കിലും പ്രകൃതിദുരന്തത്തിന് കാരണമായേക്കാം. ഈ ചിന്താഗതിക്കു വിപരീതമായി കാടുവെട്ടിത്തെളിച്ചു കടന്നുവരുന്ന നാഗരികർ ഗോത്രവർഗക്കാരെ അടിമകളാക്കുകയും എതിർക്കുന്നവരെ കൊന്നുതള്ളുകയുംചെയ്യുന്നു. രോഗിയായ ഒരു ആധുനികനുമായുള്ള സമ്പർക്കംമൂലം അവർക്കിടയിൽ രോഗം പടർന്നുപിടിക്കുന്നുമുണ്ട്. ഗോത്രവർഗക്കാരെ സംബന്ധിച്ചിടത്തോളം മരണം അവസാനമല്ല, മടങ്ങിവരാൻവേണ്ടിയുള്ള ഒരു യാത്ര മാത്രമാണ്. എന്നാൽ, അധിനിവേശക്കാരാൽ കൊല്ലപ്പെട്ട് ഉപേക്ഷിക്കപ്പെടുന്നവർക്ക് മടങ്ങിവരാനാകുമോ എന്ന് അവർ സംശയിക്കുന്നു.

പ്രാദേശിക ഗോത്രങ്ങളെ ആധുനിക പെറൂവിയൻ സംസ്കാരങ്ങളിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നവർക്കും അതേസമയം സാംസ്കാരികവും സാങ്കേതികവുമായ വികസനം കൈവരിക്കുന്നതുവരെ അവരെ സ്വതന്ത്രമായി തുടരാൻ അനുവദിക്കണമെന്ന് ആഗ്രഹിക്കുന്നവർക്കും ഇടയിലുള്ള രാഷ്ട്രീയ വിടവാണ് ‘സ്റ്റോറി ടെല്ലർ’ ചർച്ചചെയ്യുന്നത്. വർഗവ്യത്യാസങ്ങളും വംശീയതയും ഏകാധിപത്യ പ്രവണതകളും ലൈംഗികതയും അക്രമവും യോസ തന്റെ കൃതികളിൽ നേരിട്ട് അഭിസംബോധനചെയ്യുന്ന പ്രമേയങ്ങളാണ്. ‘ഹാർഷ് ടൈംസ്’ എന്ന നോവലിൽ പ്രസിഡന്റ് അർബെൻസിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളിൽ പാവയായി വർത്തിക്കുന്ന കസ്റ്റീയോ അർമാസിനെ, അയാളുടെ ഇന്ത്യൻ രൂപഭാവങ്ങളുടെ പേരിൽ, അമേരിക്കൻ ഏജൻസിയുടെ ആൾക്കാർ രഹസ്യമായി വംശീയമായി അധിക്ഷേപിക്കുന്നുണ്ട്.

സ്വാതന്ത്ര്യവുമായി പൊരുത്തപ്പെട്ടുപോകുന്ന ഒന്നല്ല ദേശീയത എന്ന് യോസ വിശ്വസിക്കുന്നു. ഒരു പ്രത്യേക രാജ്യത്തിലോ സമൂഹത്തിലോ വംശത്തിലോ മതത്തിലോ ഉൾപ്പെടുന്നത് ഒരു അവകാശമാണെന്നും അതിനു പ്രത്യേക മൂല്യമുണ്ടെന്നുമുള്ള വിശ്വാസം മറ്റുള്ളവരെക്കാൾ ശ്രേഷ്ഠരാണെന്ന ചിന്തയിലേക്കു മനുഷ്യരെ നയിക്കുമെന്നും വംശീയത അക്രമത്തിലേക്കും അടിച്ചമർത്തലിലേക്കും കൊണ്ടെത്തിക്കുമെന്നും അദ്ദേഹം പറയുന്നു. ‘ദേശീയതയും ഉട്ടോപ്യയും’ എന്ന ലേഖനത്തിൽ അദ്ദേഹം തന്റെ ഈ കാഴ്ചപ്പാടുകൾ വിശദമാക്കിയിട്ടുണ്ട്.

 

ബൗദ്ധികവും രാഷ്ട്രീയവുമായ സ്വന്തം ചരിത്രവും താൻ ചെറുപ്പത്തിൽ വിശ്വസിച്ചിരുന്ന മാർക്സിസത്തിൽനിന്നും സാർത്രിയൻ അസ്തിത്വവാദത്തിൽനിന്നും ലിബറലിസത്തിലേക്കുള്ള യാത്രയും വിവരിക്കുന്ന യോസയുടെ ലേഖനസമാഹാരമാണ് ‘ദി കാൾ ഓഫ് ദി ട്രൈബ്’. തന്റെ ആത്മകഥാപരമായ കൃതിയെന്നാണ് പുസ്തകത്തിനെ യോസ വിശേഷിപ്പിച്ചിരിക്കുന്നത്. ആൽബർട്ട് കാമു, ജോർജ് ഓർവെൽ, ആർതർ എസ്റ്റ്ലർ തുടങ്ങിയവരുടെ എഴുത്തുകൾ ജനാധിപത്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുടെ പുനർവിചിന്തനത്തിന് അദ്ദേഹത്തെ സഹായിച്ചു. 1990ൽ യോസ പെറുവിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും ആൽബെർട്ടോ ഫുജിമോറിയോട് പരാജയപ്പെട്ടു.

ലാറ്റിനമേരിക്കൻ സാഹിത്യരംഗത്ത്‌ 1960-70കളിലുണ്ടായ കുതിച്ചുചാട്ടത്തിന്റെ ഭാഗമായിരുന്നു മരിയോ വർഗാസ് യോസ. ലോകത്തിന്റെ പലഭാഗങ്ങളിലേക്ക് ചിതറിപ്പോയ ലാറ്റിനമേരിക്കൻ നോവലിസ്റ്റുകളുടെ സംഭാവനകളായിരുന്നു സാഹിത്യത്തിലെ ഈ ഉണർവിനു കാരണമായത്.

ഹൂലിയോ കൊർത്താസർ, യോസ, മാർകേസ് തുടങ്ങിയവരായിരുന്നു ബൂം സാഹിത്യത്തിലെ പ്രമുഖർ. ഏകാധിപത്യ പ്രവണതകൾ, വംശീയമായ അടിച്ചമർത്തലുകൾ, സാമ്പത്തിക പിന്നാക്കാവസ്ഥ എന്നിങ്ങനെ ലാറ്റിനമേരിക്കൻ ജനതയെ ബാധിക്കുന്ന അടിയന്തര വിഷയങ്ങളിലേക്ക് ആഗോളശ്രദ്ധ കാണിക്കാൻ ബൂം സാഹിത്യത്തിന് കഴിഞ്ഞു. ലാറ്റിനമേരിക്കക്ക് ഒരു പൊതുവായ ചരിത്രവും സ്വത്വവും ഉണ്ടെന്ന് ലോകത്തെ ബോധ്യപ്പെടുത്താനും സാഹിത്യരംഗത്തെ ഈ മാറ്റങ്ങൾക്കായി. യോസയുടെ ഡോക്ടറൽ ഗവേഷണപ്രബന്ധം മാർകേസിന്റെ കൃതികളെ കുറിച്ചായിരുന്നു. സൂക്ഷ്മതയോടെ തന്റെ രാഷ്ട്രീയം രചനകളിൽ അവതരിപ്പിച്ച മാർകേസിൽനിന്ന് വ്യത്യസ്തമായി തന്റെ രാഷ്ട്രീയ നിലപാടുകൾ തുറന്നെഴുതാൻ യോസ മടിച്ചില്ല. ഭാഷക്കല്ല, മറിച്ച് കഥാപാത്രങ്ങൾക്കും സംഭവങ്ങൾക്കുമാണ് യോസ പ്രാധാന്യം കൊടുത്തത്.

താൻ സന്തോഷവാനല്ലെന്നും അസന്തുഷ്ടിയെ ചെറുക്കാനുള്ള മാർഗമാണ് തനിക്ക് സാഹിത്യരചനയെന്നും യോസ അഭിപ്രായപ്പെട്ടു. സാഹിത്യത്തിന് സമൂഹത്തിൽ ചെലുത്താൻ കഴിയുന്ന സ്വാധീനത്തിന്റെ തെളിവുകളായി യോസയുടെ കൃതികൾ നിലകൊള്ളുന്നു. അദ്ദേഹത്തിന്റെ നേട്ടങ്ങൾ സാഹിത്യത്തിൽ മാത്രം ഒതുങ്ങുന്നവയല്ല. രാഷ്ട്രീയ, സാമൂഹിക മേഖലകളിലും യോസ വേറിട്ട ശബ്ദമായി. പത്രപ്രവർത്തകൻ, കോളമിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ജനാധിപത്യം, സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ നിർഭയമായി അഭിപ്രായപ്രകടനം നടത്തി. സത്യസന്ധതയെയും ആധികാരികതയെയും നിരസിക്കുന്ന രാഷ്ട്രീയകൃത്യത സ്വാതന്ത്ര്യത്തിന്റെ ശത്രുവാണെന്നും സത്യത്തെ വളച്ചൊടിക്കലായിക്കണ്ട് അതിനെ നേരിടേണ്ടതുണ്ടെന്നും അദ്ദേഹം വിശ്വസിച്ചു. സമകാല സാഹിത്യത്തിൽ ഏറ്റവും പ്രാധാന്യവും സ്വാധീനവുമുണ്ടായിരുന്ന വ്യക്തിയായിരുന്നു മരിയോ വർഗാസ് യോസ.

News Summary - Mario Vargas Llosa memorial