Begin typing your search above and press return to search.

ആർത്തനാദങ്ങളുടെ രംഗഭൂമി

ആർത്തനാദങ്ങളുടെ രംഗഭൂമി
cancel

തമിഴ്​ എഴുത്തുകാരൻ ചാരുനിവേദിത രചിച്ച ‘ആന്റോണിന്‍ ആര്‍ത്തോ: ഒരു വിപ്ലവകാരിയുടെ ഉടല്‍’ (Antonin Artaud - Oru Kilarchikkaranin Udal) വായിക്കുന്നു. സമകാലിക സാഹിത്യത്തിലും സാംസ്​കാരിക രംഗത്തും ഇൗ നാടകം എങ്ങനെയൊക്കെ വേറിട്ടു നിൽക്കുന്നുവെന്ന്​ വിശദമാക്കുകയാണ്​ ലേഖകൻ.“I cannot conceive any work of art as having a separate existence from life itself.” -Antonin Artaud, The Theater and its Double ക്രൂരതയുടെ നാടകവേദിയുടെ സൈദ്ധാന്തികനും കവിയും സർറിയലിസ്റ്റ് തിരക്കഥാകൃത്തും നടനും മയക്കുമരുന്നിന്റെ അടിമയും ഉന്മാദിയുമായിരുന്ന ആർത്തോയെ അറിയാൻ സാധ്യമാണോ? അയാളെ മനസ്സിലാക്കുകയും വ്യാഖാനിക്കുകയും ചെയ്യേണ്ടതുണ്ടോ? ചാരുനിവേദിതയുടെ ‘ആന്റോണിന്‍ ആര്‍ത്തോ: ഒരു വിപ്ലവകാരിയുടെ ഉടല്‍’ എന്ന...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
തമിഴ്​ എഴുത്തുകാരൻ ചാരുനിവേദിത രചിച്ച ‘ആന്റോണിന്‍ ആര്‍ത്തോ: ഒരു വിപ്ലവകാരിയുടെ ഉടല്‍’ (Antonin Artaud - Oru Kilarchikkaranin Udal) വായിക്കുന്നു. സമകാലിക സാഹിത്യത്തിലും സാംസ്​കാരിക രംഗത്തും ഇൗ നാടകം എങ്ങനെയൊക്കെ വേറിട്ടു നിൽക്കുന്നുവെന്ന്​ വിശദമാക്കുകയാണ്​ ലേഖകൻ.

“I cannot conceive any work of art as having a separate existence from life itself.”

-Antonin Artaud,

The Theater and its Double

ക്രൂരതയുടെ നാടകവേദിയുടെ സൈദ്ധാന്തികനും കവിയും സർറിയലിസ്റ്റ് തിരക്കഥാകൃത്തും നടനും മയക്കുമരുന്നിന്റെ അടിമയും ഉന്മാദിയുമായിരുന്ന ആർത്തോയെ അറിയാൻ സാധ്യമാണോ? അയാളെ മനസ്സിലാക്കുകയും വ്യാഖാനിക്കുകയും ചെയ്യേണ്ടതുണ്ടോ? ചാരുനിവേദിതയുടെ ‘ആന്റോണിന്‍ ആര്‍ത്തോ: ഒരു വിപ്ലവകാരിയുടെ ഉടല്‍’ എന്ന നാടകകൃതി അസാധ്യമായതിനെ അഭിസംബോധന ചെയ്യാനുള്ള ശ്രമമായിട്ടാണ് വായിക്കാനാവുക.

ആർത്തോയുടെ ദുരന്തപൂർണമായ ജീവിതവും എഴുത്തും മനോരോഗവും കെട്ടുപിണഞ്ഞു ഒന്നായതിനാലാണ് അയാളെക്കുറിച്ചുള്ള വിചാരവും വിശദീകരണവും എളുപ്പമല്ലാതായിത്തീരുന്നത്. നാടകത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സങ്കൽപങ്ങളെ യുക്തികൊണ്ടും കാര്യകാരണബന്ധങ്ങളുടെ ഇഴകൾ കോർത്തെടുത്തും സമീപിക്കാൻ കഴിയില്ല. അവതരണത്തിൽ അതത് നൊടികളിൽ ഉടലെടുക്കുന്ന പ്രക്രിയകൾക്കു മുമ്പ് തയാറാക്കപ്പെട്ട യാതൊന്നും ആർത്തോ അംഗീകരിക്കുന്നില്ല. എഴുതിവെച്ച നാടകപാഠം, പഠിച്ചുറപ്പിച്ച സംഭാഷണങ്ങൾ, ആവർത്തിച്ചു സ്വായത്തമാക്കിയ ഭാവപ്രകടനങ്ങൾ, മറഞ്ഞുനിന്നുള്ള പ്രോംപ്റ്റിങ്… അതിനെയെല്ലാം ആർത്തോ തള്ളിക്കളഞ്ഞു. അരങ്ങിൽ സംഭവിക്കുന്നതിനു മുമ്പുള്ള ഒരു വാക്കും അർഥകൽപനയും ക്രൗര്യത്തിന്റെ രംഗവേദിയിൽ പ്രസക്തമല്ല. ഓരോ നിമിഷങ്ങളിലും ചുരുളഴിയുന്ന ചോദനകൾ. അവയിൽ ഭേദങ്ങളില്ലാതെ ആണ്ടുമുങ്ങുന്ന പ്രകടനവും പ്രേക്ഷകരും. നാടകത്തിന്റെയും ജീവിതത്തിന്റെയും അതിർവരമ്പുകൾ മായ്ച്ചുകളഞ്ഞു പൊയ്പോയ ഉണ്മയെ വീണ്ടെടുക്കാനുള്ള പോംവഴികൾ അതൊക്കെയാണ്. മുമ്പുണ്ടായിരുന്ന ഒന്നിനെയും അനുകരിക്കാതെ എല്ലാറ്റിനെയും പുതുതായി സൃഷ്ടിക്കാനുള്ള അദമ്യമായ വാഞ്ഛയാണ് ആർത്തോയുടെ എഴുത്തും കലാഭാവനയും. അസംഭാവ്യമായ അരങ്ങിനുവേണ്ടിയുള്ള അയുക്തമായ ആരായൽ. ശരീരം × ആത്മാവ്, ഭാഷ × ആശയം, അരങ്ങ് × കാണി, കല × അനുഭവം,.. ഇപ്രകാരമുള്ള ദ്വന്ദ്വങ്ങൾക്കിടയിൽ ഉണ്ടെന്ന് കരുതപ്പെടുന്ന വൈജാത്യങ്ങൾ ഇല്ലാതാക്കാനാണ് ആർത്തോ ആഗ്രഹിച്ചത്.

വാക്ക് എല്ലായ്‌പോഴും തന്നിൽനിന്നും മോഷ്ടിക്കപ്പെട്ടു പോകുന്നു എന്ന നിസ്സഹായാവസ്ഥ ആർത്തോ സദാ അനുഭവിച്ചു. ജനനത്തിൽ ലഭിച്ച ഉടൽപോലും തന്റേതല്ല. പിറവിയിൽതന്നെ തന്റെ ശരീരം മോഷ്ടാവായ ഏതോ പ്രാകൃതദൈവം തട്ടിയെടുത്തതായി ആർത്തോ വിലപിക്കുന്നു. ആ ദൈവമാകട്ടെ ആർത്തോ ആയി വേഷം മാറി നടക്കുകയാണ്. അതുകൊണ്ടുതന്നെ ആവിർഭാവത്തിനു മുമ്പുള്ള ജീവിതത്തെക്കുറിച്ചാണ് അയാൾക്ക് മനനംചെയ്യാനുള്ളത്. അവയവങ്ങളില്ലാത്ത ശരീരത്തിന്റെ ചിന്ത ഉരുവപ്പെടുന്നത് അപ്രകാരമാണ്. പാഴാക്കപ്പെട്ട അനന്യസന്ദർഭങ്ങളെ പുനഃസ്ഥാപിക്കലാണ് ആർത്തോവിന്റെ കല.

അപരനുമായുള്ള എന്റെ ബന്ധത്തിൽ ഭാഷയുടെ അടയുകയും തുറക്കുകയും ചെയ്യുന്ന വാതിലുകളുണ്ട്. മറികടക്കാനാവാത്ത അദൃശ്യ പ്രതിബന്ധങ്ങളുണ്ട്. നിശ്ശബ്ദതയുടെ എത്രയോ ഇടനാഴികളും. നിർദയമായ ഇത്തരം വ്യത്യാസങ്ങളെക്കുറിച്ചുള്ള തിരിച്ചറിവാണ് ആർത്തോയുടെ അത്യുത്കണ്ഠ. അതിഭൗതികമായി വ്യവഹരിക്കപ്പെടുന്നവയുടെ പരിമിതികൾ ഉത്ക്കടമായി അനുഭവിച്ചുകൊണ്ട് ആർത്തോ അവക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. നിർദയമായ രംഗകൽപനയിലൂടെ. ഭാഷയുടെ പ്രകാശനക്ഷമത അടഞ്ഞുപോകുന്ന വൃത്തസീമകളിൽ നിലവിളിയും അലർച്ചയും ഞരക്കങ്ങളും അനന്തമായി നീണ്ടുപോകുന്ന ക്ഷോഭജനകമായ അരങ്ങാണിത്‌.

ആവിഷ്കാരം സ്വേച്ഛയോടെ തിരഞ്ഞെടുക്കാവുന്ന സ്വതന്ത്ര ക്രിയയല്ല ആർത്തോവിന്. അങ്ങേയറ്റം അടിച്ചമർത്തപ്പെട്ട ആത്മാവബോധത്തിന് ഒന്നും വ്യഞ്ജിപ്പിക്കാനാവാത്ത വീർപ്പുമുട്ടലിൽ സ്ഫുലിംഗങ്ങളായി ചിതറുന്നതാണ് ആർത്തോയുടെ ഉദ്ദീരണങ്ങൾ. സകലതും ഉപേക്ഷിച്ച് ബലപ്രയോഗങ്ങളില്ലാതെയും എന്നാൽ ഒന്നിനും വഴങ്ങാതെയും വന്നു ഭവിക്കുന്ന എഴുത്ത്. കഠിനപീഡയുടെ ആഴത്തിൽനിന്നും ഉയരുന്ന ശ്വാസോഛ്വാസംപോലുള്ള സൃഷ്ടികർമം. ഉഛ്വാസങ്ങളുടെ പടവുകൾ പിടിച്ചുകയറി ജീവിതത്തിനെ വീണ്ടും പരിപോഷിപ്പിക്കാനുള്ള ഉദ്യമം. അങ്ങനെയുള്ള ദൃശ്യങ്ങളിൽ അടങ്ങിയിരിക്കുന്ന അതിജീവനസാധ്യത. അത് തന്നെയാണ് ആർത്തോയുടെ അരങ്ങിന്റെ രാഷ്ട്രീയവും.

മനോവൃത്തികളും അനുഭവവും ഭാഷയും തമ്മിൽ നഷ്ടമായ പൊരുത്തത്തെക്കുറിച്ചുള്ള ഘോരവും വേദനജനകവുമായ ജ്ഞാനത്തിൽനിന്നാണ് ആർത്തോ ആരംഭിക്കുന്നത്. പാഠവും മുൻകൂട്ടി ഉരുവിട്ട് ഉറപ്പിച്ച സംഭാഷണങ്ങളും ചിട്ടയായ അഭിനയവും നടിക്കാനൊരുങ്ങുന്നവർക്ക് സഹായകരമല്ല. നിങ്ങൾ ജീവിതത്തെ ഏറ്റവും പുതുതായി കണ്ടെടുക്കേണ്ടിയിരിക്കുന്നു. അതിനുവേണ്ടി ഇന്നോളമുള്ള സമസ്ത ധാരണകളെയും വിപ്ലവകരമായി കൈയൊഴിയേണ്ടിവരും. പഴയതിന്റെ മടുപ്പിക്കുന്ന ചർവിതചർവണം നിഷിദ്ധമായ അരങ്ങിനെക്കുറിച്ചാണ് ആർത്തോ വാശിപിടിച്ചത്. തിയറ്ററിലും അതിന്റെ ഇരട്ടിപ്പിലും ഇനിയുമെപ്പോഴോ ഉത്ഭവിക്കാനിരിക്കുന്ന ആയിത്തീരലിന്റെ സാന്നിധ്യമാണ് നാടക കല.

നാടകമുണ്ടാക്കാൻ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന നിർദേശങ്ങളൊന്നും ആർത്തോയിൽനിന്നു പ്രതീക്ഷിക്കേണ്ടതില്ല. ആർത്തോ നമ്മോട് ആവശ്യപ്പെടുന്ന മാന്ത്രികമായ ആംഗ്യങ്ങളിലും ശ്വാസത്തിന്റെ വീണ്ടെടുപ്പിലും അപകടങ്ങൾ പതിയിരിക്കുന്നു. അലർച്ചകൾകൊണ്ടുള്ള ഭാഷണം ക്രമേണ ശരീരമായി മാറുമ്പോഴും അതേ ഉടൽ അരങ്ങായി തീരുമ്പോഴും ദേഹം, മനസ്സ്, അനുഭവം, അറിവ്, ഉള്ളടക്കം, എഴുത്ത് എന്നിവക്കിടയിലുള്ള വ്യതിയാനങ്ങൾ വിലയിച്ചുപോകും. അപ്രകാരം നാടകാവതരണവും ജീവിതവും ഒന്നാകുമെന്ന് ആർത്തോ വിശ്വസിച്ചു. അതെത്രത്തോളം പ്രായോഗികമാണ്? അതായിരുന്നു അതിഭൗതികതയുടെ മണ്ഡലമുണ്ടാക്കുന്ന വേർതിരിവുകളോടുള്ള ആർത്തോവിന്റെ വെല്ലുവിളി. അരങ്ങു കൊണ്ടാടേണ്ട സഹജവാസനയുടെ മഹോത്സവങ്ങൾ ഇനിയും രൂപമെടുക്കാത്ത ഒരു ലോകത്തിലേക്കുള്ള ചുവടുവെപ്പുകളാണ്. ഒരേ സമയം ബലിയുടെ കൊടുമുടിയിലേക്കും ഉയിർപ്പിന്റെ അബോധപാതാളത്തിലേക്കും നയിക്കുന്ന അതിപ്രാചീനമായ പാതകളിലൂടെ.

എല്ലാത്തരം ഉടമസ്ഥതകളെയും തകർക്കാൻ ആർത്തോ വെമ്പുന്നു. ഭാഷയുടെ, എഴുത്തിന്റെ, എഴുതുന്നു എന്ന് അവകാശപ്പെടുന്ന ഗ്രന്ഥകർത്താവിന്റെ. ഒന്നിനെയും ലക്ഷ്യമാക്കാത്ത നിലനിൽപ്, അർഥത്തിന്റെ ലാഞ്ഛന അവശേഷിപ്പിക്കാത്ത വാക്യം, ഉടമസ്ഥാവകാശമില്ലാത്ത എഴുത്ത്, സൃഷ്ടികൾ നൽകാത്ത കലാപ്രവർത്തനം എന്നിങ്ങനെയുള്ള അങ്ങേയറ്റത്തെ നിഷേധങ്ങളിലൂടെ ആർത്തോ സകലതിനെയും കൈവിടുന്നു. അവയെല്ലാം പിന്നീട് നിങ്ങളുടെ സമ്പാദ്യങ്ങളായി തിരിച്ചെത്തുമെങ്കിലും.

നാടകത്തിലെ വാക്യങ്ങൾ സ്വപ്നഭാഷണങ്ങളിലെന്ന മട്ടിൽ പ്രാകൃതമായ ഒച്ചകൾ കണ്ടെത്തേണ്ടതുണ്ട്. വാക്ക് നിയതമായ പൊരുളിന് കീഴടങ്ങാതെ ആംഗ്യവും ഉടലുമായി പരിണമിക്കണം. ലളിതയുക്തിയുടെ സുതാര്യതയിൽ വെളിപ്പെടാത്ത ജീവിതകാമനയാണത്. ഇനിയും നിലവിൽ വന്നിട്ടില്ലാത്ത അപൂർവതയാണ് ആർത്തോവിന് നാടകകല. അവിടേക്കു നയിക്കുന്ന അടയാളങ്ങൾ ഏതെന്ന് തേടുകയാണ് നമ്മൾ. വിപരീതങ്ങളുടെ ഗണങ്ങളിൽ തളച്ചിട്ട് സാരാംശം ഊറ്റിയെടുക്കുന്ന നമ്മുടെ ചിന്താശീലങ്ങൾക്കെതിരെയുള്ള പൊരുതലുകളിലൂടെ. ബൈനറിസത്തിന്റെ അടഞ്ഞ പദ്ധതിയിൽനിന്നും വിടുതൽ നേടുമ്പോൾ ചിന്തയും എഴുത്തും നാടകവും നിത്യനൂതനമായ നൃത്തഘടന കൈവരിക്കുന്നു.

തടുക്കാനാവാത്ത വിധം നമ്മിൽ ആവേശിക്കുന്ന അത്യന്താപേക്ഷികതയായി രംഗഭൂമി ഒരുങ്ങുമ്പോൾ നാടകം ലോകത്തിന്റെ മുഴുവൻ ലീലയായി പരിണമിക്കണമെന്നാണ് ആർത്തോ നിഷ്കർഷിച്ചത്. തിയറ്റർ നിത്യസംഭവങ്ങളിലും മനുഷ്യരുടെ ചുരുക്കം ചില ക്രിയകളിലും ഒതുങ്ങിനിൽക്കാനുള്ള പ്രതിഭാസമല്ല. ജനനം, നിലനിൽക്കൽ, മരണം എന്നിവയെ രേഖീയതയിൽ മുന്നേറുന്ന വന്നുകൂടലുകൾ എന്നതിനു പകരം അവയെ ഉൽപത്തിയിൽ അടക്കംചെയ്ത ആവർത്തനവും പകരംവെക്കലുമായാണ് ആർത്തോ കണ്ടത്. തന്റെ തലച്ചോറിൽ പ്രപഞ്ചത്തിലേക്ക് ഉയർത്തിവെച്ച ആന്റിന ഉള്ളതായി ആർത്തോ പ്രഖ്യാപിച്ചു. അവ പിടിച്ചെടുക്കുന്ന സംവേദനവീചികൾ അയാൾ അവിരാമം ശ്രദ്ധിച്ചു.

നാടകത്തിന്റെ ആദ്യകാലംതൊട്ട് നൂറ്റാണ്ടുകളായി യൂറോപ്യൻ നാടകങ്ങൾ അനുവർത്തിക്കുന്ന ജീവിതത്തിന്റെയും ചുറ്റുപാടുകളുടെയും പ്രതിനിധാനം, തിരോധാനം എന്നിവ അദ്ദേഹത്തിന് സ്വീകാര്യമല്ല. പിറവിയിൽതന്നെ ഉടൽ അപഹരിക്കപ്പെടുന്നതിനാൽ പിറവിക്കു മുമ്പും മരണത്തിനു ശേഷവും വർത്തിക്കുന്നതിനെ കണ്ടെത്താനുള്ള തിരച്ചിലായിരുന്നു ആർത്തോ നടത്തിയത്. പ്രചണ്ഡമായ നാടകരംഗം ജീവിതത്തിന്റെ പ്രതിഫലനമല്ല; മറിച്ച് ജീവശക്തിതന്നെയാണത്. ചരിത്രം, സംസ്കാരം എന്നിങ്ങനെയുള്ള ചങ്ങലക്കെട്ടുകളാൽ തളക്കപ്പെട്ട മനുഷ്യനെ മാറ്റിനിർത്തി സ്വതന്ത്രമാക്കപ്പെട്ട കളിത്തട്ടാണ് ആർത്തോ വിഭാവനംചെയ്തത്. അതിന്റെ കോണിലെങ്ങോ മനുഷ്യജീവിയുടെ വ്യക്തിമാഹാത്മ്യമെന്നത് വ്യാഖ്യാനങ്ങൾ തുടച്ചുനീക്കിയതിന്റെ അവശിഷ്ടമായി അനങ്ങുന്നു. ഒരിക്കലും ഇണങ്ങിച്ചേരാത്ത പ്രവണതകൾ പരസ്പരക്രിയകളിൽ ഏർപ്പെടുന്നതിനെക്കുറിച്ചുള്ള പുനരാലോചനയും അതിൽനിന്നുണ്ടാകുന്ന ദുരിതവുമാണ് ആർത്തോ തീവ്രവേദനയോടെ ആരാഞ്ഞത്.

ദൈനംദിനവിഷയങ്ങളുടെ ശൃംഖലയായി നീളുന്ന നിലവിലുള്ള നാടകരീതിയുടെ അനിഷേധ്യതയെ പിടിച്ചുലക്കാൻ ആർത്തോ കഠിനമായി പരിശ്രമിച്ചു. സാമ്പ്രദായിക നാടകങ്ങളിൽ പ്രത്യേകിച്ച് യാതൊന്നും സൃഷ്ടിക്കപ്പെടുന്നില്ല. യാഥാർഥ്യം എന്ന് വിവക്ഷിക്കപ്പെടുന്നതിന്റെ ഛായ ഇരിപ്പിടങ്ങളിൽ നിഷ്ക്രിയരായി ഇരിക്കുന്ന കാഴ്ചക്കാർക്ക് വെച്ചുനീട്ടുകയാണ് അവയുടെ ധർമം. ശരിക്കുള്ള നാടകത്തിനായുള്ള ബീജാവാപം ഇനിയും നടന്നിട്ടില്ല. ഉണ്ടാകാൻ പോകുന്ന പ്രകടനങ്ങൾക്കായുള്ള ഉടലിന്റെ ക്ഷോഭജനകമായ ഉറയലുകൾ ആർത്തോ ആവാഹിക്കുന്നു. പ്രതിനിധാനം ചെയ്യാനാകാത്ത ജീവിതത്തെക്കുറിച്ചും ഇനിയും ഉരുത്തിരിയാത്ത ഉണ്മയെക്കുറിച്ചുമുള്ള ഉലക്കുന്ന അനുഭവമാണ് ആർത്തോയുടെ നാടകത്തിലെ ക്രൂരത. അല്ലാതെ അത് നിങ്ങൾക്ക് ചുറ്റും അരങ്ങേറുന്ന കരുതിക്കൂട്ടിയുള്ള കൂട്ടക്കൊലകളുടെ തനിയാവർത്തനങ്ങളല്ല. പകരം നാടകം എന്തു വില കൊടുത്തും ജീവിതത്തിനു തുല്യമാകുന്ന അനിവാര്യതയായി മാറണം. അപ്രകാരം അനാവൃതമാകുന്ന പുതിയ ഒരിടത്തിന്റെ അനുഭൂതിയിൽ സർവവും ലയിക്കണം. നൈസർഗികമായ ഊർജവിശേഷങ്ങൾ പ്രകൃതിയിലെമ്പാടും അലയടിക്കുന്നതുപോലെയുള്ള കാവ്യാത്മകമായ നിർവഹണങ്ങൾ. അധികാരപ്രമത്തമായ ഏതെങ്കിലും കർതൃത്വത്തിന്റെ ശിക്ഷണങ്ങളില്ലാതെ കേവലമായതും മൂർച്ചയേറിയതുമായ വിക്ഷോഭങ്ങളാണ് നാടകം.

സംഭാഷണം ആശയനിവേദനത്തിനുള്ള ഉപകരണമായി പരുവപ്പെടുത്തിയ ഭാഷാനിയമമല്ല ആർത്തോയുടെ നാടകത്തിൽ. ഏതെങ്കിലും പ്രമേയത്തെ ആലങ്കാരികമായി ഉദ്ബോധിപ്പിക്കലുമല്ല ഉദ്ദേശ്യം. ഭാഷ ഉണ്ടാകുന്നതിനും തൊട്ടുമുമ്പുള്ള സമയത്തിന്റെ സൂക്ഷ്മരേഖയിലേക്കാണ് സ്വരങ്ങൾ നീങ്ങുന്നത്. അന്തർഗതവും വാക്കും സൂചകവും സൂചിതവും മനുഷ്യനും ദൈവവും കഥാപാത്രവും അഭിനേതാവും മുതലായ വേർപിരിയലുകൾക്കു മുമ്പുള്ള ഉൽപത്തിയുടെ ആദിമസന്ധ്യയിലേക്ക് വാങ്മയം പിന്മടങ്ങുന്നു. ശബ്ദവും ദൃശ്യവും ചലനവും ഉൾച്ചേർന്ന പുത്തൻ ഭാഷയുമാണത്. നാടകത്തിലെ മറ്റുള്ള ചേഷ്ടാവിശേഷങ്ങളിൽ ഒന്നു മാത്രമാണ് ആർത്തോയുടെ ഉച്ചാരണം.

പുതിയ അനുഷ്‌ഠാനങ്ങളിലേക്കുള്ള സർവാത്മനായുള്ള പ്രവേശകമായി ആർത്തോയുടെ അരങ്ങിനെ സജ്ജമാക്കാവുന്നതാണ്. അതിലൂടെ മിന്നിപ്പോകുന്നത് അന്തഃകരണത്തിൽനിന്നും ചിന്താരഹിതമായി ഉയരുന്ന വെറും സ്വപ്നനാടകശകലങ്ങളല്ല. വിശകലനങ്ങളുടെ വിതരണവുമല്ല. ഒന്നിന്റെ ജന്മമെടുക്കൽ അൽപവ്യത്യാസത്തിൽ മറ്റൊന്നിന്റെ മരണവുമായി എപ്രകാരമോ ബന്ധപ്പെടുന്നുവെന്ന നിഷ്ഠുരമായ തിരിച്ചറിവിലാണ് അതിന്റെ വേരുകൾ. അവബോധമാണ് ജീവിതത്തിലെ ഓരോ കർമത്തിനും രക്തനിറം നൽകുന്നതെന്ന് ആർത്തോ കണ്ടെത്തി. സ്വന്തം യാതനകളെ അമിതമായ ക്രൗര്യത്തോടെ കടുത്ത നോവിന്റെ ശാരീരികാവസ്ഥകളിൽ അയാൾ പ്രതിഷ്‌ഠിച്ചു. നിണം, മുറിവേറ്റ മാംസം, പിളർക്കപ്പെട്ട വിശുദ്ധഹൃദയം എന്നിവയുടെ തർപ്പണത്തിലൂടെ. പനി പിടിച്ച മാംസത്തിൽ വിഷയാസക്തിയും ഭ്രാന്തും കെട്ടുപിണഞ്ഞു. ഭൂഖണ്ഡങ്ങൾ താണ്ടിയുള്ള അലച്ചിലുകളിലെ കൂടോത്രങ്ങളിൽ അയാൾ തന്നത്താൻ ബന്ധിതനായി. വിസർജ്യങ്ങളാൽ അഭിഷിക്തനായി. സ്വയമേൽപിക്കുന്ന പ്രഹരങ്ങളാൽ തളർന്നുവീണു. അയാളുടെ അളവില്ലാത്ത ദുരന്താഭിമുഖ്യം പരിഹാരങ്ങളൊന്നും തേടുന്നില്ല. സന്നിഹിത നിമിഷത്തിന്റെ ജ്വരാവേഗം പരകോടിയിലെത്തിച്ച് പ്രാഥമികവികാരങ്ങളുടെ മൂർച്ഛയിലേക്ക് പ്രേക്ഷകരെ എടുത്തെറിയലാണ് ആർത്തോയുടെ ഉന്നം. അവരുടെ മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും പ്രശാന്തതയെ തകർത്ത് ഉപബോധത്തെ സ്വതന്ത്രമാക്കൽ. സത്തയിലെ നിഗൂഢശക്തികളെ മോചിപ്പിച്ച് പ്ലേഗ്ബാധിതരുടെ ഉന്മത്താവസ്ഥയിൽ ആറാടിക്കൽ. നാടകം പ്ലേഗിനെപ്പോലെ പരമമായ പ്രതിസന്ധിയാണ്. ഒന്നുകിൽ മരണം; അല്ലെങ്കിൽ രോഗത്തിൽനിന്നുള്ള പരിപൂർണമായ ശമനം. നശീകരണത്തിലൂടെയല്ലാതെ എത്തിച്ചേരാനാവാത്ത അന്തിമമായ സമതുലിതാവസ്ഥയാണ് ആർത്തോവിനു നാടകരംഗം. അത് വാസ്തവികതയുടെ നേർപ്പകർപ്പല്ല. ജീവിതത്തെ അതിന്റെ അത്യന്തം സർവവ്യാപിയായ ജഗദ് രൂപത്തിലേക്ക് പരാവർത്തനംചെയ്ത് നിലനിൽപിന്റെ ആനന്ദം ആഘോഷിക്കലാണ്. അതാണ് ആർത്തോയുടെ അരങ്ങിന്റെ Double. ദ്വയം അഥവാ ഇരട്ട. നമ്മുടെ നിയതസ്വഭാവങ്ങളും അതിജീവനതത്ത്വങ്ങളും കാഴ്ചക്കപ്പുറം മറഞ്ഞുപോകുന്ന അപായകരമായ ചക്രവാളമാണത്.

 

മനുഷ്യത്വരഹിതമായ ചോരക്കൊതിയുടെ മേഖല. തളക്കപ്പെട്ട ജന്തുധർമങ്ങൾ കെട്ടുപൊട്ടിച്ചു നേടേണ്ടുന്ന രോഗവിമുക്തി. അസഹ്യമായ മനോവ്യാധികൾ നൽകുന്ന നമ്മുടെ കാലത്തിനെ അതിജീവിക്കാൻ കലക്ക് കെൽപുണ്ടോ? നിശ്ചേതനമായ സംഭവവിവരണങ്ങൾക്കു പകരം തീക്ഷ്ണാവസ്ഥകളുടെ വിസ്ഫോടനമായേ നാടകത്തിന് ഇനി മുന്നോട്ടു പോകാനാകൂ. സ്നേഹം, കുറ്റകൃത്യം, യുദ്ധം, ഭ്രാന്ത് എന്നിവയിലടങ്ങിയ കാഠിന്യങ്ങളെ അതിനു ഭയാനകമായി അവതരിപ്പിക്കേണ്ടി വരും. ഇന്നോളമുള്ള പാശ്ചാത്യ ചിന്തയുടെയും സംസ്കാരത്തിന്റെയും അക്രമോത്സുകതയിൽനിന്നും വിടുതൽ നേടാനുള്ള ബലിപീഠമാണ് അപ്പോൾ വേദി. ആർത്തോ വരച്ചിരുന്ന ഭീഷണമായ പൈശാചിക ചിത്രങ്ങളെപ്പോലെ അവിടെ നിഴലുകൾ സംഘനൃത്തമാടുന്നു.

നടനപാരമ്യത്തിൽ ഹൃദയത്തിനകത്തെ ആന്തരിക സംഘർഷങ്ങളുടെ ആധാരത്തിൽ രൂഢമായി പറ്റിപ്പിടിച്ചിരിക്കുന്ന കാമത്തിന്റെയും യുദ്ധത്തിന്റെയും ചിത്തഭ്രമത്തിന്റെയും ഈഡിപ്പൽ ഐതിഹ്യങ്ങളെയും ഒരാൾക്ക് തൂത്തെറിയേണ്ടതുണ്ട്. അവയെല്ലാം ക്രൂശിക്കുന്നത് നിങ്ങളുടെ പിടയുന്ന ഉടലിനെയാണെന്നതിനാൽ. ഓരോരുത്തരെയും അടക്കിവാഴുന്ന അഗാധഭയത്തിനുള്ള മറുമരുന്നാണ് ആർത്തോയുടെ കലയിലെ നിർദയത്വം. മറ്റൊരാളോട് കാണിക്കുന്ന ക്രൂരത തരംതാണ പ്രവൃത്തിയായതിനാൽ ആർത്തോ അതിനു വില കൽപിക്കുന്നില്ല. എന്നാൽ ആത്മപീഡനത്വരയുടെ സിദ്ധികളെ ഉന്നതനിലയിലാണ് അദ്ദേഹം പ്രതിഷ്ഠിച്ചത്.

യവനേതിഹാസങ്ങളുടെയും മനോവിശകലനത്തിന്റെയും സാമൂഹികപ്രശ്നങ്ങളുടെ ഇഴകീറലിന്റെയും മാതൃകകളിൽ ആർത്തോ വിശ്വാസമർപ്പിച്ചില്ല. രേഖീയമോ ദ്വന്ദ്വാത്മകമോ ആയ യുക്തിപരതയുടെ അധീശത്വമുള്ള രംഗഘടനകളെ അയാൾക്ക് കത്തിച്ചുകളഞ്ഞേ മതിയാകൂ. ആ അഗ്നിജ്വാലകളിലേക്കും നിങ്ങൾ മുഖംതിരിച്ചു കണ്ടില്ലെന്നു ഭാവിക്കുന്ന വസ്തുതകളിലേക്കും നിങ്ങളെ വലിച്ചിഴക്കുന്നതാണ് ആർത്തോയുടെ നാടകത്തിനെ ദയാരഹിതമാക്കുന്നത്.

ചിന്തക്കും ആംഗ്യവിക്ഷേപത്തിനും ഇടയിലുള്ള ശബ്ദങ്ങളാണ് അതിനു വേണ്ടത്. കണിശമായി തയാറാക്കപ്പെട്ട ഇതിവൃത്തത്തിന്റെ ഏകാധിപത്യത്തിനു നിങ്ങൾ കീഴടങ്ങരുത്. മൃഗീയഭാവങ്ങളും ജന്തുക്കളുടെ ചടുലനീക്കങ്ങളും കൂറ്റൻ മുഖമൂടികളും ചരടിൽ കോർത്ത പാവകളും കാണിക്കും കാഴ്ചക്കും മധ്യേയുള്ള മതിലുകൾ തകർന്ന പ്രേക്ഷകരും ചേർത്തൊരുക്കുന്ന പ്രദർശനമാണ് ഉയിരെടുക്കുന്നത്. ഭവവും അഭാവവും ദൃശ്യവും അദൃശ്യവും പദാർഥവും ശൂന്യതയും അവിടെ ഉരുക്കിച്ചേർക്കപ്പെടട്ടെ. രക്താഭിഷിക്തവും കപടവും നുണകളുടെ കൂത്തുമാടവും ആയിക്കഴിഞ്ഞ ഊഴിയുടെ ശുദ്ധീകരണം സംഭവിക്കട്ടെ. പ്രതീകങ്ങളുടെ പരസ്പരകലാപത്തിലൂടെ അസാധ്യമായതെല്ലാം കിനാവിലെന്നപോലെ സാധ്യമാക്കുന്ന ബോധമൂർച്ഛ.

എല്ലാത്തരം അധികാരത്തോടുമുള്ള അരാജകലഹളയാണ് അത്. പകർച്ചവ്യാധിയെപ്പോലെ പടർന്നുപിടിച്ച് അത് സകല ക്ഷുദ്രശക്തികളെയും തൊലിപ്പുറമേക്ക് കൊണ്ടുവരുന്നു. അസ്തിത്വത്തിലെ വൈരൂപ്യങ്ങളെ എരിച്ചു വിശുദ്ധമാക്കുന്നു. അന്നേരം അഭിനേതാക്കൾ കൊലപാതകികളാണ്. നാടകമാണ് ഓരിയിടുന്ന ഇര. നടിയും നടനും ഏറ്റുവാങ്ങുന്ന വ്യഥകളിൽ നിങ്ങളും ഭാഗഭാക്കായേ മതിയാകൂ. അവയിൽ സക്രിയമായി പങ്കെടുത്താലേ നിങ്ങൾക്ക് വിമോചനം സാധ്യമാകൂ. അരിസ്റ്റോട്ടിലിന്റെ നിയമാവലിയിൽ നാടകത്തിന്റെ അന്ത്യത്തിൽ വേണമെന്ന് ഊന്നിപ്പറഞ്ഞ സുഖദായകമായ വികാരനിർമലീകരണത്തിനും അപ്പുറത്തേക്ക് നീളുന്ന പരിവർത്തനമാണ് സദസ്സിനെ കാത്തിരിക്കുന്നത്. ഭീഷണമായ ഈ രൂപാന്തരീകരണം ഒഴിഞ്ഞ പുറന്തോടുകളായി ശുഷ്കിച്ച ഉലകത്തിനെയും നാടകത്തിനെയും വീണ്ടും സർഗവത്താക്കുന്നു. ജീവചൈതന്യത്തിന്റെ നിലയ്ക്കാത്ത ആസക്തിയെ വിട്ടുവീഴ്ചയില്ലാത്ത ആവശ്യകതയായി നിരന്തരമായി നടപ്പിലാക്കുന്നതാണ് ആർത്തോയുടെ ക്രൂരത.

ഉദ്വേഗത്തിന്റെയും കാമതൃഷ്ണയുടെയും കൊടുംഭീതിയുടെയും കാന്തികതരംഗങ്ങൾ ഉജ്ജ്വലമായി ത്രസിക്കുന്ന ഇടമാണ് നാടകശാല. ഉയർന്നതും താഴ്ന്നതുമായ പലതരം വിതാനങ്ങളിൽ അരങ്ങേറുന്ന പ്രക്രിയകളിലൂടെ പുറംലോകം അനുവാചകരുടെ ഉൾഭാഗങ്ങളെ ആക്രമിക്കും. നാടകത്തിന്റെ ഇടം അവർക്കു നാലുപാടും അവർക്കിടയിലും അവർക്കുള്ളിലും കടന്നുകയറും. നടീനടന്മാരും അവരുടെ കോലങ്ങളും സാധാരണ സംഭാഷണങ്ങൾ ഉരുവിടുന്ന കഥാപാത്രങ്ങളല്ല. മറിച്ച്, അവരുടെ സത്തകളാണ് ആലക്തികശക്തികളായി നിങ്ങളോട് സംവദിക്കാൻ തുനിയുന്നത്. ശ്വാസനിയന്ത്രണങ്ങളിലൂടെ. ഉച്ചത്തിലുള്ള ഗാനങ്ങളിലൂടെ. അട്ടഹാസങ്ങളിലൂടെ. ജീവികളുടെയും രാക്ഷസീയാകാരങ്ങളുടെയും ഭീമമായ പാവകളുടെയും വർണപ്പകിട്ടാർന്ന ചേഷ്ടകളിലൂടെ. ആഘാതങ്ങളുടെ അതിശയോക്തി കലർന്ന അവതരണങ്ങളിലൂടെ. നിങ്ങളുടെ അന്തരംഗഗർത്തത്തിൽ ഒളിച്ചിരിക്കുന്ന അധമമായതിനെയെല്ലാം നാടകം വലിച്ചു പുറത്തിടും. കൊല്ലാനും സ്വയംഹത്യക്കുമുള്ള നിങ്ങളുടെ ചോരക്കൊതിയെ ശമിപ്പിക്കുന്ന ഭ്രമകൽപനകളും പേക്കിനാവിലെ ബിംബങ്ങളും ആഖ്യാനത്തിന്റെ ക്രമബദ്ധതയെ തകർക്കും.

പരസ്പര സാദൃശ്യമില്ലാത്ത വസ്തുക്കളുടെ വിന്യാസവും അവസരോചിതമല്ലാത്ത അസംബന്ധ സംഗീതവും നിങ്ങളെ അലോസരപ്പെടുത്താൻ അരങ്ങിൽ മനഃപൂർവം സംവിധാനംചെയ്ത അവശ്യസംഗതികളാണ്. ലോകത്തിന്റെ ക്രമരാഹിത്യത്തിൽ കലയുടെ ക്രമം പൗരാണികമായ അനുഷ്ഠാനങ്ങളിലടങ്ങിയ അഭിലാഷപൂർത്തിയാണ്. ബാലിയിലെ നൃത്തനാടകങ്ങളിലെ അഭിനേതാക്കളെപ്പോലെ ഏതു സമയത്തും പ്രദർശനത്തിന് സന്നദ്ധമായ അവയവങ്ങളും പേശികളുമുള്ള നടീനടന്മാരെയാണ് ആർത്തോ കാത്തിരിക്കുന്നത്.

ജീവിച്ചിരുന്ന കാലത്ത് ആർത്തോയുടെ ഉൾക്കാഴ്ചകൾ അന്നുള്ളവർക്ക് ഭ്രാന്തന്റെ ജൽപനങ്ങളായി തോന്നിയിരിക്കാം. വിരലിലെണ്ണാവുന്ന നാടകങ്ങളേ അദ്ദേഹം എഴുതിയിട്ടുള്ളൂ. ആർത്തോ ഒരുക്കിയ റേഡിയോ നാടകം പ്രക്ഷേപണംചെയ്യാൻ ഫ്രാൻസിലെ റേഡിയോ നിലയം അനുമതി നൽകിയില്ല. മതനിന്ദയും അമേരിക്കാവിരുദ്ധതയും ഒച്ചകളുടെയും സംഗീതോപകരണങ്ങളുടെയും അസഹ്യമായ അപശ്രുതികളുമായിരുന്നു രചനയിൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ. തന്റെ ഏതാനും അവതരണങ്ങൾ മിക്കവാറും തോൽവിയടഞ്ഞപ്പോൾ ആർത്തോ ഒട്ടും അത്ഭുതപ്പെട്ടില്ല. ഷെല്ലിയുടെ ‘സെൻസീ’ എന്ന കാവ്യനാടകത്തിന്റെ അനുരൂപീകരണത്തിൽ അഗമ്യഗമനത്തിന്റെയും പ്രതികാരത്തിന്റെയും ഹിംസയുടെയും നൃശംസതകളെ ആളിക്കത്തിക്കാനാണ് ആർത്തോ മുതിർന്നത്.

പിന്നീട് വന്ന ഒട്ടേറെ പേർക്ക് ആർത്തോയുടെ വെളിപാടുകൾ അവരുടെ ആകാംക്ഷകളും അന്വേഷണങ്ങളുമായി രക്തബന്ധം പുലർത്തുന്നതായി അനുഭവപ്പെട്ടു. ആർത്തോയുടെ ദർശനവും പ്രവചനവും സ്വാധീനം ചെലുത്തിയത് വിഭിന്നമേഖലകളിലുള്ള പ്രതിഭകളിലാണ്. ആർഡി ലെയിങ്, ഗ്രോട്ടോവ്സ്കി, ആർതർ അഡമോവ്, പീറ്റർ ബ്രൂക്ക്, സാം ഷെപേഡ്, അലൻ ഗിൻസ്ബെർഗ്, ചാൾസ് ബുകോവ്സ്കി, ഴാക് ദെറിദ, ജൂലിയ ക്രിസ്റ്റെവ, ദെല്യൂസ്…അവർക്കെല്ലാം ആർത്തോ രാസത്വരകമായി. പാശ്ചാത്യ നാടകവേദിയുടെ പാരമ്പര്യത്തെ ആർത്തോവിനു മുമ്പും ആർത്തോവിനു ശേഷവും എന്നിങ്ങനെ വിഭജിക്കാവുന്ന മട്ടിൽ അദ്ദേഹം ഗാഢസ്വാധീനം ചെലുത്തിയതായി സൂസൻ സൊൻടാഗ്‌ വിശ്വസിക്കുന്നു.

 

ചാരു നിവേദിതയുടെ നാടകത്തി​ന്റെ മലയാള പതിപ്പ്​

‘ആന്റോണിന്‍ ആര്‍ത്തോ: ഒരു വിപ്ലവകാരിയുടെ ഉടല്‍’ എന്ന നാടകത്തിന്റെ വിവർത്തനവും വായനതന്നെയും അക്രമാസക്തമായ പ്രവൃത്തികളാണ്. നിങ്ങൾക്ക് സന്തോഷവും ആശ്വാസവും ശുഭപര്യവസാനവും വാഗ്ദാനംചെയ്യുന്ന യാതൊന്നും ഈ കൃതിയിൽ ഇല്ല. വെറുപ്പ്, ബീഭത്സത, അറപ്പ്, ഭയാനകത, ക്രൗര്യം, ജുഗുപ്സ എന്നീ അവസ്ഥകൾ തിങ്ങിയ മുഹൂർത്തങ്ങളിലൂടെ അബോധത്തിലെ അന്ധതമസ്സിലേക്ക് നിങ്ങൾ മിഴിതുറക്കേണ്ടി വരും. ആർത്തോ കടന്നുപോകുന്ന ദണ്ഡനങ്ങളിലും അയാളുടെ അലർച്ചകളിലും ഭ്രാന്താലയത്തിൽ ഏൽക്കേണ്ടിവരുന്ന വൈദ്യുതാഘാതങ്ങളിലും വ്രണങ്ങളിലും ചോരയിലും നിങ്ങളും പങ്കാളികളാകേണ്ടിവരും. മുതുകിൽ വിണ്ടുകീറുന്ന മുറിവേൽപിച്ചു വീഴുന്ന ചാട്ടവാറടികളേൽക്കുമ്പോൾ നിങ്ങൾ ഇന്നോളം ജീവിതത്തെക്കുറിച്ചു മെനഞ്ഞുണ്ടാക്കിയ ഉറപ്പുകൾ തകർന്നുപോകും. ആ തകർച്ചയിൽനിന്നും കരകേറാൻ കാണിക്ക് കെൽപുണ്ടോ? എങ്കിൽ തെരുവിന്റെ അടുത്ത ഇരുണ്ട മൂലയിൽ ഹിംസാത്മകമായ പുതിയൊരു നാടകബലിയിൽ അയാൾക്ക് പങ്കാളിയാകേണ്ടി വരും.

അപമാനവും കൈയേറ്റവും കലാപവും ഉന്മാദവും സർവനാശവും പേക്കൂത്തിൽ അവ്യവസ്ഥമായി കൂടിക്കുഴയുന്ന നാടകമാണിത്. പീഡകരുടെ മുഖത്തു നോക്കി പാട്ടുപാടുന്ന മൃഗമാണ് നായകനായ ആർത്തോ. തലകറക്കത്തിലും പരാജയത്തിലും അയാൾ തളർന്നു വീഴും. മൃതദേഹം കീഴടക്കിക്കളഞ്ഞ അഹംബോധം. അംഗോപാംഗങ്ങളില്ലാത്ത ഉടലിനു മുകളിൽ മരണത്തിന്റെ തേരോട്ടം.

എ.കെ. റിയാസ് മുഹമ്മദ് മൊഴിമാറ്റത്തിലൂടെ ചാരുനിവേദിതയു​െട നാടകത്തിന്റെ ഓജസ്സ്​ നമുക്ക് നൽകുന്നു. അദ്ദേഹത്തി​ന്റെ ഈടുറ്റ വിവർത്തനം മലയാള നാടകത്തിന്റെ ബലതന്ത്രങ്ങളെ മാറ്റിപ്പണിയാൻ കരുത്തുള്ള സൃഷ്ടിയാണ്. കൊച്ചിയിലെ ഹാംലെറ്റ്​ പബ്ലിക്ക പുസ്​തകം മലയാളത്തിലാക്കിയിട്ടുണ്ട്. പാഠത്തിന്റെ പരമാധികാരത്തെ നിഷേധിക്കുന്ന സംവിധായകരുടെയും അഭിനേതാക്കളുടെയും ഒരുമിക്കലിൽ ആർത്തോയുടെ ജീവിതം ആത്മസംതൃപ്തിയാൽ തണുത്തു മരവിച്ച ഒളിനോട്ടക്കാരുടെ വേദിക്കു പകരം വിപ്ലവകരമായ പ്രദർശനമായേക്കാം.

News Summary - Tamil writer Oru Kilarchikkaranin Udal book