വഴിപിണക്കി

കുട്ടിക്കാലത്ത് കടയിലോ മുടിപ്പുരയിലോ കല്യാണത്തിനോ പോയിട്ടു വരുമ്പോഴൊക്കെ വഴിപിണക്കിയെന്നെ വഴി തെറ്റിക്കും. റബർതോട്ടം മുഴുവൻ അലയും ഇറങ്ങിയും കേറിയും നടക്കും എത്ര നടന്നാലും വീട്ടിലെത്തില്ല. ഉച്ചക്കും രാത്രിക്കുമാണ് ഇവനെന്നെ വഴിതെറ്റിക്കുന്നത്. വീട്ടിലെത്തിയാൽ അച്ഛന്റെ കയ്യിൽനിന്ന് അടി കിട്ടും. വഴിപിണക്കിയുടെ കാര്യമൊന്നുമേശില്ല. ഒരിക്കൽ സ്കൂളിൽനിന്ന് വന്നപ്പോൾ വഴിതെറ്റി. ഉച്ചനേരമായിരുന്നു. വഴിതെറ്റി വഴിതെറ്റി...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
കുട്ടിക്കാലത്ത് കടയിലോ
മുടിപ്പുരയിലോ കല്യാണത്തിനോ
പോയിട്ടു വരുമ്പോഴൊക്കെ
വഴിപിണക്കിയെന്നെ വഴി തെറ്റിക്കും.
റബർതോട്ടം മുഴുവൻ അലയും
ഇറങ്ങിയും കേറിയും നടക്കും
എത്ര നടന്നാലും വീട്ടിലെത്തില്ല.
ഉച്ചക്കും രാത്രിക്കുമാണ്
ഇവനെന്നെ വഴിതെറ്റിക്കുന്നത്.
വീട്ടിലെത്തിയാൽ അച്ഛന്റെ
കയ്യിൽനിന്ന് അടി കിട്ടും.
വഴിപിണക്കിയുടെ കാര്യമൊന്നുമേശില്ല.
ഒരിക്കൽ സ്കൂളിൽനിന്ന്
വന്നപ്പോൾ വഴിതെറ്റി.
ഉച്ചനേരമായിരുന്നു.
വഴിതെറ്റി വഴിതെറ്റി ചെന്നുപെട്ടത്
ഒരു പെൺകുട്ടിയുടെ അടുത്താണ്
അവിടെ നിന്നും വഴിതെറ്റി
എങ്ങനെയോ വീടെത്തി
എന്നെ അടിക്കാനുള്ള വടി
ഞാൻ തന്നെ എടുത്തു കൊടുത്തു.
മറ്റൊരിക്കൽ ഉപ്പിന് പകരം
മുളകു വാങ്ങി തെറ്റിച്ചും
ഈ വഴിപിണക്കിയെനിക്ക്
അടി മേടിച്ചു തന്നു.
കുറ്റിക്കാട്,
ഇടതൂർന്ന മരങ്ങൾ,
ആളൊഴിഞ്ഞ വഴി,
ആളില്ലാത്ത വീട്,
ആറ്റിൻകരയിലെ കരിമ്പന
ഇവിടങ്ങളിലൊക്കെയാണ്
ഇവന്റെ പാർപ്പ്.
ആളുകളെ പ്രത്യേകിച്ചും
കുട്ടികളെ
വഴിതെറ്റിച്ച് രസിക്കലാണ്
ഇവന്റെയൊ-
രേയൊരു ജോലി.
മുതിർന്നപ്പോൾ വഴിതെറ്റാതിരിക്കാൻ
കൂട്ടുകാരനോട് വഴി ചോദിക്കും
ഗൂഗിൾ മാപ്പിനെക്കാളും കൃത്യതയുണ്ട്
അവനീക്കാര്യത്തിൽ.
പക്ഷേ വഴിപിണക്കിയെന്നെ വിടില്ല.
ആലപ്പുഴയിൽ ഇറങ്ങേണ്ട
ഞാൻ തൃശൂരിൽ ചെന്നിറങ്ങും.
കത്തി മേടിക്കേണ്ട ഞാൻ പേന മേടിക്കും.
ഒരുവഴി തെറ്റുമ്പോൾ
പലവഴി തുറക്കുമെന്നു കാണിച്ച്
അവനെന്നിൽ തന്നെ വസിച്ച്
നിരന്തരമെന്നെ വഴിതെറ്റിച്ചു രസിക്കുന്നു.
ദാ ഇപ്പൊഴും വഴിതെറ്റി ഞാനൊരു
തുരങ്കത്തിലൂടെ നടക്കുന്നു.
അകലെ അതിന്റെ കവാടം
ചന്ദ്രവളയത്തിൽ പ്രകാശിക്കുന്നു.

