മരിച്ചുപോയ ഒരുവൾ കള്ളം പറഞ്ഞിരിക്കുന്നു

മരിച്ചുപോയവർ തിരിച്ചെത്തുന്ന സമയമായിതാ മരിക്കാത്തവരൊക്കെ മരിച്ചപോലുറങ്ങുമ്പോ- ളെനിക്കു പോകണ- മവരോടൊപ്പം കുളക്കരയിലോ വയൽവരമ്പിലോ അകക്കാടിനിരുട്ടിലോ തൊടിയിലെ കുളിരിലോ ചെല്ലണം ചെന്നിരുന്ന് പറയണം ഇവിടുത്തെ കാര്യങ്ങ- ളൊന്നൊന്നായ് പതിവുപോൽ കേൾക്കണം കേട്ടു ഭ്രമിക്കണം അവിടുത്തെ കാര്യങ്ങ- ളോരോന്നോരോന്നായ് മകന്റെ കൈകളിൽ അമർന്നിരിക്കുമുടലിനെ വളരെ ഭദ്രമായ് കൊടുത്തിട്ടവനറിയാതെ മരിച്ച...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
മരിച്ചുപോയവർ
തിരിച്ചെത്തുന്ന
സമയമായിതാ
മരിക്കാത്തവരൊക്കെ
മരിച്ചപോലുറങ്ങുമ്പോ-
ളെനിക്കു പോകണ-
മവരോടൊപ്പം
കുളക്കരയിലോ
വയൽവരമ്പിലോ
അകക്കാടിനിരുട്ടിലോ
തൊടിയിലെ കുളിരിലോ
ചെല്ലണം
ചെന്നിരുന്ന് പറയണം
ഇവിടുത്തെ കാര്യങ്ങ-
ളൊന്നൊന്നായ്
പതിവുപോൽ
കേൾക്കണം
കേട്ടു ഭ്രമിക്കണം
അവിടുത്തെ കാര്യങ്ങ-
ളോരോന്നോരോന്നായ്
മകന്റെ കൈകളിൽ
അമർന്നിരിക്കുമുടലിനെ
വളരെ ഭദ്രമായ്
കൊടുത്തിട്ടവനറിയാതെ
മരിച്ച സുഹൃത്തുമായ്
മതിമറന്നിരിക്കുമ്പോൾ
ഉടലിലവന്റെ (മകന്റെ)
നനുത്ത ചൂടോ
ചെവിയിലവനെ
മണത്ത ശ്വാസമോ വരും
എന്നെ തിരികെ വിളിക്കും
എന്റെ മനം ഭ്രമിക്കും
മരിച്ചവനോട്
മനസ്സില്ലാമനസ്സോടെ
മടക്കയാത്രപറഞ്ഞ്
മടങ്ങിയെത്തണം
മരിക്കാത്തവരുടെ
നടുവിലായ് വീണ്ടും
ഉണർന്നു കിടക്കണം
മരിച്ചവരിൽ
മാലാഖയെപ്പോലൊരുവൾ
വിരുന്നുവരുമെന്നും
മകന്റെ മണവും
അവന്റെ ചൂടും
തിരിച്ചറിയില്ലെന്നും
പകലന്തിയോളം
മനത്തിരശ്ശീലയിൽ
പരസ്യചിത്രം
ചലിച്ചുകൊണ്ടേയിരുന്നു.
ഇതാവരുമെ-
ന്നുറക്കെയാഗ്രഹി-
ച്ചുറങ്ങാതെ
കിടന്നിട്ടും
മകനും മകളും അവളും
മരിക്കാത്തവരൊക്കെയും
മരിച്ചപോലുറങ്ങി
ഉണരാറായിട്ടും
മരിച്ചവൾ
വന്നതല്ലിതേവരെ.
l