ജലമായ്... അഗ്നിയായ്

അടുപ്പിൻതളത്തിൽ താളമിടുമീ ചൂട് അനന്താഗ്നിയുടെ കണിക പകുത്ത് ഞാനേകുമളവ്. തിള വേണമോ, തീരെ നേർമയിൽ വഴന്നു മയങ്ങണോ നിശ്ചയമേതുമെന്നിൽനിന്ന്. അഗ്നിരാശികൾ നേദിച്ചു കൽപിച്ച സൗരതാപത്തിനുമുണ്ടൊരളവ്. എത്ര പടി കയറണം, എത്രത്തോളം ഭൂമിയിലേക്കെറിയണം, എത്ര നേരമെറിയണം- ഒക്കെയുമഗ്നിരാശിയുടെ നിശ്ചയം. * * * ഞാൻ നട്ട വല്ലികൾ നിലം പുണർന്ന് പടർന്നും കയറിയും പ്രാണന്റെയാഘോഷം മുഴക്കുമ്പോൾ എത്ര...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
അടുപ്പിൻതളത്തിൽ
താളമിടുമീ ചൂട്
അനന്താഗ്നിയുടെ കണിക പകുത്ത്
ഞാനേകുമളവ്.
തിള വേണമോ, തീരെ നേർമയിൽ
വഴന്നു മയങ്ങണോ
നിശ്ചയമേതുമെന്നിൽനിന്ന്.
അഗ്നിരാശികൾ നേദിച്ചു കൽപിച്ച
സൗരതാപത്തിനുമുണ്ടൊരളവ്.
എത്ര പടി കയറണം,
എത്രത്തോളം ഭൂമിയിലേക്കെറിയണം,
എത്ര നേരമെറിയണം-
ഒക്കെയുമഗ്നിരാശിയുടെ നിശ്ചയം.
* * *
ഞാൻ നട്ട വല്ലികൾ നിലം പുണർന്ന്
പടർന്നും കയറിയും
പ്രാണന്റെയാഘോഷം മുഴക്കുമ്പോൾ
എത്ര നനയ്ക്കണം
എത്ര കുമ്പിളർച്ചിക്കണം-
നിശ്ചയമേതുമെന്നിൽനിന്ന്.
വാനപ്പടുത കീറിപ്പൊളിയുന്നു
ഉരുവമിട്ടൊലിക്കുന്നു ജലഘോഷധാര.
നിശ്ചയമിതാരുടേത്-
ഉറയലൊഴിഞ്ഞ മഞ്ഞിനാലോ
തിളകൊണ്ട കടലിനാലോ
അളവറ്റൊരളവിനെ കുതിപ്പിക്കുന്നു
ജലരാശികൾ?
* * *
വിങ്ങും മേഘഘനങ്ങളെ
നെഞ്ചിൽനിന്നു ഞാനകറ്റുമ്പോൾ
ദിശതെറ്റി വന്നെന്ന നാട്യത്തി-
ലവ വിട്ടൊഴിയുന്നു;
ഇരുള് പാറിയൊരൊഴിവു നോക്കി
നീലിമ നെഞ്ചിൽ, മെല്ലെ.
വായുരാശികൾ
മറ്റൊരളവിലാടുന്നു കേളി.
ഇടംതല, വലംതല, കൊട്ടിയാടി
മേഘവേഗങ്ങൾക്കു ചാലുകീറുന്നു
തെക്കും വടക്കും ചേർത്തു കെട്ടി
കിഴക്കോട്ടെറിയുന്നു
പടിഞ്ഞാട്ടെറിയുന്നു-
ഏറിൻ തോന്ന്യാസമോ
വീതം വയ്പോ!
* * *
മണ്ണിൽ നിയോഗിക്കപ്പെട്ടൊരുടലിനോട്
കാര്യമെല്ലാം നേരേ ചൊല്ലിയപ്പോൾ
പരിഭവം വെടിഞ്ഞ്
വഴങ്ങി വരുന്നുണ്ട്-
ഒരു കഴഞ്ച് വൈദ്യം അളന്നു നൽകേ
ശമനതാളം പൂകുന്നുണ്ട്.
ജൈവങ്ങൾക്കു മുളനൽകി-
യജൈവങ്ങൾക്കുമുടൽ നൽകിയും
നിലം വിണ്ട വരകളുടെ
വരൾത്തൊണ്ടയെ തുണച്ചും
രാശിചക്ര വ്യാപ്തിയിൽ
വാഴുന്നു മൺരാശികളും.
* * *
*ആകാശമേ, ആദിപ്പിറയേ,
നിന്നിലല്ലോ കുടിയിരിപ്പുകളിവ സർവവും!