Begin typing your search above and press return to search.

സമയത്തിൽ പെട്ടുപോയ ഉടൽ

poem
cancel

എന്റെ ചെവിക്കുള്ളിൽ

ഒരു വവ്വാൽ വസിക്കുന്നു

സന്ധ്യക്ക് ഗഗനചാരികൾ

കൂടുകളിലേക്കും കുഞ്ഞുങ്ങളിലേക്കും പറക്കുമ്പോൾ

ഒരു നിഴൽ എന്നും എന്നെവിട്ട് പുറത്തുപോകുന്നു.

വെളിച്ചത്തിന്റെ കുതിരകൾ

അലകളായും കണികകളായും കുളമ്പടിക്കുമ്പോൾ

അതിനിടയിലൂടെ ചെരിഞ്ഞു പറക്കുന്ന ഒരത്ഭുതമായി

നിമിഷങ്ങൾക്ക് മുകളിലൂടെ

മടങ്ങിയും നിവർന്നും

അത് മിന്നി മറയുന്നു.

പുലരി വരും മുമ്പേ

നക്ഷത്രങ്ങളും തമോഗർത്തങ്ങളും താണ്ടി

ആകാശനദികൾ താണ്ടി

മേഘങ്ങൾ താണ്ടി

മരങ്ങൾക്കിടയിലൂടെ പ്രതിധ്വനിയായി

തിരികെ എന്റെ ചെവിയിൽ വന്നടയുന്നു.

ഉപ്പുജലം കവിൾക്കൊണ്ട്

വായിൽ ഞാൻ തിരകൾ സൃഷ്ടിക്കുന്നു;

വായുവിൽ ചിറകടിച്ച് അത് അലകളും.

എന്റെ തലക്കുള്ളിൽ അതൊരു

നക്ഷത്രസമൂഹം കണ്ടെത്തുന്നു,

ഒന്നിൽനിന്നും മറ്റൊന്നിലേക്ക് പറക്കുന്നു,

തമ്മിൽ ഘടിപ്പിക്കുന്നു^

നക്ഷത്രവൃന്ദങ്ങളെ കടലുമായി

കടലിനെ ചിറകുകളുമായി

ചിറകിനെ ചിത്തവുമായി.

എന്റെ ചെവിക്കുള്ളിൽ

അലയുന്ന ഒരു ഗ്രാമം വസിക്കുന്നു.

അവിടെ നിഴലുകളില്ല

ഭാഷയില്ല

അവിടേക്ക് വഴികളുമില്ല.

ഇരുട്ടും വെളിച്ചവും കൂട്ടിമുട്ടുന്ന ബിന്ദുവിൽ

അടരുകളുള്ള ഒരു ഉടലായി

സമയത്തിനകത്തും പുറത്തും പപ്പാതി^

ഒരേ സമയം

കെണിയിൽപ്പെട്ട മൃഗമായും

തരംഗമുതിർക്കുന്ന ചിറകുകളായും

ഭൂമിയിലേക്ക് വഴുതിപ്പോന്ന

കറുത്ത രഹസ്യത്തിന്റെ നഖക്കൊളുത്ത്.


Show More expand_more
News Summary - Malayalam poem