Begin typing your search above and press return to search.

വാക്കുകൾ

poem
cancel

എന്റെ നിസ്സാര ജീവിതത്തിലേക്ക്

നിത്യം വാക്കുകൾ ഇരച്ചെത്തുന്നു

പത്രവൃത്താന്തങ്ങൾ

ടെലിവിഷൻ കലമ്പലുകൾ

ഇന്റർനെറ്റ് വിവരണങ്ങൾ

വാട്ട്‌സ്ആപ്പ്‌ മെസേജുകൾ

ഫേസ്ബുക്ക്‌

സ്റ്റാറ്റസുകൾ

കൂട്ടുകാരുടെ വായാടിത്തങ്ങൾ

അയൽക്കാരുടെ

ആക്രോശങ്ങൾ

വീട്ടുകാരുടെ

പിറുപിറുക്കലുകൾ

നേതാക്കളുടെ വാഗ്ധോരണികൾ

സാഹിത്യകാരന്മാരുടെ

ചമൽക്കാരങ്ങൾ

ഒരിക്കൽ

അവ ശീഘ്രം

ഒഴുകിയെത്തി

എങ്ങും

വാക്പ്രളയമായിരുന്നു

ഞാനതിൽ കൈകാലുകളിട്ടടിച്ചു

ശ്വാസം കിട്ടാതെ

വാക്കുകൾ കുടിച്ച്

പള്ള വീർത്തു

അടിയൊഴുക്കുകൾ

എങ്ങോട്ടോ വലിച്ചു കൊണ്ടുപോയി

വൻചുഴികൾ

എടുത്തെറിഞ്ഞു

അപ്പോൾ

സൗമ്യനായ

ഒരു കടങ്കഥ

എന്റെ അരികിലെത്തി

പറഞ്ഞു

‘‘എന്നെ മുറുകെപ്പിടിക്കൂ’’

ഞാനതിന്മേൽ

മലർന്നു കിടന്നു

നീണ്ട മണിക്കൂറുകൾ

ഒഴുകി

എപ്പോഴോ ഒരു ദ്വീപിലണഞ്ഞു

അവിടെനിന്നു നോക്കുമ്പോൾ

പ്രപഞ്ചം

ചമത്‌കാരങ്ങളും

മിനുക്കലുകളുമില്ലാതെ

നിലകൊണ്ടു

സൂര്യൻ

ആനന്ദത്തോടെ ജ്വലിച്ചു

മണ്ണ് പുൽക്കൊടികൾ ആകാശം

ആദിമപ്രകാശത്തിൽ

കുളിച്ചുനിന്നു

ഞാൻ ഉറക്കെ കൂക്കിവിളിച്ചു

സ്വരം അതിന്റെ തനിമ വീണ്ടെടുത്ത്

എന്റെ നഗ്നതയിലേക്ക്

തിരിച്ചുവന്നു

അപ്പോൾ രക്ഷിച്ച

കടങ്കഥ

സമുദ്രജലത്തിലൂടെ

നീന്തിമറയുന്നത് കണ്ടു

ഞാൻ

അതിനെ വിളിക്കാൻ ശ്രമിച്ചു

പക്ഷേ വായിക്കാൻ

കഴിഞ്ഞില്ല

അത്

ഖണ്ഡങ്ങളായ്

വേർപെട്ടിരുന്നു

പെട്ടെന്ന് ഞാൻ

ഞെട്ടിയുണർന്നു

ഞാനെന്റെ മുറിയിലായിരുന്നു

മായം നിറഞ്ഞ ലോകത്തെ

നേരാംവണ്ണം

നോക്കിക്കാണാൻ

അപ്പോഴേക്കും

ശീലിച്ചിരുന്നു.


Show More expand_more
News Summary - Malayalam poem