ബുദ്ധിജീവിതം അഥവാ ഒരു കല്ലിന്‍റെ കഥ (ഒരു ആസ്ഥാനകവിയുടെ ആത്മഭാഷണം)


പുഴയെന്നു പറഞ്ഞുകൂടാ, ഒരു തെളിനീർച്ചാലുമാത്രം അതിന്‍റെ ഒത്തനടുക്ക് ഉയർന്നുനിൽക്കുകയായിരുന്നു കൂർത്ത് മുനയെഴുന്ന് ഞാനന്ന്... തെളിവെള്ളമൊഴുകിപ്പോയി ഇരുവഴികളിലുമായി ഏറെ സഹവർത്തികളായിരുന്നു ഞാനുമാ നീർച്ചാലും കാലം കലങ്ങി, ജലം പൊങ്ങി നീർച്ചാലീ പുഴയായി പുഴയോട് കലഹിച്ച് കലമ്പിച്ച് എന്‍റെ മൂർച്ചകൾ തേഞ്ഞു; മുറിവുകളുണങ്ങി പിന്നെ ഞാനെപ്പഴോ ഉരുളാൻ തുടങ്ങി ഉരുണ്ടുരുണ്ട് വർത്തുളമായി വളർത്തുമൃഗവുമായി ഇപ്പഴോരോ ഉച്ചമയക്കത്തിലും എനിക്കാ ഭൂതകാലം തികട്ടും പനിച്ച പഴയ മുറിവുകാലം ഓർക്കുമ്പോഴേ ഞാനോക്കാനിക്കും ഒഴുക്കിനൊത്തൊഴുകി പല...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
പുഴയെന്നു പറഞ്ഞുകൂടാ,
ഒരു തെളിനീർച്ചാലുമാത്രം
അതിന്‍റെ ഒത്തനടുക്ക്
ഉയർന്നുനിൽക്കുകയായിരുന്നു
കൂർത്ത് മുനയെഴുന്ന്
ഞാനന്ന്...
തെളിവെള്ളമൊഴുകിപ്പോയി
ഇരുവഴികളിലുമായി ഏറെ
സഹവർത്തികളായിരുന്നു
ഞാനുമാ നീർച്ചാലും
കാലം കലങ്ങി, ജലം പൊങ്ങി
നീർച്ചാലീ പുഴയായി
പുഴയോട്
കലഹിച്ച് കലമ്പിച്ച്
എന്‍റെ മൂർച്ചകൾ
തേഞ്ഞു; മുറിവുകളുണങ്ങി
പിന്നെ ഞാനെപ്പഴോ
ഉരുളാൻ തുടങ്ങി
ഉരുണ്ടുരുണ്ട് വർത്തുളമായി
വളർത്തുമൃഗവുമായി
ഇപ്പഴോരോ ഉച്ചമയക്കത്തിലും
എനിക്കാ ഭൂതകാലം തികട്ടും
പനിച്ച പഴയ മുറിവുകാലം
ഓർക്കുമ്പോഴേ
ഞാനോക്കാനിക്കും
ഒഴുക്കിനൊത്തൊഴുകി
പല കാലങ്ങളിലേയ്ക്കങ്ങനെ
പല ഭാവങ്ങളിലേയ്ക്കിങ്ങനെ
പരുവപ്പെടുന്നതിന്‍റെ
സുഖമൊന്നു വേറെതന്നെ...
വേദനകളേതുമില്ലാതെ
ഉരഞ്ഞുരഞ്ഞ്
തേഞ്ഞ് തേഞ്ഞ്
ജലഗർഭത്തിലിങ്ങനെ
ഒതുങ്ങുന്നതിന്‍റെ
രസമൊന്നു വേറെതന്നെ...
ബുദ്ധികൊണ്ട്
മുട്ടരുതാത്തവിധം
ഈ ബുദ്ധിജീവിതം സൗഖ്യം
അവസാന ശ്വാസത്തിന്
ആസ്ഥാന വെടിയൊച്ച
അകമ്പടിയാവണേ..!
