വചനം

എന്റെ നാട്ടിലെകുന്നുകളെല്ലാം കൂട്ടത്തോടെ ഭൂമിയിൽനിന്നും ആകാശത്തിലേക്ക് പറക്കുകയാണ്; സമതലത്തിലെഓരോ ജീവനേയും ചുട്ടെരിക്കുന്ന സംഹാരശസ്ത്രങ്ങളെ വായുവിൽവെച്ച് പിടികൂടുവാൻ. മഹാസമുദ്രങ്ങളുടെഉപരിതലത്തിലൂടെ ആഴത്തിലൂടെ ആയുധങ്ങളുമായ് അലറുന്ന യുദ്ധം തീരത്തിലെ കരയുന്ന സമുദ്രങ്ങളെ പലായനം ചെയ്യിക്കുന്നു; കരഞ്ഞോടുന്നഓരോ കുരുന്നു തുള്ളിയും ചോരയിൽ കുളിച്ചു പിടയുന്നതു കണ്ട് സൈന്യം വളഞ്ഞുപിടിച്ച ഭൂമിയുടെ അളവുകൾ ഓരോ മരണത്തിന്റെയും അറ്റത്തേക്ക് സർവേ ചെയ്യുന്നു. അഭയാർഥികളെസ്വീകരിച്ചു സ്വീകരിച്ച് കാരുണ്യത്തിന്റെ ക്യാമ്പുകൾ രക്തസാക്ഷികളാകുന്നു. യുദ്ധം വേണ്ടെന്നു പറയൂസംഹാരം...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
എന്റെ നാട്ടിലെ
കുന്നുകളെല്ലാം
കൂട്ടത്തോടെ
ഭൂമിയിൽനിന്നും
ആകാശത്തിലേക്ക് പറക്കുകയാണ്;
സമതലത്തിലെ
ഓരോ ജീവനേയും
ചുട്ടെരിക്കുന്ന
സംഹാരശസ്ത്രങ്ങളെ
വായുവിൽവെച്ച്
പിടികൂടുവാൻ.
മഹാസമുദ്രങ്ങളുടെ
ഉപരിതലത്തിലൂടെ
ആഴത്തിലൂടെ
ആയുധങ്ങളുമായ്
അലറുന്ന യുദ്ധം
തീരത്തിലെ
കരയുന്ന സമുദ്രങ്ങളെ
പലായനം ചെയ്യിക്കുന്നു;
കരഞ്ഞോടുന്ന
ഓരോ കുരുന്നു തുള്ളിയും
ചോരയിൽ കുളിച്ചു
പിടയുന്നതു കണ്ട്
സൈന്യം
വളഞ്ഞുപിടിച്ച ഭൂമിയുടെ അളവുകൾ
ഓരോ മരണത്തിന്റെയും
അറ്റത്തേക്ക്
സർവേ ചെയ്യുന്നു.
അഭയാർഥികളെ
സ്വീകരിച്ചു സ്വീകരിച്ച്
കാരുണ്യത്തിന്റെ ക്യാമ്പുകൾ രക്തസാക്ഷികളാകുന്നു.
യുദ്ധം വേണ്ടെന്നു പറയൂ
സംഹാരം വേണ്ടെന്നു പറയൂ
യുദ്ധത്തോടു സംസാരിക്കുവാൻ
ഏതു ഭാഷ പഠിക്കണം
അവയവങ്ങൾ അറ്റുതെറിച്ച
ആൾക്കൂട്ടംപോലെ ദേശം.
പറന്നുപോയ കുന്നുകളുടെ
പ്രതീക്ഷയിൽ
സമാധാനത്തോളം ക്ഷമയുള്ള
ആയിരമായിരം
ഹൃദയങ്ങളുടെ മിടിപ്പുകളിലേക്ക്
രക്ഷാകവചവുമായ്
അമ്മമാരുടെ ഗർഭപാത്രങ്ങൾ
വസന്തത്തിനുവേണ്ടി സഹിച്ച
സഹനങ്ങൾ-
ആയുധമില്ലാത്തവരുടെ
കൂടാരത്തിലേക്ക്
വീണ്ടും വീണ്ടും കടന്നുവരുന്ന
ആയുധങ്ങളുടെ കൊടുങ്കാറ്റ്.
പറന്നുപോയ കുന്നുകൾ
തിരിച്ചെത്തും
സംഹാരകരുടെ
ജഡങ്ങളുമായ് പറന്നുവരും.
അതിരുകൾ ഭേദിക്കുന്നവർ
കനത്ത തിരിച്ചടി ഭയന്ന്
ചുരുണ്ടുകൂടുന്നത്
എല്ലാവരും നേരിൽക്കാണും
കുന്നുകൾ
യഥാസ്ഥാനത്തുവന്ന്
ആൾക്കൂട്ടത്തോട്
വിളിച്ചുപറയും:
ഭൂമിയിൽ
സമാധാനത്തിനുവേണ്ടി
ഉയർന്നുനിൽക്കുന്ന
വചനത്തിന്റെ
കുന്നിലേക്ക് വരൂ-
യുദ്ധം ഓടിയൊളിക്കുന്നതു കാണൂ.

