Begin typing your search above and press return to search.

ഗന്ധരാജന്‍പൂക്കളുടെ മറുമൊഴി

ഗന്ധരാജന്‍പൂക്കളുടെ മറുമൊഴി
cancel

വെളുപ്പാന്‍ കാലത്ത് പ്രതീക്ഷകളെ പെറ്റുകൂട്ടുന്ന ചൂളംവിളിയാണ് അകന്നുപോകുന്ന തീവണ്ടിക്ക് ചോറും തോരനും മീന്‍വറുത്തതും ചമ്മന്തിയും ബാഗിനുള്ളില്‍ ഓരോരോ കവിതകളാകും ബാല്യത്തിലൊരിക്കല്‍ കണ്ട മെറൂണ്‍ നിക്കറിന്‍റെയും ചന്ദനക്കളറുടുപ്പിന്‍റെയും കളങ്കമില്ലാക്കളറാണ് കമ്പാര്‍ട്ടുമെന്‍റുകള്‍ക്ക് പത്താം ക്ലാസിന്‍റെ തലപുകയും പുസ്തകത്താളുകളാകെ പകല്‍ക്കിനാത്തുമ്പികള്‍ പാറുന്നതിന്‍റെ മൂളക്കമായിരുന്നു വെയിലേറടിക്കുന്ന തീവണ്ടിച്ചില്ലുകളില്‍ അവളുടെ നിറമിഴികളും വെളുപ്പില്‍ കറുത്ത...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

വെളുപ്പാന്‍ കാലത്ത്

പ്രതീക്ഷകളെ പെറ്റുകൂട്ടുന്ന

ചൂളംവിളിയാണ്

അകന്നുപോകുന്ന

തീവണ്ടിക്ക്

ചോറും തോരനും

മീന്‍വറുത്തതും

ചമ്മന്തിയും

ബാഗിനുള്ളില്‍

ഓരോരോ കവിതകളാകും

ബാല്യത്തിലൊരിക്കല്‍

കണ്ട മെറൂണ്‍ നിക്കറിന്‍റെയും

ചന്ദനക്കളറുടുപ്പിന്‍റെയും

കളങ്കമില്ലാക്കളറാണ്

കമ്പാര്‍ട്ടുമെന്‍റുകള്‍ക്ക്

പത്താം ക്ലാസിന്‍റെ

തലപുകയും

പുസ്തകത്താളുകളാകെ

പകല്‍ക്കിനാത്തുമ്പികള്‍

പാറുന്നതിന്‍റെ

മൂളക്കമായിരുന്നു

വെയിലേറടിക്കുന്ന

തീവണ്ടിച്ചില്ലുകളില്‍

അവളുടെ നിറമിഴികളും

വെളുപ്പില്‍ കറുത്ത

പൂക്കളുമായൊരു സാരി

അയാള്‍ക്കായി

കൂട്ടുകൂടും

അപ്പോഴണയുന്ന

ഇരുട്ടിലയാള്‍

അവളെ

ചേര്‍ത്തുപിടിക്കും

കവിളുകളില്‍

കുറേയുമ്മകള്‍

വരച്ചുചേര്‍ക്കും

അകന്നുപോയൊരാ

തീവണ്ടിയൊച്ചകളില്‍

അവളുടെ കഴുത്തിലിട്ട

സ്നേഹത്തിലയാള്‍

കണ്ണീരിന്റെ തേരോടിക്കും

കണ്ണിലും മനസ്സിലും

ഒരുവളെ നിനച്ചയാള്‍

രാപ്പകലുകളോട് വ്യസനം

പങ്കിട്ട് വിരഹത്തിന്‍റെ

കടലാസുതോണികളെ

കത്തുന്ന പുഴകളിലേക്ക്

പറത്തിവിടും

ജന്മാന്തരങ്ങളിലെന്നോ

കണ്ടുമുട്ടാമെന്നൊരു

വാക്കുതേടി

അലഞ്ഞോടുന്ന

തീവണ്ടിയൊച്ചകളില്‍

ഗന്ധരാജന്‍പൂക്കളുടെ

മറുമൊഴിക്കായയാള്‍

കാതോര്‍ത്തിരിക്കവെ

ഭൂമിയിലൊരിടത്തവള്‍

എഴുതിത്തീര്‍ക്കേണ്ട

വരികളിലെ ഉപ്പും എരിവും

പുളിയും മധുരവും

തൊട്ടുതെറിക്കാത്ത

അടുപ്പിന്‍ ചൂടിനകത്ത്

കാല്‍വെള്ളയിലെന്നപോലെ

അവന്‍റെ പേരെഴുതുകയായിരിക്കും

പ്രണയത്തിന്‍റെ

ഓർമകള്‍ക്ക്

സങ്കടത്തിന്‍റെ മാറാപ്പും

തണുത്തുറഞ്ഞ അത്താഴവും

കാവലാകെ,

ഒരിക്കലും

ഒന്നുചേരാത്ത

എവിടെയുമെത്താത്ത

റയില്‍പാളങ്ങളില്‍

ഗന്ധരാജന്‍ പൂക്കളുടെ

മണമൊഴുകിക്കൊണ്ടേയിരുന്നു.

News Summary - weekly literature poem