Begin typing your search above and press return to search.

ജലബിംബങ്ങൾ

Malayalam poem
cancel

ശിലയിൽ കൊത്തുമ്പോ

ലാവുമോ ജലോപരി

ശിഥിലവൃത്തത്തിൽ നദീ

വാദനം കേൾക്കുന്നു.

പൊങ്ങിയാഴുന്നുണ്ടു

നൊടിയിൽ ജലശിൽപം

തല്ലിയോ വരഞ്ഞോ

വീർപ്പിക്കുന്നന്തർഭാവം.

മീൻപോൽ മിനാരംപോൽ

ഇലപോൽ പൂവിതൾപോൽ

മിനുങ്ങിപ്പൊട്ടുന്നതി-

രാർന്നു നൂൽക്കനം നുര.

ധൃതിയിൽ മായുമ്പോ-

ഴുതിർക്കും സ്വരഭേദം

പിറകെയെത്തുന്നുണ്ട്

കുഞ്ഞുന്നാളീണങ്ങൾ.

ജലനാളിയിൽ വിരൽ

വഴുതുന്ന വൈദഗ്ധ്യ-

മതേപടി വരച്ചതാ-

ണകച്ചാന്തിലുരുവങ്ങൾ.

പിന്നെ ഞാൻ വരഞ്ഞെത്ര

ചിത്രങ്ങൾ ജലോപരി

മറ്റൊരാൾ കാണാതടർന്ന

ക്ഷണകലാധൂമിക.

ശിലയിൽ വരയുമ്പോലെ

തരുവിൽ കൊത്തുമ്പോലെ

ഉടലിൽ ടാറ്റൂ മയിൽപ്പീലി

വിടർത്തുംപോലെ.

ജലനാളങ്ങൾ പൂ

ക്കളങ്ങളായി ചിന്നുമ്പോൾ

നടുവിൽപ്പൊന്തും മഹാ

ബലിയോ, വസന്തമോ?

അകലെപ്പടിഞ്ഞാറോ

നിവരും ചുരുൾക്ക്യാൻവാ-

സതിലായ് തെങ്ങിൻ നിര

നിഴ,ലന്തിച്ചെമ്മുകിൽ.

ജലത്തിൻ നിറജാലം

മായ്ച്ചിടുന്നിരുൾച്ചായം

കയർക്കുന്നെവിടുന്നോ

നിലാപുരുഷൻ, ക്രുദ്ധൻ.

ഉടയാടകൾ മാറ്റി

പ്പെൺകിടാവൊരുങ്ങുന്നു

വലിയും ചേലത്തുമ്പ്

തുന്നുന്നു മിന്നാമിന്നി.

കൊലുസ്സിൻ വെള്ളിക്കുമിള

മണലിൽ ചിണുങ്ങുന്നു.

നോക്കുമ്പോൾ ജലനീലി

പടർന്നതു മായ്ക്കുന്നു

ശിലയിൽ കൊത്തുമ്പോ-

ലാവില്ല ജലചിത്രം.

അതിൻ വര വടിവു വർണം

ഞൊടിജന്മ വിസ്മയം.

Show More expand_more
News Summary - weekly literature poem