Begin typing your search above and press return to search.

ഹൃദയദീപത്തിന്റെ തെളിച്ചം

ഹൃദയദീപത്തിന്റെ തെളിച്ചം
cancel

അന്താരാഷ്​ട്ര ബുക്കർ പുരസ്​കാരം കന്നട എഴുത്തുകാരിയും ആക്​ടിവിസ്​റ്റുമായ ബാനു മുഷ്​താഖിനാണ്​. അവരുടെ എഴുത്തുജീവിതത്തെയും രചനകളെയുംകുറിച്ച്​ എഴുതുകയാണ്​ നിരൂപക കൂടിയായ ലേഖിക.2025ലെ അന്താരാഷ്​ട്ര ബുക്കർ സമ്മാനം ചരിത്രം സൃഷ്ടിച്ചിരിക്കയാണ്. ഒരു പ്രാദേശിക സാഹിത്യകാരി ബഹുമാനിതയായിരിക്കുന്നു. വിവർത്തകയും കന്നടക്കാരി തന്നെ. അതിനുമപ്പുറം ചെറുകഥാ സാഹിത്യം ആദ്യമായി അംഗീകരിക്കപ്പെട്ടിരിക്കയാണ് എന്നതാണ് ഈ വർഷത്തെ ഏറ്റവും വലിയ സവിശേഷത. ചുരുക്കപ്പട്ടികയിലെ ആറു പുസ്തകങ്ങളെ പിന്തള്ളി ‘ഹൃദയദീപം’ എന്ന കൃതി സമ്മാനിതമായതിനെക്കുറിച്ച് ജൂറി പറഞ്ഞതിങ്ങനെ: “At once witty, vivid, moving and excoriating, building disconcerting emotional heights out of a rich spoken style. It’s in...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
അന്താരാഷ്​ട്ര ബുക്കർ പുരസ്​കാരം കന്നട എഴുത്തുകാരിയും ആക്​ടിവിസ്​റ്റുമായ ബാനു മുഷ്​താഖിനാണ്​. അവരുടെ എഴുത്തുജീവിതത്തെയും രചനകളെയുംകുറിച്ച്​ എഴുതുകയാണ്​ നിരൂപക കൂടിയായ ലേഖിക.

2025ലെ അന്താരാഷ്​ട്ര ബുക്കർ സമ്മാനം ചരിത്രം സൃഷ്ടിച്ചിരിക്കയാണ്. ഒരു പ്രാദേശിക സാഹിത്യകാരി ബഹുമാനിതയായിരിക്കുന്നു. വിവർത്തകയും കന്നടക്കാരി തന്നെ. അതിനുമപ്പുറം ചെറുകഥാ സാഹിത്യം ആദ്യമായി അംഗീകരിക്കപ്പെട്ടിരിക്കയാണ് എന്നതാണ് ഈ വർഷത്തെ ഏറ്റവും വലിയ സവിശേഷത. ചുരുക്കപ്പട്ടികയിലെ ആറു പുസ്തകങ്ങളെ പിന്തള്ളി ‘ഹൃദയദീപം’ എന്ന കൃതി സമ്മാനിതമായതിനെക്കുറിച്ച് ജൂറി പറഞ്ഞതിങ്ങനെ:

“At once witty, vivid, moving and excoriating, building disconcerting emotional heights out of a rich spoken style. It’s in her characters -the sparky children, the audacious grandmothers, the buffoonish maulvis [a learned teacher or doctor of Islamic law, Editor’s note] and thug brothers, the oft-hapless husbands, and the mothers above all, surviving their feelings at great cost- that she emerges as an astonishing writer and observer of human nature.”

ഇതിലൊതുങ്ങുന്നതാണ് ആ കഥാലോകത്തിന്റെ സവിശേഷതകൾ എല്ലാംതന്നെ. പുരസ്കാരലബ്ധി കൈവരിച്ച നിമിഷത്തെ ഹ്രസ്വവും അത്യുജ്ജ്വലവും തികച്ചും കൂട്ടായതുമായ ഒരായിരം മിന്നാമിനുങ്ങുകൾ ഒരൊറ്റ ആകാ​ശത്തെ ദീപ്തമാക്കിയ അനുഭവമെന്നാണ് ബാനു മുഷ്താഖ് വിവരിച്ചത്. (feels like a thousand fireflies lighting up the sky, brief, brilliant and utterly collective). അവാർഡ് ഏറ്റുവാങ്ങുമ്പോൾ ഈ അംഗീകാരം വ്യക്തിപരമെന്നതിനെക്കാളുപരി വൈവിധ്യങ്ങളെ പുണരുമ്പോൾ, ഒരു ആഗോള സമുദായമെന്ന രീതിയിൽ നിലനിൽക്കാൻ നമ്മെ പ്രാപ്തരാക്കുന്ന, വ്യത്യാസങ്ങളെ കൊണ്ടാടാൻ കഴിയുന്ന, പരസ്പരം ഉന്നമിപ്പിക്കാൻ കഴിയുന്ന നേട്ടമെന്ന രീതിയിലാണ് താൻ നോക്കിക്കാണുന്നതെന്നാണ് അവർ പ്രസ്താവിച്ചത്.

തനിക്ക് പരിചിതമായ ചുറ്റുപാടുകളാണ് ബാനു മുഷ്താഖിന്റെ കഥാലോകം. താൻ ഇടപെടുന്ന സമുദായത്തിലെ, മൗലികമായും സ്ത്രീകളുടെ, അനുഭവസാക്ഷ്യങ്ങളാണ് അവരുടെ കഥകൾ. പിതൃമേധാവിത്വ മനോഭാവത്തെയും മതപരമായ അടിച്ചമർത്തലുകളെയും ലിംഗ അസമത്വങ്ങളെയും രാഷ്ട്രീയ ഇടപെടലുകളെയും ശ്വാസംമുട്ടിക്കുന്ന ഗാർഹികാന്തരീക്ഷത്തെയും അവതരിപ്പിക്കാനാണ് ബാനു ഔത്സുക്യം കാണിച്ചത്. ഏത് ചെറിയ അനുഭവത്തിനും മൂല്യമുണ്ടെന്നവർ കരുതുന്നു. ഒരു ചിത്ര കമ്പളത്തിലെ ഓരോ ഇഴക്കും കമ്പളത്തിന് ശക്തി പകരുന്നതിൽ ഒരു സ്ഥാനമുണ്ട് എന്നവർ വിശ്വസിച്ചു. വ്യക്തിപരമായതിന് ഒരു രാഷ്ട്രീയമുണ്ടെന്ന് ഊന്നിപ്പറയുന്ന ഒരു പ്രസ്ഥാനത്തിലൂടെ കടന്നുവന്ന അവർക്ക് അങ്ങനെ വിശ്വസിക്കാനേ കഴിയൂ. പക്ഷേ, ഈ അനുഭവസാക്ഷ്യങ്ങളെ വലിയൊരു വിതാനത്തിലേക്ക് വ്യാപരിപ്പിക്കാനും സാർവലൗകികമായി അനുഭവിപ്പിക്കാനും കഴിഞ്ഞു എന്നതാണ് കഥാകാരി എന്ന നിലയിൽ അവരുടെ നേട്ടം.

കർണാടകയിലെ ഹാസൻ ജില്ലയിൽ 1948 ഏപ്രിൽ മൂന്നാം തീയതി ഒരു സാധാരണ മുസ്‍ലിം കുടുംബത്തിലാണ് ബാനു മുഷ്താഖ് ജനിച്ചത്. അച്ഛൻ കുറച്ചൊക്കെ പുരോഗമന ചിന്താഗതിയുള്ള ആളായിരുന്നു. ​ഡെക്കാനി ഭാഷ സംസാരിച്ചിരുന്ന ബാനു എട്ടാം വയസ്സിലാണ് കന്നട ഭാഷയുമായി പരിചയപ്പെടുന്നത്. ശിവമൊഗ്ഗയിലെ കന്നട മാധ്യമ സ്കൂളിൽ ബാനുവിനെ ചേർത്തപ്പോൾ ആറുമാസംകൊണ്ട് ഭാഷാപ്രാവീണ്യം നേടണ​െമന്നായിരുന്നു നിബന്ധന. എന്നാൽ, എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ദിവസങ്ങൾക്കകം ബാനു കന്നട സ്വായത്തമാക്കി. ഭാഷയോടുള്ള സഹജമായ ഈ അഭിനിവേശംകൊണ്ടാണ് നിരവധി ഭാഷകൾ പഠിച്ചെടുക്കാൻ ബാനുവിന് കഴിഞ്ഞത്. അച്ഛന്റെ പ്രോത്സാഹനംകൊണ്ട് അന്നത്തെ പതിവു രീതികളിൽനിന്ന് വ്യത്യസ്തമായി ബാനു ഉന്നത വിദ്യാഭ്യാസം നേടാൻ തീരുമാനിച്ചു. കോളജ് പഠനത്തിന്റെ അവസാനഘട്ടത്തിൽ ഒരകന്ന ബന്ധുകൂടിയായ മുഷ്താഖിനെ ബാനു വിവാഹം ചെയ്തു. കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലുകളുമുണ്ടായി. ഈ ഒരു പശ്ചാത്തലമാണ് 1973ൽ പ്രസിദ്ധീകരിച്ച ‘ഞാൻ കുറ്റവാളിയാണോ’ എന്ന കഥ.

വിവാഹം അവരെ മറ്റൊരു പാതയിലെത്തിച്ചു. യാഥാസ്ഥിതികമായ ചുറ്റുപാടുകളും തുടർച്ചയായ പ്രസവങ്ങളും അവരെ പ്രസവാനന്തര വിഷാദത്തിലേക്കെത്തിച്ചു. ജീവിതം കൈവിട്ടുപോകുമെന്ന ഘട്ടത്തിൽ ഊന്നുവടിയായി നിന്നത് ഭർത്താവ് മുഷ്താഖ് തന്നെയാണ്. മൂന്നാമത്തെ കുഞ്ഞ് ആയിഷയെ പ്രസവിച്ച് അവർ കഠിനമായ സംഘർഷാവസ്​ഥയിലൂടെ കടന്നുപോകു​​േമ്പാൾ മുഷ്​താഖ്​ വായിക്കാൻ ​െകാണ്ടുവന്നു കൊടുത്ത​ ‘ല​േങ്കഷ്​ പത്രിക’ ബാനുവി​ന്റെ മനസ്സിൽ വെളിച്ചം നിറച്ചു. അന്ന്​ നജ്മ എന്ന കോളജ് അധ്യാപിക സിനിമ കാണാൻ പോയതിനെ മുസ്‍ലിം യുവജന സംഘടന എതിര്‍ത്ത സംഭവം ചൂടുപിടിച്ച സമയമായിരുന്നു. സ്ത്രീകള്‍ക്ക് വിനോദം അന്യമാണോ എന്ന വിഷയത്തെക്കുറിച്ച് ശക്തമായ ഭാഷയില്‍ ബാനു ‘ലങ്കേഷ് പത്രിക’യില്‍ ലേഖനം എഴുതി.

ഏതാണ്ട് പത്ത് വര്‍ഷത്തിലധികം കാലം ‘ലങ്കേഷ് പത്രിക’യിൽ സജീവമായി പങ്കെടുത്ത ബാനു എഴുത്തുകാരി, ആക്ടിവിസ്റ്റ്, വക്കീല്‍ എന്ന നിലയിലൊക്കെ പെട്ടെന്ന് പ്രസിദ്ധയായി. എഴുത്തിന്റെ ലോകത്ത് സജീവമായ ‘ബാനു ഹെജെ മൂടിദ ഹാദി’ (1990- ചുവടുകളില്‍ രൂപംകൊണ്ട പാത), ‘ബെങ്കി മളെ’ (1999- തീയും മഴയും), ‘ഏദേയ ഹൻതേ’ (2014- ഹൃദയദീപം), ‘ബഡവര മകളു ​ഹെന്നല്ല’ (2006- ദരിദ്രന്റെ മകള്‍ സ്ത്രീയല്ല), ‘ഹസീന മട്ടു ഇതര കഥകളു’ (2015- ഹസീനയും ഇതരകഥകളും), ‘ഹെന്നു ഹദീന സ്വയംവര’ (2023- പെണ്‍പരുന്തിന്റെ സ്വയംവരം) എന്നീ കഥാസമാഹാരങ്ങളും ‘കുബ്ര’ എന്ന നോവലും ‘ഇബാനിയകാവ്’ (മഞ്ഞുതുള്ളിയുടെ ചൂട്) എന്ന ലേഖന സമാഹാരവും ‘ഒട്ടേ കണ്ണിനേ ബാഗും’ (കണ്ണീര്‍മിഴികളോടെ സമര്‍പ്പണം) എന്ന കവിതാസമാഹാരവും ‘കുടുംബിക ദൌര്‍ജന്യ കയി​െട’ (ഗാര്‍ഹിക പീഡന ആക്ട്) എന്ന നിയമസംബന്ധിയായ ലേഖനസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടാമത്തെ കഥാസമാഹാരമായ ‘ബെങ്കി മളെ’ പ്രസിദ്ധീകരിച്ചപ്പോള്‍ അവര്‍ക്കെതിരെ മതത്തിലെ ഒരു വിഭാഗം രംഗത്തുവന്നു. എന്നാല്‍, എതിര്‍പ്പുകളൊന്നും അവരുടെ തൂലികയെ തളര്‍ത്തിയില്ല.

1981 മുതല്‍ ‘ലങ്കേഷ് പത്രിക’യില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ബാനു മുഷ്താഖ് അന്നത്തെ ബന്‍ദയ പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു. കര്‍ഷക സമരം, ഭാഷാ പ്രക്ഷോഭം, ദലിത് മുന്നേറ്റം, സ്ത്രീ പ്രക്ഷോഭങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെല്ലാം ബാനു പങ്കെടുത്തു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അരികുവത്കരിക്കപ്പെട്ടവരുടെയും ന്യൂനപക്ഷത്തിന്റെയും ജീവിതാവസ്ഥകള്‍, സാമൂഹിക ഘടനയിലെ പാളിച്ചകള്‍ എന്നിവയെക്കുറിച്ചെല്ലാം കൃത്യമായി മനസ്സിലാക്കാന്‍ ബാനുവിനെ സഹായിച്ചു.

ആ അനുഭവങ്ങളെ വാക്കുകളിലേക്ക് പകര്‍ത്താനാണ് അവര്‍ ശ്രമിച്ചത്. അതുകൊണ്ടാണ് ‘എന്റെ ഹൃദയം തന്നെയാണ് എന്റെ പഠനമേഖല’ എന്നവര്‍ പ്രസ്താവിച്ചതും. യാതന അനുഭവിക്കുന്ന ജനവിഭാഗത്തിന്റെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ അവതരിപ്പിക്കുമ്പോഴും അതിലൂടെ അവര്‍ സ്വയം ക​െണ്ടത്തുന്ന മുഹൂര്‍ത്തങ്ങള്‍ ആവിഷ്കരിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കാറുണ്ട്. ഈ പ്രത്യാശയാണ് ആ കഥാലോകത്തിന്റെ തെളിച്ചം. വിവരണം ലളിതമാണെങ്കില്‍ക്കൂടി, അതിലെ അടരുകളും സ്വരത്തിലെ ധീരതയും തീക്ഷ്ണമായ സത്യസന്ധതയുമാണ് അവരുടെ കഥകളുടെ പ്രത്യേകത. അത് ഏതൊരു വായനക്കാരനും താദാത്മ്യം പ്രാപിക്കാന്‍ സഹായകമാകുന്നു. അറിയാത്ത അത്ഭുതങ്ങള്‍ ഗര്‍ഭത്തില്‍ വഹിക്കുന്ന സമുദ്രത്തേക്കാള്‍ അറിയുന്ന നിളയുടെ ഓളങ്ങളെ ഇഷ്ടപ്പെട്ട എം.ടിയെപ്പോലെ സ്വാനുഭവങ്ങളുടെ ഊഷ്മളതയാണ് ബാനുവിന്റെ കഥകളുടെ ശക്തി. തന്റെ സമുദായത്തിലെ സ്ത്രീകളുടെ മേല്‍ മതം, സമൂഹം, രാഷ്ട്രീയം എന്നിവ അടിച്ചേല്‍പിച്ച വിധേയത്വവും അതുവഴി അവര്‍ക്കേല്‍ക്കേണ്ടിവരുന്ന മനുഷ്യത്വരഹിതമായ ക്രൂരതകളുമാണ് തന്റെ കഥകളിലൂടെ ബാനു മുഷ്താഖ് അനാവരണം ചെയ്യാന്‍ ശ്രമിക്കുന്നത്.

കർണാടക സമൂഹത്തിൽ വിശിഷ്യാ നിലനിൽക്കുന്ന ആചാരപരമായ അനീതികൾ, സ്വത്വബോധാഭാവം, ആചാരപരമായ അനീതികൾ, സാധാരണക്കാരന്റെ ആത്മസംഘർഷങ്ങൾ എന്നിവയെ ലളിതവും കലർപ്പില്ലാത്ത തരത്തിലും ഏറ്റവും അനുതാപത്തോടെയും ബാനു അവതരിപ്പിച്ചതിനെ ലോകശ്രദ്ധയിൽ കൊണ്ടുവന്നത് ദീപ ബസ്തിയാണ്. ഹാസനിൽ ജീവിക്കുന്ന ബാനുവിന്റെ വീട്ടുഭാഷ ഡെക്കാനിയാണ്. അത് പലപ്പോഴും ഉർദുവിന്റെ ഭാഷാഭേദമായി ചിത്രീകരിക്കപ്പെടാറുണ്ടെങ്കിലും വാസ്തവത്തിൽ അത് പേർഷ്യൻ, ദെഹ്‍ലവി, മറാത്തി, കന്നട, തെലുഗു എന്നിവയുടെ ഒരു കലർപ്പ് ഭാഷയാണ്. ദീപയുടെ കന്നട ഭാഷയാകട്ടെ തീരദേശ, ഹർവാക സ്വാധീനം ഉള്ളതാണ്. എന്നാൽ ഉന്നതകുലജാതയും കാലഹരണപ്പെട്ട ഹിന്ദുവുമായ ഒരാൾ (അവർ തന്നെ വിശേഷിപ്പിക്കുന്നവ) ഒരു ന്യൂനപക്ഷ സ്ത്രീ കന്നടയിൽ അവതരിപ്പിക്കുന്ന പ്രശ്നങ്ങൾ വിവർത്തനം ചെയ്യാൻ ശ്രമിച്ചപ്പോൾ അത് അനായാസം സാധിച്ചെടുക്കുന്നത് വിശ്വാസ പ്രമാണങ്ങളിൽ അവർ തമ്മിൽ വളർത്തിയെടുത്ത സാഹോദരീത്വംകൊണ്ടു തന്നെയാണ്.

‘ഞാൻ കുറ്റവാളിയാണോ’ എന്ന കഥയെഴുതിയ, കന്നട സ്ത്രീസാഹിത്യത്തിലെ മുൻഗാമിയായ, മഡക്കേരിക്കാരിയായ, കൊഡഗിന ​ഗൗരമ്മയെ ആരാധ്യപാത്രമായി കണ്ട ഇന്ന് ദീപയെ സംബന്ധിച്ചിടത്തോളം 1973ൽ ‘ഞാൻ കുറ്റവാളിയാണോ’ എന്ന കഥയെഴുതിയ ബാനു മുഷ്താഖുമായി താദാത്മ്യം പ്രാപിക്കാൻ വിഷമമുണ്ടാവില്ല. ബാനുവിന്റെ കഥകളിലെ വിപ്ലവാത്മകമായ പരിതോവസ്ഥകൾ ലോകത്തിലെ പല കോണുകളിലുമുള്ള ദുരിതമനുഭവിക്കുന്നവരുടേതു കൂടിയാണ് എന്ന ഉത്തമ ബോധ്യമാകാം ദീപയെ ബാനുവിന്റെ കഥാലോകത്തെ അടുത്തറിയാനും കൃത്യമായി മൊഴിമാറ്റം നടത്താനും സഹായിച്ചിരിക്കുക. ഒരു ഭാഷയുടെ ആത്മാവ് എന്നു വിശേഷിപ്പിക്കാവുന്ന പ്രയോഗങ്ങൾ, പടർന്നുകയറ്റങ്ങൾ, സംഭാഷണമധ്യേയുള്ള ആത്മഗതങ്ങൾ എന്നിവയിലൂടെ ബാനു കൊണ്ടുവരുന്ന തനതായ രചനാസ​​​​ങ്കേതങ്ങളും ഭാവഹാവാദികളും ശക്തി ഒട്ടും ചോർന്നുപോകാതെ വിവർത്തനത്തിൽ കൊണ്ടുവരാൻ ദീപക്ക് കഴിഞ്ഞിട്ടുണ്ട്. ആ ഒരു സവിശേഷത തന്നെയാണ് ഈ കഥാസമാഹാരത്തെ ലോകമെമ്പാടുമുള്ള വായനക്കാർക്ക് പാരായണക്ഷമത നൽകുന്നതും അംഗീകാരം നേടിയെടുക്കാൻ പ്രാപ്തമാക്കുന്നതും.

പെൻഗ്വിൻ റാൻഡം ഹൗസ് 2025ൽ പ്രസിദ്ധ​പ്പെടുത്തിയ ബാനു മുഷ്താഖിന്റെ ‘Heart Lamp- Selected Stories’ എന്ന ഗ്രന്ഥത്തിൽ അവർ 1990 മുതൽ 2023 വരെ പ്രസിദ്ധീകരിച്ച 12 കഥകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ‘Stone Slabs for Shahista Mahal’ (ഷഹിസ്താ മഹലിനുള്ള ശിലാഫലകങ്ങൾ), ‘Fire Rain’ (തീ മഴ), ‘Blask Cobras’ (കരിമൂർഖന്മാർ), ‘A Decision of the Heart’ (ഹൃദയത്തിന്റെ ഒരു തീരുമാനം), ‘Red Lungi’ (ചുവന്ന ലുങ്കി), ‘Heart Lamp’ (ഹൃദയദീപം), ‘High Heeled Shoes’ (ഹൈഹീൽഡ് ഷൂസ്), ‘Soft Whispers’ (മൃദു മർമരങ്ങൾ), ‘A ​Taste of Heaven’ (സ്വർഗത്തിന്റെ ഒരു രുചി), ‘The Shroud’ (ശവക്കച്ച), ‘The Arabic ​Teacher and Gobi Manchuri’ (അറബി അധ്യാപകനും ഗോബി മഞ്ചൂരിയും), ‘Be a Woman Once, Lord’ (ഒരിക്കൽ ഒരു സ്ത്രീയാകൂ, പ്രഭോ) എന്നിവയാണ് സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള കഥകൾ.

അരികുവത്കരിക്കപ്പെട്ട സമുദായങ്ങളിലെ സ്ത്രീകളെ ശ്വാസംമുട്ടിക്കുന്ന ചുറ്റുപാടുകൾ, അതിന്റെ യാതനകളും ബാനുവിന്റെ കഥകളിൽ ധാരാളമായി കടന്നുവരുന്നുണ്ട്. ഉദാഹരണമായി ശീർഷക കഥയായ ‘ഹൃദയദീപം’ എന്നതിൽ ഭർത്താവിന്റെ ശാരീരികവും മാനസികവുമായ പീഡനങ്ങൾ സഹിക്കവയ്യാതെ മെഹ്റു കൈക്കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് വരികയാണ്. എന്നാൽ, മെഹ്റുവിന്റെ വരവ് വീട്ടിൽ നിശ്ശബ്ദതയുടെ തണുപ്പ് പടർത്തുകയാണ്. കുടുംബത്തിന്റെ മാന്യത, അവിവാഹിതരായ അനിയത്തിമാരുടെ ഭാവി എന്നിവയെല്ലാം കണക്കിലെടുത്ത് അവളോട് ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ചുപോകാൻ സഹോദരന്മാർ നിർബന്ധിക്കുകയാണ്. തിരിച്ചുപോക്ക് തന്റെ മരണത്തിലേ കലാശിക്കൂ എന്ന അവളുടെ പരിദേവനമൊന്നും ചെവികൊള്ളാതെ അവർ അവളെ ഭർതൃഗൃഹത്തിലെത്തിക്കുകയാണ്. മൂത്തമകൾ സൽമ മാത്രമാണ് വീട്ടിൽ അമ്മയെ മനസ്സിലാക്കുന്നത്.

വൈകീട്ട് വീട്ടിലെത്തുന്ന ഭർത്താവ് ഇമായത്ത് ഭർതൃസഹാദരനെ കണ്ട് ഒന്നു പകക്കുന്നുണ്ട്. തന്റെ പരസ്ത്രീഗമനം അവർ അറിഞ്ഞോ എന്ന് ആശങ്കപ്പെടുന്നുണ്ട്. എന്നാൽ, അതേക്കുറിച്ചൊന്നും പരാമർശിക്കാതെ സുഭിക്ഷമായ ഭക്ഷണം കഴിച്ച് സഹോദരർ തിരിച്ചുപോയപ്പോൾ മരണമല്ലാതെ തനിക്കു വേറെ വഴിയില്ലെന്ന്​ മെഹ്റു തീരുമാനിക്കുന്നു. അന്തിക്ക് ചുറ്റും വിളക്കുകള്‍ തെളിയുമ്പോള്‍ തന്റെ മനസ്സിലെ ദീപം കെട്ടുപോയെന്ന് അവള്‍ മനസ്സിലാക്കുന്നു. രാത്രിയില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ മെഹ്റു ഒരുമ്പെടുകയാണ്. ഏറെനേരം പഠിച്ച് ഉറങ്ങിപ്പോയ സല്‍മ കുഞ്ഞ് നിര്‍ത്താതെ കരയുന്നതു കേട്ട് ഓടിവരുമ്പോഴാണ് അമ്മ അവിടെ ഇല്ലെന്ന് മനസ്സിലാക്കുന്നത്. കൈക്കുഞ്ഞുമായി പുറത്തേക്കോടി എത്തുന്ന സല്‍മ അമ്മയുടെ കാല്‍ക്കീഴില്‍ കുഞ്ഞിനെ ​െവച്ച് കാല്‍കെട്ടിപ്പിടച്ച് തങ്ങള്‍ക്ക് അമ്മയെ വേണം, തങ്ങള്‍ക്കുവേണ്ടി അമ്മ ജീവിക്കണം എന്ന് കേഴുന്നു. ആ സ്പര്‍ശം, ആ സ്വരം മെഹ്റുവിനെ പുനര്‍വിചാരത്തിന് പ്രേരിപ്പിക്കുകയും മനസ്സ് ആര്‍ദ്രമാകുകയും ചെയ്യുന്നു. ദൂരെ ഇരുട്ടിലായി പ്രകാശം തലനീട്ടുന്നിടത്താണ് കഥ അവസാനിക്കുന്നത്. തന്റെ മൂല്യം മെഹ്റു പതുക്കെ തിരിച്ചറിയുകയാണ്.

 

മതശാസനകള്‍ ദുര്‍വ്യാഖ്യാനംചെയ്ത് സ്ത്രീകളെ പീഡിപ്പിക്കുന്നതിന്റെ നേര്‍ചിത്രങ്ങളാണ് തീമഴ, കരിമൂര്‍ഖന്‍മാര്‍ എന്നീ കഥകള്‍. (കരിമൂര്‍ഖന്മാര്‍ എന്ന കഥ ഗിരീഷ് കാസറവള്ളി ഹസീന എന്ന പേരില്‍ ചലച്ചിത്രമാക്കി. സിനിമ നിരവധി അംഗീകാരങ്ങള്‍ നേടി.) പള്ളിക്ക് കീഴിലുള്ള കമ്മിറ്റിയില്‍ കാര്യങ്ങള്‍ നിശ്ചയിക്കുന്നത് പുരുഷന്‍മാരാണ്. തീമഴ എന്ന കഥയില്‍ കമ്മിറ്റി ചെയര്‍മാന്‍ ഉസ്മാന്‍ സമുദായത്തിലെ നീതിപരിപാലനത്തില്‍ അതീവ ശ്രദ്ധ ചെലുത്തുന്നയാളാണ് എന്നാണ് വെപ്പ്. എന്നാല്‍, ഗാർഹികതലത്തില്‍ അതിന് തീരെ പ്രസക്തിയില്ല. സഹോദരിമാര്‍ക്ക് അവകാശപ്പെട്ടത് നല്‍കണമെന്ന ഭാര്യ ആരിഫയുടെ അപേക്ഷ അയാള്‍ ചെവിക്കൊള്ളുന്നുമില്ല.

പള്ളിക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ അയാളുടെ കാര്യക്കാരനായ ദാവൂദ് ആ പ്രദേശത്തെ തെമ്മാടിയായ നിസാറിനെ കാണാതായതും അയാളുടെ മൃതദേഹം എന്ന് കരുതുന്ന ഒന്ന് താന്‍പോരിമക്കാരനായ ശങ്കർ ഹിന്ദു ശ്മശാനത്തില്‍ അടക്കംചെയ്ത വിവരം അറിയിക്കുന്നു. പതിനഞ്ചു ദിവസത്തെ രാപ്പകല്‍ ശ്രമത്തിനു ശേഷം നിസാറിന്റെ മൃതദേഹം ഖബര്‍സ്ഥാനില്‍ അടക്കംചെയ്തു. അത് കഴിഞ്ഞപ്പോഴാണ് മരിച്ചെന്നു കരുതിയ നിസാര്‍ പ്രത്യക്ഷപ്പെടുന്നത്. ഞെട്ടിപ്പോയ ഉസ്മാൻ സാബ് പരിക്ഷീണനായി വീട്ടിലെത്തുമ്പോൾ കേൾക്കുന്ന വാർത്ത, അയാളുടെ ഇളയകുഞ്ഞ് കടുത്ത മെനിഞ്ചൈറ്റിസ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയി​ലാണെന്നാണ്. വീട്ടിലെ കാര്യങ്ങൾ അറിയുകപോലും ചെയ്യാതെ നാട്ടിലെ ഒരു ഗുണവുമില്ലാത്ത കാര്യങ്ങൾക്ക് പിറകെ പോകുന്നതിന്റെ നിരർഥകതയാണ് ഈ കഥയിൽ ബാനു കൊണ്ടുവരുന്നത്. ഏതാണ്ടിതേ രീതിയിൽ പുരുഷാധിപത്യ മതാധിപത്യ സമൂഹത്തിലെ ക്രൂരതയാണ് ‘കരിമൂർഖന്മാർ’ എന്ന കഥയിലും ആവിഷ്കരിക്കുന്നത്.

പെൺകുഞ്ഞുങ്ങളെ പ്രസവിക്കുന്നു എന്നതാണ് അഷ്റഫയുടെ മേൽ ഭർത്താവ് ആരോപിക്കുന്ന കുറ്റം. ആൺകുഞ്ഞിനെ ലഭിക്കാൻവേണ്ടി അയാൾ വേറെ വിവാഹം ചെയ്യുന്നു. വീട്ടുജോലിക്കു പോകുന്നുണ്ടെങ്കിലും അതുകൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാത്ത അഷ്റഫയോട് ജീവനാംശം ആവശ്യപ്പെടാൻ സുലേഖാ ബീഗം ഉപദേശിക്കുകയാണ്. നിയമങ്ങൾ മനസ്സിലാക്കിക്കൊടുത്ത് അഷ്റഫയെ അവർ ഒരുക്കുന്നു. പക്ഷേ, മൗലവി യാക്കൂബിന്റെ പക്ഷത്താണ്. പള്ളിയിലെത്തിയ നിസ്സഹായയായ അഷ്റഫയെ സഹായിക്കണമെന്ന് ചുറ്റുമുള്ള സ്ത്രീകൾ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, മൗലവിയുടെ കോപം ഭയന്ന് അവർ സന്ദേഹിക്കുന്നു. ചർച്ചക്കിടയിൽ ക്രുദ്ധനായ യാക്കൂബ് അഷ്റഫയെ തള്ളിയിടുകയാണ്.

ഒക്കത്തുനിന്ന് മുന്നി തെറിച്ചുവീണ് മരണമടഞ്ഞു. മരണം സമുദായത്തിന്റെ ചുമതലകളെക്കുറിച്ച് മൗലവിയെ ഓർമിപ്പിക്കുന്നു. മുന്നിയുടെ സംസ്കാരം മതാചാരപ്രകാരം നടത്തി മൗലവി തിരിച്ചുപോകുമ്പോൾ പരിസരത്തെ സ്ത്രീകളെല്ലാം –ഹനീഫ, റഫിയ, നസീമ, ജമീല, ക്വാസി സാഹിബിന്റെ മരുമകൾ– വഴിനീളെ ഭംഗ്യന്തരേണ തന്നെ ഭർത്സിക്കുന്നതായി മൗലവിക്ക് അനുഭവപ്പെടുകയാണ്. വീട്ടിലെത്തിയപ്പോഴാകട്ടെ, പത്തു കൊല്ലംകൊണ്ട് ഏഴു കുഞ്ഞുങ്ങളെ പ്രസവിച്ച ഭാര്യ ആമിന, ഇനി തനിക്ക് ഒരു പ്രസവയന്ത്രമായി മാത്രം കഴിയാൻ താൽപര്യമില്ലെന്നറിയിച്ച് പ്രസവം നിർത്താനുള്ള ഓപറേഷൻ നടത്താൻ അമ്മയോടൊത്ത് വീടുവിട്ടിറങ്ങുന്ന കാഴ്ചയാണ് കാണുന്നത്. സഹോദരീത്വം എന്ന ഒരു ഘടകത്തെ പുരുഷാധിപത്യത്തിനെതിരെ എങ്ങനെ ശക്തമായി ഉപയോഗിക്കാമെന്ന് ഈ കഥ ഉദാഹരിക്കുന്നു.

ഇത്തരം നിസ്സഹായരായ നിരവധി സ്ത്രീകളെയും അവരുടെ ദൈന്യങ്ങളെയും നേരിട്ടറിഞ്ഞതിൽനിന്നാകാം, ‘ഒരിക്കലൊരു സ്ത്രീയാകൂ, പ്രഭോ’ എന്ന കഥ ഉരുവംകൊണ്ടത്. ഇതിലെ വക്താവ്, മതപരമായ എല്ലാ നിബന്ധനകളും പാലിച്ചു ജീവിച്ചവളാണ്. ഒരു പാവം പെണ്ണ്. എന്നാൽ, ഭർത്താവിനെ സംബന്ധിച്ചിടത്തോളം അവളുടെ ശരീരം കേവലമൊരു കളിക്കളം മാത്രമാണ്. മനസ്സാകട്ടെ ഹരംകൊള്ളാനൊരു കളിപ്പാട്ടവും. സ്ത്രീധനത്തിന്റെ പേരിൽ അവളെ ഭർത്സിക്കുന്ന അയാൾ അമ്മ മരിച്ചിട്ട് കാണാൻ പോകാൻപോലും അവളെ അനുവദിക്കുന്നില്ല. അസുഖം ബാധിച്ചപ്പോൾ ഇനിയവൾ ഉപയോഗശൂന്യയാണെന്ന തീർപ്പിൽ അയാൾ രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു. അതിന് അമ്മ അവൾക്ക് നൽകിയ മാല പുതുപ്പെണ്ണിനെ അണിയിക്കാൻ ചോദിക്കുമ്പോഴാണ് തന്റെ മുഖരഹിത അസ്തിത്വം അവൾക്കു ബോധ്യമാകുന്നത്. ആ നീറ്റലിൽനിന്നാണ് സ്രഷ്ടാവായ ദൈവത്തോട് ഈ അനീതികളും വേദനയും മനസ്സിലാക്കാൻ ഒരിക്കലെങ്കിലും ഒരു സ്ത്രീയാകൂ പ്രഭോ എന്നവൾ നിഷ്കർഷിക്കുന്നത്.

സ്ത്രീകളുടെ അരികുവത്കരണവും ദൈന്യവും മാത്രമല്ല ബാനു മുഷ്താഖിന്റെ കഥകൾക്ക് വിഷയമാകുന്നത്. അവരുടെ സ്വയം ശ്രേഷ്ഠതാഭാവവും അഹംബോധവും എല്ലാം അവരുടെ കഥകളിൽ വരുന്നുണ്ട്. ‘ശവക്കച്ച’ എന്ന കഥയിൽ സമ്പന്നയായ ഷാസിയ ഭർത്താവിനൊത്ത് ഹജ്ജ് കർമത്തിനു പോകയാണ്. അതിന്റെ ചിട്ടവട്ടങ്ങൾ വിപുലമായ രീതിയിൽ നടത്തിയാണ് യാത്രയാകുന്നത്. പോകുംമുമ്പ് അവരുടെ ജോലിക്കാരി യസീന വളരെ ബുദ്ധിമുട്ടി സമ്പാദിച്ച ആറായിരം രൂപ ഷാസിയയെ ഏൽപിച്ച് അവിടെനിന്ന് വിശുദ്ധ ജലത്തിൽ പുണ്യപ്പെടുത്തിയ ഒരു കച്ചകൊണ്ടുവരണമെന്ന് അപേക്ഷിക്കയാണ്. ഷാസിയ ഗംഭീരമായ ഷോപ്പിങ് നടത്തി. പക്ഷേ, യസീനക്കുള്ള കച്ച മറന്നുപോയി. തിരിച്ചെത്തി യസീന അതു ചോദിച്ചപ്പോൾ അവർ ക്ഷുഭിതയാകുകയാണ്. പകരം വിശുദ്ധ ജലവും ജപമാലയും നൽകിയെങ്കിലും അതു സ്വീകരിക്കാൻ യസീന തയാറായില്ല. വളരെ വൈകാതെ യസീന മരിച്ചപ്പോൾ ശവക്കച്ചക്കുവേണ്ടി അവരുടെ മകൻ വന്നപ്പോൾ ഷാസിയ തന്റെ വീഴ്ച ഓർക്കുകയാണ്. ഷാസിയയുടെ വീട്ടുകാർ യസീനയുടെ ശവമടക്കം നടത്തിയെങ്കിലും ഉറപ്പ് പാലിക്കാൻ പറ്റാത്തതിന്റെ വീഴ്ച ഷാസിയയെ പിന്തുടരുകയാണ്. വിദ്വേഷവും വീഴ്ചകളും ഏറ്റുപറഞ്ഞ് നിർവഹിക്കുന്ന പുണ്യ കർമത്തിന്റെ ബാക്കിപത്രം ഇതൊക്കെയാണ് എന്ന് കഥാകാരി ഓർമപ്പെടുത്തുന്നു.

പാവപ്പെട്ടവരും ധനികരും തമ്മിലുള്ള അന്തരവും ജീവിതത്തോ ടുള്ള അവരുടെ സമീപനവും തന്നെയാണ് ‘ചുവന്ന ലുങ്കി’യിലെ വിഷയം. അവധിക്കാലത്ത് കുട്ടികളുടെ ശല്യം സഹിക്കാൻ വയ്യാതായപ്പോഴാണ് കുറച്ചുനാളെങ്കിലും അവരെ അടക്കിയിരുത്താൻ ആൺകുട്ടികൾക്ക് ചേലാകർമം നടത്താൻ റസിയ തീരുമാനിക്കുന്നത്. സമ്പന്നരായ കാരണം അവർക്കൊപ്പം കുറച്ചു പാവപ്പെട്ട കുട്ടികൾക്കും പള്ളിവഴി ചേലാകർമം നടത്താൻ കുടുംബം നിശ്ചയിക്കയാണ്. അതിനുവേണ്ടി സമൃദ്ധമായിത്തന്നെ ചുവന്ന ലുങ്കി റസിയ ദാനംചെയ്യുന്നു. പള്ളിയിൽ ഇബ്രാഹിമിന്റെ നേതൃത്വത്തിൽ ഏറ്റവും അപരിഷ്കൃതമായ രീതിയിൽ ചേലാകർമം നടത്തുമ്പോൾ റസിയയുടെ വീട്ടിലെ കുട്ടികൾക്ക് മുന്തിയ ആശുപത്രിയിൽ വിദഗ്ധരായ ഡോക്ടർമാരാണ് ചേലാകർമം നടത്തുന്നത്. പാവപ്പെട്ട കുട്ടികൾ മുറിവുണങ്ങി വേഗത്തിൽ ജീവിതത്തിലേക്ക് തിരിച്ചുവന്നപ്പോൾ റസിയയുടെ മകന്റെ മുറിവ് ഗുരുതരമാകയാണ്. പണംകൊണ്ട് എല്ലാം സാധിക്കും എന്ന വിശ്വാസത്തെയാണ് ബാനു ഈ കഥയിൽ ഇകഴ്ത്തുന്നത്.

പ്രായമായ അമ്മമാരുടെ പലവിധ പ്രശ്നങ്ങൾ ബാനു മുഷ്താഖ് കഥകളിൽ കൊണ്ടുവരുന്നുണ്ട്. തന്റെ തീരുമാനങ്ങൾക്ക് ശാഠ്യംപിടിക്കുന്ന അഖിലയാണ് ‘ഹൃദയത്തിന്റെ തീരുമാനം’ എന്ന കഥയിൽ വരുന്നത്. ഭർത്താവിന്റെ സ്നേഹം അമ്മയുമായി അയാൾ പങ്കിടുന്നത് അഖിലക്ക് സഹിക്കാനാവുന്നില്ല. താമസം രണ്ടിടത്താക്കിയിട്ടും അവൾ ഭർത്താവ് യൂസഫിന് സ്വൈരം നൽകുന്നില്ല. കഷ്ടപ്പെട്ട് തന്നെ വളർത്തിയ അമ്മയെ വേദനിപ്പിക്കുന്നതോടെ ഖിന്നനാകുന്ന യൂസഫ്, അമ്മയെ രണ്ടാമത് വിവാഹം കഴിപ്പിക്കാൻ തീരുമാനിക്കയാണ്. മെഹ്ബൂബ ബീവിക്ക് ഇത് അത്ഭുതവും വേദനജനകവുമായിരുന്നു. പക്ഷേ, രോഷംകൊണ്ടത് അഖിലയാണ്. അവൾ അയൽപക്കക്കാരെക്കൂട്ടി വിവാഹത്തെ എതിർക്കാൻ ശ്രമിച്ചപ്പോൾ ഇത് മകന്റെ തീരുമാനമല്ല തന്റെ തീരുമാനമാണ് എന്ന് തുറന്നുപറഞ്ഞ് മെഹ്ബൂബ ബീവി എല്ലാവരെയും നിശ്ശബ്ദരാക്കുന്നു.

ഇത് ബാനുവിന്റെ കഥകളിലെ ഒരു വ്യത്യസ്ത ചിത്രമാണ്. സമൂഹത്തിലെ ശ്രേഷ്ഠരുടെ ദാമ്പത്യത്തിലെ നാട്യങ്ങളും പൊള്ളത്തരങ്ങളുമാണ് ‘ഷഹിസ്താ മഹലിനുള്ള ശിലാഫലകങ്ങൾ’ ഓർമിപ്പിക്കുന്നത്. മുജാഹിദീൻ-സീനത്ത് ദമ്പതികളെ ആശ്ചര്യ​െപ്പടുത്തുംവിധമുള്ള ഇണക്കിളികളായിരുന്നു ഇഫ്ത്തിക്കറും ഷഹിസ്തയും. ഭാര്യക്കുവേണ്ടി താജ്മഹൽപോലൊരു സ്മാരകം പണിയാൻപോലും സന്നദ്ധനായവൻ. എന്നാൽ, തുടർച്ചയായ പ്രസവം ക്ഷീണിതയാക്കിയ ഷിയസ്ത പ്രസവശേഷം മരണ​മടഞ്ഞപ്പോൾ നാൽപതടിയന്തരം കഴിഞ്ഞതിന്റെ പിറ്റേന്ന് ഇഫ്തിക്കർ കുഞ്ഞുങ്ങളെ നോക്കാനെന്ന പേരിൽ ഒരു കൊച്ചു പെൺകുട്ടിയെ വിവാഹംകഴിച്ചത് സീനത്തിന് ഉൾക്കൊള്ളാനേ കഴിഞ്ഞില്ല. അയാൾ വാചാലമായി പറഞ്ഞിരുന്ന സ്നേഹത്തിൽ വിശ്വസിച്ച് ഷിയസ്ത തിരിച്ചുവന്നാൽ എന്തുചെയ്യും എന്ന് സീനത്ത് ആശ്ചര്യപ്പെടുന്നു. പ്രകടനപരതയിലെ പൊള്ളത്തരങ്ങൾക്ക് ആഞ്ഞുള്ള ഒരടിയാണീക്കഥ.

കൗമാരത്തിന്റെ ചാപല്യങ്ങളും മുതിർച്ചയുടെ മുഹൂർത്തവും ഭംഗിയായി അവതരിപ്പിക്കുന്ന കഥയാണ് ‘മൃദു മർമരങ്ങൾ ’. കുടുംബവീട്ടിലെ അവധിക്കാല കോലാഹലങ്ങൾക്കിടയിൽ ഒരു ബഹളക്കാരനായ, അപരിഷ്കൃതനായ മുതിർന്ന പയ്യനിൽനിന്ന് അവിചാരിതമായി കിട്ടിയ ചുംബനത്തെ കുറിച്ച് വക്താവ് ഓർക്കുന്നത്, അതേ പയ്യൻ, ആബിദ്, മുതിർന്ന് പള്ളിയുടെ ആഘോഷവുമായി ബന്ധപ്പെട്ട കാര്യത്തിന് കാണാൻ വരുമ്പോഴാണ്. തന്റെ കുടുംബത്തിന്റെ പള്ളിക്കാര്യത്തിന്റെ ചുമതല വഹിക്കുന്ന യൗവനയുക്തനായ ആബിദിന്റെ മാറ്റം വക്താവിനെ വിസ്മയപ്പെടുത്തുന്നു. കാൽപനികതയുടെ ഭാരമില്ലാതെയാണ് ഈ ആദ്യാനുഭവത്തെ ബാനു അവതരിപ്പിക്കുന്നത്. അതിലുണ്ടൊരു പ്രത്യേകത.

ഷഹീം ബാനുവിന്റെയും സാദത്തിന്റെയും കുടുംബത്തിലെ ചില പ്രശ്നങ്ങൾ നർമം ചാലിച്ച് അവതരിപ്പിക്കുന്ന കഥയാണ് ‘സ്വർഗത്തിന്റെ ഒരു രുചി’. സാദത്തിന്റെ വിധവയും സാധു പ്രകൃതിയുമായ പിതൃ സഹോദരി നിസ്കരിക്കാൻ സൂക്ഷിച്ചുവെച്ചിരുന്നത് ഭർത്താവ് നൽകിയ തടുക്കാണ്. അത് ഏറെ പഴയതാണ്. ഒരിക്കൽ അറിയാതെ കുട്ടികൾ സൈക്കിൾ തുടക്കാൻ അതെടുത്തതോടെ പ്രശ്നം തുടങ്ങുകയാണ്. എന്തുകൊടുത്താലും തന്റെ പഴയ തടുക്കുതന്നെ വേണമെന്ന് നിർബന്ധംപിടിക്കുന്ന ബിദാദി മറ്റൊന്നും വേണ്ടെന്ന നിലപാട് എടുക്കുകയാണ്. ഭക്ഷണംപോലും ഉപേക്ഷിക്കുമെന്നായപ്പോൾ സാദത്തിന്റെ കുഞ്ഞുങ്ങൾ സ്വർഗത്തിലേക്കെത്താനുള്ള പാനീയം എന്നു പറഞ്ഞ് പെപ്സി നൽകുകയാണ്. അതവൾ എന്തെന്നറിയാതെ വിശ്വസിക്കുന്നു. വിധവയുടെ ഏകാന്തത, വാർധക്യത്തിന്റെ ശാഠ്യങ്ങൾ, ആർത്തവ വിരാമ പ്രശ്നങ്ങൾ എന്നിങ്ങനെ നിരവധി സ്ത്രൈണ പ്രശ്നങ്ങൾ ഉൾ​ച്ചേർത്തിട്ടുള്ള ഈ കഥ നർമത്തിൽ ചാലിച്ചാണ് ബാനു അവതരിപ്പിക്കുന്നത്.

ഒരു കുടുംബത്തിൽ സാമ്പത്തികമായി രണ്ടു തട്ടിൽ നിൽക്കുന്നവർ പണം കുറഞ്ഞയാൾ മറ്റവനെ അനുകരിക്കാൻ ശ്രമിക്കുമ്പോഴുണ്ടാകുന്ന തകറാറുകളാണ് ‘ഹൈഹീൽഡ് ഷൂസ്’ എന്ന കഥ. ഇതിലും ഉണ്ട് നർമത്തിന്റെ നേർത്ത നൂൽ. അതേ ജനുസ്സിൽപെടുത്താവുന്ന കഥ തന്നെയാണ് ‘അറബി അധ്യാപകനും ഗോബി മഞ്ചൂരിയും’. മറ്റൊരു പ്രദേശത്തുനിന്നു വന്ന അറബി അധ്യാപകൻ മികച്ച രീതിയിൽ പഠിപ്പിക്കും. പക്ഷേ, വിവാഹത്തിനു ശ്രമിക്കുമ്പോൾ അയാളുടെ നാട് പ്രശ്നമാകുന്നു. അവസാനം വിവാഹം നടന്ന് കുറച്ചുനാൾ കഴിഞ്ഞപ്പോൾ പെൺകുട്ടി വിവാഹമോചനത്തിനായി വക്താവായ വക്കീലിനെ സമീപിക്കുകയാണ്. കാര്യം തിരക്കിയപ്പോൾ അയാളുടെ ദൗർബല്യം ഗോബി മഞ്ചൂരി ഉണ്ടാക്കാനറിയാത്തതാണ് എന്നു മനസ്സിലാക്കുന്ന വക്കീൽ ഫോണിൽ അതിന്റെ പാചകക്കുറിപ്പ് തപ്പി നൽകാൻ ഉദ്യമിക്കുന്നിടത്ത് കഥ തീരുന്നു. ആചാരങ്ങളും വിശ്വാസങ്ങളും മാത്രമല്ല രുചിക്കൂട്ടുകളും ദാമ്പത്യത്തിൽ പ്രധാനമാണെന്ന വസ്തുത വളരെ സരസമായി ബാനു അവതരിപ്പിക്കുന്നു.

 

ബാനു മുഷ്​താഖ് ദീപ ബസ്തിയോ​െടാപ്പം

സാധാരണമായ ഭാഷയിലാണ് ബാനു എഴുതുന്നത്. അതിനൊരു താളവും ലയവുമുണ്ട്. അതിന്റെ ഭംഗി പൂർണമായും പിടിച്ചെടുക്കാൻ വിവർത്തനത്തിന് കഴിഞ്ഞു എന്നുവരില്ല. പക്ഷേ, തഴക്കംവന്ന ദീപയുടെ കൈകൾ അത് വിദഗ്ധമായി നടത്തിയിരിക്കുന്ന രീതി ശ്ലാഘനീയമാണ്. ‘തീമഴ’ എന്ന കഥയിൽ ആവർത്തിച്ചുവരുന്ന കാക്കയുടെ ശബ്ദം എന്ന പ്രതീകത്തെ ശക്തി ചോർന്നുപോകാതെ ഉൾക്കൊള്ളിക്കാൻ ദീപക്ക് കഴിയുന്നുണ്ട്. ‘ഹൃദയദീപം’ എന്ന കഥയിൽ വെളിച്ചം- ഇരുട്ട് എന്ന ദ്വന്ദ്വത്തിലൂടെ മെഹ്റുവിന്റെ മാനസികാവസ്ഥകളെയും ജീവിതത്തെയും ആവിഷ്‍കരിക്കുന്നത് പ്രത്യേകം പരാമർശിക്കേണ്ടതാണ്. ‘ഒരിക്കലെങ്കിലും ഒരു സ്ത്രീയാകൂ, പ്രഭോ’ എന്ന കഥയിൽ, ചുവന്ന മഷി നിറച്ച എന്റെ ഹൃദയത്തിന്റെ പേനയുടെ നിബ് ഒടിഞ്ഞിരിക്കുന്നു. എന്റെ വായക്ക് ഇനി സംസാരിക്കാനാകില്ല. എഴുതാനിനി വാക്കുകളില്ല. ക്ഷമയുടെ അർഥം എനിക്കറിയില്ല എന്ന അവസ്ഥയിലെത്തിയ സ്ത്രീയാണ് ദൈവത്തോട് ഇനി സൃഷ്ടി നടത്തു​മ്പോൾ ഭൂമിയിൽ ഒരിക്കൽ സ്ത്രീയായി വരൂ എന്ന് അഭിപ്രായപ്പെടുന്നത്. സ്ത്രീയുടെ അവസ്ഥയെ ഇതിലും കാവ്യാത്മകമായി എങ്ങനെ അവതരിപ്പിക്കും!

സമകാലിക സമൂഹത്തിലെ നിരവധി ദുർനടപ്പുകളെയാണ് തന്റെ കഥകളിലൂടെ ബാനു ചോദ്യംചെയ്യുന്നത്. ഇവയിലൂടെ കടന്നുപോകു​​മ്പോൾ ഇതെല്ലാം ഒരു സമുദായത്തിനു മാത്രം ഉള്ളതല്ല എന്ന തോന്നൽ നമുക്കുണ്ടാകും. പക്ഷേ, മിക്ക സ്ത്രീകളും കഥാന്ത്യത്തിൽ സ്വയം തിരിച്ചറിയുന്നുണ്ടെന്നതാണ് വാസ്തവം. ഒപ്പം നിൽക്കുന്ന പുരുഷന്മാർ തിരിച്ചറിഞ്ഞാലേ പരിവർത്തനം സാധ്യമാകൂ. പക്ഷേ, സ്വയം തിരിച്ചറിയൽതന്നെ മാറ്റത്തിന്റെ തുടക്കമാണ്. സമൂഹത്തിലെ പ്രശ്നങ്ങൾ മാത്രമല്ല ഗാർഹിക ഇടത്തിലെ ശാരീരികമായ നിരവധി പ്രശ്നങ്ങളെയും ബാനു കഥകളിലൂടെ നേരിടുന്നുണ്ട്. ഇതെല്ലാംതന്നെ ഒരു പ്രത്യേക ഭാഷ സംസാരിക്കുന്ന പ്രത്യേക സമുദായത്തിന്റെ മാത്രമായ പ്രശ്നങ്ങളല്ല എന്ന തോന്നലിലേക്ക് വികസിക്കാൻ തക്കവണ്ണം അവതരിപ്പിക്കുന്നതിലാണ് കഥാകാരി എന്ന നിലയിൽ ബാനു മുഷ്താഖിന്റെ വിജയം. അതാകാം അവരെ ഈ ഒരു അംഗീകാരത്തിന് പ്രാപ്തയാക്കിയതും.

News Summary - The Booker Prize and Banu Mushtaq's writing career