കിള


ഖുത്ബ് സ്ഥലത്തുള്ള അപൂർവം അവസരങ്ങളിൽ, വല്ലപ്പോഴും കൊട്ടാരത്തിലെ വിരുന്നുകൾക്ക് അവനോടൊപ്പം അവളും ലാദുവും ക്ഷണിക്കപ്പെട്ടു. വിശേഷപ്പെട്ട അതിഥിയെപ്പോലെ സേബയെ അവർ പരിഗണിച്ചു. ശൈഖും ഭാര്യയും അവളെ സ്നേഹത്താൽ മൂടി. അന്യപുരുഷന്മാരുടെ മുന്നിൽ അവൾ വന്നേക്കരുതെന്ന ഖുത്ബിന്റെ നിർബന്ധബുദ്ധി ശൈഖിനു മുന്നിൽ മാത്രം അയഞ്ഞു. സേബക്ക് തട്ടും തടവുമില്ലാതെ ശ്വസിക്കാൻ പറ്റി. ഓരോ വട്ടവും, വയറുനിറയെ ഒട്ടകയിറച്ചിയും ആട്ടിൻസൂപ്പും റൊട്ടിയും ശൈഖ് അവളെ ഊട്ടി. അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായപ്പോഴെല്ലാം സേബയുടെ മനസ്സു സുഖപ്പെട്ടു. പള്ളിക്കാട്ടിൽ, ചെമ്പരത്തിച്ചെടിത്തണലിൽ ഉറങ്ങുന്ന ഉപ്പയെക്കുറിച്ച്...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഖുത്ബ് സ്ഥലത്തുള്ള അപൂർവം അവസരങ്ങളിൽ, വല്ലപ്പോഴും കൊട്ടാരത്തിലെ വിരുന്നുകൾക്ക് അവനോടൊപ്പം അവളും ലാദുവും ക്ഷണിക്കപ്പെട്ടു. വിശേഷപ്പെട്ട അതിഥിയെപ്പോലെ സേബയെ അവർ പരിഗണിച്ചു. ശൈഖും ഭാര്യയും അവളെ സ്നേഹത്താൽ മൂടി. അന്യപുരുഷന്മാരുടെ മുന്നിൽ അവൾ വന്നേക്കരുതെന്ന ഖുത്ബിന്റെ നിർബന്ധബുദ്ധി ശൈഖിനു മുന്നിൽ മാത്രം അയഞ്ഞു. സേബക്ക് തട്ടും തടവുമില്ലാതെ ശ്വസിക്കാൻ പറ്റി. ഓരോ വട്ടവും, വയറുനിറയെ ഒട്ടകയിറച്ചിയും ആട്ടിൻസൂപ്പും റൊട്ടിയും ശൈഖ് അവളെ ഊട്ടി. അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായപ്പോഴെല്ലാം സേബയുടെ മനസ്സു സുഖപ്പെട്ടു. പള്ളിക്കാട്ടിൽ, ചെമ്പരത്തിച്ചെടിത്തണലിൽ ഉറങ്ങുന്ന ഉപ്പയെക്കുറിച്ച് നിരന്തരം അവളോർത്തു.
പക്ഷേ, എല്ലാത്തിൽനിന്നും മാറി, നീളൻ താടിയും തടവി നിൽക്കാനായിരുന്നു ഖുത്ബിന് താൽപര്യം.
ഒരിക്കൽ, കൊട്ടാരത്തിലെ അമൂല്യശേഖരങ്ങളുടെ സൂക്ഷിപ്പുമുറിയിലേക്ക്, ആവേശത്തോടെ സേബയെ ശൈഖിന്റെ ഭാര്യ കൊണ്ടുപോയി. ആധുനികമായ മുറിയിലൊരുക്കിയ ഒരു പഴഞ്ചൻ ലോകമാണ് അവിടെ അവൾക്ക് കാണാനായത്.
“അദ്ദേഹത്തിന്റെ വല്യ അബ്ബ പണ്ട് മലബാറിലേക്ക് പോയപ്പോൾ കൊണ്ടുവന്ന കളിപ്പാട്ടങ്ങളാണ് ഇതെല്ലാം... ആരോ കൊടുത്ത സമ്മാനങ്ങളാണുപോലും.” മരത്തടിയിൽ പണിത ഒരു തൊട്ടിലും, കുഞ്ഞു കാളവണ്ടിയും, ഉരുവും സേബക്ക് മുന്നിലേക്കിട്ടപ്പോൾ ആ സ്ത്രീ പറഞ്ഞു.
സേബക്ക് പെട്ടെന്ന് ഉമ്മച്ചിവീടിന്റെ വാസന ഓർമവന്നു; പൂതലിച്ച മരവാതിലുകളും, ഉറക്കുത്തിയ കഴുക്കോലുകളുമുള്ള ആ വീടിന്റെ മടുപ്പിക്കുന്ന മണം അവൾക്ക് തലവേദനയുണ്ടാക്കി. ഒന്നു ചിരിച്ചെന്ന് വരുത്തി, അവൾ വേഗം ആ മുറി വിട്ടിറങ്ങി.
കാലങ്ങൾക്കു ശേഷം, സുൽത്താനൊപ്പം ബംഗ്ലാവിലേക്ക് കാലെടുത്തു െവച്ചപ്പോഴും ഇതേ വാസനതന്നെയാണ് സേബ തിരിച്ചറിഞ്ഞത്.
* * *
സേബയും സുൽത്താനും അവരുടെ അഞ്ചാമത്തെ കൂടിക്കാഴ്ചക്ക് ഒരുങ്ങുകയാണ്. അയാളാണ് പറഞ്ഞത്, കാറിൽ ഒരു യാത്രയാവാമെന്ന്. സേബയും അതിനായി ആറ്റുനോറ്റിരിക്കുകയായിരുന്നു.
“അബ്ദുള്ള… അവനെ എന്തുചെയ്യും?”
സുൽത്താൻ ഊരുചുറ്റാനിറങ്ങുമ്പോഴെല്ലാം എന്താണ് അബ്ദുള്ളയെ ചെയ്യാറുള്ളതെന്ന് അറിയാമായിരുന്നിട്ടും മലയാളത്തിൽ ടൈപ്പ് ചെയ്തുകൊണ്ട് സേബ ചോദിച്ചു.
“മാളികയിൽ നിർത്തില്ല. ലൈലാസിൽ ആക്കും. ഞാൻ പറഞ്ഞിട്ടില്ലേ ആ ഡേ കെയറിനെക്കുറിച്ച്, ഒരു വൃദ്ധ നടത്തുന്നത്. അവിടം അവന് വലിയ താൽപര്യമാണ്.”
അത്യാവശ്യം ഉച്ചത്തിൽ പറഞ്ഞുകൊണ്ട് ഒരു വോയിസ് നോട്ടയച്ചു, സുൽത്താൻ. സന്തോഷം എന്നു കാണിക്കാൻ പറ്റിയ ഒരു ഇമോജി തെരഞ്ഞെടുത്ത് അവൾ തിരിച്ചയച്ചു.
സുൽത്താന്റെ ജോലിയുടെ സ്വഭാവത്തെക്കുറിച്ച് സേബക്ക് ആദ്യമൊന്നും അത്ര തിട്ടം പോരായിരുന്നു. ഒരു കലാകാരനാണെന്നും, അയാൾ ആർക്ക് കീഴിലും ജോലിയെടുക്കുന്നില്ല എന്നും മാത്രമറിയാം. ഇടക്കിടെ അപ്രത്യക്ഷനാവും. അതും ഒരാഴ്ചയ്ക്കകം നീളില്ല. ആ സമയങ്ങളിൽ സേബയുമായി ബന്ധപ്പെടാറില്ല. അവൾക്കാണെങ്കിൽ അപ്പോഴെല്ലാം വല്ലാത്തൊരു ശ്വാസംമുട്ടലാണ്. കുഞ്ഞിമുഹമ്മദ് ഡോക്ടറുടെ ക്ലിനിക്കിലെ അവളുടെ ജോലിയിൽ ശ്രദ്ധ ചെലുത്താൻപോലും കഴിയില്ല.
ആഴ്ചയിൽ അഞ്ചു ദിവസം മാത്രം പ്രവർത്തിക്കുന്ന ക്ലിനിക്കാണ് കുഞ്ഞിമുഹമ്മദ് ഡോക്ടറിന്റേത്. മെഡിക്കൽ കോളേജിലെ തിരക്കുകൾ ഒഴിഞ്ഞുള്ള സമയങ്ങളിൽ അദ്ദേഹമെത്തും. നിറയെ രോഗികളായിരിക്കും, കാണാൻ. അവർക്ക് ടോക്കണും മരുന്നും എടുത്തു കൊടുക്കാൻ ആകെയുള്ളത് സേബ മാത്രം.
സുൽത്താൻ സ്ഥലം വിടുന്ന അവസരങ്ങളിൽ, ഫാർമസി കൗണ്ടറിൽ വന്ന് തട്ടുന്ന രോഗികളോടുപോലും സേബക്ക് അരിശം തോന്നും. പണ്ടെന്നോ പഠിച്ച പേരുകൾ വീണ്ടുംവീണ്ടുമോർത്ത് റാക്കുകളിൽനിന്ന് മരുന്നുകൾ തപ്പിയെടുക്കാനുള്ള അവളുടെ മന്ദത പിന്നെയും വർധിക്കും. സകലതും യാന്ത്രികമാവും.
* * *
ആദ്യമായിട്ട് അവൾ സുൽത്താനെ കാണുന്നത് കുഞ്ഞിമുഹമ്മദ് ഡോക്ടറുടെ ക്ലിനിക്കിൽ െവച്ചാണ്; ഒരന്തിനേരത്ത്. അൽപം വൈകിയേ എത്തൂ എന്ന് ഡോക്ടർ അറിയിച്ചതിന്റെ ഈർഷ്യ, പുറത്തു കാത്തിരിക്കുന്ന ചില രോഗികളുടെയെല്ലാം മുഖത്തുണ്ടായിരുന്നു. അകത്തെ മുറിയിൽ, മരുന്നു പാക്കറ്റുകളുടെ മുന്നിലായി ഇരിക്കുന്ന സേബയുടെ അരികിലേക്ക് രോഗികൾ പരാതിയുമായി എത്തിത്തുടങ്ങി. അവർക്ക് മറുപടി നൽകി അവളുടെ ക്ഷമ നശിച്ചു.
“ഡോക്ടർ ആദ്യമായിട്ടാണ് ഇങ്ങനെ വൈകുന്നത്. നിങ്ങളൊന്ന് സമാധാനിക്കൂ. അദ്ദേഹത്തിന് അത്രക്കും അത്യാവശ്യമായിട്ടുള്ള എന്തെങ്കിലും കാര്യമുണ്ടായിട്ടാവും...”
തലയുയർത്താതെ മൊബൈലിലേക്ക് നോക്കിക്കൊണ്ട് അവൾ വീണ്ടും പറഞ്ഞു. മറുപടിയായി കേട്ടത് ഒരു ചിരിയാണ്. അവൾ മിഴികളുയർത്തി. സുമുഖനായൊരു, രോഗിയല്ലാത്ത മനുഷ്യൻ മുന്നിൽ നിൽക്കുന്നു. അതായിരുന്നു സുൽത്താൻ! അവൾ, ആ ചന്തം നോക്കിക്കൊണ്ട്, ഇമകൾ ചിമ്മാതെ അൽപമാത്ര അങ്ങനേ ഇരുന്നു. അയാളുടെ ചുമലിൽ, വയറു നിറഞ്ഞുനിൽക്കുന്നൊരു ബാഗുണ്ടായിരുന്നു.
“എനിക്ക് കുഞ്ഞിമുഹമ്മദ് ഡോക്ടറെ കാണേണ്ട. പക്ഷേ, ഡോക്ടറുടെ മുറിയിലേക്ക് ഒന്നു കയറണം...” അടച്ചിട്ട പരിശോധനാമുറി ചൂണ്ടിക്കൊണ്ട് കളിമട്ടിൽ സുൽത്താൻ പറഞ്ഞു.
അപ്പോഴാണ് ഡോക്ടർ പറഞ്ഞേൽപിച്ച കാര്യം സേബക്ക് ഓർമ വന്നത്. അവൾ വേഗമെണീറ്റ്, അകത്തുകൂടി പരിശോധനാമുറിയിലേക്ക് പോയി. രോഗികൾക്ക് പ്രവേശിക്കാനുള്ള വാതിൽ ഉള്ളിൽനിന്ന് തുറന്നുകൊടുത്തു. സുൽത്താൻ അതിലൂടെ അകത്തേക്കു കയറി. സംശയത്തോടെ നോക്കുന്ന രോഗികൾക്കു നേരെ ആ വാതിൽ സേബ മെല്ലെയടച്ചു.
വലിയ മുറിയുടെ നാലു വശങ്ങളിലേക്കും സുൽത്താൻ ശ്രദ്ധയോടെ നോക്കി.
“ശാസ്ത്രത്തിൽ വിശ്വസിച്ച്, അതുപ്രകാരം തന്റെ രോഗികളെ ചികിത്സിക്കുന്ന ഒരു ഡോക്ടറുടെ മുറിയിൽ ഇത് പാടുണ്ടോ? എന്താ മരുന്നെടുത്തു കൊടുപ്പുകാരിയുടെ അഭിപ്രായം?”
ആ വിശേഷണം സേബക്ക് തെല്ലും ഇഷ്ടപ്പെട്ടില്ല. കുഞ്ഞിമുഹമ്മദ് ഡോക്ടറുടെ കസേരയുടെ പിറകിലുള്ള ചുമരിൽ തൂക്കിയിട്ട ഖുർആൻ വചനങ്ങളിലേക്കായിരുന്നു സുൽത്താന്റെ നോട്ടം. സേബയോർത്തു, എത്രയേറെ ദിനങ്ങൾ കഴിഞ്ഞിട്ടായിരുന്നു ഈ വചനങ്ങളെ തനിക്ക് നിസ്സാരമാക്കി കാണാൻ സാധിച്ചതെന്ന്. ഉച്ചത്തിലുള്ള ഖുർആനോത്ത് വേണ്ട, വരികൾ കാണുക മാത്രം മതിയായിരുന്നു പഴയകാലം അതിതീവ്രമായ നോവോടെ അവളുടെയുള്ളിൽ നുരഞ്ഞുപൊന്താൻ. പക്ഷേ അയാളുടെ ചോദ്യം കേട്ടപ്പോൾ അവൾക്ക് ചിരിയാണുവന്നത്. കാരണം, ഒരു ഘട്ടമെത്തിയപ്പോൾ, സുൽത്താൻ ഉന്നയിച്ച ഇതേ ചിന്ത അവളിലും ഉണ്ടായതാണ്.
“ഇതിനാണ് ഒറ്റ വാക്കിൽ പ്രിവ് ലജ് എന്നു പറയുക. വിശേഷാധികാരം!” ആരോടെന്നില്ലാതെ സുൽത്താൻ പറഞ്ഞു.
മറുപടിയായി, അവൾ വെറുതെ ചുമലൊന്നിളക്കി.
തന്റെ ഭാരിച്ച ബാഗ് നിലത്തുെവച്ച്, അതിൽനിന്ന് എന്തൊക്കെയോ സാധനങ്ങൾ അയാൾ പുറത്തേക്കെടുത്തു. സേബ ആകാംക്ഷയോടെ അതു കണ്ടുനിന്നു. അവളെ നോക്കിയൊന്ന് കൺചിമ്മിത്തുറന്നശേഷം, സുൽത്താൻ, ചമയങ്ങളേതുമില്ലാത്ത ചുമരിനരികിലേക്കു നടന്നു. ചുറ്റികയും ആണികളും കൈയിൽ തയാറാക്കി. ബാഗിൽനിന്ന് ചില തടിക്കഷണങ്ങൾ പുറത്തേക്കെടുത്തു. തറയിൽ നിരത്തിെവച്ച് അവയിൽ ആണികളടിച്ചു. അവ ഏച്ചുകൂട്ടി നീളത്തിലൊരു പലകയാക്കി. അത്, ചുമരിൽ തറച്ച ആണിയിൽ തൂക്കിയിടുകയാണ് ലക്ഷ്യമെന്ന് സേബക്ക് മനസ്സിലായി. അയാളെ അവൾ അതിനായി
സഹായിച്ചു.
സുന്ദരമായൊരു ചിരി സുൽത്താൻ പകരം നൽകി. നിരസിക്കാൻ ശേഷിയില്ലാത്തവളെപ്പോലെ അവളത് നന്ദിപൂർവം കൈപ്പറ്റി. പിന്നീടയാൾ ആ പലകയിൽ ചെയ്തത് സേബയെ ശരിക്കും അത്ഭുതപ്പെടുത്തിയ ചില കാര്യങ്ങളായിരുന്നു.
മൂന്നു സ്ത്രീകളുടെ രൂപങ്ങൾ സുൽത്താൻ ബാഗിൽനിന്നെടുത്തു. ഒരു മുഴത്തിലേറെ വലിപ്പമുണ്ട് ഓരോന്നും. വെറും രൂപങ്ങളല്ല, തടിയിൽ കൊത്തിയെടുത്തത്. അവ വസ്ത്രങ്ങളണിഞ്ഞിട്ടുമുണ്ട്. അയാൾ ഓരോ രൂപവും പലകയിൽ പശയിട്ട് ഉറപ്പിച്ചുെവക്കാൻ തുടങ്ങി. ഇടത്തു നിന്ന് ആദ്യം ഒരു ഇരുണ്ട നിറമുള്ള സ്ത്രീ. പഴയകാല രീതിയിലുള്ള കറുത്ത പട്ടുചേല ചുറ്റിയ അവർ, ഇരിക്കുകയാണ്. രണ്ടാമതുള്ള, മഞ്ഞനിറവും ഇടുങ്ങിയ കണ്ണുകളുമുള്ള സ്ത്രീ, കോട്ടു ധരിച്ചിട്ടുണ്ട്. അവർ നിൽക്കുകയാണ്. മൂന്നാമത്തേത്, വെളുത്ത നിറമുള്ള, തലപ്പാവിട്ട, ധാരാളം വെള്ളിയാഭരണങ്ങൾ ധരിച്ച, ദേഹം മൂടുന്ന ഉടുപ്പിട്ട ഒരു സ്ത്രീയാണ്. അവരും ഇരിക്കുകയാണ്. വളരെ ശ്രദ്ധയോടെ, മൂന്നു രൂപങ്ങളെയും അയാൾ പലകമേൽ ഞാത്തിയിട്ടു. അവൾക്ക്, അതിലെ വെള്ളിയാഭരണങ്ങളും, ചേലയും തൊട്ടുനോക്കാൻ കൊതിതോന്നി.
“ഇത്തരം ആഭരണങ്ങൾ മുമ്പ് കണ്ടിട്ടുണ്ടോ?’’ അയാൾ സേബയുടെ മുഖത്തേക്ക് നോക്കി. “സിറിയയിൽനിന്നുമെത്തിച്ച വെള്ളിയാഭരണങ്ങളാണ്. ചേല, മുംബൈയിൽനിന്ന്...”
മനസ്സിലുള്ളതെല്ലാം ഉടനടി വായിച്ചെടുക്കാൻ കഴിവുള്ള അയാളുടെ മുന്നിൽ നിൽക്കാൻ സേബക്ക് ഭയം തോന്നി.
“ഏറ്റവും ഇടത്തുള്ളത് ആനന്ദി ഗോപാൽ ജോഷി, പിന്നെ കെയ് ഒകാമി, മറ്റേത് സബാത് ഇസ്‌ലാംബൗലി. യഥാക്രമം, ബോംബെക്കാരി, ജപ്പാൻകാരി, സിറിയക്കാരി... ഇവരെല്ലാം ആരെന്നറിയാമോ?”
ഗൗരവത്തോടെയായിരുന്നു സുൽത്താന്റെ ചോദ്യം. ഇതെല്ലാം ഊരും പേരുമുള്ള സ്ത്രീകളാണെന്നറിഞ്ഞ ഞെട്ടലിലായിരുന്നു സേബ.
ഇവരുമായി കുഞ്ഞിമുഹമ്മദ് ഡോക്ടർക്ക് എന്തായിരിക്കും ബന്ധം?
അവൾ, അറിയില്ലെന്ന് തലയാട്ടി.
“ഇവരൊന്നിച്ച്, 1885ൽ എടുത്ത ഒരു ചിത്രത്തിന്റെ റീക്രിയേഷൻ ആണിത്. ഈ മൂന്നു രാജ്യങ്ങളിൽനിന്നും ആദ്യമായി വിദേശത്തു പോയി മോഡേൺ മെഡിസിനിൽ ബിരുദം നേടിയ സ്ത്രീകൾ ആണിവർ. ഡോക്ടേർസ്!”
സുൽത്താന്റെ വാക്കുകളിൽ തുളുമ്പിയതപ്പടി ആദരവും അഭിമാനവും മാത്രം. സേബക്ക് ലജ്ജ തോന്നി; മെഡിക്കൽ കോളേജിൽ ചുറ്റിത്തിരിഞ്ഞ്, ഫാർമസി കോഴ്സ് പഠിച്ച കാലത്തൊന്നും ഇതുപോലത്തെ ചില സ്ത്രീകൾ ലോകത്തുണ്ടായിരുന്നുവെന്ന വലിയ പാഠം പഠിക്കാതെ പോയതിൽ. അവളോർത്തു, ഒരുപക്ഷേ അന്നിവരെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ പിൽക്കാലത്തെ മരുഭൂജീവിതത്തോട് ധീരമായി പൊരുതാൻ തനിക്കു കഴിഞ്ഞേനെ എന്ന്!
പുറത്തിരിക്കുന്ന രോഗികളോട് ക്ഷമാപണം നടത്തിയശേഷം ഉള്ളിലേക്കുവന്ന കുഞ്ഞിമുഹമ്മദ് ഡോക്ടർ കണ്ടത് ചുമരിലെ കലാരൂപമാണ്. സന്തോഷംകൊണ്ട് അദ്ദേഹം സുൽത്താനെ കെട്ടിപ്പിടിച്ചു. ‘‘അമേസിങ് വർക്ക്, അമേസിങ് വർക്ക്’’ എന്ന് തുടരെത്തുടരെ പറഞ്ഞുകൊണ്ടിരുന്നു. സേബ, ആരാധനയോടെ സുൽത്താനെ നോക്കി. എന്നിട്ട്, വേഗംതന്നെ സ്വന്തം ഇരിപ്പിടത്തിലേക്ക് മടങ്ങിപ്പോയി.
‘‘എന്റെ വലിയ ഒരാഗ്രഹമായിരുന്നു ഇത്. ശരിക്കും ഈയൊരു ആർട്ട് വർക്കിനുവേണ്ടി എത്ര രാജ്യങ്ങളിലൂടെ ഞാൻ സഞ്ചരിച്ചുവെന്നോ... ഈ ആടയാഭരണങ്ങൾപോലും അവരുടെ ജീവിതകഥക്കൊപ്പം സഞ്ചരിച്ചവയാണ്. അവ നിർമിക്കപ്പെട്ട ഗ്രാമത്തിൽനിന്നെടുത്ത്, ഈ സ്ത്രീകൾ ഒന്നിച്ച ആ രാജ്യത്തേക്ക് ഞാൻ കൊണ്ടുപോയി. അവിടത്തെ കാറ്റും വെയിലും തണുപ്പും എല്ലാം കൊള്ളിച്ചു. ഏറ്റവും ഒടുവിൽ ഇതാ, ഡോക്ടർ കുഞ്ഞിമുഹമ്മദിന്റെ പരിശോധനാ മുറിയിൽ!’’
ചുമരിലേക്ക് അഭിമാനത്തോടെ നോക്കിനിന്നുകൊണ്ട് കുഞ്ഞിമുഹമ്മദ് ഡോക്ടറും ചിലതെല്ലാം പറയാൻ തുടങ്ങി.
“ഇതിപ്പോൾ രോഗം ശമിപ്പിക്കുന്നവരുടെ ജീവിതത്തിനൊപ്പമാണല്ലോ സുൽത്താൻ പോയത്. എന്നാൽ, മനുഷ്യരുടെ ചരിത്രം കടൽ കടന്നു സഞ്ചരിച്ചതോടൊപ്പം തന്നെ, ചില രോഗങ്ങളും യാത്ര ചെയ്തിട്ടുണ്ട്. അറിയില്ലേ? പറങ്കിപ്പുണ്ണ് കേട്ടിട്ടില്ലേ, അതുപോലെ പലതും…”
അതറിയാം എന്നമട്ടിൽ സുൽത്താൻ തലകുലുക്കി. ഉടനടി, മ്ലാനതയോടെ, എന്തോ ആലോചനയിലേക്കും അയാൾ ഇടറിവീണു. രോഗികളിൽ ആരോ ഒരാളുടെ ഒച്ച കതകിനടുത്ത് ഉയർന്നു കേൾക്കാൻ തുടങ്ങിയപ്പോൾ ഡോക്ടറോട് യാത്രചൊല്ലി സുൽത്താൻ മുറിവിട്ടു പുറത്തേക്കിറങ്ങി.
ഇരുട്ട് കനംകുത്തിയിരുന്നു.
രോഗികൾ ഓരോരുത്തരായി ഊഴമനുസരിച്ച് പരിശോധനാ മുറിയിലേക്ക് കയറിത്തുടങ്ങി. ബാഗുമേന്തി മുറ്റത്തേക്ക് ഇറങ്ങാനൊരുങ്ങിയ സുൽത്താൻ പെട്ടെന്ന് സേബക്കു നേരെ നടന്നുവന്നു. അയാളുടെ വരവ് അറിയുന്നില്ലെന്ന നാട്യത്തിൽ, മരുന്നുപെട്ടികൾ അടുക്കിവെക്കുന്നതിൽ വ്യാപൃതയാവുന്നതുപോലെ അവൾ നടിച്ചു. എങ്കിലും, അയാൾക്കെന്താവും പറയാനുള്ളതെന്നറിയാൻ ആർത്തിയോടെ കാതോർക്കുകയുംചെയ്തു.
“നമ്മളിനിയും കാണുമെന്ന് എനിക്കൊരു തോന്നൽ. അല്ല, എന്തായാലും കാണണം...”
തലകുനിച്ച്, മരുന്നുകൾ കൊടുക്കുന്ന ചെറിയ ചതുരത്തിലൂടെ നോക്കിക്കൊണ്ട് സുൽത്താൻ പറഞ്ഞു. എന്നിട്ട്, മറുപടിക്ക് കാക്കാതെ വേഗം തിരിഞ്ഞുനടന്നു. ഇയാളിതെന്തറിഞ്ഞിട്ടാണെന്ന ഭാവത്തിൽ സേബയൊന്ന് മന്ദഹസിച്ചു. അന്ന് ഇരുവരും അറിഞ്ഞിരുന്നില്ല, ഒരു ഡേറ്റിങ് ആപ്പിൽ മുഖമില്ലാതെ സംസാരിച്ചുകൊണ്ടിരിക്കുന്നവരാണ് തങ്ങളെന്ന്!

* * *
സേബയൊരിക്കലും വിചാരിച്ചതല്ലായിരുന്നു ഒരു ഡേറ്റിങ് കൂട്ടായ്മയിൽ എന്നെങ്കിലും അംഗമാവുമെന്ന്. അതും മുപ്പത്തിയെട്ടാം വയസ്സിൽ! ജഹനാരക്കൊപ്പം വാസം തുടങ്ങി അധികനാളുകളാവും മുമ്പുതന്നെ, സൗദിക്കാലം നൽകിയ ഉഷ്ണം അവളുടെ മനസ്സിൽനിന്ന് പതുക്കെ അയയാൻ തുടങ്ങിയിരുന്നു. അപ്പോഴാണ്, പാഴായിപ്പോയ ആയുസ്സിന്റെ ഒരു വലിയ ശകലത്തെക്കുറിച്ച് ഓർത്തത്. ഇന്നേവരെ ഖുത്ബിനു വേണ്ടിയല്ലാതെ, സ്വന്തമിഷ്ടപ്രകാരം ഒരു ഭക്ഷണംപോലുമുണ്ടാക്കി രുചി നോക്കിയിട്ടില്ല എന്ന തിരിച്ചറിവുണ്ടായത്. കൂട്ടിക്കിഴിച്ചു നോക്കിയപ്പോൾ ലാഭക്കള്ളിയിൽ മിച്ചമുണ്ടായത് കുറേ ചെടികളെ പോറ്റി വളർത്തിയതുമാത്രം. അതിലേറെയും മല്ലികച്ചെടികൾ.
മനസ്സ് പറയുന്നതനുസരിച്ച് ജീവിക്കാനായി പിന്നീട് തീരുമാനം. അവളേറ്റവും ആഗ്രഹിച്ചത്, തന്നെ മനസ്സിലാക്കാൻ കെൽപുള്ള ഒരു തുണക്കായിട്ടാണ്. അത്തരത്തിലൊരു ആവശ്യം, തന്നോട് മാനസികമായി അത്രകണ്ട് അടുപ്പം കാണിക്കാത്ത, അല്ലെങ്കിൽ അങ്ങനെ അഭിനയിക്കുന്ന ജഹനാരയോട് തുറന്നുപറയാൻ സേബക്കായില്ല. അടിച്ചു പതം വരുത്താത്ത, ഏച്ചുകൂട്ടിയ രണ്ടു ചകിരിനാരുകളായിട്ടു മാത്രമേ സേബ അവളെയും ജഹനാരയെയും കണ്ടിരുന്നുള്ളൂ.
എത്രയൊക്കെ മിനുക്കം കണ്ണുകളിൽ വാരിപ്പൂശിയിട്ടും കാര്യമില്ല, ഭർത്താവില്ലാതെ ഒറ്റക്കായിപ്പോയ പാവം പെണ്ണെന്ന തലക്കെട്ട് മാത്രമേ തനിക്ക് സമൂഹത്തിലുണ്ടാവൂ എന്ന് ഒരു സമയത്ത് സേബ തിരിച്ചറിഞ്ഞു. രാപ്പകലുകൾ നീണ്ട ഗാഢമായ ആലോചനകൾക്കു ശേഷം, ഏറെ കേട്ടിട്ടുള്ള ഒരു ഡേറ്റിങ് ആപ്പിൽതന്നെ കയറിക്കൂടി. ഒരുപാട് പുരുഷ പ്രൊഫൈലുകളിലൂടെ കടന്നുപോയെങ്കിലും മൊത്തത്തിൽ സേബയെ ഭരിച്ചത് അസ്വസ്ഥത മാത്രമായിരുന്നു. ചിലർക്ക് ഡേറ്റിങ് എന്നാൽ, ഒന്നിച്ചൊരു ദിവസം ചെലവഴിച്ച് പരസ്പരം അറിയുക എന്നതാണ്. ഭൂരിഭാഗം പേർക്കും അത് പക്ഷേ ശരീരം സ്പർശിക്കാനുള്ള സമ്മതത്തിലേക്കുള്ള ആദ്യ ചുവടാണ്. അവളുടെ ആ മനസ്സിലാക്കലിൽ തെറ്റില്ലെന്ന് മിക്ക പുരുഷന്മാരും തെളിയിക്കുകയും ചെയ്തു.
പക്ഷേ, ഒരു പേർഷ്യൻ ക്യാറ്റിനെ മുഖമാക്കി െവച്ച പ്രൊഫൈലിൽ ഉള്ളയാൾ മാത്രം വേറിട്ട ഒരുവനാണെന്ന് അവൾക്ക് തോന്നിയിരുന്നു –കാപട്യങ്ങളോട് മുഖം തിരിക്കുന്ന ഒറ്റയാൻ.
* * *
സേബക്ക് കുഞ്ഞിമുഹമ്മദ് ഡോക്ടറോട് കടുത്ത അനിഷ്ടം തോന്നി. തീർത്തും അപരിചിതനായ ഒരുവനോട് തന്റെ ഏറ്റവും സ്വകാര്യമായ കാര്യങ്ങൾപോലും അദ്ദേഹം പങ്കുെവച്ചത് ഒരു തരത്തിലും അവൾക്ക് അംഗീകരിക്കാനായില്ല.
ക്ലിനിക്കിൽെവച്ചു കണ്ടതിന് കൃത്യം ഒരാഴ്ച കഴിഞ്ഞാണ് സുൽത്താൻ സേബയെ വിളിക്കുന്നത്. ക്ലിനിക്ക് അടയ്ക്കാനുള്ള പുറപ്പാടിലായിരുന്നു അവൾ. താനാരാണെന്ന് ഫോണിനപ്പുറത്തെ പുരുഷശബ്ദം പരിചയപ്പെടുത്തിയപ്പോൾ, മനസ്സിലാക്കാൻ ഒട്ടുമേ സമയം വേണ്ടിവന്നില്ല സേബക്ക്. ഉള്ളിൽ തെളിഞ്ഞ ആനന്ദം പുറമേക്ക് കാണിക്കാതിരിക്കാൻ അവൾ നന്നേ പരിശ്രമിക്കുകയും ചെയ്തു.
“കുഞ്ഞിമുഹമ്മദ് ഡോക്ടർ സേബയെക്കുറിച്ചെല്ലാം പറഞ്ഞു. കുറെക്കാലം ജീവിച്ചത് സൗദി അറേബ്യയിൽ ആയിരുന്നു, അല്ലേ?’’
ഫോണിലൂടെയുള്ള എട്ടര മിനിറ്റു സംസാരം അവസാനിപ്പിച്ചു കഴിഞ്ഞപ്പോഴും, ഇപ്പറഞ്ഞത് മാത്രം അവളുടെ മനസ്സിൽ ബാക്കിയായി. ഓർമച്ചുഴിയിൽ കുടുങ്ങി സേബയുടെ മനസ്സ് നൊമ്പരപ്പെട്ടു.
“എന്നോടു ചോദിക്കാതെ ഡോക്ടർ അയാൾക്ക് എന്റെ നമ്പർ കൊടുത്തത് ശരിയായില്ല...”
സാമ്പിളുകളായി കിട്ടിയ മരുന്നിന്റെ കൂടുകൾ തരംതിരിച്ചു വെക്കുകയായിരുന്ന കുഞ്ഞിമുഹമ്മദ് ഡോക്ടറിന്റെ അരികിലേക്കു ചെന്ന് സേബ പരിഭവിച്ചു.
“ഏത് അയാൾ?”
മുഖമുയർത്താതെ അദ്ദേഹം തന്റെ പ്രവൃത്തി തുടർന്നു
“ഈ…’’ അവൾ ചുമരിലേക്ക് വിരൽനീട്ടി. “ഈ ആർട്ട് ഫോം ഇവിടെ ഫിക്സ് ചെയ്ത അയാൾ...” കൂട്ടത്തിൽ, അവളെന്തൊക്കെയോ പിറുപിറുത്തു.
തലയുയർത്തി നോക്കിക്കൊണ്ട് ഡോക്ടർ ഉറക്കെ ചിരിച്ചു.
‘‘ഇത് പിടിച്ചോ... മൾട്ടി വൈറ്റമിൻസിന്റെ ടാബ്ലറ്റ്സാണ്. ദിവസം ഓരോന്നുവച്ച് കഴിക്ക്. നിന്റെ ഈ പെട്ടെന്ന് ഈറ വരുന്ന സ്വഭാവം ഒക്കെ ഒന്നു മാറിയാലോ! വേണേൽ ജഹനാരയ്ക്കും കൊട്ക്ക്...” കളിയാക്കുന്നപോലെ പറഞ്ഞുകൊണ്ട് ഒരു പാക്കറ്റ് അദ്ദേഹം നീട്ടി. അവൾ ദേഷ്യം ഭാവിച്ച് അത് തട്ടിപ്പറിച്ചു. ഒരുവേള, ഇത്രയേറെ സ്വാതന്ത്ര്യത്തോടെ ഇടപഴകാൻ, എത്രയെളുപ്പത്തിലാണ് ഈ മനുഷ്യൻ തന്നെ അനുവദിച്ചതെന്ന് നന്ദിയോടെ ഓർക്കുകയുംചെയ്തു.
ഡോക്ടർ ബാഗെടുത്തു തോളിലിട്ടു. പോവാൻ ഒരുങ്ങുകയാണ്.
“സുൽത്താൻ നീ വിചാരിക്കുന്ന പോലത്തെ ഒരാളല്ല സേബാ... അതുകൊണ്ടല്ലേ മൊബൈൽ നമ്പർ നിന്നോട് ചോദിക്കാതെ കൊടുത്തത്! മരിക്കുന്നതിനു മുമ്പ്, സ്വന്തം ജീവിതത്തെയും തലമുറയുടെ ഉൽപത്തിയെയും ഒരു മ്യൂസിയമാക്കി ഈ ലോകത്തിനു മുന്നാലെ വെക്കണം എന്ന വേറിട്ട ആഗ്രഹത്തിന്റെ പിറകെ അലയുന്ന ഒരുത്തനാണ് അയാൾ.”
ഏറ്റവും വാത്സല്യത്തോടെ ഡോക്ടർ സേബയെ നോക്കി. പറഞ്ഞതു കാര്യമായൊന്നും മനസ്സിലായില്ലെങ്കിലും അവളുടെ കോപമൊന്നടങ്ങി. സുൽത്താൻ ഇനിയെന്നായിരിക്കും തന്നെ വിളിക്കുക എന്നതായി ഉടൻ സേബയുടെ ചിന്ത.
ക്ലിനിക്കിന്റെ കതകുപൂട്ടി ഇരുവരും ഇറങ്ങി.
“പക്ഷേ, നീ സൗദി അറേബ്യയിൽ ആയിരുന്നു എന്നത് അയാളെ ഇത്രക്ക് ഫാസിനേറ്റ് ചെയ്യാൻ കാരണമെന്താണെന്ന് എനിക്കു മനസ്സിലായില്ല. നിന്റെ തിരിച്ചുവരവിനെ കുറിച്ചെല്ലാം കുറെയേറെ ചോദിച്ചു. നമ്മുടെ നാട്ടിലെത്തന്നെ എത്രയോ സ്ത്രീകൾ ജീവിച്ചിട്ടില്ലേ ആ രാജ്യത്ത്, നിനക്കു മാത്രമെന്താണിത്ര പ്രത്യേകത!” കാറിൽ കയറാൻ നേരം അദ്ദേഹം കുതൂഹലത്തോടെ അവളെ നോക്കി.
സേബക്കുള്ളിൽ ഒരു ചിരി മൊട്ടിട്ടു. ഞൊടിയിടകൊണ്ടത് ചുണ്ടിൽ വിരിഞ്ഞു. വേറേതൊരു സ്ത്രീയെയുംപോലെയല്ല താൻ ആ രാജ്യത്ത് കഴിഞ്ഞതെന്ന് ഒറ്റയടിക്ക് മനസ്സിലാക്കാൻ മാത്രം ബുദ്ധിമാനായ സുൽത്താനോട് അവൾക്കുടനൊരു തരിമ്പ് പ്രേമം തോന്നി. അവൾ സ്കൂട്ടറെടുത്ത്, കടലിന്റെ തീരത്തുകൂടെ വെറുതെ കുറച്ചുനേരം ഓടിച്ചു. ആൾത്തിരക്കോ ബഹളമോ ഒന്നും മനസ്സിനെ ഉലച്ചില്ല. ഒരു പിറാവ് തന്റെ നെഞ്ചിൻകൂടിനുള്ളിലിരുന്ന് കുറുകുന്നതായും, ഇനിയൊരിക്കലും ചിറകുയർത്തി അതു പറന്നുപോവില്ലെന്നു പറയുന്നതായും അവൾ സങ്കൽപിച്ചു. അമാവാസിരാവായിരുന്നിട്ടുകൂടി, ആകാശം മുഴുവൻ പ്രകാശിക്കുന്നപോലെ സേബക്ക് അനുഭവപ്പെട്ടു. എത്രയോ കാലം ഖുത്ബ് തനിക്കന്യമാക്കിയിരുന്ന അതേ ആകാശം ഇന്നിതാ നോക്കിച്ചിരിക്കുന്നു! എണ്ണം തെറ്റുന്നത്രയും വട്ടം അവൾ കടൽക്കരയിലൂടെ അങ്ങോട്ടുമിങ്ങോട്ടും വണ്ടിയോടിച്ചു.
* * *
ശൈഖിന്റെ കൊട്ടാരത്തിലേക്കു ഖുത്ബ് ആദ്യമെത്തിയപ്പോൾ അദ്ദേഹം നന്നേ വയസ്സനായിത്തീർന്നിരുന്നു. അവന്റെ ഉപ്പച്ചിയിൽനിന്ന് പറഞ്ഞുകേട്ട നെഞ്ചുറപ്പും കായബലവും, എൺപതു വയസ്സ് കഴിഞ്ഞുകാണുമെന്നു ഖുത്ബ് കണക്കുകൂട്ടിയ ആ ദേഹത്തിന് അന്യമായിരുന്നു. എങ്കിലും, കേട്ടറിഞ്ഞ, ഉറച്ച ശബ്ദവും കുലീനത്വവും അങ്ങനെത്തന്നെയുണ്ട്. ശൈഖ് ഉണരുമ്പോഴേക്കും കൊട്ടാരത്തിലേക്ക് എത്തണം –അതാണ് ഖുത്ബിനുള്ള ആജ്ഞ.
ശൈഖ് ഉറക്കമുണരുന്നതും കാത്ത് പാതി ചാരിയ വാതിൽക്കൽ ഖുത്ബ് നിൽക്കും. പെട്ടെന്നാവും ഉണരുക. മെല്ലെയെണീറ്റ്, നല്ലൊരുറക്കം സമ്മാനിച്ച ദൈവത്തിനെ ആദ്യം സ്തുതിക്കും. അടുത്ത പടി, മെത്തയുടെ അരികിലായുള്ള തങ്കംപൂശിയ ചെറിയ പീഠത്തിലേക്ക് നോക്കലാണ്. ആ നോട്ടം കാണുമ്പോഴേക്കും വാതിലുന്തി ഖുത്ബ് അകത്തേക്കു ചെല്ലും. മുത്തുകൾ പതിപ്പിച്ച പിടിയുള്ള ലോഹപ്പാത്രത്തിലെ ചൂടുചായ, ചില്ലുകോപ്പയിലേക്ക് ഒച്ചയോടെ ഒഴിച്ചുകൊടുക്കും. ആസ്വദിച്ച്, മണംപിടിച്ച്, സാവകാശമങ്ങനെ ശൈഖ് ചായ മൊത്തിക്കുടിക്കും.
“ഖുത്ബ്... ഞാൻ കേട്ടിട്ടുണ്ട്, പടംവര, പാട്ടുപാടൽ ഇതൊക്കെ മക്കൾക്ക് അബ്ബമാരിൽനിന്ന് പാരമ്പര്യമായി കിട്ടാറുണ്ടെന്ന്. ചായയിടലിലും ഉണ്ടോ അതൊക്കെ! ലിയാഖത്തലിയുണ്ടാക്കിയിരുന്ന അതേ കടുപ്പത്തിലും മധുരത്തിലും തന്നെ!’’
എന്നും ശൈഖ് ഇതുതന്നെ പറയുന്നതിനാൽ ഖുത്ബിന് ഓരോ വാക്കും ഹൃദിസ്ഥമാണ്. ഒക്കെ അല്ലാഹുവിന്റെ അനുഗ്രഹമെന്നു വിനയത്തോടെ മറുപടി കൊടുക്കും.
തലയാട്ടി, ശൈഖ് അത് സമ്മതിക്കുകയുംചെയ്യും.
മറ്റൊന്നിലും ഉപ്പച്ചിയുടെ പാചകനൈപുണ്യം കിട്ടിയിട്ടുള്ള ആളല്ല ഖുത്ബ്. ചായയിടൽതന്നെ, ‘‘ന്റെ ശൈഖിന് ചായടാന്ള്ള സമയായി’’ എന്നു പറഞ്ഞ് ഉപ്പച്ചി എപ്പോഴൊക്കെയോ അറയിൽ നിന്നിറങ്ങി അടുക്കളയിലേക്ക് പാഞ്ഞുകയറിയപ്പോൾ ഒളിഞ്ഞുനിന്ന് നോക്കിപ്പഠിച്ചതാണ്. ഇന്നേവരെ, ലിയാഖത്തലി ബോധപൂർവം മറ്റാരുമായും പങ്കുവെച്ചിട്ടില്ലാത്ത ഒരു ചേരുവ കൂടിയുണ്ട്, ഖുത്ബുണ്ടാക്കുന്ന ചായയിൽ!
* * *
സുബ്ഹി നേരം കഴിഞ്ഞേ ശൈഖ് ഉണരൂ. ആരെങ്കിലും വിളിച്ചുണർത്തുന്നത് അദ്ദേഹത്തിന് അപ്രിയമാണ്. അടുക്കളവേലക്കാർപോലും പ്രഭാതഭക്ഷണം ഉണ്ടാക്കുമ്പോൾ ശബ്ദമേതും കേൾപ്പിക്കാതിരിക്കാൻ നന്നേ ശ്രദ്ധിക്കും. ഇല്ലെങ്കിൽ, ഉണർന്നു വരുമ്പോൾതന്നെ ശൈഖിന്റെ മുഖം വീർത്തുകെട്ടിയിട്ടുണ്ടാവും. പ്രപഞ്ചനാഥൻ സ്വയം പൂട്ടിക്കെട്ടുന്ന മിഴികളെ അവനായിട്ടുതന്നെ തുറക്കണം എന്നാണ് ശൈഖിന്റെ വിശ്വാസം. ഖുത്ബും അങ്ങനെത്തന്നെ കരുതി.
എന്നാൽ, ഉപ്പച്ചിയുള്ള കാലത്ത് ഇങ്ങനൊന്നും അല്ലായിരുന്നു ചിട്ടകൾ. സുബ്ഹി ബാങ്ക് വിളിക്കുന്നതിനു മുമ്പേ ഉണർന്ന്, ഉപ്പച്ചിയുണ്ടാക്കിയ ചായ, ഒരു ഫ്ലാസ്കിൽ നിറച്ച് ശൈഖ് പള്ളിയിലേക്ക് പോവും. ചായ പകർന്നുകൊടുക്കാൻ ഉപ്പച്ചി കൂടെ വേണമെന്നത് വലിയ നിർബന്ധമായിരുന്നു. നിസ്കാരം കഴിഞ്ഞാലും രണ്ടുപേരും പള്ളിക്കകത്ത് തന്നെ ഇരിക്കും. ഒഴിഞ്ഞൊരു മൂലയിലിരുന്ന് ഉപ്പച്ചി ശൈഖിന് ചായ ഒഴിച്ചുകൊടുക്കും.
“പൊന്നു ലിയാഖത്തലീ… പടച്ചവൻ നിന്റെ കൈയിൽ എന്തു മായാജാലമാണ് തൂവിയിട്ടുള്ളത്! ഓരോ ദിവസം ചെല്ലുംതോറും സ്വാദ് കൂടുന്നുവെന്നല്ലാതെ തെല്ലും കുറയുന്നില്ലല്ലോ! മാഷാ അല്ലാഹ്...” ശൈഖ് അയാളുടെ ചുമലിൽ ആഹ്ലാദത്തോടെ അടിക്കും.
അപ്പോഴെല്ലാം, കടൽ വിഴുങ്ങിയ തന്റെ പോക്കറിനെ ഓർത്ത് ഉപ്പച്ചിയുടെ മനസ്സ് കലങ്ങും. അവന്റെ ജീവൻ എടുത്തിട്ട്, അല്ലാഹു പകരം െവച്ചുനീട്ടിയതാണ് തനിക്കീ ഇമ്പമാർന്ന ജീവിതമെന്ന് ചിന്തിക്കും. ചായയുടെ സവിശേഷമായ രുചിക്കൂട്ട് പിറന്നതും അതേ ദൈവത്തിന്റെ അനുഗ്രഹംകൊണ്ടു തന്നെ. അയാളപ്പോൾ പരമകാരുണ്യവാനെ ധാരാളമായി സ്തുതിക്കും.
* * *
സദാ കാട്ടുപൂക്കൾ വിരിയുന്ന ഇടത്തായിരുന്നു ലിയാഖത്തലിയുടെ ചായമക്കാനി. മനുഷ്യബഹളങ്ങൾ തീരെ ഇല്ലാത്തതായിരിക്കും അയാളുടെ ചില ദിനങ്ങൾ. അങ്ങനെയായാൽ, മോന്തി മയങ്ങും നേരത്ത് അതികഠിനമായ വിഷാദം ലിയാഖത്തലിയെ കടന്നാക്രമിക്കും. മനോനൊമ്പലം ഭേദമാവാനായി, പണ്ട് ഉമ്മ ചെയ്തു തന്നതുപോലെ, ഖുർആനിലെ ആയത്തുകൾ ഓതി മന്ത്രിച്ചൂതിയ ഒരു ഏലസ്സ് അയാൾ അരയിൽക്കെട്ടി. ‘‘ബദ്രീങ്ങളെ ബർക്കത്തിനാൽ ശിഫയാക്കണം യാ റബ്ബനാ’’ എന്ന് നിറുത്താതെ ഉരുവിട്ടു. ഫാത്തിഹ ചൊല്ലി ഊതിമന്ത്രിച്ച വെള്ളം കുടിച്ചു. പക്ഷേ, യാതൊന്നും ഫലംചെയ്തില്ല.
മാനം ചുവക്കാനായാൽ, ചായപ്പാത്രം തീയിൽനിന്ന് മാറ്റിെവച്ച്, മക്കാനി ഒരു ഷീറ്റിട്ടു മൂടി ലിയാഖത്തലി പുറത്തേക്കിറങ്ങും. ജിന്നുകളെ ഒരിക്കലും പേടിച്ചിട്ടില്ലാത്ത അയാൾ താഴ്വരക്കു നേരെ നടക്കും. തീ ജ്വലിക്കുംപോലത്തെ നിറമുള്ള മാനത്തേക്ക് നോക്കുംതോറും ഉറക്കെ നിലവിളിക്കാൻ തോന്നും. പിന്നെ വൈകില്ല, നിരത്തിൽനിന്ന് താഴ്വരയിലേക്ക് ഓടിയിറങ്ങും. തഴച്ചുവളർന്ന കാട്ടുചെടികളുടെയും പൂക്കളുടെയും കീഴിൽ ചെന്നിരുന്ന് ഏങ്ങിക്കരയും. പോക്കറിനെ കടലെടുത്ത അതേ രാത്രിയെക്കുറിച്ച് ഓർക്കും. നിസ്കരിച്ചും നോമ്പുനോറ്റും തന്റെ വരവിനായി കാത്തിരിക്കുന്ന ഉമ്മയെ മനസ്സിൽ വിചാരിച്ച് കാട്ടുപൂക്കളോട് എന്തൊക്കെയോ പിറുപിറുക്കും.
മഗ്‌രിബ് ബാങ്ക് വിളിക്കുന്നതുവരെ ആ ഇരുത്തം തുടരും. അന്തരീക്ഷം പൂർണമായും ഇരുട്ടിലേക്കു വഴിനടന്നാൽ ലിയാഖത്തലിയിലെ വിഷാദവും അകലും. തിരിച്ചുപോയി, ഒന്നും സംഭവിക്കാത്തതുപോലെ ചായക്കുള്ള വെള്ളം തിളപ്പിക്കും. തിരക്കുകൾ ഹരമാകുന്ന ദിവസങ്ങളിൽ, മാസത്തിലൊരിക്കലെന്ന കണക്കിൽ ലിയാഖത്തലി ഉമ്മക്കു കത്തയച്ചു. ‘‘പിരിശപ്പെട്ട എന്റെ ഉമ്മ അറിയേണ്ടതിന് മകൻ ലിയാഖത്തലി എഴുതുന്നത്’’ എന്നു തുടങ്ങുന്ന കത്ത് അവസാനിക്കുക, ‘‘ഉമ്മക്കിതാ പ്രിയത്തിൽ സലാം ചൊല്ലിടുന്നു’’ എന്ന വരിയോടെയാണ്. ‘‘എന്നെപ്പറ്റി ചോദിക്കുന്നവർക്ക് എന്റെ സലാം പറയണം’’ എന്നുകൂടി കത്തിന്റെ ഏറ്റവും തലഭാഗത്ത് പ്രത്യേകം എഴുതിച്ചേർക്കും.
മക്കാനിയിലേക്ക് വരുന്നവരിൽ ചിലരെല്ലാം അയാളുടെ മനസ്സിൽ വല്ലാതെ പതിഞ്ഞുപോവാറുണ്ട്. അവരെക്കുറിച്ചാവും കത്തിൽ നിറയെ എഴുതുക. കടൽക്കരയിലെ പുരയിലിരുന്ന്, ഉമ്മയതെല്ലാം വായിച്ച്, ‘ന്റെ കുട്ടി വല്യ ഷുജായിയായല്ലോ’ എന്ന വിചാരത്തിൽ മൂക്കത്തു വിരൽെവക്കുന്നതോർക്കുമ്പോൾ ലിയാഖത്തലിയിൽ എഴുതാനുള്ള ഊർജം വന്നുനിറയും. താളംപിടിച്ച് ഈണത്തിൽ ചൊല്ലാൻ പറ്റുന്ന ഉമ്മയുടെ മറുപടിക്കത്തുകൾ കിട്ടാൻ ഒരിക്കലും വൈകില്ല. അയൽവാസികളുടെയും സ്വന്തക്കാരുടെയും മാത്രമല്ല, കറവയുള്ള പശുവിന്റെയും, പൊരുന്ന കോഴിയുടെയും വിശേഷങ്ങൾവരെ കത്തുകളിൽ ഉമ്മ കൊള്ളിക്കും. തക്കാളിപോലെ ഉരുണ്ടിട്ടാണ് ഉമ്മയുടെ കൈയക്ഷരം. ഉമ്മ മാത്രമല്ല, ദേശത്തെ മിക്ക പെണ്ണുങ്ങളും അസ്സലായി എഴുതും. പണ്ടുപണ്ട് കരക്കെത്തിയ ഏതോ അറബിയായിരുന്നുവത്രേ പെൺകുട്ടികളെ എഴുത്തും വായനയും പഠിപ്പിക്കൽ ഒരാചാരമാക്കി ലിയാഖത്തലിയുടെ ദേശത്ത് കൊണ്ടാടിയത്.
ഒരിക്കലൊരു മനോനൊമ്പല വേളയിലാണ്, താഴ്വരയിൽ ചടഞ്ഞു കൂടിയിരിക്കേ, തന്റെ ഉയരത്തിനുമപ്പുറം വളർന്നുനിൽക്കുന്ന, കൊലുന്നനെയുള്ള ഒരു ചെടി ലിയാഖത്തലിയുടെ കണ്ണിൽപെട്ടത്. വ്യത്യസ്തമായ ജനുസ്സിൽപെട്ട ഒരു ചെമ്പരത്തിച്ചെടിയായിരുന്നു അത്. വള്ളികളിൽ തൂങ്ങിയാടിക്കിടന്നു, അതിന്റെ നേർത്ത ഇലകൾ. പൂവ് കണ്ടാൽ ചെമ്പരത്തി തന്നെ, പക്ഷേ ഊതനിറത്തിൽ.

ഒരന്തിനേരത്ത്, വിഷാദം അതിന്റെ സകല അതിർത്തിരേഖകളും താണ്ടി സഞ്ചരിച്ചപ്പോൾ ആ വള്ളിയെടുത്ത് കഴുത്തിൽ ചുറ്റാനുള്ള വെമ്പലുണ്ടായി ലിയാഖത്തലിക്ക്. വെപ്രാളത്തിൽ വള്ളി വായിലേക്കാവുകയും അറിയാതൊന്നു കടിക്കുകയുംചെയ്തു. കയ്പോ ചവർപ്പോ അല്ല, ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഏതോ സുഗന്ധം ഉടനടി അയാളെ ആവേശിച്ചു. ബാധകേറിയവനെപ്പോലെ, വള്ളിയെടുത്തു നിറുത്താതെ മണത്തു; സുഗന്ധത്താൽ മൂക്കടയുന്നതുവരെ. അന്നയാൾ ഉറപ്പിച്ചു, പ്രാദേശികർ പറഞ്ഞ കഥയിലെ ജിന്നുകൾ സേവിക്കുന്നത് ഈ പൂവിന്റെ തേൻ തന്നെയാണെന്ന്!
ഒരു കമ്പു മുറിച്ചെടുത്ത്, അന്നത്തെ തന്റെ ഒറ്റമുറി പാർപ്പിടത്തിന്റെ മതിലിനോടു ചേർത്ത് ലിയാഖത്തലി ഉടനടി കുഴിച്ചിട്ടു. നനച്ചു. അതിവേഗം അതു വളർന്നു. വള്ളികളിൽ നിറയെ ഇലകൾ തളിർത്തു. മൊട്ടുകൾ വിരിത്ത്, ഊതനിറപ്പൂക്കളുണ്ടായി. വള്ളികളിൽ പിന്നീട് അയാൾ പരീക്ഷണങ്ങൾ നടത്തി. രണ്ടാമതും മൂന്നാമതും കടിച്ചപ്പോൾ അതിൽനിന്ന് കാപ്പിക്കുരു പൊടിച്ച മണംപോലെയൊന്ന് കിട്ടി. ഒട്ടും അമാന്തിക്കാതെ അന്നത്തെ ചായയുടെ കൂട്ടിലേക്ക് വള്ളി ചതച്ചരച്ചിട്ടു. അത്രയും സ്വാദുള്ള ഒരു ചായ ഇന്നേവരെ കുടിച്ചിട്ടില്ല എന്ന ഉറപ്പോടെ ലിയാഖത്തലി വീണ്ടുംവീണ്ടും കുടിച്ചു. ഒരാഴ്ചക്കാലം അതുതന്നെ ചെയ്തു. കൃത്യമായി നിരീക്ഷിച്ചു, തന്റെ ആരോഗ്യത്തിന് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോയെന്ന്. എല്ലാം സാധാരണമെന്നു ബോധ്യപ്പെട്ടതോടെ, മക്കാനിയിൽ വിൽക്കുന്ന ചായയിലേക്കും ഇതേ കൂട്ടുപയോഗിക്കാൻ തുടങ്ങി. രുചി കൂടിയല്ലോ എന്നു പറഞ്ഞ്, ദിവസം ഒരു ചായ മാത്രം കുടിച്ചിരുന്നവർ മൂന്നും നാലും വട്ടം ചായക്കുവേണ്ടി എത്തി. ‘ലിയാഖത്തലിയുടെ ഷായ്’യുടെ പോരിശ ആ പ്രദേശമാകെ മുഴങ്ങി.