Begin typing your search above and press return to search.

കിള

കിള
cancel

ശൈഖിന്, സുബ്ഹിക്കുള്ള ചായ കൊടുത്താൽ പിന്നെ ഉച്ചവരെ ലിയാഖത്തലിക്ക് വെറുതെയിരിക്കാം. അതുപക്ഷേ അയാൾക്ക് ഇഷ്ടമായിരുന്നില്ല. “നിങ്ങളെന്നെ കൂട്ടത്തിൽ കൂട്ടൂ. ചായ ഉണ്ടാക്കൽ അല്ലാത്ത കുശിനിപ്പണികളും എനിക്ക് അറിയാം..” അടുക്കളയുടെ ഭീമൻ കവാടത്തിനു മുന്നിൽനിന്ന് അയാൾ പാചകക്കാരോട് യാചിച്ചു. അവർ തിരിഞ്ഞുപോലും നോക്കിയില്ല. പ്രധാന പണ്ടാരിയായ സുഡാനി, ഏറ്റവും സ്വാദ് കുറഞ്ഞ, നെയ്യും ഉപ്പും എരിവും അശേഷമില്ലാത്ത ആട്ടിറച്ചിയും, വേവ് പാകമാവാത്ത ചോറും മാത്രം എപ്പോഴും ലിയാഖത്തലിക്ക് നൽകി. യാതൊരു നീരസവും പ്രകടിപ്പിക്കാതെ അതെല്ലാം അയാൾ ഭക്ഷിച്ചു. ഒരിക്കലും ശൈഖിനോട്, ആരെക്കുറിച്ചും ലിയാഖത്തലി ദോഷം...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

ശൈഖിന്, സുബ്ഹിക്കുള്ള ചായ കൊടുത്താൽ പിന്നെ ഉച്ചവരെ ലിയാഖത്തലിക്ക് വെറുതെയിരിക്കാം. അതുപക്ഷേ അയാൾക്ക് ഇഷ്ടമായിരുന്നില്ല.

“നിങ്ങളെന്നെ കൂട്ടത്തിൽ കൂട്ടൂ. ചായ ഉണ്ടാക്കൽ അല്ലാത്ത കുശിനിപ്പണികളും എനിക്ക് അറിയാം..” അടുക്കളയുടെ ഭീമൻ കവാടത്തിനു മുന്നിൽനിന്ന് അയാൾ പാചകക്കാരോട് യാചിച്ചു. അവർ തിരിഞ്ഞുപോലും നോക്കിയില്ല. പ്രധാന പണ്ടാരിയായ സുഡാനി, ഏറ്റവും സ്വാദ് കുറഞ്ഞ, നെയ്യും ഉപ്പും എരിവും അശേഷമില്ലാത്ത ആട്ടിറച്ചിയും, വേവ് പാകമാവാത്ത ചോറും മാത്രം എപ്പോഴും ലിയാഖത്തലിക്ക് നൽകി. യാതൊരു നീരസവും പ്രകടിപ്പിക്കാതെ അതെല്ലാം അയാൾ ഭക്ഷിച്ചു. ഒരിക്കലും ശൈഖിനോട്, ആരെക്കുറിച്ചും ലിയാഖത്തലി ദോഷം പറയില്ലെന്ന ഉറപ്പുള്ളതിനാൽ ഇത്തരം പ്രവൃത്തികൾ അടുക്കളക്കാർ പലവുരു ആവർത്തിക്കുകയും ചെയ്തു.

ഉരുവിൽ, നടുക്കടലിൽ ​െവച്ച്, കൂടെ പണിയെടുത്തവർക്കൊപ്പം, വലിയൊരു തളികയിലേക്കിട്ട ചോറ് വാരിക്കുഴച്ചു കഴിക്കുന്നതുപോലത്തെ അനുഭവം ഒരിക്കലും ശൈഖിന്റെ കൊട്ടാരത്തിൽനിന്നും ഉണ്ടായില്ലല്ലോ എന്നതായിരുന്നു ലിയാഖത്തലിയുടെ ഏറ്റവും വലിയ വിഷമം.

ഉച്ചസമയം കഴിഞ്ഞാൽ ഒരു ലോഹപ്പാത്രം നിറയെ ചായ ശൈഖിന് നിർബന്ധമാണ്. ഒരിറ്റുപോലും തുളുമ്പാതെ കോപ്പയിലേക്ക് ലിയാഖത്തലി ചായ പകർന്നുകൊടുക്കും. അന്നേരങ്ങളിൽ, മലബാറിന്റെ വർത്തമാനങ്ങൾ അദ്ദേഹം ചോദിക്കും. തീരദേശത്തെയും തന്റെ നാടിനെയും പോക്കറിനെയും കുറിച്ച് ലിയാഖത്തലി വാതോരാതെ സംസാരിക്കും.

പൂർവികർ ചരക്കുകളുമായി കടൽ കടന്നുപോയിരുന്ന ഖിസ്സകളും, വല്യ അബ്ബ തന്നെയും സഹോദരങ്ങളെയും മലയാളം പറയാൻ പഠിപ്പിച്ച രസകരമായ അനുഭവങ്ങളുമായിരിക്കും ശൈഖിന് പറയാനുണ്ടാവുക. അദ്ദേഹത്തിന്റെ വല്യ അബ്ബ, പണ്ട് മലബാറിൽനിന്നു പോന്നപ്പോൾ, ഒരു പ്രമാണി കിലോക്കണക്കിന് കുരുമുളക് സമ്മാനമായി നൽകിയിരുന്നുപോലും. അതിൽനിന്നുള്ള, ഉണങ്ങിച്ചുങ്ങിയ ഏതാനും കരിമണികൾ ചില്ലു ഡബ്ബയിലിട്ട് കാലാകാലങ്ങളായി സൂക്ഷിച്ചു​െവച്ചത് ശൈഖ് ലിയാഖത്തലിയെ കാണിച്ചിട്ടുണ്ട്. എന്നിട്ടുമെന്താണ് ഒരിക്കൽപ്പോലും മലബാറിലേക്കു വരാതിരുന്നത് എന്ന് ലിയാഖത്തലി ഒരു ദിവസം ചോദിക്കുകയുണ്ടായി.

“അറിയില്ല, വല്യ അബ്ബക്ക് ശേഷം ഞങ്ങളുടെ വംശത്തിൽ നിന്നാരും മലബാറിലേക്ക് പോയിട്ടില്ല. പോവാൻ പാടില്ല എന്നത്, മരിക്കുന്നതിന് മുമ്പുള്ള അദ്ദേഹത്തിന്റെ വസിയ്യത്തായിരുന്നു. ആരും അതിന്നേവരെ ധിക്കരിച്ചിട്ടുമില്ല.” ശൈഖ് എന്തൊക്കെയോ ഓർത്ത് അൽപനേരം മിണ്ടാതിരുന്നു.

കാലം ഖുത്ബിലേക്കെത്തിയപ്പോൾ പക്ഷേ, ശൈഖുമായി ചോദ്യമോ പറച്ചിലോ ഒന്നും ഇല്ലായിരുന്നു. ഒന്നോ രണ്ടോ വാക്കുകളുടെ സ്നേഹക്കൈമാറ്റം മാത്രം വല്ലപ്പോഴുമുണ്ടായി.

അത്രതന്നെ!

* * *

അടുക്കളക്കാർ ഒന്നടങ്കം പറഞ്ഞു, ഒരു ചായയുണ്ടാക്കി വാപ്പയും മകനും കാലാകാലങ്ങളായി ശൈഖിന്റെ കണ്ണിൽ പൊടിയിടുന്നുവെന്ന്. ഖുത്ബ് അതൊന്നും കാര്യമാക്കിയില്ല. ജോലി കഴിഞ്ഞാൽ ഉടനടി തനിക്കായി അനുവദിച്ചുകിട്ടിയ മുറിയിൽക്കയറി വിശ്രമിക്കും. തന്റേതായ ഇഷ്ടങ്ങളിൽ ഒതുങ്ങിക്കൂടും. ഉപ്പച്ചിക്ക് പക്ഷേ വലിയ സങ്കടമായിരുന്നു അടുക്കളക്കാരാൽ ഉണ്ടായതെന്ന് അവനറിയാം.

“ലിയാഖത്തലിയുടെ കൈ കൊണ്ടുണ്ടാക്കിയ ചായ എനിക്ക് ഒരിക്കൽകൂടി കുടിക്കണം. നീ കൊണ്ടുവരണം അവനെ ഇങ്ങോട്ട്...”

ഇടക്കെല്ലാം ഇങ്ങനെ പറയുന്ന ശൈഖ്, മറുപടി കേൾക്കാൻ വേണ്ടി ഖുത്ബിനെ ഉറ്റുനോക്കും. അതു കേൾക്കുമ്പോൾ, അറയ്ക്കുള്ളിൽ ചടഞ്ഞുകൂടിയിരിക്കുന്ന ഉപ്പച്ചിയുടെ രൂപം അവന്റെയുള്ളിൽ തെളിയും. യാതൊന്നും പറയാതെ വെറുതെ തല കുനിച്ച് ഇരിക്കുകമാത്രം ചെയ്യും.

* * *

വെറും ലിയാഖത്തലി ആയിരുന്ന ഉപ്പച്ചി അങ്ങനെയല്ലാതായതിനു പിന്നിലൊരു കഥയുണ്ട്. സേബക്ക്, പലനേരങ്ങളിലായി ഖുത്ബ് ചൊല്ലിക്കൊടുത്ത ഒരു കഥ!

പതിവുപോലെ സുബ്ഹി നമസ്കാരം കഴിഞ്ഞ് ശൈഖിനൊപ്പം പള്ളിയിൽനിന്നിറങ്ങിയതാണ് അന്നും ഉപ്പച്ചി. കൈയിൽ, ചായയൊഴിഞ്ഞ ഫ്ലാസ്കുണ്ട്. നേരം പുലരുവാനായിരുന്നുവെങ്കിലും അശേഷം വെളിച്ചം ഭൂമിയിലേക്കെത്തിയിട്ടില്ല. ചുറ്റും ഇരുട്ട്. ഒഴിഞ്ഞുപോവാൻ മടിച്ചെന്നപോലെ ഒരു പൊട്ട് ചന്ദ്രൻ മാനത്ത്. അതിനുചുറ്റും സഭകൂടി അനേകം താരകങ്ങൾ. പെട്ടെന്നാണ് ഓടിക്കിതച്ചുകൊണ്ടൊരു പരിചാരകൻ ശൈഖിനടുത്തേക്ക് എത്തിയത്.

“നമ്മുടെ രാജാവ് കൊല്ലപ്പെട്ടിരിക്കുന്നു. വെടി കൊണ്ടതാണ്.”

ശൈഖ് ആകെ സ്തംഭിച്ചുപോയി. തലേനാൾ കൂടി ഏറ്റവും മുഖ്യമായ വിരുന്നിൽ രാജാവിനൊപ്പം സമയം ചെലവഴിച്ചത് അദ്ദേഹം ആന്തലോടെ ഓർത്തെടുത്തു. രാജാവ് സംഘടിപ്പിക്കുന്ന, പ്രമുഖർ ഉൾപ്പെടുന്ന മിക്ക വിശേഷ പരിപാടികളിലും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്നു ശൈഖെന്നും. ഏതു പാതിരാത്രിക്കു ചെന്നാലും തന്നെ പുഞ്ചിരിയോടെ സ്വീകരിക്കുമെന്ന് അദ്ദേഹത്തിനു തീർച്ചയുള്ള ചിലരിൽ ഒരാൾ രാജാവായിരുന്നു. ആ രാജാവിനാണ് ഇത്തരത്തിൽ ദാരുണമായ ഒരന്ത്യം ഉണ്ടായത്, ശൈഖിനത് അടിമുടിയേറ്റ പ്രഹരം തന്നെയായി.

“ഇന്നാലില്ലാ… വേഗം വണ്ടിയെടുക്ക്...”

പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ഡ്രൈവർ ഒച്ചയോടെ വണ്ടി കുതിപ്പിച്ചു. ഇരുട്ടിനിടയിലൂടെ മഞ്ഞച്ച വെളിച്ചം ഓടി. അതിനിടെ, ശൈഖ് ഒരു കാര്യം മറന്നു, ഉപ്പച്ചിയെ കൂടെ കൂട്ടാൻ! ഖബർസ്ഥാനിനോട് ചേർന്നുള്ള, ഇരുട്ടിൽ പൂണ്ടുകിടക്കുന്ന പള്ളിക്ക് മുമ്പിൽ ഉപ്പച്ചി തനിച്ചായി. പത്രത്താളുകളിൽ കണ്ട് നന്നേ പരിചിതനായ രാജാവിന്റെ സുന്ദരമേനി രക്തത്തിൽ കുതിർന്നുകിടക്കുന്ന രംഗം ഉപ്പച്ചിയെ ഭയപ്പെടുത്തി.

അതിന് ആക്കം കൂട്ടാനെന്നോണം എവിടെനിന്നോ റൂഹാനിക്കിളിയുടെ പോലത്തെ ഒരു ചിലപ്പുകേട്ടു. ഉപ്പച്ചിയെ ഒരു നടുക്കം പിടികൂടി. കൈയിലെ ഫ്ലാസ്ക് താഴെവീണു. പള്ളിമുറ്റത്തു പതിപ്പിച്ച കല്ലിൽത്തട്ടി അതു കിലുങ്ങി. നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് ആ ശബ്ദം ചുറ്റുപാടും ഉറക്കെ അലയടിച്ചു.

“അനന്തരവനാണ്- പെങ്ങളുടെ മകനില്ലേ, ആ കിറുക്കൻ രാജകുമാരൻ. അവൻ വെടി​െവച്ചതാണ്. മൂന്നു വെടിയുണ്ടകൾ. രാജകുമാരനെ ചുംബിക്കാനായി രാജാവ് മുന്നോട്ടേക്ക് ആഞ്ഞപ്പോഴാണ് സംഭവം...”

പരിചാരകൻ ശൈഖിനോട് വിശദീകരിച്ചത് ഉപ്പച്ചി മനസ്സിൽ ആവർത്തിച്ചു. വർഷങ്ങൾക്കു മുമ്പ്, തന്നെ ഒട്ടു പരിഭ്രമിപ്പിച്ചിരുന്ന, അതേ മോന്തിമയങ്ങിയ നേരത്തെ ഒരിക്കൽക്കൂടി അദ്ദേഹം അനുഭവിച്ചറിഞ്ഞു. ഉപ്പച്ചിയുടെ ഉടൽ അപ്പടി വിറച്ചു. ചായമക്കാനിക്കടുത്തുള്ള താഴ്വരയിലേക്കിറങ്ങി രക്ഷപ്പെടുന്നതിന് പകരം ഖബറുകൾക്കിടയിലേക്ക് ഓടിക്കയറി. ശുഭ്രവസ്ത്രധാരികളായ ഖബറാളികൾ തനിക്കരികിലേക്ക് നടന്നടുക്കുന്ന തോന്നൽ ഞൊടിയിടകൊണ്ട് ഉപ്പച്ചിക്കുണ്ടായി. വൃക്ഷങ്ങൾ ചലിക്കുന്നതായും, അതിന്റെ തലപ്പുകളിലിരുന്ന് ഏതോ ജീവികൾ തന്നെനോക്കി ചൂളംകുത്തുന്നതായും ഉപ്പച്ചിയറിഞ്ഞു. നാനാതരത്തിലുള്ള ചിന്തകളുടെ തിരതള്ളലിനാൽ തലയ്ക്കകം കിലുങ്ങി. കഠിനമായ ചെന്നിക്കുത്ത് ആരംഭിച്ചു.

യാതൊന്നും വകവെക്കാതെ, ഓരോ ഖബറിനെയും തൊട്ട്, നിറുത്താതെ ഉപ്പച്ചി ഓടി. മീസാൻകല്ലുകളിൽ കൊത്തി​െവച്ച, ഖബറാളികളുടെ ജനന-മരണ തീയതികൾ അസ്പഷ്ടമായി വായിച്ചു. ഒരിക്കലും കണ്ടിട്ടില്ലാത്ത ആ മനുഷ്യർക്കുവേണ്ടി പടച്ചവനു മുമ്പിൽ നെഞ്ചുപൊട്ടി ദുആ ഇരന്നു. ഒരു പിഞ്ചു പൈതലിനെപ്പോൽ ഏങ്ങിക്കരഞ്ഞു. വീണ്ടും ഓടാൻ തുടങ്ങി.

 

ഇടക്ക്, ആകാശത്തിനു നേരേ പ്രതീക്ഷയോടെ ഉറ്റുനോക്കി, സൂര്യവെളിച്ചമെത്തുന്നോ എന്നറിയാൻ. അന്നേദിനം പക്ഷേ പ്രകൃതിയും കനിവു കാട്ടിയില്ല. വിയർത്തൊലിച്ച്, പരിഭ്രാന്തിയോടെ പാഞ്ഞുതളർന്ന ഉപ്പച്ചി രണ്ടു ഖബറുകൾക്കിടയിലായി വലിയൊരു ഒച്ചയുണ്ടാക്കിക്കൊണ്ട് കമിഴ്ന്നടിച്ചു വീണു. ചോരയൊലിക്കുന്ന മുട്ടുകാലുമായി ഉപ്പച്ചി അവിടെനിന്നെണീറ്റു, പിന്നെയും നടന്നു. വൃക്ഷങ്ങളെ തൊട്ടുരുമ്മിയെത്തിയ കാറ്റിനോടൊപ്പം വിഭ്രാന്തിയോടെ കുതിച്ചു. ഖബർസ്ഥാന്റെ ഒരു മൂലയിൽ, പുതിയൊരു കുഴിവെട്ടിയിട്ടത് ഉപ്പച്ചിയുടെ കണ്ണിൽപ്പെട്ടു. തന്നെ മാടിവിളിക്കുന്ന വെള്ളവസ്ത്രധാരികളെ അവിടെക്കണ്ടു. ആവേശത്തോടെ അങ്ങോട്ടുപാഞ്ഞു. ഒന്നുമാലോചിക്കാതെ ഖബറിനുള്ളിലേക്ക് കീഞ്ഞിറങ്ങി, ഒതുങ്ങിക്കിടന്നു. ശ്വാസം അടക്കിപ്പിടിച്ചു. എങ്ങും ഇരുട്ട്. വശങ്ങളിലുള്ള മണ്ണുപൊടിഞ്ഞു മേനിയിൽ വീണപ്പോഴും ഭയന്നില്ല. ഖബറാളികൾ തനിക്കു ചുറ്റും കാവലായി നിൽക്കുന്നുണ്ടെന്ന സമാധാനത്തിൽ ഉപ്പച്ചിയുടെ കണ്ണുകൾ മെല്ലെയടഞ്ഞു.

പിന്നീട് ഉപ്പച്ചിയുടെ ബോധം തെളിഞ്ഞത്, നൊസ്സ് ലിയാഖത്തലി ആയിക്കൊണ്ടാണ്!

* * *

ശൈഖിന് ഒട്ടും താൽപര്യമില്ലായിരുന്നു തന്റെ പ്രിയങ്കരനായ ലിയാഖത്തലിയെ കൊട്ടാരത്തിൽനിന്ന് പറഞ്ഞയക്കാൻ. പക്ഷേ കൊട്ടാരം ഭരിച്ചിരുന്നത് ശൈഖിനൊപ്പം ഭാര്യ കൂടിയാണ്. അസമയത്തുള്ള ലിയാഖത്തലിയുടെ അലറിക്കരച്ചിലുകളും ഇറങ്ങിപ്പോകലുകളും മറ്റു പരിചാരകർക്കുകൂടി അസഹനീയതയുണ്ടാക്കുന്നു എന്ന കാരണം കാണിച്ച് ഭാര്യ ശൈഖിനോട് ദുർമുഖം കാട്ടി. ഒരിക്കൽ, കൂനിക്കൂടിയിരുന്ന ലിയാഖത്തലിയുടെ മുതുകിൽ, ദേഷ്യം സഹിക്കവയ്യാതെ, ആഞ്ഞൊരു ചവിട്ടും അവർ നൽകി. അതു കൂടിയറിഞ്ഞപ്പോൾ, എന്തുചെയ്യണമെന്നറിയാതെ ശൈഖ് വിഷണ്ണനായി. പതിവുപോലത്തെ ഉന്മേഷമോ, ചടുലതയോ, സംസാരമോ ഇല്ലാതെ, ലിയാഖത്തലി ചായ പകർന്നുകൊടുത്തപ്പോഴും അതിന്റെ രുചിക്ക് തെല്ലും കുറവുണ്ടായിരുന്നില്ല എന്നത് ശൈഖിനെ അമ്പരപ്പിച്ചു. അപ്പോഴെല്ലാം, തന്റെ ജോലിക്കാരനോടുള്ള അഗാധമായ അനുകമ്പയാൽ അദ്ദേഹത്തിന്റെ ഉള്ളം പിടഞ്ഞു.

“എന്റെ പ്രിയപ്പെട്ട ലിയാഖത്തലീ, പരമ കാരുണ്യവാൻ നിന്നോട് കനിവ് കാണിക്കട്ടെ...” ശൈഖ് എല്ലായ്പോഴും പറഞ്ഞു.

വെപ്പുകാരൻ സുഡാനി, ഒളിഞ്ഞും തെളിഞ്ഞും ലിയാഖത്തലിക്കു നേരെ ശകാരവാക്കുകൾ ഉതിർത്തുകൊണ്ടേയിരുന്നു. വല്ലിടത്തും ചടഞ്ഞിരിക്കുന്ന അയാളെ, തക്കംകിട്ടുമ്പോഴെല്ലാം സുഡാനി ദേഹോപദ്രവം ഏൽപിക്കുകയുമുണ്ടായി. എന്തൊക്കെയോ ഓർത്തെടുക്കാൻ ശ്രമിക്കുന്നപോലെ, സദാ പിറുപിറുക്കുന്ന ലിയാഖത്തലി, പക്ഷേ യാതൊന്നും കേൾക്കുന്നോ അറിയുന്നോ ഇല്ലായിരുന്നു.

“രാജാവിനെ കൊന്നോന്റെ തല വെട്ട്ണത് ഇനിക്ക് കാണണം..”

ഒരിക്കൽ, ഉച്ചമയക്കത്തിന്റെ സുഖത്തിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്ന ശൈഖിനോട്, അനുവാദമില്ലാതെ അദ്ദേഹത്തിന്റെ കിടപ്പുമുറിയിലേക്ക് കയറിച്ചെന്ന് ലിയാഖത്തലി പറഞ്ഞു. അരമാത്രയെടുത്തു ശൈഖിന് കാര്യം മനസ്സിലാകാൻ. ഏറ്റവും സ്വകാര്യമായ തന്റെയിടത്തേക്ക്, നേരംതെറ്റി കയറിവന്നത് ചൊടിപ്പിച്ചുവെങ്കിലും, സംയമനം കൈവിടാതെ അദ്ദേഹം പരിചാരകനൊപ്പം അയാളെ മുറിയിൽനിന്നുമിറക്കിവിട്ടു.

കാരണമറിയില്ല, കൃത്യം അന്നുമുതൽക്കാണ് ലിയാഖത്തലി ചായയുണ്ടാക്കൽ നിറുത്തിയത്.

ശൈഖ് അറിയുന്നുണ്ടായിരുന്നു, ഊണും ഉറക്കവുമില്ലാതെ ചുറ്റുവട്ടത്തുകൂടി അസ്വസ്ഥതയോടെ സദാ ഉലാത്തുന്ന തന്റെ ചായക്കാരന്റെ സകല കാര്യങ്ങളും. അകാലവാർധക്യം ബാധിച്ച ഒരുവനെപ്പോലെയുള്ള ലിയാഖത്തലിയുടെ ചേഷ്ടകൾ കണ്ട് ശൈഖിന്റെ മനം നൊന്തു. കൊട്ടാരത്തിലേക്ക് വിളിപ്പിക്കപ്പെട്ട ഡോക്ടർ, കറുപ്പു പടർന്ന തടങ്ങളുള്ള, രക്തംവറ്റി വെള്ളനിറമായ അയാളുടെ കണ്ണുകൾ കണ്ട് ആശങ്കാകുലനായി.

“ഉറങ്ങാറില്ലേ?’’ ഏറ്റവും സ്നേഹത്തോടെ ഡോക്ടർ ചോദിച്ചു.

“ഇനിക്ക് ഒരു പിടിപോലും ഉറക്കല്ല. കൊറച്ച് നേരത്തിന് എപ്പളെങ്കിലും കണ്ണൊന്ന് മാളിയാലായി. രാജാവ് വഫാത്തായേല് പിന്നെ ഞാനൊറങ്ങീട്ടന്നെല്ല്യ...” ഡോക്ടറെ നോക്കാതെ, മറ്റേതോ ലോകത്തുനിന്നെന്നപോലെ ലിയാഖത്തലിയുടെ ഒച്ചവന്നു.

ശൈഖിനോട് ഡോക്ടർ വിവരിച്ചു, വിഷാദരോഗം മൂർച്ഛിച്ച് സ്വയം ഒടുങ്ങുന്നവരെക്കുറിച്ച്...

ജീവിതാവസാനംവരെ മരുന്നും മന്ത്രവുമായി കഴിയേണ്ടിവന്നേക്കാവുന്ന ലിയാഖത്തലിയുടെ അവസ്ഥയെക്കുറിച്ച്...

അതെല്ലാം കേട്ടതും ശൈഖിന്റെ ഭാര്യ വീണ്ടും ചൊടിച്ചു. അവസാനം, ശൈഖ് തോറ്റു.

ലിയാഖത്തലിയെ, തന്റെ വിശ്വസ്തനായ പരിചാരകനൊപ്പം, എ​െന്നന്നേക്കുമായി മലബാറിലേക്ക് യാത്രയയക്കുന്ന അന്നും, സുബ്ഹ് നേരത്തിനു മുമ്പേ ശൈഖ് ഉറക്കമുണർന്നു. വേഗം ചെന്ന് തന്റെ പ്രിയപ്പെട്ട ലിയാഖത്തലിയെ വിളിച്ചുണർത്തി. മരുന്നുകൾ തളർത്തിയ അയാൾക്കു പക്ഷേ, ഏറെ ശ്രമപ്പെട്ടാണ് കണ്ണുകളൊന്ന് തുറക്കാനായതുപോലും.

“എന്തേ? തലവെട്ടുപള്ളീല്ക്ക് പോവാനായോ? ന്നാണോ രാജാവിനെ കൊന്നോന്റെ തല വെട്ട്ണത്?”

എങ്ങോട്ടേക്കോ നോക്കിക്കൊണ്ട് പേർത്തും പേർത്തും ഇതുതന്നെ ലിയാഖത്തലി പറഞ്ഞുകൊണ്ടിരുന്നു. ശൈഖ് വേദനയോടെ ഒന്നു ചിരിച്ചു.

“ലിയാഖത്തലീ… നീ ഇന്നെനിക്കൊരു ചായയുണ്ടാക്കി തരണം.”

അതുകേട്ടതും അയാൾ ശൈഖിനെ തുറിച്ചുനോക്കി. ഏതോ കാലത്തിൽ തനിക്കൊരു ചായമക്കാനി ഉണ്ടായിരുന്നുവെന്നും, താനൊരു അസ്സൽ ചായക്കാരനായിരുന്നുവെന്നും ഓർത്തെടുക്കാൻ അയാൾ കിണഞ്ഞു പരിശ്രമിക്കുന്നതുപോലെ തോന്നി ശൈഖിന്.

“ചായേ..? ഞാൻ ചായണ്ടാക്ക്വോ?”

നിറഞ്ഞ അമ്പരപ്പോടെ ചോദിച്ച ലിയാഖത്തലിയെ, കൈ പിടിച്ച് ശൈഖ് എണീപ്പിച്ചു. തോളിൽപ്പിടിച്ച് അടുക്കളയിലേക്ക് കൊണ്ടുപോയി. വെപ്പുകാരും സഹായികളും ആ കാഴ്ച കണ്ട് അന്തിച്ചു. സുഡാനി, ദേഷ്യത്താൽ തറയിലൊന്ന് ആഞ്ഞുചവിട്ടി. തീയാളുന്ന അടുപ്പിലേക്ക്, ഏറ്റവും സാവധാനത്തിൽ, ഒരു പാത്രത്തിൽ ശൈഖ് വെള്ളംെവച്ചു.

“നിന്റെ ചായപ്പൊടി എവിടെ ലിയാഖത്തലീ? എടുക്ക്...”

ഒരു കുഞ്ഞിനോടെന്നപോലെ ശൈഖ് പറഞ്ഞു.

ചെറുകുമിളകൾ ആദ്യം വന്ന്, ശേഷം വെട്ടിവെട്ടി തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് കൗതുകത്തോടെ നോക്കുകയായിരുന്നു ലിയാഖത്തലി. ചോദ്യം കേട്ടതും, താനിന്നേവരെ കേൾക്കാത്ത എന്തോ ഒന്ന് കേട്ട അത്ഭുതത്തോടെ ശൈഖിനെ അയാൾ തിരിഞ്ഞുനോക്കി.

“അവൻ ചായയ്ക്കുള്ള കൂട്ടെല്ലാം മുറിയിലെ ഇരുമ്പുപെട്ടിയിലാണ് സൂക്ഷിക്കാറ്. ഞങ്ങളെടുക്കുമെന്ന് പേടിച്ചിട്ടാവും, ഇവിടെ വെക്കാറില്ല. അരയിലെ ചരടിൽ കോർത്തിട്ട ആ താക്കോലില്ലേ, അതാണ് പെട്ടിയുടേത്...’’ സുഡാനി, കരകരത്ത ഒച്ചയിൽ, ഭവ്യത നടിച്ചുകൊണ്ട് പറഞ്ഞു.

ശൈഖ് ആ താക്കോലിൽ കൈ​െവച്ചു. ആദ്യം ലിയാഖത്തലി എതിർപ്പു പ്രകടിപ്പിച്ചു. പിന്നീട്, ഇരുവരും ചേർന്ന് മുറിയിലേക്കുചെന്ന്, ഇരുമ്പുപെട്ടി തുറന്നു. സ്വർണനിറത്തിലുള്ള ഒരു ഡബ്ബയിലിട്ട്, വായു കയറാതെ അടച്ചുസൂക്ഷിച്ചു​െവച്ചിരുന്ന ചായക്കൂട്ടിൽ നിന്നൊരു നുള്ളെടുത്ത് ശൈഖ് തിളക്കുന്ന വെള്ളത്തിലേക്കിടുവിച്ചു. ലിയാഖത്തലിക്ക് മാത്രം നിർമിക്കാൻ സാധ്യമായ ആ സുഗന്ധം അവിടെയപ്പടി പരന്നു. അപ്പോൾ മാത്രം അയാളൊന്ന് ചിരിച്ചു. അന്ന്, തനിക്കൊപ്പമിരുത്തി ശൈഖ് ലിയാഖത്തലിയെ ചായയൂട്ടി.

“നല്ല ചായ! ഞാന് ന്നേവരെ ങ്ങനത്തതൊന്ന് കുടിച്ച്ട്ട്ല്ല്യ...”

അയാൾ അതു പറഞ്ഞപ്പോൾ ശൈഖിന്റെ കണ്ണുകൾ തുളുമ്പി. വെളുപ്പും കറുപ്പും ഇടകലർന്ന താടിരോമങ്ങൾ നനഞ്ഞു. ജീവിതത്തോടുള്ള സകല ആസക്തിയോടുംകൂടി തനിക്കൊപ്പം ചേർന്ന ഒരു ചെറുപ്പക്കാരനതാ ഉള്ളുമരിച്ച നിലയിൽ സ്വന്തം നാടുപറ്റാൻ പോകുന്നു –ശൈഖിന്റെ ഹൃദയംപൊട്ടി. ഏറ്റവും ആദരവോടെ, ലിയാഖത്തലിയുടെ കൈയെടുത്ത് അദ്ദേഹം ചുംബിച്ചു. അയാളുടെ കൈപ്പടം നനവറിഞ്ഞു.

മടക്കയാത്രക്കു മുമ്പ്, ശൈഖിന്റെ പൂന്തോട്ടത്തിൽനിന്നും പൊട്ടിച്ചെടുത്ത ഒരു കമ്പ് ലിയാഖത്തലി പൊതിഞ്ഞെടുത്തത് ആരുടെയും കണ്ണിൽപ്പെട്ടിട്ടില്ലായിരുന്നു.

* * *

ഖുത്ബ് –നൊസ്സ് ലിയാഖത്തലിക്ക് പിറന്നത് അവൻ മാത്രമാണ്. ഇത്താത്ത പിറന്നത് വെറും ലിയാഖത്തലിക്ക്.

വിഷാദം അടിമുടി ചൂഴ്ന്ന ദേഹവും മനസ്സുമായി ലിയാഖത്തലി നാട്ടിലെത്തിയപ്പോൾ തകർന്നുപോയത് ഭാര്യയായ ഇത്തീരുവാണ്. കൊല്ലങ്ങളായി കണ്ട കിനാക്കളിലെല്ലാം തന്റെ ഇണയുടെ ചൂടും ചൂരും അനുഭവിച്ചവൾക്ക്, സ്നേഹാലിംഗനങ്ങൾ കൊതിച്ചവൾക്ക്, അയാളിലെ മാറ്റങ്ങളെയൊന്നും തെല്ലും ഉൾക്കൊള്ളാനായില്ല. ഇത്തീരു, സകലരോടും അനാവശ്യമായി ദേഷ്യപ്പെട്ടു. ഇടയ്ക്ക് പൊട്ടിക്കരഞ്ഞു. ചില്ലുപാത്രങ്ങൾ എറിഞ്ഞുപൊട്ടിച്ചു.

“എപ്പളാ തലവെട്ടു പള്ളീലേക്ക് പോവാ?”

ഭർത്താവിൽനിന്ന് തുരുതുരാ ഈ പല്ലവി ഉയർന്നപ്പോഴെല്ലാം, കലമ്പലോടെ അവൾ അറ വിട്ടിറങ്ങി. യുവത്വത്തിനുള്ളിൽ ​െവച്ചടക്കാനാവാതെ ഇത്തീരുവിന്റെ പൂതികൾ പാതിരാനേരങ്ങളിൽ കെട്ടുപൊട്ടിച്ചു പുറത്തേക്കു ചാടി. എങ്ങനെയെങ്കിലും, ഒരിക്കലെങ്കിലും, തന്റെ ആശ നിറവേറ്റിയേ തീരൂ എന്ന ഒടുങ്ങാത്ത വാശി അവളിൽ ജനിച്ചു.

മഗ്‌രിബിനോട് അടുത്തൊരു നേരംതന്നെ തന്റെ തൃഷ്ണയെ ശമിപ്പിക്കാൻ ഇത്തീരു മനഃപൂർവം തെരഞ്ഞടുത്തു. അന്തിനേരത്തെ വിഷാദം സേവിച്ച്, കട്ടിലിൽ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു ലിയാഖത്തലി. മെല്ലെ അകത്തേക്കു കയറി, വാതിലിന്റെ കൊളുത്തിട്ട്, അയാളുടെ കട്ടിലിൽ അവളിരുന്നു. പുഞ്ചിരിയോടെ, ആർദ്രമായ് തൊടാനൊരുങ്ങി. ഞെട്ടിയ ലിയാഖത്തലി, കൈകൾ തുടക്കുള്ളിലേക്ക് തിരുകി ഒന്നുകൂടി ചുരുണ്ടുമടങ്ങി. അവഗണന കാര്യത്തിലെടുക്കാതെ, തന്റെ തട്ടവും നീളൻ ജമ്പറും പുള്ളിത്തുണിയും സാവകാശം ഇത്തീരു അഴിച്ചുമാറ്റി. മാറിനു നടുക്കായി, കാനോത്തുരാവിൽ അവൾക്കു മാരൻ സമ്മാനിച്ച സ്വർണമാലയിലെ വട്ടലോക്കറ്റ് പരന്നുകിടന്നു. ചെറിയ രണ്ടു കുന്നുകൾക്കു മധ്യേ, അത് തീപോലെ കത്തി. ചെനച്ച മാമ്പഴത്തിന്റെ നിറമുള്ള, തുള്ളിത്തുളുമ്പുന്ന ഉടൽ കണ്ട അമ്പരപ്പിൽ ലിയാഖത്തലിയുടെ കണ്ണുകൾ വിളങ്ങി. ഒരു മന്ദഹാസത്തോടെ, അയാളുടെ കുപ്പായത്തിന്റെ കുടുക്കുകൾ ഒന്നൊന്നായി ഇത്തീരു അഴിച്ചു. അവളേകിയ സ്നേഹചുംബനങ്ങളും ആലിംഗനവും ഭൂതകാലത്തിൽ താൻ അനുഭവിച്ചിരുന്ന ഉണർച്ചയെ അയാളെ ഓർമിപ്പിച്ചു. ദേഹത്തു വരുന്ന മാറ്റങ്ങൾ കണ്ട് ചകിതനായ ലിയാഖത്തലിയുടെ ഒച്ചപൊങ്ങാൻ അനുവദിക്കാത്തത്ര മിടുക്കോടെ ഇത്തീരു അയാളെ കീഴ്പ്പെടുത്തി. ലിയാഖത്തലിയുടെ ഉടൽ കൈക്കലാക്കി. ആനന്ദത്തിനും മനോവേദനക്കും ഇടയിലൂടെ, ഇത് അവസാനത്തേതായിരിക്കുമെന്ന് ഉറപ്പിച്ചുകൊണ്ട്, അവൾ അയാളുമായി ഏറ്റവും പ്രിയത്തിൽ ഇണചേർന്നു. അതിനൊടുക്കം, നെഞ്ചുപൊട്ടുന്ന വെരുത്തത്തോടെ, ഇത്തീരു ഉറക്കെയുറക്കെ കരഞ്ഞു.

ഉടനടി മഗ്‌രിബ് ബാങ്ക് വിളിച്ചു.

ആ നിമിഷംതന്നെ ഖുത്ബിന്റെ ജനനവും നിശ്ചയിക്കപ്പെട്ടുകഴിഞ്ഞിരുന്നു!

* * *

ഖുത്ബ് കൊട്ടാരത്തിലെ ജോലിക്കെത്തിയപ്പോൾ ശൈഖിന്റെ ഭാര്യക്ക് പ്രായം എഴുപതു കഴിഞ്ഞിരുന്നു. എങ്കിലും, ചുവന്നുതുടുത്ത മുഖത്തോ കൈകളിലോ ഒരു ചുളിവുപോലും വീണിട്ടില്ല. ലിയാഖത്തലിയോട് കാണിച്ച മാതിരിയായിരുന്നില്ല ഖുത്ബിനോടുള്ള സമീപനം. മോനേ എന്നുള്ള അവരുടെ വിളി, ഖുത്ബിന് ആദ്യമെല്ലാം അരോചകമായി തോന്നി. പിന്നെപ്പിന്നെ, ഉപ്പച്ചിയോട് ചെയ്ത അലിവില്ലായ്മയുടെ പ്രായശ്ചിത്തമായി ആ വിളിയെ കാണാൻ തുടങ്ങി.

നൊസ്സുകാരനായി ഉപ്പച്ചി നാട്ടിലെത്തിയ ശേഷവും കൃത്യമായ ഇടവേളകളിൽ ശൈഖ് എല്ലാ കാര്യങ്ങളും അന്വേഷിച്ചിരുന്നു. ക്ലേശമേതുമറിയാതെ ഖുത്ബ് വളർന്നതും, ഇത്താത്തയുടെ വിവാഹമടക്കം നടന്നതും അദ്ദേഹത്തിന്റെ കനിവിലാണ്. വെളിച്ചത്തെ വല്ലാതെ ഭയപ്പെട്ട ഉപ്പച്ചി, എന്നേ ഒരു ഇരുട്ടറക്കുള്ളിലേക്ക് മാത്രമായി ചുരുങ്ങിക്കഴിഞ്ഞിരുന്നു. തലവെട്ടുപള്ളിയെക്കുറിച്ച് മാത്രമല്ല, തന്റെ ജീവനായ ശൈഖിനെ ചൊല്ലിയുള്ള ഓർമകളും ചിലനേരങ്ങളിൽ ആ തലച്ചോറിനെ ചുറ്റിപ്പറ്റി സഞ്ചരിച്ചു. അതിനാലാണ്, കല്യാണനാളിൽ ആദ്യമായി ഉപ്പച്ചിയെ കാണാൻ അറയുടെ കൊടും ഇരുട്ടിലേക്ക് കയറിയ സേബക്ക് എന്തൊക്കെയോ ചിലതുമാത്രം കേൾക്കാനായത്.

“ശൈഖിന്റെ കാരുണ്യത്താലാണ് നമുക്ക് നല്ലൊരു ജീവിതം ഒത്തത്. അല്ലെങ്കിൽ എവിടെയോ ​െവച്ച് താളംതെറ്റിയ ഉപ്പച്ചിയ്ക്ക് ഒപ്പം നമ്മളും തീരണ്ടതായിരുന്നു.” ഇത്തീരു എപ്പോഴും ഖുത്ബിനെ ഓർമിപ്പിച്ചു.

* * *

മനുഷ്യർ പ്രകടിപ്പിക്കുന്ന കരുതൽ അനുഭവിക്കാൻ തന്റെ ജീവിതത്തിൽ ഒരിക്കലും സാധിച്ചിട്ടില്ലല്ലോയെന്നോർത്ത് സേബ സദാ വ്യസനിച്ചിരുന്നു. ഒരു ഞൊടിപോലും ആലോചിക്കാതെ, തന്റെ ജീവൻ ഒട്ടും വിലപ്പെട്ട ഒന്നല്ലെന്ന് പിറവിയുടെ സമയത്തേ ഉമ്മച്ചി വിചാരിച്ചിരുന്ന കാര്യമറിഞ്ഞതു മുതൽ അവളിൽ ആ ദുഃഖം ഉണ്ടായിട്ടുണ്ടാവാം. പിന്നീട്, താനോ ജഹനാരയോ എന്ന ചോദ്യം വന്നപ്പോൾ, തന്നെ ഉപേക്ഷിക്കുക വഴി ഉമ്മച്ചി തന്നെയായിരിക്കാം ആ വ്യഥ ദൃഢമാക്കിത്തന്നതും.

പക്ഷേ, ഖുത്ബിന്റെ ജീവിതം അങ്ങനെയല്ലായിരുന്നു.

ചുറ്റുമുള്ള മനുഷ്യരിൽനിന്നെല്ലാം ആവോളം കരുതൽ ലഭിച്ചുകൊണ്ട് വളർന്നവനാണ് അവൻ. സ്വബോധമറ്റ്, ഇരുട്ടിനോട് കൂട്ടുകൂടി കഴിയുന്ന ഉപ്പച്ചിയുടെ കണ്ണുകളിൽപോലും അവനോടുള്ള കരുതലിന്റെ ചെറിയൊരു പാട് അവൾക്ക് കാണാനായിട്ടുണ്ട്. ജീവിതത്തിലേക്ക് പിന്നീടെത്തിയ താൻ, ശൈഖ്, അദ്ദേഹത്തിന്റെ ഭാര്യയടക്കം പലരും നൽകിയ കരുതലിന്റെ, അല്ലെങ്കിൽ സ്നേഹങ്ങളുടെ സുഖപ്പാടുകൾ ഖുത്ബിന്റെ ഓരോ ദിവസത്തെ എടുത്തുനോക്കിയാലും കാണാനാവും.

എന്തുകൊണ്ടോ, അന്യരിൽനിന്ന് വേണ്ടുവോളം കരുതൽ ലഭിച്ചാലും, ആർക്കെങ്കിലും അതു മടക്കിക്കൊടുക്കണമെന്ന് വിചാരിക്കാത്ത ചില മനുഷ്യരുണ്ട്. അക്കൂട്ടത്തിൽപെട്ടവനാണ് ഖുത്ബ്.

ഖുത്ബ് പോയശേഷം, നിലയില്ലാതെ നാട്ടിലേക്കു മടങ്ങിയെത്തിയ തന്നെ സ്വീകരിക്കാനും ജീവിതത്തിലേക്ക് തിരികെനടത്താനും ജഹനാര തയാറായപ്പോൾ മുതൽക്കാണ് സേബയുടെ ചിന്തകളിൽ മാറ്റംവന്നത്. സ്നേഹം അളക്കാനുള്ള ഏകകം കാലം മാത്രമാണ്. ഒരുമിച്ച് ഏറെയൊന്നും ജീവിച്ചിട്ടില്ല എന്നതോ, ദിവസവും പരസ്പരം മിണ്ടുന്നില്ല എന്നതോ സ്നേഹക്കുറവിന്റെ ലക്ഷണങ്ങളായി കരുതേണ്ടതില്ലെന്ന പാഠം സേബ പഠിച്ചു. വർഷങ്ങളോളം നിഷേധിക്കപ്പെട്ട മനുഷ്യസാന്നിധ്യങ്ങൾ ജീവിതത്തിൽ പിന്നെയും അവളറിയാൻ തുടങ്ങി. ഓരോ മനുഷ്യനും മറ്റാരോടെങ്കിലും ബന്ധിപ്പിക്കപ്പെട്ട കണ്ണിയാണെന്ന് അവൾക്കു ഉറപ്പായി.

അല്ലെങ്കിൽ സുൽത്താനെ താൻ കണ്ടുമുട്ടുമായിരുന്നോ?, സേബ ആലോചിച്ചിട്ടുണ്ട്. അതും, ഖുത്ബിന്റെ ഭാര്യയായിരുന്ന, ലിയാഖത്തലിയുടെ മരുമകളായിരുന്ന, ശൈഖിനു മകളെപ്പോലെയായിരുന്ന താൻ!

* * *

“അങ്ങനെ പ്രത്യേകിച്ചൊരു ജോലിയും ഇല്ല. വേണമെങ്കിൽ ഒരു കലാകാരനെന്നു പറയാം. സേബ പറഞ്ഞില്ലേ, പൈസ ഉണ്ടാക്കാനാണ് താൻ ജോലിയ്ക്ക് പോകുന്നതെന്ന്. എനിക്ക് പൈസയ്ക്ക് യാതൊരു മുട്ടുമില്ല. ഉപ്പയും വല്യാപ്പയും കണക്കിന് സമ്പാദിച്ചു കൂട്ടിയിട്ടുണ്ട്. തെങ്ങ്, കവുങ്ങ്, തേയിലത്തോട്ടങ്ങൾ… എല്ലാത്തിന്റെയും ഒരേയൊരു സുൽത്താൻ, ഈ സുൽത്താൻ മാത്രം.”

ചില പുരുഷന്മാരെപ്പോലെ, തന്റെ മതിപ്പ് ആഗ്രഹിച്ച് കളവു പറയുകയായിരിക്കുമോ സുൽത്താനെന്ന സംശയം സേബക്ക് ആദ്യനാളുകളിൽ ഉണ്ടായിട്ടുണ്ട്. അത് മനസ്സിലാക്കിയെന്നവണ്ണമാണ് അയാൾ ഒരിക്കൽ അവളെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചത്.

വലിയൊരു പറമ്പ്. അതിന്റെ നടുക്ക്, അതിപുരാതനമായ, കെട്ടിലും മട്ടിലും ആഢ്യത്തമുള്ള മൂന്നുനിലകളുള്ള ഒരു മാളികപ്പുര. മുറ്റത്തുനിന്നു നോക്കിയാൽ രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിൽ കാണാനാവുക ഇരുപത്തിയഞ്ച് നീളൻ തടിജനാലകൾ. അതത്രയും കിടപ്പുമുറികളാണെന്നറിഞ്ഞപ്പോൾ അവൾ ശരിക്കും അന്തിച്ചു. വീടിനു പിറകിലും, കണ്ണെത്താ ദൂരത്തോളം പറമ്പ്. തൊടിയിലും വീടിനുള്ളിലും നിറയെ ജോലിക്കാർ. ചിലർ, പൊളിച്ച തേങ്ങകൾ ഉടച്ചുണക്കുന്നു. മറ്റു ചിലർ, പുകയിലിട്ടു കറുപ്പിച്ച റബർ ഷീറ്റുകൾ അയകളിൽ വിരിച്ചിടുന്നു. ഒരുഭാഗത്ത്, സ്ത്രീകൾ തിരക്കിട്ട് നെല്ലു പുഴുങ്ങുന്നുണ്ട്. ആ വീടിനാകമാനം വെന്ത നെല്ലിന്റെ മണമായിരിക്കുമെന്ന് സേബയ്ക്ക് തോന്നി.

ഭംഗിയായി ഒരുക്കിയ മുറ്റത്തിനു നടുവിൽ, കരിങ്കല്ലിൽ പണിത, ഒരു ഭീമൻ നങ്കൂരം ഉറപ്പിച്ചു​െവച്ചിട്ടുണ്ട്. അതിനുചുറ്റും വൃത്താകൃതിയിൽ തടമെടുത്ത് പച്ചപ്പുല്ല് വിരിച്ചിരിക്കുന്നു. അവൾ നേരെ അങ്ങോട്ടു നടന്നു. അവളുടെയത്രതന്നെ ഉയരമുണ്ടായിരുന്നു അതിന്.

“ഞാൻ ഉണ്ടാക്കിയതുതന്നെ...” അവൾക്കരികിലേക്ക് നടന്നുവരവേ സുൽത്താൻ പറഞ്ഞു. ‘‘എനിക്കു മുമ്പത്തെ മൂന്നു- നാലു തലമുറകൾക്ക് ഉരു നിർമാണമായിരുന്നു ഒരു ബിസിനസ്. സ്വന്തമായിട്ട് കുറെ ഉരുക്കൾ ഉണ്ടായിരുന്നു. അറബ് രാജ്യങ്ങളിലേക്കൊക്കെ വിൽപനയും നടത്തി, ചിലതെല്ലാം...” നങ്കൂരത്തിലേക്ക് പടർന്നുകയറിയ ഒരു കൊടി പച്ചപ്പുല്ല് സുൽത്താൻ പിഴുതെടുത്തു. “എന്റെ ഉപ്പയുടെ കാലമായപ്പോഴേക്കും അതെല്ലാം വിട്ടു. എന്നാൽപ്പിന്നെ ഒരു ഓർമക്കുവേണ്ടി ഇങ്ങനൊന്ന് ഉണ്ടാക്കാമെന്ന് ഞാനും കരുതി. അന്ന് ഞങ്ങൾക്കുണ്ടായിരുന്ന ഏറ്റവും വലിയ ഉരുവിന്റെ പേരാണ് ഇതിൽ കൊത്തിവച്ചത്. വാ, വന്ന് നോക്ക്...”

സുൽത്താൻ, നങ്കൂരത്തിന്റെ ഒരു പ്രത്യേക വശത്ത് കൈ​െവച്ചുകൊണ്ട് അവളെ അടുത്തേക്കു വിളിച്ചു. അവിടെ എഴുതിയത് എന്താണെന്നറിയാൻ അവൾ ശ്രദ്ധയോടെ നോക്കി. അറബിയിലാണ് എഴുത്ത്. ഏതോ ഹിജ്റ വർഷം രേഖപ്പെടുത്തിയിട്ടുള്ളത് സേബ വായിച്ചെടുത്തു. രണ്ടു വാക്കുകൾ കൂടിച്ചേർന്നിട്ടുള്ള ഉരുവിന്റെ പേരിൽ, അവസാനത്തേതു മാത്രമേ അവൾക്കു മനസ്സിലാക്കിയെടുക്കാൻ പറ്റിയുള്ളൂ.

“ഫത്തഹ്!’’

അവളോർത്തു, മുമ്പെവിടെയോ ഈ പേര് കേട്ടിട്ടുണ്ടല്ലോ എന്ന്.

എപ്പോഴെങ്കിലും ഖുത്ബിന്റെ മുറി അടുക്കിപ്പെറുക്കി വെക്കാനായി ചെന്നപ്പോൾ കൈയിലൂടെ മറിഞ്ഞുപോയ ഏതോ ഗ്രന്ഥത്തിൽ കണ്ടതാവണം; അല്ലെങ്കിൽ ഖുത്ബിന്റെ ആദ്യകാല സംസാരങ്ങളിലെ ഏതോ ഒന്നിൽ കേട്ടതാവണം –സേബ ഊഹിച്ചു.

മാളികയുടെ അകത്തേക്കു കയറിയതും, വാല്യക്കാർ വട്ടംകൂടി.

“ഇയ്യേതാ? സുൽത്താൻ മോന്റെ ചെങ്ങായിച്ച്യാ?”

അടക്കാനാവാത്ത കുതൂഹലത്തോടെ, വായ പൊത്തിപ്പിടിച്ചുകൊണ്ട്, അടുക്കള ജോലിക്കാരിയെന്നു തോന്നിപ്പിച്ച ഒരു വൃദ്ധ സേബയോടു ചോദിച്ചു. അവൾ സുൽത്താനെ നോക്കിയൊന്ന് ചിരിച്ചു.

“ആണ്. ഇഷ്ടായോ? ങ്ങളെപ്പോലെ നല്ല മൊഞ്ചത്തിയല്ലേ?”

അയാൾ, സ്ത്രീയുടെ തോളിലൂടെ കൈയിട്ടുകൊണ്ട് ചോദിച്ചു. നാണത്താൽ തിളച്ച മുഖവുമായി വൃദ്ധ അടുക്കളയിലേക്കോടി. പിന്നെയും, ചൂലു പിടിച്ചും, ചെമ്പു പിടിച്ചും കുറെ സ്ത്രീകളും പുരുഷന്മാരും അവരെ കടന്നുപോയി. എല്ലാവർക്കും മുന്നിലൂടെ, ഒരു സുൽത്താനെപ്പോലെ അയാൾ വിലസുന്നത് സന്തോഷത്തോടെ സേബ കണ്ടുനിന്നു.

“സുൽത്താനെന്ന ഒറ്റ സന്താനം. മതിപ്പു കണക്കാക്കാൻ പറ്റാത്തത്രയുമുള്ള മുതലുകളുടെ ഒരേയൊരു അവകാശി. അല്ലേ?” അവർ, രണ്ടാമത്തെ നിലയിലേക്കുള്ള ഗോവണി കയറുമ്പോൾ സേബ ചോദിച്ചു.

‘‘ഒറ്റക്കുട്ടി ആയിപ്പോയത് എന്റെ കുറ്റമല്ല. പിന്നെ, ഞാനായിട്ട് സമ്പാദിച്ച നയാപൈസ ഇവിടെയില്ല. എന്റെ കാലത്തോടെ എല്ലാം തീരണം. തീർക്കണം. അവിടെ താഴെ, ചുമരിൽ തൂക്കിയിട്ട കുറെ ഫോട്ടോകൾ കണ്ടില്ലേ?” അയാൾ തിരിഞ്ഞ് സേബയെ നോക്കി. “അതിൽ, കൂട്ടുപുരികമുള്ള, കറുത്ത ആ ആളാണ് ഉപ്പയുടെ വാപ്പ. എന്റെ വല്യാപ്പ. വലിയ ധർമശീലനായിരുന്നു. ഈ സുൽത്താന്റെ റോൾ മോഡൽ മൂപ്പരാണ്.” അയാളൊന്നു കണ്ണിറുക്കി.

സേബയപ്പോൾ ഖുത്ബിനെ ഓർത്തു. ഇതുപോലെ എല്ലാം ഉപേക്ഷിക്കണം എന്നു വിശ്വസിച്ചിരുന്ന ഒരാളായിരുന്നല്ലോ അവനും. പിന്നെയെന്താണ് ഖുത്ബിന് സുൽത്താനെ പോലെയാവാൻ കഴിയാതെപോയത്? മാത്രകൾക്കുള്ളിൽത്തന്നെ അതിന്റെ ഉത്തരവും അവൾ കണ്ടെത്തി. ഖുത്ബ് എല്ലാം ഉപേക്ഷിച്ചത്, മറ്റേതോ ലോകത്തു ലഭിക്കുമെന്ന് കരുതിയ സുഖങ്ങളെ മുന്നിൽക്കണ്ടാണ്. ഇഹലോകത്തെ ഓരോ തെറ്റും ആനന്ദജീവിതത്തിലേക്കുള്ള പാതയിൽ വീഴുന്ന കളങ്കമാവുമെന്ന് അവൻ കരുതി. അതുണ്ടാകാതെയിരിക്കാൻ വിചിത്രമായ രീതികൾ പിൻപറ്റി. ഒരു ഏകാധിപതിയെപ്പോലെ പെരുമാറി. പക്ഷേ സുൽത്താൻ എല്ലാം ഉപേക്ഷിക്കുന്നത് ഈ ലോകത്തുതന്നെ ലഭിക്കുന്ന സുഖ-സന്തോഷങ്ങൾക്കു വേണ്ടിയാണ്. അയാൾക്കു മുന്നിലെപ്പോഴും മനുഷ്യരോടുള്ള സ്നേഹവും അനുകമ്പയും മാത്രമേയുള്ളൂ.

 

മൂന്നാം നിലയിലെ ഏറ്റവും വിശാലമായ മുറിയാണ് സുൽത്താന്റെ ഉറക്കറ. നല്ല മരത്തടിയിൽ കടഞ്ഞെടുത്ത വലിയ കട്ടിലും, മേശയും, അലമാരയും കഴിഞ്ഞാലും മുറിയിൽ നിറയെ സ്ഥലം ബാക്കി. മെത്തയിലെ സാറ്റിൻ വിരിപ്പു കണ്ടപ്പോൾ അവൾ കുസൃതിയോടെ സുൽത്താനെ നോക്കി. അവളെ മെത്തയിലേക്ക് പിടിച്ചിരുത്താനുള്ള അവന്റെ ശ്രമം അതേ കുസൃതിയോടെ തന്നെ അവൾ തടഞ്ഞു. അഞ്ചാൾപ്പൊക്കത്തിൽ മച്ചുള്ള ആ മുറിയുടെ ഭംഗി കണ്ടിട്ട് സേബക്ക് മതിവരുന്നുണ്ടായിരുന്നില്ല. നാലുവശങ്ങളിലും തേക്കിൻതടിയാൽ കൊത്തുപണികൾ ചെയ്ത, വലിയൊരു നിലക്കണ്ണാടിയാണ് ആ മുറിയുടെ ഏറ്റവും വലിയ സവിശേഷതയായി അവൾക്ക് തോന്നിയത്. അതിന്റെ നാലു മൂലകളിലും, വിരിഞ്ഞാടുന്ന മയിലിനെ കൊത്തി​െവച്ചിരുന്നു. പിന്നെ, ചുറ്റിലും കുനുകുനാ എന്തൊക്കെയോ എഴുത്തുകൾ. അവൾക്ക് ആ മയിലുകളെ നല്ല പരിചയംതോന്നി.

“ഇത് അറബിയിലാണല്ലോ എഴുതിയിട്ടുള്ളത്?” കണ്ണാടിയുടെ അരികുകളിലെ വീതിയുള്ള തടിയിൽ സേബ മെല്ലെ തടവി. “ഈയൊരു മോഡലിലുള്ള നിലക്കണ്ണാടി ഞാൻ മുമ്പെവിടെയോ കണ്ടിട്ടുണ്ട് സുൽത്താൻ. പക്ഷേ, ഓർത്തെടുക്കാനാവുന്നില്ല.”

സേബ അസ്വസ്ഥതയോടെ തലക്ക് കൈെവച്ചു.

“കേരളത്തിൽ ഇങ്ങനൊന്ന് വേറെയില്ല. അതുറപ്പാണ്.” അയാൾ സേബക്കരികിലേക്ക് നടന്നു. “നോക്ക്, ഖുർആനിലെ ആയത്തുകളാണ്. കണ്ണാടി മാത്രമാണ് വിദേശി, തേക്ക് നമ്മുടെ കിഴക്കൻ കാട്ടീന്ന്…” സുൽത്താൻ ഉറക്കെ ചിരിച്ചു.

സുൽത്താൻ പറയുന്ന ഒന്നിലും സേബയുടെ മനസ്സ് നിന്നില്ല. ഇതേപോലത്തെ കണ്ണാടിയും മയിലുകളുമടങ്ങിയ ഒരു രംഗം തന്റെ ജീവിതത്തിൽ മുമ്പെപ്പോഴോ കഴിഞ്ഞുപോയിട്ടുണ്ടെന്ന് സേബക്ക് നല്ല തീർച്ചതോന്നി. പക്ഷേ, എവിടെയെന്നോ എപ്പോഴെന്നോ ഓർക്കാനാവുന്നില്ല. ആശയക്കുഴപ്പത്തോടെ സേബ സുൽത്താനെ നോക്കി. പെട്ടെന്നയാൾ അവൾക്ക് നന്നേ അരികിലേക്കുവന്നു. സമ്മതത്തിനെന്നപോലെ ചുണ്ടുകളിലേക്കും കണ്ണുകളിലേക്കും മാറിമാറി നോക്കി. അവൾ തലയുയർത്തി, ചുണ്ടുകളാൽ സമ്മതമറിയിച്ചു. ഏറ്റവും പ്രണയത്തോടെ, നിറവാർന്ന അൻപോടെ, സുൽത്താൻ അവളെ ഗാഢം പുണർന്നു.

ആഴത്തിൽ ചുംബിച്ചു.

സേബ അയാളോട് പറ്റിച്ചേർന്നുനിന്നു.

അവർ മൂന്നാംനിലയിലെ മട്ടുപ്പാവിലേക്ക് നടന്നുചെന്നു.

അങ്ങുദൂരെ നിന്നലമ്പുന്ന കടലിന്റെ തിരകളെ അവരൊന്നിച്ചു കേട്ടു.

(തുടരും)

News Summary - Malayalam Novel