കിള

ചിത്രീകരണം: സലിം റഹ്മാൻ
കുളിച്ചിറങ്ങിയ സേബ നേരെ ചെന്നത് ലാദുവിന്റെ മുറിയിലേക്കാണ്. അരണ്ട വെളിച്ചത്തിൽ തൂവെള്ള കമ്പിളിപ്പുതപ്പിനുള്ളിൽ വട്ടമുഖം മാത്രം പുറമേക്ക് കാണിച്ച് നീണ്ടുനിവർന്നു കിടക്കുകയാണ് അവൻ. കുളിച്ച്, തലയിലെ നനവുമാറാത്ത നേരത്താണെങ്കിൽ മാത്രമേ അവന്റെ മെത്തയിലിരിക്കാൻ സേബക്ക് അനുവാദമുള്ളൂ. അല്ലെങ്കിൽ സോഫയിലോ മറ്റോ ഇരുന്നിട്ടുവേണം പതിനൊന്നു വയസ്സുകാരനെ അണച്ചുപിടിക്കാൻ.
എല്ലാം ജഹനാരയുടെ നിയമങ്ങൾ.
രാജ്യവും അവൾ, ഭരണഘടനയും അവൾ!
സേബ ലാദുവിനോട് പറ്റിച്ചേർന്നു കിടന്നു. ഇരുകവിളിലും മാറിമാറി മുത്തം െവച്ചു. ലാദുവിനെ തൊടുമ്പോഴെല്ലാം അവൾക്കു ഖുത്ബിനെയും വില്ലയിലെ തന്റെ പഴങ്കാലത്തെയും വല്ലാതെ ഓർമ വരും. പ്രത്യക്ഷത്തിൽ, ഭൂതകാലത്തിലേക്കു നീളുന്ന ഒരു പാലമായിരുന്നു ലാദു. തണുപ്പിലും മരുപ്പൊള്ളലേൽക്കുന്ന പതിവനുഭവത്തിനായി, വിറവലോടെ കണ്ണടച്ച് സേബ കാത്തിരുന്നു.
പക്ഷേ അതുണ്ടായില്ല.
മനസ്സിലേക്ക് അബ്ദുള്ള കയറിവന്നു. സേബ ഞെട്ടലോടെ കൺകൾ തുറന്നു. സുൽത്താന്റെ വിരിഞ്ഞ മാറിൽ അധികാരത്തോടെ ചാഞ്ഞുകിടന്നുറങ്ങുന്ന അബ്ദുള്ള! ഒരു കുഞ്ഞും, ഒരു പ്രാണിയും ഒന്നെന്നപോൽ തോന്നിയ നിമിഷത്തെയോർത്ത് അവൾ ഉള്ളാലെ ചിരിച്ചു.
* * *
ശാരീരികമായി നന്നേ അവശനായിരുന്നുവെങ്കിലും, ഏതെങ്കിലും വെള്ളിയാഴ്ചകളിൽ, സൗദി അറേബ്യയിലെ ജുമാ നമസ്കാരത്തിന്റെ സമയംകഴിഞ്ഞാൽ, ശൈഖ് സേബയെ ഫോണിൽ വിളിക്കും. അതുമാത്രമായിരുന്നു അവൾ അദ്ദേഹവുമായി നിലനിർത്തിപ്പോന്ന ബന്ധം. ചെലവിനായി ഒരു തുക എല്ലാമാസവും അയക്കാമെന്ന വാഗ്ദാനം മുളയിലേ സേബ നുള്ളിക്കളഞ്ഞതാണ്. കൊട്ടാരത്തിൽ ജോലിചെയ്തു പിരിഞ്ഞുപോവുന്നവരുടെ കുടുംബങ്ങൾക്ക് ഇത്തരത്തിലൊരു തുക കൈമാറാറുണ്ടെന്ന് പറഞ്ഞ് ശൈഖ് തർക്കത്തിനൊരുങ്ങി. ‘‘ഖുത്ബ് ആയിരുന്നു ശൈഖിന്റെ ജോലിക്കാരൻ, ഞാനല്ല’’ എന്ന ഒറ്റ വാചകംകൊണ്ട് അവളാ തർക്കം അവസാനിപ്പിക്കുകയുംചെയ്തു.
ഫോൺവിളിയെത്തുന്ന സമയമായാൽ അതിന്റെ ഒച്ചക്കായി സേബ കാതോർത്തിരിക്കും. എല്ലാം ഉപേക്ഷിച്ചെന്നു വിചാരിച്ചാലും അതിനു സാധിക്കാത്ത ചിലതെല്ലാമുണ്ട് ഈയുലകിൽ -അപ്പോഴൊക്കെ അവൾക്ക് അങ്ങനെ തോന്നാറുണ്ട്. സംസാരിക്കുമ്പോഴെല്ലാം, കൊട്ടാരത്തിനുള്ളിലെ, വിശാലമായ മജ്ലിസിലെ സോഫയിൽ കൈവിരിച്ചിരിക്കുന്ന ശൈഖിനെ അവൾ ഭാവന ചെയ്യും. ആ തലയനക്കവും, കൈകളാലുള്ള താളംപിടിക്കലും, എല്ലാം. ലാദുവുള്ള സമയമാണെങ്കിൽ വീഡിയോകോളായിരിക്കും ചെയ്യുക. പക്ഷേ, ശൈഖിനെ കാണുമ്പോൾത്തന്നെ അവന്റെ മുഖം വാടും. നിന്നു ചിണുങ്ങും.
“എന്തിനാ ആ ഗ്രാൻഡ്പയെ വിളിക്കുന്നത്? എനിക്ക് കാണണ്ട. ആ വെള്ള ഉടുപ്പ് കാണുന്നതേ പേടിയാണ്.”
കാരണമറിയാൻ, സേബ പലയാവർത്തി ചോദിച്ചപ്പോൾ ഒരിക്കൽ ലാദു പറഞ്ഞു. അവൾക്കു പാവംതോന്നി, ആ കുരുന്നിനെ നെഞ്ചിലേക്ക് അടുപ്പിച്ചു പിടിച്ചു. വളഞ്ഞുപിരിഞ്ഞു പോവുന്ന ഒരു ഗോവണിയിലൂടെയുള്ള സഞ്ചാരംപോലെയാണ് ചീത്ത ഓർമകളുമൊത്തുള്ള ജീവിതം. എത്ര സൂക്ഷ്മതയോടെ കയറിപ്പോയാലും ശരി, ചില വളവുകളിൽ കുടുങ്ങിപ്പോവും. ഒരു ഘട്ടത്തിൽ, ഖുത്ബിന്റെ കൽപനപ്രകാരം വെള്ളവസ്ത്രം അനിഷ്ടത്തോടെ അണിയേണ്ടിവന്ന മകന്റെ ഗതികേടിനെക്കുറിച്ച് ശ്വാസംമുട്ടിക്കൊണ്ട് അവളോർത്തു.
സേബയെന്നാൽ ജീവനായിരുന്നു ലാദുവിന്. അതിനാൽത്തന്നെ, ശൈഖിനു വേണ്ടി കാഴ്ചവസ്തുവായി നിൽക്കാൻ പലപ്പോഴും അവൻ തയാറായി. പതിവുപോലെ ആ വെള്ളിയാഴ്ചയും അതുതന്നെ സംഭവിച്ചു.
“പുന്നാര മോൻ വലിയ കുട്ടിയായല്ലോ! വല്ല്യബ്ബയുടെ തോളിന്റെയത്രയ്ക്ക് വലുതായി..” കണ്ണു നനച്ചുകൊണ്ട് ശൈഖ് പറഞ്ഞു. പാതിയിലേറെ മനസ്സിലായില്ലെങ്കിലും ലാദു ഒന്നു ചിരിച്ചപോലെയാക്കി. ശൈഖിന്റെ, അമ്പേ കുഴിഞ്ഞ കണ്ണുകളിലേക്കും, മുൻനിരയിൽനിന്നു പുതുതായി കൊഴിഞ്ഞുപോയ പല്ലിന്റെ വിടവിലേക്കും ആയിരുന്നു അപ്പോൾ സേബയുടെ നോട്ടം. അധികകാലം ഒരുപക്ഷേ ഈ സ്നേഹമിനി അനുഭവിക്കാൻ കഴിഞ്ഞേക്കില്ല എന്ന, പരവേശം നിറഞ്ഞ ചിന്തയാൽ അവളൊരു നിമിഷം അസ്വസ്ഥപ്പെട്ടു.
പെട്ടെന്നാണ്, സോഫയിൽ ഇരുന്നല്ല ശൈഖിന്റെ സംസാരം എന്ന് സേബ മനസ്സിലാക്കിയത്. തന്റെ അപൂർവ ശേഖരങ്ങൾ ഭംഗിയോടെ അടുക്കിെവച്ചിട്ടുള്ള മുറിക്കുള്ളിലൂടെ ഉലാത്തുകയാണ് അദ്ദേഹം. കാമറയൊന്ന് സ്ഥാനം തെറ്റിയപ്പോൾ അവൾ കണ്ടു, ഒരിക്കൽ ശൈഖിന്റെ ഭാര്യ കാണിച്ചുതന്ന തടികൊണ്ടുള്ള തൊട്ടിൽ. തെല്ലൊരനക്കം കൂടി മാറിയപ്പോഴാണ്, മയിലഴകോടെയുള്ള ഒരു നിലക്കണ്ണാടി സേബ കണ്ടത്. അതിന്റെ വീതിയുള്ള അരികുകളിലേക്ക് അവളുടെ നോട്ടം കുത്തിനിന്നു. പിന്നീട്, ശൈഖ്, ജോലിയെക്കുറിച്ചും^, ജീവിതത്തെക്കുറിച്ചും ചോദിച്ചതൊന്നും അവൾ കേട്ടതേയില്ല.
“ആ... ആ കണ്ണാടിയൊന്ന് കാണിക്കാമോ എന്നെ?”
ഇരുന്നിടത്ത് നിന്നെണീറ്റ് വെളിച്ചമുള്ളിടത്തേക്ക് നടന്നു സേബ. ഏതു കണ്ണാടിയെന്ന ഭാവത്തിൽ ശൈഖ് പെട്ടെന്ന് തിരിഞ്ഞുനോക്കി. കാര്യം മനസ്സിലായതും ചുളിഞ്ഞ മുഖത്ത് ചിരിപടർന്നു. അൽപനേരത്തെ പരിശ്രമത്തിനു ശേഷം തന്റെ മുഖത്തിനു പകരം, ശൈഖ് സേബക്കായി നിലക്കണ്ണാടി കാണിച്ചു. അവൾ അതിന്റെ നാലരികുകളിലേക്കും സൂക്ഷ്മമായി നോക്കി.
“എന്തുപറ്റി മോളേ?”
അദ്ദേഹം അങ്കലാപ്പോടെ കണ്ണാടിയെയും സേബയെയും മാറിമാറി നോക്കി. എന്തോ മഹത്തരമായത് കണ്ടെത്തിക്കഴിഞ്ഞു എന്ന് സേബയുടെ മനസ്സ് മന്ത്രിച്ചു. അവളൊന്നു മന്ദഹസിച്ചു.
അവൾക്കുടൻ സുൽത്താനെ കാണണമെന്ന തോന്നലുണ്ടായി.
* * *
“കാപ്പിക്കട”
അൽപം ദൂരെ തൂക്കിയിട്ട വലിയ ബോർഡിൽ ചരിച്ചെഴുതിയത് സേബ വായിച്ചു. ആഴിയോട് ഏറ്റവും ചേർന്നിട്ടുള്ള, അതിമനോഹരമായ ഒരു കോഫീ ഷോപ്പിന്റെ പേര് ഇങ്ങനെയാണോ വേണ്ടിയിരുന്നതെന്ന ചിന്തയുണ്ടായി അവൾക്ക്.
പകലൊടുങ്ങാൻ പോവുന്ന നേരമാണ്.
റോഡ് മുറിച്ചുകടക്കാൻ തുനിഞ്ഞുനിൽക്കുന്നവർക്കു മുന്നിലൂടെ, നഗരം അതിന്റെ എല്ലാ വശ്യതയോടുംകൂടി പുളഞ്ഞൊഴുകി. കാലുകുത്താനിട ലഭിക്കാതെ അവൾ കാത്തുനിന്നു. എന്തിനോ വേണ്ടിയുള്ള നഗരത്തിന്റെ ഈ കുതിപ്പ് സേബക്കെന്നും പ്രിയമാണ്. മരുഭൂക്കാലത്തെ ഉപാസിച്ചപ്പോഴുണ്ടായ വിരസതയും വിഷാദവും അവൾ അകറ്റിയിരുന്നതെല്ലാം ഇങ്ങനൊരു കാഴ്ച എന്നെങ്കിലും സാധ്യമായേക്കും എന്ന ആശ്വാസത്തിലാണ്.
ശീതീകരിച്ചു െവച്ചിട്ടുള്ള ചെറിയൊരിടമാണ് കാപ്പിക്കട. കൂടിവന്നാൽ പതിനഞ്ചു പേരെ മാത്രം ഒരേ സമയത്ത് ഉൾക്കൊള്ളിക്കാനാവും. മച്ചുമുട്ടുന്ന ചില്ലുജനാലകളാണ് ഒരുവശത്തു നിറയെ. അതിനോട് ചേർന്നുള്ള, രണ്ടുപേർക്കിരിക്കാവുന്ന മേശക്കു കീഴിലെ ഒരു കസേര വലിച്ചിട്ടിരുന്നു, സുൽത്താൻ. പുറത്ത്, ചില്ലിനെ മുട്ടി വളരുന്നുണ്ട് പേരറിയാത്ത ഏതോ മരത്തിന്റെ കരിംപച്ചിലകൾ. ഇലക്കൂട്ടത്തിന്റെ വിടവിലൂടെ നോക്കിയാൽ കാണാം, ഓളം വെട്ടിക്കളിക്കുന്ന അറബിക്കടൽ. അടച്ചിട്ട മുറിയിലേക്കു കടന്നെത്താനാവാത്ത ഇരമ്പത്തിനായി വെറുതെ കാതോർത്തുകൊണ്ട് അയാൾ കടലിനെ കാണുകയാണ്.
സുൽത്താൻ ഒറ്റക്കല്ല, മടിയിൽ അബ്ദുള്ളയുമുണ്ട് –അയാളുടെ പ്രിയങ്കരനായ പേർഷ്യൻ ക്യാറ്റ്. വെള്ളനിറത്തിലുള്ള ഒരു പഞ്ഞിക്കെട്ട്.
‘‘ഇതാ സാർ, ഇങ്ങോട്ടേക്കിരുത്തിക്കോളൂ...’’
കുഞ്ഞുങ്ങൾക്ക് ഇരിക്കാവുന്ന ഹൈ ചെയർ പോലത്തെയൊന്നുമായി യുവാവായ ഒരു ജീവനക്കാരൻ വന്നു. അതിന്റെ പതുപതുത്ത കുഷനിലേക്ക് സുൽത്താൻ അബ്ദുല്ലയെ ശ്രദ്ധയോടെ ഇറക്കിവെച്ചു. എന്തൊക്കെയോ പറഞ്ഞ് അതിനെ കൊഞ്ചിച്ചു.
‘‘ഈ സീലിങ്ങിലെ കൊത്തുപണികൾ പോർചുഗീസുകാരുടെ കാലത്തേതാണ്. അറിയാമോ?’’ തിരിഞ്ഞുനടക്കാൻപോയ യുവാവിനോട് കുസൃതിയോടെ സുൽത്താൻ ചോദിച്ചു.
‘‘ഇല്ല സാർ, എനിക്കറിയില്ല’’, മുകളിലേക്ക് നോക്കി പകപ്പോടെ പറഞ്ഞുകൊണ്ട് അവൻ വേഗത്തിൽ നടന്നകന്നു.
മച്ചിന്റെ ആകർഷണീയതയിലേക്ക് തന്നെ സുൽത്താൻ തുറിച്ചുനോക്കി. കീശയിൽനിന്ന് മൊബൈൽ ഫോൺ എടുത്തു. കാമറ ഓൺ ചെയ്ത്, ആ കൊത്തുപണികളെ ഏറ്റവും അടുത്തായി കണ്ടു. അയാളിൽ സന്തോഷം നിറഞ്ഞു. ചിലതെല്ലാം മനസ്സിലാക്കാനാവുന്നതിന്റെ ആനന്ദത്തിൽ, ഏറെനേരം ആ നോട്ടം തുടർന്നുപോയി.
ബാഗിന്റെ ചെറിയ അറയിൽനിന്നൊരു പാക്കറ്റ് ബിസ്കറ്റെടുത്ത് അയാൾ ട്രേയിലേക്ക് പൊട്ടിച്ചിട്ടു. അബ്ദുള്ള അതു നുണയാൻ തുടങ്ങവേയാണ്, സേബ, സുൽത്താന് എതിരെയുള്ള കസേരയിൽ വന്നിരുന്നത്.
“നമുക്ക് നല്ല ചൂടുള്ള ഒരു സൂപ്പ് ഓർഡർ ചെയ്താലോ? വിശപ്പുമാറിയിട്ടാവാം സംസാരം. സേബ പറ, നിനക്കെന്തു വേണം?” സുൽത്താൻ വേഗം മെനു കാർഡെടുത്ത് അവൾക്ക് നീട്ടി.
ഒരാളിതാ, തന്റെ ഇഷ്ടത്തെ പരിഗണിക്കുന്നു –ആ ചോദ്യമേകിയ സന്തോഷത്താൽ സേബക്കുള്ളിൽ ഒരു നീരുറവ പൊടിഞ്ഞു. കുലം കുത്തിയൊഴുകുന്ന ഒരു കാട്ടുചോലയായി അതിവേഗം അത് പരിണമിച്ചു. അവളെ, ആദ്യമായി കാണുകയാണെന്നപോലെ നോക്കുകയാണ് സുൽത്താൻ. ആ നോട്ടത്തിനു മുന്നിൽപെട്ടപ്പോൾ സേബ മിഴികൾ താഴ്ത്തി. നാണമേറിയ ഒരുവേളയിൽ, അവിടെനിന്ന് ഇറങ്ങിയോടാനുള്ള ഉൾവിളിപോലും അവളിലുണ്ടായി.
അയാളുടെ ചിരിക്ക് എന്തൊരു വശ്യതയാണെന്ന് അറിയുകയായിരുന്നു സേബ. ഇത്രയേറെ വർഷങ്ങളിൽ, പലപ്പോഴായി ആണഹന്ത തന്നിലേൽപിച്ച ഓരോ കുത്തിക്കീറലിനെയും കരിക്കാൻ തക്ക ഔഷധമെന്നവണ്ണമുള്ള സുൽത്താന്റെ ചിരി! ചിരിക്കുമ്പോൾ ഇടത്തേ ചുണ്ടിന്റെ കോണിൽ വെളിപ്പെടുന്ന ഏറ്റക്കുത്തനെയുള്ള പല്ലാണ് തന്റെ സൗന്ദര്യത്തിന് ഹേതുവെന്ന് ഉമ്മച്ചീമ്മ കുട്ടിക്കാലത്ത് സേബയോട് പറഞ്ഞിട്ടുണ്ട്. അവളതൊരിക്കലും വിശ്വസിച്ചിരുന്നില്ല. ഒരു പ്രായംവരെ വായ തുറന്നു ചിരിക്കാൻ അപകർഷതപ്പെട്ടവളെ സമാധാനിപ്പിക്കാനായി അവരെടുത്ത ബുദ്ധിപൂർവമായ സമീപനമെന്നേ അവൾ അതിനെ കരുതിയിരുന്നുള്ളൂ. സൂപ്പ് കോരിക്കുടിക്കുന്നതിനിടെ സുൽത്താനും പറയുകയുണ്ടായി, നിരതെറ്റിയുള്ള ആ ഒറ്റപ്പല്ലിലാണ് സേബയുടെ സൗന്ദര്യമത്രയും കുടിയിരിക്കുന്നതെന്ന്. അഴകു തുടിക്കുന്ന നിങ്ങളുടെ കട്ടിത്താടിയോടു കിടപിടിക്കാൻ ഉതകില്ലല്ലോ എന്നുപറയാൻ തോന്നിയെങ്കിലും അവൾ മിണ്ടാതിരുന്നു.
സേബ, ചെയറിലിരിക്കുന്ന അബ്ദുള്ളയുടെ തലയിൽ തലോടി. ചെവികൾ കൂർപ്പിച്ച് ആ ജീവി അവളെ തുറിപ്പിച്ചുനോക്കി. യജമാനനുമായി വേണ്ടാത്ത വല്ല ഏർപ്പാടിനും വന്നതാണോ എന്നറിയാനുള്ള ഔത്സുക്യത്തോടെ അത് മീശയൊന്നു വിറപ്പിച്ചതായും സേബക്കു തോന്നി. തുടലിൽ കെട്ടിയ ഒരു പട്ടിക്കുട്ടിയെയുമായി രണ്ടുപേർ വന്നപ്പോൾ, തല പൊക്കിയുള്ള അവന്റെ നോട്ടം അങ്ങോട്ടേക്കായി.
സൂപ്പിനൊപ്പം പിഞ്ഞാണത്തളികയിൽ എത്തിയ ലസാന്യ അവർക്കിടയിൽ വീതംവെക്കപ്പെട്ടു. തനിക്കായി ഒരാൾ വിളമ്പിത്തന്നതിന്റെ ആനന്ദത്തിൽ സേബ കഴിക്കാൻ ആരംഭിച്ചു. ചൂടോ എരിവോ പുളിയോ ഒന്നുമറിഞ്ഞില്ല. വെറും മൂന്നുമാസത്തെ പരിചയം നിമിത്തം ഒരു മനുഷ്യനിൽ തന്നെക്കുറിച്ചു രൂപപ്പെട്ട പവിത്രമായ കരുതലിനെ ആർദ്രതയോടെ അവൾ സ്വീകരിക്കുകയായിരുന്നു. തന്റെ താടിയുഴിഞ്ഞുകൊണ്ട് സേബയെത്തന്നെ നോക്കിയിരുന്നു സുൽത്താൻ; അടുത്തതായി താൻ ഇൻസ്റ്റാൾ ചെയ്യാൻ പോവുന്ന കലാരൂപം അതാണെന്ന മട്ടിൽ.
‘‘നിങ്ങളെക്കുറിച്ച് എനിക്ക് ഇനിയും എന്തെങ്കിലുമൊക്കെ അറിയണം എന്നുണ്ട്. എല്ലാം അറിഞ്ഞിട്ട് ചില കാര്യങ്ങളുണ്ടാവുമെന്നൊരു തോന്നൽ. നിങ്ങളുടെ തലമുറയുടെ ചരിത്രത്തെ മ്യൂസിയമാക്കാനല്ലേ പ്ലാൻ, എനിക്കും സഹായിക്കാനായേക്കും...”
അവൾ പറഞ്ഞപ്പോൾ സുൽത്താൻ ചിരിച്ചു.
അവരിരുവരും, ഒന്നിച്ച് അപ്പോൾ കടലിനെക്കണ്ടു. ചുമപ്പിൽ കലങ്ങിമറിഞ്ഞ സൂര്യൻ ആഴ്ന്നാഴ്ന്നു പോവുകയാണ്; ഒരു പകൽ മുഴുക്കെ നിന്നു കത്തിയതിനെത്തുടർന്നുണ്ടായ ക്ഷീണത്തെ ശമിപ്പിക്കാനുള്ള തണുവും തേടി. അവൾ കാണേ, കടൽപ്പരപ്പിൽ ഉലഞ്ഞുലഞ്ഞു സഞ്ചരിക്കുന്ന ഒരു കപ്പലിലേക്ക് മാത്രമായി സുൽത്താന്റെ മിഴികൾ തറച്ചുനിന്നു. ആ കണ്ണുകൾ പതിവിലേറെ വിടർന്നു.
എന്തുകൊണ്ടോ, മാളികയുടെ മുറ്റത്തെ നങ്കൂരത്തിൽ കണ്ട ആ വാക്ക് അപ്പോൾ സേബയുടെ മനസ്സിലേക്കു വന്നു.
‘ഫത്തഹ്’.
* * *
നല്ല തെളിഞ്ഞ രാവാണ്. പൂർണവട്ടത്തിൽ മാനത്തമ്പിളി. കാട്ടുമൂങ്ങയുടെ ഉച്ചത്തിലുള്ള മൂളൽ. ഇശാ നമസ്കാരം കഴിഞ്ഞ്, കപ്പലാടനും ഉറ്റചങ്ങാതിയായ കോയപ്പക്കിയും വെളിയിലേക്കിറങ്ങിയ നേരമാണ്. കഴുതപ്പുറത്താണ് കപ്പലാടന്റെ സവാരി. കോയപ്പക്കി, അതിനൊപ്പിച്ചു നടന്നിട്ടും. കഴുതയുടെ മേനിയോട് ചേർത്ത്, പരുത്തിത്തുണികൊണ്ട് തുന്നിക്കൂട്ടിയ ഒരു ചെറിയ മെത്തയുണ്ട്. അതിന്മേലാണ് കപ്പലാടന്റെ ഇരിത്തം.
“എനക്ക് മരിക്കുന്നേന് മുമ്പ് ഒരു അയ് മ്പതു പെങ്ക്യുട്ടോളെ കൂടി കിട്ടണംന്നാണ് പൂതി. നടക്കൂലേ ന്റെ പക്ക്യേ?”
കഴുതപ്പുറത്ത് കുലുങ്ങിക്കുലുങ്ങി പോവുന്നതിടെ അയാൾ ചോദിച്ചു. ഈ ചോദ്യം വേറെ ആരോടാണെങ്കിലും, മറുപടിയായി പള്ളനെറച്ച് ചീത്ത കേൾക്കുമെന്ന് കപ്പലാടനറിയാം. എല്ലാം വിശ്വസിച്ച് പറയാനും, എന്തെങ്കിലും ചോദിക്കാനും പക്കി മാത്രമേ ഈ ദുനിയാവിൽ അയാൾക്കുള്ളൂ.
“ങ്ങള് ബേജാറാവല്ലീന്ന്. ഇപ്പോ തന്നെ മുപ്പത് പെങ്കുട്ട്യളായിലേ? ഇഞ്ഞീം ങ്ങളെക്കൊണ്ട് കൂട്ട്യാ കൂടും..” കഴുതയുടെ ചെവിപിടിച്ച് മെല്ലെയൊന്നു ഞെരടി, കോയപ്പക്കി.
അതു കേട്ടപ്പോൾ കപ്പലാടൻ ഒന്നുകൂടിയൊന്ന് ഞെളിഞ്ഞിരുന്നു. പക്കിക്ക് ഈ മാസാവസാനം മുതൽ കൂടുതൽ കായ് കൊടുക്കണമെന്ന് അയാളുറപ്പിച്ചു. കപ്പലാടന്റെ വലിയ മാളികയിൽ നൂറാൾക്കാരെ ഊട്ടാനുള്ളത്ര നെല്ലുകൊള്ളുന്ന വമ്പൻ പത്തായമുണ്ട്. അതിലേക്കുള്ള നെല്ലു മെതിക്കുന്ന പണിക്കാരനെക്കണക്കാണ് ചിലരെല്ലാം പക്കിയെ നോക്കിക്കാണുന്നത്. അത് കപ്പലാടന് ഒരു പൊടിക്ക് പോലും ഇഷ്ടമല്ല. പക്കി, നന്നേ ചെറുപ്പത്തിൽ അയാൾക്കൊപ്പം കൂടിയതാണ്. മാർക്കം കൂടി മാപ്പിളച്ചിയായ അരയത്തി അമ്മാളുവാണ് പക്കിയെ പെറ്റിട്ടത്. അറബ് വണിക്കുകൾ തീരത്തണഞ്ഞകാലത്ത് സാമൂതിരിയുടെ തീട്ടൂരമനുസരിച്ച് ഇസ്‍ലാം സ്വീകരിച്ചതാണ് അമ്മാളു. മാറുമറച്ച്, തലയിൽ തട്ടവുമിട്ട് വരുന്ന അമ്മാളുവിന്റെ എളിയിൽ കരഞ്ഞുകൊണ്ടിരിക്കുന്ന പ്രായത്തിലാണ് കപ്പലാടൻ പക്കിയെ ആദ്യമായിട്ട് കണ്ടത്.
“ആ കള്ള സൂപ്പി ന്നെ പറ്റിച്ചു പോയതാണ്. എല്ലാരും ചെയ്യണപോലെ ഞാനും മാർക്കം കൂടീതാ. ന്നിട്ട് ന്റെ പക്കി പള്ളേലായപ്പോ അയാള് തീരം വിട്ട്...”
രാജ്യത്തിന്റെ വടക്കുഭാഗത്തെവിടെയോ നിന്നും വന്ന്, തന്നെ കാനോത്ത് കഴിച്ച് വഞ്ചിച്ചുപോയവനെപ്പറ്റി, വലിയ ചെമ്പിലിട്ട് നെല്ല് പുഴുങ്ങുമ്പോഴെല്ലാം ആരോടെന്നില്ലാതെ അമ്മാളു പിറുപിറുക്കുന്നത് കുട്ടിയായിരിക്കെ കപ്പലാടൻ കേട്ടിട്ടുണ്ട്. മാളികയ്ക്കകത്തുള്ളവർ അറിയാതെ, വിശേഷപ്പെട്ട ചില സംഗതികളൊക്കെ കപ്പലാടൻ പക്കിക്ക് കൊടുക്കാൻ തുടങ്ങിയത് പാവം തോന്നിയിട്ടാണ്. മരുഭൂമിയിൽ മാത്രം വിളയുന്ന, ഉമ്മയുടെ വയറിന്റെ അത്രയും മിനുസത്തിൽ കാമ്പുള്ള ഈത്തപ്പഴമാണ് പക്കിക്ക് ആദ്യമായി കപ്പലാടൻ കൊടുത്തത്. അത് കഴിച്ചതും രസം പിടിച്ച് അവൻ തുള്ളിച്ചാടി.
“എനക്ക് ങ്ങളെയൊന്ന് മണക്കണം.”
ആദ്യമായിട്ട് പക്കി കപ്പലാടനോട് പറഞ്ഞ ആവശ്യം അതാണ്. അറബികൾ സ്ഥിരമായിട്ട് വരവുള്ള മാളികയായതുകൊണ്ട് ചെറുപ്പം മുതൽക്കേ കപ്പലാടന് നല്ല മുന്തിയയിനം അത്തറിന്റെ സൗരഭ്യമായിരുന്നു. ചീരാപ്പൊലിക്കുന്ന മൂക്കുമായി പക്കി തന്നെ മണക്കാൻ വരുന്നത് കപ്പലാടന് ആലോചിക്കാൻ പോലുമായില്ല. പക്ഷേ അവന്റെ ആവശ്യം നിരസിക്കാനും തോന്നിയില്ല. ആരും കാണാതെ, പഞ്ചാരമൂച്ചിയുടെ ചുവട്ടിലേക്ക് പക്കിയെ കൊണ്ടുപോയിട്ട്, തന്റെ ദേഹത്ത് പുരട്ടുന്ന അതേ അത്തർ തന്നെ ഒരു ഉറുമാലിൽ പൂശി അവന്റെ കറുത്തുണങ്ങിയ മേനിയിൽ ഉരച്ചുകൊടുത്തു. സന്തോഷംകൊണ്ടാകും, പക്കിക്കപ്പോൾ ഇക്കിളിപ്പെട്ടു.
“നോക്ക്. ഇപ്പോ അന്നെ എന്തൊരു വാസനേണ്. സുവർക്കത്തിന്റെ മണം ഇദാണ്...”
വായ പൊളിച്ചു, നീളൻ പല്ലുകൾ കാട്ടി നിൽക്കുന്ന പക്കിയുടെ ചെവിട്ടിൽ കപ്പലാടൻ കുശുകുശുത്തു. പൊലിവോടെ, പക്കി അന്നേരം കെട്ടിപ്പിടിക്കാൻ വന്നു. അതിനു മാത്രം കപ്പലാടൻ സമ്മതിച്ചില്ല. ആരും ദേഹത്ത് തൊടുന്നത് കുട്ടിക്കാലം മുതൽക്കേ അയാൾക്ക് വലിയ ഇഷ്ടമില്ലായിരുന്നു.
“ഇഞ്ഞി കഴുത കൊറച്ച് ബിസ്രമിച്ചോട്ടെ, ലേ? ഞാനും കൊയങ്ങിക്ക്ണ്.. ങ്ങളും കൊറേ നേരം ഒറ്റ ഇരിപ്പ് ഇര്ക്കണ്ട. നന്നല്ല...”
എളിയ്ക്ക് കൈെവച്ച് പക്കി പറഞ്ഞപ്പോൾ, മാനത്തേക്ക് നോക്കി കപ്പലാടൻ സമയം കണക്കുകൂട്ടി. എന്തോ ആലോചിച്ച് താടിയുഴിഞ്ഞു. നാഴിക രണ്ടു കഴിഞ്ഞിരുന്നു യാത്ര തുടങ്ങിയിട്ട്. കഴുതയെ ഇരുത്തി, ശ്രദ്ധയോടെ അതിന്റെ പുറത്തു നിന്നിറങ്ങി, അയാൾ ചുറ്റുവട്ടത്തുകൂടി വെറുതെയൊന്നു നടന്നു. ആ ജീവിയുടെ വയറ്റിന്മേൽ തലവെച്ച്, മലർന്ന് കിടന്ന് അന്നേരംകൊണ്ട് പക്കി മയക്കം പിടിച്ചുകഴിഞ്ഞിരുന്നു. തെല്ലു മാറി ഒരു പൊന്തക്കാടിന്റെ മറവിൽനിന്ന്, കപ്പലാടൻ പ്രയാസത്തോടെ തുടയകത്തിപ്പിടിച്ചൊന്ന് നോക്കി; വെള്ളവസ്ത്രത്തിലെവിടെയെങ്കിലും എന്തെങ്കിലും അടയാളം പതിഞ്ഞിട്ടുണ്ടോയെന്ന്. ഇല്ലെന്ന് കണ്ടതും അയാൾ സമാധാനത്തോടെ നടുവ് നിവർത്തി.
കണ്ണുകൾ ചെറുങ്ങനെയാക്കി ദൂരേയ്ക്ക് നോക്കിയപ്പോൾ, കടലിലൂടെ ഒഴുകിവരുന്ന വെളിച്ചം കപ്പലാടൻ കണ്ടു. ഏഴ് നക്ഷത്രങ്ങളുടെ കൂട്ടമായ കപ്പൽമീൻ, പായ്ക്കപ്പലിന്റെ ആകൃതിയിൽ മാനത്ത് ലങ്കിനിൽക്കുന്നത് ദൃഷ്ടിയിൽപ്പെട്ടതും, നൗക വരുന്ന ദിക്ക് അയാൾക്ക് മനസ്സിലായി. അറേബ്യയിൽനിന്നുള്ള ഏതോ ചരക്കുകപ്പലാണ്. ആ നാടിനെപ്പറ്റി ഓർത്തപ്പോൾ, നാൽപതാം വയസ്സിലും ഈർഷ്യകൊണ്ട് കപ്പലാടന്റെ കണ്ണുകൾ ചുകന്നു. ഈത്തപ്പഴ മിനുസമുണ്ടായിരുന്ന ഉമ്മയുടെ ഒതുങ്ങിയ വയർ ഓർമയിലേക്ക് വന്നു. ഖബറിൽ കിടക്കുന്ന ഉമ്മക്കുവേണ്ടി, ഇരുകൈകളും ആകാശത്തേക്കുയർത്തി, നിലാവ് ചൊരിയുന്ന രാവിനെ സാക്ഷിയാക്കി ഖോജരാജാവായ തമ്പുരാനോട് ദുആ ഇരന്നു.
“മതി, നേരായി. എണീക്ക് പക്ക്യേ...'’
കുന്തിച്ചിരുന്നു, പക്കിയുടെ ചെവിക്കരിക്കിലേക്ക് നീണ്ടു, കപ്പലാടൻ. ആദ്യം ഇളകിയെണീറ്റത് കഴുതയാണ്. ആ പിടച്ചിലിൽ പക്കിയും ഞെട്ടിയുണർന്നു. തുകൽപ്പാത്രത്തിലെ കരിക്ക് വെള്ളത്തിൽനിന്ന് അൽപമെടുത്ത് കുടിച്ചശേഷം കപ്പലാടൻ പക്കിയുടെ കൈയിലേക്ക് ഒഴിച്ചുകൊടുത്തു. ക്ഷീണം മാറ്റിയ ഇരുവരും വീണ്ടും യാത്ര തുടങ്ങി. അതിനനുസരിച്ച് ചന്ദ്രവട്ടം പിറകിലേക്ക് നീങ്ങിനീങ്ങിക്കൊടുത്തു. കാടും മേടും ചോലയും താണ്ടിയശേഷം, കപ്പലാടനും പക്കിയും അടുത്തുകൊണ്ടിരിക്കുന്നത് തീരദേശത്തേക്കാണ്. ഉപ്പിന്റെ ചുവ ചുണ്ടറിഞ്ഞതും കപ്പലാടൻ ഉന്മേഷത്തോടെ ഒന്നു ചിരിച്ചു.
* * *
വെള്ളക്കാരോട് കലാപം ഉണ്ടാക്കിയതിന് നാലരമാസത്തേക്ക് ജയിലിൽ പോവേണ്ടിവന്നിട്ടുണ്ട് കോയപ്പക്കിക്ക്.
നാടൊട്ടുക്കുള്ള മുസ്‍ലിംകളെ പട്ടാളക്കാർ അടിച്ചോടിച്ചത് ആറേഴു മാസക്കാലമാണ്. അന്നു പ്രായം മുപ്പതു കഴിഞ്ഞിട്ടേയുള്ളൂ കപ്പലാടന്. അക്കാലയളവിൽ, കപ്പലാടൻ സംരക്ഷിച്ചിരുന്നതിനാൽ പക്കിക്കും ഭാര്യ ബിയ്യുട്ടിക്കും വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല; സ്വയം വരുത്തിെവച്ച ഒരൊറ്റ കുഴപ്പമൊഴികെ. വനത്തിനുള്ളിലെ, നിറയെ മയിലുകൾ വന്നിറങ്ങുന്ന വലിയൊരു കുന്നിൻമുകളിലെ ബംഗ്ലാവിലാണ്, അന്ന് രഹസ്യമായി കപ്പലാടനൊപ്പം പക്കിയും ബിയ്യുട്ടിയും കഴിഞ്ഞത്.
തീരദേശത്താണെങ്കിൽ എപ്പോഴും വെടിയൊച്ചകൾ മുഴങ്ങി.
ആളുകൾ എങ്ങോട്ടേക്കെന്നില്ലാതെ പരക്കം പാഞ്ഞു.
ആകക്കൂടി സ്വസ്ഥമല്ലാത്ത അവസ്ഥ.
രാത്രികളിൽ, ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടക്കേണ്ടിവന്നപ്പോൾ പക്കി എണീറ്റ് കപ്പലാടന്റെ അറയിലേക്ക് ചെന്നു. എന്നിട്ട്, “ആ നായ്ക്കളിലൊന്നിന്റെങ്കിലും പണി എനക്ക് തീർക്കണം. നമ്മളെ നാട്ടില് വന്നിറ്റ് നമ്മളോട് ഫിത് നണ്ടാക്കാണ് ഹിമാറള്...” എന്ന് കലിയോടെ പറഞ്ഞു. അപ്പോഴൊക്കെ, മണ്ണെണ്ണവിളക്കിന്റെ തിരി ഒന്നുകൂടി ഉയർത്തി, പക്കിയെ സൂക്ഷിച്ചുനോക്കി കപ്പലാടൻ. മൂർധാവ് ചൂടായിനിൽക്കുന്ന അവനെയോർത്ത് സങ്കടപ്പെട്ടു.
“ഇഞ്ഞി മാണ്ടാത്തതൊന്നും ആലോചിച്ചു കൂട്ടണ്ട പക്ക്യേ... ഭൂമി ഉരുണ്ട് കിടക്ക്ണത് വേറെ ദിക്ക്ന്നുള്ള ആളോൾക്ക് വേറെ വേറെ സ്ഥലത്ത്ക്കു പോവാനും വരാനുംകൂടി വേണ്ടീറ്റാണ്. ഒക്കെ കലങ്ങിമറിയണ കാലം വരും. ഇഞ്ഞി സമാധാനത്തോടെ പോയി ഇപ്പ ഒറങ്ങ്.” കട്ടിലിന്റെ കാൽക്കൽ, നിലത്തിരിക്കുന്ന പക്കിയുടെ തോളിൽപ്പിടിച്ച് കപ്പലാടൻ ആശ്വസിപ്പിച്ചു.
വെള്ളപ്പട്ടാളക്കാർക്കിടയിൽ വിശ്വസ്തരായ ശിങ്കിടിമാരുണ്ടായിരുന്നു കപ്പലാടന്. ഇടക്കിടെ കാടുകയറി അവർ ബംഗ്ലാവിലേക്ക് വന്നു, അയാളുടെ ആതിഥ്യം സ്വീകരിച്ചു. അത്തരം അവസരങ്ങളിലൊന്നും പക്കി ആ പരിസരത്തുതന്നെ കാണില്ല. ‘‘ആ നായിന്റെ മക്കളെ കാണുമ്പന്തന്നെ ന്റെ ചോര തെളക്കും’’ എന്നും പറഞ്ഞ്, അവിടെനിന്നു മാറിപ്പോവും. ശിങ്കിടിമാർ, വെള്ളക്കാരുടെ രഹസ്യനീക്കങ്ങൾ മുടക്കം വരുത്താതെ കപ്പലാടനെ അറിയിച്ചുകൊണ്ടിരുന്നു. കലാപം കഴിയുന്നതുവരെ തന്നെയും കൂട്ടക്കാരെയും ഒരു പോറലുപോലുമേൽക്കാതെ സംരക്ഷിച്ചാൽ അവർക്ക് ഒരു കുടം നിറയെ പൊൻപണം അയാൾ വാഗ്ദാനംചെയ്തിരുന്നു. പക്ഷേ, ദിനേന വാശിയും ദേഷ്യവും കൂടിക്കൂടി വന്ന പക്കി, ബിയ്യുട്ടിക്കും കപ്പലാടനും വലിയ ബാധ്യത തന്നെയായിരുന്നു. ബിയ്യുട്ടി, ഉറക്കമിളച്ചുകൊണ്ട് ഭർത്താവിന് കാവലിരുന്നു. എന്നിട്ടും കാര്യമുണ്ടായില്ല.
ഒരു രാത്രി ആരുമറിയാതെ ബംഗ്ലാവിൽനിന്ന് പക്കി ഇറങ്ങിപ്പോയി. ഞെട്ടിയുണർന്നെണീറ്റ ബിയ്യുട്ടി കണ്ടത്, കത്തിത്തിളങ്ങുന്ന ഒരു ഓലച്ചൂട്ട് കുന്നിറങ്ങി, വനവും താണ്ടി ചോല ലക്ഷ്യമാക്കി പോവുന്നതാണ്. അലമുറയിട്ടു കരഞ്ഞ് കപ്പലാടനെയവൾ വിളിച്ചുണർത്തി. വിവരമറിഞ്ഞപ്പോൾ ദേഷ്യത്താൽ അയാൾ കിലുങ്ങി. കൂട്ടുപുരികം വിറച്ചു. പക്ഷേ, പക്കിയെ ഇനിയെങ്ങാൻ ജീവനോടെ കാണാൻ പറ്റാതെ പോയേക്കുമോ എന്ന, ഉടനടിയുണ്ടായ ബേജാറിൽ ആ ദേഷ്യം പാടേ അണഞ്ഞുപോയി.
“ഓൻ വന്നോളും, ഇഞ്ഞി വാതില് ഓടാമ്പലിട്ട് കെടക്കാൻ നോക്ക്. ഉം, ചെല്ല്...”
ആജ്ഞ കേട്ട് ഭയന്ന ബിയ്യുട്ടി അകത്തേക്കു കയറി. കപ്പലാടന് പക്ഷേ ഉറക്കം നഷ്ടമായി. പെട്ടെന്നുണ്ടായ ഒരു തോന്നലിനാൽ, വേഗം ഖജാന തുറന്നു പരിശോധിച്ചു. ഉറയിലിട്ട് താൻ സൂക്ഷിക്കുന്ന, മാൻകൊമ്പു പിടിയുള്ള, കനം കുറഞ്ഞ മടക്കുകത്തി കാണാനില്ലെന്ന് അയാൾ മനസ്സിലാക്കി. കപ്പലാടന്, ഉമ്മയുടെ ബാപ്പ സമ്മാനിച്ച കത്തിയാണത്. അസമയത്തെങ്ങാൻ, പറങ്കികളുടെ വീടുകയറ്റമോ കൊള്ളയോ ഉണ്ടായാൽ അതിനെതിരെ പോരാടാനാണ് ദേശത്തെ ഏറ്റവും മികച്ച കൊല്ലനെക്കൊണ്ട് അദ്ദേഹം അന്നാ കത്തി പണിയിച്ചത്. പ്രത്യേക ലോഹക്കൂട്ടുകളിട്ട് പണിതതിനാൽ, അതുകൊണ്ടുള്ള മുറിവുണക്കാൻ പടച്ച തമ്പുരാനുപോലും കഴിയില്ല. പോറലേറ്റാൽ പിന്നെ മയ്യത്താവലേയുള്ളൂ വഴി. പക്കി എന്തിനും ഒരുങ്ങിയിറങ്ങിയതാണെന്ന് കപ്പലാടന് തീർച്ചയായി. ചങ്ങാതിക്ക് അപകടമൊന്നും വരാതിരിക്കാനായി ഇബ്നു തങ്ങളുടെ ഖുബ്ബയിലേക്ക് പഴവും മധുരപലഹാരങ്ങളും അയാൾ നേർന്നു.
പതിവുപോലെ, പുലർച്ചക്കു മുമ്പെയുള്ള ഇരുട്ടിന്റെ ഓരംപറ്റി, ലഹളയുടെ നീക്കുപോക്കുകളെക്കുറിച്ചു പറയാനായി എത്തിയ വെള്ളക്കാരനോട് കപ്പലാടൻ കാര്യങ്ങളെല്ലാം വിശദീകരിച്ചു. ഉച്ചച്ചൂടിന്റെ നേരമാവുമ്പോഴേക്കും പക്കിയെ മുന്നിലെത്തിച്ചാൽ ഒരു കുടം പൊൻനാണയം അധികം തരാമെന്ന് കൈയിലടിച്ച് വാക്കുകൊടുത്തു. എല്ലാം ഏറ്റെന്നു പറഞ്ഞ് ആമോദത്തോടെ കുന്നിറങ്ങിയ വെള്ളക്കാരനെ പക്ഷേ പിന്നെയയാൾ കണ്ടതേയില്ല.
കാടിറങ്ങിയ പക്കി ആൾവാസമുള്ളിടത്തെത്തിയപ്പോഴേക്കും നേരം പരപരാ വെളുക്കാനായിരുന്നു. എല്ലായിടത്തും, തമ്പടിച്ച് റോന്തുചുറ്റുന്ന പട്ടാളക്കാർ. അവരെ കബളിപ്പിച്ച്, പമ്മിയും പതുങ്ങിയും പക്കി തന്റെ ലക്ഷ്യസ്ഥാനത്തെത്തി. നാട്ടിലെ, കപ്പലാടനോളം പ്രതാപിയായ ജന്മിയുടെ വസതിക്ക് പിന്നിലെ കുറ്റിക്കാട്ടിൽ അന്നത്തെ പകൽ മുഴുവൻ, ഒരാളുടെയും കണ്ണിൽപ്പെടാതെ പതുങ്ങിയിരുന്നു. കത്തി ഉറയിൽ നിന്നെടുത്ത് ഇടക്കിടെ നോക്കിയപ്പോഴെല്ലാം പക്കിയിലെ വൈരാഗ്യബുദ്ധി ഉണർന്നു. ജന്മിയുടെ കണ്ഠത്തിലാണോ, അതോ വാരിയെല്ലിലാണോ ആദ്യം കത്തി കുത്തിക്കേറ്റേണ്ടത് എന്നാലോചിച്ചു. പൊന്നിനും പണത്തിനും വേണ്ടി വെള്ളക്കാരോട് ഐക്യപ്പെട്ട്, തന്റെ ദേശക്കാരെ വഞ്ചിച്ച ജന്മി എന്തായാലും കൊല്ലപ്പെട്ടേ തീരൂ എന്നത് പക്കി തീർച്ചപ്പെടുത്തി.
നേരം അന്തിയായി.
വസതിയിലെ ബഹളം അവസാനിച്ചു. ചില വിളക്കുകൾ അണഞ്ഞു. ചിലതിന്റെയെല്ലാം തിരികൾ താഴ്ന്നു. നാടൊട്ടുക്ക് പരാക്രമം അഴിച്ചുവിടാൻ വെള്ളക്കാരെ സഹായിച്ചശേഷം സുഖമായുറങ്ങുന്ന ജന്മിയെ ഓർത്തപ്പോൾ പക്കിയുടെ അരിശം മൂത്തു. കുറ്റിക്കാട്ടിൽനിന്ന്, ഉടുമുണ്ട് മാടിക്കുത്തി ഇരുട്ടിലേക്ക് മെല്ലെ പക്കി നടന്നു. മുള്ളുള്ള ചുള്ളിക്കമ്പുകൾ പതിപ്പിച്ച, മണ്ണുകൊണ്ടു പടുത്തുണ്ടാക്കിയ മതിലിൽ അള്ളിപ്പിടിച്ചു കയറി. മുള്ളുരഞ്ഞ്, അയാളുടെ ദേഹമാകെ മുറിഞ്ഞു. വിയർപ്പുതട്ടിയപ്പോൾ മുറിവുകൾ വല്ലാതെ നീറി. എങ്കിലും, ഉദ്യമത്തിൽനിന്ന് പിന്മാറാതെ ഒരുവിധത്തിൽ പക്കി തൊടിയിലേക്ക് ചാടിയിറങ്ങി.
എല്ലാം സുരക്ഷിതമാണെന്ന വിചാരത്തിൽ, കാവൽക്കാരൻ കോലായിൽ പായ വിരിച്ചു സുഖമായി കിടന്നുറങ്ങുകയാണ്. ചെറിയൊരനക്കംപോലും കേൾപ്പിക്കാതെ, കുമ്മായച്ചുമരിൽ പറ്റിപ്പിടിച്ചു കേറിയ പക്കി, ഓടിളക്കി അകത്തെത്തി. മണ്ണെണ്ണയെരിയുന്ന ഇരുട്ടിലൂടെ ഓരോ അറയിലും അയാൾ കയറിയിറങ്ങി. തേക്കിൻ തടിയിൽ പണിത കട്ടിലിൽ വിസ്തരിച്ചു കിടക്കുന്ന തടിമാടനായ ജന്മിയെ കണ്ടയുടൻ ഉറയിൽനിന്ന് ഈറയോടെ കത്തി വലിച്ചൂരി. ഒട്ടും നേരം കളയാതെ, ഒരു കൈകൊണ്ട് വായ പൊത്തിപ്പിടിച്ച് നെഞ്ചിൻകൂട് നോക്കി ആഞ്ഞൊന്ന് കുത്തി. കട്ടിലൊന്നു കുലുങ്ങിയാടി. രണ്ടാമത്തെ കുത്തിനോങ്ങിയപ്പോൾ, തന്റെ ഇരുകാലുകളിലും ആരോ പിടിത്തമിട്ടിട്ടുള്ളതായി പക്കി അറിഞ്ഞു. അയാൾ മലർന്നടിച്ചു വീണു. കലാപകാലം തീരുന്നതുവരെ ഒരു കാവൽക്കാരനെ കട്ടിലിനടിയിൽ െവച്ചിട്ടാവും ജന്മി ഉറങ്ങുക എന്നത് പക്കിക്ക് ഊഹിക്കാൻ കഴിഞ്ഞില്ലായിരുന്നു.
പക്കിയെക്കുറിച്ച് ദിവസങ്ങളോളം വിവരമൊന്നുമില്ലാതെയായപ്പോൾ ബിയ്യുട്ടി വാവിട്ടു കരഞ്ഞു. കലാപത്തിൽപെട്ട് മരണമടഞ്ഞവരുടെ ഭാര്യമാർ ആചരിക്കുന്നതുപോലെ, താനും മാസങ്ങളോളം അറയ്ക്കുള്ളിൽ ഇരിക്കേണ്ടിവന്നേക്കുമോ എന്ന ആധി അവൾക്കുണ്ടായി.
“ഓനങ്ങനെ പെട്ടെന്നൊന്നും തീരുന്ന ജനുസ്സല്ല. ഇഞ്ഞി സബൂറോടെ കാത്തിരിക്ക് ബിയ്യുട്ട്യേ...” കപ്പലാടൻ ആശ്വസിപ്പിച്ചു.
ബിയ്യുട്ടി പിന്നീട് മറിച്ചൊന്നും ചിന്തിക്കാൻ പോയില്ല. എന്നാലും, തീവണ്ടിയിൽ കേറ്റി ജയിലിലേക്ക് കൊണ്ടുപോയ ചിലരെല്ലാം ശ്വാസംമുട്ടി മരിച്ചിട്ടുണ്ടെന്ന അടക്കിപ്പിടിച്ച സംസാരം പലയിടങ്ങളിൽനിന്നായി കേട്ടപ്പോൾ ബിയ്യുട്ടിയുടെ ഉള്ളിലെ കാളിച്ച വർധിച്ചു.
“ഓനങ്ങനെ പെട്ടെന്നൊന്നും തീരുന്ന ജനുസ്സല്ല.” കപ്പലാടൻ അതുതന്നെ ആവർത്തിച്ചു.
കപ്പലാടൻ പക്ഷേ വെറുതെയിരിക്കുക ആയിരുന്നില്ല. കലാപത്തിന്റെ നിജസ്ഥിതികളെക്കുറിച്ച് അറിയാനാണെന്ന് പറഞ്ഞു ചില ദിവസങ്ങളിൽ അയാളൊരു പോക്കങ്ങു പോകും. ബിയ്യുട്ടിയോടും മറ്റുള്ളവരോടും അങ്ങനെയാണ് പറയുന്നതെങ്കിലും, രഹസ്യമായി പക്കിയെ തേടലായിരുന്നു കപ്പലാടന്റെ ലക്ഷ്യം. അതങ്ങനെ ഗൂഢമാക്കിെവക്കാൻ ഒരു കാരണമുണ്ട്. അയാൾ നടത്തിയ അന്വേഷണങ്ങൾ ഏറെയും ഖബറുകൾ കേന്ദ്രീകരിച്ചായിരുന്നു. ലഹളക്കാരെ തൂക്കിക്കൊന്ന ശേഷം, പകുതി മൃതദേഹങ്ങൾ കത്തിച്ചുകളയുകയും ബാക്കിയുള്ളവ ഖബറടക്കുകയുമാണ് ചെയ്യുന്നതെന്ന ചില വർത്തമാനങ്ങൾ കപ്പലാടന്റെ ചെവിയിലെത്തിയിരുന്നു. കത്തിച്ചു കളഞ്ഞവരെ എന്തായാലും നോക്കിയിട്ട് കാര്യമില്ലല്ലോ! അങ്ങനെയാണ്, പുതുതായി കുഴിച്ച ഖബറുകളുണ്ടെന്ന് മാളോരു പറഞ്ഞ സ്ഥലങ്ങളിൽ കപ്പലാടൻ രഹസ്യമായി ചില സന്ദർശനങ്ങൾ നടത്തിയത്. മീസാൻകല്ലുകളിൽ പക്കിയെന്നൊരു പേര് ആരെങ്കിലും കൊത്തിെവച്ചിട്ടുണ്ടാവരുതേ എന്ന പ്രാർഥനയോടെ ഖബറുകൾ സൂക്ഷ്മമായി പരിശോധിച്ചു. ആ തേട്ടം ഉടയതമ്പുരാൻ കേട്ടതുപോലെ, പക്കിയെന്ന നാമം അവിടെയെങ്ങും കണ്ടെത്താനായില്ല. ആശ്വാസത്തോടെ പിന്തിരിഞ്ഞു പോകും മുന്നേ ആ ഖബറുകളിൽ വിശ്രമം കൊള്ളുന്നവർക്കായി ദുആ ഇരക്കാനും കപ്പലാടൻ മറന്നില്ല.
പക്കി, ദേശത്തിന്റെ വടക്കേയറ്റത്തെ ഏതോ ജയിലിൽ തല്ലുകൊണ്ട് കിടക്കുന്ന കാര്യം പിന്നെയും ആഴ്ചകൾ കഴിഞ്ഞാണ് ചാരന്മാർ വഴി കപ്പലാടൻ അറിഞ്ഞത്. ഹയാത്തോടെ ഉണ്ടെന്നതിൽ ബിയ്യുട്ടി പടച്ചവനെ സ്തുതിച്ചു.
അപ്പോഴേക്കും കലാപം ഏറക്കുറെ അന്ത്യത്തോടടുത്തിരുന്നു. നാട്ടിലെങ്ങും പഞ്ഞമായി. കുറേ പേരെ പട്ടാളം കൊന്നു. ബാക്കിയുള്ള ആണുങ്ങളെല്ലാം ജയിലിൽ. പെണ്ണുങ്ങൾ കൂലിപ്പണിക്കിറങ്ങി. അവരെ നിരന്തരം ശല്യപ്പെടുത്താനും അവരെപ്പറ്റി അപവാദങ്ങൾ പറയാനും മാത്രം കുറേ ഹറാംപെറന്നവന്മാരുണ്ടായി. ഒന്നിനെയും വകവെക്കാതെ ബിയ്യുട്ടി മുണ്ടുമുറുക്കിയുടുത്ത് നയിച്ചു. എങ്കിലും കഠിനമായ മനോവ്യഥകളാൽ ചിലപ്പോഴൊക്കെ അവളുടെ മനസ്സ് നീറി. ഒറ്റക്കുള്ള വർത്തമാനങ്ങൾ അധികരിച്ചു. മനോവലിവിനുള്ള സ്വയം ചികിത്സയായി, അവൾ വെള്ളമെടുത്ത്, ഖുർആനിലെ ആയത്തുകളോതി മന്ത്രിച്ചു കുടിച്ചു. മന്ത്രിച്ചൂതിയ തകിട് കറുത്ത ചരടിൽ കോർത്ത്, അരയിൽ അയവോടെ കെട്ടി.
അതിനിടെയാണ്, പകമൂത്ത ജന്മിയുടെ വാല്യക്കാർ ബിയ്യുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. കൂലിവേല കഴിഞ്ഞ് തോട്ടിൽ കുളിക്കാനിറങ്ങിയതായിരുന്നു അവൾ. ചകിരി കൊണ്ടുരച്ച് തേച്ചു കുളിച്ച്, വെള്ള കാച്ചിത്തുണിയും ജമ്പറും ഇടാനൊരുങ്ങിയപ്പോൾ രണ്ടു മല്ലന്മാർ ചാടിവീണ് ആക്രമിച്ചു. അവളുടെ വസ്ത്രം വലിച്ചുകീറാൻ നോക്കി. ഒരുനിലക്കാണ് അന്ന് ബിയ്യുട്ടി രക്ഷപ്പെട്ടത്.
കുറച്ചു നാളുകൾക്കകംതന്നെ, ചിത്തശല്യത്തിന്റെ ആധിക്യം സഹിക്കാൻ വയ്യാതെ, കിടക്കപ്പായിൽനിന്ന് തീരെയും എണീക്കാതെയായി ബിയ്യുട്ടി. ആരോടും മിണ്ടാട്ടമില്ല. പക്ഷേ, തന്നെ കാണാനെത്തിയ കപ്പലാടനു മുന്നിൽ സങ്കടംകൊണ്ട് അവൾ വാവിട്ടുകരഞ്ഞു. എന്തുചെയ്യണമെന്നറിയാതെ അയാൾ ധർമസങ്കടത്തിലാണ്ടു. ഉടനടി പക്കിക്കായി ഒരു കത്തെഴുതാൻ ബിയ്യുട്ടിയോട് ആവശ്യപ്പെട്ടു.
“ഇന്നെക്കൊണ്ട് അയിനൊക്കെ ആവ്വോ?” കണ്ണീരു തുടച്ചുകൊണ്ട് അവൾ ചോദിച്ചു.
“അന്നെക്കൊണ്ട് പറ്റായ്ക ന്താ? എയുത്തും വായനിം അറിയായ്ക ഇണ്ടോ അനക്ക്?” ഗൗരവത്തിൽ, കപ്പലാടൻ അവളെ നോക്കി.
ഏങ്ങലടക്കിക്കൊണ്ട് ബിയ്യുട്ടി എഴുതാൻ തുടങ്ങി,
എത്രയും പിരിശപ്പെട്ട ങ്ങൾക്ക്,
ഞാനൊന്ന് വന്ന് കണ്ടോട്ടെ?
പെരുത്തുണ്ട് മുഖദാവില് പറയാൻ
ഉന്നൈ വരുകിൽ കണ്ടിടാൻ ഒട്ട് വഴിയുണ്ടോ?
ഞാനുങ്കൾ വരവ് സദാ കാത്തിരിക്കുന്നു
മാളോര് നാളെ എന്നെച്ചൊല്ലി ഫസാദിത് പറയാൻ തുടങ്ങും
വലുതായ വെറുപ്പൊന്നും വിചാരിക്കേണ്ടാ
എന്നെ ഉപേക്ഷിക്കേണ്ടാ...
കപ്പലാടൻ, അന്നുതന്നെ ഒരാൾവശം ജയിലിലേക്ക് ആ കത്ത് കൊടുത്തയച്ചു. കത്ത് വായിച്ച്, താനന്നെത്ര കരഞ്ഞുവെന്ന്, കൊല്ലങ്ങൾക്കു ശേഷവും പക്കി കപ്പലാടനോട് ഇടക്കിടെ പറയുമായിരുന്നു.
“പക്ക്യേ... സ്നേഹിക്കുന്നോൾക്ക് വേണ്ടി ആണുങ്ങൾ വീഴ്ത്തുന്ന കണ്ണീര്ണ്ടല്ലോ, അയിലാണ് ശരിക്കും ഓന്റെ കരുത്ത്” –കപ്പലാടൻ അപ്പോഴെല്ലാം ഇങ്ങനെ മറുപടിയോതി. കപ്പലാടനോളം ആ സത്യം അറിയുന്ന മറ്റൊരാൾ അന്ന് ദേശത്തുണ്ടായിരുന്നില്ല.