കിള


പാതിരാവ് ആയപ്പോഴേക്കും കപ്പലാടനും പക്കിയും ലക്ഷ്യസ്ഥാനമെത്താനായി. കാറ്റടിച്ചു വീശി. കരയിലേക്ക് കുതിച്ചെത്തുന്ന ഓളങ്ങളുമായി അലച്ചുകൊണ്ടിരിക്കുന്ന കടലിനെ കപ്പലാടൻ അകലെനിന്നുതന്നെ കണ്ടു. നോക്കിനിൽക്കേ, കടലിന് ഒത്തനടുക്കായി കടൽപ്പള്ളിയുയർന്നു വരുന്നതുപോലെ തോന്നി അയാൾക്ക്. അരികിലായി, പടർന്നു പന്തലിച്ചൊരു ആൽമരവും! “പക്ക്യേ, നോക്ക്, കടൽപ്പള്ളി കാണാൻ പറ്റ്ണ്ടോ അനക്ക്?” പുഞ്ചിരിയോടെ, കടലിനുനേരെ വിരൽ ചൂണ്ടി അയാൾ ചോദിച്ചു. “ഓ, അയിനു മാത്രം വർക്കത്തൊന്നും ഞമ്മക്കില്ല. ങ്ങള് വല്യ മുത്തഖ്യല്ലേ... നല്ല മൻസൻമാർക്ക് മാത്രേ കടൽപ്പള്ളി കാണാൻ ഒക്കൊള്ളു.” കഴുതയുടെ ചെവിയ്ക്ക് മുകളിലൂടെ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
പാതിരാവ് ആയപ്പോഴേക്കും കപ്പലാടനും പക്കിയും ലക്ഷ്യസ്ഥാനമെത്താനായി. കാറ്റടിച്ചു വീശി. കരയിലേക്ക് കുതിച്ചെത്തുന്ന ഓളങ്ങളുമായി അലച്ചുകൊണ്ടിരിക്കുന്ന കടലിനെ കപ്പലാടൻ അകലെനിന്നുതന്നെ കണ്ടു. നോക്കിനിൽക്കേ, കടലിന് ഒത്തനടുക്കായി കടൽപ്പള്ളിയുയർന്നു വരുന്നതുപോലെ തോന്നി അയാൾക്ക്. അരികിലായി, പടർന്നു പന്തലിച്ചൊരു ആൽമരവും!
“പക്ക്യേ, നോക്ക്, കടൽപ്പള്ളി കാണാൻ പറ്റ്ണ്ടോ അനക്ക്?”
പുഞ്ചിരിയോടെ, കടലിനുനേരെ വിരൽ ചൂണ്ടി അയാൾ ചോദിച്ചു.
“ഓ, അയിനു മാത്രം വർക്കത്തൊന്നും ഞമ്മക്കില്ല. ങ്ങള് വല്യ മുത്തഖ്യല്ലേ... നല്ല മൻസൻമാർക്ക് മാത്രേ കടൽപ്പള്ളി കാണാൻ ഒക്കൊള്ളു.” കഴുതയുടെ ചെവിയ്ക്ക് മുകളിലൂടെ ഏന്തിവലിഞ്ഞുകൊണ്ട് നോക്കിയ പക്കി, നിരാശയോടെ പറഞ്ഞു.
പണ്ടൊക്കെ, കടൽ, കരയിൽനിന്ന് കുറേ കുറേ ദൂരത്തിലായിരുന്നു. ഇറങ്ങാനൊന്നും പറ്റാതെ, നോക്കിക്കാണാൻ മാത്രം സാധിച്ച ഒരു വലിയ അതൃപ്പം. കപ്പലിറങ്ങിവന്ന ഏതോ അറബികൾ കടപ്പുറത്തെ കൂറ്റൻ ആലിന്റെ അരികിലായി ഒരു പള്ളി പണിതുവത്രേ. കടൽപ്പള്ളി എന്ന പേരും ചൊല്ലിവിളിച്ചു.
അത്, വെറുമൊരു സാധാരണ പള്ളിയല്ലായിരുന്നു. പേമാരിയിൽപ്പെട്ട് തകർന്ന ഒരു അറബിക്കപ്പൽ തീരത്തടിഞ്ഞതും, പള്ളിയുണ്ടാക്കാൻ അറബികൾ തീരുമാനിച്ചതും ഏകദേശം ഒരേ കാലത്തായിരുന്നു. ഉടനടി ആ കപ്പലിനെ പൊളിച്ചെടുത്ത് അവർ പല കഷണങ്ങളാക്കി. പള്ളിയുടെ മേൽക്കൂര പണിതത് ആ തടിയാലാണ്. കടലും കരയും വേർതിരിച്ചറിയാൻ കഴിയാത്ത ദൂരത്തു നിന്നുകൊണ്ട് പള്ളിയെ നോക്കിയാൽ, മിനാരം വച്ചൊരു കപ്പൽ കടലിൽ ഒഴുകിനടക്കുന്നുവെന്നേ തോന്നുമായിരുന്നുള്ളൂ.
അറബ്നാട്ടുകാരാൽ നിറഞ്ഞ കടപ്പുറം, ബാങ്കുവിളിയാലും നിസ്കാരത്താലും സദാ പ്രാർഥനാഭരിതമായി. അറബ് രാജ്യക്കഥകൾ കേൾക്കാനായി ദേശക്കാർ അവിടെ കൂട്ടംകൂടുമായിരുന്നു. കാലങ്ങൾ പോകെ, കടൽ കരയിലേക്ക് അടിച്ചു കയറിവന്നു. ആലും പള്ളിയും ഒന്നാകെ ഉപ്പുവെള്ളത്തിനടിയിലായി. കര ചെറുതായി, കടൽ വളർന്നു. പക്ഷേ, മുഴുത്ത ചന്ദ്രനുള്ള ചില വെള്ളിയാഴ്ച രാവുകളിൽ ആ പള്ളി കടലിൽനിന്ന് മെല്ലെ ഉയർന്നുവരും!
നല്ല മനുഷ്യന്മാർക്ക് മാത്രം അത് കാണാനാവും.
* * *
കടപ്പുറമാകെ, കപ്പലാടനുവേണ്ടി, മൊഞ്ചുള്ള പുതുനാരിയെപ്പോലെ ഒരുങ്ങിനിൽക്കുകയാണ്. കൂരകൾക്കു മുന്നിൽ, മൂന്നു ഭാഗവും പച്ചപ്പനയോലകൾകൊണ്ട് മറച്ച്, അയാൾക്കുള്ള ഇരിപ്പിടങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. എങ്ങും, മണലിൽ കുത്തിനിർത്തിയ ചെറിയ തീപ്പന്തങ്ങളുടെ ചെഞ്ചോപ്പുനിറം. മാപ്പിളച്ചികളായി മാറിയ മുതിർന്ന അരയത്തിപ്പെണ്ണുങ്ങൾ ആശയോടെ കപ്പലാടനെ ഉറ്റുനോക്കി. ഓരോ കൂരക്കും മുന്നിൽ, മൈലാഞ്ചിച്ചേലുള്ള, പച്ച കാച്ചിത്തുണിയും, തിളങ്ങുന്ന ജമ്പറും തട്ടവുമിട്ട, ചമയിച്ചൊരുക്കിയ എട്ടോ ഒമ്പതോ വയസ്സുള്ള പെൺകുട്ടികൾ. കുട്ടികളുടെ മുഖത്ത് പുതുവസ്ത്രങ്ങൾ ധരിച്ച ആനന്ദമാണ്. കളിമ്പം വിട്ടിട്ടില്ലാത്ത അവർ, ഉമ്മമാരുടെ കണ്ണുകൾ വെട്ടിച്ചോടി.
എല്ലാ കൊല്ലത്തെയും, മുഴുത്ത ചന്ദ്രനുദിക്കുന്ന പല രാവുകളിലായാണ് ഇപ്രകാരത്തിൽ കപ്പലാടന്റെ കുട്ട്യോളെക്കാണൽ ചടങ്ങ് നടക്കുക.
ആദ്യമേ കപ്പലാടൻ കഴുതപ്പുറത്ത് നിന്നിറങ്ങില്ല. ഓരോ കൂരയ്ക്ക് മുമ്പിലൂടെയും അയാളും പക്കിയും സഞ്ചരിച്ചു; കൂടെ മാനത്തമ്പിളിയും. ആദ്യമെത്തിയ കൂരക്കു മുന്നിലെ പെൺകുട്ടിയെ അടിമുടിയൊന്ന് കപ്പലാടൻ നോക്കി. ഒട്ടും വൈകാതെ കഴുതയെ മുന്നോട്ടേക്ക് നടത്തിച്ചു; അടുത്ത കൂരക്കു നേരെ. അതിനർഥം, ആ കുട്ടിയെ ഇഷ്ടപ്പെട്ടിട്ടില്ലെന്നാണ്. ഇഷ്ടപ്പെട്ടാൽ പക്കിയെ നോക്കി അമർത്തി മൂളലാണ് പതിവ്. ഇരുവരും മുന്നോട്ടേക്ക് നീങ്ങിക്കൊണ്ടിരുന്നു. ഇഷ്ടപ്പെടാതെപോയ കുട്ടികളുടെ ഉമ്മമാർ, തങ്ങളുടെ നഷ്ടമോർത്ത് അപ്പോഴേക്കും വലിയവായിൽ കരയാൻ തുടങ്ങി.
മൂന്നു കുട്ടികളെ, അതും കൂട്ടത്തിലെ സുന്ദരികളല്ലാത്തവരെ, കപ്പലാടന് നന്നേ ബോധിച്ചു. ആയാസത്തോടെ കഴുതപ്പുറത്ത് നിന്നിറങ്ങി, ഒരു അധികാരിയെപ്പോലെ പിറകിൽ കൈകെട്ടി അൽപനേരം നിന്നശേഷം അയാൾ തലേക്കെട്ട് നേരെയാക്കി. എന്നിട്ട്, കുട്ടികളിൽ ഓരോരുത്തരുടെ കൂരയിലും കയറി. അയാൾക്കായി തയാറാക്കിയിട്ടുള്ള ഇരിപ്പിടത്തിൽ തലയുയർത്തിപ്പിടിച്ച് ഇരുന്നു. വീട്ടുകാർ വിളമ്പിയ തേനൊഴിച്ച വെള്ളവും പനനൊങ്കും കഴിച്ചു. വാപ്പമാർ, കുട്ടികളെ കപ്പലാടന്റെ കൈകളിലേക്ക് ഏൽപിച്ചു. ഉമ്മമാർ, “ന്റെ കുട്ടീനെ നല്ലോണം നോക്കണേ” എന്നുപറഞ്ഞ് ഏങ്ങി.
പുതുവസ്ത്രത്തിന്റെ ചേലിനെക്കുറിച്ച് പരസ്പരം കുശുകുശുത്ത്, മൂന്നു പെൺകുട്ടികളും കപ്പലാടനൊപ്പം വീടു വിട്ടിറങ്ങി. അപൂർവജീവിയെ തൊട്ടടുത്ത് കണ്ടതിനാൽ, കഴുതയുടെ മുഖത്ത് അതിശയത്തോടെ അവർ തൊട്ടുനോക്കി. കഴുത ഒന്ന് ചീറി. മൂവരും പേടിച്ചു പരസ്പരം കെട്ടിപ്പിടിച്ചു.
“അടങ്ങി നിക്കി കുട്ട്യോളേ... കപ്പലാടന്റെ പെണ്ണുങ്ങളാ ഇഞ്ഞി ങ്ങള്. ഇന്നുമൊതല് ങ്ങളെ മാഞ്ഞാളം കളിയൊക്കെ തീർന്ന്ക്ക്ണ്...”
കോയപ്പക്കി കണ്ണുരുട്ടി. കുട്ടികൾ പേടികലർന്ന അനുസരണയോടെ തലകൾ താഴ്ത്തി. പക്കി ഏർപ്പാടാക്കിയ കാളവണ്ടിക്കാരൻ അപ്പോഴേക്കും എത്തിയിരുന്നു. കുട്ടികളെ അയാൾ വണ്ടിക്കുള്ളിലേക്ക് എടുത്തുെവച്ചു. അങ്ങനെ സംഭവിച്ചാൽ പിന്നെ കൂരകൾക്ക് വെളിയിൽ മുതിർന്ന ആരെയും കണ്ടുപോവരുതെന്നാണ് കപ്പലാടന്റെ കൽപന. പെട്ടെന്നുതന്നെ, പന്തങ്ങൾ കെടുത്തി എല്ലാവരും അകങ്ങളിലേക്ക് മറഞ്ഞു. എങ്ങും ഇരുട്ട് വ്യാപിച്ചു. ഉമ്മയും വാപ്പയും കൂടെയുണ്ടാവില്ലെന്ന് മനസ്സിലാക്കിയ ആ നിമിഷത്തിൽ കുട്ടികൾ വാവിട്ട് കരയാൻ തുടങ്ങി. കഴുതപ്പുറത്തേറാൻ ഓങ്ങിയ കപ്പലാടൻ പക്കിയെ നോക്കി കണ്ണുകാണിച്ചു. ഉടനടി, സഞ്ചിയിൽ കരുതിയ കാട്ടുപഴങ്ങളും, മരപ്പാവകളും, അത്തറുപൂശിയ പലവർണത്തിലുള്ള ഉറുമാലുകളും സമ്മാനിച്ച് കുട്ടികളെ ആശ്വസിപ്പിക്കാൻ പക്കിയൊരുങ്ങി.
കഴുതപ്പുറത്തു കയറി കപ്പലാടൻ മടക്കയാത്ര ആരംഭിച്ചു. പക്കിയും പെൺകുട്ടികളും കയറിയ കാളവണ്ടി പിറകിലും. മൂന്നു കൂരകൾക്കുള്ളിൽ നിശ്ശബ്ദമായ തേങ്ങലുകളുയർന്നു. ഖൽബിന്റെ കഷ്ണംപോലെ പോറ്റിവളർത്തിയ കുട്ടികളെ ഇനിയൊന്ന് കാണാൻ അവരുടെ കൂട്ടക്കാർക്ക് ഒന്നോ രണ്ടോ കൊല്ലം കാത്തിരിക്കണം. അതാണ് കപ്പലാടന്റെ നിയമം.
മണിക്കൂറുകൾ നീണ്ടു ആ യാത്ര.
രാത്രിയുടെ നിശ്ശബ്ദസൗന്ദര്യത്തിനു തടയിട്ടുകൊണ്ട് കാളവണ്ടിയുടെ മണിയൊച്ച മുഴങ്ങി. ഇടയ്ക്കിടെ കഴുത ചിനച്ചു. കല്ലും പാറയും കടന്നുപോയപ്പോൾ കാളവണ്ടിക്കുണ്ടായ കുലുക്കത്തിൽ പെൺകുട്ടികൾ ഭയന്നു. അഭയത്തിനായെന്നപോലെ അവർ പക്കിയെ നോക്കി. അയാൾ പക്ഷേ തോളിലെ ചെറിയ മുണ്ടെടുത്ത് മടിയിൽവച്ച്, ഗാഢമായ എന്തോ ആലോചനയിലായിരുന്നു. കടൽത്തീരമോ, പൊടിപാറിയ നിരത്തോ തന്റെ പിറകിൽ ഉപേക്ഷിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നുപോലും പക്കിക്ക് തിരിച്ചറിയാനായില്ല.
‘ഇനിയും ഇതുപോലെ എത്ര പെൺകുട്ടികൾ!’- ആ ചിന്ത മാത്രമായിരുന്നു അയാൾക്ക്.
മൺനിരത്തുകളും ചതുപ്പുനിലങ്ങളും കടന്ന് അവർ വനത്തിലേക്ക് പ്രവേശിച്ചു. പക്കിയും പെൺകുട്ടികളും, ക്ഷീണം കാരണം ഇടയ്ക്കെപ്പോഴോ മയങ്ങിയിരുന്നു. കാട്ടുചോലകളിലൂടെ, പരിശീലനം സിദ്ധിച്ചവനെക്കണക്ക് കഴുത വേഗത്തിൽ മണ്ടിപ്പാഞ്ഞു. കപ്പലാടന് അപ്പോൾ വേദനിച്ചു. തുടയിലെ പേശികൾ അയാൾ വലിച്ചുപിടിച്ചു. കുറേ ദൂരത്തിലെത്തിയതും അയാൾ മാനത്തേക്ക് ഉറ്റുനോക്കി. നക്ഷത്രക്കൂട്ടങ്ങളുടെ മിന്നൽ ഒടുങ്ങിയിട്ടുണ്ട്.
“പക്ക്യേ, വേഗം... സുബ്ഹ് ബാങ്കിന് നേരാവ്ണു. അതിനുമുന്നേ എല്ലാവരെം ഉള്ളിലിടണം.”
കപ്പലാടന്റെ മുഴക്കമുള്ള ഒച്ചകേട്ടതും പക്കി ഞെട്ടിയുണർന്നു. വേഗത്തിൽ പോവാൻ വണ്ടിക്കാരനോട് അയാൾ കൽപിക്കുന്നതു കേട്ട്, പെൺകുട്ടികളുടെയും ഉറക്കം മുറിഞ്ഞു. മൂന്നുപേരും ഉടൻ ഉച്ചത്തിൽ കരയാൻ തുടങ്ങി. അതൃപ്തിയോടെ അവരെയൊന്ന് നോക്കിയശേഷം, പക്കി വണ്ടിയിൽനിന്നിറങ്ങി കപ്പലാടനരികിലേക്ക് ഓടിച്ചെന്നു.
മുന്നിലൊരു ചോലയാണ്. കഴുതയെ നടത്തിച്ച്, രണ്ടുപേരും ഒന്നിച്ച് ആ ചോല മുറിച്ചുകടന്നു. മുന്നിലുള്ള കുന്നു കയറാൻ തുടങ്ങി. കുത്തനെ നടന്നു നടന്ന് അവർ ബംഗ്ലാവിന്റെ മുറ്റത്തെത്തി. വരാന്തയിലെങ്ങും കത്തിനിൽക്കുന്ന എണ്ണവിളക്കുകൾ. കാളവണ്ടിയുടെ മണിയൊച്ച കേട്ടതും കതകുതുറന്ന് ബിയ്യുട്ടിയും മറ്റൊരു സ്ത്രീയും മുറ്റത്തേക്കു വന്നു. അവർ, ഓരോ കുട്ടിയെയും കാളവണ്ടിയിൽനിന്ന് കരുതലോടെ ഇറക്കി. അടക്കിപ്പിടിച്ച കരച്ചിലോടെ പെൺകുട്ടികൾ ബിയ്യുട്ടിയുടെ ദേഹത്ത് പറ്റിനിന്നുകൊണ്ട് കപ്പലാടനെ നോക്കി.
“ഉം, അകത്തേക്ക് കേറിപ്പൊയ്ക്കോളി... ങ്ങളെ കൂരേലെ പോലല്ല ഇഞ്ഞി, പള്ളനെറച്ചും ങ്ങക്ക് തിന്നാൻ ക് ട്ടും.”
ഗർവോടെ കപ്പലാടൻ പറഞ്ഞു. ബിയ്യുട്ടി കുട്ടികളെയുമായി അകത്തേക്ക് കയറുന്നത് അയാൾ നെഞ്ചും വിരിച്ച് നോക്കിനിന്നു.
“ഇമ്പീച്ചി കുട്ട്യളാ... തൊട്ടാ ചോര ഒലിച്ചും. ഇഞ്ഞി ഒരു രണ്ടു കൊല്ലത്തിന് ബേറെ നോക്കണ്ട, ല്ലേ?”
കുട്ടികൾ അകത്തേക്കു പോയവഴി നോക്കി കോയപ്പക്കി പറഞ്ഞു.
“അങ്ങനെ കണക്കൊന്നും ബെക്കണ്ട പക്ക്യേ, ന്റേൽ സൊത്തും മൊതലും കണ്ടമാനം ല്ല്യേ... പെങ്കുട്ട്യളെ എപ്പോ മാണേലും കൊണ്ടോരാലോ. അടുത്ത വാവ് ആവട്ടെ, ന്നിട്ട് തീരുമാനിക്കാ.”
തലേക്കെട്ടൂരി, വെളിച്ചംെവച്ചുകൊണ്ടിരിക്കുന്ന മാനത്തേക്ക് നോക്കി കപ്പലാടൻ പറഞ്ഞു. ഇരുൾ പിടിച്ച പച്ചക്കാടിനു നടുക്കുനിന്ന് മയിലുകളുടെ ചെവിതുളക്കുന്ന ശബ്ദം വരാൻ തുടങ്ങി. ഒന്നു മുറുക്കിത്തുപ്പിക്കൊണ്ട് കപ്പലാടൻ കാത്തുനിന്നു, നന്നായി വെട്ടമെത്തിയാൽ, ബംഗ്ലാവിനു മുന്നിൽ നടനമാടാൻ കൂട്ടത്തോടെ വന്നെത്തുന്ന ആൺമയിലുകൾക്കായി.
അന്നയാൾക്ക് പ്രായം നാൽപത്. കാലം, വെള്ളക്കാർ ദേശംവിട്ട് ഓടിപ്പോവുന്നതിനും പതിനേഴു കൊല്ലങ്ങൾക്ക് പിറകിൽ!
* * *
കുട്ടിക്കാലത്തെക്കുറിച്ച് ഓർക്കുമ്പോൾ കോയപ്പക്കിയല്ലാത്ത മറ്റു വലിയ സന്തോഷങ്ങളൊന്നും കപ്പലാടനില്ല. വാപ്പയെ ഒരിക്കലും കാണാതെ വളർന്ന കുട്ടിയാണ് അയാൾ. സദാ ആലോചനയിലും കണ്ണീരിലും മുഴുകിയ ഉമ്മയായിരുന്നു കപ്പലാടന് എല്ലാം. ഒരാൾ കൂടിയുണ്ടായിരുന്നു കൂട്ടിന്, ഉമ്മയുടെ ബാപ്പയായ, അദ്രയാജി.
അദ്ദേഹം ദേശത്തെ വലിയ പ്രമാണിയായിരുന്നു. കാട്ടിലെ മരംമുറിച്ച്, ഈർന്ന്, പുറംദേശങ്ങളിലേക്ക് കയറ്റി അയക്കുന്ന വലിയൊരു മരക്കച്ചവടക്കാരൻ. പിന്നീടൊരു കാലത്ത് ഉരുവുണ്ടാക്കി വിൽപനയും തുടങ്ങി. വെട്ടുന്നതിനനുസരിച്ച്, കാട്ടിൽ, അദ്രയാജി മുന്തിയ ഇനം മരത്തൈകൾ െവച്ചുപിടിപ്പിക്കുക കൂടി ചെയ്തു. അതെല്ലാം പിൽക്കാലത്ത് ഉപകാരപ്പെട്ടത് കപ്പലാടനാണ്. കുന്നിൻമുകളിലെ അയാളുടെ ബംഗ്ലാവിന്റെ കഴുക്കോൽ മുതൽ കട്ടിൽവരെ പണിതത് അത്തരം മരങ്ങളുടെ തടി ഉപയോഗിച്ചാണ്.
അദ്രയാജിയെ ദേശത്തുകാർ രഹസ്യമായി വിളിച്ചുപോന്ന ഒരു പേരുണ്ടായിരുന്നു –കുറുക്കനദ്രയാജി. അക്കാലത്തെ എല്ലാ പതിവുകളും തെറ്റിച്ച്, ഒരു കുറുക്കനെ തന്റെ ചെല്ലമായി മാളികയിൽ അദ്ദേഹം പോറ്റിയിരുന്നു. കുറുക്കനെ കിട്ടിയതിനു പിറകിൽ അനേകം കഥകൾ ദേശത്തു നിലവിലുണ്ട്. അതിലൊന്ന്, കിഴക്കൻ കാട്ടിലെ ഒരു ഗുഹാമുഖത്തുെവച്ച്, ഒരു നരിയുടെ ആക്രമണത്തിൽനിന്ന്, അദ്രയാജി രക്ഷിച്ചെടുത്തതാണ് ആ കുറുക്കനെ എന്നതാണ്. പക്ഷേ, യഥാർഥ സംഗതി അദ്രയാജിക്കു മാത്രമേ അറിയൂ.
ഉറക്കത്തിലെണീറ്റു നടക്കുന്ന സ്വഭാവക്കാരനാണ് അദ്രയാജി. മിക്ക രാത്രികളിലും, ഒന്നോ രണ്ടോ മണി കഴിഞ്ഞാൽ, കമ്പുപോലെ ഉറച്ച ദേഹത്തോടെ അദ്ദേഹം കട്ടിലിൽ നിവർന്നു നിൽക്കും. മൂന്നാം നിലയിലെ ഉറക്കറയിൽനിന്ന്, ഗോവണിപ്പടികൾ കരുതലോടെ ഇറങ്ങി, താഴേനിലയിലെ അകത്തളത്തിലെത്തും. ഉമ്മറവാതിലിന്റെ ഓടാമ്പൽ നീക്കി മുറ്റത്തേക്കിറങ്ങി നടക്കും. കണ്ണു തുറന്നുപിടിച്ചുകൊണ്ടാവും ഈ നടത്തം. പക്ഷേ, യാതൊന്നും കാണില്ല. കാവൽക്കാരുൾപ്പെടെ, മാളികയിൽ പാർക്കുന്ന സകലർക്കും ഈ രാസഞ്ചാരത്തെപ്പറ്റി നല്ലപോലെ അറിയാം. തടയാതെ, ഒന്നും കണ്ടിട്ടോ അറിഞ്ഞിട്ടോ ഇല്ലെന്ന ഭാവത്തിൽ നിൽക്കണമെന്നതാണ് അവർക്കുള്ള കൽപന. ആരും അത് ധിക്കരിക്കാൻ പോയില്ല. അത്തരക്കാർക്കുള്ളതല്ലായിരുന്നു അദ്രയാജിയുടെ പാർപ്പിടം.
കണ്ണിനു മുന്നിൽ ആരെങ്കിലും വന്നാലോ നേരിയ അനക്കമറിഞ്ഞാലോ ഉടനടി അദ്രയാജിക്ക് ബോധമെത്തും. അതദ്ദേഹത്തിന് ഇഷ്ടമല്ല. കാരണം, സ്വപ്നാടനമാണ് തന്റെ ദേഹത്തിന് കരുത്തും ഓജസ്സും കൂട്ടിത്തരുന്നതെന്ന് അന്ധമായി അദ്രയാജി വിശ്വസിച്ചുപോന്നിരുന്നു.
അന്നത്തെ രാത്രിയിലും പതിവുനേരത്ത് ഉറക്കത്തിൽനിന്നെണീറ്റു നടക്കാനാരംഭിച്ചു. ചെറിയൊരു തേങ്ങാപ്പൂളുപോലെ മാനത്തു വിളങ്ങിനിന്ന ചന്ദ്രൻ പൊഴിച്ച ചെറുനിലാവിൽ, മാളികവീടിന്റെ മുറ്റവും, നോക്കിയാൽ അറ്റമില്ലാത്തത്ര വ്യാപ്തിയുള്ള തൊടിയും കടന്ന് അദ്രയാജി കടൽക്കര ലക്ഷ്യമാക്കി നടന്നു. ആ കാഴ്ച കണ്ടാൽ ആർക്കും തോന്നിപ്പോവും, ആരുടെയോ ആജ്ഞ അനുസരിച്ചുള്ള പോക്കാണെന്ന്. കടൽക്കാറ്റ് തന്നെ സ്പർശിക്കുന്നതോ കാറ്റിൽ കലർന്ന ഉപ്പ് തൊണ്ടയെ കയ്പിക്കുന്നതോ അദ്രയാജി അറിഞ്ഞില്ല. കനത്തൊരു രൂപമായി, മണൽപ്പരപ്പിലൂടെ ഇടറാതെ മുന്നോട്ടുതന്നെ നടന്നു. നിമിഷങ്ങൾക്കകമാണ് എന്തൊക്കെയോ തന്ത്ര മന്ത്രങ്ങൾ ഉച്ചരിക്കുന്നതിന്റെ ഒലികൾ ചുറ്റുവട്ടത്തു മുഴങ്ങിയത്. മനുഷ്യസാമീപ്യം എവിടെയോ ഉണ്ടെന്നത് അദ്രയാജിയുടെ ബോധത്തെ ഞെട്ടിയുണർത്തി. കണ്ണുകൾ തുറുപ്പിച്ചുപിടിച്ചുകൊണ്ട് അദ്ദേഹം നാനാപാടും നോക്കി. പാറക്കെട്ടിനു മറവിലായി രണ്ടാണുങ്ങൾ ഇരിക്കുന്നു. ചില്ലിട്ട വിളക്കിന്റെ, പുകക്കറ മൂടിയ ജ്വലിപ്പിൽ, ചെമ്പട്ടുതുണിയിൽ വിരിച്ചിട്ട കാഞ്ഞിരമരക്കുറ്റിയും വിചിത്രമായ ചില അടയാളങ്ങൾ കോറിയിട്ട ലോഹത്തകിടുകളും അദ്രയാജി സ്പഷ്ടമായി കണ്ടു. പെട്ടെന്നാണ് ഒരു ചിനപ്പ് കേട്ടത്. ആ രണ്ടുപേരും കൂടി, ഒരു കല്ലിലേക്ക് ചേർത്തുവെച്ച് ഒരു കുഞ്ഞിക്കുറുക്കന്റെ കഴുത്തറുക്കാൻ ഒരുങ്ങുകയാണ്. നടുവിരലോളം മാത്രം വലിപ്പമുള്ള കത്തി അതിന്റെ രോമത്തിനുള്ളിലേക്ക് നൂണ്ടു. അദ്രയാജി ഉറക്കെയൊന്നു മുരണ്ടു. ഇരുട്ടിലാരോ തങ്ങളെ കണ്ടുകഴിഞ്ഞു എന്നറിഞ്ഞതും, ഉറുമാലു കൊണ്ടു പാതി മുഖം പൊത്തിയ ഇരുവരും ചെമ്പട്ടുതുണിയിൽ വിരിച്ചിരുന്ന വകകളുമെടുത്ത് ഓടി രക്ഷപ്പെട്ടു. വെപ്രാളത്തോടെ കുതറിയെണീറ്റ കുറുക്കൻ ഭീതിയോടെ ചുറ്റും നോക്കി. എന്തുകൊണ്ടോ അതോടിപ്പോകാൻ ശ്രമിച്ചില്ല. നേരേമറിച്ച്, അദ്രയാജിക്കടുത്തേക്കുവന്ന് തല കുമ്പിട്ടുനിന്നു. കൊരവള്ളി മുറുകിയതിന്റെ കിതപ്പ് ആ ജന്തുവിനെ വിട്ടുപോയിരുന്നില്ല. ഓലിയും അണപ്പും ചേർന്ന അതിവിചിത്രമായ ഒരു ശബ്ദം അതിന്റെ കണ്ഠത്തിൽനിന്നു പുറപ്പെട്ടു.
സ്വതവേ അനുകമ്പയോ കാരുണ്യമോ അധികം തുടിക്കാത്ത അദ്രയാജിയുടെ മിഴികൾ പക്ഷേ കുറുക്കനിൽ നേർവിപരീതം പ്രവർത്തിച്ചു. തെളിഞ്ഞ ചിത്തത്തോടെ, സുബഹ് നേരത്തോടടുപ്പിച്ച് അന്നു മാളികയിലേക്കു തിരിച്ചെത്തിയപ്പോൾ, അദ്രയാജിയെ തൊട്ടുരുമ്മി നിലം മുട്ടുന്ന വളയൻ വാലുള്ള കുഞ്ഞിക്കുറുക്കനും ഉണ്ടായിരുന്നു. കിടപ്പറയിലൊഴികെ, മാളികയിലെങ്ങും മേഞ്ഞു നടക്കാനുള്ള അധികാരത്തോടെ, അദ്രയാജിയേക്കാൾ വലിയവനായി അതവിടെ സസുഖം പാർക്കാൻ തുടങ്ങി. ഇടക്കെല്ലാം, മൂന്നാം നിലയിലെ മട്ടുപ്പാവിലേക്ക് ഓടിക്കേറി, കടലിന്റെ ദിശയിലേക്ക് കണ്ണുപായിച്ചുകൊണ്ടും കുറുക്കൻ നിന്നു.
* * *
അദ്രയാജിയുടെ കാലത്ത്, കണ്ടമാനം അറബ് വണിക്കുകൾ ദേശത്തേക്കുവന്നു. എല്ലാവരെയും അദ്ദേഹമടങ്ങുന്ന പ്രമാണിമാർ സൗഹാർദത്തോടെ സ്വാഗതം ചെയ്തു. അക്കൂട്ടത്തിൽപ്പെട്ട ഒരു അറബിയായിരുന്നു അബ്ദുൽ ഇസ്സ. കറുത്ത്, ആറരയടിയിലേറെ ഉയരമുള്ള ആൾ. ഒരു മല്ലനെപ്പോലെയായിരുന്നു അയാളുടെ നടത്തവും പ്രകൃതവുമെല്ലാം. പക്ഷേ, അദ്രയാജിയുടെ മുന്നിൽ താണുവണങ്ങി നിൽക്കും. ഈത്തപ്പഴങ്ങളും, ഒലീവുകായയിൽനിന്നുണ്ടാക്കുന്ന സെയ്ത്തെണ്ണയും, പരുത്തിത്തുണികളും, സ്വർണവുമടക്കം പലവിധ ചരക്കുകളുമായാണ് ഇസ്സയുടെ കപ്പൽ തീരത്തണയുക. ആദ്യമായി ദേശത്തേക്ക് പവിഴമുത്തുകൾ കൊണ്ടുവന്നത് ഇസ്സയാണ്. കടലിന്റെയുള്ളിൽ ഇങ്ങനൊരു പോരിശ കുടിയിരിക്കുന്നുണ്ടെന്നറിഞ്ഞ് തീരക്കാർ അന്തംവിട്ടു.
അസാമാന്യമായ വാക്ചാതുര്യമുള്ള ഇസ്സക്ക്, ചരക്കുകൾ വിറ്റൊഴിക്കൽ ഒട്ടും പ്രയാസമുള്ള സംഗതിയായിരുന്നില്ല. കടപ്പുറത്തെത്തുന്ന വിദേശികളുടെ ചരക്കുകൾ സൂക്ഷിക്കാൻ ഇടം വേണം. അതിനായുള്ള അനേകം പാണ്ടികശാലകൾ അദ്രയാജിക്കുണ്ടായിരുന്നു. എല്ലാം നോക്കിനടത്താൻ കാര്യബോധമുള്ള വാല്യക്കാരും. അറബികൾക്ക് പാണ്ടികശാലകൾ നൽകി, വാടകയിനത്തിൽ നല്ലൊരു സംഖ്യ സമ്പാദിച്ചിട്ടുണ്ട് അദ്രയാജി. ഓരോ വണിക്കിനും മൂന്നു കെട്ടിടങ്ങളാണു നൽകുക. ഒന്ന്, ചരക്കുകൾ സൂക്ഷിക്കാൻ. മറ്റൊന്ന്, ചരക്കുസാധനങ്ങളുടെ തൂക്കവും എണ്ണവും കുറിച്ചിട്ട രേഖകൾ സൂക്ഷിക്കാൻ. മൂന്നാമത്തേത്, കണക്കെടുപ്പിനുശേഷം ചരക്കുകൾ കൊണ്ടിടാനുള്ള പാണ്ടികശാല. കൗശലക്കാരനായിരുന്നു അദ്രയാജി; ഓരോ പാണ്ടികശാലയുടെ വാതിലിനും ഈരണ്ട് താക്കോലുകൾകൊണ്ടുള്ള പൂട്ടിട്ടു. ഒരു താക്കോൽ അദ്ദേഹത്തിന്. മറ്റേത്, ചരക്കിന്റെ ഉടമസ്ഥന്. വണിക്കുകൾക്ക് ഒരിക്കലും അദ്രയാജിയുടെ സാന്നിധ്യത്തിലല്ലാതെ പാണ്ടികശാലകളിൽ കയറി ചരക്കുകൾ എടുക്കുക സാധ്യമല്ലായിരുന്നു.
ഇസ്സയും, എല്ലാവരെയുംപോലെ കൊല്ലത്തിന്റെ പാതിയാവുമ്പോഴാണ് ചരക്കുമായി കടൽകടന്നെത്തുക. നേരെ അദ്രയാജിയെ കാണാൻപോവും. കൈനിറയെ മുത്തും പവിഴവും പരുത്തിത്തുണികളും വിശേഷപ്പെട്ട വാസനയുതിർക്കുന്ന അത്തറും സമ്മാനിക്കും. അന്നേരമെല്ലാം, ഇസ്സയെയും അദ്രയാജിയെയും വട്ടം ചുറ്റിക്കൊണ്ട് കുഞ്ഞിക്കുറുക്കനുണ്ടാവും. ആ ജീവിയോട് അനിഷ്ടം തോന്നിയിരുന്നെങ്കിലും, അദ്രയാജിയെ ഭയന്ന് ഇസ്സ അത് ഒരിക്കലും പ്രകടിപ്പിച്ചതേയില്ല.
“നബി തങ്ങളുടെ വിയർപ്പിന്റെ അതേ മണമുള്ള അത്തറാണ്. ജന്നാത്തുൽ ഫിർദൗസിനും ഈ വാസന തന്നെയാണ്...”
ചിമിഴിൽനിന്ന് അൽപം അത്തറെടുത്ത്, അദ്രയാജിയുടെ പുറംകൈയിൽ തടവിക്കൊടുക്കുമ്പോൾ ആധികാരികതയോടെ ഇസ്സ പറയും. അത് കേൾക്കവേ, ആദരവോടെ എണീറ്റ് മുകളിലേക്ക് കണ്ണുകൾനീട്ടി അദ്രയാജി കൈയുയർത്തും. ഇസ്സയെ അകത്തേക്കിരുത്തി വേവിച്ച ആട്ടിറച്ചിയും നെയ്യൊഴിച്ച നെല്ലുകുത്തിയരിയുടെ ചോറും പലതരം സുഗന്ധവ്യഞ്ജനങ്ങൾ ചേർത്തുവേവിച്ചു കുഴമ്പുരൂപത്തിലാക്കിയ നാടൻകോഴിയും വിളമ്പിക്കൊടുത്ത് ഊട്ടും.
സമ്പൂർണ നരയിൽനിന്ന് അദ്രയാജിയുടെ തലമുടിയെ രക്ഷപ്പെടുത്തിയ ആളുംകൂടിയാണ് ഇസ്സ. ശുദ്ധമായ വെള്ളത്തിൽ രണ്ടുതരം പൊടികൾ ചാലിച്ച്, ഒരിക്കൽ ഇസ്സ അദ്ദേഹത്തിന്റെ നരച്ച മുടിയിഴകളിൽ, പ്രാവിൻതൂവലിനാൽ തേച്ചുപിടിപ്പിച്ചു. എത്ര ചോദിച്ചിട്ടും, കാര്യമെന്താണെന്ന് അദ്രയാജിയോട് അയാൾ വെളിപ്പെടുത്തിയില്ല. ‘കുറച്ചു നേരത്തിനകം ഒരു അത്ഭുതം കാണാം’, എന്നു മാത്രം, ചിരിയോടെ മന്ത്രിച്ചു. മുടിയിൽ പിടിപ്പിച്ച മിശ്രിതം ഉണങ്ങിയപ്പോൾ ഇസ്സ തന്നെ നല്ല തണുത്ത വെള്ളത്താൽ അദ്രയാജിയുടെ തലമുടി കഴുകിക്കൊടുത്തു. നനവുമാറിയ തന്റെ മുടി ചെറിയൊരു കണ്ണാടിയിൽ കണ്ടതും അദ്രയാജിയാകെ അന്ധാളിച്ചു. നെറ്റിത്തടത്തിലേക്ക് ഇറങ്ങി നിന്നിരുന്ന നരച്ച മുടികളെല്ലാം കറുകറുത്തു നിൽക്കുന്നു!
“ന്റള്ളാ... ദ് ബല്ലാത്തൊരു പുതുമന്നെ!”
ആഹ്ലാദമടക്കാനാവാതെ, ഇസ്സയെ ആലിംഗനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഒരിക്കൽ, വളരെ വിശിഷ്ടമായ ഒന്നാണ് ഇസ്സ സമ്മാനിച്ചത്.
വലിയൊരു ചാക്കിൽ കെട്ടിപ്പൊതിഞ്ഞു കൊണ്ടുവന്ന എന്തോ ഒന്നുമായി അദ്രയാജിയുടെ മൂന്നുനില മാളികവീടിന്റെ വരാന്തയിൽ അയാൾ നിന്നു. തെങ്ങിൻതൊടിയിൽ പണിയെടുത്ത വാല്യക്കാർപോലും അതിനുള്ളിൽ എന്തായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയോടെ മുറ്റത്തു തടിച്ചുകൂടി. വാതിൽപ്പൊളികൾക്കിടയിലൂടെ പെണ്ണുങ്ങളുടെ കണ്ണുകളെത്തി.
ഇസ്സയുടെ നെഞ്ചോളം പൊക്കത്തിലുള്ള, വലിയ വാവട്ടമുള്ള ഒരു ഭരണി അയാൾ ചാക്കിൽനിന്ന് പുറത്തേക്കെടുത്തു. തവിട്ടുനിറത്തിൽ, മിനുസമുള്ള, മൊത്തത്തിൽ പലവർണ ചിത്രപ്പണികൾ ചെയ്തിട്ടുള്ള ഭംഗിയുള്ള ഒരു ഭരണി. അന്നേവരെ മൺപാത്രങ്ങളും കുടങ്ങളും മാത്രം കണ്ടിട്ടുണ്ടായിരുന്ന മനുഷ്യർ അത്ഭുതംകൊണ്ട് പരസ്പരം നോക്കി.
“ചീനയിൽനിന്നുള്ള ഭരണിയാണ്. ചീനക്കാരുടെ ഭരണി! അവർ അസാമാന്യമായ കഴിവുള്ളവരാണ്. കണ്ടില്ലേ, ഇതിലെ ചിത്രപ്പണികൾ!” തെല്ല് അമാന്തിച്ചു നിന്നശേഷം, അദ്രയാജി ചീനഭരണിയിൽ മെല്ലെ തൊട്ടു. മിനുസത്തോടൊപ്പം തണുപ്പും അദ്ദേഹത്തിന്റെ കുറിയ വിരലുകൾ അറിഞ്ഞു. ശരിയാണ്, കുറ്റമറ്റ രീതിയിലുള്ള ചിത്രപ്പണികളാണ്. മുഴുവനായും മനസ്സിലായില്ലെങ്കിലും, തീ തുപ്പുന്ന ഏതോ ഒരു ജീവിയുടെ ചിത്രം മാത്രം അദ്ദേഹത്തിനു വ്യക്തതയോടെ കാണാനൊത്തു. അദ്രയാജിയുടെ സന്തോഷം കണ്ട ഇസ്സ, ചീനക്കാരുടെ പലതരം വസ്സികളെയും പിഞ്ഞാണപ്പാത്രങ്ങളെയും കുറിച്ച് വാതോരാതെ സംസാരിച്ചു. ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ട് വാതിലിനപ്പുറം ഒരു കൗമാരക്കാരിയുണ്ടായിരുന്നു; അദ്രയാജിയുടെ ഇളയ മകൾ ഖൈജീവി.
ഇസ്സ അഞ്ചുമാസം തീരദേശത്തു കാണും. അപ്പോഴേക്കു മാത്രമേ, എല്ലാവരെയുംപോലെ ചരക്കുകൾ അയാൾക്കും വിറ്റൊഴിക്കാനാവുകയുള്ളൂ. വന്നെത്തുന്ന അറബ് വണിക്കുകൾ, കച്ചവടസമയമൊഴിച്ചാൽ, കൂട്ടംകൂടിയിരുന്ന് സൊറപറഞ്ഞ് കടുങ്കാപ്പിയും കുടിച്ച് നേരംപോക്കലാണ് പതിവ്. നല്ലൊരു വിഭാഗം വണിക്കുകളും, കടപ്പുറത്തുനിന്നൊരു വിവാഹവും കഴിക്കും. അറബികളെ തൃപ്തിപ്പെടുത്താനായി, തീരദേശത്തെ എല്ലാ കുടുംബത്തിലെയും ഒരംഗമെങ്കിലും മുസ്‍ലിമായി, ‘മാപ്പിള’ എന്ന പേരിലറിയപ്പെടണമെന്ന ഒരു ശാസന തന്നെ അക്കാലത്തുണ്ടായിരുന്നു. നിക്കാഹു കഴിക്കാനായി സ്ത്രീകളെ സുലഭമായി ലഭിച്ചതിൽപ്പിന്നെ അറബികൾക്ക് അവരുടെ രണ്ടാംവീടു പോലെയായി തീരദേശം.
മലബാറിലേക്ക് പുറപ്പെടുന്നതിനു മുമ്പേ, ഇസ്സ താൽക്കാലിക വിവാഹങ്ങളെക്കുറിച്ച് കേട്ടിരുന്നു. പറഞ്ഞുറപ്പിച്ച പ്രതിഫലം പെണ്ണിന്റെ കൂട്ടർക്കു നൽകിയാണ് നിക്കാഹ് നടക്കുക. കെട്ടിയ അറബി തിരികെ മടങ്ങുന്നതോടെ വിവാഹം അസാധുവാകും. പെണ്ണിന് പരാതി കാണില്ല. അതിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ, മാപ്പിള സ്ത്രീകളുടെ ബാധ്യത മാത്രമാവും. ഇസ്സയെത്തിയ കാലത്ത്, തീരദേശത്ത് അത്തരം കുട്ടികൾ ധാരളമുണ്ടായിരുന്നു.
ഇസ്സ പക്ഷേ വ്യത്യസ്തനായിരുന്നു. അയാൾ ഒരു സ്ത്രീയിലും അനുരക്തനായില്ല. ദല്ലാളുമാർ മാറിമാറി സമീപിച്ചിട്ടും പിടുത്തം കൊടുത്തില്ല. മിക്ക സമയങ്ങളിലും, കട്ടിത്താടിയുഴിഞ്ഞ്, കടലിലേക്ക് ഇറങ്ങിയിട്ടുള്ള പാറക്കെട്ടുകളിൽ ഒറ്റക്ക് പോയിരുന്നു. അല്ലെങ്കിൽ, പാണ്ടികശാലയിൽ ഒറ്റക്കിരുന്ന്, ചക്കരയിട്ട് അനത്തിയ കാപ്പിയുണ്ടാക്കി തോനെ കുടിച്ചു.

ഇസ്സയുടെ ഒന്നാമത്തെ പ്രിയ വിനോദം മീൻപിടിത്തമായിരുന്നു. അയനിമരത്തടിയിലുണ്ടാക്കിയ, പനയോലകളാൽ മേഞ്ഞ മേൽക്കൂരയുള്ള വഞ്ചിയുമായി അയാൾ രാത്രികളിൽ പുഴയിലേക്കിറങ്ങും. വഞ്ചിക്കാരനെ കൂട്ടില്ല. അമരത്തിരുന്ന് പുഴയുടെ അടിമണ്ണിലേക്ക് മുളങ്കമ്പ് കുത്തിയിറക്കി, വഞ്ചിയെ വെള്ളത്തിലിറക്കാൻ മാത്രമേ ഇസ്സ ആരുടെയെങ്കിലും സഹായം തേടിയിരുന്നുള്ളൂ. പിന്നീട് പങ്കായമെടുത്തുകൊണ്ടുള്ള സ്വയം തുഴച്ചിലാണ്. മേൽക്കൂരയിൽ തൂക്കിയിട്ട റാന്തൽ അയാൾക്ക് വഴികാട്ടിയാവും. വെളിച്ചം പതിക്കുമ്പോൾ, നദീജലത്തിൽ രൂപം കൊള്ളുന്ന വർണരാജികളെ, മരുഭൂമിയിലെ മണലിൽ വിരിയുന്ന, തനിക്കുമാത്രം കാണാനാവുന്ന കവിതകളെപ്പോലെയാണ് ഇസ്സ കണ്ടത്. മധ്യഭാഗമെത്തുമ്പോൾ തുഴയൽ നിർത്തി മൺതിട്ടയോടു ചേർത്ത് വഞ്ചി അടുപ്പിക്കും. ചെറിയ പരൽമീനുകളെ, പനനാരുകളിൽ കോർത്ത പത്തിലേറെയുള്ള ചൂണ്ടകളിൽ കുരുക്കിയിട്ട് വെള്ളത്തിലേക്ക് നീട്ടിയെറിയും. മീൻവേട്ടക്ക് സാക്ഷിയാവാൻ വന്നുചേരുന്ന ആളുകളോട് മൗനമായിരിക്കാൻ ആംഗ്യംകാട്ടും. രാത്രിയുടെ മൂകഭാവത്തെ ആസ്വദിച്ചുകൊണ്ട്, പാത്രത്തിലാക്കി കൊണ്ടുവന്ന കാപ്പി കുടിക്കും.
പനനാരുകൾ ഇളകാൻ തുടങ്ങിയാൽ പിന്നെ തിണ്ടിലേക്ക് മീനുകളെ വലിച്ചെടുക്കലായി. പലവിധ മീനുകളുണ്ടാവും –ഏട്ട, വ്ലാങ്ക്, കറ്റില. കറ്റില മാത്രം തന്നെ രണ്ടോ മൂന്നോ റാത്തൽ തൂക്കം കാണും. ഒറ്റയ്ക്കൊന്നും എടുത്തില്ല ഇസ്സ, എല്ലാം പങ്കുവെച്ചു. ഒരു പ്രത്യേക തരത്തിലാണ് വീതം വക്കുക. ഓരോ മീനിനെയും മൂന്നായി മുറിക്കും. ഒരു ഭാഗം തനിക്ക്. ഒരു ഭാഗം അദ്രയാജിക്ക്, അവസാനത്തെ ഭാഗം മീൻവേട്ട കാണാൻ വരുന്നവർക്ക്. അദ്രയാജിക്ക് കൊടുക്കാനുള്ള മീൻ മാത്രം തേക്കിലയിൽ പൊതിഞ്ഞു പനനാരുകൊണ്ട് മുറുക്കികെട്ടും. നേരം പുലരും മുന്നേ, ആ തേക്കിലപ്പൊതിയുമായി മാളികയിലേക്ക് ഇസ്സ എത്തുമ്പോൾ, അദ്രയാജിയ്ക്കൊപ്പം കുഞ്ഞിക്കുറുക്കനും വരാന്തയിൽ ഹാജറുണ്ടാവും. പൊതിയഴിച്ചു, മുഴുത്ത ഒരു മീൻ കഷണമെടുത്ത് അദ്രയാജി മുറ്റത്തേക്കെറിയും. കുറുക്കൻ ഓടിച്ചെന്ന് അതു കഴിക്കുന്നതു കാണവേ, ആദ്യമൊക്കെ ഇസ്സക്ക് വല്ലാത്ത ഈർഷ്യ തോന്നുമായിരുന്നു. പിന്നെയെപ്പോഴോ അയാൾ ചിന്തിച്ചുതുടങ്ങി, ഭൂലോകത്തെ സകലതിനും ഉടമസ്ഥർ മനുഷ്യർക്കൊപ്പം മറ്റു ജീവികളും കൂടിയാണല്ലോയെന്ന്. അതിൽപ്പിന്നെ, കിട്ടുന്നതിൽ ഒരു ഭാഗം കുറുക്കനു വേണ്ടിയും ഇസ്സ പ്രത്യേകം മാറ്റിെവച്ചു.
ഇസ്സയുടെ രണ്ടാമത്തെ വിനോദം, കടൽപ്പള്ളിക്കരികിലെ, പടർന്നു പന്തലിച്ച ആലിൻ ചുവട്ടിലിരുന്ന്, കടലിനെക്കണ്ട്, ദേശത്തുകാർക്ക് അറേബ്യയെക്കുറിച്ചു പറഞ്ഞുകൊടുക്കലായിരുന്നു. അതിനുവേണ്ടി ദേശക്കാരുടെ ഭാഷയും അൽപാൽപം അയാൾ പഠിച്ചുെവച്ചു. കടലിനപ്പുറമുള്ള ലോകത്തെ വിശേഷങ്ങൾ കേൾക്കാനായി കണ്ണും കാതും കൂർപ്പിച്ച് സകലരും അച്ചടക്കത്തോടെ ഇസ്സക്ക് മുന്നിലിരുന്നു.
പെൺകുട്ടികളോട് അതിരറ്റ വാത്സല്യമുണ്ടായിരുന്ന ഇസ്സ, അവരെ പ്രത്യേകം വിളിച്ച് ഖുർആനോതാനും അക്ഷരങ്ങളെഴുതാനും പഠിപ്പിച്ചു. അഞ്ചുമാസക്കാല താമസത്തിനുശേഷം കരവിട്ട് അയാൾ പോവുമ്പോഴേക്കും, നൂറുകണക്കിന് ആൺ- പെൺ കുട്ടികൾ എഴുതാനും വായിക്കാനും പഠിച്ചിട്ടുണ്ടാവും.
“മക്കത്തു ജനിച്ച നബിതങ്ങളുടെ മദ്ഹ് നിങ്ങൾ കേട്ടിട്ടുണ്ടോ? അൽ അമീൻ, ജീവിതത്തിൽ ഒരിക്കലും കളവുപറയാത്ത, പടച്ചവന്റെ ഒരപൂർവ സൃഷ്ടി..!” അയാളെ കേൾക്കാനിരിക്കുന്ന ആളുകളോട്, ഏത് സമുദായമെന്നുപോലും കണക്കിലെടുക്കാതെ ഇസ്സ ചരിത്രം വിവരിച്ചു. ഉഹ്ദ് യുദ്ധത്തെയും ബദ്ർ യുദ്ധത്തെയും കുറിച്ച് ആവേശത്തോടെ പറഞ്ഞു. ഹിറാ ഗുഹയിൽ ധ്യാനിച്ചിരുന്ന പ്രവാചകൻ മുഹമ്മദിന്റെ മുന്നിലേക്ക്, ‘വായിക്ക്’ എന്ന ആജ്ഞയോടെ ചിറകടിച്ചെത്തിയ ജിബ്‌രീൽ എന്ന മലക്കിനെപ്പറ്റി കേട്ടപ്പോൾ, കടൽക്കാറ്റേറ്റു തുള്ളിയ ആലിലകളെപ്പോലെ ആ മനുഷ്യരുടെയും രോമങ്ങൾ വിറച്ചു. നേരം നീങ്ങുന്നത് അവരറിയാതെയായി. സൂര്യന്റെ തടി പൂർണമായും ആകാശത്തുനിന്ന് മറഞ്ഞ്, ആഴിയിലേക്ക് പതിഞ്ഞാൽ മാത്രമേ ഇസ്സ ഇരുന്നിടത്തുനിന്ന് എണീക്കൂ. തലേക്കെട്ടും നീളൻകുപ്പായവും ശരിപ്പെടുത്തി മുന്നോട്ടു നടക്കും.
“മഗ്‌രിബ് ബാങ്ക് വിളിക്കാൻ നേരമായി.”
അതും പറഞ്ഞ്, അംഗശുദ്ധി വരുത്തി, നേരെ പള്ളിക്കുള്ളിലേക്ക് പ്രവേശിക്കും. മുക്രിയെ മാറ്റിനിർത്തി, മധുരതരമായ ഈണത്തിൽ, ഏറ്റവും ഉച്ചാരണശുദ്ധിയോടെ ബാങ്ക് വിളിക്കും. ആളുകൾ, ഏതോ ഉൾപ്രേരണയാൽ അയാളെ പിന്തുടർന്ന് പള്ളിയിലേക്ക് കയറിത്തുടങ്ങി. അയാൾക്ക് പിറകിൽ അദബോടെ അണിനിരന്ന് നിസ്കരിച്ചു.
ഇസ്സയാണ് ബാങ്ക് വിളിക്കുന്നതെന്നറിഞ്ഞാൽ മാളികയുടെ മൂന്നാംനിലയിലെ മട്ടുപ്പാവിലേക്ക് ഖൈജീവി കുതിച്ചെത്തും. ദൂരെ, ഒരു കുത്തുപോലെ കാണുന്ന കടൽപ്പള്ളിക്ക് നേരെ അനുരാഗപൂർവം നോക്കിനിൽക്കും. തോട്ടത്തിൽ ചിലച്ചെത്തുന്ന കിളികൾക്ക് അരിമണികൾ വിതറിയിടാൻ, കുഞ്ഞിക്കുറുക്കനൊപ്പമെത്തുന്ന അദ്രയാജി, പുന്നാര മകളുടെ കണ്ണുകളിലെ അന്നേരത്തെ തിളക്കം ശ്രദ്ധിക്കാറുണ്ടായിരുന്നു. ചില വിചാരങ്ങൾ അദ്ദേഹത്തിന്റെ മനസ്സിൽ ഉരുണ്ടുകൂടിയത് അങ്ങനെയാണ്.
ഒരിക്കൽ, കാണിക്കയായി അമ്പത് ചാക്ക് നിറയെ ഈത്തപ്പഴങ്ങളുമായി കടലുകടന്ന് ഇസ്സ എത്തി. കൈപ്പത്തിവട്ടത്തിൽ പരത്തിയ പത്തിരിയും, അരപ്പുചേർത്ത്, ഉരുളക്കിഴങ്ങിട്ട കോഴിക്കുഴമ്പും വിളമ്പി അദ്രയാജി ഇസ്സയെ സൽക്കരിച്ചു. ആസ്വദിച്ച് കഴിക്കുന്ന അയാളോട്, “ന്റെ കുട്ടി ഖൈജീവിനെ കാനോത്ത് കയിച്ചുതരാ. ന്താ ങ്ങക്ക് സമ്മതല്ലേ?” എന്ന് ചോദിച്ചു അദ്രയാജി. പത്തിരിയെടുത്ത് വസ്സിയിലേക്കിട്ട്, ഒരുവേള അനങ്ങാതിരുന്നു ഇസ്സ.
“എനിക്ക് യമനിക്കാരിയായ കെട്ടിയവൾ ഉണ്ട്. കഴിഞ്ഞ റജബ് മാസത്തിൽ തടിമിടുക്കുള്ള ഒരു ആൺകുട്ടിയെയും തന്ന് ഖോജരാജാവായ തമ്പുരാൻ ഞങ്ങളെ അനുഗ്രഹിച്ചു." കുഞ്ഞിനെ ഓർത്തെന്നപോലെ അയാളുടെ ചുണ്ടിൽ ഒരു മന്ദഹാസം മിന്നിമാഞ്ഞു. “അങ്ങ് മാപ്പാക്കണം, ഇനിയൊരു നിക്കാഹ് എന്റെ ഹയാത്തിൽ ഉണ്ടാവില്ല.”
പത്തിരിക്കഷണം ഇസ്സ സാവധാനം വായിലേക്കിട്ടു. ചവച്ചു.

അപമാനഭാരത്താൽ അദ്രയാജിയുടെ തലകുനിഞ്ഞു. ഇന്നേവരെ, ദേശത്താരും തറുതല പറയാൻ ധൈര്യപ്പെട്ടിട്ടില്ലാത്ത തന്നോട്, ഒരു അറബ് വണിക്ക് അപമര്യാദയോടെ പെരുമാറിയത് അദ്ദേഹത്തിന് സഹിക്കാനായില്ല. പേരും പെരുമയും മറ്റു പ്രമാണിമാരേക്കാൾ കൂട്ടാനുള്ള പൂതികൊണ്ടാണ്, മക്കത്തേക്ക് പോവാതെത്തന്നെ, ‘ആജി’ എന്നത് പേരിനൊപ്പം വിളിക്കാൻ അദ്രയാജി ദേശക്കാരെ ഏർപ്പാടുചെയ്തത്. അതിനുവേണ്ടി മാത്രം അരറാത്തൽ പോത്തിറച്ചിയാണ് കടപ്പുറത്തെ ഓരോരുത്തർത്തും ദാനീയമായി നൽകിയത്. അങ്ങനെയുള്ള താൻ ഇത്രകാലം വാരിച്ചുറ്റിയിരുന്ന സകല അധികാരലങ്കും ഒറ്റയടിക്ക് ഒലിച്ചുപോവുന്നതായി അദ്രയാജിക്ക് തോന്നി. ഉടൻ, ഇരുന്നിടത്തുനിന്ന് ചാടിയെണീറ്റു.
“മതി തിന്നത്, കൈ ഉണങ്ങുന്നേയ്ന് മുമ്പ് ഇറങ്ങിപ്പൊയ്ക്കോ ന്റെ മാളികപ്പൊരേന്ന്...”
ചവിട്ടിത്തുള്ളിക്കൊണ്ട് പോയ അദ്രയാജി, പുറത്തേക്കുള്ള വാതിൽ ഇസ്സയ്ക്കായി തുറന്നുപിടിച്ചു. ഇസ്സ ആകെ വിറച്ചു. അൽപനേരം കൂടി, അദ്രയാജിയുടെ അരിശം അലിഞ്ഞോളുമെന്ന വിചാരത്തോടെ അയാൾ അവിടെത്തന്നെ നിന്നു. ഫലമുണ്ടായില്ല. പിന്നെ, കുനിഞ്ഞ തലയും, വെന്തകോഴി മണക്കുന്ന കൂട്ടിപ്പിടിച്ച വലംകൈയിലെ വിരലുകളുമായി ഇസ്സ മാളികയിൽ നിന്നിറങ്ങി. അദ്രയാജിയുടെ ഈറ പക്ഷേ അവിടംകൊണ്ടൊന്നും തീരുന്നതായിരുന്നില്ല.
കാലം തെറ്റി മഴ പെയ്തു അന്ന്. കടലിനു മുകളിലെ ആകാശമാകെ കറുത്ത മേഘങ്ങൾ നിറഞ്ഞു. ഇടക്കിടെ അവ പൊട്ടി, അതിൽനിന്ന് നീരൊലിച്ചു. അദ്രയാജിയെ മുഷിപ്പിക്കേണ്ടി വന്നതിൽ ഖിന്നനായിരുന്നു ഇസ്സ. എങ്കിലും, അതെല്ലാം മറന്ന് അയാൾ തീരത്തേക്ക് നടന്നു. മഴ നനക്കാതെ, ധൃതിയിൽ, കപ്പലിൽനിന്ന് ചരക്കുകൾ ഓരോന്നായി ഇറക്കാൻ തുടങ്ങി. ക്ഷണനേരത്തിനകം, ഇസ്സക്കും കൂട്ടർക്കും മുന്നിലേക്ക് അദ്രയാജിയുടെ വാല്യക്കാർ എത്തി. ചരക്ക് തീരത്തേക്ക് ഇറക്കിെവക്കുന്നത് അവർ തടഞ്ഞു.
“നടക്കൂല. ബെക്കം അറേബ്യയിലേക്ക് മടങ്ങിപ്പോവണംന്നാണ് ആജിയുടെ ഉത്തരവ്. ചരക്ക് ബെക്കാൻ പാണ്ടികശാല വിട്ട് തരൂല്ല...” കൂട്ടത്തിലെ നേതാവ് ഹുങ്കോടെ പറഞ്ഞു.
ഇസ്സ ആകെ പരിഭ്രാന്തിയിലായി. ശക്തമായ തുലാവർഷക്കാറ്റ് നിലക്കാതെ വീശിക്കൊണ്ടിരുന്നു. മേഘത്തെ വെട്ടിക്കീറിക്കൊണ്ട് ഇടിപൊട്ടി. ആൾക്കാരെല്ലാം അങ്ങോട്ടുമിങ്ങോട്ടും വെപ്രാളപ്പെട്ടോടി. പാണ്ടികശാലകളെല്ലാം നിറഞ്ഞിരിക്കുകയാണ്. അദ്രയാജിയുടേത് മാത്രമാണ് അയാൾക്കായിട്ടുള്ളത്. അടിയന്തരമായി ഒരു മുറി വേണമെന്ന് പറഞ്ഞാൽ ഏതെങ്കിലും പ്രമാണിമാർ സഹായിച്ചേക്കും; പക്ഷേ അതു മതിയാവില്ല, കൈയിലുള്ളതെല്ലാം സൂക്ഷിക്കാൻ. ചിണുങ്ങിപ്പെയ്യാൻ തുടങ്ങിയ മഴ പതുക്കെ കനംപിടിച്ചു. ചുറ്റും ഇരുട്ട് വ്യാപിച്ചു. ഇസ്സ ഒട്ടും അമാന്തിച്ചില്ല, നേരെ മാളിക ലക്ഷ്യമാക്കി ഓടി.
“അദ്രയാജീ...”
മഴക്കുള്ളിലൂടെ അയാളുടെ ഒച്ച ഉയർന്നു.
വാല്യക്കാർ, മുറ്റത്തുനിന്ന് തിണ്ണയിലേക്ക് കയറാൻപോലും ഇസ്സയെ അനുവദിച്ചില്ല. അയാളെ ബലംപ്രയോഗിച്ച് തള്ളിമാറ്റി. അയാളാകെ നനഞ്ഞു കുതിർന്നു. ഈറൻ മിഴികളോടെ, ഇതെല്ലാം നോക്കി ഖൈജീവി മട്ടുപ്പാവിൽ നിൽക്കുന്നത് ഇസ്സ അതിനിടയിലും കണ്ടു. അവസാനം, ഒരുവിധത്തിൽ, വാല്യക്കാരിൽനിന്ന് കുതറിമാറി ഇസ്സ വരാന്തയിലേക്ക് പാഞ്ഞുകേറി. കതകിൽ ഊക്കോടെ ഉന്തി. മൂന്നാം വട്ട ഉന്തലിൽ കതക് തുറക്കപ്പെട്ടു. വെറ്റില മുറുക്കിക്കൊണ്ട് അദ്രയാജി പുറത്തേക്കുവന്നു. എന്താ എന്ന അർഥത്തിൽ നീട്ടിയൊന്ന് മൂളി.
“ധിക്കരിച്ചതിന്, പടച്ചവനെ ഓർത്ത് മാപ്പാക്കണം. കനത്ത മഴയാണ് വരാൻ പോണത്. വെള്ളം തട്ടി എന്റെ ചരക്കുകൾ മുഴുവൻ നാശമാവും. കുറെ വ്യാപാരികളോട് വായ്പയായി വാങ്ങിയ ചരക്കുകളാണ്. എനിക്കിത് വിറ്റേ തീരൂ.”
ദയനീയതയോടെ, ഉഗ്രശബ്ദത്തിൽ പൊട്ടിക്കരഞ്ഞു, ഇസ്സ.
അദ്രയാജി കുലുങ്ങിയില്ല. മുളങ്കസേരയിൽ പോയി, നെഞ്ചുവിരിച്ചിരുന്നു. കുഞ്ഞിക്കുറുക്കന്റെ മിനുസമുള്ള വാലിൽ വിരലുകൾ പായിച്ചു. വാല്യക്കാരൻ െവച്ചുനീട്ടിയ വെങ്കല കോളാമ്പിയിലേക്ക് കാർക്കിച്ചുകൊണ്ട്, നീട്ടിത്തുപ്പി. മുട്ടുകുത്തിയിരുന്ന്, അദ്രയാജിക്ക് നേരെ ഇഴഞ്ഞ്, തുടയിൽ കൈെവച്ചുകൊണ്ട് ഇസ്സ വീണ്ടും കേണു.
“ഖൈജീവിയെ നിക്കാഹ് കഴിക്കാൻ എനിക്ക് സമ്മതമാണ്. തറുതല പറഞ്ഞത് മാപ്പാക്കണം...” ഇസ്സ മൂക്കുവലിച്ചു.
അദ്രയാജി അമർത്തിയൊന്ന് ചിരിച്ചു. പിന്നെയെല്ലാം എടിപിടീന്ന് ആയിരുന്നു. അന്നേവരെ ദേശക്കാർ കാണാത്തമട്ടിലൊരു കാനോത്ത് അവിടെ നടന്നു. പഞ്ഞകാലത്ത് പത്തിലക്കറിയും, പനങ്കഞ്ഞിയും, ഉണക്കമീനും, ചീനിപ്പുട്ടും കൂട്ടിമാത്രം പശിയടക്കിയിരുന്ന തീരദേശത്തുകാർക്കായി കുശാലായ വിഭവങ്ങൾ മാളികയിലെ കുശിനിപ്പുരയിൽ ഒരുങ്ങി. വെന്ത ഇറച്ചിയുടെ മണം ദേശത്തെങ്ങും നിറഞ്ഞു. പത്തിരിയും, ഉമിയുള്ള നെല്ലുകുത്തിയരിയും, ആട്ടിറച്ചിക്കുഴമ്പും പന്തലിൽ വിളമ്പി. വിളക്കുകളാൽ അലങ്കരിച്ച ആ രാത്രികാനോത്തിൽ പണക്കാരും പാമരരും ഒരുപോലെ പങ്കെടുത്തു.
വിശിഷ്ട വ്യക്തികൾക്ക് വിളമ്പാനായി, ഷർബത്ത് എന്ന രാജകീയ പാനീയം അറബ് വണിക്കുകൾ വഴി അദ്രയാജി പ്രത്യേകമായി എത്തിച്ചു. മുന്തിരിപോലുള്ള വിലകൂടിയ പഴങ്ങൾ, പാലും പഞ്ചാരപ്പാനിയും ചേർത്ത് യോജിപ്പിച്ചെടുത്ത ഷർബത്ത്, പ്രമാണിമാരെ മത്തുപിടിപ്പിച്ചു. അവർ മതിവരാതെ വീണ്ടും വീണ്ടും കുടിച്ചു. ഉന്മത്തരായിക്കൊണ്ട് ഉറക്കെ പാട്ടുകൾ പാടി.
പട്ടുകുപ്പായവും, പട്ടുതുണിയും, നിറയെ സ്വർണ അലുക്കുകളുള്ള തട്ടവും ധരിച്ച ഖൈജീവി, ഒരു ഖോജാത്തിയെപ്പോലെയായി. പൊന്നുകൊണ്ടുണ്ടാക്കിയ കഴുത്തിലെ ചങ്കേലസിലും, കാതിലെ ലോലാക്കിലും, ഇലകൾ മിന്നിക്കളിക്കുന്നതുപോലത്തെ ചിറ്റിലും തൊട്ട് ചങ്ങാതിച്ചികൾ അവളോട് ഖിസ്സകൾ പാടി. ഖൈജീവി നാണത്തോടെ മുഖംപൊത്തി. പത്തു ചൊറയുള്ള, അവിൽമണി പോലത്തെ പണികളുള്ള നക്ഷത്രമാലയിലേക്ക് പെണ്ണുങ്ങളെല്ലാവരും അസൂയയോടെ നോക്കി. മുത്തു പതിപ്പിച്ച, വീതിയുള്ള അരഞ്ഞാണമണിഞ്ഞ്, മുഖം താഴ്ത്തിപ്പിടിച്ച് ഖൈജീവി അതിഥികൾക്കു മുന്നിലൂടെ നടന്നു.
മകളുടെ ആനന്ദം കണ്ട്, അദ്രയാജി മതിമറന്നു.
അമ്പതു പൊൻനാണയവും, പട്ടുതുണികളും, പിഞ്ഞാണപ്പാത്രങ്ങളും മഹറായി നൽകി, ഇസ്സ ഖൈജീവിയെ തന്റെ പെണ്ണായി സ്വീകരിച്ചു. അന്നേരാത്രിയിൽ അയാൾക്കൊപ്പം ശയിച്ചപ്പോൾ അവൾക്ക് താനൊരു മുതിർന്ന പെണ്ണായെന്ന തോന്നലുണ്ടായി. ലജ്ജയാൽ ആ കണ്ണുകൾ അടഞ്ഞും തുറന്നുമിരുന്നു. യമനിക്കാരിയായ തന്റെ ഭാര്യയുടെയത്ര തടിയുറപ്പില്ലാത്ത, വെറുമൊരു കിളുന്ത് പെണ്ണാണ് ഖൈജീവി എന്ന ബോധ്യം ആദ്യരാത്രിയിൽ തന്നെ ഇസ്സക്കുണ്ടായി. അയാൾക്ക്, അവളോട് അനുകമ്പ തോന്നി. പിറ്റേനാളിൽ, അറേബ്യയിൽനിന്നു പ്രത്യേകം കൊണ്ടുവന്ന വലിയൊരു നിലക്കണ്ണാടി ഇസ്സ അവൾക്ക് സമ്മാനിച്ചു. അയാൾക്കൊപ്പം ചേർന്നുനിന്ന്, അതിൽ പ്രത്യക്ഷപ്പെട്ട തന്റെ മുഴുരൂപം ഖൈജീവി ആദ്യമായി ആസ്വദിച്ചു.
ഖൈജീവി തന്റെ പ്രാണനെപ്പോലെ കരുതി ഇസ്സയെ പ്രണയിച്ചു. പ്രേമപൂർവം അയാളെ ഊട്ടി, ഉറക്കി. അഞ്ചു വഖ്ത്തിലും, ഇഹത്തിലും പരത്തിലുമുള്ള അയാളുടെ നന്മക്കായി റബ്ബിനോട് തേടി. ലാവുദിക്കുന്ന ഇരവുകളിൽ കടപ്പുറത്തുകൂടി അവർ കൈകോർത്തുനടന്നു. അവളുടെ എല്ലാ ചോദ്യങ്ങൾക്കും അയാളിൽ ഉത്തരങ്ങളുണ്ടായിരുന്നു. ഒരിക്കലെങ്കിലും കടലിനക്കരേക്ക് തന്നെ കൊണ്ടുപോവണമെന്ന്, ഖൈജീവി ആവശ്യപ്പെട്ടപ്പോൾ മാത്രം ഇസ്സ മൗനം പൂണ്ടു.
കിഴക്കൻ കാടുകളിൽനിന്ന് കാതലുള്ള നല്ലയിനം തടികൾ അദ്രയാജിയോടു പറഞ്ഞ് ഖൈജീവി മാളികയിലേക്കെത്തിച്ചു. ദേശത്തെ തലയെടുപ്പും പണിമിടുക്കുമുള്ള തച്ചനെ വരുത്തി, നിലക്കണ്ണാടിക്കൊരു ചട്ടക്കൂട് പണിയിച്ചു. കൊത്തുപണിയായി, നിറയെ ഖുർആൻ സൂക്തങ്ങളാവാം എന്നത് ഇസ്സയുടെ ആശയമായിരുന്നു. നാലു മൂലകളിലും പീലികൾ വിരിഞ്ഞാടുന്ന മയിലുകൾ വേണമെന്നതു മാത്രമേ ഖൈജീവി തച്ചനോട് ആവശ്യപ്പെട്ടുള്ളു. ഏറ്റവും ഭംഗിയിൽത്തന്നെ അവരുടെ ആവശ്യങ്ങൾ തച്ചൻ നിവർത്തിച്ചുകൊടുത്തു. വിരിഞ്ഞാടുന്ന മയിൽരൂപങ്ങളാൽ അതിരുകൾ തീർത്ത നിലക്കണ്ണാടിക്കു മുന്നിൽ ഇസ്സക്കൊപ്പം അവൾ ചേർന്നുനിന്നു.
മാസം ആറുകഴിഞ്ഞു. കൊണ്ടുവന്ന ചരക്കുകളെല്ലാം വിറ്റൊഴിഞ്ഞു. എല്ലാ കൊല്ലത്തേതിനേക്കാളും ലാഭമുണ്ടായത് തന്റെ ഖൈജീവിയുടെ ഭാഗ്യം കാരണമാണെന്ന് അദ്രയാജി ഇസ്സയോട് പറഞ്ഞു. അയാൾ മറുപടിയൊന്നും പറയാതെ ചിരിക്കുക മാത്രം ചെയ്തു. ആയിരം ചാക്ക് നിറയെ കുരുമുളകും, ആയിരം ചാക്ക് നിറയെ ഏലവും സമ്മാനമായി നൽകിയാണ് അത്തവണ ഇസ്സയെ അദ്രയാജി അറേബ്യയിലേക്ക് യാത്രയാക്കിയത്.
അയാളിറങ്ങാൻ നേരം ഖൈജീവി കുടുകുടാ കരഞ്ഞു. കറുത്തിരുണ്ട മാറിൽ തല ചായ്ക്കാതെ ഇനിയെങ്ങനെയുറങ്ങുമെന്ന് പതംപറഞ്ഞ്, ഇസ്സയുടെ പോക്ക് തടഞ്ഞ് വാതിൽക്കൽ വിലങ്ങനെ നിന്നു. എല്ലാം വെറുതെയായി. തീരത്തുള്ളവരെല്ലാം കാണെ, അദ്രയാജിയോടും ഖൈജീവിയോടും സലാം ചൊല്ലി ഇസ്സ കപ്പലിലേക്കു കയറി. കാറ്റും കോളുമൊഴിഞ്ഞ കടലിലൂടെ നിരങ്ങിനീങ്ങുന്ന കപ്പൽ നോക്കി ഖൈജീവി ഉറക്കെ നിലവിളിച്ചു. അദ്രയാജി അവളെ ചേർത്തുപിടിച്ചു. കൈവീശിക്കൊണ്ട് അകന്നകന്നുപോയ ഇസ്സ, അവളുടെ കണ്ണിൽനിന്ന് സാവകാശം പൂർണമായും മറഞ്ഞു. അറ്റമില്ലാത്ത കടൽപോലെ ഇസ്സയും ഇനിയൊരു മരീചികയാവാൻ പോവുകയാണെന്ന് അന്നവിടെ കൂടിയ ആരും ഓർത്തില്ലായിരുന്നു. അന്ന്, രണ്ടുമാസം പ്രായമുള്ള ഒരു മാംസപിണ്ഡമായി കപ്പലാടൻ ഖൈജീവിയുടെ വയറ്റിൽ അള്ളിപ്പിടിച്ചുകഴിഞ്ഞിരുന്നു.