കിള


നാൽപതു ദിവസത്തിലേറെ നീണ്ട കടൽയാത്രക്കൊടുവിൽ ഇസ്സ മരുഭൂവ് പറ്റി. ഒന്നും സംഭവിക്കാത്തപോലെ, നാൽപതു മുറികളുള്ള, കൊട്ടാരസമാനമായ തന്റെ വീട്ടിലേക്കു പോയി. കുഞ്ഞുമകനെ വാരിയെടുത്തുകൊണ്ട് കുടുംബത്തോടൊപ്പം ചേർന്നു. ഒട്ടകപ്പാലും റൊട്ടിയും കഴിച്ച് ഭാര്യക്കൊപ്പവും, വിശേഷങ്ങൾ പറഞ്ഞ് ചങ്ങാതിമാർക്കൊപ്പവും സമയം ചെലവഴിച്ചു. “ങ്ങളെ മോന്ക്ക് കൊടുക്കണം” എന്നും പറഞ്ഞ് ഖൈജീവി തന്നയച്ച തടികൊണ്ടുണ്ടാക്കിയ ചെറിയൊരു കാളവണ്ടിയും വലിയൊരു തൊട്ടിലും ഇസ്സ മകന് സമ്മാനമായി നൽകി. അന്നേരം അയാളുടെ കണ്ണുകൾ ഒലിച്ചു. അദ്രയാജി കൊടുത്തയച്ച കിലോക്കണക്കിനുള്ള കുരുമുളകും ഏലവും പലദിക്കിലേക്കും കയറ്റിയയച്ച് ഇസ്സ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
നാൽപതു ദിവസത്തിലേറെ നീണ്ട കടൽയാത്രക്കൊടുവിൽ ഇസ്സ മരുഭൂവ് പറ്റി. ഒന്നും സംഭവിക്കാത്തപോലെ, നാൽപതു മുറികളുള്ള, കൊട്ടാരസമാനമായ തന്റെ വീട്ടിലേക്കു പോയി. കുഞ്ഞുമകനെ വാരിയെടുത്തുകൊണ്ട് കുടുംബത്തോടൊപ്പം ചേർന്നു. ഒട്ടകപ്പാലും റൊട്ടിയും കഴിച്ച് ഭാര്യക്കൊപ്പവും, വിശേഷങ്ങൾ പറഞ്ഞ് ചങ്ങാതിമാർക്കൊപ്പവും സമയം ചെലവഴിച്ചു. “ങ്ങളെ മോന്ക്ക് കൊടുക്കണം” എന്നും പറഞ്ഞ് ഖൈജീവി തന്നയച്ച തടികൊണ്ടുണ്ടാക്കിയ ചെറിയൊരു കാളവണ്ടിയും വലിയൊരു തൊട്ടിലും ഇസ്സ മകന് സമ്മാനമായി നൽകി. അന്നേരം അയാളുടെ കണ്ണുകൾ ഒലിച്ചു. അദ്രയാജി കൊടുത്തയച്ച കിലോക്കണക്കിനുള്ള കുരുമുളകും ഏലവും പലദിക്കിലേക്കും കയറ്റിയയച്ച് ഇസ്സ പണമുണ്ടാക്കി. കുരുമുളകു ചാക്കിൽനിന്ന് കുറച്ചു മാത്രമെടുത്ത്, അമൂല്യമായതെന്തോ എന്നമട്ടിൽ, അയാൾ ചില്ലുള്ള ഒരു ചെറിയ പെട്ടിയിലടച്ചു സൂക്ഷിച്ചു.
ഇടക്കിടെ, നിസ്കാരവേളകളിലെല്ലാം ഇസ്സ ഖൈജീവിയെ മുന്നിൽക്കണ്ടു. തേൻനിറമുള്ള അവളുടെ മേനിയും, പനിനീർപ്പൂ പോലെ മൃദുലമാം മനസ്സും ഓർത്തപ്പോഴെല്ലാം അയാളുടെ നെഞ്ച് തീവ്രവേദനയാൽ കടഞ്ഞു. അപ്പോഴെല്ലാം ഇസ്സ മക്കയിലേക്ക് തീർഥയാത്ര നടത്തി. കഅ്ബയുടെ കില്ല പിടിച്ചു വാവിട്ട് കരഞ്ഞു.
മലബാറിൽനിന്ന് മടങ്ങുന്നേരം, ഖൈജീവി പ്രണയോപഹാരമായി നൽകിയ, മയിൽരൂപങ്ങൾ കൊത്തിെവച്ച തടികൊണ്ടുള്ള ചട്ടക്കൂടിലേക്ക് അയാളൊരു നിലക്കണ്ണാടി പിടിപ്പിച്ചു. തന്റെ പ്രണയജീവിതത്തിന്റെ എക്കാലത്തേക്കുമുള്ള ഓർമയെന്നപോല അതിനെ സ്വകാര്യമുറിയുടെ ഭിത്തിയിലേക്ക് ഇസ്സ ചേർത്തുെവച്ചു. അതിലേക്കു നോക്കുമ്പോഴെല്ലാം ഖൈജീവി തന്നെ കാണുന്നതായി അയാൾക്കു തോന്നി. അവൾ കേൾക്കുമെന്നു നിനച്ച് അടക്കിപ്പിടിച്ച് വർത്തമാനങ്ങൾ പറഞ്ഞു. ഇടക്കെല്ലാം, വേദനയോടെ അവളോടയാൾ മാപ്പു തേടി.
“മലബാറിലേക്ക് ചരക്കുമായി പോവുന്നില്ലേ?”
മാസം എട്ടു കഴിഞ്ഞപ്പോൾ ഭാര്യ അന്വേഷിച്ചു.
“ഇല്ല, മലബാറുമായുള്ള വ്യാപാരം ഇനി വേണ്ട. അത് നല്ലതിനല്ല.”
ഭാര്യക്ക് മുഖംകൊടുക്കാതെ, അവളുടെ എളിയിലിരുന്ന മകനെ വലിച്ചെടുത്ത്, വിളഞ്ഞുനിൽക്കുന്ന ഈന്തപ്പനത്തോട്ടത്തിലേക്ക് ഇസ്സ നടന്നു. ഒന്നും മനസ്സിലാവാതെ, തിളവെയിലിലേക്ക് ലയിച്ചുചേരുന്ന അയാളെയും കുഞ്ഞിനെയും നോക്കി ഭാര്യ നിന്നു.
* * *
ചരക്കുമായി ഇസ്സ വരുമെന്ന് ഏകദേശം തീർച്ചയുള്ള മാസം മുഴുക്കെ, രാവെന്നോ പകലെന്നോ കണക്കിലെടുക്കാതെ ഖൈജീവി കടപ്പുറത്ത് പോയി ഇരുന്നു. വീർത്തുവരുന്ന വയറുനോക്കി, അവൾ പൊലിവോടെ ഇസ്സയുടെ കഥകൾ ചൊല്ലി. ഖൈജീവിക്ക് കാവലെന്നോണം, കടലിലേക്ക് ഉറ്റുനോക്കിക്കൊണ്ട്, അദ്രയാജിയും കുഞ്ഞിക്കുറുക്കനും ആലിൻചുവട്ടിൽ ഇരുന്നു.
ദിവസങ്ങൾ അതിവേഗം കടന്നുപോയി. ഓരോ ചരക്കുകപ്പൽ തീരം പറ്റുമ്പോഴും ഇസ്സ ഉണ്ടോയെന്ന് പ്രതീക്ഷയോടെ അദ്രയാജി പോയിനോക്കി. നിരാശയിലാണ്ട് മടങ്ങിവരുന്ന ബാപ്പയെ, മട്ടുപ്പാവിൽനിന്നുകൊണ്ട്, കരഞ്ഞുകലങ്ങിയ കണ്ണുകളോടെ ഖൈജീവി കാണൽ പതിവായി.
ഖൈജീവിക്ക് മാസം എട്ടു തികഞ്ഞതിന്റെയന്ന് പേറ്റുനോവ് ആരംഭിച്ചു. വേദനകൊണ്ട് അലറിക്കരഞ്ഞ അവൾ മാളികയെ പിടിച്ചുകുലുക്കി. ‘‘ബെക്കം രണ്ടു ജീവനേം ബേറെ ബേറെ ആക്കിക്കൊണ്ടാ’’ എന്ന്, വയറ്റാട്ടിമാരോട് ഉത്തരവിട്ട്, പിറകിൽ കൈകെട്ടി അസ്വസ്ഥനായി അദ്രയാജി മട്ടുപ്പാവിലൂടെ നടന്നു. കണ്ണുകൾ കടലിനുനേരെ അറിയാതെ നീണ്ടപ്പോഴെല്ലാം അദ്ദേഹത്തിന്റെ മനസ്സ് പകകൊണ്ട് പുകഞ്ഞു. കാര്യമെന്താണെന്ന് മനസ്സിലാക്കാനാവാതെ, അടച്ചിട്ട വാതിലിനെയും, വിദൂരതയിലേക്ക് തുറിച്ചുനോക്കുന്ന അദ്രയാജിയെയും മാറിമാറി നോക്കിക്കൊണ്ട് കുഞ്ഞിക്കുറുക്കൻ ഒരു മൂലയിൽ പതുങ്ങിയിരുന്നു.
അള്ളാ തിരുപേരും സ്തുതിയും സ്വലാവാത്തും
അതിനാൽ തുടങ്ങുവാൻ അരുൾ ചെയ്ത വേദാമ്പർ
ആലം ഉടയവൻ ഏകൽ അരുളാലെ,
ആയെമുഹമ്മദ് അവർകിള ആണോവർ,
വയറിനുള്ളിലെ വെരുത്തം ശമിപ്പിക്കാനുള്ള ഔഷധംപോലെ, ഖൈജീവിയുടെ കൈകളും കാലുകളും പിടിച്ചുകൊണ്ട് വാല്യക്കാരത്തികളും വയറ്റാട്ടിയും മാലപ്പാട്ട് ചൊല്ലി. ഭക്ഷിക്കാൻ കനിയില്ലാത്ത കാലത്ത് കനികൾ നൽകാനും, ഉണക്കമരത്തിൽ കായ്കൾ ജനിപ്പിക്കാനും തക്ക കഴിവുണ്ടായിരുന്ന മുഹ്‌യിദ്ദീൻ ശൈഖിന്റെ കറാമത്തിൽ അവർക്കെല്ലാം അത്രക്ക് വിശ്വാസമായിരുന്നു. അതേ ശൈഖിന്റെ കനിവിനാൽ, ഖൈജീവിയുടെ വെരുത്തവും ശമിച്ചു.
കുഞ്ഞുമകൻ പിറന്നു.
അഹ്മദ് -ചെവിയിലേക്ക് ബാങ്ക് വിളിച്ചശേഷം, അദ്രയാജി ആദ്യമായി അവനെ അങ്ങനെ പേരുചൊല്ലി. കണ്ണീരിനിടയിലും ഖൈജീവി ചിരിച്ചു. ഇസ്സയുടെ അതേ കണ്ണുകളും കരിനിറവും കൂട്ടുപുരികവുമായി അവൻ ആദ്യം ചരിഞ്ഞു. പിന്നെ കമിഴ്ന്നു. മുട്ടിലിഴഞ്ഞു. ഇരുന്നു. നടന്നു.
കുഞ്ഞിന്റെ പൊടുന്നനെയുള്ള വളർച്ച കാണെ, ഇടങ്ങേറോടെ അദ്രയാജി പിറുപിറുത്തു.
“കള്ളറബി... ന്നെ മക്കാറാക്കാന്ന് ബിചാരിച്ചതാ ഓൻ! കപ്പല് കേറി പോയിറ്റ് ഞാനോനെ തീർക്കും.”
കടലിലേക്ക് നോക്കി, അരയിൽ െവച്ചിട്ടുള്ള മാൻകൊമ്പു പിടിയുള്ള മടക്കുകത്തിയിൽ കൈയമർത്തി അദ്ദേഹം സദാ ഞൊടിഞ്ഞു. ഇടക്കിടെ തലമുടിയിൽ തേക്കണമെന്നോർമിപ്പിച്ചുകൊണ്ട് ഇസ്സ സമ്മാനിച്ച ഇളം കറുപ്പുള്ള പൊടി, ഒരു മോന്തിനേരത്ത്, പൊതിയടക്കം അദ്രയാജി കടലിലേക്ക് നീട്ടിയെറിഞ്ഞു. അറബിയോടുള്ള കോപത്തിന്റെ ഒരംശം കടലിൽ ചെന്നു കലങ്ങിയത് ഉറക്കെ വീർപ്പയച്ചുകൊണ്ട് അദ്ദേഹം ഏറെ നേരം നോക്കിനിന്നു.
ഖൈജീവിയുടെ പ്രസവത്തിനു ശേഷം, അദ്രയാജിയുടെ രാസഞ്ചാരത്തിന് എന്നന്നേക്കുമായി അറുതിയായിരുന്നു. അതിന്റെ കാരണത്തെച്ചൊല്ലി ഏറെ അദ്ദേഹം ചിന്തിച്ചുവെങ്കിലും തൃപ്തികരമായ ഒരു ഉത്തരം ലഭിച്ചില്ല. വർഷങ്ങളായുള്ള ശീലത്തിന്റെ പുറത്ത്, ഇടയ്ക്കെല്ലാം പേരമകനെ ഒക്കത്തെടുത്ത് നട്ടപ്പാതിരകളിൽ അദ്രയാജി മാളികയിൽനിന്നിറങ്ങി. കടലിൽനിന്നുയരുന്ന ചൂടും കാറ്റും കുളിരും അവനെ കൊള്ളിച്ചു.
‘‘അമ്പിളിമാമനെ നോക്ക്യാ, അയിന്റെ ഉള്ളില് ഒരു കുറുക്കനെ കാണ്ന്ന്ണ്ടോ ണ്ണ്യേ... നല്ലമ്പോലൊന്ന് നോക്ക്യാ...’’
വെണ്മ മുറ്റിനിൽക്കുന്ന മാനത്തേക്ക് വിരൽചൂണ്ടി, വാക്കുകൾ കൂട്ടിപ്പറയാൻ ആയിട്ടില്ലാത്ത കുഞ്ഞിനോട് അദ്രയാജി ചോദിക്കും. ചിണുങ്ങിക്കൊണ്ട് തലയിളക്കുന്ന അവൻ, അങ്ങകലെ കടലിനു നേർക്ക് വിരൽ നീട്ടും; അവിടേക്കാണ് തന്നെ കൊണ്ടുപോവേണ്ടത് എന്ന അർഥത്തിൽ. തന്റെ തോട്ടത്തിലെ പറങ്കിമൂച്ചിയുടെ കീഴെ അന്ത്യവിശ്രമം കൊള്ളുന്ന കുഞ്ഞിക്കുറുക്കനെയപ്പോൾ വേദനയോടെ അദ്രയാജി ഓർക്കും. കുഞ്ഞിന്റെ കൊഞ്ചലുകൾക്കൊന്നും വഴിപ്പെടാതെ പെട്ടെന്നുതന്നെ മാളികയിലേക്ക് മടങ്ങും. വലിയ വായിൽ നിലവിളിക്കുന്ന കുഞ്ഞിനെ ഖൈജീവിയെ ഏൽപിച്ച് തന്റെ അറയിലേക്ക് വേഗത്തിൽ അദ്ദേഹം നടക്കും.
ഖൈജീവി ക്ഷമയോടെ കാത്തിരുന്നു. ദുആകൾക്കും നേർച്ചകൾക്കും ഫലമുണ്ടാവുമെന്ന് ഉറച്ചു വിശ്വസിച്ചു. അവളുടെ കാത്തിരിപ്പുകൾക്ക് അധികം വൈകാതെ മകനും തുണയായി. കടൽക്കാറ്റേറ്റ്, വാപ്പയെന്ന കുഴക്കുന്ന ചോദ്യത്തിനുള്ള ഉത്തരത്തെ അവൻ തേടാനാരംഭിച്ചു. ഉമ്മ ഓതിക്കൊടുക്കുന്ന കഥകളിലെ അത്ഭുത മനുഷ്യനായി ഇസ്സ ആ കുഞ്ഞിനുള്ളിൽ വളർന്നു. അവളങ്ങനെ മനഃപൂർവം വളർത്തുകയായിരുന്നു.
“കപ്പലാടാ…”
കപ്പലേറിവന്ന വാപ്പയുടെ ഓർമയിൽ, ഖൈജീവി കൊഞ്ചലോടെ അവനെ വിളിച്ചു. അതുകേൾക്കെ അദ്രയാജിയിലെ അരിശം വീണ്ടും നുരച്ചുപൊന്തി. അവളതു ഗൗനിച്ചില്ല. ഇസ്സയെ ഓർമിപ്പിക്കുന്ന ചേഷ്ടകളോടെ ദിനംദിനം ആ കുഞ്ഞു വളർന്നു. പതുപതുത്ത പഞ്ഞിയുള്ള മെത്തയിൽ തൂവെള്ള വിരിപ്പിട്ട്, ഖൈജീവിയും മകനും മാളികയുടെ മൂന്നാംനിലയിൽ ഒരു അറ സദാ ഒരുക്കിവെച്ചു. ഏതെങ്കിലും ഒരു രാവിൽ തങ്ങളെ മുട്ടിയുണർത്താൻ ഇസ്സ വരുമെന്ന് അവൾക്ക് അത്ര ഉറപ്പായിരുന്നു.
ഖിസ്സപ്പാട്ടുകളും അമ്പിയാക്കന്മാരുടെ അജബുനിറഞ്ഞ കഥകളും ചൊല്ലിക്കൊടുത്ത് ഖൈജീവി അവനെ പോറ്റിവളർത്തി. അറബികൾ തീരത്തണയുന്ന മാസങ്ങളിൽ, മാനത്തമ്പിളിയെ നോക്കി ഈണത്തോടെയും ചേലോടെയും അവൾ മാലപ്പാട്ടുകൾ പാടിക്കൊടുത്തു. അതുകേട്ട് ചിരിച്ചുകൊണ്ട് കുഞ്ഞു കപ്പലാടൻ ഉറക്കത്തിലേക്കു വീണു. വളർച്ചയിൽ എപ്പോഴോ, അഹ്മദ് എന്ന പേര് പാടേ വിസ്മരിക്കപ്പെട്ട്, ദേശത്തുകാർക്ക് മുഴുവൻ അവൻ ഖൈജീവിയുടെ മകൻ കപ്പലാടനായി മാറി.
അറബിയുടെയും ഖൈജീവിയുടെയും മകനായ കപ്പലാടൻ!
* * *
കാനോത്ത് കഴിച്ചശേഷം കടന്നുകളയുന്ന വാപ്പമാരുടെ സന്തതികൾ എമ്പാടും ഉണ്ടായിരുന്നു അന്ന് ദേശത്ത്. ആ കൂട്ടത്തിൽ താനും പക്കിയും പെട്ടുപോയല്ലോ എന്നതിൽ കപ്പലാടന് കുട്ടിക്കാലത്ത് വല്ലാത്ത വിഷമമായിരുന്നു. ആ ദുഃഖം കപ്പലാടൻ മറക്കാൻ ശ്രമിച്ചത്, തന്റെ വാപ്പ ഇസ്സയെക്കുറിച്ച് കേട്ടറിഞ്ഞ പല വീരകഥകളിലും അഭിരമിച്ചുകൊണ്ടാണ്. പല കഥകളിലും െവച്ച്, അയാൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നുണ്ടായിരുന്നു.
അതൊരു പെൺകുട്ടിയെച്ചൊല്ലിയുള്ള കഥയാണ്. കുട്ടിയായിരിക്കേ, പക്കിയുടെ ഉമ്മ അമ്മാളു പറഞ്ഞാണത് കപ്പലാടൻ കേട്ടത്. ഒരിക്കൽ കച്ചവടം കഴിഞ്ഞ് അറേബ്യയിലേക്ക് മടങ്ങാൻ ഇസ്സ ഒരുങ്ങിനിൽക്കുകയാണ്. പെട്ടെന്ന് കാറ്റിന്റെ വേഗതയിൽ ഒരു പെൺകുട്ടി അങ്ങോട്ടേക്ക് ഓടിവന്നു. ഇസ്സ അറബിയക്ഷരങ്ങൾ പഠിപ്പിക്കുന്നുണ്ടായിരുന്നു അവളെ. വലിയ വായിൽ കരഞ്ഞ അവൾ, കപ്പലിൽ കയറാൻപോയ ഇസ്സയുടെ കൂടെ അറേബ്യയിലേക്ക് പോകണമെന്ന് ശാഠ്യം കാണിച്ചു. ഇസ്സയുടെ അരയിൽ ശക്തിയോടെ ചുറ്റിപ്പിടിച്ചു.
എത്രയൊക്കെ ശ്രമിച്ചിട്ടും അവൾ പിടിത്തം വിട്ടില്ല. ഇസ്സയെ പോകാൻ സമ്മതിക്കില്ല എന്ന് ഒരേ പറച്ചിൽ. ആ കപ്പൽത്തട്ടിലിരുന്ന് അവൾ ഉറക്കെയുറക്കെ കരഞ്ഞു. അവളുടെ കദനഭാരംകൊണ്ട് കപ്പലിന് നീങ്ങാൻ വയ്യാതെയായി. പായിൽ എത്രയൊക്കെ കാറ്റുപിടിച്ചിട്ടും കപ്പൽ കല്ലുപോലെത്തന്നെ നിന്നു. അവളുടെ കണ്ണീരിൽ ഉരു മുങ്ങിപ്പോകുമെന്നായപ്പോൾ ഇസ്സ തോൽവി സമ്മതിച്ച്, അവളെ വാരിയെടുത്തുകൊണ്ട് തീരത്തേക്ക് തന്നെയിറങ്ങി. പിന്നെയും എത്രയോ ദിവസം കരയിൽ തങ്ങിയ ശേഷമാണ് ആ വട്ടം അയാൾ മടങ്ങിപ്പോയത്.
ഒരു പെൺകുട്ടിയുടെ ഉശിരിനു മുന്നിൽ മുട്ടുമടക്കിയ വാപ്പയുടെ കഥ, എല്ലാത്തിനെയും കീഴടക്കുന്ന ആണുങ്ങളെ കണ്ടു മാത്രം ശീലിച്ച ദേശത്തിനും കപ്പലാടനും എന്നും ഒരതിശയം തന്നെയായിരുന്നു. അതൊരു മഹാസിദ്ധിയായി കപ്പലാടൻ കണക്കിലെടുത്തു. പെൺകുട്ടികളോട് സ്നേഹവായ്പോടെ പെരുമാറുന്ന വാപ്പയുടെ ആ സിദ്ധി തനിക്കും ലഭിക്കുന്ന ഒരു കാലമുണ്ടാകുമെന്നും, അന്ന് കടൽ കടന്ന് തന്നെത്തേടി അദ്ദേഹം എത്തുമെന്നും കപ്പലാടൻ കരുതി. വാപ്പക്ക് ഏറെ അറിയാവുന്ന, സ്നേഹിക്കുന്നവരെ തനിക്കൊപ്പം പിടിച്ചുനിർത്താനുള്ള മന്ത്രസിദ്ധിയെക്കുറിച്ച് ജീവിതത്തിൽ പലപ്പോഴായി കപ്പലാടൻ ഓർത്തിട്ടുണ്ട്.
* * *
മുപ്പത്തിയഞ്ചാം വയസ്സു മുതൽ നിത്യദീനക്കാരനാണ് കപ്പലാടൻ. വലുതും ചെറുതുമായ വ്രണങ്ങൾ നിറഞ്ഞ ലിംഗചർമവും, നീരൊലിക്കുന്ന, എള്ളിന്റെ വലിപ്പത്തിൽ കുനുകുനാ കുരുക്കൾ നിറഞ്ഞ തുടയിടുക്കും ആ പ്രായം മുതൽ കപ്പലാടന്റെ കൂടപ്പിറപ്പായി.
ഈ രഹസ്യദീനത്തെക്കുറിച്ച് ഒരേയൊരാൾക്കേ അറിയൂ; കോയപ്പക്കിക്ക്. ദേശത്തിനു പുറത്തുള്ള നിരവധി വൈദ്യന്മാരെ അയാൾ പക്കിക്കൊപ്പം പോയിക്കണ്ടു. ചൂടുള്ള വെളിച്ചെണ്ണയിൽ ചെറുനാരങ്ങാനീരൊഴിച്ച് വ്രണത്തിൽ പുരട്ടാനാണ് അവരെല്ലാം ഉപദേശിച്ചത്. മുടങ്ങാതെ നാൽപത്തിയഞ്ചു ദിവസത്തോളം ചിട്ടയോടെ അത് ചെയ്തിട്ടും വ്രണങ്ങൾ പഴുത്തുചീഞ്ഞു എന്നല്ലാതെ ഒരു കുറവുമുണ്ടായില്ല. കാനനവാസികളിൽപ്പെട്ട കാട്ടാള വൈദ്യന്മാരെ തേടിപ്പോയി, അവരുടെ നിർദേശപ്രകാരം ഗുഹകളിൽ കിടന്നുള്ള ചികിത്സ തേടി. നൽകിയ പച്ചിലമരുന്നുകളും, കാട്ടുവേര് ചതച്ചതും പഥ്യം തെറ്റാതെ സേവിച്ചു. ഉടുതുണിയില്ലാതെ, ദേഹമാസകലം പച്ചിലമരുന്നുകളാൽ പൊതിഞ്ഞ് ഏഴ് രാത്രികൾ കിടന്നാൽ അസുഖം ഭേദപ്പെടും എന്നായിരുന്നു കാട്ടുവൈദ്യന്റെ വാദം. നരിയുടെയും കുറുക്കന്റെയും ഓരിയിടലുകളിൽ ഭയപ്പെടാതെ, കാവലിന് പക്കിയെ നിർത്തി, ഏഴു രാവുകളിൽ കപ്പലാടൻ കഷ്ടപ്പെട്ടു. അതിലും ഗുണപ്പെട്ടില്ല.
“അല്ലേലും ആ പെണ്ണിന്റെ, പൂമുഖം വീട്ടില് പോയി പാളിനോക്കണ്ട വല്ല കാര്യോണ്ടായീനോ ങ്ങക്ക്? ഇഞ്ഞി നാടൻപെണ്ണുങ്ങളെ പോരെങ്കി, ഉരു കേറി വേറെ ദേശത്തേക്ക് പോയാ പോരെയ്‌ഞ്ഞോ?”
അത്രയും നാൾ അടക്കിപ്പിടിച്ച കോപം, ചികിത്സ പരാജയപ്പെട്ട് കാടിറങ്ങിയ അന്ന് രാവിലെ കപ്പലാടനു മുമ്പിൽ പക്കി പ്രകടിപ്പിച്ചു.
“നീറ്റില് എറക്കാനുള്ള ഉരൂന്റെ പണി ഇനീം തീർന്ന്ട്ട്ല്യ. വേറെ കച്ചോടക്കാര് തക്കം നോക്കി നിക്കാണ്. ങ്ങക്കിപ്പോ ഉരുക്കൾടെ കാര്യത്തിൽ യാതൊരു ചിന്തേം ഇല്യ. ങ്ങളെ വിചാരത്തില് മുയ്മൻ ഇബ് ലീസ് മാത്രാണ്...” പക്കിയുടെ അരിശപ്പെടലിനാൽ കപ്പലാടന് കലശലായ ദുഃഖംവന്നു. ഏതോ കാട്ടുവള്ളിയിൽ തടഞ്ഞ് അയാൾ വീഴാൻപോയി. ഇതൊന്നുമറിയാതെ, ഞൊടിഞ്ഞുകൊണ്ട് പക്കി വേഗത്തിൽ നടന്നു.
അന്ന്, ബംഗ്ലാവിന്റെ മുറ്റത്തുവന്ന് പീലികൾ വിരിഞ്ഞാടിയ മയിലുകളെ കണ്ടിട്ടും കപ്പലാടന് ആശ്വാസം ലഭിച്ചില്ല. അയാളുടെ തണുപ്പൻമട്ട് കണ്ടിട്ടാവണം, ആൺമയിലുകൾ പതിവിലും നേരത്തേ തന്നെ ആട്ടം മതിയാക്കി. എത്ര അദബിലായിരുന്നു ഉമ്മയായ ഖൈജീവി തന്നെ പോറ്റിയിരുന്നത്, എന്നിട്ടും ഒരു നിമിഷംകൊണ്ട് എല്ലാം വെള്ളത്തിലാക്കിയല്ലോ –ഓർക്കുംതോറും കുറ്റബോധത്താൽ കപ്പലാടൻ നീറി.
പെണ്ണുമ്മ, കടപ്പുറത്തെ അതിസുന്ദരിയായ ഒരു മഹതിയായിരുന്നു. ദേശത്തെ, ആദ്യമായി സാരിയുടുത്ത പെണ്ണ്. തമിഴ്നാട്ടിൽനിന്നു വന്ന ഏതോ പട്ടുകച്ചവടക്കാരൻ അവളുടെ ചേല് കണ്ട് ഭ്രമിച്ച് സമ്മാനിച്ചതായിരുന്നത്രെ സാരികൾ. അഴിച്ചിട്ടാൽ വിടർന്നുപൊങ്ങിനിൽക്കുന്ന ചുരുളൻ മുടിയും, കാറ്റിൽ ഇളകിയാടുന്ന ലോലാക്കും, ഗോതമ്പത്തരമാലയും കാണിച്ച് കരയിലുള്ളവരെയും കടൽ കടന്നെത്തിയവരെയും ഇളക്കലായിരുന്നു പെണ്ണുമ്മയുടെ മുഖ്യവിനോദം. കടപ്പുറത്തെ പെണ്ണുങ്ങൾ അവളെ കാണുമ്പോഴെല്ലാം കാർക്കിച്ചുതുപ്പി. അതറിഞ്ഞിട്ടും, വക്കിൽ കസവുള്ള സാരി ഒന്നുകൂടി വിരിച്ചുടുത്ത്, പാതി വയറു പുറമേക്ക് കാണിച്ച്, ചന്തിയും കുലുക്കി, ഗരിമയോടെ പെണ്ണുമ്മ ആണുങ്ങൾക്കിടയിലൂടെ നടന്നു.
കപ്പലാടനെപ്പോലുള്ള പ്രമാണിമാരുടെ തോട്ടങ്ങളിൽ പണിയെടുത്തുകൊണ്ടാണ് അവളുടെ കൗമാരാരംഭം. ഒരിക്കൽ, കോണിയിൽ കയറി കുരുമുളക് പറിച്ചെടുക്കുന്ന പണിക്കാർക്കൊപ്പം സഹായിയായി താഴെ നിൽക്കുകയായിരുന്നു പെണ്ണുമ്മ. ആ വഴി കുതിരവണ്ടിയിൽ കടന്നുപോയ പറങ്കിയുടെ കണ്ണ് പെണ്ണുമ്മയിൽ ഉടക്കി. അന്നുതന്നെ പറങ്കിയുടെ ബംഗ്ലാവിലേക്ക്, വാല്യക്കാർ വന്ന് അവളെ കൊണ്ടുപോയി. മറുത്തൊന്നും പറയാതെ കൂടെ പോവുകയായിരുന്നു. പിറ്റെന്നാൾ തന്നെ തോട്ടംപണി ഉപേക്ഷിച്ചു. ‘പറങ്കിയുടെ ഓൾ’ എന്ന ഓമനപ്പേരിലേക്ക് പതിയെ പെണ്ണുമ്മ ചുരുങ്ങി.

“ബല്ലാത്ത ജാതി പൗറത്ത്യന്നെ... നല്ല ഉസിരും പുളിം ള്ളൊര്ത്തി! പറങ്കീനെ മാത്രല്ല, കടപ്പൊറത്തെ മുയ്മൻ ആണുങ്ങളേം ഓള് വരുതീലാക്ക്വല്ലോ ന്റെ ബദ്രീങ്ങളെ.’’
കെട്ടിയോന്മാരുടെ നല്ല നടപ്പിനുവേണ്ടി നേർച്ചനടത്താനും, പെണ്ണുമ്മയുടെ നാശത്തിനായി കൂടോത്രം ചെയ്യാനും സകല പെണ്ണുങ്ങളും ഉത്സാഹിച്ചു. പെണ്ണുമ്മക്ക് പക്ഷേ, കടൽകടന്നെത്തിയ, ചുവന്നുതുടുത്ത വരത്തന്മാരെ മാത്രമേ നോട്ടമുണ്ടായിരുന്നുള്ളൂ.
“അറബികള് അടുത്തൂടി പോവുമ്പോ തന്നെ ഒട്ടകത്തിന്റെ ചൂരാണ്. ഇൻക്ക് ഇഷ്ടല്ല... ചീനക്കാര്ക്ക് ആണേല് കണ്ണ് തന്നല്യ. പിന്നെ വേറിം ഒന്നും ണ്ടാവണ്ടത് ല്ല്യല്ലോ..” അറബികൾക്കായി തന്നെ വശീകരിക്കാൻ വരുന്ന ഇടനിലക്കാരോട് വഷളൻ ചിരിയോടെ പെണ്ണുമ്മ പറഞ്ഞു. “ഒട്ടകത്തിന്റെ ചൂരറിയാൻ ഇഞ്ഞ് അതിന് പേർഷ്യേൽക്ക് പോയിട്ട്ല്യല്ലോ പെണ്ണുമ്മാ” എന്ന തർക്കുത്തരം പറഞ്ഞ്, ഇടനിലക്കാരപ്പോൾ തന്നെ സ്ഥലം കാലിയാക്കി.
തങ്ങൾക്കൊന്നും അവസരം തരാതെ, സായിപ്പുമാർക്കൊപ്പം മാത്രം മാറിമാറി അന്തിയുറങ്ങിയ പെണ്ണുമ്മക്കെതിരെ അവസാനം കടപ്പുറത്തെ ആണുങ്ങൾതന്നെ സംഘടിച്ചു. അക്കാലത്ത് പടർന്നുപിടിച്ച നടപ്പുദീനങ്ങൾക്കെല്ലാം കാരണം, പെണ്ണുമ്മയുടെ അപഥസഞ്ചാരത്തിനുള്ള, പടച്ചോന്റെ ശിക്ഷയാണെന്ന് അവർ പ്രചരിപ്പിച്ചു. കടപ്പുറത്തെ പിടിച്ചുകുലുക്കിയ വസൂരിയുടെ കാലത്ത് അവർ നാട്ടുകൂട്ടം െവച്ചു. കപ്പലാടനടക്കമുള്ള പ്രമാണിമാർ കടപ്പുറത്ത് ഒത്തുകൂടി. അക്കാലമായപ്പോഴേക്കും, കടൽ കരയിലേക്ക് കയറി, ആൽമരവും കടൽപ്പള്ളിയുമെല്ലാം കടലിനടിയിലായിക്കഴിഞ്ഞിരുന്നു. ഒരു കൂരക്കു മുന്നിൽ ഇരിപ്പിടമൊരുക്കി അവരിരുന്നു. കടലിൽനിന്ന് കരയെത്തേടി കാറ്റെത്തി.
“ഈ ഹറാംപെറന്നോളെ കടല് കടത്തി ബിടണം. ങ്ങനെ പോയാല് ഞമ്മളെ ദേശം തന്നെ പടച്ചോൻ ല്ല്യാതാക്കും. ഓരോർത്തരായി മയ്യത്താവും.” ആണുങ്ങൾ ഏകസ്വരത്തിൽ പ്രസ്താവിച്ചു. അഹങ്കാരികളായ നാട്ടുകൂട്ടത്തിനു മുന്നിലേക്ക് പെണ്ണുമ്മയെ വിളിപ്പിച്ചു. നേരിയ പതർച്ച മുഖത്തുണ്ടായെങ്കിലും അവളുടെ തല ഉയർന്നിട്ടുതന്നെയായിരുന്നു.
പെണ്ണുമ്മയെ അന്നാണ് കപ്പലാടൻ ആദ്യമായിട്ട് കണ്ടത്. ആ മൊഞ്ച് കണ്ട് അയാളുടെ കണ്ണുകൾ മഞ്ഞളിച്ചു. ഇതായിരിക്കുമോ സുവർഗത്തിൽ ആണുങ്ങൾക്കായി നാഥൻ തരപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ള ഹൂറി –അയാൾ ആകെ ഭ്രമിച്ചുപോയി.
അദ്രയാജിക്കു ശേഷം നാട്ടുകൂട്ടത്തിന്റെ തലവനായിവന്ന വയസ്സൻ കാരണവർ അവളോട് വേശ്യാപ്പണി നിർത്താൻ ആജ്ഞാപിച്ചു.
“ന്റെ മേനി വച്ച് എന്താക്കണം ന്ന് ഞാൻ തീരുമാനിച്ചോളാ. നടപ്പുദീനം വന്ന് എല്ലാരും മയ്യത്തായാലും ഞാൻ ഇൻക്ക് തോന്നിയപോലെ നടക്കും. ങ്ങളൊക്കെ പോയി പണി നോക്കിൻ. ഇവിടുള്ള ഓരോരുത്തരും ഏതൊക്കെ പെണ്ണിന്റെ ചൂരും പറ്റിയാണ് നടക്കണതെന്ന് ഈ പെണ്ണുമ്മയ്ക്ക് അറിയാ... പറയണോ ഞാൻ?”
ഉശിരത്തിയായി നിന്ന് പെണ്ണുമ്മ പറഞ്ഞപ്പോൾ കുറെ ആണുങ്ങൾ മുഖം താഴ്ത്തിനിന്നു. സാരി ഒന്നുകൂടി നേരെയാക്കി, പനംപൊടി നിറമുള്ള വയറുംകാട്ടി പെണ്ണുമ്മ ഒറ്റപ്പോക്കങ്ങുപോയി. അന്നുമുതൽ കപ്പലാടന്റെ ഉള്ളിൽ, വല്ലാത്തൊരു കൊതി അടിഞ്ഞുകൂടാൻ തുടങ്ങി. പെണ്ണുമ്മയുടെ സാരിക്കുള്ളിൽ തുറിച്ചു നിൽക്കുന്ന ഓരോ അവയവവും സങ്കൽപിച്ചുകൊണ്ട്, ഉറക്കമില്ലാതെ, അയാൾ തിരിഞ്ഞും മറിഞ്ഞും കിടന്നു.
ഭാര്യ അടുത്തേക്ക് വന്നപ്പോഴെല്ലാം കപ്പലാടൻ ഒഴിഞ്ഞുമാറി. മകൻ നെഞ്ചത്ത് കയറിയിരുന്ന് ചാടിയപ്പോഴൊക്കെ വലിച്ച് താഴെയിറക്കി. അന്തം വെക്കുന്നതിനു മുമ്പേ തന്റെ കാനോത്തു നടത്തിയ ഉമ്മയോട് അന്നാദ്യമായി കപ്പലാടന് ഈർഷ്യ തോന്നി. അതുകൊണ്ടാണല്ലോ സുവർഗത്തിലെ കനിപോലെയൊരുത്തി ദേശത്തുണ്ടായിട്ടും അറിയാതെപോയത്.
“അത് മാണോ? നാട്ടുകൂട്ടം അറിഞ്ഞാൽ ങ്ങളെ ബഹുമാനത്തിന് കേടാണ്. ഞമ്മക്ക് വേറെ നാട്ടില് പോയി നോക്ക മാണേല്...”
പെണ്ണുമ്മയുടെ അടുത്തേക്ക് പോയി, തനിക്കു വേണ്ടി സംസാരിക്കാൻ കപ്പലാടൻ ആവശ്യപ്പെട്ടപ്പോൾ പക്കി വലിയ താൽപര്യം കാട്ടിയില്ല.
“പക്ക്യേ... ഇജ്ജ് ഞാൻ മ്പറയണത് കേട്ടാ മതി. പഠിപ്പിക്കാമ്പരണ്ട...” മുരണ്ടുകൊണ്ട് കപ്പലാടൻ ബംഗ്ലാവിനകത്തേക്ക് കയറി വാതിലടച്ചു.
അധികം താമസിയാതെ, പെണ്ണുമ്മയുടെ പൂമുഖം വീട്ടിലേക്ക് പക്കി ചെന്നു. മുറ്റത്ത്, തഴച്ചുവളർന്ന ചെമ്പകമരത്തിന്റെ ചുവട്ടിൽ, പൂമണവും വലിച്ച് അവൾക്കായി കാത്തുനിന്നു. ചേലിനൊപ്പം ബുദ്ധിയും സമം ചേർന്നിട്ടുള്ള മഹിളയായിരുന്നു പെണ്ണുമ്മ. കപ്പലാടനെ പോലെ, ദേശക്കാർക്കുമേൽ അധികാരമുള്ള ഒരുവൻ തന്റെ കാലടിയിൽ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് അവൾ അതിനോടകം മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. എല്ലാ ഇടനിലക്കാരോടും ചെയ്യുന്നപോലെ പക്കിയോട് പെണ്ണുമ്മ ചെയ്തില്ല. ഷർബത്തും കിണ്ണത്തപ്പവും കൊടുത്തു സൽക്കരിച്ചു. ആദ്യം നിരസിച്ചെങ്കിലും, ഒരുമാത്രകൊണ്ട്, പെണ്ണുമ്മയുടെ അഴകേറും സംസാരത്തിൽ അയാൾ വീണുപോയി. സന്തോഷത്തോടെയാണ് അന്ന് പക്കി ബംഗ്ലാവിലേക്ക് മടങ്ങിയത്.
കപ്പലാടന്റെ മാളികയിലെ പത്തായത്തിലെ നെല്ലും, തൊടിയിലെ അടക്കയും തേങ്ങയും മുടങ്ങാതെ പൂമുഖം വീട്ടിലേക്കെത്താൻ തുടങ്ങി. പെണ്ണുമ്മയുടെ ഏതാവശ്യവും നിവർത്തിച്ചുകൊടുക്കാൻ പക്കിയെയും പ്രത്യേകം വാല്യക്കാരെയും കപ്പലാടൻ നിയോഗിച്ചു. മിക്ക അന്തികളിലും അയാൾ പെണ്ണുമ്മയുടെ കൂടെയുറങ്ങി. അറബികളെക്കൊണ്ട് പ്രത്യേകം വരുത്തിച്ച സുറുമ അവളുടെ കണ്ണുകളിൽ പ്രണയത്തോടെ തേച്ചുകൊടുത്തു. നീറ്റൽ കാരണം കണ്ണീരൊലിച്ചപ്പോൾ കപ്പലാടൻ അത് നാക്കിനാൽ തുടച്ചെടുത്തു. അതുവരേക്കും കണ്ടിട്ടില്ലാത്ത രതിയുടെ തീപാറും ഭൂഖണ്ഡത്തിലൂടെ മത്തുപിടിച്ചവനെപ്പോലെ അയാൾ സഞ്ചരിച്ചു. മേദസ്സില്ലാതെ കാത്തുസൂക്ഷിച്ച അവളുടെ മേനിയുടെ ഒരെയൊരു അവകാശി ഇനിമേൽ താനായിരിക്കണമെന്ന സ്വാർഥത കപ്പലാടനിൽ ജനിച്ചു. പക്ഷേ, ജഗജില്ലത്തിയായ പെണ്ണുമ്മയോട് അത് പറയാനുള്ള ധൈര്യം മാത്രം അയാൾക്കുണ്ടായില്ല.
“പെണ്ണുമ്മാ, അന്റെ അടുത്ത് വരണ വെള്ളക്കാരിൽ ആരേലും അറബ് നാട്ട്ല് പോയി കച്ചോടം ചെയ്യണോര്ണ്ടോ?”
ഒരിക്കൽ, ഉല്ലാസകേളികൾക്കൊടുക്കം, വിയർത്തു കിതച്ചു ശ്വാസമെടുക്കുന്ന പെണ്ണുമ്മയോട് പറ്റിച്ചേർന്ന് കിടന്നുകൊണ്ട് കപ്പലാടൻ ചോദിച്ചു.
“എമ്പാടും ആൾക്കാര്ണ്ടല്ലോ... ന്തേപ്പൊ ചോയ്ച്ചാൻ? ശ്വാസമെടുക്കലിന്റെ ഒരു ഇടവേളയിൽ പെണ്ണുമ്മയുടെ സ്വരമുയർന്നു.
“ഇസ്സാന്ന് പേര്ള്ള, ഒരു വല്യ കച്ചോടക്കാരൻ അറബീടെ കഥ ഓര് ആരേലും പറഞ്ഞ് ഇഞ്ഞ് കേട്ട്ക്ക്ണോ?
പതിഞ്ഞ താളത്തിൽ കപ്പലാടൻ പറഞ്ഞുനിറുത്തിയപ്പോൾ, വീർപ്പയച്ചുകൊണ്ട് പെണ്ണുമ്മ അയാളെ നോക്കി. ഒന്നു ചെരിഞ്ഞ്, അയാളെ തന്റെ ദേഹത്തേക്ക് അരുമയോടെ അവൾ ചേർത്തുപിടിച്ചു. അയാളുടെ മുതുകു മെല്ലെ തടവിക്കൊടുത്തു. നെറുംതലയിൽ വാത്സല്യത്തോടെ ഉമ്മെവച്ചു. പെണ്ണുമ്മയുടെ ചുമലിലെ വിയർപ്പുകണങ്ങളിലേക്ക് അന്നേരം രണ്ടിറ്റ് മിഴിനീർതുള്ളികൾ അലിഞ്ഞുചേർന്നു.
പെണ്ണുമ്മയോടൊപ്പം രാവ് പുലർത്തിയശേഷം, സുബ്ഹിന്റെ നേരമാകുമ്പോൾ, കഴുതപ്പുറത്തേറി, പമ്മിപ്പമ്മി മാളികയിലെ തന്റെ അറയിലേക്ക് കയറിച്ചെല്ലലായിരുന്നു കപ്പാലടന്റെ രീതി. അപ്പോഴെല്ലാം, ഒരു പെണ്ണിന്റെ വാസനയുമായി എത്തുന്ന തന്റെ ഭർത്താവിനെ നോക്കി ഭാര്യ പുലഭ്യം പറഞ്ഞു. “തോന്ന്യാസം സഹിക്കാൻ ന്നെക്കൊണ്ട് പറ്റൂല” എന്ന് പറഞ്ഞ്, മകനെ നെഞ്ചോട് ചേർത്ത് കരഞ്ഞു. തല കുനിച്ച് അയാൾ എല്ലാം കേട്ടുനിന്നു. “അന്റെ വാപ്പാക്കും അഞ്ചാറു പെണ്ണുങ്ങളില്ലേ?” എന്ന ഒറ്റച്ചോദ്യം മാത്രം ഇതിനെല്ലാം ബദലായി വല്ലപ്പോഴും സൗമ്യതയോടെ അയാൾ കൊടുത്തു.
വാസ്തവത്തിൽ, കപ്പലാടന് തന്റെ ഭാര്യയോട് അകമഴിഞ്ഞ സ്നേഹമായിരുന്നു. ‘‘പെണ്ണുങ്ങളെ ബെസമിപ്പിച്ചാൽ പടച്ചോൻ അന്നോട് പൊറുക്കൂല” –ഖൈജീവിയുടെ ഉപദേശം സദാ ഓർക്കാറുള്ള കപ്പലാടൻ, ഭാര്യയെ വേദനിപ്പിക്കാൻ അശക്തനായിരുന്നു. എന്നിരിക്കിലും, തനിക്ക് മറ്റൊരു പെണ്ണിനോട് അനുരാഗം തോന്നിയതിനെ, ഒരിക്കലും ഒരു തരംതാഴ്ന്ന കാര്യമായി കാണാൻ കപ്പലാടന് സാധിച്ചില്ല. താൻ കണ്ട സുവർഗത്തിന്റെ പൊലിമ മറ്റൊരാൾക്കും മനസ്സിലായേക്കില്ല എന്ന് അയാൾക്കുറപ്പായിരുന്നു. അതിനാൽ പക്കിയോടുപോലും ഒന്നും അധികമായി പറയാൻ നിന്നില്ല.
എല്ലാം പഴയപടി നീങ്ങി. കോപപ്പെടലും പതംപറയലുമായി ഭാര്യ അയാളുടെ ജീവിതത്തിൽത്തന്നെ അടരാതെ നിന്നു. പെണ്ണുമ്മയുടെ സഹവാസത്താൽ ലഭിക്കുന്ന ആനന്ദം മറ്റൊരു ഭാഗത്ത് ഭംഗമില്ലാതെ തുടരുകയും ചെയ്തു. രണ്ടോ മൂന്നോ രാത്രികളിൽ, തന്നെ കാക്കാതെ സായിപ്പിന്റെ ബംഗ്ലാവിലേക്ക് പെണ്ണുമ്മ പോയപ്പോൾ മാത്രം കപ്പലാടന്റെ മനമിടിഞ്ഞു. അടുത്ത രാവുകളിൽ, നഷ്‌ടമായവയുടെ കുറവിനെക്കൂടി പരിഹരിക്കുന്നതരത്തിൽ അവൾ മെത്തയിൽ നിറഞ്ഞാടിയപ്പോൾ അയാൾ ആ ദെണ്ണം മറന്നു. അറബ് വണിക്കുകളിൽനിന്നു വാങ്ങിയ സ്വർണമുരുക്കി പെണ്ണുമ്മക്കായി പിറ്റേനാൾ തന്നെ കപ്പലാടൻ ഒരു ഉലുവമാല പണിയിച്ചു. തുരുതുരാ ചുംബനങ്ങളാൽ പെണ്ണുമ്മ അയാളെ മൂടി.
മാസങ്ങൾകൊണ്ടാണ് പെണ്ണുമ്മയിൽ ചില മാറ്റങ്ങൾ പ്രകടമായത്. തടി ക്ഷീണിക്കാൻ തുടങ്ങി. നീളമുള്ള ചുരുളൻ മുടിയിഴകൾ പൊറ്റ കണക്കെ പൊട്ടിയിളകി. ചുണ്ടിലും നാക്കിലും പുണ്ണ് വന്നു തടിച്ചു. ഒരു വക കഴിക്കാൻ വയ്യാതെ പച്ചവെള്ളംമാത്രം കുടിച്ച് പെണ്ണുമ്മക്ക് പശിയകറ്റേണ്ടി വന്നു. പേശീവേദനകൊണ്ട് അവൾ പുളഞ്ഞു. തുടയിടുക്കിൽ ചോര നിറത്തിലുള്ള ഉണിലുകൾ പൊന്തി. ഊറ്റത്തോടുകൂടിയുള്ള കിടപ്പറ കേളികൾക്കെല്ലാം തടസ്സം വന്നു. ദേഹം പൊതിഞ്ഞുകൊണ്ട് മാത്രമേ പെണ്ണുമ്മയെ പിന്നീട് കപ്പലാടന് കാണാനായുള്ളൂ.
വലിയൊരു കുട്ടനിറയെ, ഏറ്റവും മുന്തിയ തരം ഈത്തപ്പഴങ്ങൾ അയാൾ കൊണ്ടുക്കൊടുത്തു. “മേത്ത് ചോര കൊറവ്ണ്ടാവും. അതോണ്ടാണ് ഇത്രേം കൊയക്ക്. എല്ലാ ദീസവും രണ്ടെണ്ണം വച്ച് തിന്ന്. ദീനൊക്കെ ശിഫയാകും..” ചുരുണ്ട മുടി കോതിക്കൊടുത്തുകൊണ്ട് കപ്പലാടൻ പറഞ്ഞപ്പോൾ പെണ്ണുമ്മ പൊട്ടിക്കരഞ്ഞു.
“ങ്ങള് കണ്ട സുവർഗം ഒക്കെ ജഹന്നം ആയിക്ക്‌ണ്. ങ്ങളെ അതിസയിപ്പിക്കാൻ ന്റേലിനി ഒന്നൂല്ല...” അയാളുടെ കൈകൾ കൂട്ടിപ്പിടിച്ച് പെണ്ണുമ്മ പുലമ്പി. കപ്പലാടൻ ആകെ അങ്കലാപ്പിലായി. ഒന്നും മനസ്സിലാക്കാനാവാതെ വേവലാതിപ്പെട്ടു. അന്നു രാത്രിയിൽ അവിടെ ഉറങ്ങാൻ പെണ്ണുമ്മ അയാളെ സമ്മതിച്ചില്ല. മാളികയിലേക്ക് പോവാൻ നിർബന്ധിച്ചു. മനസ്സില്ലാമനസ്സോടെ അയാൾ രാവെളിച്ചത്തിലേക്കിറങ്ങി. കണ്ണിൽനിന്ന് കഴുതയും കപ്പലാടനും മറയുവോളം, പൂമുഖം വീടിന്റെ തൂണിൽ പിടിച്ചുനിന്നു, പെണ്ണുമ്മ വിതുമ്പി. ചെമ്പകവാസന കലർന്ന കടൽക്കാറ്റ് അന്നേരം അവളെ വന്നു തഴുകി, ആശ്വസിപ്പിച്ചു. അതായിരുന്നു അവസാനത്തെ കാഴ്ച.
പിറ്റേന്ന് ദേശം പുലർന്നത് പെണ്ണുമ്മയെ കാണാനില്ലെന്ന വാർത്തയോടെയാണ്. പുലർച്ചക്ക് മുമ്പേ, വഞ്ചിയിറക്കാൻ പോയനേരത്ത്, ഒരു പെൺരൂപം കടലിനു നേർക്ക് നടന്നുപോവുന്നത് കണ്ടെന്ന് കരയിലാരോ പറഞ്ഞു. അത് പെണ്ണുമ്മതന്നെയാണെന്ന് സകലരും തീർപ്പുകൽപിച്ചു. മാറാദീനങ്ങളൊന്നുംകൊണ്ട് ഇനി പടച്ചവൻ കരയെ പരീക്ഷിക്കില്ലല്ലോ എന്ന ആശ്വാസത്തിലായി പെണ്ണുങ്ങൾ. പെണ്ണുമ്മക്കായി കരയാൻ കപ്പലാടൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പെണ്ണുമ്മയുടെ തിരോധാനത്തിനു ശേഷമാണ് തന്റെ ദീനത്തെക്കുറിച്ച് കപ്പലാടൻ അറിയുന്നത്. ശാരീരികമായ വൈഷമ്യങ്ങളെ വകവെക്കാതെ ദേശത്തുടനീളം അയാൾ പെണ്ണുമ്മയെത്തേടി അലഞ്ഞു. പക്കിയെപ്പോലും അറിയിക്കാതെയായിരുന്നു അത്തരം യാത്രകൾ. എന്നാൽ, പെണ്ണുമ്മയുടെയത്ര ഉശിരും ചുമന്ന് ജീവിക്കുന്ന ഏതെങ്കിലുമൊരു സ്ത്രീയുടെ നിഴലുപോലും അയാൾക്കെങ്ങും കാണാനായില്ല. പെണ്ണുമ്മയെപ്പോലെ മറ്റൊരു ഇൻസ് ഈ ലോകത്തിൽ വേറെയില്ല എന്ന തിരിച്ചറിവിലാണ് കപ്പലാടന്റെ ഓരോ യാത്രയും ഒടുങ്ങിയത്.
ഒറ്റക്ക് കൈകാര്യംചെയ്യാനാവില്ലെന്ന അവസ്ഥയെത്തിയപ്പോഴാണ് കപ്പലാടൻ ദീനത്തെക്കുറിച്ച് പക്കിയോട് പറഞ്ഞത്. പട്ടാളം വന്നു പൊതിഞ്ഞപ്പോൾപോലും ഭയന്നിട്ടില്ലാത്ത, കല്ലുപോലത്തെ മനസ്സുറപ്പുള്ള പക്കി അതുകേട്ട് അമ്പേ തകർന്നുപോയി. പതർച്ച പുറമേക്ക് കാണിക്കാതെ, ‘‘ഒന്നോണ്ടും ബേജാറാണ്ട, ഞമ്മള് കൂടെന്നെണ്ടാവും’’ എന്ന ഉറപ്പ് അയാൾ കൊടുത്തു. കപ്പലാടന് ആശ്വസിക്കാൻ അതു മതിയായിരുന്നു.
അങ്ങനെ പക്കിക്ക് മാത്രമറിയുന്ന രഹസ്യമായി, ഒരിക്കലും അറുത്തുമാറ്റാനാവാത്ത വിധത്തിൽ, ആ മാറാദീനം കപ്പലാടനിൽ വേരുറച്ചു.
* * *
ബിയ്യുട്ടി, കപ്പലാടൻ ബംഗ്ലാവിലെത്തിച്ച പെൺകുട്ടികൾക്ക് വേണ്ടതെല്ലാം സദാ ഒരുക്കിക്കൊടുത്തു. യാതൊന്നിലും കുറവ് വരുത്തിയില്ല. തട്ടം തലയിൽ നേരെയിടാൻ എപ്പോഴും അവരെ ഉപദേശിച്ചു. ചന്തയിൽനിന്ന് അടുക്കള സാമാനങ്ങളെല്ലാം എത്തിച്ചുകൊടുക്കൽ പക്കിയുടെ ജോലിയായിരുന്നു. അറബിയെഴുത്തും ഖുർആനോത്തും പഠിപ്പിക്കാനായി എന്നും കാടു താണ്ടി കുന്നിൻമുകൾ വരെ മൊയ്ല്യാർ വന്നു. മിടുക്കികളായി മൂന്നു പെൺകുട്ടികളും ഖുർആൻ ഓതി. ഈണത്തിൽ, മാലയിലെ വരികൾ ചൊല്ലാൻ കുട്ടികളെ പഠിപ്പിക്കുന്ന കാര്യവും മൊയ്ല്യാർ ഏറ്റെടുത്തു.
ആഴ്ചയിലൊരിക്കൽ കപ്പലാടൻ അവരെ കാണാനെത്തി. കുട്ടികൾക്കൊപ്പം വട്ടം കൂടിയിരുന്ന് ഖിസ്സകൾ പറഞ്ഞു. അയാളുടെ കൂട്ടുപുരികത്തിലും, താടിയിലും തൊട്ടുപിടിച്ച് അവർ കളിച്ചു. അയാൾ ചിരിയോടെ അതെല്ലാം ആസ്വദിച്ചു.

പാങ്ങോടെ ഇച്ചൊല്ലും ഇങ്ങനെ കേട്ടോവർ
എനക്കു തനക്കായി നിന്നെ പടച്ചെന്ന് ഞാൻ,
ഇങ്ങിനെ തന്നെയും സദ്ദത്തെ കേട്ടോവർ
കളവു പറയല്ല എന്നുമ്മ ചൊന്നാരെ,
കള്ളന്റെ കയ്യീലു പൊന്ന് കൊടുത്തോവർ...
മാലയിലെ വരികൾ പൊലിവോടെ പെൺകുട്ടികൾ ചൊല്ലിയപ്പോഴെല്ലാം ഉമ്മയുടെ ഇമ്പമാർന്ന ശബ്ദം കപ്പലാടന്റെ മനസ്സിലേക്കുവന്നു. കപ്പലേറി വരുന്ന പിതാവിനെക്കാത്ത് കടൽവിളുമ്പിൽ തനിക്കൊപ്പം കൂനിക്കൂടിയിരുന്ന ഉമ്മയെ ഓർത്ത് അയാൾക്ക് കരച്ചിൽ വന്നു.
അന്നേരാത്രിയിൽ വിശിഷ്ടമായ വിഭവങ്ങളാണ് ബിയ്യുട്ടി ഒരുക്കുക. വരാന്തയിൽ വിരിച്ച പുൽപ്പായയിൽ വട്ടത്തിലിരുന്ന്, ഉൾക്കാട്ടിൽനിന്ന് വീശുന്ന കാറ്റുമേറ്റ്, കപ്പലാടനും കുട്ടികളും അന്നംകഴിച്ചു. പരസ്പരം പങ്കുെവച്ചു കഴിക്കുന്നതിന്റെ മഹത്ത്വവും രസവും അയാൾ കുട്ടികളെ പഠിപ്പിച്ചു.
പായയിൽ അയാളിരുന്നാലുടൻ, ബിയ്യുട്ടി ഒരു പച്ച ഈർക്കിൽ കൊണ്ടുക്കൊടുക്കും. അറിയാതെ, ഒരു വറ്റെങ്ങാനും പായയിലേക്കു വീണുപോയാൽ ഈർക്കിലിൽ കുത്തിയെടുത്ത് അയാൾ കഴിക്കും. “ഓരോ വറ്റും പടച്ചോന്റെ കാരുണ്യാണ്. ഒന്നും പായാക്കരുത്...” –കപ്പലാടൻ അവരോട് പറയുമ്പോൾ കുട്ടികൾ അനുസരണയോടെ തലയാട്ടി. ഭക്ഷണം കഴിഞ്ഞാൽ പിന്നെ പ്രാർഥനയുടെ സമയമാണ്. കപ്പലാടനും കുട്ടികളും ഗോവണിയിറങ്ങി നിസ്കാര മുറിയിലേക്ക് ചെല്ലും. വെട്ടം ചിന്നിച്ചിതറിയ നീളൻമുറിയിൽ, വരിയൊപ്പിച്ച് കുട്ടികൾ നിൽക്കും. നിലാവെളിച്ചത്തിൽ തെറിച്ചുവീണ കൽക്കണ്ടത്തുണ്ടുകൾ –ആ കാഴ്ചയെ അയാൾക്ക് അപ്രകാരം വർണിക്കാൻ തോന്നും. അവർ നിസ്കരിക്കുന്നതിൽ അപാകതയൊന്നുമില്ലല്ലോയെന്ന് എട്ടാമത്തെ ഗോവണിപ്പടിയിലിരുന്ന് കപ്പലാടൻ നിരീക്ഷിക്കും. ജപമാലയിലെ വെൺമുത്തുകളിലൂടെ അയാൾ സാവധാനം വിരലുകൾ ചലിപ്പിക്കും. എല്ലാത്തിനുമൊടുക്കം, മനുഷ്യർ പരസ്പരം വെറുപ്പ് സൂക്ഷിച്ചു ജീവിക്കരുതെന്ന് പെൺകുട്ടികളോട് ഉപദേശസ്വരത്തിൽ പറയും. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാനുള്ള പാകതയെത്തിയിട്ടില്ലാത്ത കുട്ടികൾ, തലയിളക്കി ഉറക്കെ മൂളും.
രാത്രി കപ്പലാടൻ അവിടെക്കൂടും. പഞ്ഞിമെത്ത വിരിച്ച അയാളുടെ കട്ടിലിന്റെ ചാരത്തായി ഉറക്കംപിടികൂടാത്ത, തുറന്നു പിടിച്ച കണ്ണുകളോടെ പെൺകുട്ടികൾ നിൽക്കും. കഥ പറച്ചിലിന്റെ നേരമാണ്, അവരുടെ പ്രിയപ്പെട്ട നേരമാണ്. അയാൾ അവരോട് മെത്തയിൽ ഇരിക്കാൻ പറയും. സുലൈമാൻ നബിയുടെ ആജ്ഞ അനുസരിച്ചു ജീവിച്ച ജിന്നുകളുടെയും, മരുഭൂമിയിൽ കപ്പലുണ്ടാക്കിയ നൂഹ് എന്ന പ്രവാചകന്റെയും, കിണറ്റിൽ വീണ സുന്ദരനായ യൂസുഫ് നബിയുടെയും കഥകൾ ചേലോടെ അവർക്ക് ചൊല്ലിക്കൊടുക്കും. കൂട്ടത്തിൽ, പെൺകുട്ടികൾക്ക് എഴുത്തും വായനയും പഠിപ്പിച്ചുകൊടുക്കുന്നതിൽ ശ്രദ്ധ പുലർത്തിയിരുന്ന, ആയിരം ചാക്ക് കുരുമുളകും ആയിരം ചാക്ക് ഏലവുമായി കടൽ കടന്നുപോയ ഒരു അറബിയെപ്പറ്റിയുള്ള കഥയുമുണ്ടാവും. കുട്ടികളുടെ മിഴിഞ്ഞ കണ്ണുകൾ കാണുമ്പോൾ കപ്പലാടനു ആവേശം അധികമാവും. അവസാനം, അയാളുടെ വശങ്ങളിലായി കിടന്ന് അവർ പതിയെ ഉറക്കം പിടിക്കും.
“ങ്ങക്ക് മൂച്ചി പിരാന്താ. ങ്ങനെ ചെല്ലുംചെലവും കൊടുത്ത് ന്ത്നാ കണ്ടോരെ പെങ്കുട്ട്യോളെ പോറ്റ്ണത്? ഒക്കെ ങ്ങളെ ഏകമകന് സുയിക്കാനുള്ള മൊതലാണ്. ആ ഓർമ ങ്ങക്ക് മാണം...”
കൂടെ പാർപ്പിച്ച കുട്ടികളുടെ എണ്ണം മുപ്പത്തിമൂന്ന് എത്തിയപ്പോൾ, ചില നേരങ്ങളിൽ കപ്പലാടൻ ആ പെൺകുട്ടികളോട് കാണിക്കുന്ന അമിതലാളനയിൽ അസ്വസ്ഥനായിക്കൊണ്ട്, പക്കി പറഞ്ഞു. അപ്പോഴെല്ലാം മകനെക്കുറിച്ചും ഭാര്യയെക്കുറിച്ചും കപ്പലാടൻ ഓർത്തു. മകന് തുണയായി ഒരു കുട്ടികൂടി വേണമെന്ന് പറഞ്ഞ് തൊല്ല തരാതെ എത്രയോ വർഷങ്ങൾ ഭാര്യ പിറകെ നടന്നിട്ടുണ്ട്. പെണ്ണുമ്മ പോയല്ലോ എന്ന സമാധാനത്തിൽ അയാളെ വശീകരിക്കാൻ പരമാവധി മെനക്കെട്ടിട്ടുണ്ട്. പക്ഷേ, കപ്പലാടൻ എപ്പോഴും ഒഴിഞ്ഞുമാറി. മുന്തിയയിനം ഭക്ഷണങ്ങൾ കഴിച്ച്, തന്റെ ദീനത്തിന്റെ ലക്ഷണങ്ങളെ, ഭാര്യയടക്കമുള്ളവർ അറിയാതിരിക്കാൻ അയാൾ പരമാവധി ശ്രദ്ധിച്ചു. മുറിപ്പെട്ട പൗരുഷം കപ്പലാടന് ഒരു തീരാനോവു തന്നെയായി.
“ന്റെ കുട്ടിക്ക് ള്ളതൊക്കെ ഞാൻ മാറ്റിവച്ചിക്ക്ണ് ന്റെ പക്ക്യേ... ഓന്റെ ഏഴു തലമുറക്കുള്ളത് ന്റെ വല്യാപ്പ അദ്രയാജി തന്നെ ണ്ടാക്കീക്ക്ണ് ന്ന് അനക്ക് അറിയൂലെ... ഈ പെങ്കുട്ട്യോളോട് കാണിക്ക്ണ പിരിശം ന്റെ ചോരേല് ള്ളതാ. അങ്ങനെ കൂട്ട്യാമതി.” കപ്പലാടൻ ഇടർച്ചയോടെ പറയുന്നത് കേൾക്കുമ്പോൾ പക്കിക്ക് കഠിനമായ സങ്കടം വരും. തൊടിയിലെ തേങ്ങയുടെയും അടക്കയുടെയും ഉരുവിന്റെയും കണക്കുകളെപ്പറ്റി പറഞ്ഞ് ഉടനെ അയാൾ വിഷയം മാറ്റും.
ബംഗ്ലാവിലേക്ക് കൊണ്ടുവന്ന, മുപ്പത്തിമൂന്നെന്ന എണ്ണം തികച്ച മൂന്നു പെൺകുട്ടികളും രണ്ടു കൊല്ലത്തോളം അവിടെ സന്തോഷത്തോടെ പാർത്തു. കാലാകാലത്തേക്കുമല്ല, ആർത്തവകാരികൾ ആവുന്നതുവരെ മാത്രമേ പെൺകുട്ടികളെ കപ്പലാടൻ സംരക്ഷിച്ചിരുന്നുള്ളൂ.
മൂന്നുപേർക്കും പല നേരങ്ങളിലായി, ദിവസങ്ങളുടെ ഇടവേളകളിൽ പ്രായം തികഞ്ഞു. മൂന്നാമത്തെയാൾക്ക് കൂടി ആർത്തവമെത്തിയതും പിന്നെ ബംഗ്ലാവിൽ ആഘോഷമായി. മഞ്ഞളും വെളിച്ചെണ്ണയും തേച്ച്, തണുത്ത വെള്ളമൊഴുകുന്ന ചോലയിലേക്ക് കുട്ടികളെ കൊണ്ടുപോയി, ഇഞ്ചപ്പുല്ലുകൊണ്ടു തേച്ചുരച്ച് ബിയ്യുട്ടി കുളിപ്പിച്ചു. കാട്ടിലകൾ കല്ലിലുരച്ച് താളി പോലാക്കി തലയിലിട്ട് പതപ്പിച്ചു. വളർന്നുവരുന്ന മാറു നോക്കി കുട്ടികൾ പരസ്പരം അതിശയപ്പെട്ടപ്പോൾ വായ പൊത്തി ബിയ്യുട്ടി കളിയാക്കിച്ചിരിച്ചു.
“ങ്ങളെ വീട്ടാർക്ക് ഇഞ്ഞി ങ്ങളെ കണ്ടാ പോലും തിരിയൂല. കപ്പലാടൻ പോറ്റി ബിടുന്ന പെങ്കുട്ട്യോള് അങ്ങനേണ്... ഓരിക്ക് ചേലും ബുദ്ധിം വെക്കും.” തല തുവർത്തിക്കൊടുത്തപ്പോൾ ബിയ്യുട്ടി അഭിമാനത്തോടെ പറഞ്ഞു. കുട്ടികൾ നാണത്തോടെ അങ്ങോട്ടുമിങ്ങോട്ടും നോക്കി ചിരിച്ചു.
പെൺകുട്ടികളെ പുത്തൻ വസ്ത്രങ്ങളുടുപ്പിച്ചു. അവർ അകത്തളത്തിലൂടെ പക്വതയോടെ നടന്നു. ആ രാത്രിയിൽ, കാളവണ്ടിയിൽ കുട്ടികളുടെ വീട്ടുകാരെയുമായി പക്കി കുന്നിൻമുകളിലെ ബംഗ്ലാവിലേക്കെത്തി. യാത്രയയപ്പ് അങ്ങനെയാണ്, കുട്ടികളുടെ മാതാപിതാക്കളോടൊത്ത്. രണ്ടു വർഷങ്ങൾക്കു ശേഷമുള്ള ആ കൂടിക്കാഴ്ച, നിറഞ്ഞ സന്തോഷത്തോടെ നോക്കിനിന്നു കപ്പലാടൻ.
വെറുംകൈയോടെ അവരെ അയാൾ യാത്രയാക്കില്ലായിരുന്നു. വയറുനിറയെ ഭക്ഷണം കൊടുക്കണം എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. അതിനായി വിശിഷ്ടമായ ഒരു വിഭവംതന്നെ ഒരുക്കും. ഡെയ്സൻ സായിപ്പിന്റെ കുശിനിക്കാരനായ വാപ്പുവിനെയാണ് അക്കാര്യത്തിനായി കപ്പലാടൻ ഏർപ്പാടാക്കുക. റങ്കൂണിൽ പോയി ബിസ്‌കറ്റുണ്ടാക്കാൻ പഠിച്ച ആളാണ് വാപ്പു. കാലംപോകെ, സായിപ്പിനോട് ചുറ്റിപ്പറ്റി നിന്ന് അയാൾ കേക്കുണ്ടാക്കാനും പഠിച്ചു.
അന്നേവരെ ദേശക്കാർക്ക് അറിവില്ലായിരുന്ന ഒരു വിഭവം!
ഒരിക്കൽ സായിപ്പിന്റെ കറുവാത്തോട്ടത്തിലേക്ക് ക്ഷണപ്രകാരം പോയപ്പോഴാണ് കേക്ക് എന്ന പലഹാരം ആദ്യമായി കപ്പലാടൻ രുചിച്ചത്. ഉണക്കപ്പഴങ്ങളും മുന്തിരിയും ഈത്തപ്പഴവുമിട്ട്, അടുപ്പുകല്ലിലെ ഉഗ്രൻ ചൂടിൽ െവച്ചുണ്ടാക്കുന്ന പഞ്ചാരച്ചുവയുള്ള പഞ്ഞിപോലത്തെ പലഹാരം അയാൾക്ക് വല്ലാതെയങ്ങ് പിടിച്ചു. പക്കിയും ബിയ്യുട്ടിയും, പൊട്ടുന്ന പത്തു വസ്സി നിറയെ, മൂന്ന് പെൺകുട്ടികളുടെയും വീട്ടുകാർക്ക് കേക്ക് വിളമ്പി. അതിശയത്തോടെ അവർ ആ വിചിത്ര ഭക്ഷണം നുള്ളിനുണഞ്ഞു. നല്ല രസമുണ്ടെന്ന് പരസ്പരം അടക്കം പറഞ്ഞു.
കുട്ടികളെയും വീട്ടുകാരെയും തിരികെ കൊണ്ടുപോവാൻ കാളവണ്ടിയൊരുങ്ങി. ബംഗ്ലാവിന്റെ സുഖലോലുപതകൾ നഷ്ടമാവാൻ പോവുന്നു എന്ന സത്യമറിഞ്ഞ കുട്ടികൾ മെല്ലെ കരഞ്ഞു. അതിനേക്കാൾ അവരെ വേദനിപ്പിച്ചത്, ഇനിയൊരിക്കലും കപ്പലാടനെ ഇങ്ങനെ അടുത്തുകിട്ടില്ല എന്നതാണ്. ഒരിക്കൽ പിരിഞ്ഞാൽ, പിന്നീട് അവരെക്കുറിച്ചു യാതൊരു അന്വേഷണവും നടത്തുന്ന പതിവ് അയാൾക്കില്ല. പാർപ്പിക്കാനായി മറ്റു പെൺകുട്ടികളെ തേടിയിറങ്ങുകയാണ് ചെയ്യുക. നിറയെ സ്വർണനാണയങ്ങളും പൊന്നാഭരണങ്ങളും പെൺകുട്ടികൾക്ക് കപ്പലാടൻ സമ്മാനിച്ചു. കാതിലും കഴുത്തിലും അരയിലുമുള്ള പൊന്നിന്റെ തിളക്കം കണ്ട് വീട്ടുകാർ അന്തിച്ചു. കുനിഞ്ഞിരുന്ന്, പെൺകുട്ടികളുടെ സ്വർണ കാൽത്തണ്ടയുടെ ചൊറുക്ക് നോക്കി, കുട്ടികളുടെ സൗഭാഗ്യത്തെക്കുറിച്ച് വാതോരാതെ അവർ സംസാരിച്ചു. വീട്ടുകാർ ഒന്നടങ്കം അയാളെ താണുവണങ്ങി. അതു ഇഷ്ടപ്പെട്ടില്ലെന്ന ഭാവത്തിൽ കപ്പലാടൻ തല ചരിച്ചു.
“നല്ല ചൊടീം ചൊണേം ഒള്ള വമ്പത്ത്യളായി വളരണം. ആരേം പേടിക്കാത്ത, തണ്ടും തടിയും വിവരോമുള്ള, പെങ്കുട്ട്യോളാവണം.” കപ്പലാടൻ അവരുടെ മൂർധാവിൽ കൈെവച്ച് പറഞ്ഞു. അവസാനമായൊന്നുകൂടി അവരെ ചേർത്തുപിടിച്ചു. കണ്ണടച്ച് എന്തൊക്കെയോ ദിക്റുകൾ ഉരുവിട്ടു. വിതുമ്പലോടെ, ബിയ്യുട്ടി പെൺകുട്ടികളെ കാളവണ്ടിയിലേക്ക് കയറ്റി. കുട്ടികളില്ലാത്ത അവൾക്ക് ഈ ഓരോ കുട്ടിയും സ്വന്തമെന്നപോലെയായിരുന്നു.
രാജാത്തിമാരെപ്പോലെ അവർ കാളവണ്ടിയിൽ കുന്നിറങ്ങി. നരിയും മയിലും കുറുക്കനും ഉറങ്ങുന്ന പാതിരാവിൽ, കാടും ചോലയും കടന്ന്, ദൂരെ കാണാമറയത്തെത്തി. പൊട്ടുപൊട്ടായി മായുന്ന ആ ദൃശ്യവും നോക്കി, കൈ പിറകിൽക്കെട്ടി, നിഴലില്ലാത്ത ഇരുട്ടിൽ കറുകറുത്തൊരു രൂപമായി കപ്പലാടൻ നിന്നു.
“വല്ലാത്ത ജാതി മൻഷൻ തന്നെ... ന്ത്നാണ് ഇയ്യാള് ങ്ങനീം പടപ്പോളെ സ്നേഹിച്ച്ണത്!” കണ്ണീരടക്കിപ്പിടിച്ച്, വരാന്തയിൽനിന്നുകൊണ്ട് ബിയ്യുട്ടി പക്കിയോട് പറഞ്ഞു. തനിക്ക് മാത്രമറിയാവുന്ന, മനസ്സിലും ശരീരത്തിലുമായി കപ്പലാടൻ ചുമക്കുന്ന മാറാവ്രണങ്ങളെ കുറിച്ചോർക്കുകയായിരുന്നു അയാളപ്പോൾ. പക്കിയുടെ കണ്ണുകൾ നിറഞ്ഞു. ചങ്കുപിടഞ്ഞു. അയാൾ വേഗം കപ്പലാടന്റെ അരികിലേക്ക് ചെന്നു.
“നാളെ മുയുത്തവാവാണ്. നാളെത്തന്നെ നമ്മക്ക് കടപ്പൊറത്ത്ക്ക് പൂവ്വാ... പുത്യേ പെങ്കുട്ട്യോളെ കൊണ്ടൊരണ്ടേ..?” അയാളുടെ മുഖത്തേക്ക് നോക്കാതെ, പക്കി മെല്ലെ പറഞ്ഞു.
അതുകേട്ടതും ആകാശത്തേക്ക് നോക്കിക്കൊണ്ട് കപ്പലാടൻ പുഞ്ചിരിച്ചു.
“ന്റെ റബ്ബുൽ ആലമീനായ
തമ്പുരാനേ…”
(തുടരും)