Begin typing your search above and press return to search.

കിള

കിള
cancel

ഏറ്റവും ചാരുതയോടെ സംസാരിക്കാൻ അറിയുന്നവനാണ് സുൽത്താൻ. തന്റെ പൂർവികരെക്കുറിച്ചു പറയുമ്പോൾപോലും ആ കാലത്ത് ജീവിച്ചിരുന്നവനായിരുന്നു അയാൾ എന്നേ ആർക്കും തോന്നിപ്പോവൂ. ഇസ്സ പറയുന്നതു കേൾക്കാൻ വട്ടംകൂടിയിരുന്നു, ദേശക്കാർ... കപ്പലാടന്റെ കഥപറച്ചിൽ കേൾക്കാൻ കാതു തുറന്നു​െവച്ചു, പെൺകുട്ടികൾ... അതെല്ലാം കഴിഞ്ഞ്, തലമുറകൾക്കിപ്പുറം സുൽത്താൻ കഥ പറയുകയാണ്... കേൾക്കാനായി ഒരേയൊരാൾ മാത്രം- സേബ! ‘‘എന്തൊരു ഗ്രേറ്റായിട്ടുള്ള ജീവിതമാണ് ആൾ നയിച്ചത്, അല്ലേ?!” കാപ്പിക്കടയിലെ, കുഴിഞ്ഞ രണ്ടു കസേരകളിലിരുന്നുകൊണ്ട് ഐസ്ക്രീം നുണയുകയായിരുന്നു, അവളും സുൽത്താനും. “അതെ. കപ്പലാടൻ, മൈ ഗ്രാന്‍റ് ഫാദർ. എനിക്ക് മുമ്പു...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

ഏറ്റവും ചാരുതയോടെ സംസാരിക്കാൻ അറിയുന്നവനാണ് സുൽത്താൻ. തന്റെ പൂർവികരെക്കുറിച്ചു പറയുമ്പോൾപോലും ആ കാലത്ത് ജീവിച്ചിരുന്നവനായിരുന്നു അയാൾ എന്നേ ആർക്കും തോന്നിപ്പോവൂ.

ഇസ്സ പറയുന്നതു കേൾക്കാൻ വട്ടംകൂടിയിരുന്നു, ദേശക്കാർ...

കപ്പലാടന്റെ കഥപറച്ചിൽ കേൾക്കാൻ കാതു തുറന്നു​െവച്ചു, പെൺകുട്ടികൾ...

അതെല്ലാം കഴിഞ്ഞ്, തലമുറകൾക്കിപ്പുറം സുൽത്താൻ കഥ പറയുകയാണ്...

കേൾക്കാനായി ഒരേയൊരാൾ മാത്രം- സേബ!

‘‘എന്തൊരു ഗ്രേറ്റായിട്ടുള്ള ജീവിതമാണ് ആൾ നയിച്ചത്, അല്ലേ?!” കാപ്പിക്കടയിലെ, കുഴിഞ്ഞ രണ്ടു കസേരകളിലിരുന്നുകൊണ്ട് ഐസ്ക്രീം നുണയുകയായിരുന്നു, അവളും സുൽത്താനും.

“അതെ. കപ്പലാടൻ, മൈ ഗ്രാന്‍റ് ഫാദർ. എനിക്ക് മുമ്പു കഴിഞ്ഞുപോയ ആറു തലമുറകളെ കുറിച്ച് അസ്സലായി ഞാൻ പഠിച്ചുവച്ചിട്ടുണ്ട്. എന്തൊരു ഇന്‍ററസ്റ്റിങ് ആൾക്കാർ ആയിരുന്നെന്നോ!” ഇളകിമറിയുന്ന കടലിലേക്ക് നോക്കി എന്തൊക്കെയോ ആലോചിച്ചു സുൽത്താൻ. അയാൾക്കരികിൽ, കസേരയിലിരിക്കുന്ന അബ്ദുള്ള ഒന്നു മൂരിനിവർന്നു.

“അപ്പോൾ, നിങ്ങളുടെ ഈ പേരിലുള്ള അഹ്‌മദ്, കപ്പലാടൻ അല്ലേ? സുൽത്താൻ എന്നുമാത്രം പറഞ്ഞ്, കപ്പലാടനെപ്പോലെ ആ പേര് നിങ്ങളും ഉപേക്ഷിച്ചതാണോ?” അത്ഭുതം ആറിയ സേബയുടെ മുഖത്ത് സംശയം നിഴലിച്ചു.

സുൽത്താൻ സുന്ദരമായൊന്നു ചിരിച്ചു.

“നിനക്കറിയാഞ്ഞിട്ടാണ് സേബാ... പുറത്തെവിടെയെങ്കിലും പോവുമ്പോൾ, ആരെങ്കിലും പേരു ചോദിച്ചാൽ ഈ സുൽത്താനെ ഞാൻ നൈസായിട്ടങ്ങ് വിഴുങ്ങും. അവർക്കെല്ലാം അഹ്‌മദാണ് ഞാൻ. ഈ ആറു തലമുറയിലുള്ളവരിലുംവച്ച് എന്നെ ഇമ്പ്രസ്‌ഡ് ആക്കിയത് ഒരേയൊരു മൊതലാണ്. മിസ്റ്റർ കപ്പലാടൻ!”

സേബ, പലവിധ ചിന്തകളിൽ ആണ്ടുകിടക്കുന്ന അയാളെത്തന്നെ നോക്കിയിരുന്നു. ബില്ലുമായി വെയിറ്റർ വന്നപ്പോൾ, തിരികെ പോവാൻവേണ്ടി അവൾ കൈകൊണ്ട് താളം കാട്ടി. സുൽത്താനെ, ആരും ശബ്ദത്താലോ സാമീപ്യത്താലോ അന്നേരം ബുദ്ധിമുട്ടിക്കാൻ പാടില്ലെന്ന് സേബ തീർച്ചപ്പെടുത്തിയിരുന്നു. തലമുറകളോളം പിറകിലേക്ക് മാനസികമായി തുഴയുന്ന ഒരു നാവികനെപ്പോലെയാണ് സുൽത്താനെന്ന് അവൾക്ക് തോന്നി. അറ്റമില്ലാത്ത കടലിലേക്ക് ഉറ്റുനോക്കിക്കൊണ്ട്, തന്റെ വേരിനെ അന്വേഷിക്കുന്ന ഒരുവൻ!

“ഈ കപ്പലാടന് പക്ഷേ, ഒടുക്കം എന്തു സംഭവിച്ചെന്ന് മാത്രമാണ് എനിക്കറിയാത്തത്. ആ ചരിത്രമെങ്ങനെ ഒടുങ്ങി എന്നതിനെക്കുറിച്ച് ആർക്കും യാതൊരു തിട്ടവുമില്ല.” സുൽത്താൻ, വല്ലായ്മയോടെ അബ്ദുള്ളയുടെ മുതുക് തടവി.

സേബക്കത് പുത്തൻ അറിവായിരുന്നു. അവൾ നിനച്ചത്, ഉപ്പുകാറ്റേൽക്കുന്ന നഗരമധ്യത്തിലെ വിശാലമായ ഖബർസ്ഥാനിൽ എവിടെയോ, മണ്ണോടു ചേർന്നുകിടക്കുന്നുണ്ട് കപ്പലാടൻ എന്നാണ്. അവിടേക്ക്, മുടങ്ങാതെ എല്ലാ വെള്ളിയാഴ്ചയും സുൽത്താൻ പോവാറുണ്ട് എന്നാണ്. ആ നേരങ്ങളിലെല്ലാം, ഖബറിനു മുകളിൽ പണ്ടു കുഴിച്ചിട്ടിരുന്ന, പിന്നീടു വളർന്നു പന്തലിച്ച ചെടി അയാൾക്ക് തണലേകുന്നുണ്ടാവും എന്നാണ്.

“ആർക്കും യാതൊരു അറിവുമില്ല. ബ്രിട്ടീഷുകാരുടെ കാലം കഴിഞ്ഞിട്ടും ഏതാണ്ട് ആറാണ്ടുകൾ കൂടി കപ്പലാടൻ ദേശത്തു തന്നെയുണ്ടായിരുന്നു എന്നതിനുള്ള തെളിവ് എന്റെ പക്കലുണ്ട്. അപ്പോഴേക്കും, നൂറിലേറെ പെൺകുട്ടികളെ ബംഗ്ലാവിൽ പൊറുപ്പിച്ച്, ഇഷ്ടംപോലെ പൊന്നും പണവും അവർക്കായി ചെലവഴിച്ചിട്ടുണ്ട്. ഒരുദിവസം പെട്ടെന്ന് അപ്രത്യക്ഷനായതാണത്രേ!” സുൽത്താന്റെ മുഖം പെട്ടെന്ന് വാടി. ‘‘നമ്മളീ ജിഗ്സോ പസിൽ സോൾവ് ചെയ്തുവരുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട പീസ് മിസായാൽ ഉണ്ടാവുന്ന ഒരുതരം വല്ലായ്മയില്ലേ, അതാണ് കാലങ്ങളായിട്ട് എനിക്ക്...”

കസേര ഒന്നുകൂടി ചേർത്തിയിട്ട്, അവൾ സുൽത്താന്റെ കൈ അമർത്തിപ്പിടിച്ചു.

“നീ ശ്രദ്ധിച്ചിട്ടില്ലേ, ബംഗ്ലാവിലുള്ള എന്റെ ആ പൂർത്തീകരിക്കാത്ത ആർട്ട് ഫോം?” ചോദ്യം കേട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്താനായി അയാൾ സേബയെ തുറിച്ചുനോക്കി.

അവൾ തലയാട്ടി. അന്ന് ബംഗ്ലാവിലേക്ക് പോയപ്പോൾ, ചീനഭരണി ചേർത്തിട്ട ചുമരിൽ, കുഞ്ഞിമുഹമ്മദ് ഡോക്ടറിന്റെ ക്ലിനിക്കിൽ ചെയ്തതുപോലെ ഒരു നീളൻ പലക ആണിയടിച്ചുവച്ചത് കണ്ടിരുന്നു. അന്ന്, അതിനെക്കുറിച്ച് സുൽത്താൻ ഒന്നും പറഞ്ഞില്ല, അവളൊട്ടു ചോദിച്ചുമില്ല.

സേബ ഓർത്തെടുത്തു, ആറായിട്ട് ആ പലക ഭാഗിച്ചിരുന്നു. ആദ്യത്തെ മൂന്നു കള്ളികളിലും ചെറിയ കുറേ രൂപങ്ങളാണ്. തടിയിൽ ചെത്തിക്കൂർപ്പിച്ചുണ്ടാക്കിയ ആനയും, ഉരുവും, പത്തായവും, മാൻകൊമ്പിന്റെ പിടിയുള്ള മടക്കുകത്തിയും, ചെറിയ പള്ളിയും, മൂന്നുനിലയിലുള്ള മാളികവീടും എല്ലാം. ഇപ്പോൾ സേബക്കറിയാം, അത് അദ്രയാജിയുടെയും ഖൈജീവിയുടെയും അവർക്കു മുമ്പുള്ളവരുടെയും കാലത്തെ സുൽത്താൻ അടയാളപ്പെടുത്തിയതാണെന്ന്.

പിന്നീടുള്ള ഒന്ന് ശൂന്യമാണ്; അതാണ് കപ്പലാടന്റെ കാലം!

അതിനടുത്തുള്ള കള്ളിയിൽ, തന്റെ ഉപ്പയുടെ കാലത്തെയും സുൽത്താൻ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അയാൾ പറഞ്ഞ, ആ മിസിങ് പീസ് എന്തെന്ന് സേബക്ക് നല്ലവണ്ണം മനസ്സിലായി.

“കപ്പലാടനെന്തായി എന്ന ചോദ്യത്തിനുള്ള ഉത്തരം വേണം. എനിക്കെന്തായാലും അതു കണ്ടെത്തണം.” എണീറ്റുനിന്ന്, കാപ്പിക്കടയിലെ ജീവനക്കാരനെ വിളിക്കുന്നതിനു മുമ്പ് സുൽത്താൻ അവളോടു പറഞ്ഞു. മറുപടിയൊന്നും പറയാതെ, സേബ കടലിനെ നോക്കി. മിനാരം പിടിപ്പിച്ചൊരു കപ്പൽ, ദിശയറിയാതെയെങ്ങോ ഒഴുകിയൊഴുകി പോവുന്നതായി അവൾക്കന്നേരം തോന്നി.

* * *

സുൽത്താൻ ഏറ്റവും കൂടുതൽ യാത്രകൾ നടത്തിയിട്ടുള്ളത് കപ്പലാടനു പിറകിലുള്ള രഹസ്യങ്ങൾ ചികയാൻവേണ്ടിയാണ്. ഉപ്പയിൽനിന്നറിഞ്ഞ വിവരങ്ങളുടെ ആധികാരികത അന്വേഷിച്ചുറപ്പിക്കുക എക്കാലത്തും അയാൾക്കൊരു ഹരമായിരുന്നു. അങ്ങനെയാണ്, മലബാറിനു പുറത്തും കപ്പലാടൻ രഹസ്യമായി പെൺകുട്ടികളെ പോറ്റിയിരുന്നു എന്ന കേട്ടറിവിന്റെ നിജസ്ഥിതി ഉറപ്പുവരുത്താനായി ഇറങ്ങിപ്പുറപ്പെട്ടത്.

കേട്ടുകേൾവികളും എഴുതിവായിച്ചതും എല്ലാം ചേർത്തു​െവച്ചായിരുന്നു ആ യാത്ര. ഒരു നൂറ്റാണ്ടിലേറെക്കാലം മുമ്പ് ജനിച്ച്, മറ്റാർക്കും സാധ്യമാവാത്ത ജീവിതം നയിച്ച് മരിച്ചുപോയ ഒരാളെ തേടുന്നതിന്റെ അർഥമെന്തെന്ന് ചിലരെങ്കിലും സുൽത്താനോട് ചോദിച്ചിട്ടുണ്ട്. പക്ഷേ, അയാൾ ആർക്കും ഉത്തരം നൽകിയില്ല. തന്റെ ഇൻസ്റ്റലേഷനിൽ പൂർത്തിയാകാതെ കിടക്കുന്ന ഒരു കള്ളി പൂരിപ്പിക്കാതെ സ്വാസ്ഥ്യം കിട്ടാത്ത ഒരു കലാകാരനോ, അതോ സ്വന്തം ചരിത്രത്തിലെ മുറിഞ്ഞുപോയ കണ്ണി പൂരിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ട കിളയിലെ അവസാന മനുഷ്യനോ?

ആരാണ് താനെന്ന് സുൽത്താനു തന്നെ തിട്ടമില്ല.

കപ്പലാടനെ തേടിയുള്ള യാത്രകൾ പല ഭൂഖണ്ഡങ്ങളും താണ്ടി. അവയിൽ, ആളുകൾ താമസം ഒഴിഞ്ഞുപോയ ഗ്രാമങ്ങളും ജിന്നുബാധയുണ്ടെന്ന് വിശ്വസിച്ചിരുന്ന താഴ്വരകളും ഉണ്ടായിരുന്നു. ഇതുവരേക്കും മനുഷ്യസ്പർശമേൽക്കാത്ത വനങ്ങളും അതിൽപ്പെട്ടു. ഒരിക്കൽ, തൊട്ടടുത്തെത്തിയെന്നുവരെ തോന്നിച്ചുകൊണ്ട് ലക്ഷ്യം തെന്നിമാറിപ്പോയി. മദ്രാസിൽ വെച്ചായിരുന്നു അത്.

* * *

നാടകഭ്രാന്ത് മൂത്ത് മദിരാശിയിൽനിന്നെത്തിയ ഏഴിലനായിരുന്നുവത്രേ നാടുകൾതോറും യാത്ര ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങൾ കപ്പലാടന് നൽകിയിരുന്നത്. നാടകം, ഏഴിലനും സംഘത്തിനും ഒരു മറയായിരുന്നു. വെള്ളക്കാരുടെ ക്രൂരതകളോട്, നടിപ്പിലൂടെ അങ്കം വെട്ടിയതാണ് അവർ. ഒഴിഞ്ഞ പ്രദേശത്ത് തുണി വലിച്ചുകെട്ടിയ സംഘം, ദേശത്തിന്റെ ചരിത്രത്തെ തന്നെ പുനരാവിഷ്കരിച്ചു.

ഒരു സത്രത്തിൽ വെച്ചു കണ്ടുമുട്ടുന്ന രണ്ടുപേരുടെ കഥ പറയുന്ന നാടകമായിരുന്നു, ദേശത്ത് ഏഴിലൻ ആദ്യം അവതരിപ്പിച്ചത്. സത്രത്തിൽ വരുന്നവരും, പോകുന്നവരും, അവിടത്തെ ചൂതുകളിയും, കള്ളുകുടിയും എല്ലാം നാടകത്തിൽ വന്നുപോയി. രസത്തിലാളുകൾ അതെല്ലാം കണ്ടെങ്കിലും ഏഴിലന് പറയാനുള്ളത് വേറൊന്നായിരുന്നു.

“എങ്കപ്പോറീങ്ക?” 

സത്രത്തിൽ തങ്ങിയ ഒരുവൻ മറ്റൊരുവനോട് ചോദിച്ചു.

“തീണ്ടാമയ്ക്ക് എതിരാക പോരാടപ്പോകിറേൻ!” 

രണ്ടാമൻ നെഞ്ചുവിരിച്ചുകൊണ്ട് പറഞ്ഞു.

ഒന്നാമൻ : നീ രാമസ്വാമി ആളാ? 

രണ്ടാമൻ : ആമ. അവര്‍ അങ്ക മുന്നാടിയേ പോയിരുക്കാര്‍. വൈക്കം എന്റു കേട്ടിരുക്കാ? 

ഒന്നാമൻ : എന്ന? വെക്കമാ? 

രണ്ടാമൻ : വെക്കമല്ല, വൈക്കം. അങ്കെ ഒരു കോവിൽ ഇറുക്ക്. മനിതർകള്‍ അതൈ സുത്തി നടക്ക അനുമതി ഇല്ലൈ. അന്ത മാതിരി നിറയെ ഇടങ്കളിറുക്ക്.

ഒന്നാമൻ : അപ്പടിയാ?

രണ്ടാമൻ : നീങ്ക എങ്കപ്പോറീങ്ക? 

ഒന്നാമൻ : മലബാര്‍ എന്റു കേള്‍വിപ്പട്ടിറുക്കാ? 

രണ്ടാമൻ : കേട്ട്റുക്ക്. 

ഒന്നാമൻ : അങ്കെ ഒറു സത്യഗ്രഹം നടൈപെറ ഉള്ളത്.

രണ്ടാമൻ : നീങ്ക ഗാന്ധി ആളാ? 

ഒന്നാമൻ : ആമ. 

രണ്ടാമൻ : ഗാന്ധി വൈക്കം വന്തിറുക്കിറാര്‍

ഒന്നാമൻ : അപ്പടിയാ! വാങ്ക, നാമ ഒന്ട്രാക സെല്ലലാം. വെള്ളയനും പോകട്ടും, തീണ്ടാമയും പോകട്ടും!

ഇരുവരും തോളിൽ കൈയിട്ട്, ഒന്നിച്ചു നടന്നുനീങ്ങുമ്പോഴാണ് നാടകം അവസാനിക്കുക. കാണികൾ ആവേശത്തോടെ കൈയടിച്ചു. എന്നിരിക്കിലും, ആൾക്കാരെ ഏറ്റവുമേറെ ത്രസിപ്പിക്കാനായത് ടിപ്പു സുൽത്താന്റെ കഥയുൾപ്പെട്ട നാടകത്തിനാണ്. വിദേശികളോട് എതിരിടുന്ന ടിപ്പുവിൽ, വെള്ളക്കാർക്കെതിരെ പട നയിക്കുന്ന തങ്ങളുടെ പ്രിയപ്പെട്ടവരെത്തന്നെ കാണികൾ കണ്ടു. അവർ ആർപ്പുവിളിച്ചു. പക്കിയടക്കം സകലരും, ഏഴിലനെ വട്ടംചുറ്റി അഭിനന്ദനങ്ങൾ അറിയിച്ചു. ഉള്ളിലെ മുറിവിനുള്ള ഔഷധം കണക്കെ ആ നാടകങ്ങൾ ആസ്വദിച്ച ഒരേ ഒരാളെ അവിടെ ഉണ്ടായിരുന്നുള്ളൂ.

കപ്പലാടൻ!

പെണ്ണുമ്മ പോയശേഷം മനോവെരുത്തത്താൽ തകർന്ന കപ്പലാടൻ ആശ്വാസം കണ്ടെത്തിയത് ഏഴിലന്റെ നാടകങ്ങളിലാണ്. ദേശത്തെവിടെ നാടകക്കാർ എത്തിയാലും അയാൾ പോയി, അത് കണ്ടാസ്വദിച്ചു. എല്ലാ നാടകക്കാരുമായും ബന്ധം സ്ഥാപിച്ചു. അവർ പോയ ദേശങ്ങളിലോ, അവർ പറഞ്ഞ കഥകളിലോ, അവർ അവതരിപ്പിച്ച കഥകളിലോ പെണ്ണുമ്മയെപ്പോലെയുള്ള ഏതെങ്കിലും ഒരുത്തി ഉണ്ടോയെന്ന് വേവലാതിയോടെ തിരഞ്ഞു. കപ്പലാടനും പക്കിയും, അധികം താമസമില്ലാതെ തന്നെ ഏഴിലന്റെ ഇഷ്ടക്കാരായി മാറി.

മാളികയിലെ നെടുമ്പുര വാല്യക്കാരെക്കൊണ്ട് വൃത്തിയാക്കിച്ച് അവിടെയാണ് ഏഴിലനും സംഘത്തിനും കപ്പലാടൻ പാർപ്പിടം ഒരുക്കിയത്. രാവിലെയും ഉച്ചക്കും ഇഷ്ടമുള്ളത്രയും കഞ്ഞിയും, ആഴ്ചയിലൊരിക്കൽ ഊൻ ചോറ് തയാറാക്കാനാവശ്യമായ ആട്ടിറച്ചിയും, അരിയും, അനുസാരികളും പക്കി എത്തിച്ചുകൊടുത്തു. ഏഴിലന്റെ ഭാണ്ഡത്തിലുണ്ടായിരുന്ന, തന്റെ ഭാഷയിലുള്ള പുസ്തകങ്ങളിൽ നല്ലൊരു പങ്കും അയാൾ കപ്പലാടനെ വായിച്ചു കേൾപ്പിച്ചു. വെറുമൊരു വായനയായിരുന്നില്ല, വാക്കിലും നോക്കിലും അഭിനയം കലർത്തിയാണ് ഏഴിലൻ അതു ചെയ്തത്.

ഒരിക്കൽ, വായനക്കിടെ, ഏഴിലന്റെ രക്തത്തിളപ്പ് കണ്ട പക്കിക്ക് ലഹളക്കാലത്തെ തന്റെ ജയിലിൽപ്പോക്ക് ഉള്ളിൽ തികട്ടിവന്നു. വെള്ളക്കാരെ അടിച്ചുപായിക്കണം എന്നു വൈരാഗ്യത്തോടെ പക്കി പറയാൻ തുടങ്ങി. “അമൈതി! എതുക്കും അവസരപ്പെടാതെ.” ഏഴിലൻ നന്നേ ശാന്തതയോടെ പക്കിയുടെ രോഷത്തെ അമർത്തി. എന്നിരിക്കിലും ഇടക്കിടെ ലഹളക്കാലം പക്കിയുടെ ഓർമയിൽ പൊന്തിവരിക പതിവായിരുന്നു.

ഒരു രാത്രി നാടകം കഴിഞ്ഞ് ഏഴിലനും കൂട്ടരും പക്കിയോടൊപ്പം പാടവരമ്പിലൂടെ നടന്നുവരികയാണ്.

‘‘ങ്ങള് സിൽമേല് അപിനയിച്ചീണോ?’’ കൈയിലെ ഓലച്ചൂട്ടു ഏഴിലന്റെ മുഖത്തിനടുത്തേക്കു കാട്ടി പക്കി ചോദിച്ചു.

‘‘ഇല്ലയേ പക്കീ’’, ചിരിയോടെ ഏഴിലൻ മറുപടി പറഞ്ഞു.

 

‘‘ആ, നമ്മള് അപിനയിച്ചിക്ക്ണ്. ലഹളക്കാലത്ത് മദിരാശീന്ന് ഒരു വെള്ളക്കാരൻ ഇങ്ങട്ട് വന്ന്. ജയില്ന്ന് നേരെ ഞങ്ങള് കൊറേ എണ്ണത്തിനെ തൂക്കിയെട്ത്ത് കെയക്കൻ കാട്ടിൽക്ക് കൊണ്ടോയി. ന്നിട്ടെന്ത്ണ്ടായീന്നോ? ഞങ്ങളോട് അങ്ങട്ടും ഇങ്ങട്ടും ലഹള കൂട്ടാൻ മൂപ്പര് പറഞ്ഞ്." ഏഴിലൻ സംശയത്തോടെ ഒന്നു നിന്നു. ‘‘സങ്ങതി എന്താന്ന് ബെച്ചാ, മാപ്പളാരും ബേറെ ജാതിക്കാരും തമ്മ്ലാണ് ലഹളാന്ന് ഓര്ക്ക് ലോകത്തെ കാട്ടണംമ്പോലും, അതന്നെ. ഔ! കൊറോ തല്ലി പതം വര്ത്തി അന്നാ ഹംക്കള്...’’

കഴിഞ്ഞതൊന്നും മറന്നിട്ടില്ലെന്നപോലെ ഈർഷ്യയോടെ പക്കിയൊരു ശ്വാസമയച്ചു. ഊക്കിൽ, ഓലച്ചൂട്ട് മൂന്നാല് വട്ടം മുന്നോട്ടും പിന്നോട്ടും ആഞ്ഞുവീശി. തുള്ളിത്തെറിച്ച തീപ്പൊരികൾക്കിടയിലൂടെ വേഗം നടന്നു. തന്റെ അടുത്ത നാടകത്തിൽ ഇടകലരാൻ പോവുന്നത് ഒരു സിനിമയായിരിക്കുമല്ലോയെന്ന അമ്പരപ്പിൽ തെല്ലു നേരം കൂടി ഏഴിലൻ അവിടെത്തന്നെ നിന്നു; കത്തിയകന്നു പോവുന്ന ഒരു നൂറു തീക്കണ്ണുകളും നോക്കി.

ഒരു ജുമാ ദിവസം രാവിലെ, തീവണ്ടിയിൽ കയറി ഏഴിലനൊപ്പം മദിരാശിയിലേക്ക് പോവാൻ കപ്പലാടൻ തീരുമാനിച്ചു. ‘‘ഈ ദുനിയാവില് ഇൻക് സഹായിക്കാൻ ഇനീം എത്രയോ പെങ്ക്യുട്ടോളുണ്ട് പക്ക്യേ’’, എന്നതാണ് അയാൾ യാത്രയുടെ കാരണമായി പറഞ്ഞത്. പക്ഷേ, ദേശം വിട്ട പെണ്ണുമ്മയെ അന്വേഷിക്കാനാണ് ആ പോക്കെന്ന് പക്കി ഉറച്ചു വിശ്വസിച്ചു. എന്നാൽ, അതു നേരിട്ട് ചോദിക്കാനുള്ള ധൈര്യമുണ്ടായില്ല. എത്രയൊക്കെ ആവശ്യപ്പെട്ടിട്ടും പക്കിയെ കൂടെക്കൂട്ടാൻ കപ്പലാടൻ വിസമ്മതിച്ചു. രണ്ടു രാത്രികൾ, ബിയ്യുട്ടി കൊടുത്ത കഞ്ഞിയും ഉണക്കമീനും കഴിക്കാതെ സമരമിരുന്നാണ് പക്കി ആ ദെണ്ണം തീർത്തത്. നാളുകൾക്കുശേഷം, തനിക്കായി മുന്തിയജാതി അത്തറുമായി കപ്പലാടൻ മടങ്ങിയെത്തിയപ്പോൾ പക്കിയുടെ മനസ്സ് തെളിയുകയുംചെയ്തു.

“ഞാൻ ഇഞ്ഞിം ഒറ്റക്ക് പോവും പക്ക്യേ... ഞ്ഞി നോക്കിക്കോ.”

കപ്പലാടൻ പറഞ്ഞപ്പോൾ പക്കി അയാളെ കൂർപ്പിച്ചു നോക്കി.

പിന്നീട്, മറുത്തൊന്നും പറയാതെ അത്തറെടുത്ത് മേനിയിൽ പുരട്ടാൻ തുടങ്ങി.

* * *

സുൽത്താന്റെ അന്വേഷണത്തിന് തടസ്സം നേരിട്ടത്, ചികിത്സക്കല്ലാതെ, പക്കി ഒരിക്കലും ദേശം വിട്ട് കപ്പലാടന്റെ കൂടെ പോയില്ല എന്നതുകൊണ്ട് കൂടിയാണ്. ചെന്നൈയിലെ പഴയ കാല നാടകപ്രവർത്തകരെയെല്ലാം അരിച്ചുപെറുക്കി നോക്കിയിട്ടും ഏഴിലൻ എന്ന പേരുപോലും സുൽത്താന് കണ്ടെത്താനായില്ല. പൊള്ളുന്ന വെയിലിൽ, കരിമ്പനകൾ തിങ്ങിയ ഊരുകളിലെങ്ങും സുൽത്താൻ അലഞ്ഞു. ‘ഏഴിലൻ’ എന്ന പേരുതന്നെ ഒരു നടിപ്പായിരുന്നു എന്ന അനുമാനത്തിൽ എത്താനേ അവസാനം അയാൾക്കായുള്ളൂ.

കോയപ്പക്കിക്കും ബിയ്യുട്ടിക്കും മക്കൾ ജനിച്ചില്ലായിരുന്നു എന്നതും സുൽത്താൻ നേരിട്ട മറ്റൊരു പരാജയമായി. ശീതജ്വരം പിടിപെട്ട് പക്കി ആദ്യം മരിച്ചുവെന്നും, എഴുപതാം വയസിൽ ബിയ്യുട്ടി സ്വാഭാവികമരണത്തെ പുൽകിയെന്നുമാണ് സുൽത്താന് അറിയാനായത്. തന്റെ തലമുറകളുടെ ഉരുക്കച്ചവടത്തിന്റെയും, തടിക്കച്ചവടത്തിന്റെയും, മഹത്തായ പാരമ്പര്യത്തിന്റെയും കഥകൾ അയാൾ കുറെയേറെ കേട്ടും വായിച്ചും അറിഞ്ഞിരുന്നു. അതിനുള്ള അനേകം വഴികൾ ദേശത്തുണ്ട്. അയാൾക്ക് അറിയേണ്ടിയിരുന്നത് പക്ഷേ, തീർത്തും സ്വകാര്യമായ കപ്പലാടന്റെ ജീവിതത്തെക്കുറിച്ചാണ്. അതിൽത്തന്നെ, നിത്യരോഗിയായിരുന്നു തന്റെ വല്യാപ്പ എന്നത് ഒരു സത്യമായിട്ട് സുൽത്താൻ കരുതുന്നില്ല. പെണ്ണുമ്മയെ നഷ്ടപ്പെട്ട ശേഷം, മറ്റൊരുത്തിയുടെയും കൂടെ ശയിക്കാതിരിക്കാനായി അയാൾ സ്വയം കൽപ്പിച്ചുണ്ടാക്കിയ കഥയായിരിക്കും ആ ദീനമെന്നാണ് സുൽത്താന്റെ വിശ്വാസം.

“അപ്പോൾ പിന്നെ നിങ്ങളുടെ ഉപ്പ കേട്ടറിഞ്ഞ, കാട്ടാളന്മാരുടെ അടുത്തേക്കും, മറ്റു ദേശത്തെ വൈദ്യന്മാരുടെ അടുത്തേക്കും ദീനത്തിനുള്ള ചികിത്സക്കായി കപ്പലാടൻ പോയിരുന്നുവെന്നതു കളവാണോ?” സേബ സുൽത്താനോട് ചോദിച്ചു.

വ്യക്തമായ ഉത്തരം സുൽത്താന്റെ പക്കലില്ല. പക്ഷേ, തന്റെ കൂടെ രാപ്പകൽ തുണയായിട്ടുണ്ടായിരുന്ന പക്കിക്ക് ഒരിക്കൽപോലും കപ്പലാടൻ തന്റെ ശരീരത്തിലെ ചെറിയൊരു വ്രണംപോലും കാണിച്ചു കൊടുത്തിട്ടില്ല. അതിന്റെ കാരണം, അങ്ങനൊന്നുപോലും ആ ദേഹത്ത് ഇല്ലാത്തതിനാൽ ആണെന്ന് കരുതാൻ സുൽത്താനിഷ്ടപ്പെട്ടു. എങ്ങനെയൊക്കെ, എത്രയൊക്കെ ഊളിയിട്ടുനോക്കിയിട്ടും, കപ്പലാടനെ മോശക്കാരനാക്കുന്ന ഒന്നുംതന്നെ സുൽത്താന്റെ മനസ്സിൽ തങ്ങിനിന്നില്ല. അയാൾക്ക്, അയാളെന്നപോലെ, അല്ലെങ്കിൽ അതിലേറെ പ്രിയപ്പെട്ടവനായിക്കഴിഞ്ഞിരുന്നു കപ്പലാടൻ!

‘‘എല്ലാവരുടെയും, എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണമെന്ന് ശാഠ്യം പിടിക്കരുത്. ചിലതൊക്കെ പിറകിലുപേക്ഷിച്ച്, മുന്നോട്ടേക്ക് നടക്കാനും പഠിക്കണം…’’ അലഞ്ഞുനടന്ന സുൽത്താനോട്, മരണമടുക്കാറായപ്പോഴും ഉപ്പ പറഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ വിചാരം, കപ്പലാടനെന്തുപറ്റിയെന്ന അന്വേഷണത്താലാണ് സുൽത്താൻ വിവാഹജീവിതംപോലും വേണ്ടെന്നു​െവച്ചത് എന്നാണ്. അതല്ലായിരുന്നു പക്ഷേ കാര്യമെന്ന് സേബക്കറിയാം. ഈ ലോകത്ത് പിറന്നു വീഴുന്ന ഓരോരുത്തർക്കും ഒരു നിയോഗമുണ്ടാവും. സുൽത്താന്റെ ജന്മലക്ഷ്യം എന്താണെന്നത് അവൾക്ക് എപ്പോഴേ മനസ്സിലായിക്കഴിഞ്ഞിരുന്നു. അതുകൊണ്ടാണല്ലോ, ശൈഖിന്റെ കൊട്ടാരത്തിലെ, മയിൽരൂപങ്ങൾ കൊത്തി​െവച്ച നിലക്കണ്ണാടി കണ്ടതിൽപ്പിന്നെ, സുൽത്താനെക്കാണാൻ മാളികയിലേക്ക് സേബ കുതിച്ചത്!

* * *

ചെന്നൈയിൽനിന്നുള്ള സുൽത്താന്റെ യാത്രകൾ അവസാനിച്ചത് മുംബൈയിലാണ്. അതിനൊരു കാരണമുണ്ടായിരുന്നു. ചിലർ, നാടകക്കാരെ ദത്തെടുത്ത്, അവരുടെ പക്കലുള്ള കഥകളെയും കഥാപാത്രങ്ങളെയും സിനിമയിലേക്ക് എത്തിക്കാൻ തുടങ്ങിയ കാലമായിരുന്നു. മദ്രാസിലെ നാടകക്കാരെ തേടി, പണ്ട് ബോം​െബയിൽനിന്നും കുറച്ചു സിനിമാക്കാർ എത്തിയിരുന്നതായി സുൽത്താൻ അറിഞ്ഞു. അവർ കഥകൾക്കായി കൂട്ടിക്കൊണ്ടു പോയവരിൽ ഏഴിലനും സംഘവും ഉണ്ടാകുമോ എന്നൊരു സംശയം സുൽത്താന് തോന്നി. അങ്ങനെയാണ് മുംബൈക്ക് വണ്ടി കയറിയത്. സകലമാന ഇടങ്ങളിലും ഏഴിലനെ തേടി നടന്നു. ഒടുക്കം, അക്കാലത്ത് നാടകക്കാർ താമസിച്ചിരുന്ന ഒരു തെരുവിൽ തന്നെ സുൽത്താൻ എത്തിച്ചേർന്നു.

 

“അയാളുടെ പേരെന്താണ്?”

ആ തെരുവിലെ ഏറ്റവും പ്രായം ചെന്നൊരാൾ സൽക്കാരം നടത്തുന്നതിനിടെ സുൽത്താനോട് ചോദിച്ചു.

“ഏഴിലൻ.“

“അയാളുടെ ചിത്രം എന്തെങ്കിലും ഉണ്ടോ?”

“ഇല്ല.”

കേട്ടറിവുകളിൽനിന്ന് അങ്ങനെയൊന്നു കൊത്തിയുണ്ടാക്കണമെന്ന് സുൽത്താൻ പലകുറി വിചാരിച്ചതാണ്. പക്ഷേ പൂർണമായും ആ രൂപം ഒരിക്കലും മനസ്സിൽ തെളിഞ്ഞുവന്നില്ല. ചായവും ചമയവുമഴിച്ച്, ദീപങ്ങളുടെ ശോഭയില്ലാതെയുള്ള ഏഴിലന്റെ രൂപം എങ്ങനെയിരിക്കുമെന്ന് സങ്കൽപിക്കാൻ സുൽത്താന് ഇന്നും സാധ്യമല്ല.

“മറ്റെയാളുടെ പേരെന്താണ്?” വൃദ്ധൻ ശ്വാസമെടുത്തുകൊണ്ടു ചോദിച്ചു.

“കപ്പലാടൻ.“

“എന്താ?“

“അ... അഹ്മദ്.” പെട്ടെന്ന് സ്വബോധം വീണ്ടെടുത്തപോലെ സുൽത്താൻ പറഞ്ഞു.

“അഹ്മദ്… അഹ്മദ്! ഒരായിരം അഹ്മദുമാർ ഉണ്ടാകും.“

“അയാളുടെ ചിത്രമുണ്ടോ?“

അന്നേരം താൻ സ്വയം ഒരു ചിത്രമായി പരിണമിക്കുന്നത് സുൽത്താൻ അറിഞ്ഞു. അയാൾ അനങ്ങാതെ നിന്നു. ഏറെ നേരം അയാളെത്തന്നെ നോക്കിയിരുന്ന വൃദ്ധൻ പക്ഷേ, അതേ രൂപമുള്ള ഒരു അഹ്‌മദിനെ ഓർത്തെടുക്കുന്നതിൽ പരാജയപ്പെട്ടു.

നീല കട്ടിലയുള്ള ആ മുറിയിൽനിന്നും തല കുനിച്ചു പുറത്തേക്കിറങ്ങുമ്പോൾ ഒരു നായ സുൽത്താനെ കടന്നുപോയി. പെട്ടെന്ന് ആ വൃദ്ധൻ പിന്നിൽനിന്നു വിളിച്ചു. സുൽത്താൻ പതിയെ തിരിഞ്ഞുനോക്കി. ആ ചതുര നീലച്ചട്ടത്തിനുള്ളിൽ വൃദ്ധനൊരു നിശ്ചല ദൃശ്യം പോലെ കാണപ്പെട്ടു.

“അന്നു നാടകം കളിക്കാനും സിനിമയിൽ നടിക്കാനും വന്നവരിൽ പലരും ചെയ്ത ഒരു കാര്യം... അത്...’’

ബാക്കി കേൾക്കാൻ എന്നവണ്ണം സുൽത്താൻ ആ വാതിൽക്കലേക്ക് ചെന്നുനിന്നു. കട്ടിലയിൽ മുറുക്കിപ്പിടിച്ചു.

“പേരുകൾ മാറ്റുക എന്നതാണ്. അറബിപ്പേരുകാരാണെങ്കിൽ അവസരങ്ങൾ കുറവായിരുന്നു. ഈ അഹ്മദ് ചിലപ്പോൾ മറ്റെന്തോ ആയിട്ടുണ്ടാകും.’’

അതു പറഞ്ഞ് ആ മനുഷ്യൻ അകത്തേക്കുപോയി. മുറിയുടെ ഇരുട്ടിനുള്ളിലേക്ക് അയാൾ മാഞ്ഞതും, ഒരു ചെറിയ പുഞ്ചിരിയോടെ സുൽത്താൻ വാതിൽക്കൽനിന്നും തിരിഞ്ഞുനടന്നു. ഇസ്സ എന്ന പേര് എന്തുകൊണ്ടോ പെട്ടെന്ന് അയാളുടെ മനസ്സിലേക്കു വന്നു.

അതും ഒരുപക്ഷേ യഥാർഥ നാമം അല്ലെങ്കിലോ?

ഏതോ ഒരു പേരിനെ മാറ്റിയതാണെങ്കിലോ?

(തുടരും)

News Summary - Malayalam Novel