ഇവിടെ കാറ്റിനു സുഗന്ധം ഇതിലേ പോയൊരു വസന്തം

എഴുപതുകളുടെ ആദ്യ പകുതിയിൽ അപൂർവം മലയാള സിനിമകൾ മാത്രമേ കളറിൽ നിർമിക്കപ്പെട്ടിരുന്നുള്ളൂ. 70കളുടെ രണ്ടാം പകുതിയിൽ മലയാള സിനിമ സാവധാനത്തിൽ വർണമേളയിലേക്കു പ്രവേശിച്ചു. 80കളായപ്പോഴാണ് കറുപ്പും വെളുപ്പും പൂർണമായും അപ്രത്യക്ഷമായത്.
ഛായാഗ്രഹണരംഗത്തെ ആചാര്യനും പ്രശസ്ത സംവിധായകനുമായ എ. വിൻെസന്റ് സംവിധാനംചെയ്ത ‘പ്രിയമുള്ള സോഫിയ’ എന്ന ചിത്രം തൃപ്തി ഫിലിംസാണ് നിർമിച്ചത്. മുട്ടത്തു വർക്കിയുടെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കരണത്തിന് സംവിധായകൻ തന്നെ തിരനാടകം തയാറാക്കി. തോപ്പിൽ ഭാസി സംഭാഷണമെഴുതി. വയലാർ-ദേവരാജൻ ടീം പാട്ടുകളൊരുക്കി. പ്രേംനസീർ, പ്രിയമാലിനി, വിൻെസന്റ്, റീന, കെ.പി.എ.സി ലളിത, പ്രേമ, ജനാർദനൻ, കെ.പി.എ.സി സണ്ണി, ആദം അയ്യൂബ് തുടങ്ങിയവർ അഭിനയിച്ചു. യേശുദാസ് പാടിയ ഗാനം ഇതാണ്:
‘‘ആദമോ ഹവ്വയോ/ അനുരാഗകഥയിൽ/ ആരെയാരാദ്യമായ് കീഴടക്കി/ ആരുടെ കണ്മുനകൾ ശൃംഗാരകലകൾ-/ ക്കാദ്യത്തെ മുഖവുരയെഴുതി..?
‘‘കാറ്റിന്റെ വിരലൊന്നു തൊടുമ്പോൾ നാണിക്കും കാട്ടുവാകപ്പൂവുകൾക്കറിയില്ലേ...’’ എന്നിങ്ങനെ ആദ്യചരണം തുടങ്ങുന്നു.
‘‘ഓശാന ഓശാന...’’ എന്ന സംഘഗാനത്തിലെ പ്രധാന ഗായകർ മനോഹരനും ശ്രീകാന്തുമാണ്. ഗാനം ഇങ്ങനെ തുടങ്ങുന്നു.
‘‘ഓശാന... ഓശാന/ ദാവീദിൻ പുത്രന്നോശാന/ നിർധനരില്ലാത്ത നിന്ദിതരില്ലാത്ത/ ശ്രീക്രിസ്തു രാജ്യത്തിന്നോശാന’’ എന്ന് ഗാനം തുടങ്ങുന്നു. വരികൾ ഇങ്ങനെ തുടരുന്നു: ‘‘സ്വർഗം ഭൂമിക്കു വാഗ്ദാനം നൽകിയോ-/ രിസ്രായേലിലെ രാജാവേ/ പച്ചക്കുരുത്തോലക്കൊടികളുമായ് ഞങ്ങൾ/ ഉച്ചത്തിൽ വാഴ്ത്തുന്നു നിൻ നാമം.’’
മാധുരി പാടിയ ‘‘ഒന്നുറങ്ങൂ...’’ എന്ന് തുടങ്ങുന്ന ഗാനം ശ്രദ്ധേയമാണ്. ‘‘ഒന്നുറങ്ങൂ ഒന്നുറങ്ങൂ.../ നക്ഷത്രങ്ങളേ നിങ്ങൾ പാടൂ/ മൗനവികാരത്തിൻ ഭാഷയിൽ/ ഉം.../ മാലാഖമാരേ നിങ്ങൾ പാടൂ/ മൂകവികാരത്തിൻ ഭാഷയിൽ...’’ ഈ ചിത്രത്തിനുവേണ്ടി മാധുരി ആലപിച്ച രണ്ടാമത്തെ ഗാനം ഈ പ്രാർഥനയാണ്.
‘‘വേദനകൾ തലോടി മാറ്റും/ ദേവാ ശ്രീയേശുദേവാ/ ആലംബഹീനയായ് മുട്ടുകുത്തും/ എനിക്കഭയം നിൻ തിരുഹൃദയം’’ എന്നിങ്ങനെ ആരംഭിക്കുന്ന ഗാനം.
സി.ഒ. ആന്റോ പാടിയ ഹാസ്യഗാനം ‘‘അയ്യെടി മനമേ...’’ എന്ന് തുടങ്ങുന്നു. ‘‘അയ്യെടി മനമേ/ അയ്യെടി മനമേ അടി കയ്യടി മനമേ -ഈ / വല്യപ്പനിപ്പം പഴയപോലൊന്നും/ വയ്യെടീ മനമേ... മനമേ.’’
ഗാനം ഇങ്ങനെ തുടരുന്നു: ‘‘സ്വർഗത്തുനിന്നൊരു നൂലേലിറങ്ങിയ/ സർക്കസ്സുകാരിപ്പെണ്ണേ -മനസ്സിന്റെ/ സൈക്കിള് മറിക്കണ പെണ്ണേ/ നിന്റെ കണ്ണിൽ പ്രേമം/ പുരുഷന്റെയുള്ളിൽ ചാരായം/ വന്നുമുട്ടല്ലേ -നിങ്ങൾ വന്നുമുട്ടല്ലേ/ ഈ വല്യപ്പനിത്തിരി നിന്നോട്ടെ/ ഒന്ന് മാറിനിക്കെടാ പിള്ളേരെ.’’
ആശയഗാംഭീര്യം തുളുമ്പുന്ന ഗാനങ്ങൾ എഴുതുന്ന വയലാറിന് ഇതുപോലെ നർമബോധമികവുള്ള പാട്ടുകളും എഴുതാൻ സാധിക്കും. 1975 സെപ്റ്റംബർ 19നു തിയറ്ററുകളിലെത്തിയ ഈ ചിത്രം വിൻെസന്റ് മാസ്റ്ററുടെ മുൻ ചിത്രങ്ങളുടെ നിലവാരത്തിലേക്കുയർന്നില്ല. സാധാരണയായി മുട്ടത്തുവർക്കിക്കഥകൾ സിനിമയിലെത്തിയാൽ ആ സിനിമകൾ സാമ്പത്തികവിജയം നേടാറുണ്ട്. പക്ഷേ, ‘പ്രിയമുള്ള സോഫിയ’ സാമ്പത്തികമായും വലിയ വിജയം നേടുകയുണ്ടായില്ല.
ഈ കാലഘട്ടത്തിൽ ‘പ്രേമമുദ്ര’ എന്ന പേരിലും ‘മകളോ മരുമകളോ?’ എന്ന പേരിലും മൊഴിമാറ്റ സിനിമകൾ വന്നു. ‘അക്കൽദാമ’ എന്ന സിനിമക്കുശേഷം ‘പ്രശാന്തി’ എന്ന ബാനറിൽ പ്രശസ്ത നടൻ മധു നിർമിച്ച് സംവിധാനം നിർവഹിച്ച ചിത്രമാണ് ‘കാമം ക്രോധം മോഹം’. നാടകകൃത്തായ പി.ആർ. ചന്ദ്രൻ കഥയും തിരനാടകവും സംഭാഷണവും രചിച്ചു. ശ്യാമിന്റെ സംഗീതത്തിൽ ബിച്ചു തിരുമലയും ഭരണിക്കാവ് ശിവകുമാറും പാട്ടുകളെഴുതി.
മധു, നന്ദിത ബോസ്, ജയഭാരതി, ശോഭ, കൊട്ടാരക്കര ശ്രീധരൻ നായർ, കെ.വി. ശാന്തി, ശങ്കരാടി, പി.കെ. എബ്രഹാം, മണവാളൻ ജോസഫ്, പട്ടം സദൻ, മുതുകുളം രാഘവൻ പിള്ള, ടി.പി. മാധവൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ പ്രതിനിധാനംചെയ്തു. ചിത്രത്തിൽ അഞ്ചു പാട്ടുകൾ ഉണ്ടായിരുന്നു. ‘‘സ്വപ്നം കാണും പെണ്ണേ സ്വർഗം തേടും കണ്ണേ...’’ എന്ന ഗാനം ജനപ്രീതി നേടി.
‘‘സ്വപ്നം കാണും പെണ്ണേ/ സ്വർഗം തേടും കണ്ണേ/ മണിമാറിലെയ്യാൻ അമ്പു തരൂ/ മലർശരം നീ വന്നെടുക്കൂ/ അടിമുടിയെന്നെ തളർത്തൂ...’’ യേശുദാസും സുജാത മോഹനും ചേർന്നാണ് ഈ ഗാനം പാടിയത്.
യേശുദാസും പി. സുശീലയും ചേർന്നു പാടിയ ‘‘രാഗാർദ്രഹംസങ്ങളോ..?’’ എന്ന് തുടങ്ങുന്ന പാട്ടും ഭരണിക്കാവാണ് എഴുതിയത്.
‘‘രാഗാർദ്ര ഹംസങ്ങളോ -നിങ്ങൾ/ രാവിന്റെ രോമാഞ്ചമോ..?/ ഹേമാംഗിയായ് വന്നു നീ/ പാടുന്നതേതു ഗാനം/ നീ കാണാത്ത സ്വപ്നത്തിൻ ഗാനം -നമ്മൾ/ പാടുന്ന മാദകഗാനം.’’
യേശുദാസും അമ്പിളിയും പാടിയ ‘‘ഉന്മാദം... ഗന്ധർവ സംഗീത സായാഹ്നം’’ എന്ന പാട്ട് ബിച്ചു തിരുമലയാണ് എഴുതിയത്.
‘‘ഉന്മാദം ഗന്ധർവ സംഗീത സായാഹ്നം.../ സംഗീതം നാദബ്രഹ്മത്തിൻ സങ്കേതം/ ചഞ്ചലനയനേ ചന്ദനവദനേ/ ചാരുലതേ ലളിതേ...’’
ബിച്ചു തിരുമല തന്നെ എഴുതിയ ‘‘രാജാധിരാജന്റെ വളർത്തുപക്ഷി...’’ എന്ന പാട്ട് സുജാത മോഹൻ, അമ്പിളി, ബിച്ചു തിരുമല എന്നിവർ ചേർന്നു പാടി.
‘‘രാജാധിരാജന്റെ വളർത്തുപക്ഷി/ രാമായണം കഥ പാടും പക്ഷി/ അന്തഃപുരത്തിലെ അരമനയ്ക്കുള്ളിലെ/ അന്തേവാസിനിയായിരുന്നു...’’ എന്നു തുടങ്ങുന്ന ഈ ഗാനം ഒരു ചെറിയ കഥാഗാനമാണ്. ബിച്ചു തിരുമലയും ഭരണിക്കാവ് ശിവകുമാറും ചേർന്നെഴുതിയ ഒരു ഹാസ്യഗാനവും ഈ സിനിമയിലുണ്ട്.
‘‘ആലുവാമേയ്യാളേ വിടുവാ ചൊല്ലാതെ/ ആലുവാമേയ്യാളേ താമരപ്പൂങ്കണ്ണാളേ/ അഞ്ചിയഞ്ചിക്കുഴഞ്ഞു വന്നു/ വന്ദനം ചെയ് പെണ്ണാളേ/ അസ്സലാമു അലൈക്കും/ നമസ്തേ... നാമോഷ്കാർ/ അരമണിക്കൂർ ശുക്കിരിയാ/ ജീമാന്മാരേ...’’
തുടർന്നുള്ള വരികളും ബിച്ചുവും ശിവകുമാറും ചേർന്ന് രസകരമായി എഴുതിയിട്ടുണ്ട്. പട്ടം സദനും അമ്പിളിയും ചേർന്നാണ് ഈ ഗാനം പാടിയത്.
1975 സെപ്റ്റംബർ 26ന് പുറത്തുവന്ന ‘കാമം ക്രോധം മോഹം’ ഭേദപ്പെട്ട ചിത്രമായിരുന്നെങ്കിലും സാമ്പത്തികമായി ശരാശരി വിജയം നേടാൻ മാത്രമേ അതിനു കഴിഞ്ഞുള്ളൂ.
ജമ്മു ഫിലിംസിന്റെ പേരിൽ എൻ.പി. അലി നിർമിച്ച ‘രാഗം’ പ്രശസ്ത തമിഴ്-ഹിന്ദി സംവിധായകനായ എ. ഭീം സിങ് സംവിധാനംചെയ്തു (മലയാളത്തിലെയും തമിഴിലെയും ഒന്നാംകിട സ്വഭാവനടിയും നമുക്കെല്ലാം പ്രിയങ്കരിയുമായ സുകുമാരി സംവിധായകൻ എ. ഭീം സിങ്ങിന്റെ രണ്ടാം ഭാര്യയാണ്). ‘രാഗം’ ഒരു വർണചിത്രമായിരുന്നു. 70കളുടെ ആദ്യ പകുതിയിൽ അപൂർവം മലയാള സിനിമകൾ മാത്രമേ കളറിൽ നിർമിക്കപ്പെട്ടിരുന്നുള്ളൂ. 70കളുടെ രണ്ടാം പകുതിയിൽ മലയാളസിനിമ സാവധാനത്തിൽ വർണമേളയിലേക്കു പ്രവേശിച്ചു. 80കളായപ്പോഴാണ് കറുപ്പും വെളുപ്പും പൂർണമായും അപ്രത്യക്ഷമായത്.
ഒരു കന്നട സിനിമയുടെ കഥയെ അടിസ്ഥാനമാക്കിയാണ് ‘രാഗം’ നിർമിച്ചത്. തിരക്കഥയും സംഭാഷണവും എസ്.എൽ. പുരം സദാനന്ദൻ എഴുതി (കഥയും അദ്ദേഹത്തിന്റേതാണെന്ന് ചില ഗൂഗ്ൾ രേഖകളിൽ കാണുന്നത് ശരിയല്ല). ലക്ഷ്മി, ശാരദ, മോഹൻ ശർമ, സുകുമാരി, കവിയൂർ പൊന്നമ്മ, ജോസ് പ്രകാശ്, ശങ്കരാടി, അടൂർ ഭാസി, പ്രേമ, ബഹദൂർ, മല്ലിക, ടി.പി. മാധവൻ എന്നിവരോടൊപ്പം കന്നട ചിത്രത്തിൽ അഭിനയിച്ചു പേരെടുത്ത ബാലതാരമായ മാസ്റ്റർ നടരാജും പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു. വയലാർ എഴുതി സലിൽ ചൗധരി ഈണം പകർന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റുകളായി.
യേശുദാസ് ആലപിച്ച ’’ആ കയ്യിലോ ഈ കയ്യിലോ അമ്മാനപ്പൂച്ചെണ്ട്...’’ എന്ന ഗാനത്തിന്റെ പല്ലവി ഇങ്ങനെ: ‘‘ആ കയ്യിലോ ഈ കയ്യിലോ/ അമ്മാനപ്പൂച്ചെണ്ട് -കണ്ണന്/ സമ്മാനപ്പൂച്ചെണ്ട്...’’
അനുപല്ലവി ഇങ്ങനെ: ‘‘അമ്പലപ്പുഴ അമ്പലത്തിൽ/ തൊഴുതുണർന്നൊരു പൂച്ചെണ്ട്/ അർത്തുങ്കൽ പള്ളിയിൽ പോയ്/ മുട്ടുകുത്തും പൂച്ചെണ്ട്.’’ ആദ്യ ചരണം ഇങ്ങനെ: ‘‘കുടുമ നരച്ചൊരു നമ്പൂരിച്ചനു/കുടമാളൂരീന്നു കല്യാണം -ഇന്ന്/ കുടമാളൂരീന്നു കല്യാണം/ പെണ്ണിന്റെ മുടിയിൽ ചൂടാനോ/ പട്ടുകിടക്കയിൽ തൂകാനോ/ പത്തു പനിനീർപ്പൂവിന് വന്നു നമ്പൂരിച്ചൻ/ പൂക്കൂട ചെന്ന് തുറന്നാട്ടെ/ പൂവെടുത്തു കൊടുത്താട്ടെ -പിന്നെ/ കാളൻ ഓലൻ അവിയൽ കൂട്ടി/ പിറന്നാളുണ്ണാൻ വന്നോട്ടെ.’’ ഈ ഗാനം ചിത്രത്തിൽ മറ്റൊരു ഭാഗത്ത് ആവർത്തിക്കുന്നുണ്ട്.
യേശുദാസും എസ്. ജാനകിയും പാടുന്ന യുഗ്മഗാനം വളരെ പ്രസിദ്ധം.
‘‘ഇവിടെ കാറ്റിനു സുഗന്ധം/ ഇതിലേ പോയൊരു വസന്തം/ വസന്തത്തിൻ തളിർത്തേരിൽ ഇരുന്നതാര്/ വാസരസ്വപ്നത്തിൻ തോഴിമാര്.’’ വയലാറിന്റെ ഈ മനോഹര ഗാനത്തിലെ അടുത്ത വരികൾകൂടി ഉദ്ധരിക്കാതെ പോകുന്നത് ഉചിതമല്ല. ‘‘ഇവിടെ തേരു നിർത്താതെ/ ഇതുവഴിയൊന്നിറങ്ങാതെ/ എനിക്കൊരു പൂ തരാതെന്തേ/ പോയ് പോയ് പൂക്കാലം?’’ എന്ന് അന്ധയായ കാമുകി ചോദിക്കുമ്പോൾ കാമുകന്റെ മറുപടി ഇങ്ങനെ: ‘‘ഋതുകന്യകേ, നീ മറ്റൊരു പൂക്കാലം.’’
വാണിജയറാം ശബ്ദം നൽകിയ ഗാനവും അതീവഹൃദ്യം തന്നെ. ‘‘നാടൻപാട്ടിലെ മൈന/ നാടോടിപ്പാട്ടിലെ മൈന/ നാടൻപാട്ടിലെ മൈന/ നാരായണക്കിളി മൈന/ ഈ കണ്ണീർപന്തലിനുള്ളിൽ/ വന്നെന്നെ കണ്ടാലോ/ കൂടെ വന്നാലോ...’’ തുടരുന്നു മനോഹാരിതയാർന്ന വരികൾ.
‘‘മനസ്സിലെ മച്ചകവാതിൽ പിച്ചകവാതിൽ/ തുറക്കും/ മയങ്ങുന്ന കുത്തുവിളക്കും/ മുത്തുവിളക്കും/ കൊളുത്തും/ ഇരുട്ടിൻ പുഞ്ചിരിക്കൂട്ടിലെ/ ശിൽപങ്ങൾ സ്വപ്നങ്ങൾ/ എന്നെ മറന്നാലോ/ അന്നു മറന്നാലോ..?’’
സി.ഒ. ആന്റോ,സുജാത മോഹൻ
പി. സുശീല പാടിയ ‘‘ഓമനത്തിങ്കൾ പക്ഷി’’ എന്ന് തുടങ്ങുന്ന പാട്ടും ഒട്ടും പിന്നിലല്ല. ‘‘ഓമനത്തിങ്കൾപ്പക്ഷി/ നീലത്താമരക്കുളത്തിലെ തിങ്കൾപക്ഷി/ പെറ്റൊരു പാതിരാമത്തിനു പേരെന്ത്..?’’ ആദ്യചരണം ഇങ്ങനെ: ‘‘ഇളംതെന്നൽ ഉറങ്ങുമ്പോൾ/ ഇലക്കിങ്ങിണിക്കുടിലിൽ/ തൂവെള്ള പുടവ ചുറ്റി/ തുളസിപ്പൂങ്കടവിൽ/ ഉറങ്ങാത്ത മിഴികളുമായ്/ ഉപവസിക്കുവതാരോ... ആരോ...’’ പി. സുശീല പാടിയ മറ്റൊരു മനോഹര ഗാനം ‘‘അമ്പാടിപൂങ്കുയിലേ...’’ എന്ന് ആരംഭിക്കുന്നു.
‘‘അമ്പാടിപ്പൂങ്കുയിലേ -പാടുമഞ്ജന പൂങ്കുയിലേ/ കറുത്ത ചന്ദ്രികയിൽ/ കാളിന്ദീതീരത്തിൽ/ വരുമോ നീ കണ്ണുകാണാ/ കുറുമൊഴിപ്പൂ ചൂടുമോ നീ..?/ അമ്പാടിപ്പൂങ്കുയിലേ പാടുമഞ്ജന പൂങ്കുയിലേ...’’ കുട്ടിയുടെ പിറന്നാളാഘോഷവുമായി ബന്ധപ്പെട്ട പാട്ട് യേശുദാസ് പാടി.
‘‘ഗുരുവായൂരപ്പൻ.../ ഗുരുവായൂരപ്പൻ തന്ന നിധിക്കല്ലോ/ പിറന്നാൾ പൂക്കൾ/ അരുമച്ചൊടിയിൽ പുഞ്ചിരിയാടും/ തിരുനാൾപൂക്കൾ വിളിച്ചാൽ മിണ്ടാത്തൊരു ബിംബം’’/ അതിനെന്തിനലങ്കാരം/ അതിനെന്തിനു തേവാരം..?’’
വയലാർ-സലിൽ ചൗധരി കൂട്ടുകെട്ടിന്റെ മിക്കവാറും എല്ലാ ഗാനങ്ങളും വമ്പിച്ച ജനപ്രീതി നേടി. ചിത്രത്തിന്റെ വിജയത്തിന് അത് സഹായകരമാവുകയുംചെയ്തു. 1975 ഒക്ടോബർ രണ്ടിന് ‘രാഗം’ റിലീസ് ചെയ്തു.