Begin typing your search above and press return to search.

സ്വാമി അയ്യപ്പനിലെ ദേവരാജസംഗീതം

സ്വാമി അയ്യപ്പനിലെ   ദേവരാജസംഗീതം
cancel

‘ആലിബാബയും നാൽപതു കള്ളന്മാരും’ എന്ന പേരിൽ ഒരു സിനിമ വർഷങ്ങൾക്കു മുമ്പ് തമിഴിൽ നിർമിക്കപ്പെട്ടിട്ടുണ്ട്. എം.ജി.ആർ നായകനായി അഭിനയിച്ച ഈ ചിത്രം വമ്പിച്ച വിജയം നേടി. എങ്ങനെയോ മലയാളത്തിൽ കള്ളന്മാരുടെ എണ്ണം നാൽപ്പത്തൊന്നായി മാറി. ഹരിപോത്തൻ ഉടമസ്ഥനായ സുപ്രിയാ ഫിലിംസിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങിയത് –സംഗീതയാത്രയിൽ ഇത്തവണ ഭക്തിഗാനവും കടന്നുവരുന്നു. ‘‘റംസാനിലെ ചന്ദ്രികയോ/ രജനീഗന്ധിയോ/ അറബിപ്പെൺകൊടി/ അഴകിൻ പൂങ്കൊടി/ ആരു നീ ആരു നീ ആരു നീ.../ റംസാനിലെ ചന്ദ്രികയോ..?’’ പി. ജയചന്ദ്രൻ പാടിയ ഈ മനോഹരഗാനം ‘ആലിബാബയും 41 കള്ളന്മാരും’ എന്ന സിനിമയിലേതാണ്. അറേബ്യൻ നൈറ്റ്‌സിൽ ഉൾപ്പെടുന്ന കഥയാണ്...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
‘ആലിബാബയും നാൽപതു കള്ളന്മാരും’ എന്ന പേരിൽ ഒരു സിനിമ വർഷങ്ങൾക്കു മുമ്പ് തമിഴിൽ നിർമിക്കപ്പെട്ടിട്ടുണ്ട്. എം.ജി.ആർ നായകനായി അഭിനയിച്ച ഈ ചിത്രം വമ്പിച്ച വിജയം നേടി. എങ്ങനെയോ മലയാളത്തിൽ കള്ളന്മാരുടെ എണ്ണം നാൽപ്പത്തൊന്നായി മാറി. ഹരിപോത്തൻ ഉടമസ്ഥനായ സുപ്രിയാ ഫിലിംസിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങിയത് –സംഗീതയാത്രയിൽ ഇത്തവണ ഭക്തിഗാനവും കടന്നുവരുന്നു.

‘‘റംസാനിലെ ചന്ദ്രികയോ/ രജനീഗന്ധിയോ/ അറബിപ്പെൺകൊടി/ അഴകിൻ പൂങ്കൊടി/ ആരു നീ ആരു നീ ആരു നീ.../ റംസാനിലെ ചന്ദ്രികയോ..?’’ പി. ജയചന്ദ്രൻ പാടിയ ഈ മനോഹരഗാനം ‘ആലിബാബയും 41 കള്ളന്മാരും’ എന്ന സിനിമയിലേതാണ്. അറേബ്യൻ നൈറ്റ്‌സിൽ ഉൾപ്പെടുന്ന കഥയാണ് ‘ആലിബാബ’യുടേത്. ‘ആലിബാബയും നാൽപ്പതു കള്ളന്മാരും’ എന്ന പേരിൽ ഒരു സിനിമ വർഷങ്ങൾക്കു മുമ്പ് തമിഴിൽ നിർമിക്കപ്പെട്ടിട്ടുണ്ട്. എം.ജി.ആർ നായകനായി അഭിനയിച്ച ഈ ചിത്രം വമ്പിച്ച വിജയം നേടി. എങ്ങനെയോ മലയാളത്തിൽ കള്ളന്മാരുടെ എണ്ണം നാൽപത്തൊന്നായി മാറി. ഹരിപോത്തൻ ഉടമസ്ഥനായ സുപ്രിയാ ഫിലിംസിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങിയത്. എന്നാൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവായ എം.ജെ. കുര്യന്റെ പേരാണ് നിർമാതാവിന്റെ സ്ഥാനത്ത് നൽകിയിരുന്നത്. ശശികുമാർ സംവിധാനംചെയ്ത ഈ സിനിമക്ക് തിരക്കഥയും സംഭാഷണവും എസ്.എൽ പുരം സദാനന്ദൻ രചിച്ചു. പ്രേംനസീർ ആണ് ചിത്രത്തിൽ ആലിബാബയായി അഭിനയിച്ചത്. ജയഭാരതി, വിധുബാല, ജ്യോതിലക്ഷ്മി, വിജയലളിത, കെ.പി. ഉമ്മർ, തിക്കുറിശ്ശി, ടി.എസ്. മുത്തയ്യ, അടൂർ ഭാസി, ബഹദൂർ, മീന, ടി.ആർ. ഓമന, ശ്രീലത തുടങ്ങി ഒരു വൻതാരനിര തന്നെ ഈ ചിത്രത്തിൽ ഉണ്ടായിരുന്നു. വയലാറായിരുന്നു ഗാനരചയിതാവ്. സംഗീതസംവിധായകൻ ദേവരാജനും. വയലാറിന്റെ അനാരോഗ്യംമൂലം ഒരു ഗാനം പി. ഭാസ്കരനും എഴുതി. യേശുദാസ് പാടിയ പ്രേമഗാനം ഇങ്ങനെ തുടങ്ങുന്നു.

‘‘അകിലും കന്മദവും അത്തറും നിറഞ്ഞൊരീ/ സുഗന്ധശൈലത്തിൻ താഴ്വരയിൽ/ മദനന്റെ കൊടി പാറും തേരിലിറങ്ങുമെൻ/ അനുരാഗസർവസ്വമേ/ വന്നാലും വന്നാലും -എന്റെ/ വസന്തമാളിക തുറന്നാലും...’’

ജയചന്ദ്രനും ലതാരാജുവും പാടിയ ഗാനമിതാണ്: ‘‘മാപ്പിളപ്പാട്ടിലെ മാതളക്കനികൊണ്ടു/ മനസ്സിനെ മയക്കണതാര്/ ചന്ദനക്കാട്ടിലെ പെണ്ണ്/ ആ കനി പാൽക്കനി/ തട്ടിപ്പറിച്ചുകൊണ്ടമ്മാനമാടണതാര്/ നിക്കാഹ് കഴിക്കണ സുൽത്താൻ -നിന്നെ/നിക്കാഹ് കഴിക്കണ സുൽത്താൻ...’’

ചിത്രത്തിലെ മൂന്നു ഗാനങ്ങൾ പാടിയത് മാധുരിയാണ്. ‘‘അറേബിയ അറേബിയ/ അന്ധകാരങ്ങൾക്കായിരത്തൊന്നു/ ചന്ദ്രദലങ്ങൾ വിടർത്തും അറേബിയ/ ഞാനൊരു വിഷകന്യക/ മരുഭൂമിയിലെ വിഷകന്യക’’ എന്നു തുടങ്ങുന്ന ഗാനമാണ് ഒന്ന്. മാധുരി പാടിയ രണ്ടാമത്തെ ഗാനം ഇങ്ങനെ തുടങ്ങുന്നു. ഈ ഗാനമാണ് പി. ഭാസ്കരൻ എഴുതിയത്.

‘‘സുവർണരേഖാ നദിയിൽ പണ്ടൊരു.../ സുന്ദരി നീന്താനിറങ്ങി.../ അവളെക്കണ്ടു കൊതിച്ചൊരു സുൽത്താൻ/ അരലക്ഷം പവൻ വില പറഞ്ഞു...’’

മാധുരിയും സംഘവും പാടിയ ഗാനം ‘‘അരയിൽ തങ്കവാൾതുടലു കിലുക്കും’’ എന്നു തുടങ്ങുന്നു. ‘‘അരയിൽ തങ്കവാൾ തുടലു കിലുക്കും/ പുരുഷസിംഹമേ -ഈ/ അരമനയിൽ നിന്നെ സ്വീകരിക്കും ഞങ്ങൾ/ അറേബ്യൻ നർത്തകികൾ...’’

വാണിജയറാം ഈ ചിത്രത്തിനുവേണ്ടി ഒരു ഗാനം ആലപിച്ചു. ‘‘യക്ഷി യക്ഷി ഞാനൊരു യക്ഷി -എന്റെ/ നക്ഷത്രമിഴികളിൽ അഗ്നി -കയ്യിൽ/ രക്തം കുടിക്കുന്ന കത്തി/ മണിവളയണിയാനല്ല -ആരെയും/ പുണരാനല്ലെൻ കൈകൾ’’ എന്നിങ്ങനെ തുടങ്ങുന്ന ഗാനം.

എൽ.ആർ. ഈശ്വരിയും സംഘവും പാടിയ ഒരു ഗാനവും ഈ സിനിമയിലുണ്ട്. ആ ഗാനം ഇങ്ങനെ ആരംഭിക്കുന്നു. ‘‘ശരറാന്തൽവിളക്കിൻ ഇമവെട്ടി/ ശരപ്പൊളിമണികൾക്കു ചിരിപൊട്ടി/ ചെറുമുന്തിരിപ്പഴം കൈ നീട്ടി വാങ്ങുവാൻ/ ചന്ദനചെരുപ്പുമായ് അതിഥിയെത്തി...’’

1975 ആഗസ്റ്റ് ഏഴിന്​ ചിത്രം കേരളത്തിൽ റിലീസ് ചെയ്‌തു. നിർമാതാവിന് സാമ്പത്തികലാഭമുണ്ടാക്കിയ സിനിമയാണ് ‘ആലിബാബയും 41 കള്ളന്മാരും’.

 

കേരളത്തിലെ അറിയപ്പെടുന്ന ഫിലിം വിതരണക്കമ്പനികളിലൊന്നായ ഷീബാ ഫിലിംസിന്റെ ഉടമസ്ഥൻ പവമണി (പ്രഖ്യാത സംവിധായകൻ എ. വിൻസെന്റിന്റെ പുത്രനും പ്രശസ്ത ഛായാഗ്രാഹകനുമായ ജയനൻ വിൻസെന്റിന്റെ ഭാര്യാപിതാവ്) പ്രതാപ് ചിത്രയുടെ ബാനറിൽ നിർമിച്ച ചിത്രമാണ് ‘അയോദ്ധ്യ’. സംവിധായകനും ഛായാഗ്രാഹകനുമായ എ. വിൻസെന്റിന്റെ ശിഷ്യനും പ്രധാന സഹായിയും (ഛായാഗ്രഹണത്തിൽ) ആയി പ്രവർത്തിച്ചുവന്ന പി.എൻ. സുന്ദരമാണ് ‘അയോദ്ധ്യ’ സംവിധാനംചെയ്തത്. പ്രേംനസീർ നായകനായ ചിത്രത്തിൽ കെ.ആർ. വിജയ നായികയായി. രാഘവൻ, റാണിചന്ദ്ര, ശങ്കരാടി, അടൂർ ഭാസി, ബഹദൂർ, മീന, ശ്രീലത തുടങ്ങിയവരും അഭിനയിച്ചു. തോപ്പിൽഭാസി തിരക്കഥയും സംഭാഷണവും രചിച്ചു. പി. ഭാസ്കരൻ എഴുതിയ ഗാനങ്ങൾക്ക് ജി. ദേവരാജൻ ഈണം നൽകി. ഹിന്ദിയിലെ പ്രശസ്ത പിന്നണിഗായകനായ കിഷോർകുമാർ ഈ ചിത്രത്തിനുവേണ്ടി ഒരു ഗാനം ആലപിക്കുകയുണ്ടായി.

‘‘എ.ബി.സി.ഡി... കമോൺ, ഐ വിൽ ടീച് യു/എ ബി സി ഡി /എ ബി സി ഡി ചേട്ടൻ കേഡി അനിയന് പേടി/ അടി ഇടി പിടി ഏയ് അടി ഇടി പിടി’’ എന്നിങ്ങനെ പല്ലവി. അതിനുശേഷം ഹിന്ദിയും മലയാളവും കലർന്ന വരികൾ വരുന്നു.

‘‘ആവോ ബച്ചോ ആവോന/ അരേ മേ സിഖാവൂം/ നിനക്ക് ഹിന്ദി മാലും/ ധോടാ ധോടാ മാലും/ നമ്മുടെ ഭാഷേം ഹിന്ദീം ചേർന്നാൽ/ തേനും നല്ല പാലും/ ആഹാ ഏഹേ ഓഹോ/ലലലല...’’

യേശുദാസും മാധുരിയും പാടിയ യുഗ്മഗാനം ഇങ്ങനെ തുടങ്ങുന്നു. ‘‘കളഭത്തിൽ മുങ്ങിവരും വൈശാഖരജനിയിൽ/ കളിത്തോഴീ നിന്നെ കാണാൻ വന്നു ഞാൻ/ കളിത്തോഴീ കളിത്തോഴീ/ കിളിവാതിലിൻ വെളിയിൽനിന്നും/ ഒരു മലരിതൾ അകത്തേക്കെറിഞ്ഞു ഞാൻ/ അകത്തപ്പോൾ കേട്ടത് നിൻ ചിരിയോ നീ / വളർത്തുന്ന മൈന തൻ ചിറകടിയോ...’’

ജയചന്ദ്രൻ പാടിയ വ്യത്യസ്ത ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘ആരാണ് ഞാനെന്നറിയാമോ/ ഓ അറിയാം നല്ലോണമറിയാം / ഭ്രാന്തൻ/ അല്ലാ രാമൻ ശ്രീരാമൻ/ അയോധ്യ വിട്ടൊരു രാമൻ/ രാമൻ ശ്രീരാമൻ/ മാനിനിയാം ജാനകിയെ/ ഞാൻ വരിച്ച ഭാമിനിയെ/ കാനനത്തിൽ കൈവെടിഞ്ഞു/ ദൂരെയെങ്ങോ ഞാനലഞ്ഞു...’’

 ജയചന്ദ്രനും മാധുരിയും സംഘവും ആലപിച്ച ‘‘പുത്തരി കൊയ്തപ്പോൾ’’ എന്നാരംഭിക്കുന്ന പാട്ടും ശ്രദ്ധേയം. ‘‘പുത്തരി കൊയ്‌തപ്പോൾ എന്തു കിട്ടി/ പത്തരമാറ്റുള്ള പൊന്നു കിട്ടി/ പച്ചക്കടലിൽ തപ്പി നടന്നപ്പോൾ/ പവിഴം കിട്ടി, മുത്തുകിട്ടി...’’ എന്നിങ്ങനെ തുടങ്ങുന്ന പാട്ട്.

ജയചന്ദ്രനും മാധുരിയും കൂട്ടരും പാടിയ ‘‘വണ്ടീ... വണ്ടീ...വണ്ടീ’’ എന്ന് തുടങ്ങുന്ന ഗാനത്തിലെ പല്ലവി ഇങ്ങനെ: ‘‘വണ്ടി... വണ്ടി... വണ്ടി/ കണ്ടാൽ കുണ്ടാമണ്ടി/ പല്ലില്ലാത്തൊരു വണ്ടിക്കാള/ എല്ലില്ലാത്തൊരു വണ്ടിക്കാരൻ.’’

ഈ കോമഡിപ്പാട്ടിലെ വരികൾ ഇങ്ങനെ തുടരുന്നു: ‘‘ബാലികേറാമലേന്നിറങ്ങിയ/ കാളവണ്ടി വരുന്നുണ്ടേ/ ആള് മാറ് ആള് മാറ്/ ആളെക്കൊല്ലി വരുന്നുണ്ടേ...’’

ലതാരാജുവും എൽ.ആർ. അഞ്ജലിയും പാടിയ കുട്ടികളുടെ ശോകഗാനമിതാണ്. ‘‘അമ്മേ വല്ലാതെ വിശക്കുന്നു/ തായേ വല്ലാതെ വിശക്കുന്നു/ വല്ലതും ഇത്തിരി കല്ലരി തന്നാൽ/ കഞ്ഞി കുടിക്കാമല്ലോ...’’ മറ്റൊരിടത്ത് ഇതേ ഗാനം ചെറിയ മാറ്റത്തോടെ ആവർത്തിക്കുന്നുണ്ട്. ‘‘വിശക്കുന്നു വിശക്കുന്നു/ പൊന്നനിയത്തിക്കു വിശക്കുന്നു/ പട്ടിണി തന്നിലെ തീയാണ്/ അടിമുടി കത്തുകയാണല്ലോ/ കുട്ടികളല്ലോ ഞങ്ങൾ -ചെറു/ കുട്ടികളല്ലോ ഞങ്ങൾ...’’ രാമായണത്തിലെ ഏതാനും വരികൾ ഈ സിനിമക്കുവേണ്ടി മാധുരി പാടിയിട്ടുണ്ട്.

1975 ആഗസ്റ്റ് 15ന് തിയറ്ററുകളിലെത്തിയ ‘അയോദ്ധ്യ’ ഒരു ബോക്സോഫിസ് ഹിറ്റ് ആയിരുന്നു.

നീലാ പ്രൊഡക്ഷൻസിനുവേണ്ടി പി. സുബ്രഹ്മണ്യം നിർമിച്ച് സംവിധാനംചെയ്‌ത ‘സ്വാമി അയ്യപ്പൻ’ എന്ന സിനിമ കേരളത്തിൽ പുതിയ കലക്ഷൻ റെക്കോഡ് സൃഷ്ടിച്ചു. പി. സുബ്രഹ്മണ്യം റിലീജ്യസ് ട്രസ്റ്റ് ഈ ചിത്രത്തിലെ ലാഭം മുഴുവൻ ശബരിമലയുടെ വികസനത്തിനായി ഉപയോഗിച്ചു. പമ്പയിൽനിന്ന് അപ്പാച്ചിമേട് വരെ നീളുന്ന സ്വാമി അയ്യപ്പൻ റോഡും പാതയിലുള്ള വിശ്രമസ്ഥലങ്ങളും അങ്ങനെയാണ് രൂപംകൊണ്ടത്.

ചിത്രത്തിന്റെ തിരക്കഥ പി. സുബ്രഹ്മണ്യവും ശ്രീകുമാരൻ തമ്പിയും ചേർന്നാണ് തയാറാക്കിയത്. സംഭാഷണവും രണ്ടു ഗാനങ്ങളും ശ്രീകുമാരൻ തമ്പി രചിച്ചു. ചിത്രത്തിലെ മറ്റു ഗാനങ്ങൾ വയലാർ എഴുതി. ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു.

മലയാളത്തിലും തമിഴിലും നിർമിക്കുകയും തെലുഗുവിലേക്കും കന്നടയിലേക്കും മൊഴിമാറ്റം നടത്തുകയുംചെയ്‌ത ഈ സിനിമയിൽ തമിഴ് സിനിമകളിലെ നടീനടന്മാരും അഭിനയിച്ചു. മാസ്റ്റർ ശേഖർ സ്വാമി അയ്യപ്പനായും തമിഴ്‌ നടൻ ബാലാജി വാവരായും അഭിനയിച്ചു. മധു, ജമിനി ഗണേശൻ, ലക്ഷ്മി, ശ്രീവിദ്യ, തിക്കുറിശ്ശി, വിനോദിനി, ബഹദൂർ, സുകുമാരി, ഉണ്ണിമേരി, റാണിചന്ദ്ര, മാസ്റ്റർ രഘു, ബേബി സുമതി തുടങ്ങിയവരും ചിത്രത്തിൽ അഭിനേതാക്കളായി. ‘‘മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു...’’ എന്ന ഗാനവും ‘‘സ്വർണക്കൊടിമരത്തിൽ ഒരു വർണക്കൊടി പറന്നു’’ എന്ന ദൈർഘ്യമേറിയ ഗാനവുമാണ് ശ്രീകുമാരൻ തമ്പി എഴുതിയത്. മണികണ്ഠൻ പഠിച്ച ഗുരുകുലത്തിലെ ഗുരു കുട്ടികളെ പഠിപ്പിക്കുന്ന ഗാനമാണ് ആദ്യത്തേത്. രണ്ടാമത്തെ ഗാനം മണികണ്ഠനെ മകനായി ലഭിച്ചതിൽ പന്തളം രാജകുടുംബവും ജനങ്ങളും നടത്തുന്ന ആഹ്ലാദപ്രകടനമാണ്.

യേശുദാസ് ആലപിച്ച ആദ്യഗാനം വളരെയേറെ ജനപ്രീതി നേടുകയുണ്ടായി. ‘‘ഗുരുർബ്രഹ്മ ഗുരുർ വിഷ്ണു/ ഗുരുർ ദേവോ മഹേശ്വര/ ഗുരുർ സാക്ഷാൽ പരബ്രഹ്മ/ തസ്മൈ ശ്രീ ഗുരുവേ നമഃ’’ എന്ന പ്രശസ്ത ശ്ലോകത്തിൽ ഗാനം ആരംഭിക്കുന്നു. അതിനുശേഷം ഈണത്തിലുള്ള വരികൾ തുടങ്ങുന്നു: ‘‘മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും/ ദൈവമിരിക്കുന്നു -അവൻ/ കരുണാമയനായ്‌ കാവൽവിളക്കായ്/ കരളിലിരിക്കുന്നു...’’

വളരെ ലളിതമായ ഈ ഗാനത്തിലെ വരികൾ പല ശ്രോതാക്കൾക്കും കാണാപ്പാഠമായിരിക്കും. കൊച്ചുകുട്ടികളെ പഠിപ്പിക്കുന്ന ഗാനമായതുകൊണ്ടാണ് ഈ പാട്ട് ഇത്രയും ലളിതമായി എഴുതിയത്. ഗാനം ഇങ്ങനെ തുടരുന്നു: ‘‘ആളും അറിവും ഉള്ളവർ വാഴ്‌വാം/ അടരിൽ ജയിക്കുന്നു -അവൻ/ അറിവില്ലാത്തവർ തൻ ഹൃദയത്തിൽ/ അറിവായ്‌ വിളങ്ങുന്നു...’’

ശ്രീകുമാരൻ തമ്പി എഴുതിയ രണ്ടാമത്തെ ഗാനം വിവിധ താളങ്ങളിലുള്ള ഒരു ദീർഘരചനയാണ്‌. വിവിധ ഭാവങ്ങളിലുള്ള നാടൻ നൃത്തങ്ങൾ ഈ പാട്ടിലൂടെ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ജയചന്ദ്രൻ, മാധുരി, ശ്രീകാന്ത് എന്നിവരും സംഘവുമാണ് ഈ ഗാനം പാടിയിരിക്കുന്നത്.

‘‘സ്വർണക്കൊടിമരത്തിൽ പുതിയ /വർണക്കൊടി പറന്നു.../ തിങ്കൾക്കല പോലെ പൈതലിൻ/ മുഖശ്രീ വിളങ്ങിയല്ലോ/ ദൈവവടിവിൽ വന്നു വിടർന്ന/ സ്വർഗവാസന്തമല്ലോ/ ചെമ്പകപ്പൂങ്കരത്തിൽ മാനവ ധർമമടങ്ങുമല്ലോ.’’ ഇതുകഴിഞ്ഞാൽ താളം മാറുന്നു. വരികൾ ഇങ്ങനെ തുടരുന്നു: ‘‘ഇരുണ്ട വാനിലൊളി വിതറും ചന്ദ്രനായ്/ ഹൃദയവാനിൽ വന്ന മന്നവൻ/ വരണ്ട മണ്ണിലൊരു മധുരമാധവമായ്/ മരന്ദമാരി പെയ്‌ത നന്ദനൻ/ ചുരുണ്ട കൂന്തലും ജ്യോതിക്കൺകളും/ സുഗന്ധമെയ്യഴകും കൊണ്ടവൻ/ മയങ്ങിവീണ മധുമോഹപദമലരിൽ/ മണികൾ ചാർത്തിടുന്ന നർത്തകൻ എന്നിങ്ങനെ നീളുന്നു പത്തു മിനിറ്റോളം ദൈർഘ്യമുള്ള ഈ സംഘ-നൃത്ത ഗാനം. വയലാർ എഴുതിയ എല്ലാ ഗാനങ്ങളും ദേവരാജന്റെ സംഗീതംകൂടി ചേർന്നപ്പോൾ സ്വർണത്തിനു സുഗന്ധം എന്നപോലെ ഉദാത്തങ്ങളായി.

ജയചന്ദ്രനും സംഘവും പാടിയ ‘‘സ്വാമീ ശരണം ശരണമെന്റയ്യപ്പാ/ സ്വാമിയല്ലാതൊരു ശരണമില്ലയ്യപ്പാ/ ഹരിഹരസുതനേ ശരണം പൊന്നയ്യപ്പാ/ അവിടുന്നല്ലാതൊരു ശരണമില്ലയ്യപ്പാ...’’ എന്നിങ്ങനെ ശരണംവിളിയിൽ തുടങ്ങുന്ന ഈ ഗാനം അർഥസമ്പുഷ്ടമായ ഒരു ഗാനമായി വളരുന്നത് ശ്രദ്ധിക്കുക.

‘‘ഹരിശ്രീ തൻ മുത്തുകൾ വിരൽത്തുമ്പിൽ വിടർത്തിയ/ ഗുരുവിന്റെ ശ്രീപദങ്ങൾ വണങ്ങി/ ശിരസ്സിലിന്നിരുമുടിക്കെട്ടുകളും താങ്ങി/ എരുമേലിപ്പേട്ട തുള്ളും കന്നിയയ്യപ്പന്മാർ ഞങ്ങൾ-/ക്കൊരു ജാതി ഒരു മതം ഒരു ദൈവം...’’ ഗാനത്തിലെ തുടർന്നുള്ള വരികളും ചിന്തോദ്ദീപകങ്ങൾത​െന്ന.

 

യേശുദാസ്, പി. ഭാസ്കരൻ

യേശുദാസ് പാടിയ മറ്റൊരു പ്രാർഥനാഗാനം ഇങ്ങനെ തുടങ്ങുന്നു. ‘‘ഹരിനാരായണ ഗോവിന്ദാ/ ജയനാരായണഗോവിന്ദാ/ ഹരിനാരായണ ജയനാരായണ/ ജയഗോവിന്ദ ഗോവിന്ദാ/ ഗോവിന്ദാ ഗോവിന്ദാ ഗോവിന്ദാ...’’

വയലാറിന്റെ ഗാനങ്ങളിൽ രചനാഗുണംകൊണ്ട് ഒന്നാം സ്ഥാനത്തു വരുന്നത് ‘‘ശബരിമലയിൽ തങ്കസൂര്യോദയം’’ എന്നാരംഭിക്കുന്ന ഗാനമാണ്. ‘‘ശബരിമലയിൽ തങ്കസൂര്യോദയം -ഈ/സംക്രമ പുലരിയിൽ അഭിഷേകം/ ഭക്തകോടി തേടിയെത്തും സന്നിധാനത്തിൽ/ വന്നെത്തുമെന്റെ ഹൃദയവും ഉടുക്കും കൊട്ടി...’’ എന്ന പല്ലവി വളരെ പ്രസിദ്ധമാണ്.

ഭക്തി നിറഞ്ഞുകവിയുന്ന ഈ ഗാനത്തിലെ തുടർന്നുള്ള ചരണവും ഉദ്ധരിക്കാതിരിക്കുന്നതു ശരിയല്ല. ‘‘രത്നം ചാർത്തിയ നിൻ തിരുമാറിൽ/ ദശപുഷ്പങ്ങളണിയും തിരുമുടിയിൽ/ അയ്യപ്പതൃപ്പാദ പത്മങ്ങളിൽ ഈ/ നെയ്യഭിഷേകമൊരു പുണ്യദർശനം.../ ഈരേഴുലകിനുമധിപതിയാമെന്നയ്യപ്പാ -എന്നിൽ/ കാരുണ്യാമൃത തീർഥം ചൊരിയണമയ്യപ്പാ.../ അയ്യപ്പാ ശരണമയ്യപ്പാ/അയ്യപ്പാ ശരണമയ്യപ്പാ...’’

മാധുരി പാടിയ ‘‘പാലാഴി കടഞ്ഞെടുത്തൊരഴകാണ് ഞാൻ ...’’ എന്ന ഗാനം മോഹിനിയുടെ നൃത്തമാണ്. ലക്ഷ്മിയാണ് മോഹിനിയായത്. ‘‘പാലാഴി കടഞ്ഞെടുത്തൊരഴകാണ് ഞാൻ -കാലിൽ/ കാഞ്ചനചിലമ്പണിയും കലയാണ്‌ ഞാൻ/ പാലാഴി കടഞ്ഞെടുത്തൊരഴകാണ് ഞാൻ.../ അനങ്ങുമ്പോൾ കിലുങ്ങുന്നൊരരഞ്ഞാണവും -മെയ്യിൽ/ നനഞ്ഞ പൂന്തുകിൽ മൂടുമിളംനാണവും/ വലംപിരിശംഖിനുള്ളിൽ ജലതീർഥവും -കേളീ/ നളിനത്തിൽ നിറയുന്ന ജലബിന്ദുവും തന്ന്/ പാലാഴി കടഞ്ഞെടുത്തൊരഴകാണ് ഞാൻ...’’ പി. ലീലയും ശ്രീകാന്തും പാടിയ ശിവ-വിഷ്‌ണു സ്തുതിയും ചിത്രത്തിലുണ്ട്.

‘‘കൈലാസശൈലാധിനാഥാ... നാഥാ/ കൈ തൊഴാം കൈ തൊഴാം ശ്രീപാദം/ താളത്തിൽ ഓംകാര തുടി കൊട്ടും നേരം/താണ്ഡവമാടുന്ന തൃപ്പാദം...’’ എന്നു തുടങ്ങുന്ന ഗാനം. അമ്പിളി പാടിയ ഒരു ഗാനം വലിയ ജനപ്രീതി നേടി. ഒരു കുട്ടിയുടെ പ്രാർഥനയാണിത്‌.

‘‘തേടിവരും കണ്ണുകളിൽ ഓടിയെത്തും സ്വാമീ/ തിരുവിളക്കിൻ കതിരൊളിയിൽ/ കുടിയിരിക്കും സ്വാമീ/ വാടിവീഴും പൂവുകളിൽ തുയിലുണർത്തും സ്വാമീ/ വെള്ളിമണി ശ്രീകോവിലിൽ വാണരുളും സ്വാമീ/ അയ്യപ്പസ്വാമീ... അയ്യപ്പസ്വാമീ...’’

ജയചന്ദ്രനും സംഘവും പാടിയ ഒരു ആക്ഷേപഗാനവും ഈ ചിത്രത്തിലുണ്ട്. ഇത് അവിശ്വാസികൾ പാടുന്ന പാട്ടാണ്.

‘‘തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ/ ചുമ്മാ തെറിച്ചോട്ടെ/ ഒരു പെഗ്ഗ് റമ്മടിച്ചാൽ ഈശ്വരൻ പിണങ്ങുമെങ്കിൽ/ ചുമ്മാ പിണങ്ങിക്കോട്ടെ...’’ എന്നു തുടങ്ങുന്നു ഈ ഗാനം. ഈ സിനിമയുടെ പൊതുഭാവവുമായി യോജിക്കാത്ത ഗാനം.

 

പി. മാധുരി

കുമ്പക്കുടി കുളത്തുവയ്യർ എന്ന സംസ്കൃത പണ്ഡിതനായ കവി എഴുതി ഭക്തർ വർഷങ്ങളായി പാടിവരുന്ന ‘‘ഹരിവരാസനം...’’ എന്നു തുടങ്ങുന്ന മനോഹര ഗാനവും യേശുദാസിന്റെ ശബ്ദത്തിൽ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

‘‘ഹരിവരാസനം വിശ്വമോഹനം/ ഹരിദധീശ്വരം ആരാധ്യപാദുകം/ അരിവിമർദനം... നിത്യനർത്തനം/ ഹരിഹരാത്മജം ദേവമാശ്രയേ...’’ എന്നു തുടങ്ങുന്ന ഈ കൃതിയുടെ പരമ്പരാഗതമായ ഈണം ദേവരാജൻ മാസ്റ്റർ മാറ്റിയിട്ടുണ്ട്. അയ്യപ്പഭക്തന്മാർക്കിടയിൽ പ്രചുരപ്രചാരം സിദ്ധിച്ച ഗാനമാണിത്. രാത്രിപൂജ കഴിഞ്ഞ് ഈ ഗാനം കേൾപ്പിച്ചതിനു ശേഷമാണ് ശബരിമലയിൽ നടയടക്കുന്നത്.

1975 ആഗസ്റ്റ് 17നാണ്​ ‘സ്വാമി അയ്യപ്പൻ’ എന്ന ചിത്രത്തിന്റെ പ്രദർശനം തുടങ്ങിയത്.

(തുടരും)

News Summary - Malayalam film songs history