എം.എസ്. വിശ്വനാഥൻ ആലപിച്ച ദേശഭക്തി ഗാനം

‘ധർമ്മക്ഷേത്രേ കുരുക്ഷേത്രേ’യിൽ ഒരു പാട്ടിന്റെ ആവർത്തനമടക്കം എട്ടു പാട്ടുകൾ ഉണ്ടായിരുന്നു, അതായത് വയലാറിന്റെ ഏഴു രചനകൾ. ആറു പാട്ടുകൾക്ക് എം.എസ്. വിശ്വനാഥനും ഒരു പാട്ടിന് നാടകരംഗത്ത് പ്രസിദ്ധനായ കുമരകം രാജപ്പനും സംഗീതം നൽകി. കുമരകം രാജപ്പൻ ഈണം പകർന്ന വയലാർ ഗാനം ഹാസ്യഗാനത്തിന്റെ വകുപ്പിൽപെടുന്നതാണ് -സംഗീതയാത്രകൾ തുടരുന്നു.എം.എസ്. വിശ്വനാഥൻ സംഗീതസംവിധായകനായ ഉദയാ ചിത്രമാണ് ‘ധർമ്മക്ഷേത്രേ കുരുക്ഷേത്രേ.’ വയലാർ എഴുതി എം.എസ്.വി ഈണം പകർന്ന രണ്ടു മൂന്നു ഹിറ്റ് ഗാനങ്ങൾ ഈ സിനിമയിൽ ഉണ്ടായിരുന്നു. എക്സെൽ പ്രൊഡക്ഷൻസിന്റെ പേരിൽ എം. കുഞ്ചാക്കോ നിർമിച്ച് സംവിധാനംചെയ്‌ത ഈ ചിത്രത്തിന് ശാരംഗപാണി...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
‘ധർമ്മക്ഷേത്രേ കുരുക്ഷേത്രേ’യിൽ ഒരു പാട്ടിന്റെ ആവർത്തനമടക്കം എട്ടു പാട്ടുകൾ ഉണ്ടായിരുന്നു, അതായത് വയലാറിന്റെ ഏഴു രചനകൾ. ആറു പാട്ടുകൾക്ക് എം.എസ്. വിശ്വനാഥനും ഒരു പാട്ടിന് നാടകരംഗത്ത് പ്രസിദ്ധനായ കുമരകം രാജപ്പനും സംഗീതം നൽകി. കുമരകം രാജപ്പൻ ഈണം പകർന്ന വയലാർ ഗാനം ഹാസ്യഗാനത്തിന്റെ വകുപ്പിൽപെടുന്നതാണ് -സംഗീതയാത്രകൾ തുടരുന്നു.
എം.എസ്. വിശ്വനാഥൻ സംഗീതസംവിധായകനായ ഉദയാ ചിത്രമാണ് ‘ധർമ്മക്ഷേത്രേ കുരുക്ഷേത്രേ.’ വയലാർ എഴുതി എം.എസ്.വി ഈണം പകർന്ന രണ്ടു മൂന്നു ഹിറ്റ് ഗാനങ്ങൾ ഈ സിനിമയിൽ ഉണ്ടായിരുന്നു. എക്സെൽ പ്രൊഡക്ഷൻസിന്റെ പേരിൽ എം. കുഞ്ചാക്കോ നിർമിച്ച് സംവിധാനംചെയ്‌ത ഈ ചിത്രത്തിന് ശാരംഗപാണി രചന നിർവഹിച്ചു.
ചിത്രത്തിൽ ഒരു പാട്ടിന്റെ ആവർത്തനമടക്കം എട്ടു പാട്ടുകൾ ഉണ്ടായിരുന്നു, അതായത് വയലാറിന്റെ ഏഴു രചനകൾ. ആറു പാട്ടുകൾക്ക് എം.എസ്. വിശ്വനാഥനും ഒരു പാട്ടിന് നാടകരംഗത്ത് പ്രസിദ്ധനായ കുമരകം രാജപ്പനും (നാടകരംഗത്ത് സംഗീതസംവിധായകൻ എം.കെ. അർജുനന്റെ സഹായി) സംഗീതം നൽകി. പ്രേംനസീർ, ജയഭാരതി, എം.ജി. സോമൻ, വിൻെസന്റ്, തിക്കുറിശ്ശി, അടൂർ ഭാസി, ബഹദൂർ, മീന, പ്രേമ തുടങ്ങിയവരാണ് ഈ സിനിമയിലെ അഭിനേതാക്കൾ.
‘‘ചഞ്ചലിത ചഞ്ചലിത ചലിത ചലിത പാദം/ ചന്ദ്രചൂഡപാദം/ പ്രണാമം പ്രണാമം പ്രണാമം/ ഹിമശൃംഗശൈലഗംഗാതരംഗമേളം/ മൃദംഗമേളം/ പ്രണാമം പ്രണാമം പ്രണാമം/ ശിവപാദം...’’ എന്ന് തുടങ്ങുന്ന ഗാനം യേശുദാസും എസ്. ജാനകിയും ചേർന്നു പാടി. വളരെ പ്രശസ്തമാണ് ഈ ഗാനം. ഇതേ ഗാനം പി. സുശീല, ബി. വസന്ത, അമ്പിളി എന്നിവരുടെ ശബ്ദത്തിൽ ആവർത്തിക്കുന്നുണ്ട്.
യേശുദാസും എസ്. ജാനകിയും ചേർന്നു പാടിയ മറ്റൊരു യുഗ്മഗാനമാണിത്. ‘‘മനസ്സൊരു സ്വപ്നഖനി/ മൗനം നിറയെ സഗമപസനി’’ എന്ന് ഗായകൻ പാടുമ്പോൾ ഗായികയുടെ വരികൾ തുടരുന്നതിങ്ങനെ: ‘‘പ്രണയരഥത്തിൽ പ്രമദവനത്തിൽ/ പ്രിയൻ വരും രജനി/ മനസ്സൊരു സ്വപ്നഖനി...’’ തുടർന്നുള്ള വരികളിൽ ''പൂവുകളിൽനിന്നു പൂവുകൾ വിരിയും യാമിനിയിൽ...’’ എന്നിങ്ങനെയുള്ള വ്യത്യസ്ത പ്രയോഗങ്ങളുണ്ട്. യേശുദാസ് തനിച്ചു പാടിയ ‘‘പാഞ്ചജന്യം മുഴക്കൂ.../ പാഞ്ചജന്യം മുഴക്കൂ -കൃഷ്ണാ/ പാണ്ഡവരഥം തെളിക്കൂ/ ഭഗവൽഗീതോപദേശം നൽകൂ/ ഭാരതയുദ്ധം നയിക്കൂ.../ പാഞ്ചജന്യം മുഴക്കൂ...’’ തുടർന്ന് സ്വരങ്ങൾ വരുന്നു. ഇത് ഒരു ക്ലാസിക്കൽ ഗീതമായി മാറുന്നു.
‘‘ധർമ്മക്ഷേത്രമേ കുരുക്ഷേത്രമേ...’’ എന്നിങ്ങനെ ആദ്യചരണം തുടങ്ങുന്നു.
ജയചന്ദ്രനും പി. സുശീലയും ചേർന്ന് ആലപിച്ച ‘‘ലൗലി ലില്ലി ഡാലിയ’’ എന്ന പാട്ടും വളരെ വ്യത്യസ്തം. ‘‘ലൗലി ലില്ലി ഡാലിയാ -നിങ്ങളെ/ ലാളിച്ചു വളർത്തും മാലാഖയല്ലേ/ ഡാർലിങ് ഡെസ്ഡിമോണ/ ലൗ മി... ലൗ മി... ലൗ മി.../ ലൗലി ലില്ലി ഡാലിയ എന്ന് പല്ലവി. ചരണം ഇങ്ങനെ ആരംഭിക്കുന്നു: ‘‘ഷാരോണിലെ സോളമന്റെ പാട്ടുകളിൽ/ നിറഞ്ഞുനിന്നു/ ഞാൻ ഞാൻ ഞാൻ പണ്ടു നിറഞ്ഞു നിന്നു/ ഗ്രീസിലെ ഹോമറിൻ കാവ്യപ്രപഞ്ചത്തിൽ/ പാഥന്റെ സൗരഭ്യമായിരുന്നു/ ഒഥല്ലോ ഈ ഒഥല്ലോ/ ഒരു നിമിഷം കറുത്ത റോസാപ്പൂവായ്/ സുവർണ വാർമുടിയിൽ വിടർന്നോട്ടെ...’’
എൽ.ആർ. ഈശ്വരി പാടിയ ‘‘ഒന്നാം തെരുവിൽ ഒരു പൂത്തെരുവിൽ’’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പല്ലവി ഇങ്ങനെ: ‘‘ഒന്നാം തെരുവിൽ ഒരു പൂത്തെരുവിൽ/ ഒമ്പതു നിലയുള്ള കൊട്ടാരം/ ഒമ്പതു നിലയുള്ള കൊട്ടാരത്തിലൊ-/രെൺപതു വയസ്സുള്ള രാജാവ്...’’
ആദ്യ ചരണംകൂടി ഉദ്ധരിച്ചാലേ പാട്ടിന്റെ ലക്ഷ്യം ബോധ്യമാകൂ. ‘‘വെറ്റില തേച്ചു കൊടുക്കാനും/ വെള്ളിച്ചെല്ലമെടുക്കാനും/ രാത്രിയിൽ കൂട്ടു കിടക്കാനും/ രാജാവിനായിരം വെപ്പാട്ടിമാർ...’’
എം.എസ്. വിശ്വനാഥൻ ഈണം പകർന്ന് അദ്ദേഹം തന്നെ പാടിയ ''സ്വർണമുളകൾ സംസ്കാരത്തിൻ സ്വർണമുളകൾ’’ എന്ന് തുടങ്ങുന്ന പാട്ട് ‘‘അസതോമാ സദ്ഗമയ...’’ എന്ന് തുടങ്ങുന്ന ഉപനിഷത് സൂക്തത്തിലാണ് ആരംഭിക്കുന്നത്.
‘‘അസതോമാ സദ്ഗമയ/ തമസോമാ ജ്യോതിർഗമയ/മൃത്യോർമാ അമൃതം ഗമയ...’’
വയലാറിന്റെ വരികൾ ഇങ്ങനെ തുടങ്ങുന്നു: ‘‘സ്വർണമുളകൾ സംസ്കാരത്തിൻ/ സ്വർണമുളകൾ തളിർത്തൊരു നാളിൽ/ സിന്ധുഗംഗാ സമതലഭൂമിയിൽ/ നിന്നു മുഴങ്ങിയ നാദം ശംഖനാദം/ ഉണരൂ ഉണരൂ ഇതു കേട്ടുണരൂ/ ഉജ്ജ്വല ഭാരതഹൃദയ സിംഹങ്ങളേ ഉണരൂ...’’ എം.എസ്. വിശ്വനാഥന്റെ ആലാപനം പതിവുപോലെ ഈ ഗാനത്തെ ശ്രദ്ധേയമാക്കുന്നു. അദ്ദേഹം പാടിയ മികച്ച ദേശഭക്തിഗാനമാണ് ഇത്.
കുമരകം രാജപ്പൻ ഈണം പകർന്ന വയലാർ ഗാനം ഹാസ്യഗാനത്തിന്റെ വകുപ്പിൽപെടുന്നതാണ്. കുമരകം രാജപ്പനും ലളിത രാജപ്പനും പട്ടണക്കാട് പുരുഷോത്തമനും ചേർന്നാണ് ഈ പാട്ടു പാടിയത്.
‘‘കൂട വേണോ നല്ല പൂവള്ളി കൂട/ നാട്ടുകാരേ വന്നാട്ടേ/ നല്ല ചൂരൽകൂട ഇതു പൂക്കൂട/ ഇതു പൊലിക്കൂട/ഇതു വാകത്താൻമലയിലെ/ആനവള്ളി കൂട.../ ആറു പുത്തൻ തന്നാലീ അരിവാരും കൂട തരാം/ അഞ്ചു പുത്തൻ തന്നാലീ പഞ്ചവർണ കൂട തരാം/ നാലു പുത്തൻ തന്നാലീ നല്ല വാരിക്കൂട തരാം/ മൂന്നു പുത്തൻ തന്നാലോ മലവള്ളിക്കൂട തരാം...’’ ഇങ്ങനെ പോകുന്നു ഈ കൂടക്കച്ചവടപ്പാട്ട്. 1975 ആഗസ്റ്റ് 20ന് പുറത്തുവന്ന ഈ സിനിമ ഭേദപ്പെട്ട സാമ്പത്തികവിജയം നേടി.

എസ്. ജാനകി,പി. സുശീല,അമ്പിളി
എ.ബി. രാജ് സംവിധാനംചെയ്‌ത ‘സൂര്യവംശം’ എന്ന ചിത്രം സി. ദാസ്, കെ.സി. ജോയ് എന്നിവർ ചേർന്നാണ് നിർമിച്ചത്. ബാനറിന്റെ പേര് പ്രിയദർശിനി മൂവീസ്. നിർമാതാക്കളിൽ ഒരാളായ സി. ദാസ് എഴുതിയ കഥക്ക് എസ്.എൽ. പുരം സദാനന്ദൻ തിരക്കഥയും സംഭാഷണവും രചിച്ചു. വയലാറിന്റെ ഗാനങ്ങൾക്ക് എം.കെ. അർജുനൻ സംഗീതം പകർന്നു. ചിത്രത്തിൽ അഞ്ചു പാട്ടുകൾ ഉണ്ടായിരുന്നു. യേശുദാസ്, എസ്. ജാനകി, പി. സുശീല, ജയചന്ദ്രൻ, അമ്പിളി എന്നിവർ ഗാനങ്ങൾക്ക് ശബ്ദം നൽകി.
‘‘പ്രപഞ്ചത്തിനു യൗവനം നൽകും/ പ്രണയനഗരമാം പാരീസ്/ അവിടെ പൂത്ത നിശാഗന്ധി നീ/ അടിമ ഞാൻ അടിമ ഞാൻ/ അടിമ ഞാൻ നിൻ അടിമ ഞാൻ/ ഓ മൈ സ്വീറ്റി... സ്വീറ്റി... സ്വീറ്റി...’’ എന്ന പല്ലവിയെ തുടർന്ന് വരുന്ന വരികളിൽ വയലാറിന്റെ അറിവിന്റെ തിളക്കം കാണാം.
‘‘എമിലിസോളയുടെ ഏകാന്തതകളെ/ ലഹരി പിടിപ്പിച്ച നായിക നീ/ വാൻഗോഗിന്റെ വർണചിത്രത്തിലെ/ വികാരസാഗരം നീ... വികാരസാഗരം നീ/ എന്നെ നിൻ സ്വർണമുടിച്ചുരുളിൽ ചൂടുന്നൊരു/ സ്വർണപുഷ്പമാക്കൂ... എന്നെ നിൻ/ സ്വപ്നപുഷ്‌പമാക്കൂ...’’ (എമിലിസോള പ്രശസ്തനായ ഫ്രഞ്ച് നോവലിസ്റ്റും വാൻഗോഗ് ലോകപ്രശസ്ത ചിത്രകാരനുമാണ്.)
പി. സുശീല പാടിയ ‘‘മല്ലീസായകാ’’ എന്ന ഗാനം ജനപ്രീതി നേടിയെടുത്തു. ‘‘മല്ലീസായകാ നീയെൻ മനസ്സൊരു/ മായാമണ്ഡപമാക്കി/ പല്ലവവതികൾ ഭാവനാലതകൾ/ പാടുന്ന കമ്പികളാക്കി.../ മല്ലീസായകാ.../ സ്വപ്‌നങ്ങൾ അജന്താശിൽപങ്ങൾ കൊത്തുമീ/ സ്വർഗ കമാനത്തിന്നരികിൽ/ സ്വർണമത്സ്യക്കൊടി കെട്ടിയ നിൻ/ രഥം വന്നിറങ്ങി’’ എന്നിങ്ങനെ മനോഹരമായ ആദ്യചരണം തുടങ്ങുന്നു.
ജയചന്ദ്രൻ പാടിയ ഗാനമിതാണ്: ‘‘മയിൽപ്പീലിക്കണ്ണിലെ കലയെവിടെ/ മാതളച്ചുണ്ടിലെ മദമെവിടെ/ പരിഭവത്തിൻ മുഖപടത്തിൽ പൊതിയുന്ന/ നാണത്തിൻ മുത്തെവിടെ.../എവിടെ... മുത്തെവിടെ... മുത്തെവിടെ..?’’
എസ്. ജാനകി ആലപിച്ച ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘എറിഞ്ഞാൽ കൊള്ളുന്ന കണ്മുനയാൽ/ എന്റെ യൗവനം/ എയ്‌തു വീഴ്ത്തിയ പൗരുഷമേ/ ഉപവനത്തിൽ ഈ ഉപവനത്തിൽ/ ഒരു നഗ്‌നപുഷ്പമായ് വിടർന്നു/ ഞാൻ വിടർന്നു...’’

എം.എസ്. വിശ്വനാഥൻ,വയലാർ
എസ്. ജാനകി പാടിയ ഒരു വ്യത്യസ്ത ഗാനമാണിത്. സാധാരണയായി ഈ രീതിയിലുള്ള ഗാനങ്ങൾ പതിവായി മലയാളത്തിൽ പാടാറുള്ളത് എൽ.ആർ. ഈശ്വരിയാണല്ലോ. അമ്പിളി പാടിയ പാട്ട് ‘‘രാജപൈങ്കിളീ... രാമായണക്കിളീ...’’ എന്നു തുടങ്ങുന്നു. ‘‘രാജപൈങ്കിളീ രാമായണക്കിളീ/ രാഗം താനം പാടൂ/ രാവിൻ മടിയിൽ നിലാവിൻ മടിയിൽ/ രാജകുമാരനെ നീയുറക്കൂ...’’ ഈ പാട്ടിലെ ചരണങ്ങളും ആകർഷകങ്ങളാണ്. പ്രേംനസീർ, ജയഭാരതി, എം.ജി. സോമൻ, തിക്കുറിശ്ശി, അടൂർ ഭാസി, ബഹദൂർ, മാസ്റ്റർ രഘു, ബേബി സുമതി, എൻ. പ്രതാപചന്ദ്രൻ, രാജകോകില, ടി.ആർ. ഓമന, ശ്രീലത തുടങ്ങിയവർ അഭിനയിച്ചു. 1975 സെപ്റ്റംബർ അഞ്ചിന് പുറത്തുവന്ന ‘സൂര്യവംശം’ ഒരു പരാജയമായില്ല.
ക്രോസ്ബെൽറ്റ് മണി സംവിധാനംചെയ്‌ത ഭേദപ്പെട്ട ചിത്രമാണ് ‘വെളിച്ചം അകലെ’. രാജപ്രിയയുടെ പേരിൽ എസ്. പരമേശ്വരൻ നിർമിച്ച ഈ ചിത്രം മണിയുടെ മുൻ ചിത്രങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാകാൻ കാരണമുണ്ട്. പ്രശസ്ത സാഹിത്യകാരനായ കാക്കനാടനാണ് ഈ ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും എഴുതിയത്. വിൻെസന്റ്, രാജകോകില, കെ.പി. ഉമ്മർ, അടൂർ ഭാസി, ബഹദൂർ, സുരാസു, മീന, റീന, ശ്രീലത, ഫിലോമിന, ആലുമ്മൂടൻ, നെല്ലിക്കോട് ഭാസ്കരൻ, കൊച്ചിൻ ഹനീഫ, നിലമ്പൂർ ബാലൻ, കെ.പി.എ.സി സണ്ണി തുടങ്ങിയവരാണ് അഭിനയിച്ചത്.
വയലാർ എഴുതിയ ഗാനങ്ങൾക്ക് ആർ.കെ. ശേഖർ ഈണം നൽകി. ചിത്രത്തിലെ നാലു പാട്ടുകളിൽ രണ്ടെണ്ണം യേശുദാസ് പാടി.
‘‘ജന്മബന്ധങ്ങൾ വെറും ജലരേഖകൾ/ ജനനത്തിനും മരണത്തിനും നടുവിൽ ഒഴുകും/ ജീവിതനദിയിലെ ജലരേഖകൾ’’ എന്നു തുടങ്ങുന്നു ആദ്യഗാനം. ഗാനം ഇങ്ങനെ തുടരുന്നു. ‘‘അടുത്തും അകന്നും/ അപാരതയിലേക്കലയുമീ/ അണ്ഡകടാഹങ്ങളിൽ/ ഒരു മൺതുരുത്തിലെ/ വഴിയമ്പലത്തിലെ/ വിരുന്നുകാരൻ ഞാൻ വിരുന്നുകാരൻ.../ ഒരിടത്തു പൊട്ടിച്ചിരികൾ/ ഒരിടത്തു ബാഷ്‌പോദകങ്ങൾ’’ എന്നിങ്ങനെ ഗാനം തുടരുന്നു.
പി. സുശീല പാടിയ ‘‘എനിക്കു ദാഹിക്കുന്നു’’ എന്ന ഗാനത്തിന്റെ പല്ലവിയിങ്ങനെ: ‘‘എനിക്കു ദാഹിക്കുന്നു/ അസ്ഥികൾക്കുള്ളിൽ/ പുതിയൊരു ഗന്ധം നിറയുന്നു/ ഈ ഗന്ധം നുകരൂ ഈ ദാഹം തീർക്കൂ...’’ ഈ ഗാനം സാധാരണ പി. സുശീല പാടുന്ന ഗാനങ്ങളുടെ നിലയിലേക്ക് ഉയരുന്നില്ല.
ഒരുപക്ഷേ, പരിചയസമ്പന്നനായ ആർ.കെ. ശേഖർ ഒരു മാറ്റത്തിനുവേണ്ടി ചെയ്തതാകാം. ഗാനത്തിലെ തുടർന്നുള്ള വരികളും ശ്രദ്ധിക്കുക.
‘‘പഞ്ചേന്ദ്രിയങ്ങളെ കൊത്തിയുണർത്തും/ പാമ്പുകളെപ്പോലെ/ പുളയുമെന്നുള്ളിലെ/ ഞരമ്പുകൾക്കെങ്ങിനെ/ ഫണം കിളിർത്തു/ നാഗഫണം കിളിർത്തു..?’’
യേശുദാസ് പാടിയ രണ്ടാമത്തെ ഗാനം ഒരു പ്രണയഗീതമാണ്. ‘‘വാർമുടിയിൽ ഒറ്റ പനിനീർചെമ്പക/ പൂവു ചൂടിയ സോമലതേ/ എന്റെ പ്രിയയുടെ മുഖപ്രസാദം/ എന്തിനപഹരിച്ചു -ഇവളെ നീ/ എന്തിനനുകരിച്ചു...’’ എന്നിങ്ങനെ തുടങ്ങുന്ന ഗാനം.
പി. ജയചന്ദ്രനും പി. സുശീലയും ചേർന്ന് പാടിയ ‘‘സപ്തമീ ചന്ദ്രനെ മടിയിലുറക്കും...’’ എന്നാരംഭിക്കുന്ന പാട്ടും പ്രണയഗാനം തന്നെ. പാട്ടിലെ വരികൾ ഇങ്ങനെ തുടങ്ങുന്നു. ‘‘സപ്‌തമീ ചന്ദ്രനെ മടിയിലുറക്കും/ സുരഭീമാസമേ -നിന്റെ/ സ്വപ്നം വിടർത്തും രോമാഞ്ചമല്ലേ/ നക്ഷത്രപുഷ്പങ്ങൾ..?’’
1975 സെപ്റ്റംബർ 12ന് റിലീസായ ‘വെളിച്ചം അകലെ’ എന്ന ചിത്രം സാമ്പത്തിക വിജയം കണ്ടില്ല. കാക്കനാടന്റെ കഥാപാത്രങ്ങൾക്ക് അനുയോജ്യരായില്ല പ്രധാന നടീനടന്മാർ എന്നതു തന്നെയാകാം വിജയം അകലെയാകാനുള്ള കാരണം.