നാടൻ പാട്ടിന്റെ മടിശ്ശീല

കെ.പി. കൊട്ടാരക്കര ഗണേഷ് പിക്ചേഴ്‌സിന്റെ പേരിൽ നിർമിച്ച ചിത്രമാണ് ‘ഓമനക്കുഞ്ഞ്’. വി. ശാന്താറാം നിർമിച്ച് സംവിധാനംചെയ്ത, ഏറ്റവും മികച്ച സിനിമക്കുള്ള ദേശീയപുരസ്കാരം നേടിയ ‘ദോ ആംഖേം ബാരഹ് ഹാഥ്’ എന്ന ഹിന്ദി സിനിമയുടെ കഥയിൽനിന്ന് പ്രചോദനംകൊണ്ടാണ് ഈ കഥയെഴുതിയതെന്നു വ്യക്തം. പ്രധാന കഥാപാത്രമായ കുട്ടിയുടെ വേഷത്തിൽ ബേബി ബബിത അഭിനയിച്ചു -സംഗീതയാത്ര തുടരുന്നു. പി. ഭാസ്കരൻ സംവിധാനംചെയ്ത ‘മറ്റൊരു സീത’ എന്ന സിനിമക്ക് കെ. വിശ്വനാഥ് എഴുതിയ ഒരു തെലുഗു കഥയായിരുന്നു ആധാരം. പിൽക്കാലത്ത് ഈ കെ. വിശ്വനാഥ് ആണ് ‘ശങ്കരാഭരണം’, ‘സാഗര സംഗമം’, ‘സ്വാതി മുത്യം’ തുടങ്ങിയ പ്രശസ്ത സിനിമകൾ സംവിധാനം ചെയ്തത്. ഈ തെലുഗു...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
കെ.പി. കൊട്ടാരക്കര ഗണേഷ് പിക്ചേഴ്‌സിന്റെ പേരിൽ നിർമിച്ച ചിത്രമാണ് ‘ഓമനക്കുഞ്ഞ്’. വി. ശാന്താറാം നിർമിച്ച് സംവിധാനംചെയ്ത, ഏറ്റവും മികച്ച സിനിമക്കുള്ള ദേശീയപുരസ്കാരം നേടിയ ‘ദോ ആംഖേം ബാരഹ് ഹാഥ്’ എന്ന ഹിന്ദി സിനിമയുടെ കഥയിൽനിന്ന് പ്രചോദനംകൊണ്ടാണ് ഈ കഥയെഴുതിയതെന്നു വ്യക്തം. പ്രധാന കഥാപാത്രമായ കുട്ടിയുടെ വേഷത്തിൽ ബേബി ബബിത അഭിനയിച്ചു -സംഗീതയാത്ര തുടരുന്നു.
പി. ഭാസ്കരൻ സംവിധാനംചെയ്ത ‘മറ്റൊരു സീത’ എന്ന സിനിമക്ക് കെ. വിശ്വനാഥ് എഴുതിയ ഒരു തെലുഗു കഥയായിരുന്നു ആധാരം. പിൽക്കാലത്ത് ഈ കെ. വിശ്വനാഥ് ആണ് ‘ശങ്കരാഭരണം’, ‘സാഗര സംഗമം’, ‘സ്വാതി മുത്യം’ തുടങ്ങിയ പ്രശസ്ത സിനിമകൾ സംവിധാനം ചെയ്തത്. ഈ തെലുഗു കഥക്ക് കേരളത്തിന്റെ പശ്ചാത്തലം നൽകി തിരക്കഥയും സംഭാഷണവും രചിച്ചത് ശ്രീകുമാരൻ തമ്പിയാണ്. കമൽഹാസനും റോജാരമണിയും (ശോഭന) പ്രധാന കഥാപാത്രങ്ങളായി വേഷമിട്ട ചിത്രത്തിൽ നായകൻ ശരിക്കും പ്രതിനായകനായിരുന്നു; ഒരു ദുഷ്ട കഥാപാത്രം.
സംവിധായകൻ പി. ഭാസ്കരൻതന്നെ ഗാനരചന നിർവഹിച്ചു. വി. ദക്ഷിണാമൂർത്തി സംഗീതസംവിധായകനായി. ഷീല, എം.ജി. സോമൻ, വിൻസെന്റ്, അടൂർ ഭാസി, ബഹദൂർ, ജോസ് പ്രകാശ്, കവിയൂർ പൊന്നമ്മ, സുകുമാരി, പ്രേമ, ശ്രീലത, മാസ്റ്റർ രഘു തുടങ്ങിയ അഭിനേതാക്കളും ചിത്രത്തിൽ പ്രധാന വേഷങ്ങൾചെയ്‌തു. ചിത്രത്തിൽ ആറു പാട്ടുകൾ ഉണ്ടായിരുന്നു. യേശുദാസ്, പി. സുശീല, പി. ലീല, ജയശ്രീ, അമ്പിളി, അയിരൂർ സദാശിവൻ എന്നിവർ ഗാനങ്ങൾ പാടി. യേശുദാസും പി. സുശീലയും പാടിയ പ്രണയഗാനമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
‘‘മുറ്റത്തൊരു പന്തൽ മുല്ലപ്പൂപ്പന്തൽ/ മനസ്സിലും പന്തൽ മണിക്കിനാവിൻ പന്തൽ.../ മധുരരാഗകൽപന തൻ മുന്തിരിപ്പന്തൽ...’’ എന്നിങ്ങനെ മനോഹരമായ പല്ലവി, പാട്ടിലെ വരികൾ ഇങ്ങനെ തുടരുന്നു: ‘‘മഴവില്ലിൻ മാലകെട്ടി അലങ്കരിച്ചു/ മണ്ഡപത്തിൽ സങ്കൽപങ്ങൾ വിളക്കുവെച്ചു/ അന്തികൾ ചെന്തെങ്ങിൻ കരിക്കു തൂക്കി/ ആയിരമാശകൾ പീഠമൊരുക്കി...’’
വി. ദക്ഷിണാമൂർത്തിയുടെ ശിഷ്യയായ ജയശ്രീ ഈ ചിത്രത്തിൽ രണ്ടു പാട്ടുകൾ പാടി. ‘‘ഈച്ചയും പൂച്ചയും കഞ്ഞിവെച്ചു/ ഇരുന്നാവൂരി കഞ്ഞിവെച്ചു/ പൂച്ച കഞ്ഞി കട്ടുകുടിച്ചു /ഈച്ച വന്നപ്പോൾ കലമുടച്ചു...’’
എന്നു തുടങ്ങുന്ന കുട്ടിപ്പാട്ടാണ് ഒന്ന്. ജയശ്രീ പാടിയ രണ്ടാമത്തെ ഗാനവും ഏതാണ്ട് ആ വഴിയിൽപെട്ടതുതന്നെ.
‘‘തട്ടാംപുറത്തുണ്ണി/ താമരക്കണ്ണനുണ്ണി/ പൊട്ടിപ്പൊട്ടി ചിരിക്കുന്ന പൊന്നുണ്ണി.../ അമ്മതൻ നീലച്ച കണ്ണുകളും/ അച്ഛന്റെ നേർത്തുള്ള ചുണ്ടുകളും/ ആരെയും കൊതിപ്പിക്കും പുഞ്ചിരിയും/ ആർക്കു വേണം ഇവനെ ആർക്കു വേണം...’’
കുട്ടിയെ കളിപ്പിക്കുന്ന പരമ്പരാഗത ഗാനങ്ങളുടെ ശൈലിയിൽ പി. ഭാസ്കരൻ എഴുതിയ പാട്ടാണിത്.
അമ്പിളിയും സംഘവും പാടിയ ഗാനം ഇങ്ങനെ ആരംഭിക്കുന്നു: ‘‘കച്ചക്കച്ച കയറിട്ടു കയറാൽ മടക്കിട്ടു/ കല്യാണച്ചെറുക്കനെ കൊണ്ടുവന്നു/ കാഴ്ച കൊണ്ടുവന്നു പെണ്ണിന്/ കാണാൻ കൊണ്ടുവന്നു.../ കല്യാണച്ചെറുക്കനെ കൊണ്ടുവന്നു/ അഞ്ജനക്കണ്ണുള്ള മണവാട്ടി മുന്നിൽ/ അരയന്നത്തിൻ നട നടത്തി/ അണിയിച്ചു കൊണ്ടുവന്നു/ ആശിച്ചു കൊണ്ടുവന്നു...’’

പി. ലീലയും അയിരൂർ സദാശിവനും പാടിയ ഗാനം ഒരു ചെറിയ കഥാപ്രസംഗത്തിന്റെ രൂപത്തിലാണ്. ഗദ്യഭാഗം പറയുന്നത് നടി ടി.ആർ. ഓമനയാണ്. ആദ്യം ഗദ്യഭാഗമാണ് വരുന്നത്. ‘‘അങ്ങിനെ ദുഷ്ടരിൽ ദുഷ്ടനും കിരാതനുമായ കീചകൻ ആ രാത്രിയിൽ കാമിനിമൗലിയാം ദ്രൗപദിയെ കണ്ടു കാമാവേശമുയർന്നു/ സ്ഥലകാലബോധം വെടിഞ്ഞു/ കാമിനി പാരം പരിശുദ്ധയായി/ പാഞ്ചാലിതൻ ചാരുതയോർത്തു പുളഞ്ഞു/ ചാരിത്ര ക്ഷോളന വ്യഗ്രതയാർന്നെങ്കിൽ/ തീരാത്ത ദാഹമുയർത്തി...’’
ഇനി ഗദ്യഭാഗമാണ്. ‘‘നിശ്ശബ്ദത നിറഞ്ഞ രാത്രി. മാംസദാഹത്താൽ കണ്ണിനു കാഴ്ച നശിച്ച ആ കശ്മലൻ കണ്ണാടിയിൽ നോക്കിയതുകൊണ്ട് ഫലമെന്ത്? എങ്കിലും കീചകൻ കണ്ണാടിയിൽ നോക്കി സ്വയം അലങ്കരിക്കാൻ ശ്രമിച്ചു...’’ ഇങ്ങനെ തുടരുന്നു ഈ ഗദ്യപദ്യ മിശ്രിതം.
ഇതേ രീതിയിലുള്ള ഒരു ലഘു കഥാപ്രസംഗംകൂടി ചിത്രത്തിലുണ്ട്. പി. ലീലയും അയിരൂർ സദാശിവനുംതന്നെയാണ് ഈ ഗാനം പാടിയത്. ഗദ്യഭാഗം പറഞ്ഞത് ടി.ആർ. ഓമനയും. ഗദ്യം ഇങ്ങനെ തുടങ്ങുന്നു:
‘‘ഭാരത സ്ത്രീകളുടെ ഭാവശുദ്ധിയെപ്പറ്റി ചിന്താശക്തിയെപ്പറ്റി, സ്വഭാവനൈർമല്യത്തെപ്പറ്റി പാടാത്ത മഹാകവികളുണ്ടോ... കാളിദാസനും വാല്മീകിയും ടാഗോറും ഭാരതിയും വള്ളത്തോളും കുമാരനാശാനും വീണ്ടും വീണ്ടും പ്രകീർത്തിച്ച ആ മഹത്ത്വത്തെപ്പറ്റി ഞാനെന്തു പറയാനാണ്? ഉദയതാരകപോലെ സമുജ്ജ്വലം. ഉഷാപ്രസൂനസമാനം സുരഭിലം/ ഹിമശിഖരംപോലുള്ളതും/ ഭാരതഭൂവിലെ സ്ത്രീചരിത്രം.’’ ഈ കഥാപ്രസംഗം താരതമ്യേന ദൈർഘ്യമുള്ളതാണ്.
എഴുപതുകളുടെ രണ്ടാം പകുതിയിലെ ആസ്വാദകരെ ഞെട്ടിച്ചുകളഞ്ഞ ഒരു കഥയാണ് ‘മറ്റൊരു സീത’യുടേത്. വഞ്ചിച്ച കാമുകനോട് പ്രതികാരംചെയ്യാൻ അയാളുടെ അച്ഛനെ വിവാഹം കഴിച്ച് അവന്റെ അമ്മയുടെ സ്ഥാനം പിടിച്ചെടുക്കുന്ന ഒരു യുവതിയാണ് ഈ സിനിമയിലെ നായിക. നായികയായി റോജാരമണിയും വഞ്ചിക്കുന്ന കാമുകനായി കമൽഹാസനും അഭിനയിച്ചു. ചിത്രം വിജയിച്ചു. 1975 ഒക്ടോബർ 17ന് ‘മറ്റൊരു സീത’ തിയറ്ററുകളിലെത്തി.
കെ.പി. കൊട്ടാരക്കര ഗണേഷ് പിക്ചേഴ്‌സിന്റെ പേരിൽ നിർമിച്ച ചിത്രമാണ് ‘ഓമനക്കുഞ്ഞ്’. എ.ബി. രാജ് ഈ പടം സംവിധാനംചെയ്‌തു. തുറവൂർ മൂർത്തി എഴുതിയ കഥക്ക് നിർമാതാവായ കെ.പി. കൊട്ടാരക്കര തന്നെ തിരക്കഥയും സംഭാഷണവും രചിച്ചു. ശ്രീകുമാരൻ തമ്പി-അർജുനൻ ടീം പാട്ടുകളൊരുക്കി. ഒരു കൊച്ചു പെൺകുട്ടി ഏതാനും ക്രിമിനൽസിന്റെ കൈയിൽപെടുന്നതും അവളുടെ നിഷ്കളങ്കത അവരുടെ മനസ്സുകൾ ശുദ്ധീകരിക്കുന്നതുമാണ് കഥ.
മഹാനായ സംവിധായക നിർമാതാവ് വി. ശാന്താറാം നിർമിച്ച് സംവിധാനം ചെയ്ത, ഏറ്റവും മികച്ച സിനിമക്കുള്ള ദേശീയ പുരസ്കാരം നേടിയ ‘ദോ ആംഖേം ബാരഹ് ഹാഥ്’ എന്ന ഹിന്ദി സിനിമയുടെ കഥയിൽനിന്ന് പ്രചോദനംകൊണ്ടാണ് ഈ കഥയെഴുതിയതെന്നു വ്യക്തം. പ്രധാന കഥാപാത്രമായ കുട്ടിയുടെ വേഷത്തിൽ ബേബി ബബിത അഭിനയിച്ചു.
മധു, ഷീല, സുധീർ, ജോസ് പ്രകാശ്, എൻ. ഗോവിന്ദൻകുട്ടി, ജനാർദനൻ, മുരളി (ജീസസ്), അടൂർ ഭാസി, മല്ലിക, വഞ്ചിയൂർ രാധ, നർത്തകി ജയമാലിനി തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. യേശുദാസും ജോളി ഏബ്രഹാമും ചന്ദ്രഭാനുവും ചേർന്ന് പാടിയ ‘‘ഭഗവദ് ഗീതയും സത്യഗീതം...’’ എന്നു തുടങ്ങുന്ന ഗാനം പ്രസിദ്ധമാണ്.
‘‘ഭഗവദ് ഗീതയും സത്യഗീതം/ ബൈബിൾ വചനവും ത്യാഗഗാനം/ പരിശുദ്ധ ഖുർആനും സ്നേഹകാവ്യം/ എല്ലാ നദികളും കടലിൽ ചേരും/ എല്ലാ മതങ്ങളും ദൈവത്തെ തേടും.../ ദൈവത്തെ തേടും... ദൈവത്തെ തേടും.’’ ഇത്രയും ഭാഗം വിരുത്തമായാണ് പാടുന്നത്. പിന്നെ ഈണത്തിലുള്ള വരികൾ ആരംഭിക്കുന്നു: ‘‘ഈശ്വരനെ ഞങ്ങൾ കണ്ടു / ഈ കൊച്ചു കൺകളിൽ/ കരുണതൻ നാദം കേട്ടു/ കിളിക്കൊഞ്ചലിൽ -ഈ/ കിളിക്കൊഞ്ചലിൽ...’’
പി. സുശീല പാടിയ ‘‘പൊന്നും ചിങ്ങ മേഘം...’’ എന്നാരംഭിക്കുന്ന പാട്ടും ജനപ്രീതി നേടി.
‘‘പൊന്നും ചിങ്ങ മേഘം വാനിൽ/ പൂക്കളംപോലാടി/ വെള്ളിരഥമേറി വന്നു / വെണ്ണിലാവ് പാടി...’’ വരികൾ ഇങ്ങനെ തുടരുന്നു: ‘‘വെള്ളിനിലാ പെണ്മണി തൻ / പുഷ്യരാഗമാല/ തുള്ളിയാടും നേരത്ത് / കെട്ടഴിഞ്ഞുപോയ്/ ആ രത്നമണികളല്ലോ/ താരങ്ങളായി/ ആകാശം രാവിൽ പൂക്കും/ പൂപ്പന്തലായി.’’
‘‘പൊന്നും ചിങ്ങ മേഘം’’ എന്ന പല്ലവിയിൽ തുടങ്ങുന്ന ഗാനം യേശുദാസിന്റെ ശബ്ദത്തിൽ ചിത്രത്തിൽ ആവർത്തിക്കപ്പെടുന്നുണ്ട്. പക്ഷേ, വരികളിൽ മാറ്റമുണ്ട്. ആലാപനരീതിയിലും വ്യത്യാസമുണ്ട്. യേശുദാസിനോടൊപ്പം ബ്രഹ്മാനന്ദനും ചേരുന്നുണ്ട്. കുട്ടിയുടെ സ്നേഹത്തിൽ മതിമറന്ന് വില്ലന്മാർ പാടുന്ന പാട്ടാണിത്.

കെ. വിശ്വനാഥ്,വി. ദക്ഷിണാമൂർത്തി,പി. ഭാസ്കരൻ
‘‘പൊന്നും ചിങ്ങ മേഘം വാനിൽ/ പൂക്കളംപോലാടി/ വെള്ളിരഥമേറി വന്നു/ വെണ്ണിലാവ് പാടി... -ഹേയ്/ താന തന്തന തന്താന -തന/ താന തന്തന തന്താന/ തന താന തന്തന തന്താന/ തന താന തന്തന തന്താന/ താനതന്തന തന്താന തന/ തന്തന തന്തന തന്താന...’’ എന്നിങ്ങനെ താളത്തിൽ ‘തന്തന’ വരുന്നു.
പാട്ടിന്റെ ആദ്യചരണം ഇങ്ങനെ: ‘‘മായമില്ല മന്ത്രമില്ല മനസ്സു തെളിഞ്ഞു/ കല്യാണം കഴിക്കാതെ കുഞ്ഞു പിറന്നു/ രാഗമില്ല താളമില്ല ഗാനമുണർന്നു/ കാവിമുണ്ടു കാണാതെ തത്ത്വമറിഞ്ഞു.’’
ചിത്രത്തിലെ നാലാമത്തെ പാട്ട് വാണി ജയറാം പാടി. ആ ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘സ്വപ്നത്തിലിന്നലെയെൻ/ സ്വർണവള കിലുങ്ങി/ നിദ്ര തൻ വേദികയിളകി/ മുല്ലമലർക്കുടിൽ മുത്തണിവാതിലിൽ/ മുട്ടിവിളിച്ചവൻ നീയോ... നീയോ... നീയോ..?’’
1975 ഒക്ടോബർ 24ന് പുറത്തുവന്ന ‘ഓമനക്കുഞ്ഞ്’ സാമ്പത്തിക വിജയം നേടി. 1965ൽ നിർമിച്ച തന്റെ ആദ്യ ചിത്രമായ ‘ജീവിതയാത്ര’ മുതൽ പ്രേംനസീർ ആയിരുന്നു കെ.പി. കൊട്ടാരക്കരയുടെ ചിത്രങ്ങളിലെല്ലാം നായകൻ. പ്രേംനസീറിനെ ഒഴിവാക്കി കെ.പി. കൊട്ടാരക്കര നിർമിച്ച പ്രഥമചിത്രം എന്ന പ്രത്യേകത ‘ഓമനക്കുഞ്ഞ്’ എന്ന സിനിമക്കുണ്ട്.
1966ൽ ജാവർ സീതാരാമൻ എഴുതി എ.സി. ത്രിലോക്‌ചന്ദറുടെ സംവിധാനത്തിൽ എ.വി.എം പ്രൊഡക്ഷൻസ് (എ.വി.എം സ്റ്റുഡിയോ) നിർമിച്ച സൂപ്പർഹിറ്റ് തമിഴ് ചിത്രമാണ് ‘രാമു’. ഈ കഥയെ അടിസ്ഥാനമാക്കി എ.വി.എം ഹിന്ദിയിലും സിനിമ നിർമിച്ചിട്ടുണ്ട്. ഇതേ കഥയുടെ അവകാശം വിലയ്ക്കു വാങ്ങി ഹരിഹരൻ മലയാളത്തിൽ സംവിധാനംചെയ്‍ത സിനിമയാണ് ‘ബാബുമോൻ’. ജി.പി. ബാലനാണ് (ചന്തമണി ഫിലിംസ്) സിനിമ നിർമിച്ചത്. എസ്.എൽ. പുരം സദാനന്ദൻ തിരക്കഥയും സംഭാഷണവും എഴുതി. മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതിയ പാട്ടുകൾക്ക് എം.എസ്. വിശ്വനാഥനാണ് ഈണം നൽകിയത്.

യേശുദാസ്,പി. ലീല,അമ്പിളി,അയിരൂർ സദാശിവൻ,പി. സുശീല
പ്രേംനസീർ, ജയഭാരതി, ശ്രീവിദ്യ, കെ.പി. ഉമ്മർ, തിക്കുറിശ്ശി, ടി.എസ്. മുത്തയ്യ, അടൂർ ഭാസി, ശങ്കരാടി, ജോസ് പ്രകാശ്, ബഹദൂർ, പ്രതാപചന്ദ്രൻ, മാസ്റ്റർ രഘു, മുതുകുളം, ശ്രീലത, പട്ടം സദൻ തുടങ്ങി ഒരു വൻ താരനിരതന്നെ ‘ബാബുമോൻ’ എന്ന സിനിമയിൽ അണിനിരന്നു. ചിത്രത്തിൽ ആകെ ആറു ഗാനങ്ങളുണ്ടായിരുന്നു. യേശുദാസ് ആലപിച്ച ‘‘നാടൻപാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ നാട്ടിൻപുറമൊരു യുവതി...’’ എന്നാരംഭിക്കുന്ന ഗാനം ജനപ്രീതി നേടി. ‘‘നാടൻപാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ/ നാട്ടിൻപുറമൊരു യുവതി.../ അവളുടെ പ്രിയസഖി എനിക്ക് നീയൊരു/ നവവധു നമുക്കെന്നും മധുവിധു’’ എന്ന പല്ലവിയുടെ ഈണവും രചനപോലെ തന്നെ ഹൃദ്യം.
‘‘കാച്ചെണ്ണ തേച്ച നിൻ കാർക്കൂന്തളത്തിന്റെ/ കാറ്റേറ്റാൽപോലുമെനിക്കുന്മാദം’’ എന്നിങ്ങനെ ആദ്യചരണം ആരംഭിക്കുന്നു.
യേശുദാസ് പാടിയ മറ്റൊരു ഗാനമിതാണ്: ‘‘ഇന്ദ്രനീലം ചൊരിയും വെണ്ണിലാവേ/ വെണ്ണിലാവേ/ ഇടയനെ നോക്കി ചിരിക്കരുതേ നീ/ പുഞ്ചിരിക്കരുതേ.../ സ്വർണസോപാന പഥങ്ങൾക്കപ്പുറം നിൻ/ സ്വപ്നമഹോത്സവങ്ങൾക്കില്ല ഞാൻ / കദളീവനത്തിലെ കുളിർകാറ്റേ നീ/ സദനം എനിക്കായ് തുറക്കരുതേ...’’
യേശുദാസ് തന്നെ പാടിയ ‘‘ഇവിടമാണീശ്വര സന്നിധാനം/ ഇടറുന്ന മനസ്സുകൾക്കഭയസ്ഥാനം/ കണ്ണൻ സന്നിധാനം കണ്ണൻ സന്നിധാനം/ ഇവിടമാണീശ്വര സന്നിധാനം...’’ ഈ പല്ലവി ഈണത്തിൽ ആരംഭിക്കുന്നതിനു മുമ്പ് ഒരു വിരുത്തം വരുന്നുണ്ട്. അതിലെ വരികൾ ഇങ്ങനെയാണ്: രക്ഷാദൈവതം ആത്മബന്ധു / അഭയം നൽകുന്ന ചൈതന്യമായ്/ സാക്ഷാൽ ശ്രീഗുരുവായൂരമ്പലമെഴും / മൂർത്തേ ജഗന്നായകാ/ നിന്നോമൽ പദപങ്കജം മുകരുവാനെത്തുന്ന ഭക്തന്നു നീ/ തന്നാലും തവ മഞ്ജുമഞ്ജുള മനോതാരിൻ കൃപാമംഗളം.’’

എം.കെ. അർജുനൻ മാസ്റ്ററോടൊപ്പം ശ്രീകുമാരൻ തമ്പി
പി. സുശീല പാടിയ ‘‘പത്മതീർഥക്കരയിൽ...’’ എന്ന് തുടങ്ങുന്ന ഗാനവും ശ്രദ്ധേയം. ‘‘പത്മതീർഥക്കരയിൽ -ഒരു പച്ചിലമാളികക്കാട്/ പച്ചിലമാളികക്കാട്ടിൽ ഒരു പിച്ചകപ്പൂമരക്കൊമ്പ്/ പിച്ചകപ്പൂമരക്കൊമ്പിൽ രണ്ടു ചിത്തിരമാസക്കിളികൾ/ ഓരോ കിളിയെയും പാടിയുറക്കാൻ/ ഓമനത്തിങ്കൾ താരാട്ട്...’’
ഈ ഗാനം വാണിജയറാമിന്റെ ശബ്ദത്തിൽ ആവർത്തിക്കുന്നുണ്ട്. പി. സുശീല പാടിയ ‘‘വള്ളുവനാട്ടിലെ പുള്ളുവത്തി...’’ എന്നു തുടങ്ങുന്ന ഒരു ഗാനംകൂടി ചിത്രത്തിലുണ്ട്. ‘‘വള്ളുവനാട്ടിലെ പുള്ളുവത്തി/ വനവള്ളിക്കുടിലിനു പ്രിയപുത്രി / കളകളം പൊഴിക്കുന്ന പുഴയിൽ നിന്നവൾക്കൊരു/ കളഹംസത്തിനെ കളഞ്ഞുകിട്ടി.../ അതിന്റെ ചുണ്ടിലൊന്നുമ്മവെയ്ക്കാൻ/ അതിന്റെ ചിറകെന്നും താലോലിക്കാൻ/ അതിനെ വളർത്തും രാജാധിരാജനെ അവൾ സ്വന്തമാക്കാൻ ആഗ്രഹിച്ചു.’’1975 ഒക്ടോബർ 31ന് റിലീസ് ചെയ്‍ത ‘ബാബുമോൻ’ സാമ്പത്തികവിജയം നേടിയ സിനിമയാണ്.