ഗൾഫ് എന്ന കായികലോക തലസ്ഥാനം

േലാകകപ്പ് ഫുട്ബാളിന് വേദിയായ ഗൾഫ്, അറിയപ്പെടുന്ന എല്ലാ പ്രമുഖ കായിക മത്സരങ്ങൾക്കും ആതിേഥയത്വം വഹിക്കുകയോ വഹിക്കാനൊരുങ്ങുകയോ ആണ്. ഗൾഫിലേക്ക് പറിച്ചുനടന്ന കായിക മഹാമേളകളെക്കുറിച്ചാണ് മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ എഴുതുന്നത്.2034ലെ ലോകകപ്പ് ഫുട്ബാൾ സൗദി അറേബ്യയിൽ നടക്കും. 2036ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുവാൻ താൽപര്യം പ്രകടിപ്പിച്ചിരിക്കുന്ന 10 രാജ്യങ്ങളിൽ സൗദി അറേബ്യയും ഖത്തറുമുണ്ട്. 2022ലെ ലോകകപ്പ് നടന്നത് ഖത്തറിൽ. 2019ൽ ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിനും ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിനും 2024ൽ ലോക നീന്തൽ ചാമ്പ്യൻഷിപ്പിനും ഖത്തർ വേദിയായി. 2006ലെ ഏഷ്യൻ ഗെയിംസ് നടത്തിയ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
േലാകകപ്പ് ഫുട്ബാളിന് വേദിയായ ഗൾഫ്, അറിയപ്പെടുന്ന എല്ലാ പ്രമുഖ കായിക മത്സരങ്ങൾക്കും ആതിേഥയത്വം വഹിക്കുകയോ വഹിക്കാനൊരുങ്ങുകയോ ആണ്. ഗൾഫിലേക്ക് പറിച്ചുനടന്ന കായിക മഹാമേളകളെക്കുറിച്ചാണ് മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ എഴുതുന്നത്.
2034ലെ ലോകകപ്പ് ഫുട്ബാൾ സൗദി അറേബ്യയിൽ നടക്കും. 2036ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുവാൻ താൽപര്യം പ്രകടിപ്പിച്ചിരിക്കുന്ന 10 രാജ്യങ്ങളിൽ സൗദി അറേബ്യയും ഖത്തറുമുണ്ട്. 2022ലെ ലോകകപ്പ് നടന്നത് ഖത്തറിൽ. 2019ൽ ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിനും ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിനും 2024ൽ ലോക നീന്തൽ ചാമ്പ്യൻഷിപ്പിനും ഖത്തർ വേദിയായി. 2006ലെ ഏഷ്യൻ ഗെയിംസ് നടത്തിയ ദോഹ 2030ലെ ഏഷ്യൻ ഗെയിംസും സംഘടിപ്പിക്കും. രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) ആസ്ഥാനം 2005 മുതൽ ദുൈബയിലാണ്. ലോക സ്പോർട്സ് ഗൾഫിൽ കേന്ദ്രീകരിക്കുകയാണോ?
2028ലെ ഒളിമ്പിക്സ് അമേരിക്കയിലെ ലോസ് ആഞ്ജലസിലും 32ലെ ഒളിമ്പിക്സ് ആസ്ട്രേലിയയിലെ ബ്രിസ്ബെയ്നിലും നടക്കും. 2026ലെ ലോകകപ്പ് ഫുട്ബാൾ അമേരിക്കയിലും കാനഡയിലും മെക്സികോയിലുമായി നടക്കും. ഒക്കെ ശരിയാണ്. പക്ഷേ, പല രാജ്യങ്ങളും ആഗോള കായികമേളകൾ നടത്താൻ പണമില്ലാതെ വിഷമിക്കുമ്പോൾ പണത്തിന്റെ ആധിക്യമാണ് ഗൾഫ് രാജ്യങ്ങളിൽ കാണുന്നത്. പണമേറെയുണ്ട്. അതിൽ കുറച്ചു കായികരംഗത്ത് നിക്ഷേപിച്ചാൽ ആഗോളശ്രദ്ധ ലഭിക്കും. മികച്ച രീതിയിൽ നടത്തിയാൽ സംഘടനാമികവും അംഗീകരിക്കപ്പെടും. സ്ത്രീ-പുരുഷ അസമത്വങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമൊക്കെ ഉയർത്തിക്കാട്ടി അറബിരാജ്യങ്ങൾക്കെതിരെ പ്രചാരണം നടത്തിയവർ സ്പോർട്സ് നടത്തിപ്പിന്റെ കാര്യം ചർച്ചയാക്കും. രാജ്യത്തിന്റെ സൽപ്പേരിന് ഇത് ഇടയാക്കും. ഭരണകർത്താക്കൾ ആ വഴിക്കു ചിന്തിച്ചുതുടങ്ങി. അഴിമതിയില്ലാതെ, അനാവശ്യ രാഷ്ട്രീയ ഇടപെടലുകൾ ഇല്ലാതെ ആഗോള കായികമേളകൾ സംഘടിപ്പിക്കാൻ ഗൾഫ് രാജ്യങ്ങൾക്കു കഴിയുന്നു. ഭരണകർത്താക്കളുടെ ഇച്ഛാശക്തി പ്രകടമാകുന്നു.
അടുത്ത ലോകകപ്പ് ഫുട്ബാൾ മൂന്നു രാജ്യങ്ങളിലായാണു നടക്കുകയെന്നു പറഞ്ഞല്ലോ. 2030ലെ ലോകകപ്പും മൂന്നു രാജ്യങ്ങളിലാണ്. സ്പെയിൻ, പോർചുഗൽ, മൊറോക്കോ. ഇതിനുപുറമെ മൂന്നു മത്സരങ്ങൾ ഉറുഗ്വായ്, അർജന്റീന, പരഗ്വേ എന്നിവിടങ്ങളിലായിരിക്കും. മറിച്ച്, 2034ലെ ലോകകപ്പ് സൗദിയിൽ മാത്രമായിരിക്കും നടക്കുക. റിയാദ്, ജിദ്ദ, അൽഖോബാർ, നിയോം, അബഹ എന്നിങ്ങനെ അഞ്ചു നഗരങ്ങൾ ആയിരിക്കും ലോകകപ്പിന് വേദിയാകുക. ആകെ 15 സ്റ്റേഡിയങ്ങൾ. ഇതിൽ എട്ട് എണ്ണം റിയാദിലാണ്. 2022ലെ ലോകകപ്പിന് ആതിഥേയരായ ഖത്തർ എട്ടു സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചത്.
ലോകകപ്പ് മുന്നിൽ കണ്ട് സൗദി ഫുട്ബാൾ വികസനത്തിനായി വൻതോതിൽ പണം മുടക്കിയിരുന്നു. േപ്രാ ലീഗ് ശക്തിപ്പെടുത്തി. 2023ൽ കളിക്കാരുടെ ട്രാൻസ്ഫർ മാർക്കറ്റിൽ സൗദി ലീഗിലെ ക്ലബുകൾ 8572 കോടി രൂപ ചെലവിട്ടെന്നാണ് കണക്ക്. ഫോർമുല വൺ കാറോട്ടം, സ്നൂക്കർ, ടെന്നിസ് തുടങ്ങിയ കായിക ഇനങ്ങളിലൊക്കെ സൗദി കോടികൾ മുടക്കുന്നു. 2024-26ൽ റിയാദിലാണ് ഡബ്ല്യൂ.ടി.എയുടെ സീസൺ അവസാന ഫൈനലുകൾ. വനിത ടെന്നിസിലെ ശ്രദ്ധേയ ടൂർണമെന്റാണിത്. എ.ടി.പിയും 2023-27 കാലത്ത് ജിദ്ദ മത്സരവേദിയാക്കിയിട്ടുണ്ട്.
പുരുഷന്മാരുടെ അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ 2025 മുതൽ 29 വരെ ഖത്തറിന് അനുവദിച്ചിട്ടുണ്ട്. 2034ലെ ലോകകപ്പ് ഫുട്ബാൾ വേദി ഏഷ്യ-ഓഷ്യാനിയ കോൺഫെഡറേഷനുകൾക്കായി പരിമിതപ്പെടുത്തിയിരുന്നതിനാൽ സൗദിക്ക് കാര്യങ്ങൾ എളുപ്പമായി എന്നുപറയാം. 2024 മാർച്ച് ഒന്ന് വെള്ളിയാഴ്ച സൗദി അറേബ്യ 2034 ലോകകപ്പ് നടത്തുന്നതിന്റെ പ്രചാരണം തുടങ്ങിയിരുന്നു. ‘‘ഞങ്ങളുടെ ഫുട്ബാൾ കഥ ലോകത്തോട് പറയുന്നത് പരമ പ്രധാനമാണ്.’’ അന്ന് സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് യാസർ അൽ മിസിഹൽ പറഞ്ഞിരുന്നു.
സൗദിയിലെ കിരീടാവകാശിയായ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ അൽ സൗദിന്റെ താൽപര്യമാണ് സൗദിയെ സ്പോർട്സിൽ കൂടുതൽ ശ്രദ്ധിക്കാൻ ഇടയാക്കിയത്. സ്പോർട്സിലൂടെ രാജ്യത്തിനു കൈവരുന്ന സൽപ്പേര് അദ്ദേഹം തിരിച്ചറിഞ്ഞു. ലോക കായികഭൂപടത്തിൽ സൗദി കൂടുതൽ ശ്രദ്ധേയമായ ചുവടുവെപ്പുകൾ വരും വർഷങ്ങളിൽ നടത്തിയേക്കും.
1909ൽ ലണ്ടൻ ആസ്ഥാനമായി ഇംപീരിയൽ ക്രിക്കറ്റ് കോൺഫറൻസ് എന്ന പേരിൽ തുടങ്ങിയതാണ് രാജ്യാന്തര ക്രിക്കറ്റ് സംഘടന. 1965ൽ അത് ഇന്റർനാഷനൽ ക്രിക്കറ്റ് കോൺഫറൻസും 1987ൽ ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിലുമായി. 12 ഔദ്യോഗിക അംഗ രാജ്യങ്ങളും 108 അസോസിേയറ്റ് അംഗങ്ങളും ഉള്ള ഈ സംഘടനയുടെ ഭരണ-അഴിമതി വിരുദ്ധ വിഭാഗങ്ങൾ ലണ്ടനിലും, വാണിജ്യ-സാമ്പത്തിക വിഭാഗങ്ങൾ മോണകോയിലും ആയിരുന്നു. എന്നാൽ, 2005 ആഗസ്റ്റിൽ ഐ.സി.സി ആസ്ഥാനം പൂർണമായും ദുബൈയിലായി. നികുതി ഇളവു നൽകാൻ ബ്രിട്ടീഷ് സർക്കാർ വിസമ്മതിച്ചതാണ് കാരണം.
2024ൽ വനിതകളുടെ ട്വന്റി20 ലോകകപ്പ് നടന്നത് ദുബൈയിലാണ്. 2014ൽ ഐ.പി.എല്ലിലെ ആദ്യത്തെ 20 മത്സരങ്ങൾ യു.എ.ഇയിൽ നടത്തി. 2020ൽ ഐ.പി.എൽ പൂർണമായി യു.എ.ഇയിൽ നടന്നു. ഷാർജ പണ്ടേ ക്രിക്കറ്റ് മത്സരങ്ങൾക്കു പേരുകേട്ടതാണ്. പാകിസ്താൻ മുൻ നായകൻ അസിഫ് ഇക്ബാൽ മുൻ കൈയെടുത്ത് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റുകളും ആസ്ട്രൽ-ഏഷ്യ കപ്പുമൊക്കെ ഷാർജയിൽ നടത്തി. മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ ഏറെ കളികാണാൻ എത്തിയിരുന്നു. മത്സരങ്ങൾ എല്ലാം വൻവിജയമായിരുന്നു.
ചാമ്പ്യൻസ് േട്രാഫി ക്രിക്കറ്റ് ഇടവേളക്കുശേഷം 2025ൽ മടങ്ങിയെത്തിയപ്പോൾ പാകിസ്താനിൽ കളിക്കാൻ ഇന്ത്യ വിസമ്മതിച്ചു. രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ഇന്ത്യയുടെ മത്സരങ്ങൾ ദുബൈയിലേക്കു മാറ്റി. ഇന്ത്യ ഫൈനലിൽ കടന്നതോടെ കലാശപ്പോരാട്ടവും പാകിസ്താനിൽനിന്നു മാറി ദുബൈയിൽ ആയി. മാത്രമല്ല, അതിശയിപ്പിക്കുന്ന ജനക്കൂട്ടമാണ് ദുബൈയിൽ ക്രിക്കറ്റ് കാണാൻ എത്തിയത്.

മറ്റു രാജ്യങ്ങൾ നടത്തിപ്പിന് ബുദ്ധിമുട്ടുന്നു
എട്ടു വർഷത്തെ ഇടവേളക്കുശേഷം നടക്കുന്ന യൂത്ത് ഒളിമ്പിക്സിൽനിന്ന് ഹോക്കി, ഷൂട്ടിങ്, ഭാരോദ്വഹനം തുടങ്ങിയ ഇനങ്ങൾ ഒഴിവാക്കി. 2026ൽ സെനഗാളിലെ ഡാക്കറിൽ (Dakar) നടത്തുന്ന (ഒക്ടോബർ 31 -നവംബർ 13) യൂത്ത് ഒളിമ്പിക്സിൽ 25 ഇനങ്ങളിലാകും മത്സരം. ഒഴിവാക്കിയത് ഉൾപ്പെടെ 10 ഇനങ്ങളുമായി ബന്ധപ്പെട്ട പ്രദർശന പരിപാടികൾ നടത്തുമെന്നാണ് വിശദീകരണം. ഐ.ഒ.സിയുടെ എക്സിക്യൂട്ടിവ് ബോർഡ് ആണ് യൂത്ത് ഒളിമ്പിക്സിലെ മത്സര ഇനങ്ങൾ കുറക്കാൻ തീരുമാനിച്ചത്.
അത്ലറ്റിക്സ്, അക്വാറ്റിക്സ്, ആർച്ചറി, ബാഡ്മിന്റൺ, ബേസ്ബാൾ (ബേസ്ബാൾ 5), ബാസ്കറ്റ് ബാൾ (3 ഃ 3), ബോക്സിങ്, േബ്രക്കിങ്, സൈക്ലിങ് (റോഡ്), ഇക്വസ്ട്രിയൻ (ജംപിങ്), ഫെൻസിങ്, ഫുട്ബാൾ (ഫുട്സാൽ), ജിംനാസ്റ്റിക്സ് (ആർട്ടിസ്റ്റിക്), ഹാൻഡ്ബാൾ (ബീച്ച്), ജൂഡോ, റോവിങ് (കോസ്റ്റൽ), റഗ്ബി (സെവൻസ്), സെയ്ലിങ്, സ്കേറ്റ് ബോർഡിങ് (സ്ട്രീറ്റ്), ടേബിൾ ടെന്നിസ്, തൈക്വാൻഡോ, ട്രയാത്ലൻ, വോളിബാൾ (ബീച്ച്), റെസ് ലിങ് (ബീച്ച്), വുഷു എന്നിവയിലാണ് മത്സരം. വിവിധ സ്പോർട്സിലായി 151 വിഭാഗങ്ങളിൽ മത്സരം നടക്കും. 2018ൽ 241 വിഭാഗങ്ങളിലായിരുന്നു മത്സരം. 25 മത്സര ഇനങ്ങളിൽ തന്നെ പങ്കെടുക്കുന്ന താരങ്ങളുടെ എണ്ണം കുറക്കാനാണ് 3 : 3 ബാസ്കറ്റ് ബാളും ബീച്ച് വോളിബാളും ഫുട്സാലുമൊക്കെ ഉൾപ്പെടുത്തി പരമ്പരാഗത ടീം ഗെയിമുകൾ ഒഴിവാക്കിയത്.
കോമൺവെൽത്ത് ഗെയിംസിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. 2026ലെ കോമൺവെൽത്ത് ഗെയിംസ് നടത്തിപ്പിൽനിന്ന് സാമ്പത്തിക പ്രതിസന്ധി കാരണം വിക്ടോറിയ പിൻവാങ്ങി. ഗെയിംസ് തന്നെ മുടങ്ങുമോയെന്ന ചിന്ത ഉയർന്നപ്പോൾ ഗ്ലാസ്ഗോ സന്നദ്ധത അറിയിച്ചു. 2022ലെ ഗെയിംസ് നടന്നത് ബർമിങ്ഹാമിലായിരുന്നു. എന്നിട്ടും യു.കെ നടത്തിപ്പിനു തയാറാകേണ്ടിവന്നു. പക്ഷേ, മത്സര ഇനങ്ങൾ 10 ആയി ചുരുക്കി. കോമൺവെൽത്ത് ഗെയിംസ് തൽക്കാലം മുടങ്ങില്ലെങ്കിലും പ്രധാനപ്പെട്ട പല കായിക ഇനങ്ങളും ഒഴിവാക്കപ്പെടുന്നതിനാലും താരങ്ങളുടെ എണ്ണം കുറയുന്നതിനാലും മേളയുടെ ചാരുത നഷ്ടപ്പെടും.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം മെഡൽ സാധ്യതയുള്ള പല ഇനങ്ങളും കോമൺവെൽത്ത് ഗെയിംസിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. പ്രതിഷേധിച്ചിട്ടു കാര്യമില്ല. 2010ൽ കോമൺവെൽത്ത് ഗെയിംസ് ഗംഭീരമായി ന്യൂഡൽഹിയിൽ നടത്തിയെങ്കിലും അന്നുയർന്ന അഴിമതി ആരോപണങ്ങൾ ഏറെ നാണക്കേട് ഉണ്ടാക്കി. എങ്കിലും ഒരിക്കൽകൂടി കോമൺവെൽത്ത് ഗെയിംസിനായി ഇന്ത്യ ശ്രമിക്കുമെന്ന് അറിയുന്നു. യൂത്ത് ഒളിമ്പിക്സ് നടത്താനും ഇന്ത്യക്ക് താൽപര്യമുണ്ട്. പക്ഷേ, മത്സര ഇനങ്ങൾ കൂടിയാൽ ചെലവ് കൂടും. ഗൾഫ് രാജ്യങ്ങൾ ബ്രിട്ടീഷ് കോമൺവെൽത്തിൽ വരാത്തതിനാൽ ഗൾഫിൽ കോമൺവെൽത്ത് ഗെയിംസ് നടത്തുന്നത് ചിന്തിക്കാനുമാവില്ല.
2022ലെ ലോകകപ്പ് ഫുട്ബാൾ ഖത്തറിന് അനുവദിച്ചത് ഏറെ വിമർശിക്കപ്പെട്ടിരുന്നു. പക്ഷേ, ദോഹയിലെ ആസ്പയർ സ്പോർട്സ് അക്കാദമി എത്രയോ മുമ്പ് ലോകശ്രദ്ധ നേടിയിരുന്നു. 2004ൽ ആയിരുന്നു തുടക്കം. ‘ആസ്പയർ ഡോം’ ലോകത്തിൽ ഇത്തരത്തിലുള്ളതിലേക്കും വലിയ ഇൻഡോർ കായിക സമുച്ചയമാണ്. ഫുട്ബാളിനൊപ്പം മറ്റു 13 കായിക ഇനങ്ങൾക്കു കൂടി സൗകര്യമുണ്ട്. വർഷത്തിൽ രണ്ടുതവണ പാരിസ് സെന്റ് ജർമെയ്ൻ (പി.എസ്.ജി) ടീം –നെയ്മർ ഉൾപ്പെടെയുള്ള താരങ്ങൾ – ഇവിടെയെത്തിയിരുന്നു. ശൈഖ് ഹമദ് ബിൻ ഖലീഫാ ആൽഥാനി തുടക്കമിട്ട കായികവിപ്ലവം, പുത്രൻ അമീർ തമിം ബിൻ ഹമദ് ആൽഥാനി യാഥാർഥ്യമാക്കുകയായിരുന്നു.
ഒരു അനുഭവംകൂടി കുറിക്കട്ടെ. 2019ൽ ദോഹയിലെ അൽ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ് നടക്കുന്നു. ശീതീകരിക്കപ്പെട്ട ഓപൺ എയർ സ്റ്റേഡിയം ആദ്യം കാണുകയാണ്. 24 ഡിഗ്രിയിലാണ് അന്തരീക്ഷ ഊഷ്മാവ് ക്രമീകരിച്ചിരിക്കുന്നതെന്ന് പറഞ്ഞിരുന്നു. ഫ്ലഡ് ലൈറ്റിലാണു മത്സരം, സന്ധ്യയായതോടെ തണുത്തുവിറക്കാൻ തുടങ്ങി. മീഡിയ ട്രിബ്യൂണിൽ തണുപ്പായി സംസാരവിഷയം. ഡൽഹിയിൽനിന്നെത്തിയ സ്പോർട്സ് റിപ്പോർട്ടർ അധികൃതരോട് കാര്യം തിരക്കി. സ്റ്റേഡിയം നിറയെ കാണികൾ ഉള്ളപ്പോൾ ആണ് 24 ഡിഗ്രി. അത്ലറ്റിക്സിന് ആളു കുറഞ്ഞതിനാൽ (ആയിരത്തോളം പേർ) താപനില 18–19 ഡിഗ്രിയായി കുറഞ്ഞു.

ഖത്തർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫാ ആൽഥാനിയും മകൻ തമിം ബിൻ ഹമദ് ആൽഥാനിയും
ക്രിക്കറ്റിനപ്പുറമുള്ള ലോക കായികമേളകൾ എടുത്താൽ ഗൾഫ് രാജ്യങ്ങളെ വെല്ലാൻ ഏഷ്യയിൽ ചൈനക്കും, ഒരു പരിധിവരെ ഇന്ത്യക്കും മാത്രമേ കഴിയൂ. തുറന്ന സ്റ്റേഡിയത്തിലെ കാണികളെ ശീതോഷ്ണബാധകൾ ഏൽക്കാതെ സംരക്ഷിക്കാനറിയാവുന്നവർക്ക് ഭാവിയിൽ ഒരുപക്ഷേ, കൃത്രിമ മഞ്ഞ് ഒരുക്കി ശീതകാല വിനോദങ്ങൾക്കും വേദിയാക്കാൻ കഴിയില്ലെന്ന് ആരു കണ്ടു?
സൗദി അറേബ്യ ഫുട്ബാൾ ഫെഡറേഷൻ രൂപമെടുത്തത് 1956ൽ മാത്രം. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ന്യൂകാസിൽ യുനൈറ്റഡ് ക്ലബ് സ്വന്തമാക്കിക്കൊണ്ട് ഫുട്ബാൾ വിപ്ലവത്തിനു തുടക്കം. ക്രിസ്റ്റ്യാനോ റൊണാൾഡോയും കരിം ബെൻസേമയുമൊക്കെ സൗദി േപ്രാ ലീഗിലെത്തിയത് പിന്നീടുള്ള ചരിത്രം. ഇനി അറിയാനുള്ളത് 2022ൽ ഖത്തർ ആതിഥേയത്വം വഹിച്ച ലോകകപ്പിലെ സൗകര്യങ്ങൾക്കപ്പുറം 2034ലെ ലോകകപ്പിന് സൗദി ഒരുക്കുമോ എന്നു മാത്രം. നിശ്ചയമായും അവർ അത് ചരിത്രമാക്കും. ഭാവിയിൽ കൂടുതൽ ലോക കായികമേളകളെ വരവേൽക്കാൻ സന്നദ്ധത വ്യക്തമാക്കുകയുംചെയ്യും. സംശയം വേണ്ട.