നമുക്ക് രാഷ്ട്രീയം സംസാരിക്കാം

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്നാണ് പൊതുവിൽ ഹിന്ദുത്വവാദികളുടെയും ബി.ജെ.പിയുടെയും നിലപാട്. അർഥം, വ്യത്യസ്ത അവസരങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകൾ വേണ്ട എന്നുതന്നെ. അങ്ങനെ കരുതുന്നവർക്ക് ഉപതെരഞ്ഞെടുപ്പുകളും മറ്റും ‘ശല്യ’മായി അനുഭവപ്പെടും. നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോഴും ഈ ‘ശല്യം’ എന്ന വാദം പലയിടങ്ങളിൽനിന്നായി ഉയരുന്നത് ശ്രദ്ധിച്ചുകാണും.
ജനാധിപത്യത്തിന്റെ മാർഗവും സത്തയുമാണ് തെരഞ്ഞെടുപ്പുകൾ. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. തെരെഞ്ഞടുപ്പുകൾ പലത്, പല സമയവും, പല തലങ്ങളിലും വേണ്ടിവരും. അത് നഷ്ടക്കച്ചവടമല്ല. തെരഞ്ഞെടുപ്പിനു വേണ്ടിവരുന്ന ചെലവുകൾ യഥാർഥത്തിൽ ചെലവുകളല്ല, ജനാധിപത്യത്തിന്റെ നിക്ഷേപങ്ങളാണ്.
തെരഞ്ഞെടുപ്പിൽ എന്താവണം ചർച്ചചെയ്യേണ്ടത് എന്നത് മറ്റൊരു വിഷയമാണ്. സ്ഥാനാർഥികളെക്കുറിച്ച കേവല ചർച്ചയും തൊഴുത്തിൽകുത്തുകളുമാണോ? കേരളത്തിൽ കഴിഞ്ഞ കാലങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ പലപ്പോഴും നടന്നത് അപര വിദ്വേഷ പ്രചാരണവും വർഗീയ ധ്രുവീകരണവുമൊക്കെയാണ്. ചർച്ചചെയ്യേണ്ട രാഷ്ട്രീയം കടന്നുവന്നതേയില്ല. നിലമ്പൂരിലും സ്ഥിതി മാറുമെന്ന് കരുതുക വയ്യ. പക്ഷേ, നമ്മൾ ആശിക്കേണ്ടതും ചർച്ചനടത്തേണ്ടതും രാഷ്ട്രീയമാണ്. അതാകണം തെരഞ്ഞെടുപ്പിന്റെ സ്വഭാവവും.
നിലമ്പൂരിൽ തെരഞ്ഞെടുപ്പ് വരാനുണ്ടായ സാഹചര്യം എന്താണ്, എന്നു മുതൽക്കാണ് ശരിക്കും ചർച്ച തുടങ്ങേണ്ടത്. അൻവർ പിന്നീട് പിൻവാങ്ങിയെങ്കിലും ആദ്യഘട്ടത്തിൽ ഉയർത്തിക്കൊണ്ടുവന്ന വിഷയങ്ങൾ ഗൗരവതരമാണ്. കേരളത്തിലെ അധികാരത്തിലും പൊലീസിലും പിടിമുറുക്കിയ ഹിന്ദുത്വ തീവ്രവാദത്തിന്റെയും ആർ.എസ്.എസിന്റെയും സ്വാധീനത്തെപ്പറ്റിയാണ് ആദ്യം അൻവർ ആക്ഷേപം ചൊരിഞ്ഞത്. പൊലീസിലെ ക്രിമിനൽവത്കരണത്തെപ്പറ്റിയായിരുന്നു മറ്റൊന്ന്. ഈ വിഷയങ്ങൾ പിന്നീട് ചർച്ചകളിൽനിന്ന് പുറത്തുപോയി.
നിലമ്പൂർ അഭിമുഖീകരിക്കുന്ന സവിശേഷമായ പ്രശ്നങ്ങൾ നിരവധിയുണ്ട്. അവിടെ ആദിവാസി ഭൂസമരം സജീവമായി നടക്കുന്നുണ്ട്. വന്യജീവികളുടെ ആക്രമണമുണ്ട്, കർഷകരുടെ ജീവിത പ്രശ്നങ്ങളുണ്ട്, വികസനത്തിലെ പിന്നാക്ക അവസ്ഥയുണ്ട്, ഗതാഗത സൗകര്യങ്ങളുടെ പരിമിതിയുണ്ട്, ആദിവാസി മേഖലയിലടക്കം പട്ടിണിയുണ്ട്, ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ പരിതാപകരമായ അവസ്ഥയുണ്ട്... ഈ പ്രശ്നങ്ങളെയും നിലവിലെ സംസ്ഥാന-ദേശീയ തല വിഷയങ്ങളെയും ചർച്ച ചെയ്തേ പറ്റൂ.
രാജ്യം അപ്രഖ്യാപിത അവസ്ഥക്ക് കീഴിലാണ്. ഹിന്ദുത്വ ഫാഷിസത്തിന് കീഴിൽ ന്യൂനപക്ഷങ്ങളും ദലിതരും ആദിവാസികളും നിഷ്ഠുരമായ മർദനങ്ങൾക്കും പീഡനങ്ങൾക്കും വിധേയരാകുന്നുണ്ട്. ഇതടക്കം അനവധി പ്രശ്നങ്ങൾ വേറെ. ഈ വിഷയങ്ങളിൽ കേന്ദ്രീകരിച്ച രാഷ്ട്രീയ ചർച്ചകൾ മുറുകണം. അതിനുള്ള വേദിയാകണം തെരെഞ്ഞടുപ്പ്. അതല്ല, നമ്മുടെ രാഷ്ട്രീയ പാർട്ടികൾ ആഗ്രഹിക്കുന്നത് എന്നത് േവറെ കാര്യം. രാഷ്ട്രീയം ഏറ്റുമുട്ടട്ടെ, അതിലൂടെ നല്ല രാഷ്ട്രീയത്തിന്റെ വിജയം ഉണ്ടാകട്ടെ.