എം.ജി.എസ്

ചരിത്രമാണ് എം.ജി.എസ്. നാരായണൻ. ചരിത്രമെഴുതി ചരിത്രമായി മാറിയ ഒരാൾ. ഏപ്രിൽ 26ന്, 93ാം വയസ്സിൽ അദ്ദേഹം വിടവാങ്ങുേമ്പാൾ മലയാളത്തിനും ചരിത്രത്തിനും തീർക്കുന്ന നഷ്ടത്തിന്റെ ആഴം പറഞ്ഞറിയിക്കുക വയ്യ. മുറ്റയിൽ ഗോവിന്ദൻ ശങ്കരനാരായണൻ എന്ന എം.ജി.എസിന്റെ ചരിത്ര സംഭാവനകളെ ‘തുടക്ക’ത്തിൽ ഒതുക്കുക സാധ്യമല്ല. കേരളത്തിൽനിന്നുയർന്നു വന്ന, ഹിസ്റ്റീരിയോഗ്രഫിയുടെ മുഴുവൻ മാനദണ്ഡങ്ങളും പാലിച്ച് ചരിത്രഗവേഷണം നടത്തിയ ആദ്യ പ്രഫഷനൽ ചരിത്രകാരനാണ് അദ്ദേഹം.
ആ ‘സ്കൂളി’നെയാണ് പിന്നീട് കേരള ചരിത്രം പിൻപറ്റിയത്. അതിനെ അനുകൂലിച്ചും എതിർത്തുമാണ് കേരളത്തിന്റെ ചരിത്രമെഴുത്ത് ധാരതന്നെ മുന്നോട്ടുപോയത്. കേരള ചരിത്രമെന്നത് കെട്ടുകഥകളുടെ കെട്ടുപാടുകളല്ലെന്ന് യുക്തിപൂർവം തെളിയിച്ച ആദ്യ ചരിത്രപണ്ഡിതനും അധ്യാപകനും എഴുത്തുകാരനുമാണ് എം.ജി.എസ്. പെരുമാക്കന്മാരെക്കുറിച്ച് നടത്തിയ പഠനവും ഗവേഷണവുമായിരുന്നു അതിൽ ഏറ്റവും ശ്രദ്ധേയം. ശിലാശാസനകളുടെയും മറ്റ് തെളിവുകളുടെയും വെളിച്ചത്തിൽ പൂർത്തിയാക്കിയ പെരുമാൾ പഠനം കേരള ചരിത്രത്തിന്റെ ഒരടിസ്ഥാന ശിലയാണ്. കേരളത്തിന്റെ ചെറുവൃത്തത്തിൽനിന്ന് ലോകമറിയുന്ന ചരിത്രകാരനിലേക്ക് അദ്ദേഹം തന്റെ ബൗദ്ധിക ശക്തിയിലും ചരിത്രപാടവത്തിലും നടന്നുകയറി. എം.ജി.എസ്. ചരിത്രത്തെ ജനകീയവത്കരിക്കപ്പെട്ടു. കോമൺവെൽത്ത് അക്കാദമിക് സ്റ്റാഫ് ഫെലോ ആയി എം.ജി.എസ് 1974ൽ ലണ്ടനിൽ എത്തി. മോസ്കോ സർവകലാശാലയിൽ ഓറിയന്റൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിസിറ്റിങ് പ്രഫസറായി തെരഞ്ഞെടുക്കപ്പെട്ടു. 1994ൽ ഒരു വർഷം ടോക്യോ യൂനിവേഴ്സിറ്റി ഓഫ് ഫോറിൻ സ്റ്റഡീസിലും വിസിറ്റിങ് റിസർച് പ്രഫസറായി.
1990-1992ൽ ഐ.സി.എച്ച്.ആറിൽ എം.ജി.എസ് ആദ്യ മെംബർ സെക്രട്ടറിയായി. 2000ൽ വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ ഐ.സി.എച്ച്.ആറിന്റെ ചെയർമാനായി. എം.ജി.എസിന് സംഘ്പരിവാറുമായുള്ള ബന്ധത്തിനു തെളിവായി ഇത് ഉദ്ധരിക്കപ്പെട്ടു. പക്ഷേ, മാനവ വിഭവശേഷി മന്ത്രി മുരളി മനോഹർ ജോഷിയുടെ താൽപര്യങ്ങൾക്കു വഴങ്ങാത്ത നിലപാടുകൾ സ്വീകരിച്ച എം.ജി.എസ് അനഭിമതനായി. 2003ൽ ചെയർമാൻ പദവി രാജിവെച്ച് ഒഴിഞ്ഞു.
എം.ജി.എസ് തനിക്ക് ചോദ്യം ചെയ്യണമെന്ന് തോന്നിയതിനെയെല്ലാം ചോദ്യം ചെയ്തു. കമ്യൂണിസ്റ്റ് പാർട്ടിയും ഇ.എം.എസും പലപ്പോഴും വിമർശന വിധേയമായി. പഠനങ്ങളിൽ മാർക്സിയൻ ടൂൾ ഉപയോഗിച്ചുവെങ്കിലും മറ്റ് ചിന്താധാരകളോട് വിദ്വേഷം പുലർത്തിയിരുന്നില്ല. തിരിച്ചടികളുമുണ്ടായപ്പോഴും സംവാദത്തിന്റെ തലങ്ങൾ അദ്ദേഹം വിസ്തൃതമാക്കി തുറന്നിട്ടു.
ചരിത്രാന്വേഷണത്തിനപ്പുറം ജീവിതത്തിൽ കനപ്പെട്ട സമ്പാദ്യങ്ങളൊന്നും ആവശ്യമില്ലെന്ന് തീർച്ചപ്പെടുത്തുയ വ്യക്തി കൂടിയായിരുന്നു എം.ജി.എസ്. തന്റെ പുസ്തകങ്ങളിൽ നല്ല പങ്കും അദ്ദേഹം കാലിക്കറ്റ് സർവകലാശാലക്ക് സമ്മാനിച്ചു.
* * *
മാധ്യമത്തിന്റെയും ആഴ്ചപ്പതിപ്പിന്റെയും എക്കാലത്തെയും നല്ല സുഹൃത്തും അഭ്യുദയകാംക്ഷിയുമായിരുന്നു എം.ജി.എസ്. ആഴ്ചപ്പതിപ്പിൽ അസംഖ്യം ലേഖനങ്ങൾ അദ്ദേഹം എഴുതി. തന്റെ പല പഠനങ്ങളും വരേണ്ടത് മാധ്യമത്തിലാെണന്ന് കരുതി എഴുതിയ പാടെ മാധ്യമത്തിൽ എത്തിച്ചു. തന്റെ ആത്മകഥ പ്രസിദ്ധീകരിക്കാൻ അദ്ദേഹം തെരഞ്ഞെടുത്തതും ആഴ്ചപ്പതിപ്പിനെയാണ്. വിമർശനങ്ങൾക്ക് ഒരു മയവും അങ്ങോട്ടുമിങ്ങോട്ടും പുലർത്തിയില്ല. ആഴ്ചപ്പതിപ്പിൽ പലരും അദ്ദേഹത്തെ വിമർശിച്ച് എഴുതി. അതിൽ പലതിനും സംയമനത്തോടെ അദ്ദേഹം മറുപടി എഴുതി. മലാപ്പറമ്പിലെ വീട്ടിൽ ഏത് സമയത്തും ഞങ്ങൾക്ക് കയറിച്ചെല്ലാമായിരുന്നു. തിരിച്ച് അദ്ദേഹത്തിനു മാധ്യമത്തിലേക്കും. വഴികാട്ടിയും സുഹൃത്തുമായിരുന്ന ഒരാൾ വിടപറയുേമ്പാഴുള്ള നഷ്ടത്തിെന്റ ആഴം ഏറെയാണ്.
* * *
ആഴ്ചപ്പതിപ്പിെന്റ ഇൗ ലക്കം പ്രസിലേക്ക് പോകാനൊരുങ്ങുേമ്പാഴാണ് വിഖ്യാത സംവിധായകൻ ഷാജി എൻ. കരുൺ വിടവാങ്ങിയ വാർത്ത വരുന്നത്. ‘മാധ്യമ’ത്തിെന്റ മെറ്റാരു നഷ്ടമാണ് ആ വിയോഗം. ഷാജി എൻ. കരുണിന്റെ വിയോഗത്തിലും ആഴ്ചപ്പതിപ്പ് വേദനിക്കുന്നു.