പഹൽഗാമിലെ കൂട്ടക്കൊല

തെക്കൻ കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരെ ഭീകരാക്രമണം നടന്ന വാർത്തയിൽ രാജ്യം നടുങ്ങിയ അന്തരീക്ഷത്തിലാണ് ‘തുടക്കം’ എഴുതുന്നത്. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രൻ (65) അടക്കം 26 പേർ കൊല്ലപ്പെട്ടുവെന്നും 20 പേർക്ക് പരിക്കേറ്റുെവന്നുമാണ് വിവരം. കൂടുതൽ വിവരങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. ഏപ്രിൽ 22ന് ഉച്ച ഒന്നരയോടെയാണ് സംഭവം. ലശ്കർ വിഭാഗമെന്ന് കരുതപ്പെടുന്ന ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടി.ആർ.എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
കാൽനടയായോ കുതിരപ്പുറത്തോ മാത്രം എത്താവുന്ന ‘മിനി സ്വിറ്റ്സർലൻഡ്’ എന്ന് വിളിപ്പേരുള്ള പുൽമേടായ ബൈസാരനിലാണ് സംഭവം. സൈനികവേഷം ധരിച്ച രണ്ടോ മൂന്നോ പുരുഷന്മാരാണ് വെടിയുതിർത്തതെന്ന് പറയപ്പെടുന്നു. ബൈസാരൻ പുൽമേടുകൾ സൈന്യത്തിന്റെയും സി.ആർ.പി.എഫിന്റെയും പൊലീസിന്റെയും നിയന്ത്രണത്തിലായിട്ടുണ്ട്. 38 ദിവസത്തെ അമർനാഥ് തീർഥാടനം ജൂലൈ മൂന്നിന് ആരംഭിക്കാനിരിക്കെയാണ് ഭീകരാക്രമണം. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും കുടുംബവും നാലുദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ സമയത്താണ് ഭീകരാക്രമണം.
ഈ പുൽമേട്ടിൽ മുമ്പും ഭീകരാക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2000ത്തിൽ, പഹൽഗാമിലെ അമർനാഥ് ബേസ് ക്യാമ്പിനുനേരെയുണ്ടായ ആക്രമണമാണ് ഇതിൽ ഏറ്റവും വലുത്. അന്നത്തെ ഭീകരാക്രമണത്തിൽ 30 ആളുകളാണ് കൊല്ലപ്പെട്ടത്; 60ലധികം പേർക്ക് പരിക്കേറ്റു. 2001ൽ അമർനാഥ് തീർഥാടകരെ ലക്ഷ്യമിട്ട് വീണ്ടും ഭീകരാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. തൊട്ടടുത്ത വർഷവും ദുരന്തം ആവർത്തിച്ചു –മരണം 11. 2017ലും പഹൽഗാമിൽ ഭീകരവാദികൾ വന്നു. അന്ന് എട്ട് തീർഥാടകരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മേയിലാണ് പിന്നീട് ഭീകരാക്രമണമുണ്ടായത്. അന്ന്, രാജസ്ഥാനിൽനിന്നുള്ള വിനോദസഞ്ചാരികളായ ദമ്പതികളാണ് കൊല്ലപ്പെട്ടത്.
ഭീകരാക്രമണം സർക്കാറിന് വലിയ തിരിച്ചടിയാണ്. ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളയുകയും 370ാം വകുപ്പ് റദ്ദാക്കുകയും ചെയ്തതോെട സമാധാനം നിലവിൽവന്നുവെന്നും തീവ്രവാദം അവസാനിച്ചുവെന്നുമായിരുന്നു അവകാശവാദം. 2000ലേറെ വിനോദസഞ്ചാരികൾ ഉള്ള മേഖലയിൽ മതിയായ സുരക്ഷ ഒരുക്കുന്നതിലെ പരാജയം മറുവശത്ത്. തൊട്ടുതൊട്ടു കശ്മീരിലെമ്പാടും സുരക്ഷാസേനയെ വിന്യസിച്ചിട്ടും ആക്രമണം നടന്നുവെന്നത് തന്നെ വീഴ്ചയാണ്. യൂനിയൻ സർക്കാറിന്റെ പൂർണ നിയന്ത്രണത്തിലാണ് കശ്മീരിലെ പൊലീസും സൈന്യവും രഹസ്യാന്വേഷണ സേനയുമെല്ലാം. സുരക്ഷാവീഴ്ച ഗൗരവമായി പരിശോധിക്കണം.
ഇപ്പോഴത്തെ ആക്രമണത്തിലെ ദുരൂഹതകൾ ഇതുവരെ മറനീക്കിയിട്ടില്ല. പക്ഷേ, ആക്രമണം മേഖലക്ക് വലിയ തിരിച്ചടിയാകും. 2024ൽ മാത്രം 2.35 കോടി ടൂറിസ്റ്റുകൾ കശ്മീർ സന്ദർശിച്ചതായാണ് സർക്കാർ അവകാശവാദം. ടൂറിസം മേഖലക്ക് പുതിയ ഉണർവും ജനങ്ങൾക്ക് വരുമാനവും നൽകിയിരുന്നു. ആക്രമണം നടന്ന ഉടനെ ‘റിപ്പബ്ലിക് ടി.വി’ പോലുള്ള വാർത്താ ചാനലുകളിലും സോഷ്യൽ മീഡിയയിലും നടന്ന പ്രചാരണം ശ്രദ്ധിക്കേണ്ടതുണ്ട്. വിവരങ്ങൾ പുറത്തുവരുന്നതിന് മുമ്പേതന്നെ മതത്തെ കുറ്റപ്പെടുത്തി ന്യൂനപക്ഷ വിദ്വേഷവും ഇസ്‍ലാമോഫോബിയ പ്രചരിപ്പിക്കാനുമാണ് ശ്രമമുണ്ടായത്.
ആക്രമണം നടത്തിയവരാരായാലും അവർ ഉദ്ദേശിച്ചത് നേടിയിരിക്കുന്നു. മേഖലയിൽ അശാന്തി വിതക്കുക, വിനോദസഞ്ചാരത്തിലൂടെയുള്ള വരുമാനം ഇല്ലാതാക്കുക, അതിനേക്കാൾ പ്രധാനമായി മതത്തിന്റെ പേരിൽ ഭിന്നിപ്പു വളർത്തുക, അപരമത വിദ്വേഷം പടർത്തുക. നമ്മുടെ സോഷ്യൽ മീഡിയ ഇടങ്ങൾ അതിന്റെ നല്ല പ്രചാരണവേദിയായി മാറിയത് ഖേദകരമാണ്.
കശ്മീരിലെ ഭീകരാക്രമണത്തെ ഒന്നിച്ചുനിന്ന് എതിർത്തു തോൽപിക്കുകയാണ് വേണ്ടത്. നമുക്കും കശ്മീരിനും വേണ്ടത് സമാധാനമാണ്. വെറുപ്പും വിദ്വേഷവും കൂടുതൽ ആക്രമണങ്ങളുമല്ല. മരണത്തിൽ വ്യസനിക്കുന്നതിനോടൊപ്പം ഈ നിമിഷങ്ങളിലെ ഉത്തരവാദിത്തവും വലുതാണെന്ന് തിരിച്ചറിയണം.