പാകിസ്താൻ, ട്രംപ്, മോദി

പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവവും അതിന് ഇന്ത്യ നൽകിയ തിരിച്ചടിയും പൂർണതോതിലുള്ള ഇന്ത്യ-പാക് യുദ്ധത്തിേലക്ക് നീങ്ങുമെന്ന് രാജ്യാന്തരതലത്തിൽതന്നെ പടർന്ന ആശങ്ക തൽക്കാലം ഇല്ലാതായിരിക്കുന്നു. ആശ്വാസം. എന്നാൽ, വെടിനിർത്തലുമായി ബന്ധപ്പെട്ട് മറ്റു ചില വിഷയങ്ങളും വിവാദങ്ങളും കടന്നുവന്നിരിക്കുന്നു. താൻ പറഞ്ഞതിനാലാണ് ഇന്ത്യ-പാകിസ്താൻ ഏറ്റുമുട്ടൽ അവസാനിപ്പിച്ചതെന്ന അവകാശവാദം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉയർത്തിയതാണ് അതിൽ പ്രധാനം.
ഒരു ആണവസംഘർഷമാണ് അമേരിക്ക ഒഴിവാക്കിയതെന്നും ഇല്ലെങ്കിൽ ദശലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെടുന്ന മാരക ആണവയുദ്ധമായി അതു മാറുമായിരുന്നെന്നും ട്രംപ് പറഞ്ഞു. ‘‘യുദ്ധം നിർത്താൻ അവർ തയാറായതിനു പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട്. എന്നാൽ, വ്യാപാരം വലിയ കാരണമാണ്. വ്യാപാരത്തെ ആരും ഈ രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ടാവില്ല. ഇന്ത്യയുമായി ഞങ്ങൾ വ്യാപാര ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. പാകിസ്താനുമായി ഉടൻ ചർച്ച ആരംഭിക്കും’’ –ഇങ്ങനെ പോകുന്നു ട്രംപിന്റെ വാദങ്ങൾ. അതോടെ, അമേരിക്കൻ സമ്മർദത്തിന് വഴങ്ങിയാണ് ഇന്ത്യ ഭീകരതക്കെതിരായ സൈനികനടപടി അവസാനിപ്പിച്ചതെന്ന് ആരോപിച്ച് കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.
100 മണിക്കൂർ മാത്രം നീണ്ട, മേയ് ഏഴിന് ഇന്ത്യ ആരംഭിച്ച ഓപറേഷൻ സിന്ദൂർ പാകിസ്താനിലെ ഭീകരതാവളങ്ങൾ നാമാവശേഷമാക്കുന്നതിലും ആ രാജ്യത്തെ ദയനീയമായി പരാജയപ്പെടുത്തുന്നതിലും വിജയിച്ചുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അറിയിച്ചത്. പാകിസ്താന്റെ അഭ്യർഥനപ്രകാരമാണ് ഇന്ത്യ വെടിനിർത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. പാകിസ്താന്റെ മിലിട്ടറി ഓപറേഷൻ ഡയറക്ടർ ടെലിഫോണിൽ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്, ദൗത്യം പൂർത്തീകരിച്ച് കഴിഞ്ഞിരിക്കെ ഇന്ത്യ വെടിനിർത്താൻ സമ്മതിച്ചതെന്നും ഒരു മൂന്നാം കക്ഷിയും ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്നുമാണ് വിശദീകരണം. മൂന്നാം കക്ഷിയുടെ ഇടപെടലില്ലാതെ ഇരു രാജ്യങ്ങളും തമ്മിലെ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് വെടിനിർത്തൽ നടപ്പായതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാളും അറിയിക്കുന്നു.
ഇന്ത്യ-പാകിസ്താൻ ഉഭയകക്ഷി ചർച്ചകളിലൂടെ മാത്രമേ കശ്മീർ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം നേടാനാവൂ എന്നതാണ് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു മുതൽ ഇന്നേവരെ ഇന്ത്യ സ്വീകരിച്ച നിലപാട്. ഇതിന് വിപരീതമായി അമേരിക്കയുടെ മാധ്യസ്ഥ്യം സ്വീകരിക്കാമെന്നാണ് മോദി സർക്കാർ ഉദ്ദേശിക്കുന്നതെങ്കിൽ അത് രാജ്യത്തോട് തുറന്നുപറയണമെന്നാണ് പ്രതിപക്ഷവും ഉന്നത രാഷ്ട്രീയ വിദഗ്ധരും ആവശ്യപ്പെടുന്നത്. മാത്രമല്ല, ആഗോള മുതലാളിത്തത്തിന്റെ നായകനായ ഡോണൾഡ് ട്രംപ് എല്ലാം കച്ചവടക്കണ്ണിലൂടെ കാണുന്നത് സ്വാഭാവികമാണെന്നിരിക്കെ എന്തുതരം വ്യാപാര ഓഫറുകളാണ് അദ്ദേഹം ഇന്ത്യക്കും പാകിസ്താനും നൽകുകയോ നൽകാൻ പോവുകയോ ചെയ്യുന്നതെന്നറിയാനും ജനങ്ങൾക്ക് അവകാശമുണ്ട്. യു.എസ് പ്രസിഡന്റിന്റെ വ്യക്തിത്വത്തെ എത്രത്തോളം വിശ്വസിക്കാനും അവലംബിക്കാനും കഴിയുമെന്നതും വലിയ ചോദ്യമാണ്. പഹൽഗാമും അതിനുശേഷമുള്ള നടപടികളും ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന ആവശ്യത്തിനു നേരെ മോദിയും അമിത് ഷായും മുഖംതിരിക്കുന്നത് വിഷയം കൂടുതൽ സങ്കീർണമാക്കുന്നു.
ഓപറേഷൻ സിന്ദൂർ ആരംഭിച്ചതു മുതൽ ഇന്ത്യ, യു.എസ് നേതാക്കൾ തമ്മിൽ ചർച്ചകൾ നടന്നിരുന്നു. ഇത് വ്യാപാര ചർച്ചയാണെന്നും പ്രശ്നങ്ങളിലെ ‘ഇടപെടലിലൂെട’ അമേരിക്ക പതിവുപോലെ ലാഭം െകായ്യുമെന്നുമാണ് വിമർശനം. യുദ്ധം നിർത്തിയില്ലെങ്കിൽ വ്യാപാരം അവസാനിപ്പിക്കുമെന്ന ഭീഷണിയാണ് ഇരു രാജ്യങ്ങളെയും പിന്തിരിപ്പിച്ചതെന്ന് ട്രംപ് ആരോപിച്ചിരുന്നു. ഫലത്തിൽ ട്രംപ് പറയുന്നതാണ് ശരിയെങ്കിൽ ഇന്ത്യൻ ഭാഗത്ത് ഒരു കീഴടങ്ങലും നയവ്യതിയാനവും ഉണ്ടായിരിക്കുന്നു. ഇന്ത്യയുടെ പരമാധികാരം ഉയർത്തിപ്പിടിച്ച്, ആഭ്യന്തര വിഷയങ്ങളിൽ അമേരിക്കയുൾെപ്പടെയുള്ള മൂന്നാം കക്ഷികളുടെ ഇടപെടൽ അനുവദിക്കാത്ത നയമാണ് രാജ്യത്തിന് ഗുണംചെയ്യുക. അമേരിക്കക്ക് മുന്നിൽ മുട്ടുമടക്കാതെ, നിവർന്ന് നിൽക്കാനുള്ള ആർജവം മോദി സർക്കാർ കാട്ടണം.