ആറുവരി പാത

നാടിന്റെ വികസനം എന്ന സങ്കൽപവുമായി ചേർന്നുനിൽക്കുന്ന ഒന്നാണ് റോഡുകൾ. സംശയമില്ല പാതകൾ വികസനത്തിന്റെ സൂചകമായിട്ടുതന്നെയാണ് ലോകമെങ്ങും പരിഗണിക്കപ്പെടുന്നതും. കേരളത്തിനും ആ നിലക്ക് അഭിമാനമാണ് പണി പൂർത്തിയാകുന്ന ആറുവരി പാത. അതിൽ മലബാറിൽ നല്ല ഭാഗത്തും പണി പൂർത്തിയായിട്ടുണ്ട്. യൂ ടേണുകളില്ലാത്ത പാതയിൽ ചുങ്കം നൽകി അതിവേഗത്തിൽ കേരളത്തിന്റെ ഒരറ്റത്തുനിന്ന് മറ്റൊരു അറ്റത്തേക്ക് പായാം. റോഡ് നിർമാണം അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്.
എന്നാൽ, ആറുവരി പാതയുമായി ബന്ധപ്പെട്ട് ഇപ്പോഴുയരുന്ന വാർത്തകൾ ഒട്ടും നല്ലതല്ല. അഭിമാനത്തിന് പകരം ദുരന്തമായി പാത മാറുമോയെന്ന ആശങ്ക പല കോണുകളിൽനിന്നും ഉയർന്നിരിക്കുന്നു. മേയ് 19ന് ദേശീയപാത 66ൽ മലപ്പുറത്ത് 250ഓളം മീറ്റർ ദൂരം റോഡും സർവിസ് റോഡും ഇടിഞ്ഞുതാഴ്ന്നു. കോട്ടക്കലിനും കൊളപ്പുറത്തിനുമിടയിൽ 10 മീറ്ററിലധികം ഉയരത്തിൽ മണ്ണിട്ടുയർത്തി നിർമിക്കുന്ന കൂരിയാട് വയലിലെ റോഡാണ് ഇടിഞ്ഞുതാഴ്ന്നത്. മെയിൻറോഡ് ഇടിഞ്ഞ സമ്മർദത്തിൽ സർവിസ് റോഡും നിരങ്ങിനീങ്ങി. മുന്നൂറ് മീറ്ററോളം ഭാഗം വിണ്ടുകീറുകയും സമീപത്ത് ചെറുകുന്നുകൾ രൂപപ്പെടുകയുംചെയ്തു. സംസ്ഥാനത്തെ ഏറ്റവും തിരക്കുകൂടിയ പാതകളിലൊന്നായ തൃശൂർ-കോഴിക്കോട് പാതയിലെ ഈ ഭാഗം 10 കിലോമീറ്ററോളം അടച്ച് ഗതാഗതം വഴിതിരിച്ചുവിടേണ്ടിവന്നു.
കാസർകോട് മാവുങ്കാലിലും കോഴിക്കോട് മലാപ്പറമ്പിലും സർവിസ് റോഡ് ഇടിഞ്ഞിട്ടുണ്ട്. കൂരിയാടിനടുത്ത തലപ്പാറയിലും റോഡിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടു. ഇവിടെയും നല്ല ഉയരത്തിലാണ് പാത കടന്നുപോവുന്നത്. മഴയിൽ അടിമണ്ണിന് വന്ന മാറ്റമാണ് തകർച്ചക്ക് കാരണമെന്നാണ് ദേശീയപാത വികസന അതോറിറ്റിയുടെ വാദം. നിലവിൽ ഇടിച്ചിലുണ്ടായതിനു തൊട്ടുള്ള കക്കാട് അടക്കം പല സ്ഥലത്തും റോഡിനും സർവിസ് റോഡിനും കഴിഞ്ഞ വർഷം മഴയിൽ തകർച്ച നേരിട്ടിരുന്നു.
വേണ്ടത്ര പഠനം നടത്താതെയാണ് കേരളത്തിൽ ദേശീയപാത രൂപരേഖ തയാറാക്കിയതെന്ന് നേരത്തേ വിമർശനമുയർന്നതാണ്. ഓരോ ജില്ലയിലും മണ്ണിന്റെ സ്വഭാവവും അതിനനുസരിച്ച മുൻകരുതലുകളും നിർമാണക്കരാർ ഏറ്റെടുത്ത ഇതര സംസ്ഥാന കമ്പനികൾ പാലിച്ചിട്ടുണ്ടോ എന്നത് സംശയകരമാണ്. പേമാരി അടക്കമുള്ള കാലാവസ്ഥാ മാറ്റവും പരിഗണിച്ചിട്ടില്ല. ദേശീയപാത നിർമാണത്തിനിടെ വിവിധ പ്രശ്നങ്ങളുണ്ടായ എല്ലാ സ്ഥലങ്ങളിലും അപാകത മുമ്പുതന്നെ നാട്ടുകാർ അധികൃതരോട് ചൂണ്ടിക്കാട്ടിയതാണ്. വിവിധ റീച്ചുകളുടെ പണിക്ക് കരാറെടുത്തവർ അത് പരിഗണിച്ചതേയില്ല. പല സ്ഥലങ്ങളിലും 10 മീറ്ററിലധികം താഴ്ചയിലാണ് റോഡ് കടന്നുപോവുന്നത്. വയൽ പ്രദേശങ്ങളിലും ക്രോസിങ്ങുകളിലും 10 മീറ്ററിലധികം ഉയരത്തിലും. താഴ്ചയുള്ള ഒരു സ്ഥലത്തും സംരക്ഷണഭിത്തി ഇല്ലതാനും. അപകടം വീണ്ടും ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അതിനാൽതന്നെ സംസ്ഥാനത്തെയാകെ ദേശീയപാത നിർമാണത്തെക്കുറിച്ചും അതിന്റെ ഗുണനിലവാരത്തെക്കുറിച്ചും ഒരു വിദഗ്ധ സമിതിയെക്കൊണ്ട് വിശദ പരിശോധനക്ക് സംസ്ഥാന സർക്കാർ തയാറാവണം.
നിർമാണത്തിലെ അപാകത മാത്രമല്ല ചർച്ചയാകേണ്ടത്. റോഡ് ആർക്കുവേണ്ടിയാണ്, ആരുടെ വികസനമാണിത് എന്ന വിഷയം കൂടി ഗൗരവമായ സംവാദമായി ഉയർന്നുവരേണ്ടതുണ്ട്. പുതിയ ആറുവരി പാതയിൽ ഇരുചക്ര വാഹനങ്ങൾക്കും മുച്ചക്ര വാഹനങ്ങൾക്കും പ്രവേശനം ഉണ്ടാകില്ല എന്നാണ് മനസ്സിലാകുന്നത്. അത്തരം അറിയിപ്പ് ബോർഡുകൾ പലയിടത്തും സ്ഥാപിച്ചുതുടങ്ങി. ഫലത്തിൽ ഈ ‘ഹൈവേ’ വികസനം പുറം തള്ളുന്നത് നാടിനെ തന്നെയാണ്. പൊരുതി നേടിയതാണ് കേരളത്തിലെ പൊതുവഴികൾ. അത് ചുങ്കം നൽകുന്നവർക്കു മാത്രമായി ചുരുക്കുന്നത് ശരിയല്ല. റോഡുകൾ ചുങ്കം പിരിക്കുന്ന കമ്പനികളുടേതല്ല. ഇപ്പോഴുള്ള നീക്കം സഹായിക്കുക കോർപറേറ്റ് ചുങ്ക കമ്പനികെളയാണ്. സാങ്കേതിക പ്രശ്നങ്ങളിലൂന്നിയും സർവിസ് റോഡുകളെ എടുത്തുകാട്ടിയുമാകും പ്രതിരോധം. അതല്ല, കൂടുതൽപേരെ ഉൾച്ചേർക്കുന്ന എല്ലാവരുടെയും വികസനമാണ് വേണ്ടത്. കെട്ടിപ്പൊക്കി അടച്ച, സുരക്ഷിതമല്ലാത്ത പാതയിലൂടെ കേരളംപോലുള്ള ചെറിയ ദേശത്തിന്റെ പ്രയാണം അത്ര സുഗമമാവില്ല.