ഒാപറേഷൻ കഗാറും കൂട്ടക്കൊലകളും

രാജ്യത്ത് മാവോവാദി ഭീഷണി ഇല്ലാതാക്കാൻ കേന്ദ്രസർക്കാറുകൾ രണ്ട് പതിറ്റാണ്ടായി തീവ്രമായി പ്രവർത്തിക്കുകയാണ്. അതിൽ ഏറ്റവും ശക്തമായ സൈനികനീക്കമാണ് ഇപ്പോൾ ഒാപറേഷൻ കഗാർ എന്ന പേരിൽ നടക്കുന്നത്. തെലങ്കാന, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിലെ കരേഗുട്ടാലു കുന്നിൻ പ്രദേശങ്ങളിലെ, നിബിഡവനങ്ങളിലെ മാവോവാദികളെ ഇല്ലാതാക്കാൻ 2025 ഏപ്രിൽ 21നാണ് ഒാപറേഷൻ കഗാർ തുടങ്ങിയത്. 2026 മാർച്ച് 31ഓടെ രാജ്യം മാവോവാദി മുക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന്റെ ചുവടുപിടിച്ചാണ് ഒാപറേഷൻ കഗാർ മുന്നോട്ടുപോകുന്നത്.
യുദ്ധതന്ത്രപരമായി, കേന്ദ്രസർക്കാറിന്റെ തലത്തിൽ നോക്കിയാൽ ഒാപറേഷൻ കഗാർ വലിയ നേട്ടമാണ്. സി.പി.ഐ (മാവോയിസ്റ്റ്) ജനറൽ സെക്രട്ടറി ബസവരാജു എന്ന നമ്പാല കേശവറാവുവിനെ ഇല്ലാതാക്കാൻ ഭരണകൂടത്തിന് കഴിഞ്ഞു. മേയ് 21 ന് ഛത്തിസ്ഗഢിലെ ബസ്തറിൽ 26 മാവോവാദികൾക്കൊപ്പമാണ് അദ്ദേഹം കൊല്ലപ്പെട്ടത്. മാവോവാദി പ്രസ്ഥാനത്തിന്റെ നാല് പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് ഒരു ജനറൽ സെക്രട്ടറി കൊല്ലപ്പെടുന്നത്. ദേശീയതലത്തിൽ നോക്കിയാൽ മാവോവാദികൾക്ക് വലിയ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാെണന്ന് ബസവരാജുവിന്റെ മരണം അടിവരയിടുന്നു. മാവോവാദികൾക്ക് ദണ്ഡകാരണ്യ മേഖലയിലെ സ്വാധീനം നഷ്ടപ്പെട്ടുകഴിഞ്ഞു. ബസ്തറിലെ സൈനിക നീക്കവും അങ്ങോേട്ടക്കു തന്നെ എത്തും.
ഇതിനിടയിൽ കേന്ദ്ര നേതാക്കൾ പലരും കൊല്ലപ്പെടുകയോ പിടിയിലാവുകയോ ചെയ്തു. മാവോവാദി പ്രസ്ഥാനം ഇല്ലാതാവുകയോ അല്ലയോ എന്നതല്ല പ്രധാന വിഷയം. മാവോവാദികളെ ഇല്ലാതാക്കാനെന്ന പേരിൽ നടക്കുന്ന ആദിവാസി കൂട്ടക്കൊലയും നൃശംസതയുമാണ്. ബസവരാജുവിനൊപ്പം കൊല്ലപ്പെട്ടവരിൽ നല്ലപങ്കും ആദിവാസികളാണ്. അവർ കലാപത്തിനിറങ്ങിയ രാഷ്ട്രീയസാഹചര്യം നിലനിൽക്കുന്നുണ്ട്. വൻകിട ഖനന കോർപറേറ്റുകൾ ഭൂമി കവരുന്നതിനും കാട് ഇല്ലാതാക്കുന്നതിനും എതിരായാണ് ആദിവാസികൾ നിൽക്കക്കള്ളിയില്ലാതെ ആയുധമെടുത്തതെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഇൗ വർഷം അഞ്ചുമാസം മാത്രം പിന്നിടുമ്പോൾ 230 നക്സലുകൾ കൊല്ലപ്പെട്ടതായി ‘സൗത്ത് ഏഷ്യ ടെററിസം പോർട്ടൽ’ സാക്ഷ്യപ്പെടുത്തുന്നു. ഓപറേഷൻ ഗ്രീൻ ഹണ്ടിന്റെ ഭാഗമായി നേരത്തേ മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിലും പിന്നീട് ബസ്തറിലും അബൂജ്മാർഗിലും റായ്പൂരിലുമെല്ലാം വലിയ മാവോവിരുദ്ധ ദൗത്യങ്ങൾ അരങ്ങേറി. നിരവധി പേർ കൊല്ലപ്പെട്ടു; ഇതിൽ ഭൂരിഭാഗവും ആദിവാസി വിഭാഗത്തിൽനിന്നുള്ളവരാണ്. ഛത്തിസ്ഗഢിൽ 2024ൽ 296 മാവോവാദികൾ ഉൾപ്പെടെ 397 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. അതായത് മരണനിരക്ക് അതിഭീകരമാണ്. കൂട്ടക്കൊലയാണ് അരങ്ങേറുന്നത്.
കൊല്ലപ്പെട്ടവരോടും അവരുടെ കുടുംബങ്ങളോടും സർക്കാർ കാണിക്കുന്നത് കടുത്ത അനീതിയാണെന്നും വാർത്തകൾ വരുന്നുണ്ട്. ആന്ധ്രയിലെ സിവിൽ ലിബർട്ടീസ് കമ്മിറ്റി മേയ് 21ന് നാരായൺപൂരിൽ കൂട്ടക്കൊല നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് മൃതദേഹങ്ങൾ കുടുംബാംഗങ്ങൾക്ക് കൈമാറുന്നില്ല എന്ന് കുറ്റപ്പെടുത്തി. കുടുംബാംഗങ്ങൾ നാല് ദിവസമായി മൃതദേഹങ്ങൾ ഏറ്റെടുക്കാൻ ആശുപത്രി പരിസരത്ത് കാത്തിരിക്കുന്നു, ആന്ധ്രപ്രദേശ് ഹൈകോടതി മൃതദേഹങ്ങൾ കുടുംബത്തിനും അടുത്ത ബന്ധുക്കൾക്കും കൈമാറാൻ ഉത്തരവിട്ടെങ്കിലും പൊലീസ് മൃതദേഹങ്ങൾ വിട്ടുനൽകിയില്ല. മൃതദേഹങ്ങൾ അഴുകിയെന്നും മറ്റും പറഞ്ഞ് പൊലീസ് കത്തിച്ചുകളഞ്ഞതായാണ് വിവരം. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. യുദ്ധമാണ് നടക്കുന്നതെന്ന് കേന്ദ്രസർക്കാർ അവകാശപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര യുദ്ധമര്യാദകൾ അനുസരിച്ചുപോലും മൃതദേഹങ്ങൾ വിട്ടുകൊടുക്കുകയും മാന്യമായി സംസ്കരിക്കാൻ അവസരം നൽകുകയും ചെയ്യും.
ഏകപക്ഷീയമായ അടിച്ചമർത്തലുകളോ കൂട്ടക്കൊലകളോ അല്ല ഒരു സർക്കാർ നടത്തേണ്ടത്. സംവാദവും ചർച്ചകളുമാണ് മുഖ്യപാത. ജനങ്ങളുടെ, മർദിതരുെട വിഷയങ്ങൾ അഭിമുഖീകരിക്കുകയും അവക്ക് പരിഹാരം തേടുകയുമാണ് സർക്കാർ ചെയ്യേണ്ടത്. അതാണ് സുസ്ഥിര ജനാധിപത്യത്തിന്റെ ശരിയായ വഴി. അതല്ലാത്ത വഴിയിലൂടെ പ്രശ്നപരിഹാരം സാധ്യമാകില്ല. പുതിയ രൂപത്തിലും ഭാവത്തിലും ജനങ്ങളുടെ പ്രതിഷേധം വീണ്ടും ആളിക്കത്തും.