എസ്.ഐ.ആർ

ബിഹാറിനു ശേഷം, അധികം വൈകാതെ കേരളത്തിലേക്ക് വോട്ടർപട്ടിക തീവ്ര പുനഃപരിശോധന (Special Intensive Revision അഥവാ എസ്.െഎ.ആർ) വരുമെന്ന് ആഴ്ചപ്പതിപ്പിലെ ലേഖനങ്ങൾ വളരെ മുേമ്പ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഇപ്പോൾ എസ്.െഎ.ആർ നമ്മുടെ തൊട്ടുമുന്നിലെത്തിയിരിക്കുന്നു. നാമതിനെ ധീരമായി നേരിടേണ്ടതുണ്ട്.
നീണ്ട തയാറെടുപ്പും കൂടിയാലോചനയും ആവശ്യമായ എസ്.ഐ.ആർ പ്രക്രിയ തിടുക്കത്തില്‍ കേരളത്തില്‍ നടപ്പാക്കാനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കം. ബിഹാര്‍ എസ്.ഐ.ആർ പ്രക്രിയയുടെ ഭരണഘടനാ സാധുത സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുകയാണ്. അതിനിടയിലാണ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കൂടി തിടുക്കപ്പെട്ട് ഇതേ പ്രക്രിയ കൊണ്ടുവരുന്നത്. ഇതൊരു ആലോചിച്ചുറച്ച നടപടിയാണ്. ലക്ഷ്യവും സുവ്യക്തം. ജനവിധി എങ്ങനെയൊക്കെ അട്ടിമറിക്കപ്പെടും എന്നുമാത്രമേ ഇനി അറിയാനുള്ളൂ. കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുതന്നെ നടക്കും. അത് കഴിഞ്ഞാലുടന്‍ നിയമസഭ തെരഞ്ഞെടുപ്പ് വരും.
എസ്.െഎ.ആറിനെതിരെ കേരള നിയമസഭ സെപ്റ്റംബർ 29ന് ഒന്നിച്ച് എതിർത്ത് പ്രമേയം പാസാക്കിയത് നല്ല ചുവടുവെപ്പാണ്. ആശാവഹമാണ്. പെെട്ടന്ന് എസ്.ഐ.ആർ നടത്തുന്നത് ദുരുദ്ദേശ്യപരമാണെന്നാണ് നിയമസഭ പാസാക്കിയ പ്രമേയം പറയുന്നത്. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം സഭ ഐകകേണ്ഠ്യന അംഗീകരിച്ചു. പ്രമേയം ഉചിതസമയത്താണെന്നും പിന്തുണക്കുന്നുവെന്നും ഭേദഗതികൾ നിർദേശിച്ച് സംസാരിച്ച പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞതും നല്ല സൂചനയാണ്.
2002ലാണ് കേരളത്തില്‍ വോട്ടര്‍പട്ടികയുടെ തീവ്ര പുനഃപരിശോധന നടന്നത്. ഇപ്പോള്‍ പുനഃപരിശോധന നടത്തുന്നത് 2002 അടിസ്ഥാനമാക്കിയാണ്. അതുതന്നെ അശാസ്ത്രീയമാണ്. 1987നു ശേഷം ജനിച്ചവര്‍ അവരുടെ പിതാവിന്‍റെയോ മാതാവിന്‍റെയോ പൗരത്വരേഖ കൂടി നല്‍കിയാലേ വോട്ടറാകൂ എന്നാണ എസ്.ഐ.ആർ നിബന്ധന. 2003നു ശേഷം ജനിച്ചവര്‍ പിതാവിന്‍റെയും മാതാവിന്‍റെയും പൗരത്വരേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ വോട്ടറാവൂ. ഇൗ രണ്ടു ചട്ടങ്ങളും ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. ഒന്ന് ഇത് നമ്മുടെ പ്രായപൂര്‍ത്തി വോട്ടവകാശത്തെ ഹനിക്കുന്നു. രണ്ട്, രേഖകളില്ലാത്തതിന്‍റെ പേരില്‍ വോട്ടര്‍പട്ടികയില്‍നിന്നും ഒഴിവാക്കുന്നത്, ഭരണഘടനയുടെ അനുച്ഛേദം 326 പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന സാര്‍വത്രിക വോട്ടവകാശത്തിന്‍റെ പൂര്‍ണമായ ലംഘനമാണ്.
നിയമസഭ പ്രമേയത്തിലെ വരികൾ നോക്കാം: ‘‘സമൂഹത്തിലെ പാര്‍ശ്വവത്കൃത വിഭാഗങ്ങളിലുള്ളവരാണ് എസ്.ഐ.ആറിലെ നിബന്ധനകള്‍മൂലം വോട്ടവകാശത്തില്‍നിന്നും പുറത്താവുകയെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ പഠനങ്ങള്‍ കാണിക്കുന്നത്. ന്യൂനപക്ഷ സമുദായങ്ങള്‍, പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങൾ, സ്ത്രീകള്‍, ദരിദ്ര കുടുംബങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ഇതില്‍ ബഹുഭൂരിപക്ഷവും ഉള്‍പ്പെടുക. വോട്ടര്‍പട്ടികയിലുള്ള പ്രവാസി വോട്ടര്‍മാരുടെ വോട്ടവകാശം തുടര്‍ന്നും നിലനിര്‍ത്തേണ്ടതുണ്ട്. പൗരത്വത്തെ മതാധിഷ്ഠിതമാക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ പൊടിതട്ടിയെടുക്കാനുള്ള ശ്രമം നടത്തുന്നവര്‍ എസ്.ഐ.ആറിനെ ഏതുവിധമാവും ഉപയോഗിക്കുക എന്നതും ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണ്. മൗലികാവകാശത്തെ ഹനിക്കുന്ന ഇത്തരം നടപടികളില്‍നിന്നും പിന്തിരിഞ്ഞ് തെരഞ്ഞെടുപ്പ് കമീഷന്‍ സുതാര്യമായി വോട്ടർപട്ടിക പുതുക്കല്‍ നടത്തണം എന്ന് ഈ നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെടുന്നു.’’കൃത്യമാണ്. വ്യക്തവും. എസ്.െഎ.ആർ ജനങ്ങളുടെ താൽപര്യമല്ല നിർവഹിക്കുക. ഏകകണ്ഠമായി ഇപ്പോഴുണ്ടായ സ്വരം ഇനിയും ഉച്ചത്തിൽ, ഉയരത്തിൽ മുഴങ്ങേണ്ടതുണ്ട്.

