അടിമാലി: അന്തർ സംസ്ഥാന തൊഴിലാളിയെ ബന്ധു തൂമ്പ കൊണ്ട് വെട്ടിക്കൊലപ്പെടുത്തി കുഴിച്ചുമൂടി. രാജാക്കാട് പഴയവിടുതിയിലാണ് സംഭവം. ഛത്തീസ്ഗഡ് സ്വദേശി ഗദ്ദൂറാണ് (45) കൊല്ലപ്പെട്ടത്. പിതൃസഹോദര പുത്രൻ ദേവ് ചരണിനെ (50) രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം. മരിച്ച ഗദ്ദൂറും പ്രതി ദേവ് ചരണും ഝാര്‍ഖണ്ഡ് സ്വദേശികളായ രണ്ട് തൊഴിലാളികളും രാജാക്കാട് സ്വദേശിയുടെ കൃഷിയിടത്തിലാണ് ജോലി ചെയ്യുന്നത്. ബുധനാഴ്ച ജോലി കഴിഞ്ഞ് വൈകീട്ട് മദ്യം വാങ്ങി പഴയവിടുതിയിലെ താമസ സ്ഥലത്ത് എത്തി. മദ്യപിച്ചുകൊണ്ടിരുന്ന ഗദ്ദൂറും ദേവ്ചരണും പണത്തെ ചൊല്ലി തര്‍ക്കമുണ്ടായി. പിന്നീട് ഝാര്‍ഖണ്ഡ് സ്വദേശികളായ തൊഴിലാളികള്‍ ഉറങ്ങിയശേഷം ദേവ്ചരണ്‍ ഗദ്ദൂറിെൻറ തലയില്‍ മണ്‍വെട്ടികൊണ്ട് പലതവണ വെട്ടി. ഗദ്ദൂര്‍ തൽക്ഷണം മരിച്ചു. ദേവ്ചരണ്‍ രാത്രിതന്നെ മൃതദേഹം താമസ സ്ഥലത്തിന് പിന്നില്‍ കുഴിയെടുത്ത് കുഴിച്ചുമൂടി. ഇവരോടൊപ്പം ഉണ്ടായിരുന്ന ഝാര്‍ഖണ്ഡ് സ്വദേശികളായ തൊഴിലാളികള്‍ വ്യാഴാഴ്ച രാവിലെ ഈ വിവരം തൊഴിലുടമയെ വീട്ടിലെത്തി അറിയിച്ചു. രാജാക്കാട് സി.ഐ എച്ച്.എല്‍. ഹണിയുടെ നേതൃത്വത്തില്‍ പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യെൻറ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി ഇടുക്കി ജില്ല ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്തുനിന്ന് ദേവ് ചരണിനെ അറസ്റ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന രണ്ടുപേരും പൊലീസ് നിരീക്ഷണത്തിലാണ്.