കരുനാഗപ്പള്ളി: ആലപ്പാട് വെള്ളനാതുരുത്ത് ബീച്ചിന് സമീപം തിരയിൽപെട്ട് കാണാതായ വിദ്യാർഥികളിൽ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. അയണിവേലികുളങ്ങര അർജുൻ നിവാസിൽ (ഇടപ്പുരയിൽ) സത്യശീലൻ-രജനി ദമ്പതികളുടെ മകൻ കൃഷ്ണ ആർ. സത്യെൻറ (16) മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച പുലർച്ചെ പൊന്മന കാട്ടിൽമേക്കതിൽ ക്ഷേത്രത്തിന് സമീപം കരയോട് അടുത്ത് കടലിൽ മൃതദേഹം അടിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. കൃഷ്ണയോടൊപ്പം തിരയിൽപെട്ട് കാണാതായ സഹപാഠി ഇർഫാെൻറ മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിൽ വെള്ളനാതുരുത്ത് പുലിമുട്ടിന് സമീപം കണ്ടെത്തിയിരുന്നു. രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും കൃഷ്ണയുടെ മൃതദേഹം കണ്ടെത്താനായില്ല. ബുധനാഴ്ച രാവിലെ തെരച്ചിൽ പുനരാരംഭിക്കാനിരിക്കെയാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെ സുഹൃത്തുക്കളായ എട്ടുപേർ ഒരുമിച്ച് സഹപാഠിയുടെ ഗൃഹപ്രവേശനചടങ്ങിൽ പങ്കെടുത്തശേഷം വെള്ളനാതുരുത്ത് ബീച്ചിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. പത്താം ക്ലാസ് പഠനം കഴിഞ്ഞ് പ്ലസ് വൺ പഠനത്തിനായി തയാറെടുപ്പിലായിരുന്നു ഇരുവരും. കൃഷ്ണ ആർ. സത്യെൻറ സഹോദരൻ: അർജുൻ. കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരുന്ന ഇർഫാെൻറ മൃതദേഹം ബുധനാഴ്ച രാവിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയോടെ മരുതൂർകുളങ്ങര ജമാഅത്ത് പള്ളി കബർസ്ഥാനിലും കൃഷ്ണ ആർ. സത്യെൻറ മൃതദേഹം ജില്ല ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വൈകീട്ട് നാലോടെ വീട്ടുവളപ്പിലും സംസ്കരിച്ചു.