ശാസ്താംകോട്ട: കാറിടിച്ച് വഴിയാത്രക്കാരനായ വയോധികൻ മരിച്ചു. ശാസ്താംകോട്ട മുതുപിലാക്കാട് പടിഞ്ഞാറ് വയക്കൽ പടിഞ്ഞാറ്റതിൽ രാധാകൃഷ്ണപിള്ള (68) യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലോടെ കൊല്ലം-തേനി ദേശീയപാതയിൽ ഭരണിക്കാവിനുസമീപം ഊക്കൻമുക്കിലായിരുന്നു അപകടം. ആശുപത്രി മുക്കിൽനിന്ന് ചായ കുടിച്ച് ജങ്ഷനിലേക്ക് മടങ്ങുന്നതിനിടെ, ഭരണിക്കാവ് ഭാഗത്തേക്കുവന്ന കാർ ദിശതെറ്റി വലതു വശത്തുകൂടി നടന്നുവന്ന രാധാകൃഷ്ണപിള്ളയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് കാർ നിന്നത്. സംഭവ സ്ഥലത്തുതന്നെ വയോധികൻ മരിച്ചു. വർഷങ്ങളായി ഊക്കൻമുക്കിൽ ഒറ്റക്ക് വാടകക്ക് താമസിക്കുന്ന രാധാകൃഷ്ണപിള്ള അവിവാഹിതനാണ്. ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുവീട്ടിൽ സംസ്കരിക്കും. കാർ ഓടിച്ചിരുന്ന കാരാളിമുക്ക് സ്വദേശി ജോൺസൺ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇയാൾ ഉറങ്ങിയതാകാം അപകടത്തിന് കാരണമെന്ന് കരുതുന്നു. ശാസ്താംകോട്ട പൊലീസ് കേസെടുത്തു.