മൂന്നാർ: രാജമലയിലെ വനം വകുപ്പ് വാച്ചറെ ക്വാർട്ടേഴ്സിൽ വിഷം കഴിച്ച് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഇടമലക്കുടി പഞ്ചായത്തിലെ പരപ്പയാർകുടി സുരേന്ദ്രെൻറ മകൻ മനോഹരനാണ് (27) മരിച്ചത്. ഇരവികുളം ദേശീയോദ്യാനത്തിലുള്ള രാജമലയിലെ വാച്ചറാണ് മനോഹരൻ. രാജമലയിലെ ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ മനോഹരൻ ജോലിക്കിറങ്ങിയില്ലെന്ന് സഹപ്രവർത്തകർ പറഞ്ഞു. ഉച്ചയോടെ മുറിയിൽ കിടന്ന് ഉറങ്ങുന്നതും കണ്ടിരുന്നു. രാത്രി എട്ടരയോടെയാണ് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മുതുവാൻ സമുദായ അംഗമായ മനോഹരൻ അഞ്ചു വർഷമായി വനം വകുപ്പ് വാച്ചറായി ജോലി ചെയ്യുകയായിരുന്നു.