അഞ്ചൽ: കാൽവഴുതി ആറ്റിൽ വീണയാളുടെ മൃതദേഹം കണ്ടെത്തി. ഇട്ടിവ മലപ്പേരൂർ വെട്ടിക്കാവ് മലയിൽ പുത്തൻവീട്ടിൽ ബാബു (60) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ആയൂർ പെരുങ്ങള്ളൂർ തടയണക്കുതാെഴ നിന്നാണ് മൃതേദഹം ലഭിച്ചത്. തിങ്കളാഴ്ച വൈകീട്ട് 5.30ഓടെ ആയൂർ പെരുങ്ങള്ളൂർ ഭാഗത്ത് ഇത്തിക്കരയാറിന് കുറുകേയുള്ള തടയണക്ക് മുകളിലൂടെ മലപ്പേരൂർ ഭാഗത്തേക്ക് നടന്നുപോകവേ കാൽവഴുതി വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ രക്ഷാശ്രമം നടത്തിയെങ്കിലും ആറ്റിലെ വെള്ളക്കൂടുതലും ഇരുട്ടും ആയതിനാൽ പരാജയപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ടുവരെ കടയ്ക്കൽ നിന്നെത്തിയ ഫയർഫോഴ്സ് അംഗങ്ങളും കൊല്ലത്ത് നിന്നെത്തിയ മുങ്ങൽ വിദഗ്ദരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ബുധനാഴ്ച വീണ്ടും നടത്തിയ തെരച്ചിലിനിടെയാണ് തടയണക്ക് നൂറ്റമ്പത് മീറ്ററോളം അകലെനിന്ന് മൃതദേഹം കണ്ടെത്തിയത്. ആയൂർ ഭാഗത്ത് കൂലിപ്പണിക്ക് ശേഷം തിരികേ വീട്ടിൽ പോകാനെത്തിയതായിരുന്നു ബാബു. ഭാര്യ: കല്യാണി. മക്കൾ: മായ, മനു. മരുമക്കൾ: അരുൺ, രാഖിത. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.