ബിരുദ വിദ്യാർഥിനിയായ മകളുടെ കരളാണ് പകുത്തു നൽകിയത്
പോത്തൻകോട്: കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായി ചികിത്സയിൽ കഴിഞ്ഞ അധ്യാപകൻ മരിച്ചു. കാട്ടായിക്കോണം ഗവ. മോഡൽ യു.പി സ്കൂളിലെ അധ്യാപകൻ തോന്നയ്ക്കൽ സാരംഗി നഗർ പ്രശാന്തത്തിൽ സജി (50) ആണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 24നായിരുന്നു കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ. അവസാനവർഷ ബിരുദ വിദ്യാർഥിനിയായ മകളുടെ കരളാണ് പകുത്തുനൽകിയത്. 21 ദിവസത്തെ ചികിത്സാ പാക്കേജ് അവസാനിക്കുന്ന ദിവസമാണ് മരണം സ്ഥിരീകരിച്ചത്. തോന്നയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാനാണ്. പരിസ്ഥിതി പ്രവർത്തകനും നിരവധി സാമൂഹിക സന്നദ്ധ സംഘടനകളുടെ പ്രവർത്തകനുമായിരുന്നു സജി. മൃതദേഹം കാട്ടായിക്കോണം യു.പി സ്കൂളിൽ പൊതുദർശനത്തിനുശേഷം തോന്നയ്ക്കലിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ വീട്ടിലെത്തി അനുശോചിച്ചു. ഭാര്യ: മഞ്ജു, മക്കൾ: ഗൗരീ നന്ദന, ഗൗരീ വന്ദന. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.