ശാസ്താംകോട്ട: ഭാര്യയുമൊത്ത് ബൈക്കിൽ പോയ ഗൃഹനാഥൻ ബസിനടിയിൽപെട്ട് തൽക്ഷണം മരിച്ചു. മുതുപിലാക്കാട് പടിഞ്ഞാറ് പുന്നമൂട് ആഞ്ഞിലിമൂട്ടിൽ വീട്ടിൽ ബെഞ്ചമിൻ (52) ആണ് മരിച്ചത്. ഭാര്യ മോളി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് 5.15 ന് കൊല്ലം-തേനി ദേശീയപാതയിൽ ഭരണിക്കാവ് -പുന്നമൂട് റോഡിലെ ലക്ഷംവീട് ജങ്ഷന് സമീപമായിരുന്നു അപകടം.കശുവണ്ടി ഫാക്ടറി തൊഴിലാളിയായ ഭാര്യയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനിടെയാണ് അപകടം.ബെഞ്ചമിൻ ഓടിച്ച ബൈക്ക് മറ്റൊരു വാഹനത്തിൽ തട്ടി നിയന്ത്രണം വിട്ട് എതിരെവന്ന സ്വകാര്യ ബസിനടിയിൽപെടുകയായിരുന്നു. ബസിെൻറ പിൻചക്രം തലയിലൂടെ കയറിയിറങ്ങി ബെഞ്ചമിൻ തൽക്ഷണം മരിച്ചു. എതിർവശത്തേക്ക് തെറിച്ചുവീണ ഭാര്യക്ക് നിസ്സാര പരിക്കേറ്റു. ഇതിനിടെ അപകടത്തിൽപെട്ട ഒരു വാഹനം നിർത്താതെ പോയതായി പൊലീസ് പറയുന്നു. കെട്ടിട നിർമാണ തൊഴിലാളിയാണ് ബെഞ്ചമിൻ. മൃതദേഹം ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം വെള്ളിയാഴ്ച സംസ്കരിക്കും. മക്കൾ: ബിബിൻ, ബിൻറ. ശാസ്താംകോട്ട പൊലീസ് കേസെടുത്തു.