കൊല്ലം: തിരുവനന്തപുരം പഴവങ്ങാടിയില്‍ മക്കളുടെ കൺമുന്നില് വച്ച് അപകടത്തിൽപെട്ട ദമ്പതികള്‍ ചികിത്സയിലിരിക്കെ മരിച്ചു. കൊല്ലം കൊട്ടിയം വടക്കേ മൈലക്കാട് വിളയില്‍ വീട്ടില്‍ ഡെന്നിസ് (45), ഭാര്യ നിര്‍മല (35) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടിന് പഴവങ്ങാടിയിലാണ് റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച ഇരുവരെയും ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. ഈ സമയം കാറില്‍ ഇവരുടെ മക്കളും നിര്‍മലയുടെ മാതാപിതാക്കളുമുണ്ടായിരുന്നു.വിദേശത്ത് ഡ്രൈവറായിരുന്ന ഡെന്നീസ് അവിടെ മൂന്നാമത്തെ വാക്സിനെടുത്തശേഷം കാലിന് അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് നാട്ടിലെത്തി. തുടര്‍ചികിത്സക്കായി തൊട്ടടുത്ത ദിവസം തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സക്ക് വിധേയനായിരുന്നു. ഒരാഴ്ചത്തെ ചികിത്സക്കുശേഷം വീട്ടിേലക്ക് മടങ്ങും വഴിയാണ് അപകടം. മരുന്ന് വാങ്ങാനായി പഴവങ്ങാടി റോഡിലെ മെഡിക്കൽ സ്റ്റോറില്‍ കയറിയെങ്കിലും മരുന്ന് കിട്ടിയില്ല. തുടര്‍ന്ന് റോഡിന് എതിര്‍വശത്തുള്ള മെഡിക്കല്‍ സ്റ്റോറിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് ഡെന്നീസിനെയും നിര്മലയെയും ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച രാത്രി ഒമ്പേതാടെ ഡെന്നീസ് മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെ നിര്‍മലയും മരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച നോര്‍ത്ത് മൈലക്കാട് സെൻറ് ജോര്‍ജ് ദേവാലയത്തില്‍ സംസ്കാരം നടക്കും. പരേതനായ ഡാനിയൽ-ഡെല്‍ഫീന ദമ്പതികളുടെ മകനാണ് ഡെന്നീസ്. മക്കള്‍: ഡെനില ഡെന്നിസ്, ഡയാന് ഡെന്നിസ്. സഹോദരങ്ങള്‍: ഡെറി, മെര്ലിന്.