വെള്ളറട (തിരുവനന്തപുരം): കിടപ്പുരോഗിയായ വയോധികനെ ശുശ്രൂഷിക്കാൻ കഴിയാത്തതിനെ തുടർന്ന് ഭാര്യ കഴുത്തറുത്തുകൊന്നു. നെയ്യാറ്റിൻകര മണവാരി മാവുവിള ഒലിപ്പുറത്തുവീട്ടിൽ ഗോപിയെയാണ് (74) വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീടിന് പുറത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ ഭാര്യ സുമതിയെ (70) മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ എേട്ടാടെയായിരുന്നു സംഭവം. അഞ്ചുവർഷം മുമ്പ് സ്ട്രോക്ക് ബാധിച്ച ഗോപി കിടപ്പിലാണ്. മകനോടൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്. വീടുപണി തുടരുന്നതു കാരണം മാതാപിതാക്കളെ മകൻ സുനിൽദാസ് ദിവസങ്ങൾക്ക് മുമ്പ് തൊട്ടടുത്ത മറ്റൊരു വീട്ടിലേക്ക് മാറ്റിയിരുന്നു. വീട്ടിലേക്ക് മാറ്റുന്നത് മുമ്പേ തന്നെ സുമതി തനിക്ക് കിടപ്പിലായ ഭർത്താവിനെ നോക്കാൻ കഴിയില്ലെന്ന് മക്കളായ സുനിലെയും സുനിതയെയും അറിയിച്ചിരുന്നു. എന്നാൽ മക്കൾ സുമതിയുടെ വാക്കുകൾ കാര്യമാക്കിയില്ല. ചൊവ്വാഴ്ച രാവിലെ മകെൻറ വീട്ടിൽ നിന്നും പാലും വാങ്ങി മടങ്ങുന്നതിനിടെ സുമതി മൂർച്ചയുള്ള കറിക്കത്തിയും അടുക്കളയിൽനിന്ന് എടുത്തിരുന്നു. ഈ കത്തി ഉപയോഗിച്ചാണ് കിടപ്പുരോഗിയായ ഗോപിയുടെ കഴുത്തറുത്തത്. കഴുത്തറുത്തശേഷം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതാവാമെന്നാണ് പൊലീസിെൻറ നിഗമനം. സുമതിയുടെ നില ഗുരുതരമാണ്. ഗോപിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. മാരായമുട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.