ശാസ്താംകോട്ട: ചരിത്രാധ്യാപകനും എഴുത്തുകാരനുമായ കുന്നത്തൂർ ഏഴാംമൈൽ ജ്യോതി ഭവനിൽ പ്രഫ.എസ്. കൊച്ചുകുഞ്ഞ് (85) നിര്യാതനായി. രജിസ്ട്രേഷൻ ഡിപ്പാർട്ട്മെൻറിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് തലശ്ശേരി ബ്രണ്ണൻ കോളജിൽ ലെക്ചററായി. മഞ്ചേശ്വരം ഗവ. കോളജ്, തൃശൂർ ഗവ.കോളജ്, തിരുവനന്തപുരം വിമൻസ് കോളജ് എന്നിവിടങ്ങളിലും സേവനം ചെയ്തു. ചവറ ഗവ.കോളജിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചു. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ ചരിത്രവിഭാഗത്തിൽനിന്ന് വിരമിച്ചു. സി.പി.എം കുന്നത്തൂർ ലോക്കൽ കമ്മിറ്റി അംഗം, എ.പി കളയ്ക്കാട് സ്മാരക ട്രസ്റ്റ് അംഗം, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഒരു ദലിത് ഡോക്ടറുടെ ജീവിതകഥ, ചരിത്രത്തിൽ ശൂരനാടിന്റെ വഴി, കണ്ഠൻ കുമാരന്റെ ജീവചരിത്രം തുടങ്ങിയ പുസ്തകങ്ങൾ രചിച്ചു. ആനുകാലികങ്ങളിൽ സ്വകാര്യ, സ്വാശ്രയ മേഖലകളിൽ ദലിത് സംവരണത്തിനുവേണ്ടി നിരന്തരം ലേഖനങ്ങൾ എഴുതി. ഭാര്യ: കെ.ജി. ചെല്ലമ്മ. മക്കൾ: ജ്യോതികുമാർ, അഡ്വ. ജയകുമാർ (കൊല്ലം കോടതി), അമ്പിളി (സെക്രട്ടേറിയറ്റ് എംപ്ലോയീസ് കോഓപറേറ്റിവ് സൊസൈറ്റി). മരുമക്കൾ: ശോഭന, റീന രവീന്ദ്രൻ (മാനേജർ, ഹോർട്ടികോർപ്, ആലപ്പുഴ), ജയറാം (സെക്രട്ടേറിയറ്റ്, തിരുവനന്തപുരം).